ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

10 June 2021

വട സാവിത്രി വ്രതം

വട സാവിത്രി വ്രതം

ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സ്, ക്ഷേമം, അഭിവൃദ്ധി എന്നിവയ്ക്കായി വിവാഹിതരായ സ്ത്രീകള്‍ ആഘോഷിക്കുന്ന ഒരു പരമ്പരാഗത ചടങ്ങാണ് വട സാവിത്രി വ്രതം. ഭര്‍ത്താവിനോടുള്ള ഭാര്യയുടെ സ്‌നേഹത്തിന്റെയും ഭക്തിയുടെയും പ്രതീകമായി ഇത് കണക്കാക്കപ്പെടുന്നു. മഹാരാഷ്ട്ര, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, ബീഹാര്‍ എന്നിവിടങ്ങളില്‍ ഈ ചടങ്ങ് ആഘോഷിക്കുന്നു. അമാന്ത, പൂര്‍ണിമന്ത എന്നീ രണ്ട് ഹിന്ദു ചാന്ദ്ര കലണ്ടര്‍ പ്രകാരമാണ് വട സാവിത്രി വ്രതം ആഘോഷിക്കുന്നത്.

ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനങ്ങള്‍ പൂര്‍ണിമന്തയെയും തെക്കന്‍ സംസ്ഥാനങ്ങള്‍ അമാന്ത കലണ്ടറിനെയും പിന്തുടരുന്നു. ഈ വര്‍ഷം ജൂൺ 10 നാണ് വട സാവിത്രി വ്രതം ആഘോഷിക്കുന്നത്. ഹിന്ദു പാരമ്പര്യമനുസരിച്ച്, വിവാഹിതരായ എല്ലാ സ്ത്രീകളും അവരുടെ ഭര്‍ത്താവിന്റെ ക്ഷേമത്തിനും ദീര്‍ഘായുസ്സിനുമായി ഈ വ്രതം ആചരിക്കുന്നു.

ആല്‍മരത്തെ പൂജിക്കുന്ന വട സാവിത്രി വ്രതം

ഹിന്ദു പുരാണങ്ങള്‍ അനുസരിച്ച് ആല്‍മരത്തെ വട വൃക്ഷമായി കണക്കാക്കുന്നു. ആല്‍മരവുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങള്‍ പുരാണങ്ങളിലുണ്ട്. അത്തരമൊരു വട വൃക്ഷത്തെ ആരാധിക്കുന്നതിനാലാണ് വട സാവിത്രി വ്രതം എന്ന പേര് വന്നത്. ദാമ്പത്യ ക്ലേശം നീങ്ങാനും ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സ്, ക്ഷേമം, അഭിവൃദ്ധി എന്നിവയ്ക്കും അനുഷ്ഠിക്കുന്ന കാമ്യ വ്രതാണിത്.

വിവാഹിതരായ സ്ത്രീകള്‍ മാത്രം അനുഷ്ഠിക്കുന്ന വ്രതം

കാമ്യവ്രതമെന്നാല്‍ പ്രത്യേക അഭീഷ്ഠസിദ്ധിക്കായി അനുഷ്ഠിക്കുന്ന വ്രതമാണ്. അതിലൊന്നാണ് വട സാവിത്രി വ്രതം. വടക്കേ ഇന്ത്യയില്‍ ഈ വ്രതം വട സാവിത്രി പൂര്‍ണിമ അല്ലെങ്കില്‍ വട പൂര്‍ണിമ എന്നറിയപ്പെടുന്നു. വിവാഹിതരായ സ്ത്രീകള്‍ മാത്രം അനുഷ്ഠിക്കുന്ന വ്രതം എന്ന പ്രത്യേകത കൂടിയുണ്ടിതിന്. വിവാഹിതരായ സ്ത്രീകള്‍ പൗര്‍ണമി ദിനത്തില്‍ സൂര്യോദയത്തിനു മുന്‍പ് തന്നെ കുളിച്ച് കുറി തൊട്ട് നിലവിളക്ക് കൊളുത്തി ഇഷ്ടദേവനെ പ്രാര്‍ത്ഥിക്കുക. അതിനു ശേഷം, സമീപത്തുള്ള ക്ഷേത്രത്തില്‍ ചെന്ന് ആല്‍മരത്തിനു ചുവട്ടില്‍ തൊഴുത് പ്രാര്‍ത്ഥിച്ച ശേഷം അരയാല്‍ മരത്തിനു ചുറ്റും പ്രദക്ഷിണം വയ്ക്കണം.

ആല്‍മരത്തെ നൂലു കൊണ്ട് ബന്ധിക്കുന്നു

ചിലയിടങ്ങളില്‍ ആല്‍മരത്തെ ഏഴ് പ്രദക്ഷിണം വയ്ക്കുന്നതിനൊപ്പം മരത്തെ നൂലുകൊണ്ട് ചുറ്റാറുമുണ്ട്. വിവാഹിതരായ സ്ത്രീകള്‍ ആല്‍മരത്തില്‍ നൂലുകൊണ്ട് ബന്ധിച്ച് അര്‍ച്ചന നടത്തി പ്രാര്‍ത്ഥിച്ചാല്‍ ദീര്‍ഘ സുമംഗലികളായിരിക്കുമെന്നാണ് വിശ്വാസം. ഭര്‍ത്താവിന്റെ ആയുസ്സിനു വേണ്ടി ഉപവാസത്തോടെ വ്രതം അനുഷ്ഠിക്കുന്നവരുമുണ്ട്. ആരോഗ്യ സ്ഥിതി അനുസരിച്ച് ഒരിക്കലൂണ് വ്രതവും അനുഷ്ഠിക്കാവുന്നതാണ്. അന്നേദിവസം കഴിവതും ഈശ്വര ചിന്തയോടെ കഴിച്ചുകൂട്ടുക. ഫലങ്ങള്‍ മാത്രം കഴിച്ചും വ്രതം അനുഷ്ഠിക്കാവുന്നതാണ്.

വ്രതത്തിനു പിന്നിലെ ഐതിഹ്യം

അശ്വപതി, മാളവി എന്നീ രാജ ദമ്പതിമാര്‍ കുട്ടികളില്ലാത്ത ദുഖത്തിലായിരുന്നു. പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ റാണി ഒരു പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി. അവള്‍ക്ക് സാവിത്രി എന്നും പേരിട്ടു. സുന്ദരിയായ യുവതിയായി വളര്‍ന്ന സാവിത്രി സത്യവാന്‍ എന്നൊരു യുവാവുമായി പ്രണയത്തിലായി. സര്‍വ ഗുണങ്ങളുമുള്ള യുവാവായിരുന്നു സത്യവാനെങ്കിലും അയാളുടെ ആയുസ്സ് കുറവായതിനാല്‍ സാവിത്രിയുമായുള്ള വിവാഹം നടത്തരുതെന്ന് നാരദ മഹര്‍ഷി അശ്വപതിയെ ഉപദേശിച്ചു. എങ്കിലും സാവിത്രി സത്യവാനെ തന്നെ വിവാഹം കഴിച്ചു. വിവാഹ ശേഷം വനവാസത്തില്‍ കഴിയുന്നതിനിടെ സത്യവാന് മൂന്നു ദിവസം കൂടിയേ ആയുസ്സുള്ളു എന്ന് സാവിത്രി മനസിലാക്കി. അന്നുമുതല്‍ സാവിത്രി കഠിനവ്രതം അനുഷ്ഠിച്ചു.

സത്യവാന്‍ സാവിത്രി

മൂന്നാം ദിനം മരം വെട്ടുന്നതിനിടെ സത്യവാന്‍ മരണപ്പെട്ടു. സത്യവാന്റെ മൃതദേഹം സാവിത്രി ആലിന്‍ ചുവട്ടില്‍ വച്ച് പ്രാര്‍ത്ഥിച്ചു. സത്യവാന്റെ ആത്മാവിനെ കൊണ്ടുപോകാന്‍ യമധര്‍മ്മന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ കൊണ്ടുപോകരുതേ എന്ന് സാവിത്രി അപേക്ഷിച്ചു. അത് കൂട്ടാക്കാതിരുന്നപ്പോള്‍ യമന്റെ ധര്‍മ്മപരിപാലനത്തെക്കുറിച്ച് പ്രകീര്‍ത്തിച്ച് സാവിത്രി സ്തുതിച്ചു. സാവിത്രിയുടെ ഭക്തിയില്‍ തൃപ്തനായ യമന്‍ അവളോട് സത്യവാനെ തിരിച്ച് നല്‍കണമെന്നല്ലാതെ വേറെ മൂന്നു വരങ്ങള്‍ ചോദിക്കാന്‍ ആവശ്യപ്പെട്ടു. ആദ്യത്തെ വരമായി സാവിത്രി ഭര്‍തൃപിതാവിന് കാഴ്ച നല്‍കുവാനും രണ്ടാമത്തെ വരമായി സ്വന്തം പിതാവിന് ഇനിയും പുത്രസൗഭാഗ്യം നല്‍കുവാനും മൂന്നാമത്തെ വരമായി സത്യവാനും സാവിത്രിക്കും മക്കളെ നല്‍കി അനുഗ്രഹിക്കണമെന്നും ആവശ്യപ്പെട്ടു.

ഭര്‍ത്താവിനു ജീവന്‍ നല്‍കിയ സാവിത്രി

മൂന്നാമത്തെ വരത്തിലെ തന്ത്രം ചിന്തിക്കാതെ യമദേവന്‍ പതിവ്രതയായ സാവിത്രിക്ക് വരങ്ങള്‍ നല്‍കി. അങ്ങനെ യമദേവന് സത്യവാന്റെ ജീവന്‍ തിരികെ നല്‍കേണ്ടി വന്നു. സാവിത്രിയുടെ ബുദ്ധിസാമര്‍ത്ഥ്യത്തില്‍ അദ്ദേഹം സംപ്രീതനായി. ഇതിന്റെ ഓര്‍മ്മ പുതുക്കലായാണ് സുമംഗലികള്‍ വടപൂര്‍ണിമ ആഘോഷിക്കുന്നത്. വ്രതമെടുത്ത് ആരാധിച്ചാല്‍ ഏഴു ജന്‍മവും ഭര്‍ത്താവ് തന്നോടൊപ്പം ഉണ്ടാവുമെന്ന് സ്ത്രീകള്‍ കരുതപ്പെടുന്നു.

പൂജാവിധി

അഞ്ച് ഫലങ്ങള്‍, മഞ്ഞയും ചുവപ്പുമായ നൂലുകള്‍. ജലമേന്തിയ കലശം, സത്യവാന്‍, സാവിത്രി, യമദേവന്‍ എന്നിവരുടെ കളിമണ്‍ പ്രതിമകള്‍ ചന്ദനത്തിരി, ചുവന്ന തുണിക്കഷ്ണം, ചുവപ്പ് സിന്ദൂരം എന്നിവയാണ് ആല്‍മരത്തെ പൂജിക്കാന്‍ ആവശ്യമായവ. ഈ ദിനത്തില്‍ സ്ത്രീകള്‍ കുളിച്ച് ഭഗവാന്റെ മന്ത്രങ്ങള്‍ ചൊല്ലി പുതുവസ്ത്രങ്ങള്‍ അണിയുകയും മേല്‍പറഞ്ഞ പൂജാ സാമഗ്രികള്‍ ഒരു തളികയിലാക്കി വടവൃക്ഷത്തിന് അരികിലെത്തി വൃക്ഷത്തിനു കീഴെ സത്യവാന്റെ പ്രതിമ വച്ച് അതിന്റെ ഇടതുവശത്തായി സാവിത്രിയുടെ പ്രതിമ വയ്ക്കുകയും ചെയ്യും. സത്യവാന്റെ വലതുവശത്തായി യമദേവന്റെ പ്രതിയമയും വയ്ക്കുന്നു. പൂജാ സാധനങ്ങള്‍ ഇവര്‍ക്ക് സമര്‍പ്പിച്ച ശേഷം വൃക്ഷത്തെ വലംവയ്ക്കുന്നു.

ആല്‍മരത്തെ പ്രദക്ഷിണം ചെയ്യുമ്പോള്‍ ചൊല്ലേണ്ട ശ്ലോകം

മൂലതോ ബ്രഹ്മ രൂപായ
മദ്ധ്യതോ വിഷ്ണുരൂപിണേ
അഗ്രത: ശിവരൂപായ വൃക്ഷ
രാജായ തേ നമ:

ഓരോ വലംവയ്പിലും ചുവപ്പും മഞ്ഞയും നൂലുകളാല്‍ വൃക്ഷത്തെ ചുറ്റിവരിയുക. ശേഷം സത്യവാന്‍ സാവിത്രിയുടെ കഥ സ്രവിച്ച് പ്രാര്‍ത്ഥന ആരംഭിക്കും പൂജ കഴിഞ്ഞാല്‍ നിവേദിച്ച ഫലങ്ങള്‍ പ്രസാദമായി വീട്ടില്‍ കൊണ്ടുപോവുകയും ചെയ്യാം.

9 June 2021

പുല, വാലായ്മ

പുല, വാലായ്മ

ഋഷി സൂക്തങ്ങളിൽ പറയുന്നു: ഒരു മാവിന്റെ കൊമ്പൊടിഞ്ഞു വീഴുന്ന സമയത്ത് ആമാവിന് എപ്രകാരമാണോ ഇളക്കങ്ങൾ സംഭവിക്കുന്നത് അപ്രകാരം ഒരുവ്യക്തിയുടെ സൂക്ഷമ സ്ഥൂല ശരീരം വേർപിരിയുന്ന സമയത്ത്, ആ മാവിന് എപ്രകാരമാണോ ഇളക്കങ്ങൾ സംഭവിക്കുന്നത് അതുപോലെ അവരുമായി ബന്ധപ്പെട്ട് അടുത്തുനിൽക്കുന്ന എല്ലാവരുടെയും ചൈതന്യത്തിനു ക്ഷതം സംഭവിക്കുന്നു. മാതാപിതാക്കൾ മരിക്കുന്ന സമയത്ത് മക്കളുടെ ചൈതന്യത്തിനു ലോഭമുണ്ടാകുന്നു. നഷ്ടപ്പെട്ട ചൈതന്യത്തെ വീണ്ടെടുക്കാൻ വേണ്ടി നമ്മൾ പത്തു ദിവസം അനുഷ്ഠിക്കുന്ന തപസ്സിനെയാണ് പുല എന്ന് പറയുന്നത്.

പുല, വാലായ്മ പത്തു ദിവസമാചാരിക്കണമെന്ന് ശ്രീനാരായണ ഗുരുദേവൻ പറയുന്നു. പത്തുദിവസം ആചരിക്കേണ്ടത് എങ്ങനെആകണമെന്നും അദ്ദേഹം പറയുന്നു: മുണ്ടുടുത്തു ക്ഷൗരം ചെയ്യാതെ, വറ്റൽ മുളകുപയോഗിക്കാതെ, കുരുമുളകുപയോഗിച്ചു, വെളിച്ചെണ്ണ ഉപയോഗിക്കാതെ, നല്ലെണ്ണ ഉപയോഗിച്ച്, വലിയ മധുരമുള്ളതും ആഡംബരമുള്ളതുമായ ജീവിതവും ഭക്ഷണവുംകഴിക്കാതെ ലളിതമായി ജീവിച്ചു എന്റെ അച്ഛനോടും അമ്മയോടുമുള്ള കടപ്പാട് എന്നാണെന്ന് നമ്മുടെ മക്കൾക്കു ബോധ്യമാകുന്ന വിധത്തിൽ ലളിതമായി ജീവിക്കണം.

പുലയുള്ളപ്പോൾ അമ്പലത്തിൽ പോകരുതെന്ന് ഒരുപുസ്തകത്തിലും പറഞ്ഞിട്ടില്ല. വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്നാണ് പറഞ്ഞിരിക്കുന്നത്. പത്തു ദിവസവും നിങ്ങളുടെ കാര്യം നോക്കേണ്ടത് ബന്ധുക്കളാണ്. അങ്ങനെയൊരു ബന്ധുവലയം ഉണ്ടാക്കുക എന്ന ഉദ്ദേശ്യമാണ് പുല ആചരിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നത്.

വാലായ്മ എന്ന കാര്യത്തിന് ഇപ്പോൾ ഒരു പ്രസക്തിയുമില്ല. പണ്ട് ചെറിയ വീടായതിനാലും കൂട്ടുകുടുംബ വ്യവസ്ഥിതി നിലനിന്നതിനാലും ജനിച്ച കുട്ടിക്കും അമ്മയ്ക്കും ഇൻഫെക്ഷൻ ഉണ്ടാകാതിരിക്കാൻ പുറത്തുള്ളവർ അകത്തേക്ക് വരാതിരിക്കാനും അകത്തുള്ളവർ പുറത്തേക്കു പോകാതിരിക്കാനുമാണ് വാലായ്മ നിലനിന്നിരുന്നത്. ഇപ്പോൾ അണുകുടുംബവും പര്യാപ്തമായ വീടുകളും ഉണ്ടല്ലോ? അപ്പോൾ വാല്യമയുടെ പ്രശ്നമില്ല.

പുലിയുടെ കാര്യത്തിൽ മക്കൾക്ക് demonstrative anthropology ( പ്രകടനാത്മക നരവംശശാസ്ത്രം) നമ്മുടെ മക്കൾ കാണണം. അച്ഛനോടും അമ്മയോടും എനിക്കുള്ള സ്നേഹവും ബഹുമാനവും നമ്മുടെ മക്കളെ മനസ്സിലാക്കി കൊടുക്കുക എന്ന തത്വവും ഉണ്ട്.

ഈ പത്തു ദിവസം ഉണ്ടായത് എങ്ങനെയെന്നും നോക്കാം.അമ്മയുടെ ഗർഭത്തിൽ നാം പത്തുമാസം കിടക്കുന്നു.ആ പത്തുമാസത്തിന് ഒരു മാസം ഒരുദിവസം എന്ന രീതിയിലാണ് 10 ദിവസത്തെ പുല ആചരിക്കുന്നത്.

അമ്മയുടെ ഗർഭത്തിൽ അഞ്ചാം മാസത്തിലാണ് കുട്ടിയുടെ എല്ലുകൾ ഉറക്കുന്നത്. അതുകൊണ്ട് മരിച്ചു കഴിഞ്ഞു അഞ്ചാം ദിവസം അസ്ഥി സഞ്ചയനം നടത്തുന്നത്. അസ്ഥി സഞ്ചയനം നടത്തുന്ന ദിവസം കോഴി, മുട്ട, അപ്പം, ഇറച്ചി എന്നിവ കഴിക്കാൻ പാടില്ല. മരണം ആഘോഷിക്കേണ്ടതല്ല, ജന്മദിനമാണ് ആഘോഷിക്കേണ്ടത്. ഉത്സവം ആഘോഷിക്കേണ്ടതാണ് പ്രതിഷ്ഠാദിനം ആചരിക്കേണ്ടതാണ്. മരണാന്തര ചടങ്ങുകളും ആചരിക്കേണ്ടതാണ്-ആഘോഷിക്കേണ്ടതല്ല. (ഡോ. എൻ. ഗോപാലകൃഷ്ണൻ)

പുല ആചരിക്കേണ്ട രീതികൾ

നമുക്ക് ജന്മം തന്നവരാണ് മാതാപിതാക്കള്‍ . നാം നമ്മുടെ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നു. അങ്ങനെ പ്രകൃതി സത്യമായ ജനന പ്രക്രിയ നടക്കുന്നു. അങ്ങനെ നമ്മുടെ കുടുംബത്തിലെ മണ്‍മറഞ്ഞവര്‍ക്കായുള്ള കര്‍മ്മമാണ് ശ്രാദ്ധം. ഭക്തിയും ശ്രദ്ധയും കൂടി ചേരുന്ന കര്‍മ്മങ്ങളാണ് പരമാര്‍ത്ഥികമായി മാറുന്നത്. അതുകൊണ്ട് ശ്രാദ്ധം വളരെ ശ്രദ്ധയോടും ഭക്തിയോടും കൂടി ചെയ്യേണ്ടുന്ന കര്‍മ്മമാണ്.

മനുഷ്യ ജന്മത്തില്‍ ധാരാളം കര്‍മ്മം ചെയ്യേണ്ടതുണ്ടെങ്കിലും ഏറ്റവും പ്രധാനമായി ചെയ്യേണ്ടുന്ന കര്‍മ്മമാണ് ശ്രാദ്ധം. ഭാരതീയ പുരാണങ്ങളിലെല്ലാം ശ്രാദ്ധ കര്‍മ്മങ്ങള്‍ക്ക് മഹത്വം പറഞ്ഞിട്ടുണ്ട്. ബ്രഹ്മ പുരാണത്തില്‍ പറയുന്നു - "ഒരു പഴം കൊണ്ടെങ്കിലും ശ്രാദ്ധം നടത്തിയാല്‍ , ആ വംശത്തിലെ സര്‍വ്വ ദുഃഖങ്ങളും ഒഴിഞ്ഞു പോകുന്നു" എന്ന്.

ഈ കര്‍മ്മങ്ങളിലെല്ലാം ഉപയോഗിക്കുന്ന മഹത് ശക്തിയുള്ള ഒന്നാണ് എള്ള്. എള്ളിനെ തിലം എന്നും പറയുന്നു. അപ്പോള്‍ തിലഹവനം എന്നാല്‍ എന്ത് എന്നു മനസ്സിലായിക്കാണുമല്ലോ. ദേവ കര്‍മ്മങ്ങള്‍ വലത്തു വശം പ്രധാനമായും, പിതൃ കര്‍മ്മങ്ങള്‍ ഇടത്തു പ്രാധാന്യമായും ചെയ്യണം. അതു കൊണ്ടാണ്, പൂണൂല്‍ ധാരികള്‍ ആ സമയത്ത് പൂണൂല്‍ ഇടത്തേക്ക് ധരിയ്ക്കുന്നത്. അതു പോലെ പിതൃ കര്‍മ്മങ്ങള്‍ , തെക്ക്‌ മുഖമായി ഇരുന്ന്‍ ചെയ്യണം.

പിതൃപൂജയ്ക്ക്‌ ആവശ്യമായ പുഷ്പങ്ങള്‍

തുളസി, ദര്‍ഭ, കയ്യുണ്യം, താമര, ചെമ്പകപ്പൂവ്‌ ഇവയും എള്ളും പിതൃ പൂജയ്ക്ക് ഉത്തമങ്ങളാണ്.

തുളസി :- ഇലവര്‍ഗ്ഗങ്ങളില്‍ ഏറ്റവും ശ്രേഷ്ടം തുളസിയാണ്. തുളസിയ്ക്ക് പകരമായി മറ്റൊന്നില്ല. അതുകൊണ്ട് "പുന:പ്രക്ഷാള പൂജയേല്‍ " - അതായത്‌ വീണ്ടും കഴുകി ഉപയോഗിച്ചോളൂ എന്നു പറഞ്ഞിരിക്കുന്നത്.

ദര്‍ഭ :- ഇരിയ്ക്കുവാ൯ ഏറ്റവും ഉത്തമമായത് ദര്‍ഭയിലാണ് . വെറും നിലത്തിരുന്ന് കര്‍മ്മങ്ങള്‍ ചെയ്യുന്നത് കുലനാശനമാണ്.

എള്ള് :- വാക്കുകൊണ്ടും, മനസ്സുകൊണ്ടും, ശരീരം കൊണ്ടും ചെയ്യുന്ന സര്‍വ്വ പാപങ്ങളും നശിപ്പിക്കുവാ൯ എള്ളിന് കഴിവുണ്ട്.

ആയതുകൊണ്ട് ഇവയെല്ലാം വളരെ പ്രധാനപ്പെട്ടതാണ് എന്ന് ഗ്രഹിക്കണം. പിതൃ, ദേവ, ഋഷി എന്നിങ്ങനെ മൂന്ന് വിധ ഋണ (കടം)ത്തോട് കൂടിയാണ് മനുഷ്യ൯ ജനിക്കുന്നത്. ചില കര്‍മ്മങ്ങളാല്‍ ഉണ്ടാകുന്ന ശുചിത്വക്കുറവിനേയാണ് ആശൗചം എന്നു പറയുന്നത്. പ്രസവം മൂലം ഉണ്ടാകുന്നത് പ്രസവാശൗചം. എല്ലാ മതക്കാര്‍ക്കും 3 ദിവസം ആശൗചം ഉണ്ട്. പ്രസവം മൂലമുണ്ടാകുന്ന അശുദ്ധിയാണ് വാലായ്‌മ . മരണം മൂലം ഉണ്ടാകുന്നത് പുല. പുലകൊണ്ട് വാലായ്‌മ പോകുന്നതല്ലാതെ, വാലായ്‌മ കൊണ്ട് പുല പോകുന്നതല്ല . ഇവയെല്ലാം, ഓരോ മതസ്ഥര്‍ക്കും, വെവ്വേറെ ആയിരിക്കാം. ദേശ വ്യത്യാസവും ഉണ്ടാവാം. അപമൃത്യുവിന് ഇരയാവുന്നവരെ, സംബന്ധിച്ച് ആശൗചമോ, പുലയോ ഒന്നും ബന്ധുക്കള്‍ക്ക് ഉണ്ടാവുകയില്ല. അപമൃത്യുവിന്, സാധാരണ ബലികര്‍മ്മങ്ങള്‍ ഒന്നും ചെയ്യാറില്ല. അതവര്‍ക്ക്‌ സ്വീകരിക്കുവാനും ആവില്ല. പിന്നെ അവര്‍ക്കു വേണ്ടി ചെയ്യാവുന്നത് നാരായണ ബലി മാത്രമാണ്. അത് ചെയ്യുക.

കരിനാൾ ദോഷം

സ്ഥിര രാശൗ, പുണര്‍ത വിശാഖം
ഉത്രവും ഉത്രാടവും, ഉത്രട്ടാതിയും
രേവതി, രോഹിണി, ജന്മ നക്ഷത്രം,
അഷ്ടമി, വാവും, രിക്താ തിഥികളും ഒത്തു വന്നാല്‍
തക്കതിലോന്നിന് മൃത്യു ഭവിക്കും.
മരണം, സ്ഥിര രാശിയിലിരിക്കുക, രിക്താതിഥികള്‍ - ചതുര്‍ത്ഥി, ചതുര്‍ദ്ദശി, നവമി ഇവയും മുകളില്‍പ്പറഞ്ഞിരിക്കുന്ന നക്ഷത്രങ്ങളും ഒത്തു വന്നാല്‍ , വീണ്ടും, കുടുംബത്തില്‍ മരണം ഉണ്ടാകും.

പിണ്ഡനൂല്‍ ദോഷം

തൃക്കേട്ട, കാര്‍ത്തിക, പൂരം, പുരാടം, പൂരുരുട്ടാതി, ആയില്യം, തിരുവാതിര, മൂലം. ഈ നക്ഷത്രങ്ങളില്‍ മരണം, ഉണ്ടായാല്‍ കര്‍മ്മം ചെയ്യുന്ന ആള്‍ക്കു ഒരു വര്‍ഷത്തിനകം ദോഷം ഉണ്ടാവും. അതു പോലൊരു ദോഷമാണ് വസുപഞ്ചകം അതായത്, അവിട്ടം മുതല്‍ രേവതി വരെയുള്ള അഞ്ചു നക്ഷത്രങ്ങളില്‍ മരണമുണ്ടായാല്‍ , ആ കുടുംബത്തില്‍ തുടര്‍ന്നും മരണമുണ്ടാകും. അവിട്ടത്തില്‍ മരിച്ചാല്‍ വീണ്ടും 1 മരണം കൂടി ചതയത്തിലെങ്കില്‍ വീണ്ടും 2 മരണം അങ്ങനെ, രേവതിയിലെങ്കില്‍ വീണ്ടും 5 മരണം. മൃത്യുഞ്ജയ ഹോമമാണ് മുകളില്‍പ്പറഞ്ഞ ദോഷങ്ങള്‍ക്കെല്ലാം പരിഹാരം. പിണ്ഡ കര്‍ത്താവിന്റെ പേരിലാണ് പരിഹാരം ചെയ്യേണ്ടത്.

സാധാരണ ക്ഷേത്രങ്ങളില്‍ പിതൃകര്‍മ്മം ചെയ്യുന്നത്, ദേവഹിതമല്ല. പിതൃപൂജകള്‍ ചെയ്യുന്ന ക്ഷേത്രങ്ങളില്‍ ചെയ്യുന്നതായിരിക്കും കൂടുതല്‍ നല്ലത്. തിരുവല്ലം, തിരുനാവായ്, വര്‍ക്കല ജനാര്‍ദ്ദന സ്വാമി ക്ഷേത്രം എന്നിവ പിതൃകര്‍മ്മങ്ങള്‍ ചെയ്യുന്ന ക്ഷേത്രങ്ങള്‍ക്ക് ഉദാഹരണമാണ്. ബലികര്‍മ്മം നടത്തേണ്ടത്, മരിച്ചയാളുടെ പേരും മരണ ദിവസത്തെ തിഥിയിലാണ്. മരിച്ചാല്‍, തിഥിയ്ക്കാണ് പ്രാധാന്യം (തിഥി - പ്രഥമ , ദ്വിതീയ, തൃതീയ ----) . മരണ ദിവസ നക്ഷത്രത്തിലും കര്‍മ്മം ചെയ്യാം. ഇവ ഒന്നും അറിയില്ലയെങ്കില്‍ , പരേതന്റെ നാമവും, തിരുവോണം നക്ഷത്രവും കുടി ചേര്‍ത്ത്‌ പറഞ്ഞു വേണം കര്‍മ്മം ചെയ്യാ൯ .

ഒരു മനുഷ്യ ജന്മത്തില്‍ 108 മരണങ്ങള്‍ ഉണ്ടാകും എന്നാണ് പറയുക. 107 അകാല മൃത്യുകള്‍ , 1 കാല മരണം, അങ്ങനെ 108. കാല മരണത്തെ, തടയാനാവില്ല. അകാല മൃത്യുക്കളാണ്, രോഗമായും, ജീവിത ബുദ്ധിമുട്ടുകളായും വരുക. അതിനെ പരിഹാരങ്ങള്‍ കൊണ്ടു തടയാം. ആഴ്ചയില്‍ ഒരു ദിവസം എങ്കിലും നിര്‍ബ്ബന്ധമായും ക്ഷേത്രദര്‍ശനം നടത്തണം.മരണം നിത്യ സത്യമാണ്. അതില്‍ ഭയം ഉണ്ടാകാതിരിക്കുക. നിത്യവും, എപ്പോഴും ദേവ നാമം ഉച്ചരിക്കുക. അതൊരു ശീലമായാല്‍ മരണ സമയത്ത് അറിയാതെങ്കിലും, ദേവ നാമം മനസ്സില്‍ വരും അതില്‍ കവിഞ്ഞോരു പുണ്യമില്ല. അഥവാ അതില്‍ കവിഞ്ഞോരു പുണ്യമുണ്ടെങ്കില്‍ , ഭഗവാനേ, അതെനിക്കു വേണ്ട.

കടപ്പാട്: രുദ്ര ശങ്കരന്‍