ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 May 2021

വിക്രമാദിത്യകഥകൾ - 56

വിക്രമാദിത്യകഥകൾ - 56

മുപ്പതാം സാലഭഞ്ജിക പറഞ്ഞ കഥ

അടുത്ത ദിവസം ഭോജരാജനെ തടഞ്ഞ് മുപ്പതാം സാലഭഞ്ജിക വിക്രമാദിത്യൻ കാടാറുമാസസഞ്ചാരം നടത്തിക്കൊണ്ടിരിക്കയായിരുന്ന കാലത്തെ മറ്റൊരു കഥയാരംഭിച്ചു. അദ്ദേഹം വിശാലമായ ഒരു മൈതാനത്തിലെത്തി. അതിന്റെ മധ്യത്തിൽ ഒരു ചിത ആളിക്കത്തുന്നുണ്ടായിരുന്നു. ആ നാട്ടിലെ രാജാവായ ഉദയവർമൻ സർപ്പദംശനമേറ്റ് മൃതിയടഞ്ഞു വെന്നും അദ്ദേഹത്തിന്റെ ജഡമാണ് ദഹിച്ചുകൊണ്ടിരിക്കുന്നതെന്നും വികമാദിത്യൻ ചില വഴിപോക്കരിൽനിന്നു കേട്ടറിഞ്ഞു. കുറേ കഴിഞ്ഞപ്പോൾ ഉദയവർമരാജാവിന്റെ പത്നി വിരഹത്താൽ മനം നൊന്ത് കരഞ്ഞുകൊണ്ട് അവിടെ ഓടിയെത്തി. അവൾ ആ ചിതയിൽ ചാടി ഭർത്താവിനോടൊപ്പം മരിക്കാനൊരുങ്ങിയപ്പോൾ വിക്രമാദിത്യൻ അവളെ തടഞ്ഞുനിർത്തിക്കൊണ്ട് ആശ്വാസവചനങ്ങളുതിർത്തു: “ നീയെന്തിനാണ് സാഹസത്തിനൊരുങ്ങുന്നത്? ഭർത്താവ് ഏതായാലും മരിച്ചുപോയല്ലോ. അതിനെപ്പറ്റി ചിന്തിച്ചിട്ട് ഫലമില്ല. മരണം എല്ലാവർക്കും സംഭവിക്കുന്നതാണല്ലോ. ആത്മഹത്യചെയ്യുന്നതാകട്ടെ പാപവുമാണ്...''

ഈ അനുനയവചസ്സുകളൊന്നും രാജപത്നിയെ ശാന്തചിത്തയാക്കിയില്ല. അവളുടെ മനസ്സിൽ തീരാദുഃഖങ്ങളുടെ അലകടൽ ഇരമ്പുകയാണ്. അവൾ മരിക്കാനുറച്ച് തീയുടെ അരികിലേയ്ക്കു പാഞ്ഞു. അവളുടെ ഭർത്തഭക്തിയും അപാരമായ സ്നേഹവായ്പ്പും കണ്ട് വികമാദിത്യൻ പ്രസാദഭരിതനാകുകയും ഭദ്രാദേവിയെ സ്മരിച്ച് ഉദയവർമനെ ജീവിപ്പിക്കുകയും ചെയ്തു. രാജദമ്പതികൾ വിക്രമാദിത്യനോട് നന്ദി പറഞ്ഞ് സ്വഗൃഹത്തിലേയ്ക്കു തിരിച്ച് സുഖകരമായി ജീവിതം തുടർന്നു. കഥ തീർന്ന് സാലഭഞ്ജിക ചോദിച്ചു: “ഭോജരാജാവേ, ഇത്രയും മഹാനായ ഒരു ചക്രവർത്തിയുടെ സിംഹാസനമാണോ നിങ്ങൾ കാംക്ഷിക്കുന്നത്?'' ഭോജരാജാവ് മിണ്ടിയില്ല. ഇപ്പോഴും അദ്ദേഹത്തിന് ഉത്തരമില്ലായിരുന്നു. അന്നും സമയം സന്ധ്യയോട് അടുത്തതിനാൽ പതിവുപോലെ എല്ലാവരും പിരിഞ്ഞു പോയി.

No comments:

Post a Comment