ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

31 May 2022

കനകധാരാ സ്തവം

കനകധാരാ സ്തവം   

ശ്ലോകം

അംഗം ഹരേഃ പുളകഭൂഷണമാശ്രയന്തീ
ഭൃംഗാംഗനേവ മുകുളാഭരണം തമാലം
അംഗീകൃതാഖില വിഭൂതിരപാംഗലീലാ
മംഗല്യദാസ്തു മമ മംഗള ദേവതായാഃ -1-
           
സാമാന്യ അർത്ഥം

മഹാവിഷ്ണുവിന്റെ രോമാഞ്ചമണിഞ്ഞ ശരീരത്തെ, പൂമൊട്ടണിഞ്ഞ പച്ചിലമരത്തെ പെൺവണ്ടെന്ന പോലെ ആശ്രയിക്കുന്നതും, സകലവിധമായ ഐശ്വര്യവും സ്വായത്തമാക്കിയതും ആയ ലക്ഷ്മീദേവിയുടെ കടക്കൺനോട്ടം എനിക്കു മംഗളം തരുന്നതാകട്ടെ....
  
ശ്ലോകം

മുഗ്ദ്ധാ മുഹുർ വിദധതീ വദനേ മുരാരേഃ
പ്രേമത്രപാ പ്രണിഹിതാനി ഗതാഗതാനി
മാലാ ദൃശോർ മധുകരീവ മഹോൽപലേ യാ
സാ മേ ശ്രിയം ദിശതു സാഗരസംഭവായാഃ -2-

സാമാന്യ അർത്ഥം

വലുതായ കരിങ്കൂവളപ്പൂവിൽ പെൺവണ്ടെന്ന പോലെ ശ്രീ മഹാവിഷ്ണുവിന്റെ മുഖത്തിൽ വീണ്ടും വീണ്ടും പ്രേമവും ലജ്ജയുമുൾക്കൊണ്ട് ഗതാഗതം (പോക്കുവരവ് ) ചെയ്തു കൊണ്ടിരിക്കുന്ന ലക്ഷ്മീദേവിയുടെ മനോഹരമായ ആ കടാക്ഷമാല എനിക്ക് സമ്പത്തേകട്ടെ....

ശ്ലോകം

ആമീലിതാർദ്ധമധിഗമ്യ മുദാ മുകുന്ദ -
മാനന്ദ മന്ദമനിമേഷമനംഗതന്ത്രം
ആകേകരസ്ഥിതകനീനിക പക്ഷ്മനേത്രം
ഭൂത്യൈ ഭവേന്മമ ഭുജംഗശയാംഗനായാഃ -3-

സാമാന്യ അർത്ഥം

വിഷ്ണുവിനെ പ്രാപിച്ച സന്തോഷം കൊണ്ട്, പകുതി കൂമ്പിയതും ആനന്ദഭാരത്താൽ അലസവും, ഇമവെട്ടാത്തതും, കാമകലാരൂപവും ആയ ലക്ഷ്മീദേവിയുടെ കോണിച്ചിരിക്കുന്ന കൃഷ്ണമണിയോടു കൂടിയ ഇമ തൂർന്ന മോഹനനേത്രങ്ങൾ എനിക്ക് ഐശ്വര്യത്തിനായി ഭവിക്കട്ടെ...


ശ്ലോകം

ബാഹ്വന്തരേ മധുജിതഃ ശ്രിത കൌസ്തുഭേ യാ
ഹാരാവലീവ ഹരിനീലമയീ വിഭാതി
കാമപ്രദാ ഭഗവതോfപി കടാക്ഷമാലാ
കല്ല്യാണമാവഹതു മേ കമലാലയായാഃ -4-

സാമാന്യ അർത്ഥം

മഹാവിഷ്ണുവിന്റെ കൌസ്തുഭരത്നമണിഞ്ഞ മാറിടത്തിൽ ഇന്ദ്രനീലക്കല്ലുകൊണ്ടുള്ള ഹാരജാലം പോലെ ശോഭിക്കുന്നതും, ഭഗവാനുപോലും സർവ്വാഭീഷ്ടവും സാധിച്ചു കൊടുക്കുന്നതും ആയ ലക്ഷമീദേവിയുടെ കടാക്ഷമാല എനിക്കു മംഗളം വരുത്തട്ടെ.

ശ്ലോകം

കാളാംബുദാളി ലളിതോരസികൈടഭാരേർ
ധാരാധരേ സ്ഫുരതി യാ തടിദംഗനേവ
മാതുഃ സമസ്തജഗതാം മഹനീയമക്ഷി
ഭദ്രാണി മേ ദിശതു ഭാർഗ്ഗവനന്ദനായാഃ - 5-

സാമാന്യ അർത്ഥം

മഹാവിഷ്ണുവിന്റെ നീലക്കാർവർണ്ണമാർന്ന മനോജ്ഞമായ മാറിൽ, കാർമേഘത്തിൽ മിന്നൽപിണർ പോലെ, യാതൊരുവൾ ശോഭിക്കുന്നുവോ, സർവ്വലോകജനനിയായ ആ ലക്ഷ്മീദേവിയുടെ മഹനീയമായ ദൃഷ്ടി എനിക്ക് മംഗളങ്ങൾ തരട്ടെ.

ശ്ലോകം

പ്രാപ്തം പദം പ്രഥമതഃ ഖലു യത് പ്രഭാവാത്
മംഗല്യഭാജി മധുമാഥിനി മന്മഥേന
മയ്യ്യാപതേത്തദിഹ മന്ഥരമീക്ഷണാർദ്ധം
മന്ദാക്ഷസാക്ഷി മകരാകര കന്യകയാഃ -6-

സാമാന്യ അർത്ഥം

മംഗളസ്വരൂപനായ വിഷ്ണുവിൽ യാതൊന്നിന്റെ പ്രഭാവം കൊണ്ടാണോ ആദ്യമായി കാമദേവന് സ്ഥാനം ലഭിച്ചതു്, ആ ലക്ഷ്മീദേവിയുടെ ലജ്ജയാകുന്ന സാക്ഷിയോടു കൂടിയതും സുന്ദരവും ആയ ആ നോട്ടത്തിന്റെ പകുതി ഭാഗമെങ്കിലും ഇവിടെ എന്റെ മേൽ പതിയ്ക്കട്ടെ. 

ശ്ലോകം

വിശ്വാമരേന്ദ്രപദവിഭ്രമദാനദക്ഷ -
മാനന്ദഹേതുരധികം മധുവിദ്വിഷോfപി
ഈഷന്നിഷീദതു മയി ക്ഷണമീക്ഷണാർദ്ധം
ഇന്ദീവരോദര സഹോദരമിന്ദിരായാഃ -7-

സാമാന്യ അർത്ഥം

വിശ്വേശപദവിയോ, അമരേന്ദ്രപദവിയോ നൽകാൻ കഴിയുന്നതും, വിഷ്ണുവിനുപോലും അധികം ആനന്ദത്തിനു കാരണവുമായ ലക്ഷമീദേവിയുടെ നീലത്താമരയുടെ അന്തർദ്ദളത്തിനു തുല്യമായ അരക്കൺനോട്ടം (കടാക്ഷം) എന്നിൽ അല്പനേരത്തേയ്ക്ക് കുറഞ്ഞൊന്നു് ഇരിയ്ക്കുമാറാകട്ടെ.

ശ്ലോകം

ഇഷ്ടാ വിശിഷ്ടമതയോfപി നരാ യയാ ദ്രാഗ്-
ദൃഷ്ടാ ത്രിവിഷ്ടപ ദിഗീശപദം ലഭന്തേ
ദൃഷ്ടിഃ പ്രഹൃഷ്ട കമലോദരദീപ്തിരിഷ്ടാം
പുഷ്ടിം കൃഷീഷ്ട മമ പുഷ്കരവിഷ്ടകായാഃ -8-

സാമാന്യ അർത്ഥം

സ്വഹിതത്തെ അനുസരിക്കുന്നവരും, ശ്രേഷ്ഠബുദ്ധികളുമായ മനുഷ്യർ പോലും ഏതൊരു കടാക്ഷത്താൽ പെട്ടെന്നു സ്വർഗ്ഗത്തിന്റേയും ,സകല ദിക്കുകളുടേയും അധീശത്വം പ്രാപിക്കുന്നുവോ, പത്മാസനയായ ആ ലക്ഷ്മീദേവിയുടെ, വിരിഞ്ഞ താമരത്താരിന്റെ അന്തർഭാഗത്തിനൊപ്പം ചേലാർന്ന കണ്ണ് എനിക്ക് അഭീഷ്ടമായ അഭിവൃദ്ധി ഉളവാക്കട്ടെ.

ശ്ലോകം

ദദ്യാദ്ദയാനുപവനോ ദ്രവിണാംബുധാരാ -
മസ്മിന്നകിഞ്ചന വിഹംഗ ശിശൌ നിഷണ്ണേ
ദുഷ്കർമ്മ ഘർമ്മമപനീയ ചിരായ ദൂരാ -
ന്നാരായണ പ്രണയിനീ നയനാംബുവാഹഃ -9-

സാമാന്യ അർത്ഥം

ദയയാകുന്ന അനുകൂലവാതത്തോടു കൂടിയ മഹാലക്ഷ്മിയുടെ കണ്ണാകുന്ന മേഘം, അടുത്തിരിക്കുന്ന ഈ ദരിദ്രനായ പക്ഷിക്കുത്തിൽ ദുഷ്കർമ്മ സന്താപത്തെ അതി ദൂരം അകറ്റി ദീർഘകാലം സമ്പത്താകുന്ന ജലധാരയെ വർഷിച്ചു തരുമാറാകട്ടെ.

ശ്ലോകം

ഗീർദേവതേതി ഗരുഡദ്ധ്വജഭാമിനീതി
ശാകംഭരീതി ശശിശേഖരവല്ലഭേതി
സൃഷ്ടിസ്ഥിതിപ്രളയസിദ്ധിഷു സംസ്ഥിതായൈ
തസ്യൈ നമസ്ത്രിഭുവനൈക ഗുരോസ്തരുണ്യൈ. -10-

സാമാന്യ അർത്ഥം

വാഗ്ദേവത എന്നും, വിഷ്ണുപത്നിയെന്നും, ശാകംഭരിയെന്നും, ശങ്കരപ്രിയയെന്നും (എന്നീ രൂപങ്ങളിൽ) സൃഷ്ടി, സ്ഥിതി, പ്രളയം, സിദ്ധി എന്നിവയ്ക്കായി വഴിപോലെ പ്രവർത്തിക്കുന്നവളായ ത്രൈലോക്യ ഗുരുവിന്റെ ആ തരുണിയ്ക്കായി നമസ്കാരം.

ശ്ലോകം

ശ്രുത്യൈ നമോfസ്തു 
ശുഭകർമ്മഫലപ്രസൂത്യൈ
രത്യൈ നമോfസ്തു 
രമണീയ ഗുണാശ്രയായൈ
ശക്ത്യൈ നമോfസ്തു ശതപത്രനികേതനായൈ
പുഷ്ട്യൈ നമോfസ്തു 
പുരുഷോത്തമവല്ലഭായൈ -11-

സാമാന്യ അർത്ഥം

സത്കർമ്മഫലങ്ങളെ പ്രസവിക്കുന്ന വേദസ്വരൂപിണിയ്ക്ക് നമസ്കാരം. രമണീയ ഗുണങ്ങൾക്ക് ആശ്രയമായ രതിസ്വരൂപിണിയ്ക്ക് നമസ്കാരം. താമരപ്പൂവിൽ വസിക്കുന്ന ശക്തിസ്വരൂപിണിയ്ക്ക് നമസ്കാരം.

ശ്ലോകം

നമോfസ്തു നാളീക നിഭാനനായൈ
നമോfസ്തു ദുഗ്ദ്ധോദധി ജന്മഭൂമ്യൈ
നമോfസ്തു സോമാമൃത സോദരായൈ
നമോfസ്തു നാരായണ വല്ലഭായൈ -12-

സാമാന്യ അർത്ഥം

താമരപ്പൂവിനു തുല്യമായ മുഖമുള്ളവൾക്ക് നമസ്കാരം.
പാലാഴിയിൽ പിറന്നവൾക്ക് നമസ്കാരം.
ചന്ദ്രന്റേയും അമൃതിന്റേയും സഹോദരിക്ക് നമസ്കാരം.
നാരായണപ്രിയക്കു നമസ്കാരം.

ശ്ലോകം

നമോfസ്തു ഹേമാംബുജ പീഠികായൈ
നമോfസ്തു ഭൂമണ്ഡല നായികായൈ
നമോfസ്തു ദേവാദി ദയാപരായൈ
നമോfസ്തു ശാർങ്ഗായുധ വല്ലഭായൈ -13-

സാമാന്യ അർത്ഥം

സ്വർണ്ണത്താമരയാകുന്ന പീഠത്തിൽ ഇരിക്കുന്നവൾക്ക് നമസ്കാരം.ഭൂമണ്ഡല നായികയ്ക്ക് നമസ്കാരം.ദേവാദികളിൽ ദയാലുവായവൾക്ക് നമസ്കാരം. ശാർങ്ഗമെന്ന വില്ല് ആയുധമാക്കിയ വിഷ്ണുവിന്റെ വല്ലഭയ്ക്ക് നമസ്കാരം,.

ശ്ലോകം

നമോfസ്തു ദേവ്യൈ ഭൃഗുനന്ദനായൈ
നമോfസ്തു വിഷ്ണോരുരസിസ്ഥിതായൈ
നമോfസ്തു ലക്ഷ്മ്യൈ കമലാലയായൈ
നമോfസ്തു ദാമോദര വല്ലഭായൈ -14-

സാമാന്യ അർത്ഥം

ഭൃഗുപുത്രിയായ ദേവിക്ക് നമസ്കാരം.വിഷ്ണവിന്റെ തിരുമാറിലിരുന്നവൾക്ക് നമസ്കാരം. താമരപ്പൂവിൽ കുടികൊള്ളുന്ന ലക്ഷ്മീദേവിക്കു നമസ്കാരം.ദാമോദരവല്ലഭയായ ദേവിയ്ക്ക് നമസ്കാരം.

ശ്ലോകം

നമോfസ്തു കാന്ത്യൈ കമലേക്ഷണായൈ
നമോfസ്തു ഭൂത്യൈ ഭുവന പ്രസൂത്യൈ
നമോfസ്തു ദേവാദിഭിരർച്ചിതായൈ
നമോfസ്തു നന്ദാത്മജ വല്ലഭായൈ -15-

സാമാന്യ അർത്ഥം

താമരപ്പൂവുപോലെയുള്ള കണ്ണുള്ള കാന്തി സ്വരൂപിണിക്ക് നമസ്കാരം. ജഗന്മാതാവായ ശ്രേയസ്വരൂപിണിക്ക് നമസ്കാരം.ദേവാദികളാൽ പൂജിയ്ക്കപ്പെട്ടവൾക്ക് നമസ്കാരം.നന്ദപുത്രന്റെ പത്നിയ്ക്കു നമസ്കാരം.

ശ്ലോകം

സമ്പത്കരാണി സകലേന്ദ്രിയനന്ദനാനി
സാമ്രാജ്യദാനവിഭവാനി സരോരുഹാക്ഷി
ത്വദ്വന്ദനാനി ദുരിതാഹരണോദ്യതാനി
മാമേവ മാതരനിശം കലയന്തു മാന്യേ -16-

സാമാന്യ അർത്ഥം

താമരക്കണ്ണുള്ള അമ്മേ, അവിടുത്തേയ്ക്കായി ചെയ്യുന്ന വന്ദനങ്ങൾ സമ്പത്തു വർദ്ധിപ്പിക്കുന്നവയും, ഇന്ദ്രിയങ്ങളെയെല്ലാം ആനന്ദിപ്പിക്കുന്നവയും, സാമ്രാജ്യവിഭവങ്ങൾ നൽകുന്നവയും, ദുരിതങ്ങളെ ഇല്ലാതാക്കുന്നവയും ആയി ഭവിക്കുന്നു. ബഹുമാന്യേ, നിരന്തരം എന്നെ അനുഗ്രഹിക്കണം.

ശ്ലോകം

സരസിജനിലയേ സരോജഹസ്തേ
ധവളതമാംശുകഗന്ധമാല്യശോഭേ
ഭഗവതി ഹരിവല്ലഭേ മനോജ്ഞേ
ത്രിഭുവനഭൂതികരി പ്രസീദ മഹ്യം -17-

സാമാന്യ അർത്ഥം

താമരപ്പൂവിൽ വസിക്കുന്നവളേ, താമരപ്പൂവ് ധരിക്കുന്നവളേ, വെള്ള വസ്ത്രം, ചന്ദനം, മാല എന്നിവയാൽ ശോഭിക്കുന്നവളേ, വിഷ്ണുപ്രിയേ, മനോഹരീ, മൂന്നു ലോകത്തിനും ഐശ്വര്യം പകരുന്നവളേ, ഭഗവതി എന്നിൽ പ്രസാദിച്ചാലും.

ശ്ലോകം

ദിഗ്ഘസ്തിഭിഃ കനകകുംഭമുഖാവസൃഷ്ട-
സ്വർവാഹിനീ വിമല ചാരുജലാപ്ലുതാംഗീം
പ്രാതർ നമാമി ജഗതാം ജനനീമശേഷ-
ലോകാധിനാഥ ഗൃഹിണീമമൃതാബ്ധി പുത്രീം. -18-

സാമാന്യ അർത്ഥം

ദിഗ്ഗജങ്ങളാൽ സ്വർണ്ണകുംഭങ്ങളാകുന്ന മുഖത്തു നിന്നു പൊഴിക്കപ്പെടുന്ന ഗംഗയിലെ നിർമ്മലവും, ചേതോഹരവുമായ ജലം കൊണ്ട് അഭിഷേകം ചെയ്യപ്പെടുന്ന ശരീരത്തോടു കൂടിയവളും, സമസ്തലോകത്തിനും നാഥനായുള്ളവന്റെ ഗൃഹിണി (കുടുംബിനി ) യും, അമൃതക്കടലിന്റെ പുത്രിയുമായ ജഗന്മാതാവിനെ ഞാൻ പ്രഭാതത്തിൽ നമസ്കരിക്കുന്നു .

ശ്ലോകം

കമലേ കമലാക്ഷവല്ലഭേ തേ
കരുണാപുരതരംഗിതൈരപാംഗൈഃ
അവലോകയ മാമകിഞ്ചനാനാം
പ്രഥമം പാത്രമകൃത്രിമം ദയായാഃ -19-

സാമാന്യ അർത്ഥം

കമലാക്ഷവല്ലഭയായ ഹേ കമലാദേവീ, അവിടുത്തെ കരുണ നിറഞ്ഞ കടാക്ഷങ്ങളെക്കൊണ്ട് ദരിദ്രൻമാരിൽ വച്ച് ഒന്നാമനും, യഥാർത്ഥത്തിൽ ദയാപാത്രവുമായ എന്നെ നോക്കേണമേ.

ശ്ലോകം

ദേവി പ്രസീദ ജഗദീശ്വരി ലോക മാതഃ
കല്യാണഗാത്രി കമലേക്ഷണജീവനാഥേ
ദാരിദ്ര്യഭീതഹൃദയം ശരണാഗതം മാം
ആലോകയ പ്രതിദിനം സദയൈരപാംഗൈഃ -20-

സാമാന്യ അർത്ഥം

ജഗത്തിന്റെ ഈശ്വരിയും, ലോകമാതാവും, മംഗളസ്വരൂപിണിയും, മഹാവിഷ്ണുവിന്റെ ജീവനാഥയുമായ അല്ലയോ ദേവി, പ്രസാദിച്ചാലും. ദാരിദ്ര്യം കൊണ്ട് ഭീതിപൂണ്ട ഹൃദയത്തോടുകൂടി ശരണം തേടിവന്ന എന്നെ ദയാപൂർണ്ണങ്ങളായ കടക്കണ്ണുകൾ കൊണ്ട് ദിവസവും നോക്കിയാലും.

ശ്ലോകം

സ്തുവന്തി യേ സ്തുതിഭിരമൂഭിരന്വഹം
ത്രയീമയിം ത്രിഭുവനമാതരം രമാം
ഗുണാധികാ ഗുരുധനധാന്യഭാഗിനോ
ഭവന്തി തേ ഭവമനുഭാവിതാശയാഃ -21-

സാമാന്യ അർത്ഥം
ഫലശ്രുതി:-

ഈ സ്തുതിവചനങ്ങൾകൊണ്ട് ദേവസ്വരൂപിണിയും, ത്രിലോകമാതാവുമായ ലക്ഷ്മീദേവിയെ ആരാണോ ദിവസവും സ്തുതിക്കുന്നത്, അവർ ഗുണോൽകൃഷ്ടരും ,ഏറെ ധനധാന്യങ്ങൾക്ക് അവകാശികളും, ലോകം അനുഭവിച്ചറിഞ്ഞവരും ( സംസാരത്തിലെ സുഖദുഃഖങ്ങൾ അനുഭവിച്ചറിഞ്ഞ് പക്വത വന്നവരും) ആയി ഭവിക്കുന്നു.

ശ്രീമത് ശങ്കരാചാര്യ വിരചിതം

ആണ് പെണ്ണാവുന്ന ചമയവിളക്കും കൊറ്റൻകുളങ്ങരയും

ആണ് പെണ്ണാവുന്ന ചമയവിളക്കും കൊറ്റൻകുളങ്ങരയും

കൊറ്റൻകുളങ്ങര ചമയ വിളക്ക്... ആൺസുന്ദരന്മാർ പെൺസുന്ദരിമാരായി മാറുന്ന ദിനം. എവിടെ നോക്കിയാലും അണിഞ്ഞൊരുങ്ങി നിൽക്കുന്ന സുന്ദരിമാര്‍. അവനാണോ അവളാണോ ഈ രൂപമാറ്റത്തിനു പിന്നിലെന്ന് തിരിച്ചറിയാൻ പോലും പറ്റാത്ത വിധത്തിൽ കൂടി നിൽക്കുന്ന പെൺസുന്ദരികൾ. കൊറ്റൻകുളങ്ങര ചമയവിളക്ക് ഒരു ക്ഷേത്രത്തിന്റെ മാത്രമല്ല മാത്രല്ല നാടിന്റെ മുഴുവൻ ആഘോഷമാണ്. കൊല്ലത്തെ കൊറ്റൻകുളങ്ങര ക്ഷേത്രത്തിന്റെ ചരിത്രത്തോടും വിശേഷങ്ങളോടുമൊപ്പം ചമയ വിളക്കിന്റെ കഥകളും വായിക്കാം...

കൊല്ലം ജില്ലയിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നാണ് കൊറ്റൻകുളങ്ങര ദേവീ ക്ഷേത്രം. ദേവീ ക്ഷേത്രം എന്ന പേരിൽ മാത്രമല്ല,. ഇവിടുത്തെ അപൂർവ്വ ആചാരമായ ചമയ വിളക്കിന്റെ പേരിലും പ്രസിദ്ധമാണ് ഈ ക്ഷേത്രം.

കൊല്ലം ജില്ലയിൽ ചവറയിലാണ് കൊറ്റൻകുളങ്ങര ദേവീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൊല്ലത്തിനും കരുനാഗപ്പള്ളിക്കും ഇടയിലായാണ് ചവറ സ്ഥിതി ചെയ്യുന്നത്.

ദേവി വന്ന കഥ
ഇവിടെ എങ്ങനെയാണ് ഒരു ക്ഷേത്രം വന്നത് എന്ന കഥ രസകരമാണ്. ഒരു കാലത്ത്, അതായത് ക്ഷേത്രം വരുന്നതിനും മുന്‍പേയുള്ള സമയം ഇവിടം ഒരു വലിയ കാടായിരുന്നുവത്രെ. ഉയരത്തിൽ വളർന്നു നിൽക്കുന്ന മരങ്ങളും ചെടികളും ഒക്കെക്കൊണ്ട് പച്ചപ്പിൽ പൊതിഞ്ഞ ഒരിടം. അതിനു മറുവശത്തായി ഭൂതക്കുളം എന്ന പേരിൽ ഒരു കുളവും ഉണ്ടായിരുന്നു. വിഷപ്പാമ്പുകളുടെ താവളമായിരുന്നുവത്രെ ഇവിടം. ഇതിന്റെ കുറച്ചു മാറിയും കുളത്തിന്റെ കുറച്ചു ഭാഗങ്ങൾ കാണാം. മഴക്കാലത്ത് ഇവിടെ നിന്നും വരുന്ന ഒരു ഉറവയാണ് ഈ നാടിനെ ഫലഭൂഷ്ഠിയുള്ളതാക്കി മാറ്റിയിരുന്നത്. ഇവിടെ ധാരാളം പചപ്പുല്ല് വളർന്നിരുന്നതിനാല‍് കന്നുകാലികളെ മേയിക്കുന്നവർ ഇവിടെ വന്നിരുന്നു. ഒരിക്കൽ അവർക്ക് കുളത്തിന്റെ സമീപത്തു നിന്നും ഒരു തേങ്ങ കിട്ടുകയുണ്ടായി. തേങ്ങ പൊട്ടിക്കുന്നതിനായി അവർ അവിടെ കണ്ട ഒരു കല്ലിൽ തേങ്ങയിടിച്ചു പെട്ടന്നു അതിൽ നിന്നും രക്തം ഒഴുകുവാൻ തുടങ്ങി. ഗ്രാമത്തിലെ മുതിർന്നവരെല്ലാം എത്തുകയും പ്രശ്നം വെച്ചപ്പോൾ അവിടെ ദേവീ സാന്നിധ്യം കാണുകയും ചെയ്തു. പിന്നീട് ഇവിടെ ഇപ്പോഴുള്ള ക്ഷേത്രത്തിന്റെ ആദ്യരൂപം ഉയർന്നു. അക്കാലത്ത് കുടുംബ ക്ഷേത്രങ്ങളിൽ ബാലികമാർ പൂമാലയും വിളക്കും ഒക്കെയായി പോകുനന്ത് ഒരു ചടങ്ങായിരുന്നു. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പശുവിനെ മേയിക്കുന്ന ആ ആളുകൾ ഇവിടെ സ്ത്രീകളുടെ വേഷം ധരിച്ച് ഈ ക്ഷേത്രത്തിൽ പോകുവാൻ തുടങ്ങി എന്നാണ് ഐതിഹ്യം പറയുന്നത്.

പേരുവന്ന വഴി
കൊറ്റൻകുളങ്ങര ക്ഷേത്രത്തിനു ആ പേരു വന്നതിനു പിന്നിലും ഈ കഥകളുണ്ട്. വനദുർഗ്ഗ കുടികൊള്ളുന്ന ഇവിടെ ക്ഷേത്രം നിർമ്മിക്കാനായിരുന്നുവല്ലോ തീരുമാനം. അപ്പോൾ ദേവിയ്ക്ക് നിവേദ്യമായി നല്കേണ്ടത് തേങ്ങ ഇടിച്ചു പിഴിഞ്ഞ കൊറ്റൻ ആയിരിക്കണമെന്നും തീരുമാനമുണ്ടായി. അങ്ങനെയാണ് ഇവിടം കൊറ്റൻകുളങ്ങര എന്നറിയപ്പെടുവാൻ തുടങ്ങിയത്.

കൊറ്റൻകുളങ്ങര ചമയ വിളക്ക്
കൊല്ലത്തെ ഏറ്റവും പ്രധാന ക്ഷേത്രോത്സവങ്ങളിൽ ഒന്നാണ് കൊറ്റൻകുളങ്ങര ചമയ വിളക്ക്. പുരുഷന്മാർ സ്ത്രീ വേഷത്തിൽ അണിഞ്ഞൊരുങ്ങി എത്തുന്നതാണ് ഇതിന്റെ പ്രധാന ആകർഷണം.

ആഗ്രഹ പൂർത്തീകരണത്തിന് സ്ത്രീ വേഷം കാര്യസാധ്യത്തിനായാണ് പുരുഷന്മാർ സ്ത്രീ വേഷത്തിൽ ഇവിടെ ഒരുങ്ങി എത്തുന്നത്. പുരുഷന്മാർ, കുട്ടികൾ, ഭിന്നലിംഗത്തിലുള്ള ആളുകൾ തുടങ്ങിയവരും സത്രീ വേഷം അണിഞ്ഞ് വിളക്കെടുത്തെത്തുന്ന മനോഹരമായ കാഴ്ചയാണ് ചമയ വിളക്കിന്റെയന്ന് ഇവിടെ കാണുവാൻ സാധിക്കുക. കൊല്ലത്തു നിന്നു മാത്രമല്ല, കേരളത്തിന്റെയും തമിഴ്നാട്, ആന്ധ്ര, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നു പോലും ചമയവിളക്കിന് ആളുകൾ പങ്കെടുക്കാനെത്തുന്നു. അന്നേ ദിവസം പെൺവേഷം കെട്ടുന്നവരെ നാടും നാട്ടുകാരും ഒരു സ്ത്രീയായി അംഗീകരിക്കുന്ന ദിവസം കൂടിയാണിത്. പുരുഷാംഗനമാർ എന്നാണ് പെൺവേഷം കെട്ടുന്നവരെ വിളിക്കുന്നത്.

ചമയക്കാർ മുതൽ ഫോട്ടോഗ്രാറർമാർ വരെ സ്ത്രീവേഷത്തിൽ ഒരുങ്ങി വിളക്കെടുക്കേണ്ടതിനാൽ അതിനുള്ളതെല്ലാം ഇവിടെ ലഭ്യമാണ്. വളയും പൊട്ടും മാലയും ഒക്കെ വിൽക്കുന്ന കടകൾ മുതൽ കുറഞ്ഞ ചിലവിൽ ഒരു പുരുഷനെ സ്ത്രീ രൂപത്തിൽ ഒരുക്കിയെടുക്കുന്ന സ്ഥലം വരെ ഇവിടെ കാണാം. ഒരുങ്ങുവാൻ കയറുമ്പോൾ പോയ ആളായല്ല ഒരുങ്ങിക്കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോൾ. അത്രയധികം സുന്ദരിയായ ഒരു സ്ത്രീയുടെ രൂപത്തിലായിരിക്കും തിരിച്ചിറങ്ങുന്നതിനാൽ അടുത്ത ആളുകൾക്കു പോലും മനസ്സിലാതക്കുവാൻ കഴിഞ്ഞെന്നു വരില്ല. സ്ത്രീകളുടെ വേഷത്തിൽ ഫോട്ടോ പകർത്തുവാൻ താല്പര്യമുള്ളവർക്ക് അതിനും സൗകര്യങ്ങളുണ്ട്.

എല്ലാ വർഷവും
ക്ഷേത്രോത്സവത്തിന്റെ ഭാഗമായി എല്ലാ വർഷവും ഇവിടെ ചമയവിളക്ക് നടത്തും. മീനം 10,11 തിയ്യതികളിലാണ് ഇത് നടക്കുക.

കുരുത്തോല പന്തലും ജീവതാ എഴുന്നള്ളത്തും ക്ഷേത്രത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഒന്നാണ് ഇവിടുത്തെ കുരുത്തോല പന്തൽ. അന്ന് ഇവിടെ ആദ്യമായി ദേവിയുടെ സാന്നിധ്യം കണ്ട ശിലയ്ക്കു ചുറ്റിലും കുരുത്തോല കൊണ്ട് പന്തൽകെട്ടി വിളക്ക് വയ്ക്കുന്ന ഒരു ചടങ്ങ് നിലനിന്നിരുന്നു.
അന്നത്തെ പുരാതന ക്ഷേത്രത്തിന്റെ ഓർമ്മ നിലനിർത്തുവായാണ് ഇവിടെ കുരുത്തോല പന്തൽ നിർമ്മിക്കുന്നത്.
സാധാരണയായി ദേവി ക്ഷേത്രങ്ങളിൽ നടന്നു വരുന്ന ഒരാചാരമാണ് ജീവതാ എഴുന്നള്ളത്ത്.

ക്ഷേത്ര സമയം

രാവിലെ 5.30 നു പള്ളിയുണർത്തോടു കൂടി ക്ഷേത്രം തുറക്കും. 7.30 നു ഉഷപൂജ, 10.30ന് ഉച്ചപൂജ,11.00ന് നടഅടപ്പ്, വൈകിട്ട് 5.00ന് നട തുറപ്പ്, 6.45ന് ദീപാരാധന, 7.30ന് അത്താഴ പൂജ, 8.30 നടഅടപ്പ് എന്നിങ്ങനെയാണ് ഇവിടുത്തെ പൂജ സമയം.

കൊറ്റൻകുളങ്ങര ക്ഷേത്രത്തിൽ ബസിന് എത്തിച്ചേരുവാൻ വളരെ എളുപ്പമാണ്. കൊല്ലത്തിനും തിരുവനന്തപുരത്തിനുമുള്ള എല്ലാ ബസുകളും ഇത് വഴിയാണ് പോകുന്നത്.

കൊല്ലത്തിനും കരുനാഗപ്പള്ളിയ്ക്കും ഇടയിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് എപ്പോഴും ബസ് സർവ്വീസുകളുണ്ട്.

ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കരുനാഗപ്പള്ളിയാണ്. എന്നാൽ മിക്ക ട്രെയിനുകൾക്കും ഇവിടെ സ്റ്റോപ്പില്ല. അതിനാൽ ട്രെയിനിനു വരുന്നവർ കൊല്ലം റെയിൽവേ സ്റ്റേഷനിലിറങ്ങുത. കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 14 കിലോമീറ്ററും കൊല്ലം ബസ് സ്റ്റാൻഡിൽ നിന്നും 12 കിലോമീറ്ററും തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും 80 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

ശ്രേഷ്ഠ ഭാരതം

ശ്രേഷ്ഠ ഭാരതം

BC-8000 ലോ അതിനു മുന്‍പോ എഴുതപ്പെട്ടിരിക്കാം എന്ന് കരുതപ്പെടുന്ന ഋഗ്വേദം, അവിടുന്ന്‍ ഇങ്ങോട്ട് AD-2000 വും ചേര്‍ത്ത് 10,000 വര്‍ഷത്തിലധികം പാരമ്പര്യമുള്ള ഒരു വേദസംസ്കൃതി ഈ നാട്ടില്‍ ഉണ്ടായിരുന്നു. സ്വതന്ത്ര ഭാരതത്തിലെ ദേശീയഗാനം, അത് രണ്ടോ മൂന്നോ നദികളെയും പര്‍വ്വതങ്ങളെയും കുറിച്ച് മാത്രം പറയുമ്പോള്‍, രണ്ടായിരമോ മൂവായിരമോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഭാരതത്തെ കുറിച്ച് വ്യക്തമായ നിര്‍വചനം കൊടുത്തിരുന്നു. 

"തം ദേവനിര്‍മ്മിതം ദേശം ഹിന്ദുസ്ഥാനം പ്രജക്ഷ്യതേ"

ഹിമാലയത്തില്‍ നിന്നാരംഭിച്ച്, ഇന്ത്യന്‍ മഹാസമുദ്രം വരെ പരന്നു കിടക്കുന്ന ദേവനിര്‍മ്മിതമായ ദേശത്തെയാണ് ഹിന്ദുസ്ഥാനം എന്ന് പറയുന്നത്. വിന്ധ്യ ഹിമാചല എന്ന രണ്ടു പര്‍വ്വതങ്ങളെ മാത്രം പറഞ്ഞു ദേശീയ ഗാനം നിര്‍ത്തുമ്പോള്‍, ഭാരതത്തില്‍ പുരാതനകാലം മുതല്‍ക്കേ രചിക്കപെട്ട ഒരു സംസ്കൃതിയുടെ നാലു വരികള്‍, വിന്ധ്യ ഹിമാചലയില്‍ നിര്‍ത്താതെ വിന്ധ്യ പര്‍വ്വതവും ആരാവലിയും സഹ്യപര്‍വ്വതവും അതുപോലെയുള്ള ഭാരതത്തിലെ ഓരോ സംസ്ഥാനങ്ങളെയും പ്രതിനിധീകരിക്കുന്ന പര്‍വ്വതങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു. ഗംഗ യമുന എന്നീ രണ്ടു ഉത്തരേന്ത്യന്‍ നദികളെക്കുറിച്ച് മാത്രം സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ അംഗീകരിച്ച ദേശീയഗാനത്തില്‍ പറയുമ്പോള്‍ ഭാരതത്തില്‍ രാവിലെ ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ ശംഘുപൂരണം നടത്തി ആ ശംഘില്‍ തീര്‍ത്ഥമുണ്ടാക്കുമ്പോള്‍ ആവാഹിക്കുന്ന ഒരു മന്ത്രമുണ്ട്.

"ഗംഗേച്ച യമുനാചൈവ ഗോദാവരീ സരസ്വതീ,നര്‍മ്മദേ സിന്ധുകാവേരി ജലേസ്മിന്‍ സന്നിധിം ഗുരു"

ഗോദാവരി ആന്ദ്രദേശത്തിലെ, കാവേരി കര്‍ണാടകയിലെ, നര്‍മ്മദ ഗുജറാത്തിലെ, സരസ്വതി രാജസ്ഥാനിന്‍റെ അപ്പുറത്ത്. ഈ നദികളെ മുഴുവനും ഒരുമിച്ച് ചേര്‍ത്ത് ഭാരതത്തെ ഒറ്റക്കെട്ടായി കാണാന്‍ അനവധി സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് ഭാരതീയര്‍ക്കു സാധിച്ചിരുന്നു. ഹസ്തിനപുരത്തിന്‍റെ അപ്പുറത്ത് നിന്നാരംഭിച്ച് മൌറീഷ്യസ് വരെ എത്തി നിന്നിരുന്ന ഒരു സംസ്കാരം അത് ചരിത്രത്തിന്‍റെ ഭാഗമാണ്. സിംഗപ്പൂര്‍ സിംഹപുരമായിരുന്നു, കംബോഡിയ കാംബോജ ദേശമായിരുന്നു, ബര്‍മ ബ്രഹ്മപ്രദേശമായിരുന്നു, ശ്രീലങ്ക ലങ്കയായിരുന്നു, വിദുരന്‍റെ ദേശമായ ഇറാന്‍ വൈഡൂര്യ ദേശമായിരുന്നു, കാണ്ഡഹാര്‍ ഗാന്ധാരിയുടെ സ്വദേശമായ ഗാന്ധാരമായിരുന്നു. ധൃതരാഷ്ട്രര്‍ ഗാന്ധാരിയെ സ്വീകരിച്ചതോട് കൂടി, ഭാരതത്തിന്‍റെ അതിര്‍ത്തി അഫ്ഗാനിസ്ഥാനും അപ്പുറം പോയി. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്‍റെ വിസ്തൃതിയാണ് കുറഞ്ഞത്‌. ഗ്രീക്ക് സംസ്കാരം, മെസ്സപോട്ടോമിയന്‍ സംസ്കാരം, ബാബിലോണിയന്‍ സംസ്കാരം, ചൈനീസ് സംസ്കാരം, റോമന്‍ സംസ്കാരം തുടങ്ങിയ അനവധി സംസ്കാരങ്ങളെക്കുറിച്ച് നമ്മള്‍ പഠിച്ചിട്ടുണ്ട്. ഇവയില്‍ ഏതെങ്കിലും ഒരു സംസ്കാരം ഇന്ന് ഭൂമുഖത്ത് ജീവിച്ചിരിപ്പുണ്ടോ എന്ന് പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് 'ഇല്ല' എന്ന ഉത്തരം കിട്ടും. എന്തുകൊണ്ട് ആ സംസ്കാരങ്ങളെക്കാളും അനേകായിരം വര്‍ഷങ്ങളുടെ പഴക്കമുള്ള നമ്മുടെ ഭാരതീയ സംസ്കാരം-ആര്‍ഷഭാരത സംസ്കാരം ഇന്നും നിലനില്‍ക്കുന്നത്. ഇംഗ്ലീഷുകാര്‍ ഇന്ത്യയെക്കാള്‍ 17 ഇരട്ടി വലിപ്പമുള്ള ആഫ്രിക്കന്‍ ഭൂഖണ്ഡം കീഴടക്കിയതിനു ശേഷം, വെറും 62 വര്‍ഷങ്ങള്‍ കൊണ്ട് ആഫ്രിക്കന്‍ സംസ്കാരത്തെ പൂര്‍ണമായും തുടച്ചു കളഞ്ഞിട്ടുണ്ട്.AD-997 ല്‍ മുഹമ്മദ്‌ ഗസ്നി ഭാരതത്തിലേക്ക് വന്ന്, ഗ്ലോറി വന്ന്, ഖില്‍ജി വന്ന്, ടൈമൂര്‍ വന്ന് ഇവിടെ ഭരിച്ച അടിമവംശം, തുഗ്ലക്ക് വംശം, മുഗള്‍ വംശം തുടങ്ങിയര്‍ പുറത്തു നിന്ന് നീണ്ട 600 വര്‍ഷങ്ങള്‍ ഭാരതത്തെ ആക്രമിച്ചു. അതിനു ശേഷം പോര്‍ച്ചുഗീസുകാര്‍, സ്പെയിന്‍കാര്‍, ഡച്ച്കാര്‍ പിന്നെ ഇംഗ്ലീഷുകാരും ഭാരതത്തെ ആക്രമിച്ചു. AD-997 മുതല്‍ 1947 ആഗസ്റ്റ്‌ പതിനഞ്ചാം തീയതി വരെ ഏതാണ്ട് 9 നൂറ്റാണ്ടില്‍ പരം കാലം വിദേശികള്‍ ആക്രമിച്ചിട്ടും ഭാരതീയസംസ്കാരത്തെ നശിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല, മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ നമ്മുടെ ഭാരതം മരിച്ചില്ല. എന്ത് കൊണ്ട് ഇത് സംഭവിച്ചു..? ഭാരതീയ സംസ്കാരത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും വെറുതെ ഒന്ന് ചിന്തിക്കുക. 

"ഭാരതീയാ സമസ്താ സുഖിനോ ഭവന്തു"

എന്ന് നമ്മള്‍ പ്രാര്‍ഥിച്ചിട്ടില്ല. ഭാരതീയര്‍ പ്രാര്‍ഥിക്കാറുള്ളത്, 

"ലോകാ സമസ്താ സുഖിനോ ഭവന്തു"

ലോകത്തുള്ള എല്ലാവരും സുഖമായിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കാന്‍ ഭാരതീയ സംസ്കൃതിക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ. നമ്മള്‍ പ്രാര്‍ഥിച്ച 

"സഹനാ വവതു സഹനാ ഭുനതു..." എന്നു തുടങ്ങുന്ന വേദ മന്ത്രത്തിന്‍റെ അര്‍ത്ഥം, ഒരുമിച്ചു ജീവിക്കാം ഒരുമിച്ചു ഭക്ഷിക്കാം ഒരുമിച്ചു പ്രവര്‍ത്തിക്കാം അപ്രകാരം ഒരുമിച്ചു ചൈതന്യമുള്ളവരായി തീരാം. ഒരാളിലും ഒരാളോടും വിദ്വേഷമുണ്ടാവരുത് ഞങ്ങളിലേക്ക് നന്മ നിറഞ്ഞ ചിന്താധാരകള്‍ ലോകത്തിന്‍റെ എല്ലായിടത്തുനിന്നും വന്നു ചേരട്ടെ എന്നാണ്. ഭാരത സംസ്കാരം മാത്രമാണ് നല്ലതെന്ന് നമ്മള്‍ പറഞ്ഞിട്ടില്ല. ഏത് ഈശ്വരനെ വേണമെങ്കിലും ആരാധിക്കുക, അതെല്ലാം പരമമായ ചൈതന്യത്തിലേക്ക് എത്തിച്ചേരും. ആകാശത്തില്‍ നിന്നും വീഴുന്ന മഴത്തുള്ളികള്‍, ഒരുമിച്ചുചേര്‍ന്ന് ചാലുകളായ്‌ തോടുകളായ് നദികളായ് മഹാസഗരത്തിലേക്ക് പോകുന്നപോലെ, ഏത് ഈശ്വരനെ ആരാധിച്ചാലും പരമമായ കേശവനിലേക്ക് തന്നെ അത് എത്തിച്ചേരും എന്ന് പറഞ്ഞവരാണ് ഭാരതീയര്‍. നമ്മള്‍ എള്ള് പിടിച്ച് പിതൃദര്‍പ്പണം നടത്തുമ്പോള്‍ പോലും ലോകത്തിന്‍റെ നന്മയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാറുണ്ട്. പിതൃദര്‍പ്പണം കൊടുക്കുമ്പോള്‍ പതിമൂന്നു വരികളുള്ള ഒരു വേദമന്ത്രം ചൊല്ലും അതിലെ അവസാനത്തെ വരി, 

"സപ്ത ദ്വീപനിവാസീനാം പ്രാണീനാം അക്ഷയ ഉപദിഷ്ടതു" എന്നാണ്. ഏഴു ഭൂഖണ്ടങ്ങളിലും ജീവിക്കുന്ന എല്ലാ ജീവജാലങ്ങള്‍ക്കും നന്മ വരുത്തേണമേ ജഗദീശ്വരാ എന്നാണതിനര്‍ത്ഥം.

ലോകരാഷ്ട്രങ്ങള്‍ നമ്മുടെ സംസ്കാരം അംഗീകരിച്ചു വരികയാണ്. കാനഡയിലെ ടൊറന്റോ യുണിവേഴ്സിറ്റിയില്‍ ഹിന്ദൂയിസം എന്ന ഡിപ്പാര്‍ട്ട്മെന്‍റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടായിരത്തോളം ഇന്ത്യാക്കാരല്ലാത്ത വിദ്യാര്‍ഥികള്‍ അവിടെ പഠിക്കുന്നുണ്ട്. എഞ്ചിനീയറിംഗ് സബ്ജക്റ്റ് മാത്രം പഠിപ്പിക്കുന്ന അമേരിക്കയിലെ MIT(Massachusetts Institute of Technology) യില്‍ ഇപ്പോള്‍ സംസ്കൃതം കൂടി പഠിപ്പിച്ചു തുടങ്ങിയിരിക്കുന്നു.. അമേരിക്കയിലെ നാലായിരത്തോളം സ്കൂളുകളില്‍ രാവിലെ പതിനഞ്ചു മിനിറ്റ് നേരം ഭഗവത് ഗീത നിര്‍ബന്ധമായും (Compulsory) ചൊല്ലണം.. അമേരിക്കയിലെ പെന്‍സിന്‍വാനിയ യുണിവേഴ്സിറ്റിയിലെ 70 സൈക്കോളജി പ്രൊഫസര്‍മാര്‍ നടത്തിയ പഠനത്തില്‍ നിന്ന്‍ തെളിയിച്ചിരിക്കുന്നത്, കുട്ടികള്‍ പതിവായി രാവിലെ പതിനഞ്ചു മിനിറ്റ് ഭഗവത് ഗീത ചൊല്ലുമ്പോള്‍ അവരുടെ പെരുമാറ്റരീതിയില്‍ (Behaviour pattern) അസാധാരണമായ മാറ്റം സംഭവിക്കുന്നു എന്നാണ്. സൈക്കോളജി പ്രൊഫസര്‍മാരുടെ അഭിപ്രായത്തില്‍ ഭഗവത് ഗീത ഒരു മത ഗ്രന്ഥമല്ല, മറിച്ച് അതൊരു സൈക്കോളജിക്കല്‍ മാനേജ്മെന്‍റ് ബുക്കാണ്. ജര്‍മനിയിലെ സെന്‍റ് ജോര്‍ജ് യുണിവേഴ്സിറ്റിയില്‍ സംസ്കൃതം അറിയുന്നവര്‍ക്ക് മാത്രമേ അഡ്മിഷന്‍ ലഭിക്കുകയുള്ളൂ.ലോകത്തില്‍ തന്നെ സംസ്കൃതം നിര്‍ബന്ധമാക്കിയിട്ടുള്ള ഏക യുണിവേഴ്സിറ്റിയാണ് സെന്‍റ് ജോര്‍ജ് യുണിവേഴ്സിറ്റി.

പതിനായിരക്കണക്കിനു പാറ്റേണ്‍ അമേരിക്കക്കാരും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും ഭാരതീയ അറിവുകള്‍ ഉപയോഗിച്ച് എടുത്തുകഴിഞ്ഞു. ശൈശവ വിവാഹവും സതി സമ്പ്രദായവും ഈ നാടിന്‍റെ ശാപമാണെന്ന് പറയാറുണ്ട്. UGC അംഗീകരിച്ച ഒരു ഹിസ്ററി ടെക്സ്റ്റ്‌ ബുക്കില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത് ടൈമൂര്‍ ഭാരത്തില്‍ വരുന്നതിനു മുന്‍പ് വരെ ഇവിടെ ശൈശവ വിവാഹവും സതി സമ്പ്രദായവും ഉണ്ടായിരുന്നില്ല എന്നാണ്. ഈ കാര്യം ഫാഹിയാന്‍ എന്ന ചൈനീസ്‌ സഞ്ചാരി അദ്ദേഹത്തിന്‍റെ ഒരു ഗ്രന്ഥത്തില്‍ ഉദാഹരണസഹിതം വ്യക്തമാക്കുന്നുണ്ട്. വിവാഹം കഴിച്ച സ്ത്രീകളെ ഒരു കാരണവശാലും ബലാല്‍സംഗത്തിനോ ചാരിത്ര്യഹീന പരമായ മറ്റ് കര്‍മത്തിനോ ഉപയോഗിക്കരുത് എന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ടൈമൂറിനെപോലെയുള്ളവരില്‍ നിന്ന്‍ രക്ഷനേടാന്‍ വേണ്ടിയാണ് ഭാരതീയര്‍ ശിശുവിവാഹം തുടങ്ങിയത്. സതീ സമ്പ്രദായം ഉണ്ടാകുവാനുള്ള കാരണവും ഇത് തന്നെയാണ്, ഭര്‍ത്താവ് മരിച്ച സ്ത്രീകളെ അടിമകളാക്കി ലൈംഗീക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം എന്നും ഇതേ വിശുദ്ദ ഗ്രന്ഥങ്ങളില്‍ പറയുന്നതുകൊണ്ട് നൂറു കണക്കിന് ഭര്‍ത്താക്കന്‍മാരെ വധിച്ച ശേഷം, അവശേഷിക്കുന്ന വിധവകളെ പട്ടാളക്കാര്‍ ഷെയര്‍ ചെയ്യുന്നതില്‍ നിന്നും രക്ഷനേടാന്‍ വേണ്ടിയായിരുന്നു ചാരിത്ര്യം സംരക്ഷിക്കാന്‍ ഭാരതസ്ത്രീകള്‍ സതീ സമ്പ്രദായം അനുഷ്ഠിച്ചു വന്നിരുന്നത്.

1947 വരെ വിദേശികള്‍ നശിപ്പിച്ച നമ്മുടെ സംസ്കാരം, അതിനു ശേഷം നമ്മള്‍ തന്നെ നശിപ്പിക്കാന്‍ തുടങ്ങി. സതന്ത്ര്യം കിട്ടിയതിനു ശേഷം റീജീയണല്‍ റിസേര്‍ച് ലബോറട്ടറി ജമ്മുകാശ്മീരിലെ ശാസ്ത്രജ്ഞനായ ഡോക്ടര്‍ ചോപ്ര, ആയുര്‍വേദവും വെജിറ്റബിള്‍ ഫുഡും ആധാരമാക്കിമാക്കിയെഴുതിയ ഭാരതത്തിന്‍റെ ആരോഗ്യശാസ്ത്രത്തിന്‍റെ അടിസ്ഥാനം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ മുന്നില്‍ സബ്മിറ്റ് ചെയ്തപ്പോള്‍, ഞാന്‍ ഫോളോ ചെയ്യുക കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ സിലബസ് ആയിരിക്കും എന്ന് പറഞ്ഞ് അദ്ദേഹം അത് തളളിക്കളഞ്ഞു. ഡോക്ടര്‍ ചോപ്ര എഴുതിയ ആ പുസ്തകം രണ്ടു വര്‍ഷത്തിനു ശേഷം മാവോ സെതുങ്ങ് ചൈനയില്‍ പ്രയോഗത്തില്‍ വരുത്തി. ഭാരതത്തില്‍ അത് നടപ്പിലാക്കിയില്ല. ചൈനയുടെ ബേസിക് ഹെല്‍ത്ത്‌ പോളിസി ഡോക്ടര്‍ ചോപ്ര എഴുതിയ ആ പുസ്തകമാണ്. 

അനവധികാലം അടിമത്തത്തില്‍ കഴിഞ്ഞ ഒരു രാഷ്ട്രം. 

അസാധാരണ വൈഭവശേഷിയുള്ള ഋഷിവര്യന്മാര്‍ക്ക് ജന്മം കൊടുത്ത ഒരു രാഷ്ട്രം. 

ശാസ്ത്രത്തിന്‍റെ മകുടോദാഹരണമായി വര്‍ത്തിച്ചെന്നു സര്‍ ആല്‍ബര്‍ട്ട് ഐന്‍സ്റീനിനെയും സ്റ്റീഫന്‍ ഹോക്കിന്‍സിനെയും പോലുള്ള പ്രഗല്‍ഭര്‍ പറഞ്ഞ രാഷ്ട്രം. 

ലോകജനതയ്ക്ക് സ്വര്‍ണതാംബാളത്തില്‍ വെച്ച് കൊടുക്കാന്‍ പാകത്തിന് സാങ്കേതിക വിദ്യകളുടെ പരമകാഷ്ടയില്‍ എത്തിയിരുന്ന ഒരു രാഷ്ട്രം. 

ആത്മീയതയില്‍ ലോകജനതയ്ക്ക് മാര്‍ഗനിര്‍ദേശം കൊടുത്ത ഒരു രാഷ്ട്രം. 

ആ ആത്മീയത, അത്യന്താധുനിക ശാസ്ത്രത്തിനു നേരെ കാര്‍പെറ്റ് വിരിച്ചു കൊടുക്കുന്ന ഒരു രാഷ്ട്രം. 

സാഹിത്യത്തില്‍ മറ്റേതു രാഷ്ട്രത്തിനും ചിന്തിക്കാന്‍ പോലും പറ്റാത്ത വിധത്തില്‍ ഭാരതീയ സാഹിത്യങ്ങള്‍, സാഹിത്യനിയമങ്ങള്‍ ഉദയം ചെയ്ത ഒരു രാഷ്ട്രം. 

സ്വാതന്ത്ര്യം കിട്ടി ഇത്രയും കാലം കഴിഞ്ഞതിനു ശേഷം, സ്വന്തം നാടിനെ കുറിച്ചും നാടിന്‍റെ പൈതൃകത്തെ കുറിച്ചും അറിയാത്തതും അറിയാന്‍ ശ്രമിക്കാതതുമായ ലോകത്തിലെ ഏക ജനത ചിലപ്പോള്‍ ഭാരതീയര്‍ മാത്രമായിരിക്കും. ഒരുപക്ഷെ ഭാവിയില്‍ ഭാരതീയര്‍ക്ക് വേദങ്ങളെക്കുറിച്ചും നമ്മുടെ സംസ്കാരത്തെക്കുറിച്ചും പഠിക്കാന്‍ പാസ്പോര്‍ട്ടും വിസയുമെടുത്ത് അമേരിക്കയിലേക്കും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കും പോകേണ്ടിവരുന്ന കാലഘട്ടം വന്നാല്‍ പോലും അതില്‍ അല്‍ഭുതപെടാനില്ല എന്ന് വേദനയോടെ പറഞ്ഞു കൊണ്ട് നിര്‍ത്തട്ടെ ..

ദുശ്ശാസനൻ കാവ്, മണിമലക്കുന്ന്

ദുശ്ശാസനൻ കാവ്, മണിമലക്കുന്ന്

ദുശ്ശാസനൻ കാരുണ്യമൂർത്തിയായി വാഴുന്ന കേരളത്തിലെ ഏക കാവാണ് കോട്ടയം ജില്ലയിലെ ചിറക്കടവിനു സമീപം സ്ഥിതി ചെയ്യുന്ന മണിമലക്കുന്നിലെ ദുശ്ശാസനൻ കാവ്. അഞ്ഞൂറിലധികം വർഷത്തെ പഴക്കമുള്ള ഈ കാവിൽ തിരുവോണത്തിനു പിറ്റേദിവസം മാത്രമാണ് പൂജാവിളക്ക് തെളിക്കുന്നത്. പുരാതന വഴിപാടുകളും ആരാധനരീതികളും ഇവിടെ പിന്തുടരുന്നു. മൂർത്തിക്ക് കപ്പ ചുട്ടതും കള്ളുമാണ് നിവേദ്യമായി നൽകുന്നത്. ഒപ്പം കരിക്കേറും വഴിപാടായി നടത്തുന്നു. പ്രകൃതിക്ഷോഭങ്ങളിൽ നിന്നും നാടിനെ സംരക്ഷിക്കുന്നു എന്ന വിശ്വാസത്തിനു നന്ദിപ്രകാശമായി കാർഷികോല്പന്നങ്ങൾ വഴിപാടായി നൽകുന്നു. പേരൂർ തറവാട്ടുവീട്ടിലെ കുടുംബക്ഷേത്രത്തിൽ നിന്നും ആഘോഷങ്ങൾ ആരംഭിക്കുന്നു.

എരുമേലി പഞ്ചായത്തിൽ ചെറുവള്ളി എസ്റ്റേറ്റിനോട് ചേർന്നുള്ള പഞ്ചവനം. പഞ്ചതീർഥം എന്ന പേരിൽ പ്രശസ്തമായ കാവാണിവിടം. ഭഗവാൻ ശ്രീകൃഷ്ണൻറെ നിർദേശാനുസരണം തോൽവിയിൽനിന്ന് വിജയത്തിലേക്കുള്ള വഴിതേടി പാണ്ഡവർ വനയാത്രയ്ക്കിടെ ആദിപരാശക്തിയെ ഉപാസിച്ച ഇടമാണെന്നാണ് വിശ്വാസം. വട്ടുകാവ്, കഴുക്കുച്ചിറകാവ്, മേലൂർക്കാവ്, ആനക്കുളം കാവ്, കൊല്ലനോലികാവ് എന്നിവിടങ്ങളിൽനിന്നുള്ള അഞ്ച് നീരൊഴുക്കുകൾ സംഗമിക്കുന്ന ഇവിടെ ശക്തമായ ജലപ്രവാഹമുള്ള പാറക്കെട്ടിലാണ് പഞ്ചതീർഥക്കാവ്. പാറയിടുക്കുകളിൽ കിണറിന് സമാനമായ അഞ്ച് കുഴികളും ഉണ്ട്. മലങ്കോട്ടപ്പാറ എരുമേലിയുടെ പടിഞ്ഞാറ് മാറി വിഴിക്കിത്തോട് മലങ്കോട്ടപ്പാറ; കൗരവരെ ദേവന്മാരായി ഗണിച്ച് പൂജ നടത്തുന്നയിടം. തെക്കേമുറി കുടുംബവകയായി സംരക്ഷിക്കുന്ന മലങ്കോട്ടപ്പാറ കാവിൽ കന്നിമാസത്തിൽ ഒരുദിവസം മാത്രമാണ് പൂജ. പ്രദേശവാസികൾ ആരാധനക്കെത്തും. പാറക്കെട്ടിനുമുകളിൽ പ്രതിഷ്ഠിക്കപ്പെട്ട കുറെയേറെ കല്ലുകൾ. ഇവയിൽ പ്രധാനം ദുര്യോധനൻ. 

മണിമലക്കുന്ന് ചിറക്കടവ് മണിമലക്കുന്നിൽ പേരൂർ കുടുംബവക കാവിൽ ആരാധനാമൂർത്തി കൗരവരിലെ രണ്ടാമനായ ദുശ്ശാസനൻ. ഇവിടെ കൗരവർ ഓരോരുത്തരെയും അനുസ്മരിച്ച് മലവിളി എന്ന ചടങ്ങും കരിക്കേറും വർഷത്തിലൊരിക്കൽ നടത്തും. മണ്ണിൻറെയും കൃഷിയുടെയും സംരക്ഷകനായി കരുതപ്പെടുന്ന മൂർത്തിയാണ് ഇവിടെ ദുശ്ശാസനൻ 

പാഞ്ചാലിമേട് പാണ്ഡവർ അഞ്ചുപേരും ഭാര്യ പാഞ്ചാലിക്കൊപ്പം വനയാത്രയ്ക്കിടെ ഏറെനാൾ ദേവീ ഉപാസകരായി കഴിഞ്ഞ പ്രദേശമെന്ന ഐതിഹ്യമാണ് പാഞ്ചാലിമേടിന്. ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്തിലാണ്. പാണ്ഡവർ ഉപാസിച്ച ഭുവനേശ്വരിയുടെ ക്ഷേത്രമുണ്ടിവിടെ. പാണ്ഡവർ നിർമിച്ചതെന്ന് വിശ്വസിക്കുന്ന കുളമുണ്ട്ഈ മലമുകളിൽ.

കുരുക്ഷേത്രയുദ്ധത്തിൽ കൊല്ലപ്പെട്ട കൗരവരെ സഹ്യമേഖലകളിലെ ഓരോ മലകളിലായി കുടിയിരുത്തിയിരിക്കുന്നെന്നും ഇതിൽ ദുശ്ശാസനനെ ഉയർന്ന പ്രദേശമായ മണിമലക്കുന്നിലെ താന്നിമരച്ചുവട്ടിൽ കുടിയിരുത്തിയിരിക്കുന്നുവെന്നുമാണ് ഐതിഹ്യം.

30 May 2022

ശിവ ഭക്തനായ ചണ്ടികേശ്വരൻ

ശിവ ഭക്തനായ ചണ്ടികേശ്വരൻ

മിക്ക ശിവ ക്ഷേത്രങ്ങളിലും വടക്ക് ഭാഗത്ത് തെക്കോട്ടഭിമുഖമായി ചണ്ടികേശ്വരൻ എന്ന ഉപദേവന്റെ ഒരു സന്നിധി കാണാം.
ഈ ചണ്ടികേശ്വരനെ " ചെകിടൻ സ്വാമി " എന്ന് പറഞ്ഞു ഭക്തർ കൈ കൊട്ടി ശബ്ദം ഉണ്ടാക്കി തൊഴുതു പ്രാർഥിക്കുന്നു .

എന്നാൽ ആരാണീ ചണ്ടികേശ്വരൻ ??

എന്തിനാണ് കൈ കൊട്ടി ശബ്ദം ഉണ്ടാക്കി പ്രാർഥിക്കുന്നത് എന്നതിന്റെ പൊരുൾ പലർക്കും അറിയില്ല. ചണ്ടികേശ്വരന്റെ യഥാർത്ഥ പേര് വിജാര ശർമ്മൻ എന്നാണ്.

അദ്ദേഹത്തിന്റെ മനസ്സും ചിന്തയും മുഴുവൻ ശിവമയമാണ്. അതുകൊണ്ട് വിജാര ശർമ്മനെ ശിവ പിത്തൻ (ശിവ ഭ്രാന്തൻ ) എന്ന് പറഞ്ഞു നാട്ടുകാർ കളിയാക്കിക്കൊണ്ടേയിരുന്നു.

എന്നിട്ടും വിജയശർമ്മന്റെ അന്ധമായ ശിവ ഭക്തി നാൾക്കു നാൾ വർധിച്ചതല്ലാതെ കുറഞ്ഞില്ല. ഈ മഹാൻ നിത്യവും ആറ്റിലെ മണ്ണെടുത്ത് ശിവലിംഗമുണ്ടാക്കി അതിൽ കുടം കണക്കിന് പാൽ കൊണ്ട് അഭിഷേകം ചെയ്തു പ്രാർത്ഥിച്ചു പോന്നു.
കാലപ്പഴക്കത്തിൽ പശുക്കൾ സ്വയം വിജാരശർമ്മന്റെ അടുത്തെത്തി പാൽ ചുരത്തി തുടങ്ങി .
നാട്ടുകാർ തങ്ങളുടെ പാൽ മോഷ്ടിക്കപ്പെടുന്നു എന്ന പരാതിയുമായി വിജാരശർമ്മന്റെ പിതാവിനടുത്തെത്തി... മകന്റെ പ്രവർത്തിയരിഞ്ഞു കുപിതനായ പിതാവ് വിജാര ശർമ്മനെ ഒരു വടികൊണ്ട് അടിച്ചു.

 എന്നാല്‍ വിജാര ശർമ്മൻ പിതാവിന്റെ താഢനമേറ്റിട്ടും അറിയാത്ത മട്ടിൽ ശിവ ഭക്തിയിൽ ലീനനായി തന്റെ പൂജയിൽ തന്നെ വ്യാപൃതനായി ഇരുന്നു. ആ സമയം ശിവന്റെ അഭിഷേകത്തിനായി എടുത്തു വച്ചിരുന്ന പാൽക്കുടം പിതാവിന്റെ കാൽ 
തട്ടി മറിഞ്ഞു. പാല് മുഴുവൻ നിലത്തു പോയി. ഇത് കണ്ടു കോപിഷ്ടനായ വിജാര ശർമ്മൻ ഒരു വടി എടുത്തു പിതാവിന്റെ കാലിൽ അടിച്ചു. ആ വടി ഒരു മഴുവായി മാറി. അത് പിതാവിന്റെ കാലുകളെ വെട്ടി .

കാര്യങ്ങൾ കൈവിട്ടു പോയ ആ സന്ദർഭത്തിൽ, വിജാര ശർമ്മന്റെ തീവ്ര ഭക്തിയിൽ സംപ്രീതനായ ശിവൻ, ഉമാ മഹേശ്വര രൂപത്തിൽ അവിടെ പ്രത്യക്ഷപ്പെട്ട് തന്റെ കൈകൾ കൊണ്ട് വിജാരശർമ്മനെ തടഞ്ഞു നിർത്തി.
എന്നിട്ട് തന്റെ ജടയിൽ അണിഞ്ഞിരുന്ന കൊന്നമാലയും വിജാരശർമ്മനെ അണിയിച്ചു. അനുഗ്രഹിച്ചു എന്നു മാത്രമല്ല, താൻ കുടി കൊള്ളുന്ന ഇടത്തൊക്കെ തന്നെ പൂജിക്കുവാനായി ഒരു സ്ഥിരമായ സ്ഥലവും നൽകി.

വിജാരശർമ്മന്റെ പിതാവിന്റെ കാലുകളും പൂർവ്വ സ്ഥിതിയിലെത്താൻ ശ്രീ പരമേശ്വരൻ അനുഗ്രഹിച്ചു. സദാ ശിവയോഗ ഭക്തിയിലും പൂജയിലും വിജാര ശർമ്മൻ വ്യാപൃനായിരിക്കുന്നതിനാലാണ് ഭക്തർ അദ്ദേഹത്തെ കൈ കൊട്ടി ഉണർത്തി തൊഴുത് പ്രാർഥിക്കുന്നത്.


പടിയും പടിയേറ്റവും

പടിയും പടിയേറ്റവും

തിരുവിതാംകൂർ രാജകുടുംബത്തിൽ നടക്കുന്ന എല്ലാ ചടങ്ങുകൾക്കും ശ്രീപത്മനാഭ സ്വാമിയുടെ അനുവാദം വാങ്ങണം. ഇതിന്റെ പ്രതീകമായാണ് എട്ടരയോഗം നല്കുന്ന അനുജ്ഞ.

രാജകുടുംബത്തിൽ ജനിക്കുന്ന പുരുഷ പ്രജയുടെ ഒന്നാം ആട്ടത്തിരുനാൾ ദിവസം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഒറ്റക്കൽ മണ്ഡപത്തിൽ കൊണ്ടു പോയി കിടത്തി കുഞ്ഞിനെ ഭഗവാന് സമർപ്പിക്കുമ്പോൾ പെരിയ നമ്പി തീർത്ഥവും പ്രസാദവും തളിച്ച് ശ്രീപത്മനാഭ ദാസൻ എന്ന അഭിധാനം ചെയ്യുന്നു.

രാജ്യം ഭരിക്കാൻ അവകാശമുള്ള പെൺകുട്ടികൾക്ക് ശ്രീപത്മനാഭ സേവിനി എന്ന നിർവചനം നല്കുന്ന ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഒറ്റക്കൽ മണ്ഡപത്തിലെ ചടങ്ങിനെ "പടിയും പടിയേറ്റവും" എന്നാണ് പറയുക.

രാജകുടംബാംഗങ്ങളുടെ നാടു നീങ്ങൽ സമയത്ത് പെരുമാളിന്റെ തിരു ഉടലിൽ നാൾ വഴി ചാർത്തുന്ന പട്ടും കച്ചയും മൃതദേഹത്തിൽ ചാർത്തിയാണ് ദഹിപ്പിക്കൽ വരെയുള്ള മരണാനന്തര ചടങ്ങുകൾ നടത്തുന്നത്.

ശ്രീപത്മനാഭ സ്വാമിയും, ക്ഷേത്രവും, തിരുവിതാംകൂർ രാജ കുടുബവുമായുള്ള അഗാധ അത്മബന്ധത്തിന്റെ നേർ തെളിവ് കൂടിയാണ് മുകളിൽ വിവരിച്ച ചടങ്ങുകൾ .

വിവരങ്ങൾ : മതിലകം രേഖകൾ

ഗുരുവായൂരിലെ പള്ളിവേട്ട...

ഗുരുവായൂരിലെ പള്ളിവേട്ട...

ദേവചൈതന്യം ക്ഷേത്രമതിൽക്കെട്ടിൽനിന്നും പുറത്തേക്കു പ്രവഹിക്കുന്നത് തിരുവുത്സവകാലത്തു നടക്കുന്ന പള്ളിവേട്ട എന്ന ചടങ്ങോടുകൂടിയാണ്. ദേവൻ പുറത്തേക്കെഴുന്നള്ളുമ്പോൾ ദേവചൈതന്യം പുറത്തേക്കു പ്രവഹിക്കുന്നു. ഗ്രാമാന്തരീക്ഷത്തിൽ ഉടലെടുക്കുന്ന മൃഗീയവാസനകളെ തുരത്തുവാൻ ഈ മൂലമന്ത്രസപന്ദചൈതന്യത്തിന് കഴിയുകയും ചെയ്യും. ദേവൻ വന്യമൃഗങ്ങളെ വേട്ടയാടുന്ന പള്ളിവേട്ട എന്ന ചടങ്ങിന്റെ സാരവും ഇതുതന്നെയാണ്.

പള്ളിവേട്ട കഴിഞ്ഞ് തിരിച്ചെത്തിയാൽ പള്ളിക്കുറുപ്പ് എന്ന ചടങ്ങാണു നടക്കുക. പള്ളിവേട്ട കഴിഞ്ഞ ദേവൻ വിശ്രമത്തിനുവേണ്ടി ഉറങ്ങുന്നുവെന്ന് സാധാരണ കരുതുന്ന ചടങ്ങ്, തന്ത്രദൃഷ്ടിയിൽ ക്ഷേത്രമാകുന്ന യോഗീശ്വരന്റെ സമാധിപദത്തിലെത്തിച്ചേരലാണ്. പള്ളിവേട്ടയോടുകൂടി ഗ്രാമം മുഴുവൻ നിറയുന്ന ദേവചൈതന്യം അടുത്തദിവസം താന്ത്രികവിധിപ്രകാരമുള്ള കർമ്മാദികളോടുകൂടി ദേവൻ ആറാടുമ്പോൾ അതോടൊപ്പം ആറാട്ടു തീർത്ഥത്തിൽ കുളിക്കുന്ന നാട്ടുകാരിലേക്കും പകരുന്നു.

ഗുരുവായൂർ ഉത്സവം ഒൻപതാം ദിവസം പള്ളിവേട്ട. അന്ന് ദീപാരാധനയ്ക്ക് ശേഷം, 
പട്ടുകുടകളുടെയും, ദീപങ്ങളുടെയും, വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ ഭഗവാൻ നഗരപ്രദക്ഷിണത്തിനായി ഇറങ്ങുന്നു. ആനയോട്ടത്തിൽ വിജയിച്ച ആനയുടെ പുറത്ത് കയറി, ഇരു ഭാഗത്തും ഈരണ്ട് ആനകളുടെ അകമ്പടിയോടെയാണ് ഭഗവാൻ്റെ എഴുന്നള്ളത്ത്. ആയിരക്കണക്കിന് ഭക്തർ നിറപറയും നിലവിളക്കുമായി ഭഗവാനെ എതിരേൽക്കുന്നു. ഭക്തിനിർഭരമായ കാഴ്ച.

കിഴക്കേ ഗോപുരം വഴി പുറത്തിറങ്ങി, കുളം പ്രദക്ഷിണം വച്ച് വടക്കേ നടയിൽ എഴുന്നെള്ളിപ്പ് തീർന്ന് ഘോഷയാത്ര ക്ഷേത്രത്തിനുള്ളിലേക്ക് മടങ്ങും. പിന്നീട് ആനപ്പുറത്തു കയറി പള്ളിവേട്ടയ്ക്കായി ഭഗവാൻ ഇറങ്ങുന്നു. കൊട്ടൂം വാദ്യവുമൊന്നുമില്ലാതെ ഭഗവാൻ കിഴക്കെ നടയിലേക്ക് നീങ്ങുന്നു. ക്ഷേത്രത്തിലെ കഴകക്കാരനായ പിഷാരടി പന്നിമാനുഷങ്ങളുണ്ടോ? എന്നു ചോദിക്കുന്നതോടെ പള്ളിവേട്ട തുടങ്ങും. ഭക്തർ നാനാജാതി മൃഗങ്ങളുടെ വേഷമണിഞ്ഞ് (പ്രത്യേകിച്ച് പന്നിയുടെ) ക്ഷേത്രത്തിനകത്ത് പ്രവേശിച്ച് പ്രദക്ഷിണം നടത്തുന്നു. ആ പ്രദക്ഷിണത്തിൽ പന്നിയെ ഭഗവാൻ കീഴടക്കുന്നു. വേട്ടമൃഗത്തെ ക്ഷേത്രപാലകന് കാഴ്ചവെച്ച് അകത്തേക്ക് എഴുന്നെള്ളുന്നു. 

അന്ന് ക്ഷേത്രത്തിന് വടക്കുഭാഗത്ത് പ്രത്യേകം അലങ്കരിച്ച പഴുക്കാമണ്ഡപത്തിൽ വെള്ളിക്കട്ടിലിൽ പട്ടുതലയിണയും വച്ച് ഭഗവാൻ പള്ളിയുറങ്ങുന്നു. 12 പാരമ്പര്യക്കാർ നിശ്ശബ്ദരായി ഭഗവാന് കാവലിരിയ്ക്കും. നാഴികമണി അബദ്ധത്തിൽ പോലും ശബ്ദിയ്ക്കാതിരിക്കാൻ കെട്ടിയിടും.

വൃഷാലി

വൃഷാലി

ദൂരെ കുരുക്ഷേത്രത്തിൽ അമീൻ കുന്നിന്റെ താഴ്വരയിൽ രണവാദ്യങ്ങൾ മുഴങ്ങി… 
വൃഷാലി കാതോർത്തു... 
പാണ്ഡവർ ആഘോഷിക്കുകയാണ്… സ്വന്തം ജേഷ്ഠന്റെ പതനം.. ഇനിയൊരിക്കലും ഹിരണ്യഗർഭത്തിന്റെ മാറ്റൊലി ഗഗനം ഭേദിക്കില്ല... എല്ലാ അപമാനഭാരങ്ങളും ശാപങ്ങളും ഭൂമിയിൽ എന്നെന്നേക്കുമായി ഇറക്കി വെച്ച് കർണൻ വിടവാങ്ങി… ചതുപ്പ് നിലത്തിൽ ആണ്ടു പോയ രഥചക്രം ഉയർത്താൻ ശ്രമിക്കുകയായിരുന്ന നിരായുധനായ കർണന്റെ നേരേ ആഞ്ജലികബാണമയക്കാൻ അർജുനനോട് ആജ്ഞാപിച്ചുവത്രെ ഭഗവാൻ ശ്രീകൃഷ്ണൻ.. നന്ദിഘോഷത്തിന്റെ സാരഥി… 

തന്റെ പശുക്കിടാവിന്റെ ജീവസറ്റ ശരീരം നോക്കി അലമുറയിട്ട വൃദ്ധബ്രാഹ്മണന്റെ ശാപം.. "കർണാ യുദ്ധ സമയത്ത് നിന്റെ രഥ ചക്രങ്ങൾ മണ്ണിൽ ആഴ്ന്ന് പോകട്ടെ.. "

ഒരു ക്ഷത്രിയനാണെന്ന തിരിച്ചറിഞ്ഞ നിമിഷം മഹേന്ദ്ര പർവതത്തിൽ പരശുരാമന്റെ ക്രോധാഗ്നിയിൽ നിന്നും വർഷിച്ച ശാപവാക്കുകൾ "യുദ്ധത്തിൽ ആവശ്യമുള്ള സമയത്ത് ബ്രഹ്മാസ്ത്രം നിനക്ക് ഓർമ വരാതെ പോകട്ടെ.."

ശാപങ്ങൾ ഒരിക്കലും ഫലിക്കാതെ പോയിട്ടില്ലല്ലോ കർണന്റെ ജീവിതത്തിൽ.. 

“ചതിയായിരുന്നു അമ്മേ കൊടുംചതി.." 
ചിത്രസേനന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. 

“നിരായുധനായ യോദ്ധാവിന് നേരേ അസ്ത്രം പ്രയോഗിക്കുന്നത് യുദ്ധധർമ്മമല്ലെന്ന് ഉറക്കെ പറയുന്നുണ്ടായിരുന്നു അച്ഛൻ. എന്നിട്ടും. “

വൃഷാലിക്കറിയാമായിരിന്നു.. ഭഗവാൻ തിരിച്ചു ചോദിച്ചിട്ടുണ്ടാവും… കള്ളചൂത് കളിക്കുമ്പോൾ പാഞ്ചാലിയെ സഭയിൽ വെച്ച് അപമാനിക്കുമ്പോൾ അഭിമന്യുവിനെ ആറു പേർ ചേർന്നു ആക്രമിക്കുമ്പോൾ എവിടെയായിരുന്നു കർണാ നിന്റെ ധർമം… അതിനുത്തരം ആരെക്കാളും അറിയുന്ന ഭഗവാനെ നോക്കി കർണൻ പുഞ്ചിരിച്ചിട്ടുണ്ടാവും.. കൈകൾ കൂപ്പി വന്ദിച്ചിട്ടുണ്ടാവും… 

“പക്ഷെ അതൊന്നുമല്ലമ്മേ എന്നെ വേദനിപ്പിച്ചത്. “
 
വൃഷാലി പിന്നെയും കേട്ടു. ഹൃദയം നുറുങ്ങുന്ന വേദനയോടെ 

 യുദ്ധത്തിൽ മരണപെട്ട തന്റെ മകന്റെ അന്ത്യ സംസ്കാരത്തിന് വേണ്ടി യുദ്ധഭൂമിയിൽ ധനം യാചിച്ചു നടന്ന നിർദ്ധനനായ ഒരു ബ്രാഹ്മണന് തന്റെ രണ്ടു സ്വർണപ്പല്ലുകൾ പിഴുതെടുത്തു കൊടുക്കാൻ മരണശയ്യയിൽ കിടന്നു ചിത്രസേനനോട് ആവശ്യപ്പെട്ടുവത്രെ കർണൻ . 

അറിയാം തന്റെ മുന്നിൽ യാചിച്ചു വരുന്ന ഒരാളെയും തിരിച്ചയക്കാൻ കഴിയില്ല കർണന്.   

ദാനശീലൻ.. വൃഷാലി ഓർക്കുകയായിരുന്നു…വിശേഷണങ്ങൾക്ക് ഒരു കുറവുമില്ലായിരുന്നല്ലോ തന്റെ കർണന്…

ദാനശീലൻ, ദിഗ്‌വിജയി, സൂതപുത്രൻ, ശാപഗ്രസ്ഥൻ,...

ബ്രാഹ്മണന്റെ വേഷത്തിൽ വന്ന ഇന്ദ്രന് തന്റെ കവച കുണ്ഡലങ്ങൾ ദാനം ചെയ്ത പുണ്യശ്രേഷ്ഠൻ.. എന്തിന് വേണ്ടിയായിരുന്നു… തന്റെ പുത്രനായ അർജുനനനെ രക്ഷിക്കാൻ വേണ്ടിയാണ് കൗശലപൂർവ്വം ഇന്ദ്രൻ അത് ചെയ്തതെന്ന് നല്ല ബോധ്യമുണ്ടായിട്ടും..

"നിന്റെ കുലമേതാണ് കർണാ.. ഒരു സൂതപുത്രന് ഒരു ക്ഷത്രിയോനോടേറ്റു മുട്ടാൻ അധികാരമില്ല "

അന്ന് വസന്ത പൗർണമി നാളിൽ ഹസ്തിനപുരിയിലെ മത്സരക്കളരിയിൽ അർജുനനുമായി മത്സരത്തിന് തയ്യാറെടുക്കുമ്പോൾ ഗുരു ദ്രോണാചാര്യർ മനസ്സിനേൽപിച്ച ആദ്യത്തെ ക്ഷതം. 

അർജുനനോ അസ്ത്രങ്ങൾക്കോ കർണ്ണനെ തോൽപ്പിക്കാനാവില്ല. . കർണ്ണൻ അജയ്യനാണ്. മറ്റാരേക്കാളും ഗുരുവിനറിയാമായിരുന്നു ആ സത്യം.. . 

കർണന്റെ മനസ്സിനെ മുറിവേല്പിക്കാൻ മാത്രമേ ആർക്കും കഴിഞ്ഞിരുന്നുള്ളൂ. 

 "ഒരു ക്ഷത്രിയനെ മാത്രമേ ഞാൻ പതിയായി സ്വീകരിക്കുകയുള്ളൂ.. സൂതപുത്രന് ഈ സഭയിൽ എന്ത് കാര്യം.. "സ്വയംവര പന്തലിൽ വെച്ച് ദ്രൗപതിയുടെ പരിഹാസ വാക്കുകൾ. . " സൂത പുത്രൻ സൂത പുത്രൻ "ആർപ്പുവിളികൾ കാതിൽ മുഴങ്ങുന്നു.. 

ഉണങ്ങാത്ത മുറിവുകളും ഒഴിയാത്ത ശാപങ്ങളും ഏറ്റു വാങ്ങി കർണൻ യാത്രയായി… 

കുരുക്ഷേത്രത്തിൽ ആരവങ്ങളടങ്ങുന്നില്ല.. 

വൃഷാലി ഒരിക്കൽ കൂടി ആ രംഗം ഓർത്തെടുത്തു.. യുദ്ധക്കളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് തന്റെ നെറ്റിയിൽ സൗഭാഗ്യ തിലകം അണിയിക്കാൻ വന്ന നിമിഷം... ബാണം കൊണ്ട് ഇടത്കയ്യിലെ തള്ളവിരൽ മുറിച്ചു തന്റെ നെറ്റിയിൽ രക്ത തിലകം ചാർത്തി കർണൻ പറഞ്ഞു. 

"ഞാൻ യാത്ര ചോദിക്കുന്നില്ല വൃഷാലി… ഒന്നുകിൽ ഞാൻ അല്ലെങ്കിൽ അർജുനൻ ഇന്ന് സൂര്യൻ അസ്തമിക്കുമ്പോൾ ഞങ്ങളിൽ ഒരാൾ മാത്രമേ ജീവനോടെ ഉണ്ടാവൂ.. കരയരുത്.. ഇനിയുമൊരു ജന്മമുണ്ടെകിൽ നിന്നെ തന്നെ പത്നിയായി കിട്ടട്ടെ എന്ന് മാത്രമേ ആഗ്രഹിച്ചിട്ടുള്ളു.. പക്ഷെ വൃഷാലി.. "

ഒരു നിമിഷം ആ കണ്ണുകൾ സജലങ്ങളായത് പോലെ.. "ഞാൻ മരിക്കുകയാണെണെങ്കിൽ ഒരു പുല്ല് പോലും മുളക്കാത്ത ഏതെങ്കിലും കന്യാഭൂവിൽ എന്റെ ചിതയൊരുക്കണം .. അപമാനങ്ങളും ശാപങ്ങളും ഏറ്റു വാങ്ങാൻ ഇനിയുമൊരു ജന്മം.. അതെനിക്ക് വേണ്ട "

കരഞ്ഞില്ല.. വൃഷസേനനെയും പ്രസേനനെയും യുദ്ധക്കളത്തിൽ നഷ്ടപെട്ടപ്പോഴും കണ്ണീർ തടഞ്ഞത് ആ വാക്കുകളാണ്.. "അവർ കർണന്റെ മക്കളാണ്. . യുദ്ധത്തിൽ വീരമൃതു വരിച്ചവരെ ഓർത്ത് ആരും കരയരുത്." ഇനി തന്റെ ഊഴമാണ്.. യാത്രക്കുള്ള സമയമായി. 

അകത്തു സുപ്രിയ തളർന്നു കിടക്കുകയാണ്.. തന്റെ അനുജത്തിയെ പോലെയാണവൾ. തന്റെ കർണന്റെ മനസ്സ് കവർന്നവൾ.. ഒരിക്കൽ പോലും അവളോട് അസൂയയയോ വിദ്വേഷമോ തോന്നിയിട്ടില്ല.. 

ഒന്നും പറയാതെ അവളെ ചേർത്ത് പിടിച്ചു ആ മൂർദ്ധാവിൽ ചുംബിച്ചു.  

എല്ലാവരെയും അനുഗ്രഹിച്ചു യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ ഒരിക്കൽ കൂടി തോളിലെ വസ്ത്രത്തിന്റെ അഗ്രഭാഗം എടുത്തു നോക്കി.. ഉണ്ട്.. അതവിടെതന്നെയുണ്ട്… പൊട്ടിയ ആ മൺകുടത്തിൽ കഷ്ണം... 

അന്ന് കർണ്ണനെ പ്രയാഗയിൽ വെച്ച് ആദ്യമായി കണ്ട നിമിഷം… ആ സൂര്യതേജസ്സിന് മുന്നിൽ അറിയാതെ ചെന്ന് പെട്ടപ്പോളുണ്ടായ പരിഭ്രമത്തിൽ തലയിൽ വെച്ച മൺകുടം താഴെ വീണു പൊട്ടിയതും എതോ രാജകുമാരനെന്നു തെറ്റിദ്ധരിച്ചു കാൽക്കൽ വീണു ക്ഷമ ചോദിച്ചതും.. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ വൃഷാലിയുടെ കണ്മുന്നിൽ തെളിഞ്ഞു. 

പതിയെ പിടിച്ചെഴുന്നേല്പിച്ചപ്പോൾ ആ മുഖത്തുനിറഞ്ഞിരുന്ന കുസൃതി ചിരി കണ്ട് അമ്പരന്നു നിന്നു. .. "ഞാൻ രാജകുമാരനൊന്നുമല്ല.. ഒരു സാധാരണ സൂതപുത്രനാണ്… " പ്രണയിച്ചു പോവുകയായിരുന്നു സൂതപുത്രനെ ആ നിമിഷം. തന്റെ സാരഥിയായ സത്യസേനന്റെ സഹോദരിയാണ് മുന്നിൽ എന്നറിഞ്ഞപ്പോൾ തേജസ്സുറ്റ ആ മുഖം ഒന്ന് കൂടി ശോഭിച്ചത് പോലെ.. 

ജേഷ്ഠനോട് തന്നെ പത്നിയായി ആവശ്യപ്പെട്ടപ്പോൾ മനസ്സിൽ ആഹ്ലാദം തിരതല്ലുകയായിരുന്നു.. 

ജന്മജന്മാന്തരങ്ങളുടെ പുണ്യം.. 

കർണപത്നി എന്നതിൽപ്പരം എന്ത് സൗഭാഗ്യമാണ് തനിക്ക് ജീവിതത്തിൽ വന്നു ചേരാനുള്ളത്. 

ആദ്യരാത്രി തന്റെ ഉത്തരീയത്തിൽ നിന്നും പൊട്ടിയ മൺകുടത്തിന്റെ ഒരു കഷ്ണം എടുത്തു കയ്യിൽ വെച്ച് തന്നു. 

"വൃഷാലി ഇതെന്നും നിന്റെ വസ്ത്രത്തിന്റെ അറ്റത്തു സൂക്ഷിക്കണം.. നമ്മുടെ ഒത്തുചേരലിന്റെ, സ്നേഹത്തിന്റെ പ്രതീകം പോലെ.. "കർണൻ എന്നും തന്നെ അത്ഭുതപെടുത്തിയിട്ടേയുള്ളു.. !

താൻ സൂതപുത്രനല്ല സൂര്യപുത്രനാണെന്ന് തിരിച്ചറിഞ്ഞപ്പോഴും സുപ്രിയയെ വിവാഹം ചെയ്തു കൊണ്ട് വന്നപ്പോഴും ആ സ്നേഹത്തിന്റെ ആഴം കുറഞ്ഞിട്ടിട്ടുണ്ടോ? കൂടിയതല്ലാതെ.. 

നനഞ്ഞ വസ്ത്രത്തിൽ കൊട്ടാരം വിട്ട് പുറത്തിറങ്ങി.. കുതിരകൾ കടിഞ്ഞാണിടുന്ന ശബ്ദം. ആരാണീ സമയത്ത്.. 

രഥത്തിൽ നിന്നുമിറങ്ങി ശുഭ്രവസ്ത്രധാരിയായി വരുന്ന സ്ത്രീ രൂപത്തെ ഒന്നേ നോക്കിയുള്ളൂ. . രാജാമാതാവ് കുന്തീദേവി.. കലങ്ങിമറിഞ്ഞ കണ്ണുകൾ. എന്തിനാണിവർ ഇപ്പോൾ കരയുന്നത്. ആർക്ക് വേണ്ടി…. 

"അമ്മേ.. ഗംഗാതീരത്ത് വെച്ച് കർണൻ തന്ന പ്രതിജ്ഞ നിറവേറ്റിയിരിക്കുന്നു.. നിങ്ങൾക്കിപ്പോഴും അഞ്ചു പുത്രന്മാർ ജീവനോടെയുണ്ട്. "

"മകളെ വൃഷാലി. "തന്റെ തോളിലേക്ക് ചാഞ്ഞു അവർ തേങ്ങി കരഞ്ഞു. "മാപ്പ് ചോദിക്കാൻ പോലും അർഹതയില്ലാത്ത ഹതഭാഗ്യയായ ഒരു മാതാവാണ് ഞാൻ.. എന്റെ ഉള്ളിൽ നിനക്കെന്നും എന്റെ മൂത്ത മരുമകളുടെ സ്ഥാനം തന്നെയാണ്.. എന്നോട് പൊറുക്കൂ.. "

 എത്രെയോ തവണ കേൾക്കാൻ കൊതിച്ച വാക്കുകൾ.

കുനിഞ്ഞു ആ കാലുകൾ തൊട്ട് വന്ദിച്ചു തിരിഞ്ഞ് നടന്നു. 

ഹസ്തിനപുരത്തെ ഓരോ പുൽക്കൊടിയോടും കർണന്റെ പ്രിയപ്പെട്ട ഗംഗയോടും യാത്ര പറഞ്ഞ്.. 

ദൃഷദ്വതിയുടെ തീരത്ത് ചിതകൾ ആളിക്കത്തുന്നു… ഹസ്തിനപുരിയെ അന്ധകാരം മൂടിക്കഴിഞ്ഞു.. 

തന്റെ പുത്രനോടുള്ള യാത്രമൊഴിപോലെ ആദിത്യനും അന്ന് നേരത്തേ വിടവാങ്ങിയോ. 

വൃഷാലി നടന്നു.. ഉറച്ച കാൽവെയ്പുകളോടെ.. ആമീൻ കുന്നിനു മുകളിൽ കരിങ്കല്ലുകൾ നിറഞ്ഞ സ്ഥലത്താണ് ഭഗവാൻ ശ്രീകൃഷ്ണൻ കർണന്റെ ചിതയൊരുക്കിയത്.. കർണന്റെ അന്ത്യാഭിലാഷമായിരുന്നു അത്.. ഭഗവാൻ തന്നെ തന്റെ അന്ത്യ സംസ്കാരം ചെയ്യണം. ഒരു പുൽക്കൊടി പോലും മുളക്കാത്ത കന്യാഭൂമിയിൽ.. തൻ്റെ ദുഖങ്ങളും ശാപങ്ങളും വീണ്ടും പോട്ടിമുളച്ചു ഒരു മാനവരൂപം പൂകാൻ ഇനിയും ഇടവരരരുത്.  

വൃഷാലി നോക്കി... ദൂരെ എരിഞ്ഞടങ്ങുന്ന തന്റെ പ്രിയതമന്റെ ചിതക്കരുകിൽ എന്തോ ചിന്തയിലാണ്ടു ഭഗവാൻ ഇരിക്കുന്നു. 

പതിയെ മുന്നിൽ ചെന്ന് നിന്നു.. ചോദിക്കണമെന്നുണ്ടായിരുന്നു.. ആരാണ് കൃഷ്ണാ യുദ്ധത്തിൽ വിജയിച്ചത്. …ആർക്ക് വേണ്ടിയായിരുന്നു ഈ യുദ്ധം . തന്റെ കണ്ണുകളെ നേരിടാൻ കഴിയാതെ ഭഗവാൻ തലതാഴ്ത്തി. കൈകൾ കൂപ്പി ആ കാലുകൾ തൊട്ട് വന്ദിച്ചു 

വൃഷാലിയുടെ ജന്മം ഇവിടെ പൂർണമാവുകയാണ്.. കർണൻ ആഗ്രഹിച്ചത് പോലെ ഇനിയൊരു ജന്മം തനിക്കും ഉണ്ടാവാതിരിക്കട്ടെ… 

ഒന്നും പറയാതെ ചിതയിലേക്ക് നടന്നു…

കല്ലിൽ കൊത്തിയ വിഗ്രഹം പോലെ ശുഭ്രവസ്ത്രധാരിയായി നടന്നു നീങ്ങുന്ന വൃഷാലിയെ ഭഗവാൻ നോക്കി നിന്നു.. 

അവളുടെ തോളിൽ നിന്നും ഉതിർന്നു വീണ വസ്ത്രം എടുത്ത് അതിൽ കെട്ടിയിട്ട പൊട്ടിയ മൺകുടത്തിൽ കഷ്ണം നോക്കി ഭഗവാൻ ചിന്തയിലാണ്ട്‌ ഒരു നിമിഷം നിന്നു..

കൗരവസഭയിൽ അപമാനിക്കപ്പെട്ട ദ്രൗപദിയെ ഓർത്തു ചരിത്രം പരിതപിക്കും.. തൻ്റെ മൂത്ത പുത്രനെ പുഴയിൽ ഒഴുക്കിയ നിസ്സഹയായ കുന്തിക്ക് ചരിത്രം മാപ്പ് കൊടുക്കും.. സ്വന്തം പതിക്ക് വേണ്ടി കണ്ണ് കെട്ടി അന്ധത സ്വീകരിച്ച ഗാന്ധാരിയെ ചരിത്രം ആരാധിക്കും.. 

പക്ഷെ വൃഷാലി.. 

കർണൻ എന്ന വീരയോദ്ധാവിന്റെ സ്നേഹവും, പരിരക്ഷയും ഏറ്റു വാങ്ങിയവൾ… കർണന്റെ വേദനകളെയും അപമാനങ്ങളെയും അടുത്തറിഞ്ഞവൾ.. എന്നും കർണന്റെ നിഴലായി കൂടെ നിന്നവൾ.. 

പാതിവ്രത്യത്തിന്റെയും ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും പ്രതീകം.. 

ചരിത്രം അവളെയും വിസ്മരിക്കാതിരിക്കട്ടെ… 

മനസ്സ് കൊണ്ട് വൃഷാലിയെ ആശീർവദിച്ചു 
മോക്ഷം നൽകുമ്പോൾ അന്ന് ആദ്യമായി സർവ്വചരാചരങ്ങളുടെയും നാഥന്റെ കണ്ണുകൾ ഈറനനണിഞ്ഞു.. 

പക്ഷെ വൃഷാലി അത് കണ്ടില്ല.

തന്റെ പ്രാണന്റെ ചിതയിലേക്ക് ആത്‌മസമർപ്പണം ചെയ്തു കഴിഞ്ഞിരുന്നു അവൾ… 
 

28 May 2022

ബ്രഹ്മചര്യം

ബ്രഹ്മചര്യം

ശബരിമലവ്രതങ്ങളില്‍ പ്രധാനമാണ് ബ്രഹ്മചര്യം.

അഥര്‍വവേദത്തിലെ പ്രസിദ്ധമായ ബ്രഹ്മചര്യസൂക്തമാണ് ഈ ബ്രഹ്മചര്യ വ്രതത്തിന് ആധാരം. വ്രതമനുഷ്ഠിക്കുന്ന ബ്രഹ്മചാരിയില്‍ സമസ്തദേവതകളും ഒരേ മനസ്സായി സുപ്രതിഷ്ഠരായിരിക്കുന്നുവെന്നും, ബ്രഹ്മചാരിയില്‍ പിതൃക്കളും ദേവന്മാരും സംപ്രീതരാകുന്നുവെന്നും സമസ്ത ക്രിയാനുഷ്ഠാനങ്ങളും സഫലമാകാന്‍ ബ്രഹ്മചര്യം പാലിക്കണമെന്നും അഥര്‍വവേദത്തില്‍ അനുശാസിച്ചിട്ടുണ്ട്.

യജ്ഞത്തില്‍ അറിവില്ലാത്തവനും ബ്രഹ്മചര്യം പാലിക്കാത്തവനും രാഗിയും വിഷയിയുമായ ഋത്വിജന്‍ ചെയ്യുന്ന യജ്ഞം നാശത്തിനു കാരണമാകുമെന്ന് ഗോപഥബ്രാഹ്മണത്തില്‍ പറയുന്നുണ്ട്. യജ്ഞദിനങ്ങളില്‍ ഭൂമിയില്‍ ശയിക്കണം യജമാനന്‍ എന്നാണ് വിധി. അതായത് താഴെ കിടക്കുക എന്ന് ശതപഥബ്രാഹ്മണത്തില്‍ ഉപദേശിച്ചതു കാണാം.

മണ്ഡലകാലവ്രതകാലത്ത് അയ്യപ്പന്മാരും ഇതേപോലെ കിടക്കയില്‍ കിടക്കരുതെന്ന് ഗുരുസ്വാമിമാര്‍ നിര്‍ദ്ദേശിക്കുന്നു. കാരണം അയ്യപ്പദര്‍ശനം യജ്ഞ സമാനമാണെന്ന് സാരം. ദീക്ഷ എടുക്കുന്നതോടെ താടിയും മുടിയും വെട്ടരുതെന്ന് ഗുരുസ്വാമി നിര്‍ദ്ദേശിക്കുന്നു. ബ്രഹ്മചാരി താടിവളര്‍ത്തുന്നു എന്നത് അഥര്‍വ വേദത്തിലെ പ്രസ്താവമാണ്. യജ്ഞദിനങ്ങളിലും ക്ഷൗരകര്‍മം ചെയ്യാന്‍ പാടില്ലെന്ന വിധിയുണ്ട്. അയ്യപ്പന്മാര്‍ രാവിലെ എഴുന്നേറ്റ് കുളിയും മറ്റും കഴിഞ്ഞ് ഭസ്മധാരണം ചെയ്ത് ശരണം വിളിക്കുന്നു. തുടര്‍ന്ന് ഹോമമായ കര്‍പ്പൂരാരാധനയും നടത്തും. ശരണം എന്നാല്‍ ആശ്രയം എന്നാണര്‍ത്ഥം. ‘ഇന്ദ്ര ത്രിധാതു ശരണം’ എന്നു തുടങ്ങി ഋഗ്വേദത്തില്‍ പല ഇടങ്ങളില്‍ ശരണം എന്ന വാക്ക് വന്നിട്ടുള്ളത് കാണാം.

ആചാര്യശ്രീ രാജേഷ്‌

പഞ്ചസഭാ ക്ഷേത്രങ്ങൾ

പഞ്ചസഭാ ക്ഷേത്രങ്ങൾ

മഹാക്ഷേത്രങ്ങളാൽ മഹനീയമായ നാടാണ് തമിഴ്നാട് .

ശ്രീ നടരാജൻ അരുൾ താണ്ഡവമാടി എന്നു വിശ്വസിക്കുന്ന തമിഴ് നാട്ടിലെ അതിപ്രധാനമായ അഞ്ചു ക്ഷേത്രങ്ങളെ രത്നസഭ, കനകസഭ, രജതസഭ ,താമ്രസഭ ചിത്രസഭ, എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്.. പഞ്ചസഭാ ക്ഷേത്രങ്ങൾ എന്നും ഈ ക്ഷേത്രങ്ങളെ വിളിച്ചുവരുന്നു. 

തിരുവാലങ്കോട് - രത്നസഭ. (ഇന്ദ്രസഭ)

ചിദംബരം - കനകസഭ ( പൊന്നമ്പലം)

മധുര - രജതസഭ (വെള്ളിയമ്പലം)

തിരുനെൽവേലി - താമ്രസഭ

കുറ്റാലം - ചിത്രസഭ

ഈ ഒരോ സഭയിലെയും താണ്ഡവം ഓരോ തരത്തിൽ ഉള്ളതായിരുന്നുവെന്നും വിശ്വസിച്ചു വരുന്നു.

രത്നസഭയിൽ ഊർദ്ധ്വതാണ്ഡവവും 

കനകസഭയിൽ ആനന്ദതാണ്ഡവവും (അനുഗ്രഹതാണ്ഡവം)

 രജത സഭയിൽ സന്ധ്യാതാണ്ഡവവും,(ശിവൻ കാലു മാറ്റി ആടിയ താണ്ഡവം) 

താമ്ര സഭയിൽ മുനിതാണ്ഡവവും. 

ചിത്രസഭയിൽ ത്രിപുരതാണ്ഡവവും 

ആണ് ആടിയത് എന്നാണ് വിശ്വാസം. 

 ഈ പഞ്ചസഭകളിൽ പ്രഥമവും പ്രധാനവുമായ താണ്ഡവം തിരുവാലങ്കോടിലെ രത്നസഭയാണെന്നും, ഈ ക്ഷേത്രം ചിദംബരത്തിനും മുമ്പേയുണ്ടായിരുന്നതാണെന്നും കോവിൽ പുരാണത്തിൽ പറയുന്നു.

രത്നസഭ

തിരുവാലങ്കോട് ഊർദ്ധ്വതാണ്ഡവേശ്വര ക്ഷേത്രം. ചെന്നൈയിൽ നിന്നും റെയിൽമാർഗ്ഗം 20 km.ഉം കാഞ്ചിപുരത്തു നിന്നും വടക്കു മാറി 40 കി.മീ ഉം അകലത്തിൽ സ്ഥിതി ചെയ്യുന്നു.

കനകസഭ

ചിദംബരം മഹാക്ഷേത്രം. പഞ്ചഭൂതാലയ ആകാശക്ഷേത്രമാണ്. ചിത്താകുന്ന അംബരം തന്നെ ചിദംബരം കനകസഭക്ക് ഇവിടെ കനകസഭ, 

ചിത്സഭ,ന്യത്യസഭ, ദേവസഭ, രാജസഭ എന്നിങ്ങിനെ അഞ്ചു ഭാവങ്ങൾ ഉണ്ട്. ഇവ

വിജ്ഞാനമയകോശം 
ആനന്ദമയകോശം
മനോമയകോശം
പ്രാണമയകോശം 
അന്നമയകോശം 

 എന്നിങ്ങിനെ മനുഷ്യ ശരീരത്തിലെ പഞ്ചകോശങ്ങളെ പ്രതിനിധികരിക്കുന്നതായി വിശ്വസിക്കുന്നു. തെക്കേ ഗോപുരത്തിൽ 108 ഭാവങ്ങളിൽ നൃത്തമാടുന്ന നടരാജന്റെ വിഗ്രഹങ്ങൾ കൊത്തിവെച്ചിട്ടുണ്ട്. 
 ഭഗവാനെ ദർശിക്കുന്നതിന് തെക്കേ ഗോപുരം വഴി കയറിചെല്ലുന്നതാണ് ഇവിടെ വിശേഷമായി പറയുന്നത്. ധാരാളം സവിശേഷതകൾ ഉള്ള മഹനീയ ക്ഷേത്രമാണിത്.

രജത സഭ

മധുരമീനാക്ഷി ക്ഷേത്രം. ഓരോ യുഗത്തിലും ശിവൻ പതിനാറ് വീതം 64 ലീലകൾ ചെയ്ത ഇടമാണിതെന്ന് വിശ്വസിക്കുന്നു. നാരാജമൂർത്തി കാലുമാറ്റി താണ്ഡവമാടി ദർശനമരുളിയ ഇടമാണ് മധുര- ഇടതുകാൽ ഊന്നി വലതുകാൽ തൂക്കി ആടിയ ഈ സഭയെ രജത സഭ എന്നു പറയുന്നു. പഞ്ചസഭകളും ഇവിടെ സമ്മേളിക്കുന്നുവെന്ന വിശ്വാസവും ഉണ്ട്.

ഒന്നാമത്തെ പ്രാകാരത്തിൽ രത്നസഭയും, കനക സഭയും, വെള്ളിയമ്പലത്തിൽ രജത സഭയും നൂറ്റുകാൽ മണ്ഡപത്തിൽ ദേവസഭയും ആയിരം കാൽ മണ്ഡപത്തിൽ ചിത് സഭയും കമ്പത്തടി മണ്ഡപത്തിൽ ഊർദ്ധ്വതാണ്ഡവമൂർത്തിയുടെ വലിയ രൂപവും ഇരിക്കുന്നു. ഇവിടുത്തെ ആയിരം കാൽ മണ്ഡപത്തിൽ 985 തൂണകൾ ഉണ്ട്. മദ്ധ്യത്തിൽ താണ്ഡവമാടുന്ന ശ്രീനടരാജന്റെ വലിയ വിഗ്രഹവും കാണാം


താമ്ര സഭ

തിരുനെൽവേലി നെല്ലൈയപ്പർ കോവിൽ. പുണ്യനദിയായ താമ്രപർണ്ണിയുടെ തീരത്ത് നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്നു. ശിൽപ കലയുടെ അനുപമായചാരുത കൊണ്ട് കണ്ണിന് ഇമ്പമാകുന്ന ക്ഷേത്രം തന്നെ.

ചിത് സഭ. :- കുറ്റാലം ശിവക്ഷേത്രം. തിരുനെൽവേലിയിൽ നിന്നും 78 കി.മീറ്ററും തെങ്കാശിയിൽ നിന്നും 5 കി.മീറ്ററും ദൂരമുണ്ട് ഈ ക്ഷേത്രത്തിലെത്താൻ. പ്രസിദ്ധമായ കുറ്റാലം വെള്ളച്ചാട്ടത്തിനടുത്തു തന്നെ.. ത്രികുടമല, ത്രി കുടാചലം എന്നും ഈ ക്ഷേത്രത്തിന് പേരുണ്ട്. 64 ശക്തിപീoങ്ങളിൽ ഒന്നുമാണ്.
      
ഭഗവാൻ താണ്ഡവമാടിയ ഈ പഞ്ചസഭകളിലും ജീവിതത്തിൽ ഒരിക്കലെങ്കിലും വന്നു തൊഴാനായാൽ അത് അതീവ പുണ്യദായകം തന്നെയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.


ദേവലോകത്തെ പകല്‍ക്കാലം

ദേവലോകത്തെ പകല്‍ക്കാലം

സംക്രമണം, സംക്രമം, സംക്രാന്തി എന്നെല്ലാം പറയുന്നത് ഒന്നിനെത്തന്നെയാണ്. ഗ്രഹങ്ങള്‍ ഒരുരാശിയില്‍ സഞ്ചരിച്ച് തുടര്‍ച്ചയെന്നോണം അടുത്ത രാശിയിലേക്ക് പ്രവേശിക്കുന്നതിനെ (വേണമെങ്കില്‍ 'പ്രവേശനോത്സവം' എന്നു വിളിക്കാം) സംക്രമണം, സംക്രമം, സംക്രാന്തി എന്നു പറയുന്നു. ജ്യോതിഷമറിയുന്നവര്‍ 'ഗ്രഹപ്പകര്‍ച്ച' എന്ന പേരും ഇതിനുപയോഗിക്കുന്നു.  

എല്ലാ ഗ്രഹങ്ങളുടെയും രാശി മാറ്റം പഞ്ചാംഗത്തില്‍ നല്‍കപ്പെടുന്നുണ്ട്. സൂര്യന്റെ സംക്രമണമാണ് ഇവിടെ പ്രസക്തം. സംക്രമങ്ങള്‍ക്ക് ഏതു രാശിയിലേക്ക് സംക്രമിക്കുന്നു എന്നതിനെ മുന്‍ നിര്‍ത്തി പല പേരുകള്‍ നല്‍കാറുണ്ട്. 

എടവം, ചിങ്ങം, വൃശ്ചികം, കുംഭം എന്നീ നാല് സ്ഥിരരാശികളിലെ സംക്രമങ്ങള്‍ 'വിഷ്ണുപദീ' എന്നു വിളിക്കപ്പെടുന്നു.

ഉഭയരാശികളായ മിഥുനം, കന്നി, ധനു, മീനം എന്നിവയിലേക്കുള്ള സംക്രമണം 'ഷഡശിതി' എന്നാണ് അറിയപ്പെടുന്നത്.

മേടം, തുലാം എന്നിവയിലെ സംക്രാന്തിയാണ് 'വിഷുവം' അഥവാ 'വിഷുവത്'. 

കര്‍ക്കടക രാശിയിലേക്കുള്ള സൂര്യസംക്രമം 'ദക്ഷിണായനം', ധനുവില്‍ നിന്നും മകരത്തിലേക്കുള്ള സൂര്യസംക്രമണം 'ഉത്തരായനം'. അങ്ങനെ വര്‍ഷത്തില്‍ രണ്ട് അയനങ്ങള്‍. രണ്ട് അയനങ്ങളിലേക്കുള്ള സംക്രമണങ്ങളും. ജ്യോതിഷത്തില്‍ ഘനിഷ്ഠമായൊരു വാക്കാണ്, വിശേഷണമാണ് 'സംക്രമപുരുഷന്‍' എന്നത്. സൂര്യനെയാണ് അങ്ങനെ വിളിക്കുന്നത്. സംക്രമ പുരുഷന്‍ പ്രവേശിക്കുന്ന രാശികള്‍, നക്ഷത്രങ്ങള്‍, തിഥികള്‍, കരണങ്ങള്‍, വാരങ്ങള്‍ എന്നിവയ്ക്ക് അനുസരിച്ചാണ് പ്രപഞ്ചത്തിനും അതിലെ ജീവ ജാലങ്ങള്‍ക്കൊട്ടാകെയും അതാത് സംവത്സരം അതാത് മാസം ഒക്കെ ഫലങ്ങളുണ്ടാവുക. സംക്രമണം നടക്കുന്ന നക്ഷത്രത്തെ വ്യക്തികളുടെ ജന്മനക്ഷത്രവുമായി ബന്ധപ്പെടുത്തി ഫലം നിര്‍ണയിക്കുന്ന രീതിയുമുണ്ട്. ഇതു തന്നെയും പലതരത്തിലുണ്ട്. 

ഉത്തരായനം മകരസംക്രമം മുതല്‍ കര്‍ക്കട സംക്രമം വരെയുള്ള ആറുമാസക്കാലമാണ്. അതായത് മകരം മുതല്‍ മിഥുനം വരെ. ദേവന്മാരുടെ പകലുകളാണ് ഉത്തരായനകാലം! പുരാണേതിഹാസങ്ങള്‍ അവ്വിധം സൂര്യകാലത്തെ, തേങ്ങാമുറികള്‍ പോലെ രണ്ടു ഭാഗമാക്കിയിരിക്കുന്നു. പ്രത്യേകിച്ച് പറയേണ്ടതായിട്ടില്ല, ഉത്തരായനകാലമാണ് ഉത്തമമായി കണക്കാക്കപ്പെടുന്നതെന്ന്. മംഗള കര്‍മങ്ങള്‍ക്കഖിലവും ഉത്തരായനം സ്വീകരിച്ചു പോരുന്നു. ദേവപ്രതിഷ്ഠ, ക്ഷേത പുനരുദ്ധാരണം, ഉപനയനം, സല്‍ക്കര്‍മ്മങ്ങള്‍ ഇവയ്‌ക്കെല്ലാം മകരം മുതല്‍ ആറുമാസമാണ് സമുചിതമെന്ന് വിശ്വാസമുണ്ട്. മരിക്കാന്‍ പോലും ഉത്തരായന കാലമാണ് നല്ലതെന്ന് സ്വച്ഛന്ദ മൃത്യുപൂകിയ ഭീഷ്മപിതാമഹന്‍ കാട്ടിത്തരികയുണ്ടായല്ലോ? ജാതകമെഴുതുന്ന ദൈവജ്ഞന്‍ ഉത്തരായനപ്പിറവിക്കും ദക്ഷിണായനപ്പിറവിക്കും പ്രത്യേകഫലങ്ങള്‍ എഴുതുന്നു.

മകരപ്പൊങ്കലും മകരജ്യോതിയും മകരശീവേലിയുമായി തുടങ്ങുന്ന ഉത്തരായനം ദേവന്മാരുടെ പകലാകയാലാവണം, കേരളത്തിലെ ഉത്സവധ്വജങ്ങള്‍ ഉയര്‍ന്നു പറക്കുന്ന കാലം കൂടിയാണത്. ദേവന്മാരുടെ തിരുവുത്സവങ്ങള്‍ ജനങ്ങളുടെ ഹൃദയത്തിന്റെ തിരുവരങ്ങുകളിലാണ് കൊട്ടിക്കയറുക. തെക്കേവഴിവിട്ട് വടക്കേവഴിയിലേക്ക് യാത്രാപഥം മാറ്റുന്ന ഒരു നിത്യസഞ്ചാരിയെ സൂര്യന്റെ അയനമാറ്റത്തിലൂടെ നാം തിരിച്ചറിയുന്നു. ആ കാലദര്‍ശനം മനുഷ്യനും അനുകരണീയമാണ്. അയനപ്പകര്‍ച്ച തമസ്സില്‍ നിന്നുമുള്ള ജ്യോതിര്‍ഗമനവും അസത്തില്‍ നിന്നുള്ള സദ്ഗമനവും ആയി സ്വീകരിക്കാന്‍ നമുക്ക് സന്നദ്ധതയുണ്ടാവട്ടെ.! 

ഭഗവാൻ യോഗനിദ്രയിൽ നിന്നുണരുന്ന മകരവിളക്ക്, ഐതീഹ്യം

ഭഗവാൻ യോഗനിദ്രയിൽ നിന്നുണരുന്ന മകരവിളക്ക്, ഐതീഹ്യം

ശബരിമല ക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്നു വിശേഷിപ്പിക്കുന്ന സ്ഥലമാണ് മണിമണ്ഡപം. 

ഇവിടെ വെച്ചാണ് അയപ്പ സ്വാമി ശാസ്താ വിഗ്രഹത്തിലോട്ട് വിലയം പ്രാപിച്ചതെന്നു പറയുന്നു. അയ്യപ്പ സ്വാമിയെ അവസാനമായി കണ്ട സ്ഥലമെന്നും അതല്ല സമാധിയിൽ കുടികൊള്ളുന്ന സ്ഥലമെന്നും പറയുന്ന മണിമണ്ഡപം മാളികപ്പുറത്തമ്മയുടെ ശ്രീ കോവിലിനു പുറകിലായാണ് സ്ഥിതി ചെയ്യുന്നത്. 

മകരവിളക്കിനോടനുബന്ധിച്ചു നടക്കുന്ന കളമെഴുത്തും പാട്ടും നടക്കുന്നത് മണിമണ്ഡപത്തിലാണ്.

 റാന്നി കുന്നക്കാട് കുറുപ്പൻമാരാണ് പരമ്പരാഗതമായി ശബരിമലയിൽ കളമെഴുതുന്നത്. മകരം ഒന്നു മുതൽ അഞ്ചു വരെ നടക്കുന്ന കളമെഴുത്തിൽ ബാലകൻ, വില്ലാളിവീരൻ, രാജകുമാരൻ, പുലിവാഹനൻ , തിരുവാഭരണവിഭൂഷിതനായ ശാസതാവ് എന്നീ രൂപങ്ങളാണ് കളമെഴുതുന്നത്.

മകര സംക്രമ ദിവസം പൊന്നമ്പലമേട്ടിൽ തെളിയുന്ന മകര ജ്യോതിയോടെയണ് മകരവിളക്ക് മഹോത്സവത്തിന്നു തുടക്കം കുറിക്കുന്നത്.

 മകരം ഒന്നു മുതൽ അഞ്ചുവരെ നടക്കുന്ന ഈ ഉത്സവം ഉത്തരായന കാലത്തിന്റെ ആരംഭത്തിലാണ് നടക്കുന്നത്. ആദ്യ നാലു ദിവസങ്ങളിലും മണി മണ്ഡപത്തിൽ നടക്കുന്ന കളമെഴുത്തും അതിനോടനുബന്ധിച്ചു പതിനെട്ടാമ്പടി വരെ നടത്തുന്ന വിളക്കെഴുന്നെള്ളിപ്പുമാണ് മകരവിളക്ക് എന്നു പറയുന്നത്. 

അഞ്ചാം ദിവസം നടക്കുന്ന വിളക്കെഴുന്നെള്ളിപ്പ് ശരംകുത്തിയാൽ വരെ എഴുന്നെള്ളുന്നു. ജീവസമാധിയിലോട്ടക്കിയ ഭഗവാനെ കൊമ്പൻ മീശയോടു കൂടിയ തിരുമുഖമുള്ള തിടമ്പിലോട്ട് ആവാഹിച്ചാണ് മകരം അഞ്ചിനു നടക്കുന്ന വിളക്കെഴുന്നെള്ളിപ്പിനു എഴുന്നെള്ളിക്കുന്നത് എന്നത് പ്രധാന പ്രത്യേകതയാണ്. 

പന്തളം കൊട്ടാരത്തിൽ നിന്നു കൊടുത്തയക്കുന്ന തിരുവാരണപ്പെട്ടികളിൽ പ്രധാനമാണ് വീരയോദ്ധാവിന്റെ തിരുമുഖമുള്ള തിടമ്പ് . സംക്രമ ദിവസത്തെ ദീപാരാധനക്കു മുമ്പായി തിരുവാഭരണപ്പെട്ടികൾ സന്നിധാനത്ത് എത്തിച്ചേരുകയും പ്രധാന ആഭരണപ്പെട്ടി ശ്രീ കോവിലിലേക്കും മറ്റു രണ്ടുപെട്ടികൾ മണിമണ്ഡപത്തിലുമാണ് വയ്ക്കുന്നത്. അഭിഷേകപ്പെട്ടിയെന്നും കൊടിപ്പെട്ടിയെന്നും അറിയപ്പെടുന്ന തിരുവാഭരണപ്പെട്ടികളിൽ പ്രധാനപ്പെട്ടതാണ് തലപ്പാറ മലയേയും ഉടുമ്പാറ മലയേയും പ്രതിനിധീകരിക്കുന്ന കൊടികളും കുടകളും. തലപ്പാറമലയുടെ വിജയക്കൊടിക്ക് ചുവപ്പ് മുത്തുക്കുടയും ഉടുമ്പാറ മലയുടെ വിജയ കൊടിക്ക് കറുത്ത മുത്തുക്കുടയുമാണ് വക്കുന്നത്. 

രണ്ടു കൊടികളുടേയും അകമ്പടിയോടെയാണ് അയ്യപ്പ സ്വാമി ശരംകുത്തിയിലേക്ക് എഴുന്നെള്ളുന്നത്.

മകരവിളക്ക് മഹോത്‌സവത്തിന്റെ അഞ്ചാം ദിവസമാണിത് നടക്കുന്നത്. മണിമണ്ഡപത്തിൽ നിന്നും ഭഗവാന്റെ എഴുന്നെള്ളിപ്പിനു മാളികപ്പുറത്തെ എഴുന്നെള്ളിപ്പ് എന്ന് പറയുന്നു. 

അതാണ് മാളികപ്പുറത്തമ്മയുടെ എഴുന്നെള്ളിപ്പായി തെറ്റിദ്ധരിക്കപ്പെട്ടത്. ശരംകുത്തിയിൽ ചെന്നു നായാട്ടുവിളി നടത്തിയശേഷം അയപ്പ സ്വാമി മണിമണ്ഡപത്തിലേക്കു മടങ്ങുന്നു. തിരിച്ചുള്ള യാത്രയിൽ തീവെട്ടികൾ അണച്ച് വാദ്യമേളങ്ങൾ ഇല്ലാതെയാണ് പോകുന്നത്.

 അയ്യപ്പസ്വാമി യുടെ ശരംകുത്തിയിൽ നിന്നുള്ള എഴുന്നെള്ളപ്പിൽ ഭൂതഗണങ്ങളും മലദൈവങ്ങളും അനുഗമിക്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ടാണ് മേളങ്ങളും വിളക്കുകളും ഇല്ലാത്തത്.

 ശബരിമലയിലെ മകരവിളക്കുത്സവത്തിന്റെ സമാപനം കുറിച്ചു തന്റെ ഭക്തരെ യാത്രയാക്കുക എന്ന സങ്കല്പമാണ് ശരംകുത്തിയിലോട്ടുള്ള എഴുന്നെള്ളിപ്പ്ന്റെ പിന്നിലുള്ളത് .

 അയ്യപ്പൻ തൻെറ ശരങ്ങളും ആയുധങ്ങളും ശരംകുത്തിയിൽ ഉപേക്ഷിച്ചിട്ടാണ് ശബരിമലയിൽ യോഗനിദ്രയിലേക്കു പ്രവേശിച്ചത് എന്നു ഐതീഹ്യങ്ങൾ പറയുന്നു.

ശബരിമലയിൽ നടക്കുന്ന അത്യപൂർവമായ ഒരു ചടങ്ങാണ് നായാട്ടു വിളി. പദ്യരൂപത്തിലുള്ള അയ്യപ്പ ചരിതമാണ് നായാട്ടുവിളി എന്നറിയപ്പെടുന്നത്. 

ശബരിമലയിലും പെരുനാട് കക്കാട് കോയിക്കൽ ക്ഷേത്രത്തിലും നായാട്ടു വിളി നടക്കുന്നു. ശബരിമലയിൽ ചാർത്തുന്ന തിരുവാഭരണം പുറത്തൊരു ക്ഷേത്രത്തിൽ ചാർത്തുന്നത് പെരുനാട്ടിലെ ശാസ്താ ക്ഷേത്രത്തിലാണ്.

തിരുവാഭരണം കൊണ്ടുള്ള മടക്കയാത്രയിൽ മകരം ഏഴിനാണ് പെരുനാട്ടിൽ തിരുവാഭരണ ദർശനം നടക്കുന്നത്.

 ഇവിടെ നിന്നുകൊണ്ടാണ് പന്തളം രാജാവ് ശബരിമലയിൽ ക്ഷേത്രം പണിതത് എന്നു ഐതീഹ്യങ്ങൾ പറയുന്നു. 

പണ്ട് മകരവിളക്ക് ഉത്സവം ആദ്യത്തെ അഞ്ചു ദിവസം ശബരിമലയിലും പിന്നീടുള്ള അഞ്ചു ദിവസത്തെ ഉത്സവം പെരുനാട്ടിലുമായിരുന്നു നടത്തിയിരുന്നതെന്നു പറയപ്പെടുന്നു.

27 May 2022

ഒരു കാരണവുമില്ലാതെ ഹിന്ദു മതത്തിൽ ഒന്നുമില്ല...

"ഒരു കാരണവുമില്ലാതെ ഹിന്ദു മതത്തിൽ ഒന്നുമില്ല"

1. കേദാർനാഥ്
2. കാളഹസ്തി
3. ഏകാംബരനാഥ- കാഞ്ചി
4. തിരുവണ്ണാമലൈ
5. തിരുവനായിക്കൽ
6. ചിദംബരം നടരാജൻ
7. രാമേശ്വരം
8. കാലേശ്വരം 

ഈ പ്രമുഖ ക്ഷേത്രങ്ങൾക്കിടയിൽ പൊതുവായുള്ള ബന്ധം എന്താണെന്ന് നിങ്ങൾക്ക് ഊഹിക്കാമോ?
ഇവയെല്ലാം ശിവക്ഷേത്രങ്ങളാണെന്നാണ് നിങ്ങളുടെ ഉത്തരം എങ്കിൽ, നിങ്ങൾ ഭാഗികമായി മാത്രം ശരിയാണ്.
ഈ ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്ന രേഖാംശമാണ് യഥാർത്ഥത്തിൽ നമ്മെ അത്ഭുതപ്പെടുത്തുന്നത്

അവയെല്ലാം 79 ° രേഖാംശത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതിശയകരവും വിസ്മയകരവുമായ കാര്യം, നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള ഈ ക്ഷേത്രങ്ങളുടെ ആർക്കിടെക്റ്റുകൾ എങ്ങനെയാണ് ജിപി‌എസോ അതുപോലുള്ള അത്യാധുനിക സംവിധാനങ്ങളോ ഇല്ലാതെ ഇത്ര കൃത്യമായ സ്ഥലങ്ങളുമായി സൃഷ്ടിക്കപ്പെടുകയോ സ്വയംഭുവാകുകയോ ചെയ്തത്?

1. കേദാർനാഥ് 79.0669 °
2. കാളഹസ്തി 79.7037 °
3. ഏകാംബരനാഥ- കാഞ്ചി 79.7036 °
4. തിരുവണ്ണാമലൈ 79.0747 °
5. തിരുവനായിക്കൽ 78.7108
6. ചിദംബരം നടരാജൻ 79.6954 °
7. രാമേശ്വരം 79.3129 °
8. കാലേശ്വരം 79.9067 °

കേദാർനാഥ് മുതൽ രാമേശ്വരം വരെ നേർരേഖയിൽ നിർമ്മിച്ച ശിവക്ഷേത്രങ്ങൾ ഇന്ത്യയിലുണ്ടെന്നറിഞ്ഞാൽ നിങ്ങൾ ആശ്ചര്യപ്പെടും. ഇന്നുവരെ നമുക്ക് മനസിലാക്കാൻ കഴിയാത്ത നമ്മുടെ പൂർവ്വികരുടെ പക്കലുള്ള ശാസ്ത്രവും സാങ്കേതികവിദ്യയും എന്താണെന്ന് ചിന്തിച്ചോ? ഉത്തരാഖണ്ഡിലെ കേദാർനാഥ്, തെലങ്കാനയിലെ കാലേശ്വരം, ആന്ധ്രാപ്രദേശിലെ കാളഹസ്തി, തമിഴ്‌നാട്ടിലെ അഖേശേശ്വർ, ചിദംബരം, ഒടുവിൽ രാമേശ്വരം ക്ഷേത്രങ്ങൾ 79 ° E 41 '54 "രേഖാംശത്തിന്റെ ഭൗമശാസ്ത്ര നേർരേഖയിൽ അല്ലെങ്കിൽ അതിനടുത്തായി നിർമ്മിച്ചിരിക്കുന്നു.

ഈ ക്ഷേത്രങ്ങളെല്ലാം പ്രകൃതിയുടെ 5 ഘടകങ്ങളിൽ ലിംഗഭേദം പ്രകടിപ്പിക്കുന്നു, ഇതിനെ ഞങ്ങൾ പഞ്ച് തത്വ എന്ന് സാധാരണ ഭാഷയിൽ വിളിക്കുന്നു. പഞ്ച് തത്വ അതായത് ഭൂമി, ജലം, അഗ്നി, വായു, ആകാശം ഈ അഞ്ച് ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അഞ്ച് ശിവലിംഗങ്ങൾ.

1. തിരുവാനക്വൽ ക്ഷേത്രത്തിൽ ജലത്തെ പ്രതിനിധീകരിക്കുന്നു,

2. അഗ്നിയുടെ പ്രാതിനിധ്യം തിരുവണ്ണാമലയിലാണ്,

3. കാളഹസ്തിയിൽ വായുവിനെ പ്രതിനിധീകരിക്കുന്നു,

4. കാഞ്ചിപുരത്ത് ഭൂമിയെ പ്രതിനിധീകരിക്കുന്നു

5. ചിദംബരം ക്ഷേത്രത്തിൽ സ്ഥലമോ ആകാശമോ പ്രതിനിധീകരിക്കുന്നു.

ഈ അഞ്ച് ക്ഷേത്രങ്ങൾ വാസ്തു-വിജ്ഞാനവേദത്തിന്റെ അതിശയകരമായ ഇണചേരലിനെ പ്രതിനിധീകരിക്കുന്നു.

ഈ ക്ഷേത്രങ്ങളിൽ ഭൂമിശാസ്ത്രപരമായും പ്രത്യേകതയുണ്ട്. ഈ അഞ്ച് ക്ഷേത്രങ്ങൾ യോഗ സയൻസ് അനുസരിച്ച് നിർമ്മിച്ചവയാണ്, അവ പരസ്പരം ഒരു പ്രത്യേക ഭൂമിശാസ്ത്രപരമായ വിന്യാസത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. മനുഷ്യശരീരത്തെ ബാധിക്കുന്ന ശാസ്ത്രം തീർച്ചയായും ഉണ്ടാകും.

ആ സ്ഥലങ്ങളുടെ അക്ഷാംശവും രേഖാംശവും അളക്കാൻ ഉപഗ്രഹ സാങ്കേതികവിദ്യ ലഭ്യമല്ലാത്തപ്പോൾ ഏകദേശം നാലായിരം വർഷങ്ങൾക്ക് മുമ്പ് ഈ ക്ഷേത്രങ്ങൾ നിർമ്മിക്കപ്പെട്ടു. അഞ്ച് ക്ഷേത്രങ്ങൾ എങ്ങനെ കൃത്യമായി സ്ഥാപിക്കപ്പെട്ടു? ദൈവത്തിന് മാത്രം അറിയാം.

കേദാർനാഥിനും രാമേശ്വരത്തിനും ഇടയിൽ 2383 കിലോമീറ്റർ ദൂരമുണ്ട്. എന്നാൽ ഈ ക്ഷേത്രങ്ങളെല്ലാം ഏതാണ്ട് ഒരേ സമാന്തര വരിയിൽ വരുന്നു. എല്ലാത്തിനുമുപരി, ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ്, ഈ ക്ഷേത്രങ്ങൾ സമാന്തരമായി നിർമ്മിച്ച സാങ്കേതികത ഇന്നും ഒരു രഹസ്യമാണ്. 

ശ്രീ കാളഹസ്തി ക്ഷേത്രത്തിലെ വിളക്ക് അത് ആകാശത്തെ പ്രതിനിധീകരിക്കുന്നു. 

തിരുവാണിക്ക ക്ഷേത്രത്തിന്റെ അകത്തെ പീഠഭൂമിയിലെ നീരുറവ കാണിക്കുന്നത് ജല-ലിംഗത്തെ പ്രതിനിധീകരിക്കുന്നു എന്നാണ്. 

അണ്ണാമലൈ കുന്നിലെ കൂറ്റൻ വിളക്ക് അഗ്നി ലിംഗത്തെ പ്രതിനിധീകരിക്കുന്നു.

കാഞ്ചീപുരത്തെ മണലിലെ സ്വയംഭു ലിംഗം കാണിക്കുന്നത് ഭൂമിയിലെ ലിംഗത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നും. 

ചിദാംബരം എന്ന അസമമായ (നിരാകർ) അവസ്ഥയെ പ്രതിനിധീകരിക്കുന്നത് ദൈവത്തിന്റെ അദൃശ്യമായ, ആകാശ ഘടകമാണെന്നും മനസ്സിലാക്കാനാവും.

ഇപ്പോഴും അതിശയിപ്പിക്കുന്ന കാര്യം, പ്രപഞ്ചത്തിലെ അഞ്ച്ഘടകങ്ങളെ പ്രതിനിധീകരിക്കുന്ന അഞ്ച് ലിംഗങ്ങൾ നൂറ്റാണ്ടുകൾക്ക് മുമ്പ് സമാനമായ ഒരു വരിയിൽ സ്ഥാപിക്കപ്പെട്ടിട്ടുണ്ട് എന്നതാണ്. 

ആധുനിക ശാസ്ത്രത്തെ പോലും വേർതിരിച്ചറിയാത്ത ഒരു ശാസ്ത്ര സാങ്കേതികവിദ്യ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുന്നേ നമുക്കുണ്ടെന്ന നമ്മുടെ പൂർവ്വികരുടെ അറിവിലും ഇന്റലിജൻസിലും നാം അഭിമാനിക്കണം. 
കേദാർനാഥ് മുതൽ രാമേശ്വരം വരെയുള്ള നേർരേഖയിൽ കിടക്കുന്ന അഞ്ച് ക്ഷേത്രങ്ങൾ മാത്രമല്ല ഈ നിരയിലെ നിരവധി ക്ഷേത്രങ്ങളും കൂടിയാണെന്ന് വിശ്വസിക്കപ്പെടുന്നു. 

ഈ വരിയെ "ശിവശക്തി ആകാശ് രേഖ" എന്നും വിളിക്കുന്നു. 81.3119 ° E ൽ വരുന്ന പ്രദേശങ്ങളിൽ കൈലാഷ് ക്ഷേത്രം മുഴുവൻ സൂക്ഷിച്ചുകൊണ്ട് ഇത് നിർമ്മിക്കാൻ സാധ്യതയുണ്ട്. ദൈവത്തിന് മാത്രം അറിയുന്ന ഉത്തരം ..

അതിശയകരമായ മറ്റൊരു കാര്യം മഹാകൽ ശിവ ജ്യോതിർലിംഗങ്ങൾ തമ്മിലുള്ള ബന്ധം എന്താണ് എന്നുള്ളതാണ്.

ഉജ്ജൈനിൽ നിന്ന് ശേഷിക്കുന്ന ജ്യോതിർലിംഗങ്ങളുടെ ദൂരവും അൽഭുതകരവും രസകരവുമാണ്-

ഉജ്ജൈൻ മുതൽ സോംനാഥ് -777 km

ഉജ്ജൈൻ മുതൽ ഓംകരേശ്വർ -111 km

ഉജ്ജൈൻ മുതൽ ഭീമശങ്കർ -666 km

ഉജ്ജൈനിൽ നിന്ന് കാശി വിശ്വനാഥ് -999 km

ഉജ്ജൈനിൽ നിന്ന് മല്ലികാർജുൻ -999 km

ഉജ്ജൈനിൽ നിന്നുള്ള കേദാർനാഥ് -888 km

ഉജ്ജൈൻ മുതൽ ട്രയാൻ‌ബാകേശ്വർ -555 km

ഉജ്ജൈൻ മുതൽ ബൈജ്നാഥ് -999 km

ഉജ്ജൈനിൽ നിന്ന് രാമേശ്വരത്തേക്ക് 1999 km

ഉജ്ജൈൻ മുതൽ നൗഷേശ്വര -555 km

ഒരു കാരണവുമില്ലാതെ ഹിന്ദുമതത്തിൽ ഒന്നുമില്ല. ഉജ്ജൈൻ ഭൂമിയുടെ കേന്ദ്രമായി കണക്കാക്കപ്പെടുന്നു. സനാധന ധർമ്മത്തിലെ ഒരു കേന്ദ്രമെന്ന നിലയിൽ, 
ഉജ്ജൈനിലെ സൂര്യനെയും ജ്യോതിഷത്തെയും കണക്കാക്കുന്നതിനുള്ള മനുഷ്യനിർമിത ഉപകരണവും ഏകദേശം 2050 വർഷം മുമ്പ് സൃഷ്ടിക്കപ്പെട്ടു.

ഏതാണ്ട് 100 വർഷം മുമ്പ് ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ എർത്ത് ഇമാജിനറിയിലെ സാങ്കൽപ്പിക രേഖ സൃഷ്ടിച്ചപ്പോൾ അതിന്റെ കേന്ദ്രഭാഗം ഉജ്ജൈൻ ആയിരുന്നു. ഇന്നും സൂര്യനെക്കുറിച്ചും, ബഹിരാകാശത്തെക്കുറിച്ചും അറിയാൻ ലോകത്തിലെ എല്ലാശാസ്ത്രജ്ഞന്മാരും ഉജ്ജൈനിലേക്കു തന്നെയാണ് എത്തുന്നത്. ഒന്നുകൂടി ആവർത്തിച്ച് പറയട്ടെ "ഒരു കാരണവുമില്ലാതെ ഹിന്ദു മതത്തിൽ ഒന്നുമില്ല"


ശ്രീ തൈയ്ക്കാടു അയ്യാഗുരുസ്വാമി തിരുവടികൾ

ശ്രീ തൈയ്ക്കാടു അയ്യാഗുരുസ്വാമി തിരുവടികൾ.

ഈ പ്രപഞ്ചത്തിനു ഒരു സ്രഷ്ടാവുണ്ടെന്നു സകലമതക്കാരും സമ്മതിക്കുന്നു. പക്ഷേ, ആ സ്രഷ്ടാവിനെ ഓരോരുത്തരും അവരവരുടെ അറിവും സംസ്കാരവുമനുസരിച്ചാണു മനസ്സിലാക്കുന്നതും ആരാധിക്കുന്നതും. ഈശ്വരന്റെ സ്വരൂപമാണു ത്രിമൂർത്തികളും ദേവതകളും ഋഷീശ്വരന്മാരും മനുഷ്യർ തുടങ്ങിയ സർവ ജീവജാലങ്ങളും എന്നു വേദാന്തികൾ ഉദ്ഘോഷിക്കുന്നു. പ്രപഞ്ചത്തിന്റെ സത്വം അറിയാൻ തപസ്സ് അഥവാ ഉപാസന ആവശ്യമാണ്. അഹങ്കാര കലുഷിതമായ അന്തഃകരണത്തിൽ സത്യം തെളിയുകയില്ല. ഈശ്വരനെ സാക്ഷാത്കരിക്കാൻ അന്തഃകരണശുദ്ധിയും യോഗസിദ്ധിയും നേടണം. സാധാരണ മനുഷ്യർ അവർ അറിഞ്ഞതുതന്നെ ശരി എന്നു ഈശ്വരന്റെ കാര്യത്തിൽപ്പോലും വാശിപിടിച്ചു തമ്മിൽ കലഹിച്ചു നിൽക്കുന്നു. ഇതു കാരണം അനേകായിരം മനുഷ്യർക്കു ജീവഹാനി സംഭവിച്ചിട്ടുണ്ട്. ഇപ്പോഴും അതു തുടരുന്നു. തനിക്കറിയില്ല എന്ന അറിവാണു ശ്രേഷ്oമായ അറിവ്.

അണിമാദിയോഗസിദ്ധികൾ നേടിയവർക്കും മുനിവര്യന്മാർക്കും മാത്രമേ മനുഷ്യന്റെ ആധിഭൗതികവും ആധ്യാത്മകവും ആധിദൈവികവുമായ താപത്രയങ്ങളെ തരണം ചെയ്യിപ്പിക്കുവാനും അവരെ കൈവല്യ പ്രാപ്തിയിലെത്തിക്കുവാനും കഴിയൂ. അങ്ങനെ സത്യമാർഗ്ഗ ചിന്തയിൽ ഉത്സുകരായിരുന്ന അനേകം സാധകരെ
യോഗാരൂഢ പദവിയിലെത്തിക്കുകയും തിരുവിതാംകൂറിലെ ആധ്യാത്മിക സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലാകെ നിറഞ്ഞു നിൽക്കുകയും ചെയ്തിരുന്ന ഒരു യോഗിവര്യനായിരുന്നു ശ്രീ തൈയ്ക്കാട്ടു അയ്യാഗുരുദേവൻ. വരും തലമുറകളുടെ ഉന്നമനത്തിനും സാമൂഹിക സാംസ്കാരിക നവോത്ഥാനത്തിനും വേണ്ടി അനവരതം പ്രയത്നിച്ച നിരവധി മഹാത്മാക്കളുടെയും ഗുരുക്കന്മാരുടെയും പരമഗുരുവായിരുന്നു തൈയ്ക്കാട്ടു ശ്രീ. അയ്യാ ഗുരുദേവൻ എന്നു ഇന്നത്തെ തലമുറയിലെ പലർക്കും അറിയില്ല. ഈ മഹാത്മാവു തിരു അവതാരം ചെയ്തിട്ടു 206 വർഷവും മഹാസമാധി പ്രാപിച്ചിട്ടു 110 വർഷവും കഴിഞ്ഞിരിക്കുന്നു. യാതൊരു പരസ്യപ്രചരണവുമില്ലാതേയും യാതൊരു ജാതി സമുദായ തൽപരകക്ഷികളുടെയും പിൻബലം ഇല്ലാതേയും ഈ മഹാത്മാവിന്റെ മഹാസമാധിപീഠം ഇന്നും ഭാരതത്തിലെ പരമയോഗജ്ഞാന ജ്യോതിർസ്ഥാനമായും അശരണരുടെ അഭയകേന്ദ്രമായും നിലനില്ക്കുന്നു.

ആധുനിക കേരളീയ സമൂഹത്തിന്റെ ആത്മീയവും വൈജ്ഞാനികവുമായ നവോത്ഥാനത്തിനു വഴി തുറന്നു തന്ന ശ്രീ ചട്ടമ്പിസ്വാമികൾ, ശ്രീനാരായണഗുരു എന്നിവരുടെ ഗുരുനാഥൻ എന്ന നിലയിൽ ശ്രീ തൈക്കാടു അയ്യാ സ്വാമികൾ സുപരിചിതനാണെങ്കിലും അദ്ദേഹത്തിന്റെ ആത്മീയമായ ഔന്നത്യവും മഹത്വവും വേണ്ടത്ര അറിയപ്പെടുന്നില്ല എന്നുള്ളതു ഒരു യാഥാർത്ഥ്യമാണ്.
യോഗത്തിന്റെയും ജ്ഞാനത്തിന്റെയും അത്യുന്നത ഭൂമികളിലെത്തിച്ചേർന്നിരുന്ന ഗുരു പ്രശസ്തി ഇഷ്ടപ്പെട്ടിരുന്നില്ല എന്നുള്ളതും ഇതിനു കാരണമാകാം. ഒരിക്കൽ ശ്രീ ചട്ടമ്പിസ്വാമികൾ അയ്യാ ഗുരുവിനെപ്പറ്റി ഒരു കവിത രചിച്ചു വായിച്ചു കേൾപ്പിച്ചപ്പോൾ തന്നെപ്പറ്റി കവിത രചിക്കുന്നതിൽ ഒരു അർത്ഥവുമില്ലെന്നും ഭഗവാൻ സുബ്രഹ്മണ്യനെപ്പറ്റിയാണു കവിത രചിക്കേണ്ടതെന്നുമാണു ഗുരു കല്പിച്ചത്.

ലഘു ജീവചരിത്രം.

ഉത്തരകേരളത്തിൽ (മലബാറിൽ) ആയിരുന്നു ശ്രീ അയ്യാസ്വാമികളുടെ പിതാവായ ശ്രീ മുത്തുകുമാരൻ ജനിച്ചു വളർന്നത്. അദ്ദേഹത്തിന്റെ കുടുംബമായിരുന്നു അക്കാലത്തു നാടുവാഴികൾക്കു ആയുധപരിശീലനം നൽകിയിരുന്നത്. എന്നാൽ ശ്രീ മുത്തുകുമാരന്റെ പിതാവു ഒരു മഹർഷിയായ ഹൃഷികേശരായിരുന്നു.
ശ്രീ മുത്തുകുമാരന്റെ ചെറുപ്പകാലത്തു ടിപ്പുവിന്റെ ആക്രമണം ഉണ്ടാകുകയും കുടുംബം മറ്റൊരു സ്ഥലത്തേയ്ക്ക് മാറാൻ നിർബന്ധിതമാകുകയും ചെയ്തു. പക്ഷേ പുതിയ സ്ഥലത്തെ നാടുവാഴികളുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ
തുടർന്നു അവിടെ നിന്നും താമസം മാറ്റി തമിഴ്നാട്ടിലെ ചെങ്കൽപ്പെട്ടു ജില്ലയിലെ നികലാപുരം ഗ്രാമത്തിൽ വാസമുറപ്പിച്ചു.ഈ കാലയളവിൽ കുടുംബത്തിനു പല പരിവർത്തനങ്ങളുമുണ്ടാകുകയും കുടുംബാംഗങ്ങൾ പലരും പല ദിക്കിലേയ്ക്കു താമസം മാറ്റുകയും ചെയ്തു.

ഹൃഷികേശർ തെലുങ്കു നാട്ടിൽ വച്ചു മഹാസമാധിയായി. മുത്തുകുമാരന്റെ മാതുലൻ വലിയൊരു പണ്ഡിതനും ഭിഷഗ്വരനുമായിരുന്നു. അദ്ദേഹത്തിന്റെ സഹായത്തോടെയാണ് മുത്തുകുമാരൻ കുടുംബത്തെ പുലർത്തിയത്.

മുത്തുകുമാരൻ വലിയൊരു ഭക്തനും പണ്ഡിതനുമായിരുന്നു. അദ്ദേഹം വേദാന്ത വിഷയമായും, ശ്രീ സുബ്രഹ്മണ്യ കീർത്തന രൂപത്തിലും പല തമിഴ് ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. അവരുടെ ഭവനത്തിൽ പലപ്പോഴും ദിവ്യന്മാരായ രണ്ടു മഹാത്മാക്കൾ സന്ദർശനം നടത്താറുണ്ടായിരുന്നു. (ഇവരാണു പില്ക്കാലത്തു അയ്യാ സ്വാമിയ്ക്കു ഉപദേശം നല്കി യോഗ മാർഗ്ഗത്തിലേയ്ക്കു നയിച്ചത്.)

ശ്രീ മുത്തുകുമാരൻ മുതിർന്നതിനു ശേഷം ഉപജീവനാർത്ഥം ശ്രീലങ്കയിലെ കണ്ടിദേശത്തിലെ രാജാവിന്റെ ദ്വിഭാഷിയായി സേവനമനുഷ്ഠിച്ചു. കുറേക്കാലം കഴിഞ്ഞു മാതാവിനെക്കാണാൻ വേണ്ടി നാട്ടിലേക്കു വരുന്ന വഴിയിൽ കൊല്ലത്തു എത്തിച്ചേർന്നു. അവിടെയുള്ള ഒരു ശൈവകുടുംബത്തിൽ നിന്നു രുഗ്മിണിയമ്മാൾ എന്ന മഹതിയെ വിവാഹം കഴിച്ചു. പിന്നീടു ചെന്നൈയിൽ താമസിച്ചിരുന്ന മാതാവിന്റെയും മാതുലന്റയും അടുക്കലേയ്ക്കു യാത്ര തിരിയ്ക്കുകയും ആഹ്ലാദപൂർവ്വം കുടുംബവുമായി സന്ധിയ്ക്കാൻ ഇടവരുകയും ചെയ്തു.

1814 ൽ അശ്വതി നക്ഷത്രത്തിൽ ശ്രീ മുത്തുകുമാരൻ രുഗ്മിണിയമ്മാൾ ദമ്പതികൾക്കു ജനിച്ച സുബ്ബരായൻ എന്ന കുട്ടിയാണു പില്ക്കാലത്തു തൈക്കാട്ടു അയ്യാ സ്വാമികൾ എന്ന പേരിൽ കേരളത്തിന്റെ ഭാഗഥേയത്തിൽ നിർണ്ണായക പങ്കുവഹിച്ച മഹദ് വ്യക്തിയായി പരിലസിച്ചത്.

സുബ്ബരായന്റെ ബാല്യകാലത്തും മുൻ സൂചിപ്പിച്ച രണ്ടു സിദ്ധന്മാർ അവരുടെ ഗൃഹത്തിൽ സന്ദർശനം നടത്താറുണ്ടായിരുന്നു. ദിവ്യാത്മാക്കളായ 
ശ്രീ സച്ചിദാനന്ദരും 
ശ്രീ ചിട്ടിപരദേശിയും ആയിരുന്നു അവർ. അക്കാലത്തു തന്നെ ഇവർ സുബ്ബരായനെ ശ്രദ്ധിക്കുകയും ശിഷ്യനായിക്കൂട്ടിക്കൊണ്ടു പോകാനുള്ള അനുമതി സുബ്ബരായന്റ പിതാവിൽ നിന്നു വാങ്ങുകയും ചെയ്തിരുന്നു. സുബ്ബരായനു    
12 വയസ്സുള്ളപ്പോൾ തന്നെ ഈ ഗുരുക്കന്മാരിൽ നിന്നു മന്ത്രോപദേശം ലഭിച്ചു. നാലു വർഷത്തിനു ശേഷം ഇവർ തിരികെ വന്നു സുബ്ബരായനെ കൂട്ടിക്കൊണ്ടു പോയി. 19 വയസ്സുവരെ ഇവരുടെ കൂടെ തന്നെയായിരുന്നു സ്ഥിരമായ സഹവാസം. കൂടുതൽ സമയവും പളനിയിലാണു കഴിച്ചു കൂട്ടിയത്.ഈ കാലയളവിൽ പലപ്പോഴും സിംഗപ്പൂർ, ബർമ്മ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും ഇവരോടൊപ്പം സഞ്ചരിക്കാനും പല ഭാഷകളും വശമാക്കാനും കഴിഞ്ഞു. ഇതോടൊപ്പം തന്നെ ശ്രീ സച്ചിദാനന്ദരിൽ നിന്നു യോഗവിദ്യ അഭ്യസിക്കുകയും ചെയ്തു. ആഫ്രിക്കയിൽ വച്ചു ഏതോ ദിവ്യമായ മരത്തിന്റെ നീരും മറ്റൊരു മരത്തിന്റെ ദിവ്യമായ ഫലങ്ങളും ഗുരുക്കന്മാരുടെ ഉപദേശപ്രകാരവും അനുവാദത്തോടെയും കഴിക്കുകയുണ്ടായി എന്നു ശ്രീ അയ്യാ ഗുരുസ്വാമികൾ തന്നെ ചിലരോടു പറഞ്ഞിട്ടുണ്ട്. പ്രസ്തുത നീര് കഴിയ്ക്കുമ്പോൾ മയക്കമുണ്ടാകുകയും ഫലങ്ങൾ കഴിയ്ക്കുമ്പോൾ വിശപ്പും ദാഹവും പൂർണ്ണമായും ശമിയ്ക്കുകയും ചെയ്തിരുന്നത്രേ! മരത്തിന്റെ നീര് ആദ്യം ഗുരുക്കന്മാർ ധാരാളം കഴിക്കുകയും 3 ദിവസം മയക്കത്തിൽ കഴിയുകയും ചെയ്തു. അതിനു ശേഷം മുൻകൂട്ടി ചട്ടം കെട്ടിയിരുന്നതു അനുസരിച്ചു സുബ്ബരായൻ ചുനയിൽ നിന്നുള്ള ജലം കൊണ്ടു വന്നു വായിൽ ഒഴിച്ചു കൊടുത്തതിനു ശേഷം അവർ മയക്കം വിട്ടുണരുകയാണുണ്ടായത്. എന്നാൽ ഗുരുക്കന്മാരുടെ അനുവാദത്തോടെ അല്പം മാത്രം നിര് കഴിച്ച സുബ്ബരായന്റെ ശരീരത്തിനു കേടു വരാതിരിയ്ക്കാൻ വേണ്ടി ഗുരു കൈകൊണ്ടു കഴുത്തിൽ അന്നനാളത്തെ തടഞ്ഞു നീര് ആമാശയത്തിലേയ്ക്കുകടക്കാതെ സംരക്ഷിച്ചു. അര മണിക്കൂർ കഴിഞ്ഞപ്പോൾ വായിൽ ജലം ഒഴിച്ചു കൊടുക്കുകയും ശിഷ്യനെ മയക്കത്തിൽ നിന്നുണർത്തുകയും ചെയ്തു. ഈ സംഭവത്തിനു ശേഷമാണു സുബ്ബരായരെന്റെ മുഖത്തിനു ശരീരത്തെ അപേക്ഷിച്ചു നിറവ്യത്യാസമുണ്ടായത് ഈ സംഭവത്തിൽ നിന്നു പ്രസ്തുത നീരിൻെറ വീര്യത്തെപ്പറ്റിയും ആ ഗുരുക്കന്മാരുടെ 
കായസിദ്ധിയെപ്പറ്റിയും മനസ്സിലാക്കാം. (നീലിമലയിലുള്ള വെളിത്തിമരത്തിന്റെ നീരും സമാന ഫലം പ്രദാനം ചെയ്യുന്നതാണു. രാത്രി സമയങ്ങളിൽ സ്വയം പ്രകാശിയ്ക്കുന്ന ഈ മരത്തെ ഭൂതം ആവേശിച്ചിരിക്കുന്നു എന്നാണു ആ നാട്ടുകാർ വിശ്വസിക്കുന്നത്.)

ഇത്തരത്തിൽ 3 വർഷം കൂടെക്കൊണ്ടു നടന്നതിനു ശേഷം ഗുരുക്കന്മാർ സുബ്ബരായനെ തിരികെ കുടുംബത്തിൽ കൊണ്ടുവന്നു ഏൽപിക്കുകയും കുറച്ചു കാലം കൂടി ബ്രഹ്മചാരിയായി കഴിഞ്ഞതിനു ശേഷം ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിക്കണമെന്നു നിർദ്ദേശിക്കുകയും ചെയ്തു. അമ്മയെയും സഹോദരങ്ങളെയും സംരക്ഷിയ്ക്കാനും പിതാവിനെപ്പോലെ ജ്ഞാനൈശ്വൈര്യങ്ങൾ നേടാനും കൂടി അവർ സുബ്ബരായനോടു ആജ്ഞാപിച്ചു.

ഈ കാലയളവു കഴിഞ്ഞപ്പോൾ സുബ്ബരായന്റ പിതാവു മുത്തുകുമാരൻ തീർത്ഥാടനാർത്ഥം നാടുവിടുകയും കാശിയിൽ വച്ചു ശിവസായൂജ്യം പ്രാപിക്കുകയും ചെയ്തു.സുബ്ബരായൻ ഈ ഘട്ടത്തിൽ ഇംഗ്ലീഷു ഉൾപ്പെടെ പല ഭാഷകളിലും പാണ്ഡിത്യം നേടി. ചെന്നൈ പട്ടണത്തിലെ അഷ്ടപദന സഭയിൽ അംഗത്വം ലഭിക്കുകയും പല പണ്ഡിത 
സദസ്സുകളിൽ നിന്നും ബിരുദങ്ങൾ കരസ്ഥമാക്കുകയുംചെയ്തു.
ബ്രഹ്മോത്തരകാണ്ഡമെന്ന വേദാന്ത ഗ്രന്ഥവും പഴനിവൈഭവം എന്ന കൃതിയും രചിച്ചതു ഈ കാലയളവിലാണ്.

ഇതിനു ശേഷം ഗുരു നിർദ്ദേശ പ്രകാരം ദേവീക്ഷേത്രങ്ങളിൽ ഉപാസനയ്ക്കായി പുറപ്പെട്ടു. ആദ്യം കൊടുങ്ങല്ലൂരിൽ എത്തി അവിടെ ഭജനമിരുന്നു. അക്കാലത്തു അവിടെ മൃഗബലി നടന്നിരുന്നതു സുബ്ബരായനു അനിഷ്ടമുണ്ടാക്കിയെങ്കിലും ജനങ്ങൾ അവരുടെ വിശ്വാസവും അറിവുമനുസരിച്ചു ഓരോ ആചാരങ്ങളിലേർപ്പെടുന്നു എന്നു സ്വയം സമാധാനിച്ചു. കൊടുങ്ങല്ലൂരിൽ നിന്നു സുബ്ബരായൻ ശ്രീവില്ലിപുത്തൂരിലെത്തി അവിടുത്തെ ദേവി ക്ഷേത്രത്തിൽ ഭജനം നടത്തി. കുറെക്കാലം അവിടെ ഉപാസനയിൽ ഏർപ്പെട്ടതിനു ശേഷം തിരുവനന്തപുരത്തേയ്ക്കു പുറപ്പെട്ടു.

അയ്യാഗുരു സ്വാമിയുടെ മാതാവു രുഗ്മിണി അമ്മാളുടെ ബന്ധുക്കളിൽ ഒരാളും കൊട്ടാരം ഉദ്യോഗസ്ഥനുമായിരുന്ന ചിദംബരം ഓതുവാർപിള്ള എന്നയാളിന്റെ തൈക്കാട്ടുള്ള വസതിയിലാണു ഇക്കാലത്തു സ്വാമി താമസിച്ചിരുന്നത്. ഇപ്പോൾ തൈക്കാട്ടു അമ്മൻകോവിൽ സ്ഥിതി ചെയ്യുന്ന സ്ഥലത്തു അക്കാലത്തുണ്ടായിരുന്ന വഴിയമ്പലത്തിലെ അരശു വൃക്ഷച്ചുവട്ടിൽ വച്ചാണു ദേവിയുടെ ദിവ്യദർശനം ലഭിച്ചത്.
ഈ സമയത്തു തൈക്കാട്ടു ഉജ്ജയിനി മഹാകാളി പഞ്ചരത്‌നമെന്ന പ്രബന്ധം
രചിച്ചു പാടി ദേവിയെ സ്തുതിയ്ക്കുകയുണ്ടായി.

കുറച്ചു കാലം തിരുവനന്തപുരത്തു താമസിച്ചതിനു ശേഷം സ്വാമി 
ചെന്നൈയിലേക്കു മടങ്ങി.അതിനു മുൻപു തന്നെ അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ സ്വാതിതിരുനാളുമായും രാജകുടുംബവുമായും പരിചയപ്പെടാൻ ഇടവന്നിരുന്നു.

തിരികെ എത്തിയതിനു ശേഷം സ്വാമി ഗുരുവിൻ്റെ നിർദ്ദേശപ്രകാരം ചെന്നൈയ്ക്കു അടുത്തുള്ള പൊന്നേരി എന്ന സ്ഥലത്തു നിന്നു കമലന്മാൾ എന്ന സാധ്വിയെ വിവാഹം കഴിച്ചു. ശസ്ത്രവിധിപ്രകാരമുള്ള ബ്രഹ്മചര്യത്തോടുകൂടിയുള്ള വിവാഹ ജീവിതമാണു സ്വാമി നയിച്ചിരുന്നത്. 
ശ്രീ ലോകനാഥപണിക്കരയ്യാ,
ശ്രീ പഴനിസ്വാമി എന്നിവരുൾപ്പടെ അഞ്ചു കുട്ടികൾ ഈ ദാമ്പത്യത്തിൽ ജനിച്ചു.

കൊല്ലവർഷം 1048 ൽ 
റസിഡണ്ടു ഓഫീസു മാനേജർ 
എന്ന ഉദ്യോഗത്തിൽ തിരുവനന്തപുരത്തു ഔദ്യോഗിക ജീവിതം ആരംഭിച്ചു.1084 വരെ ഈ ചുമതല വഹിച്ചു വന്നു. രാജർഷിയായിരുന്ന ശ്രീമൂലം തിരുനാൾ ഉൾപ്പടെയുള്ള രാജാക്കന്മാരും തൻ്റെ മേലുദ്യോഗസ്ഥരായിരുന്ന ബ്രിട്ടീഷുകാരുപോലും മഹായോഗിയും സിദ്ധനുമായിരുന്ന ഈ പുണ്യാത്മാവിനോടു ആദരവോടു കൂടിയാണു പെരുമാറിയിരുന്നത്.

ശ്രീ അയ്യാസ്വാമികളുടെ ദിനചര്യ അങ്ങേയറ്റം കൃത്യനിഷ്ഠയുള്ളതും മാതൃകായോഗ്യവുമായിരുന്നു. 

രാവിലെ 3 മണിയ്ക്കു ഉണരും കുളി മുതലായ ദിന കൃത്യങ്ങൾക്കു ശേഷം ശിഷ്യന്മാർ കൂടെയുണ്ടെങ്കിൽ അവരെയും ഉണർത്തി പാഠങ്ങൾ പറഞ്ഞു കൊടുത്തിട്ടു 6 മണി വരെ ധ്യാന നിഷ്ഠയിൽ മുഴുകും. 7 മണിക്കു ജോലി സ്ഥലത്തു എത്തി 2 മണിക്കൂർ പ്രവൃത്തിയിൽ മുഴുകിയതിനു ശേഷം വീട്ടിൽ വന്നു അല്പം പാൽകാപ്പിയും ഒന്നോ രണ്ടോ അപ്പവും കഴിക്കും.
10 മണിയ്ക്കു റസിഡൻസിയിലെത്തി ചുമതലകൾ നിർവഹിച്ച ശേഷം 12 മണിക്കു തിരികെ വന്നു 
2 മണി വരെ ധ്യാനത്തിൽ ഇരിക്കും. അല്പം ഉണക്കലരിച്ചോറും വിത്തു വയ്ക്കാത്ത പച്ചക്കറി വേവിച്ചതും ചെറുപയർ വേവിച്ചതുമാണു ഉച്ചഭക്ഷണം. അല്പം നെയ്യും വളരെക്കുറച്ചു കാച്ചുപ്പും ആഹാരത്തിൽ ചേർത്തു കഴിക്കും.(പിന്നീടു ഉപ്പും തീരെ വർജ്ജിച്ചിരുന്നു.) വീണ്ടും ജോലി സ്ഥലത്തു എത്തി 5.30 വരെ അവിടെ ചിലവഴിയ്ക്കും. തിരികെ വീട്ടിൽ വന്നു കറുകപുല്ലിൻ്റെ വേരുണക്കിപ്പൊടിച്ചതും 
നല്ലമുളകും ചേർത്തുണ്ടാക്കുന്ന കഷായത്തിൽ അല്പം പശുവിൻ നെയ്യ് ഒഴിച്ചു അത് കഴിക്കും. 
7.30 മുതൽ വളരെ സമയം ധ്യാനത്തിൽ കഴിയും.
12 മണിയ്ക്കു അത്താഴമായി പാലും പഴവും കഴിയ്ക്കും. 
1 മണി വരെ പത്രങ്ങളും മറ്റും നോക്കും. അതിനു ശേഷം 
3 മണി വരെ ഉറങ്ങും.

സ്വാമികൾ തിരുവനന്തപുരത്തു ഒദ്യോഗജീവിതം ആരംഭിച്ച കാലത്തു തന്നെ ശ്രീ കുഞ്ഞൻപിള്ളച്ചട്ടമ്പി (പിൽക്കാലത്തു ചട്ടമ്പിസ്വാമികൾ) അയ്യാസ്വാമിയെ പരിചയപ്പെട്ടിരുന്നു. പേട്ടയിൽ രാമൻപിള്ള ആശാൻ്റെ നേതൃത്വത്തിൽ നടന്നു വന്ന "ജ്ഞാനപ്രജാഗരം" എന്ന വിദ്വത്ത് സഭയിൽ വച്ചാണു തമിഴ് പണ്ഡിതനായിരുന്ന സുന്ദരം പിള്ള വഴിയായി കുഞ്ഞൻപിള്ള ചട്ടമ്പിയ്ക്കു അയ്യാസ്വാമിയെ പരിചയപ്പെടാനിടവന്നത്.
7 വർഷത്തിനുശേഷമാണു
അയ്യാ സ്വാമികൾ ചട്ടമ്പിസ്വാമികൾക്കു ഉപദേശം നൽകി ശിഷ്യനായി സ്വീകരിച്ചത്.
ചട്ടമ്പിസ്വാമിയ്ക്കു ഉപദേശം നൽകി ഒരു വർഷത്തിനു ശേഷം നാണു ആശാനും (പിൽക്കാലത്തു ശ്രീ നാരായണഗുരു) ഉപദേശം നല്കുകയുണ്ടായി. ഇവരെ കൂടാതെ സ്വാതി തിരുനാൾ മുതൽ ശ്രീമൂലം തിരുനാൾ വരെയുള്ള തിരുവിതാംകൂർ മഹാരാജാക്കന്മാർ ചിത്രമെഴുത്തു രവിവർമ്മ കോയിത്തമ്പുരാൻ, തിരുവല്ല കേരളവർമ്മ കോയിത്തമ്പുരാൻ, പേട്ട സ്വദേശിയായ ഫെർണാണ്ടസ്, തക്കല സ്വദേശി പീരു മുഹമ്മദ്, മക്കടിലബ്ബ,കൊല്ലത്തമ്മ എന്ന സന്യാസിനിയമ്മ, സ്വയം പ്രകാശയോഗിനിയമ്മ, സൂര്യനാരായണയ്യർ, ആറുമുഖം വാദ്ധ്യാർ, പത്മനാഭൻ പോറ്റി തുടങ്ങി നൂറിലധികം ശിഷ്യർക്കു സ്വാമികൾ ഉപദേശം നൽകിയിട്ടുണ്ട്. അതുപോലെ തന്നെ കേരളത്തിലെ സാമൂഹ്യ മാറ്റത്തിനു നേതൃത്വപരമായ പങ്ക് വഹിച്ചവരിലൊരാളായ 
ശ്രീ അയ്യൻകാളിയും സ്വാമികളുടെ അനുചരനായിരുന്നു.

പ്രാണായാമം, ധാരണ, ധ്യാനം എന്നിവയിലൂടെ കുണ്ഡലിനിയെ ഉണർത്തി ഷഡ്ചക്രങ്ങളും അതിക്രമിപ്പിച്ചു
സഹസ്രാരപദ്മത്തിലെത്തിച്ചു ജീവബ്രഹ്മൈക്യ ബോധം സംസിദ്ധമാക്കുന്നതായിരുന്നു 
ശ്രീ അയ്യാഗുരുസ്വാമിയുടെ 
മാർഗ്ഗം.

മഹാസമാധി.

1084 ൽ(1909) കർക്കിടക മാസം നാലാം തീയതി മകം നക്ഷത്രത്തിൽ അയ്യാഗുരു മുൻ നിശ്ചയപ്രകാരം മഹാസമാധിയായി. സമാധിയ്ക്കു ഒരാഴ്ചക്കു മുൻപു ശ്രീമൂലം തിരുനാളുമായുള്ള കൂടിക്കാഴ്ചയിൽ രാജ കുടുംബത്തിൽപ്പെട്ടതും രാജ്യത്തിൽ നടക്കാൻ പോകുന്നതുമായ സംഭവ വികാസങ്ങൾ പ്രവചിക്കുകയുണ്ടായി. രാജഭരണം അവസാനിക്കുമെന്നും ഭാരതം വിഭജിക്കപ്പെടുമെന്നും പ്രകൃതിക്ഷോഭങ്ങളുണ്ടാകുമെന്നും മനുഷ്യൻ സത്യം വിട്ടു ജീവിക്കുമെന്നും അർത്ഥം വരുന്ന ഒരു ശ്ലോകം ചൊല്ലുകയുണ്ടായി. തൻ്റെ സമാധി ശ്മശാനത്തിൽ മതിയെന്നും അതിനുവേണ്ട ഒരുക്കങ്ങൾ ചെയ്യണമെന്നും മകനോടു ആജ്ഞാപിച്ചു. സമാധി ശ്മശാനത്തിലിരുത്തുന്നതിനെ മഹാരാജാവു എതിർത്തെങ്കിലും ഗുരു വഴങ്ങിയില്ല. ഭാരത യോഗിമാരുടെ സമ്പ്രദായപ്രകാരം ഒരാഴ്ച അന്നപാനാദികളില്ലാതെ നിർവ്വികല്പ സമാധിയിൽ പ്രവേശിച്ചിട്ടു സമാധിയുടെ തലേ ദിവസം തൻ്റെ അറയിൽ നിന്നു പുറത്തു വന്നു അവിടെയുണ്ടായിരുന്ന കൊല്ലത്തമ്മ, സ്വയംപ്രകാശ യോഗിനിയമ്മ തുടങ്ങിയവർക്കു വേണ്ട നിർദ്ദേശങ്ങൾ നൽകിയിട്ടു വീണ്ടും ധ്യാനത്തിൽ പ്രവേശിച്ചു.

നിരവധി പേർ സ്വാമികളെ കാണാൻ എത്തിയിരുന്നു. അവരോടെല്ലാം പിറ്റേ ദിവസം വരാൻ പറഞ്ഞു. സമാധി ദിവസമായ നാലാം തീയതി രാത്രി അറയിൽ നിന്നും പുറത്തു വന്നു, ധരിച്ചിരുന്ന സാൽവയും മറ്റും മാറ്റി കൗപീനം മാത്രം ധരിച്ചു ശ്മശാനത്തിലേക്കു പോകാനായി ഭാവിച്ചു. കുടുംബാംഗങ്ങൾ ആ രാത്രി ശ്മശാനത്തിൽ പോകാൻ തടസ്സം നിന്നതിനാൽ അവിടെവെച്ചു തന്നെ ഉടനെ കർപ്പൂരദീപം ജ്വലിപ്പിക്കാൻ മകനോടാവശ്യപ്പെടുകയും ചെയ്തു. ഗുരുസ്തോത്രമായ മാണിക്യവാചകരുടെ "തിരുഅണ്ഡപ്പതികം" ചൊല്ലിത്തുടങ്ങി. മകൻ തട്ടത്തിൽ ധാരാളം കർപ്പൂരം ഇട്ടു കത്തിച്ചു സ്വാമികളുടെ മുന്നിൽ കൊണ്ടുചെന്നു. സ്വാമികൾ സ്തോത്രം ചൊല്ലിത്തീർന്നയുടൻ രണ്ടു കൈകളും ഉയർത്തി പഞ്ചാക്ഷരമന്ത്രത്തെ ഉച്ചരിച്ചിട്ടു കൈകൾ തിരികെ തുടമേൽ വച്ചു മഹാസമാധിസ്ഥനാവുകയാണുണ്ടായത്.ജീവസമാധിയാണിത്.
ഈ സമയം സൗരഭ്യം തുളുമ്പുന്ന ഒരു ദിവ്യപ്രകാശം തൈയ്ക്കാട്ടെ ഔദ്യോഗിക വസതിയിൽ നിറയുകയും കൊല്ലത്തമ്മ, സ്വയം പ്രകാശയോഗിനിയമ്മയുൾപ്പടെ അവിടെ കൂടിയിരുന്ന അനേകം ആളുകൾ ആനന്ദ നിർവൃതിയിൽ മുഴുകയും ചെയ്തു. ഈ സംഭവത്തെ ശ്രീ.കുമാരനാശാൻ വിവേകോദയം മാസികയിൽ (1084, കർക്കിടകം) വിവരിച്ചിട്ടുണ്ട്.
പിറ്റേ ദിവസം മകം നക്ഷത്രത്തിൽ (1084 കർക്കിടകം 4) എല്ലാ ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിൽ ഔദ്യോകിക ബഹുമതികളോടെ, ദിവ്യകല്പമായി തീർന്ന ആ ദൗതിക ശരീരത്തെ വിധിപ്രകാരം സമാധിയിരുത്തി.

ഗുരുമഹിമ

പുനരാവർത്തിരഹിതമായ കൈവല്യമുക്തിയാണു മനുഷ്യജന്മത്തിൻ്റെ ആത്യന്തികമായ ലക്ഷ്യം. 
ഈ ലക്ഷ്യം കൈവരിക്കാൻ 
ഒരു പക്ഷേ, കോടിജന്മങ്ങൾ വേണ്ടിവരും. ഉത്തമ ഗുരുപരമ്പരയിൽ വരികയും സമ്പ്രദായപ്രകാരം ദീക്ഷനേടി യോഗസാധനകൾ അനുഷ്ഠിക്കുകയും ചെയ്യുന്നവർക്കു ഇതു നിഷ്പ്രയാസം സാധിച്ചേക്കും. ഗുരുവാകുന്നു ഒരുവനു ആത്മപ്രകാശം തെളിച്ചു നൽകുന്നത്. യക്ഷഗന്ധർവ്വ സിദ്ധാദികളും ദേവതകളും കൂടി മോക്ഷത്തിനു ഗുരുവിനെ സമീപിക്കുകയും ചെയ്യുന്നു. ഋഷിമാരുടെ കഥകൾ കേൾക്കുക, അവരുടെ തൃപ്പാദപൂജ ചെയ്യുക, അവരെ ഭക്ത്യാദരങ്ങളോടെ സേവിക്കുക വഴി എല്ലാ പാപങ്ങളും കഴുകിപ്പോകും.
പതിനാലുലോകങ്ങളിലും 
ഗുരുവല്ലാതെ മറ്റൊരു രക്ഷകനുമില്ല. ശരണാഗതരുടെ നിത്യശരണ്യനായ അയ്യാഗുരുസ്വാമി തിരുവടികളുടെ തൃപ്പാദങ്ങളിൽ പൂർണ്ണസമർപ്പണത്തോടെ ശരണം പ്രാപിക്കുന്നവർക്കു ക്രമേണ ആത്മജ്ഞാനം പ്രാപ്തമാകും.


ഗുരുവായൂർ ഭജനമിരിക്കൽ

ഗുരുവായൂർ ഭജനമിരിക്കൽ

ലോകവൈകുണ്ഠമെന്ന ഖ്യാതി നേടിയ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭജനമിരിയ്ക്കുന്നവര്‍ ഭഗവാന് ഏറ്റവും പ്രിയപ്പെട്ടവരായിത്തീരുമെന്നാണ് വിശ്വാസം. സര്‍വ്വ പാപ നാശവും ദുരിതനിവാരണവും മഹാപുണ്യവുമാണ് ഭജനമിരിയ്ക്കുന്നതിന്റെ ഫലപ്രാപ്തിയെന്നാണ് ഐതിഹ്യം.

ഗുരുപവനപുരിയില്‍ ഒരു ദിവസം മുതല്‍ ഒരു വര്‍ഷം വരെ ഭജനമിരിയ്ക്കുന്നവരുണ്ട്. മനഃശുദ്ധിവരുത്തി ഭഗവദ് സമര്‍പ്പണത്തോടെ രാത്രി രണ്ട് മണിയ്ക്കാണ് ഭജനം പാര്‍ക്കലിന് തുടക്കം. ഈശ്വരധ്യാനത്തോടെ ക്ഷേത്രക്കുളത്തില്‍ മുങ്ങിക്കുളിച്ച് നിര്‍മ്മാല്യദര്‍ശനം നടത്തി ഭഗവദ് നാമമന്ത്ര കീര്‍ത്തനാലാപനങ്ങളോരോന്നും ഉരുവിട്ട് കഴിയുന്നത്ര ക്ഷേത്രപ്രദക്ഷിണം ചെയ്ത് അവിടെതന്നെ കഴിച്ചുകൂട്ടണം. ക്ഷേത്രത്തില്‍ നിന്നും ലഭിയ്ക്കുന്ന പഴം, പായസം, അന്നദാനം എന്നിവ മാത്രമേ ഭക്ഷിക്കാവൂ. വൈകുന്നേരം നട തുറക്കുന്നതിനുമുന്‍പ് ദേഹശുദ്ധി വരുത്തി ക്ഷേത്രദര്‍ശനം നടത്തണം. തൃപ്പുക കഴിഞ്ഞ് കൊടിമരച്ചുവട്ടില്‍ സര്‍വ്വപാപങ്ങളും ക്ഷമിച്ചുകൊള്ളണമെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ദണ്ഡനമസ്‌കാരം നടത്തണം. ഭജനമിരിയ്ക്കുന്ന ദിവസം കൃഷ്ണനാട്ടം കൂടി കാണുന്നത് മഹാപുണ്യം. നിര്‍മ്മാല്യദര്‍ശനം നടത്തിയാല്‍ സര്‍വ്വപാപങ്ങളും നശിച്ചു പോകുമെന്നും തൃപ്പുക സമയത്ത് ദര്‍ശനം നടത്തിയാല്‍ മോക്ഷപ്രാപ്തി കൈവരുമെന്നും വിശ്വാസമുണ്ട്.

അഭിമന്യുവിന്റെ പുത്രനായ പരീക്ഷിത്ത് രാജാവ് സര്‍പ്പദംശനമേറ്റ് മരണമടഞ്ഞു. പിതാവിനെ ദംശിച്ച തക്ഷകനെന്ന സര്‍പ്പത്തോടുള്ള കോപം കാരണം പരീക്ഷിത്തിന്റെ പുത്രനായ ജനമേജയന്‍ സര്‍പ്പസത്രം നടത്തി. അനേകായിരം സര്‍പ്പങ്ങള്‍ യാഗാഗ്നിയില്‍ പതിച്ച് ജീവന്‍ വെടിഞ്ഞു. തല്‍ഫലമായി ജനമേ ജയന്‍ കുഷ്ഠരോഗ ബാധിതനായി. രോഗശാന്തിയ്ക്ക് ഗുരുവായൂരില്‍ ഭജനമിരിയ്ക്കാന്‍ ദത്താത്രേയ മഹര്‍ഷി ഉപദേശിച്ചു. അതനുസരിച്ച് നാല് മാസം ഗുരുവായൂരില്‍ ഭജനമിരിയ്ക്കുകയും രോഗശാന്തി നേടുകയും ചെയ്തുവെന്നാണ് ഐതിഹ്യം.

പാണ്ഡ്യ രാജാവിന്റെ ജാതകം പരിശോധിച്ച ജ്യോതിഷ പണ്ഡിതന്‍ സര്‍പ്പദംശനമേറ്റ് അധികം താമസിയാതെ രാജാവിന് മരണം സംഭവിയ്ക്കുമെന്ന് പ്രവചിച്ചു. ദുഃഖിതനായ രാജാവ് തീര്‍ത്ഥയാത്രയ്ക്കിടയില്‍ ഗുരുവായൂരിലെത്തി വളരെക്കാലം ഭജനമിരുന്നു. അങ്ങനെ പ്രവചനസമയം കടന്നുപോയി. ആപത്ത് കൂടാതെ രാജാവ് സ്വദേശത്ത് തിരിച്ചെത്തി ജ്യോതിഷ പണ്ഡിതനെകണ്ടു. പ്രവചനം തെറ്റില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ ജ്യോതിഷപണ്ഡിതന്‍ രാജാവിന്റെ കാലില്‍ സര്‍പ്പദംശനമേറ്റ അടയാളം കാണിച്ചു കൊടുത്തു. സര്‍പ്പദംശനമേറ്റ സമയത്ത് രാജാവ് ഭഗവദ് സന്നിധിയിലായതിനാല്‍ മരണത്തില്‍ നിന്ന് മുക്തി നേടുകയാണുണ്ടായത്. പിന്നീട് പാണ്ഡ്യരാജാവ് ഭഗവദ് സന്നിധി പുനര്‍ നിര്‍മ്മിച്ചു നല്‍കിയെന്നാണ് ഐതിഹ്യം. 

മേല്‍പുത്തൂര്‍ നാരായണ ഭട്ടതിരിപ്പാട് വാതരോഗത്തില്‍ നിന്ന് മുക്തി നേടുന്നതിനായി ഗുരുവായൂരില്‍ ഭജനമിരുന്ന് നാരായണീയ മഹദ്ഗ്രന്ഥം തയ്യാറാക്കി ഭഗവാനു സമര്‍പ്പിച്ച് രോഗമുക്തി നേടിയെന്നും ഐതിഹ്യമുണ്ട്.

മഹാഋഷിവര്യന്മാര്‍ തപസ്സനുഷ്ഠിച്ച മഹായാഗ ഭൂമിയില്‍ ദേവഗുരുവായ ബൃഹസ്പതിയും വായു ഭഗവാനുംകൂടി ദേവബിംബ പ്രതിഷ്ഠ നടത്തിയതിനാല്‍ ഗുരുവായൂര്‍ ഭൂലോക വൈകുണ്ഠമെന്ന മഹാഖ്യാതി കരസ്ഥമാക്കി.

അത്യപൂര്‍വ്വമായ പതഞ്ജല ശിലയെന്ന അഞ്ജനക്കല്ലുകൊണ്ട് നിര്‍മ്മിച്ച ഗുരുപവന പുരിയിലെ ദേവബിംബം ശ്രീ മഹാവിഷ്ണു വൈകുണ്ഠത്തില്‍ പൂജിച്ചിരുന്നതാണെന്നാണ് മറ്റൊരു പ്രത്യേകത. പിന്നീട് ഈ അഞ്ജനവിഗ്രഹം ബ്രഹ്മാവിന് നല്‍കി അദ്ദേഹമത് സുതപസ്സിനും പിന്നീട് കശ്യപ പ്രജാപതിക്കും കൈമാറി. ദ്വാപരയുഗാന്ത്യത്തില്‍ കശ്യപ പ്രജാപതി ആ അഞ്ജന വിഗ്രഹം തന്റെ അംശമൂര്‍ത്തിയും ശ്രീകൃഷ്ണന്റെ പിതാവുമായ വാസുദേവര്‍ക്ക് സമ്മാനിച്ചു. അങ്ങനെ ശ്രീകൃഷ്ണന് ആ വിഗ്രഹം ദ്വാരകയില്‍ പൂജിയ്ക്കുവാന്‍ മഹാഭാഗ്യം ലഭിച്ചു. ദ്വാരക ജലാശയത്തില്‍ മുങ്ങിപ്പോകുമെന്നും അപ്പോള്‍ ആ ദേവവിഗ്രഹം ഉചിതമായ സ്ഥലത്ത് പ്രതിഷ്ഠിച്ച് പൂജിയ്ക്കണമെന്ന് ശ്രീകൃഷ്ണന്‍ ആത്മമിത്രമായ ഉദ്ധവരെ അറിയിച്ചു. പ്രളയസമയമടുത്തപ്പോള്‍ ഉദ്ധവന്‍ ദേവബിംബം ദേവഗുരുവായ ബൃഹസ്പതിയെ ഏല്പിച്ചു. ശ്രീ പരശുരാമന്റെ സഹായത്തോടെ ബൃഹസ്പതിയും വായുദേവനും കൂടി പ്രതിഷ്ഠയ്ക്കു കണ്ടെത്തിയ ഭൂപ്രദേശമാണ് ഗുരുവായൂര്‍.

കൈലാസനാഥനായ ശ്രീപരമേശ്വരന്‍ തപസ്സനുഷ്ഠിച്ചിരുന്ന മഹാപുണ്യഭൂമികൂടിയാണ് ഗുരുപവനപുരി. ഉദയസൂര്യകിരണങ്ങള്‍ ഭഗവദ്പാദത്തെ സ്പര്‍ശിക്കുന്ന രീതിയില്‍ ദേവശില്പിയായ വിശ്വകര്‍മ്മാവാണ് ക്ഷേത്രം നിര്‍മ്മിച്ചത്. പൂജാവിധികള്‍ ക്രമമായി ചിട്ടപ്പെടുത്തിയത്. അദ്വൈതാചാര്യന്‍ ശ്രീശങ്കരാചാര്യ സ്വാമികളാണ്. ദേവബിംബ-സ്ഥലനാമ-പ്രതിഷ്ഠാമാഹാത്മ്യംകൊണ്ട് മഹത്തരമാക്കിയ മഹാപുണ്യഭൂമികൂടിയാണിത്. കഠിനതപശക്തിയുള്ള മഹാഋഷിവര്യന്മാര്‍ പ്രതിഷ്ഠ നടത്തിയ വിഗ്രഹത്തിന് ചൈതന്യവര്‍ദ്ധന വളരെ കൂടുതലായിരിക്കുമെന്നാണ് പണ്ഡിത പ്രമാണം. കേരളത്തില്‍ ഏറ്റവും നേരത്തെ നട തുറക്കുന്ന മഹാക്ഷേത്രമാണ് ഗുരുവായൂര്‍. പുലര്‍ച്ചെ മൂന്നുമണിയ്ക്കാണ് നടതുറക്കുക. പന്ത്രണ്ട്ഭാവങ്ങളില്‍ ഭഗവാന്‍ ദര്‍ശനം നല്‍കുന്നുവെന്നത് ഇവിടുത്തെമാത്രം പ്രത്യേകതയാണ്. ഇതോരോന്നും ദര്‍ശിക്കുന്നത് മഹാപുണ്യദര്‍ശനം. വൃശ്ചികമാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് വളരെ പ്രധാനം. കൂടാതെ കുംഭമാസത്തിലെ പൂയ്യം നാളിലാരംഭിയ്ക്കുന്ന പത്തുദിവസത്തെ ഉത്സവം, വൈശാഖം, അക്ഷയതൃതീയ, അഷ്ടമിരോഹിണി, ചിങ്ങമാസത്തിലെ തിരുവോണം, നവരാത്രി, കുചേലദിനം, മേല്പുത്തൂര്‍ദിനം, പൂന്താനദിനം, ഗീതാജയന്തി, കൃഷ്ണഗീതിദിനം എന്നിവ പ്രധാന ആഘോഷചടങ്ങുകളാണ്.

ദേവന്മാർ

ദേവന്മാർ 

അമാനുഷികമായ ശക്തിയുള്ളവരും സജ്ജനങ്ങളായ മനുഷ്യരുടെ മിത്രങ്ങളായി അറിയപ്പെടുന്നവരും വിശേഷമായ ഈശ്വരചൈതന്യത്താൽ അനുഗൃഹീതരുമായ അഭൗമ (ജന) വിഭാഗത്തെയാണ് ഹിന്ദു പുരാണങ്ങളിൽ ദേവന്മാർ എന്ന് വിശേഷിപ്പിക്കുന്നത്. പ്രീണിപ്പിക്കുന്നവർ എന്നോ തേജസ്സുള്ളവർ എന്നോ ദേവന്മാർക്ക് അർത്ഥം കല്പിക്കാം, സ്വർഗത്തിനും ദേവന്മാർക്കും പര്യായങ്ങൾ പറഞ്ഞുകൊണ്ടാണ് അമരകോശം തുടങ്ങുന്നത്.

അമരാ നിർജ്ജരാ ദേവാ- സ്ത്രിദശാ വിബുധാസ്സുരാഃ സുപർവാണസ്സുമനസഃ
ത്രിദിവേശാ ദിവൌകസഃ ആദിതേയാ ദിവിഷദോ ലേഖാ അദിതിനന്ദനാഃ
ആദിത്യാ ഋഭവോ സ്വപ്നാ അമർത്യാ അമൃതാന്ധസഃ ബർഹിർമുഖാഃ
ക്രതുഭുജോ ഗീർവാണാ ദാനവാരയഃ വൃന്ദാരകാ ദൈവതാനി പുംസി വാ ദേവതാ സ്ത്രിയാം.

ദേവന്മാരുടെ അടുത്ത സ്ഥാനമുള്ളവരാണ് ഗണദേവതകൾ അഥവാ സംഘദേവതകൾ. ഇവരുടെ സംഘനാമങ്ങളും സംഖ്യകളും മഹേശ്വരടീകയിൽ വിവരിക്കുന്നുണ്ട്:

വസുക്കൾ - 8
വിശ്വദേവന്മാർ - 10
രുദ്രന്മാർ - 11
സാധ്യന്മാർ - 12
ആദിത്യന്മാർ - 12
തുഷിതന്മാർ - 36
അനിലന്മാർ - 49
ആഭാസ്വരന്മാർ - 64
മഹാരാജികന്മാർ - 220

എന്നിങ്ങനെ. ദേവയോനികളെങ്കിലും ദേവത്വത്തിന്റെ താഴേത്തട്ടിൽ മാത്രം സ്ഥാനം കിട്ടിയ പത്തുകൂട്ടർ ഉണ്ട്. 

1. വിദ്യാധരന്മാർ
2. അപ്സരസ്സുകൾ
3. യക്ഷന്മാർ
4. രക്ഷസ്സുകൾ
5. ഗന്ധർവന്മാർ
6. കിന്നരന്മാർ
7. പിശാചന്മാർ
8. ഗുഹ്യകന്മാർ
9. സിദ്ധന്മാർ
10. ഭൂതങ്ങൾ 
എന്നിവരാണ് ആ പത്തുകൂട്ടർ.

സ്വർഗത്തിന്റെ ആധിപത്യം നേടാനായി ദേവന്മാരും അസുരന്മാരും നിരന്തരം മത്സരിച്ചിരുന്നതായി പുരാണങ്ങൾ രേഖപ്പെടുത്തുന്നു. ബ്രഹ്മപുത്രനായ കശ്യപന് ദക്ഷപുത്രികളായ ദിതിയിലും അദിതിയിലും ഉണ്ടായ പുത്രന്മാരാണ് അസുരന്മാരും ദേവന്മാരും. ശുക്രാചാര്യനാണ് അസുരഗുരു; ബൃഹസ്പതി ദേവഗുരുവും. അഷ്ടദിക്പാലകന്മാരായി നിയോഗിക്കപ്പെട്ട എട്ട് ദേവന്മാരുണ്ട്.

കിഴക്ക് - ഇന്ദ്രൻ
തെക്കു കിഴക്ക് - അഗ്നി
തെക്ക് - യമൻ
തെക്കുപടിഞ്ഞാറ് - നിരൃതി
പടിഞ്ഞാറ് - വരുണൻ
വടക്കു പടിഞ്ഞാറ് - വായുദേവൻ
വടക്ക് - കുബേരൻ
വടക്കുകിഴക്ക് - രുദ്രൻ 
എന്നിവരാണ് അവർ. 

ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാർ സൃഷ്ടിസ്ഥിതിസംഹാരങ്ങൾക്ക് ഉത്തരവാദികളായ ലോകനാഥന്മാരായി പുരാണങ്ങളിൽ മാനിക്കപ്പെടുന്നവരാണ്. സർവവ്യാപിയും പരമചൈതന്യസ്വരൂപനും ഏകനും അദ്വയനുമായ വിരാട്പുരുഷനെ മൂന്ന് കർമങ്ങൾ നടത്തുന്നതിന്റെ പേരിൽ മൂന്നായി സങ്കല്പിച്ച് ഭക്തന്മാർ ഉപാസിക്കുകയും ആരാധിക്കുകയും ചെയ്യുന്നു എന്നാണ് സങ്കല്പം.

മുപ്പത്തിമുക്കോടി ദേവന്മാരുണ്ടെന്നാണ് പൗരാണിക സങ്കല്പം. ഇവർക്ക് നിഗ്രഹാനുഗ്രഹ ശക്തിയുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. ഏതു രൂപം സ്വീകരിക്കാനും യഥേഷ്ടം എവിടെ വേണമെങ്കിലും പ്രത്യക്ഷപ്പെടാനും ഇവർക്ക് സാധിക്കുമത്രെ. ഇന്ദ്രൻ, മിത്രൻ, വരുണൻ, അഗ്നി, പൂഷാവ്, അശ്വിനീദേവന്മാർ എന്നീ ദേവന്മാരെപ്പറ്റിയുള്ള സൂക്തങ്ങളാണ് ഋഗ്വേദത്തിൽ കൂടുതലായും സ്ഥാനം പിടിച്ചിട്ടുള്ളത്.

26 May 2022

നിഗൂഢ രഹസ്യങ്ങളുടെ കൊടുമുടി

നിഗൂഢ രഹസ്യങ്ങളുടെ കൊടുമുടി

ഹിന്ദു മതം, ബുദ്ധ മതം, ജൈന മതം, ബോണ്‍പു മതം എന്നിങ്ങനെ വിവിധ മതങ്ങളിലെല്ലാം വിശിഷ്ടമെന്നു കരുതുന്ന പര്‍വ്വതമാണ് കൈലാസ പര്‍വ്വതം. ഭൂമിയില്‍ ഏറ്റവും ഉയരമുള്ള കൊടുമുടി വരെ കീഴടക്കിയ മനുഷ്യന് ഇതുവരെ കടന്നു ചെല്ലാന്‍ കഴിയാത്ത നിഗൂഢതകൂടിയാണ് കൈലാസ പര്‍വ്വതം. ഇന്നുവരെ മനുഷ്യന്റെ മുന്നില്‍ തലകുനിച്ചിട്ടില്ല എന്ന ഖ്യാതിയും അവകാശപ്പെടാന്‍ കഴിയുന്ന ഒരേയൊരു ഭൂമിയിലെ പര്‍വ്വതവും കൈലാസ പര്‍വ്വതമാണ്.

ഒരേ സമയം വിശ്വാസവും ശാസ്ത്രവും ചരിത്രവുമൊക്കെയായി മനുഷ്യനെ ഇന്നും അത്ഭുതപ്പെടുത്തുകയും നിഗൂഢ സങ്കല്പങ്ങളിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്ന ഒരു പേരായി മാറുകയാണ് കൈലാസം. വിശ്വാസിയ്ക്ക് അത് ആത്മീയതയുടെ അവസാന വാക്കാണെങ്കില്‍ ശാസ്ത്രജ്ഞര്‍ക്കും അതുപോലെ പര്യവേഷകര്‍ക്കും ഗവേഷകന്‍മാര്‍ക്കുമൊക്കെ ഇന്നും കീഴടക്കാന്‍ കഴിയാത്ത കൊടുമുടിയും രഹസ്യങ്ങള്‍ അടങ്ങുന്ന നിഗൂഢതകളുമാണ് കൈലാസ പര്‍വ്വതം.

കൈലാസ പര്‍വ്വതം എല്ലാകാലവും ലോകം മുഴുവന്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. സോവിയറ്റ് യൂണിയന്‍ അവരുടെ ഏറ്റവും നല്ല കാലഘട്ടത്തില്‍ അന്നടക്കി ഭരിച്ചിരുന്ന അവിടെയുള്ള ഭരണാധികാരികളും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥമാരും അതുപോലെ തന്നെ രഹസ്യാന്വേഷണ എജന്‍സികളുമൊക്കെ കൈലാസ പര്‍വ്വതമടങ്ങുന്ന ടിബറ്റന്‍ മേഖല തങ്ങള്‍ക്കൊപ്പം ചേര്‍ക്കാനായി ആധിയായി ആഗ്രഹിച്ചിരുന്നു. കൈലാസവും അതുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളും ടിബറ്റന്‍ വിശ്വാസങ്ങളും ഹിന്ദു മാത വിശ്വാസങ്ങളും ഒക്കെ ഒരു പരിധി വരെ എന്തെങ്കിലുമൊക്കെ സത്യമുണ്ടോ എന്നറിയാന്‍ ആഗ്രഹിച്ചിരുന്നവരായിരുന്നു അന്ന് സോവിയറ്റ് യൂണിയന്‍ ഭരിച്ചിരുന്നവര്‍. അതുപോലെ തന്നെയാണ് പിന്നീട് ലോകത്തെ കിടുകിടാ വിറപ്പിച്ച ഹിറ്റ്ലറും ഈ പറയുന്ന ടിബറ്റന്‍ മേഖലയിലെ കൈലാസ പാര്‍വ്വതവും അവിടെ ഉള്‍പ്പെടുന്ന മേഖലയിലും എന്തൊക്കെയോ നിഗൂഢതകള്‍ ഉണ്ടെന്ന് വിശ്വസിച്ചതായി ചരിത്ര രേഖകളില്‍ പറയുന്നുണ്ട്.
ഒരേ സമയം തന്നെ ടിബറ്റിലേക്ക് രഹസ്യമായും പരസ്യമായുമൊക്കെ തങ്ങളുടെ അനുജരന്‍മാരെ അയച്ചിട്ടുമുണ്ട് ഹിറ്റ്ലര്‍. അതുപോലെ തന്നെ സോവിയറ്റ് യൂണിയനും. ഈ രണ്ടു രാജ്യങ്ങളും അതിയായി വിശ്വസിച്ചിരുന്നു അവിടെ എന്തൊക്കെയോ അമൂല്യമായത് ഉണ്ടെന്ന്. ഹിമാലയന്‍ പര്‍വ്വതങ്ങള്‍ എന്നും നിഗൂഢതകളുടേതാണ് ശംബാല എന്ന രാജ്യമുണ്ടെന്ന് വിശ്വസിച്ചിരുന്ന ആളാണ് ലോകം കണ്ട ഏറ്റവും വലിയ ഏകാധിപതി ഹിറ്റ്ലര്‍ എന്ന് പറഞ്ഞാല്‍ ചിലര്‍ വിശ്വസിക്കില്ല, ഹിറ്റ്‌ലര്‍ മാത്രമല്ല സോവിയറ്റ് യൂണിയനും വിശ്വസിച്ചിരുന്നു. അങ്ങനെ ഒരു രഹസ്യ രാജ്യം അവിടെ ഉണ്ടായിരിക്കാമെന്ന് സത്യത്തില്‍ ഈ ടിബറ്റന്‍ മേഘലയും കൈലാസ പര്‍വ്വതവും തങ്ങള്‍ക്കൊപ്പം ചേര്‍ക്കണമെന്ന് ആഗ്രഹിച്ചവരായിരുന്നു ബ്രിട്ടീഷുകാരും. അതിനു പല ശ്രമങ്ങളും ബ്രിട്ടീഷുകാര്‍ നടത്തിയിട്ടുണ്ട് സോവിയറ്റ് യൂണിയനും നടത്തിയിട്ടുണ്ട്.

1812 മുതല്‍ വിദേശ പര്യവേശക സംഘങ്ങള്‍ കൈലാസ് മാനസരോവര്‍ മേഖലകളില്‍ പാര്യടനം നടത്താന്‍ ശ്രമിച്ചിരുന്നു അന്നുവരെ ലോക ഭൂപടത്തില്‍ ഈ പ്രദേശങ്ങള്‍ ശൂന്യമായിട്ടാണ് കിടന്നിരുന്നത് എന്ന് കൂടി ഓര്‍ക്കുക. വിശദമായൊരു സര്‍വേയിലൂടെ ആ ശൂന്യത നികത്തുക എന്നതായിരുന്നു പ്രത്യക്ഷത്തില്‍ അവര്‍ മുന്നോട്ട് വെച്ച ആശയം പക്ഷെ അതിന്റെ പിന്നില്‍ ഒരുപാട് സ്വാര്‍ഥ താല്പര്യങ്ങളുമുണ്ടായിരുന്നു. നിഗൂഢതകള്‍ നിറഞ്ഞ ഈ മണ്ണ് എന്താണ്, ഈ പാര്‍വ്വതങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍ എന്താണ്? ഇത് കണ്ടെത്തുക എന്നതുതന്നെയാണ് ബ്രിട്ടീഷുകാരന്റെയും ലക്ഷ്യം.

1816 ല്‍ വില്യം വെബ് എന്ന ബ്രിട്ടീഷ് സര്‍വേയര്‍ ടിബറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ചുവെങ്കിലും അനുവാദം ലഭിച്ചില്ല. 1846 ലും അവര്‍ അവരുടെ ശ്രമം തുടര്‍ന്ന് കൊണ്ടേയിരുന്നു പിന്നീട് പല തവണ പല മാര്‍ഗ്ഗങ്ങളിലൂടെയാണ് ഈ മേഖലയില്‍ നിന്ന് കുറച്ചെങ്കിലും വിവരങ്ങള്‍ കണ്ടെത്താന്‍ അവര്‍ക്ക് സാധിച്ചത്. പക്ഷെ അപ്പോഴും പ്രധാനപ്പെട്ട കൈലാസ പര്‍വ്വതത്തിലേക്ക് എത്തിപ്പെടാനോ അവിടെയുള്ള ഹിമാലയത്തിലെ രഹസ്യങ്ങള്‍ എന്തൊക്കെയെന്ന് എല്ലാ അര്‍ഥത്തില്‍ തിരിച്ചറിയാനോ അവര്‍ക്ക് കഴിഞ്ഞില്ല. പലരും പറയുന്നുണ്ട് സാറ്റലൈറ്റുകളുണ്ടല്ലോ എത്രയും ടെക്നോളജി പുരോഗമിച്ചിട്ടില്ലേ പിന്നെയും എന്തുകൊണ്ടാണ് നമുക്കിതൊന്നും കണ്ടെത്താന്‍ കഴിയാത്തതെന്ന്. സത്യത്തില്‍ നമ്മള്‍ കയ്യിലുണ്ടെന്ന് വിശ്വസിക്കുന്ന നമ്മുടെ കണ്ടുപിടിത്തങ്ങള്‍ ഒന്നും എല്ലാ തരത്തിലും പൂര്‍ണ്ണത കൈവരിക്കാന്‍ കഴിയുന്ന ഒന്നല്ല. അതായത് മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയെന്നു പറയുന്നത് ശരിയാണ് പക്ഷെ അതെ മനുഷ്യനാണ് ഈ ഭൂമിയിലെ കൈലാസ പര്‍വ്വതത്തിന്റെ കൊടുമുടി കീഴടക്കാന്‍ കഴിയാത്തത്.
പ്രകൃതി വളരെ വിചിത്രമാണ് ഭൂമിക്കടിയിലെ നിഗൂഢതകളെ കുറിച്ചോ കടലിന്റെ ആഴങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന നിഗുഢതകളെ കുറിച്ചോ മനുഷ്യനിന്ന് കൃത്യമായി ഒന്നും തന്നെ അറിയില്ല. ആ സ്ഥിതിക്ക് നമ്മള്‍ ടെക്നോളജിയെ കൂട്ടുപിടിച്ച്‌ അത് ചെയ്യാന്‍ കഴിയില്ലേ എന്ന് ചോദിക്കുന്നത് സത്യത്തില്‍ മൂഢത്വം മാത്രമാണ്. കൈലാസ പര്‍വ്വതം ഉള്‍പ്പെടുന്ന അല്ലെങ്കില്‍ ഉയര്‍ന്ന മല മേഖലകളില്‍ ഒന്നുംതന്നെ പലയിടങ്ങളിലും മനുഷ്യന്റെ വാഹനങ്ങള്‍ക്ക്, ഹെലികോപ്റ്ററുകള്‍ക്ക്, വിമാനങ്ങള്‍ക്ക് സഞ്ചരിക്കുന്നതിനു പോലും പരിമിതികളുണ്ട് പ്രയാസങ്ങളുണ്ട് ബുദ്ധിമുട്ടുകളുണ്ട്. ഇന്ത്യന്‍ യുദ്ധ വിമാനങ്ങള്‍ പോലും പലപ്പോഴും മലഞ്ചരിവുകളില്‍ തകര്‍ന്നുവീഴുന്നതും ഇത്തരത്തില്‍ ഭൂമി കരുതി വെച്ചിരിക്കുന്ന നിഗൂഢതകളുടെ ഭാഗാമാണ്. യന്ത്ര താകരാറെന്ന് പറഞ്ഞു എഴുതി തള്ളപെടുമ്ബോള്‍ അവിടെ എന്താണ് സംഭവിച്ചത് എന്ന് ആര്‍ക്കുമറിയാതെ അത് തേഞ്ഞുമാഞ്ഞു പോകുന്നു. ഇതിന് പിന്നില്‍ അന്വേഷണം നടത്താനുള്ള സാഹചര്യമോ ടെക്നോളജിയോ പോലും ഇന്ന് ലോകത്ത് ആരുടെ കൈവശവുമില്ല. അങ്ങനെയുണ്ടായിരുന്നെങ്കില്‍ ഇന്ന് ഹിമാലയമൊക്കെ മനുഷ്യന്‍ അടക്കി ഭരിക്കുമായിരുന്നില്ലേ.

പ്രകൃതിയുടെ പല സൗകര്യങ്ങളോടും നമുക്ക് പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ല. കൊടും തണുപ്പിനെ അതിജീവിച്ച്‌ നിലനില്‍ക്കുന്നതിനും പരിമിതികളുണ്ട് ഇന്നും എവറസ്റ്റ് കീഴടക്കാന്‍ ഇറങ്ങി പുറപ്പെടുന്ന പാതിപേരും ജീവന്‍ നഷ്ടമാകുന്നതിന്റെ കാരണവും മറ്റൊന്നല്ല. കൈലാസം എന്ന പേരുകേള്‍ക്കാത്ത ആരും ഒരുപക്ഷെ ഉണ്ടാവില്ല പ്രപഞ്ചത്തിന്റെ അച്യുതണ്ടായ മഹാമേനു പര്‍വ്വതത്തിന്റെ കൂര്‍ദ്ധ രൂപമാണ് കൈലാസമെന്നാണ് വിശ്വാസം. താമരയുടെ ഇലകള്‍ പോലുള്ള വലുതും ചെറുതുമായ പര്‍വ്വത നിരയ്ക്ക് നാടുവിലായിട്ടാണ് കൈലാസത്തിന്റെ നില്‍പ്പെന്ന പറയപ്പെടുന്നു. മഞ്ഞുമൂടി നില്‍ക്കുന്ന കൈലാസം സൂര്യ രശ്മികളേറ്റ് തിളങ്ങുമ്ബോള്‍ താമരയിലിരിക്കുന്ന രത്നം പോലെ തോന്നുന്നു എന്നാണ് കവി ഭാവന. എന്നാല്‍ അതെ സമയം വിശ്വാസ പ്രകാരം ചിന്തിച്ചാല്‍ ഇപ്പോള്‍ ഈ കാണുന്നതല്ല യഥാര്‍ത്ഥ കൈലാസ പര്‍വ്വതം എന്നാണ് പറയപ്പെടുന്നത്. ശംബാല എന്ന് പറയപ്പെടുന്ന സ്ഥലത്താണത്രെ യഥാര്‍ത്ഥ കൈലാസം സ്ഥിതി ചെയ്യുന്നത് ആധ്യാത്മിക തേജസും യോഗ ശക്തികളുമില്ലെങ്കില്‍ അവിടെ ചെന്നെത്താന്‍ കഴിയില്ലേ എന്നാണ വിശ്വാസം. എന്നാല്‍ ഇപ്പോള്‍ നാം കൈലാസാം എന്ന് പേരിട്ടു വിളിക്കുന്ന പര്‍വ്വതവും അതിനോട് ചേര്‍ന്നുള്ള ചില പര്‍വ്വതവും ചേര്‍ന്നുള്ള കൈലാസ നിരകള്‍ ഹിമാലയത്തിന്റെ ഭാഗം തന്നെയാണ്.

ഹിമാലയങ്ങളില്‍ നിന്നും ഒരല്‍പം അകന്ന് പടിഞ്ഞാറന്‍ ടിബറ്റിന്റെ ഏകാന്തമായ ഒരു പ്രദേശത്തു ഏറെക്കുറെ ഒറ്റപ്പെട്ടാണ് അത് നിലനില്‍ക്കുന്നത്. ബുദ്ധ മത പുരാണങ്ങളിലും, ജൈന മത പുരാണങ്ങളിലും, ഹിന്ദു മത പുരാണങ്ങളിലും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ കൈലാസ പര്‍വ്വതത്തെ കുറിച്ച്‌ പരാമര്‍ശങ്ങളുണ്ട്. ഹിന്ദു മത പുരാണത്തില്‍ ഇത് ശിവന്റെ വാസസ്ഥലം എന്ന പേരിലാണ് അറിയപ്പെടുന്നത് ദീന മതത്തില്‍ കൈലാസ പര്‍വ്വതത്തെ അഷ്ടപത പര്‍വ്വതം എന്ന പേരിലാണ് അറിയപ്പെടുന്നത്. മോക്ഷ പ്രാപ്തിക്ക് വേണ്ടി തന്നെയാണ് തപസുചെയ്യാന്‍ അവരും കൈലാസ പര്‍വതത്തെ തിരഞ്ഞെടുക്കുന്നത് കൈലാസ യാത്ര പുണ്യമായിട്ടാണ് അവര്‍ കരുതുന്നത്.
അതെ സമയത്ത് ബുദ്ധ മതത്തില്‍ താന്ത്രിക ബുദ്ധ മത അനിയായികള്‍ കൈലാസ പര്‍വ്വതത്തെ ചക്ര സംവരയുടെ വാസസ്ഥലമായി കരുതുന്നു. ഗുരു റെബോച്ചിയുമായി കൈലാസ പര്‍വ്വതത്തിലെ വിവിധ പ്രദേശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ജൈന മത വിശ്വാസികള്‍ക്ക് കൈലാസ പര്‍വ്വതം അറിവിന്റെ ആദ്യ ഗുരു കൂടിയാണ്. ചുരുക്കി പറഞ്ഞാല്‍ മതങ്ങളില്‍ വളരെ പവിത്രമെന്ന് പറഞ്ഞാല്‍ മോക്ഷം ലഭിക്കുമെന്ന് കരുതപ്പെടുന്ന ഒരു പ്രദേശമാണ് ഒരു പര്‍വ്വതമാണ് കൈലാസം പര്‍വ്വതം. അതെ സമയത്ത് ശാസ്ത്രിയമായിട്ട് എന്തുകൊണ്ടാണ് ഈ പര്‍വ്വതത്തെ മനുഷ്യന് കീഴടക്കാന്‍ കഴിയാത്തത് എന്ന് കൂടി നോക്കാം. മത വിശ്വാസികളുടെ അഭിപ്രായത്തില്‍ അവര്‍ പറയുന്നത് ദൈവത്തിന്റെ സന്നിധി ആയതുകൊണ്ട് തന്നെ അവിടെ അങ്ങനെ പെട്ടന്ന് എല്ലാവര്‍ക്കും എത്തിപ്പെടാന്‍ കഴിയില്ല എന്നാണ്. കൊടും തപസ്സില്‍ ഏര്‍പ്പെടുന്ന സന്യാസിമാര്‍ക്കും യോഗിവര്യന്മാര്‍ക്കും ഒക്കെയാണത്രെ കൈലാസ പര്‍വ്വതത്തില്‍ എത്തിപ്പെടാന്‍ കഴിയുക. എന്നാല്‍ ഭൂമി ശാസ്ത്രപരമായി ചില കാര്യങ്ങള്‍ കൂടി നമുക്ക് നോക്കാം, ഗ്വാട്ട്വാര എന്ന ഇന്ത്യന്‍ ഭൂഫാലകവും പൂര്‍വ്വേഷ്യ ഫലകവും കൂട്ടിയിടിച്ചാണ് പര്‍വ്വത നിരകലുണ്ടായത് എന്നാണ് ഭൂമി ശാസ്ത്രപരമായ സിദ്ധാന്തം ഇതിന്റെ പാളികളില്‍ നിന്നാണ് കൈലാസവും ഉണ്ടായതെന്ന് കരുതുന്നു.സിന്ധു സാങ്‌പോ അരികു പാളി എന്നാണ് അറിയപ്പെടുന്നത് ഇതിന്റെ വടക്കന്‍ ഫലകം വളഞ്ഞ് ഉയര്‍ന്നാണ് കൈലാസം രൂപം കൊണ്ടതെന്നും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.
ഭൂഫലകങ്ങള്‍ കൂട്ടിയിടിച്ചപ്പോള്‍ ഇന്ത്യയുടെയും പൂര്‍വ്വേഷ്യയുടെയും നടുക്കുണ്ടായിരുന്ന ടെത്തിയന്‍ കടലിന്റെ ഭൂരി ഭാഗവും ഈ ഭൂപാളിയില്‍ നിന്നും പിന്‍വാങ്ങി ഈ ഭാഗങ്ങളെല്ലാം പണ്ട് കടലിന്റെ അടിയിലായിരുന്നുവെന്ന് കണക്കാക്കുന്നു. കൈലാസത്തിനും മനസരോവരത്തിനും ചുറ്റുമുള്ള പ്രദേശങ്ങളില്‍ കടല്‍ കക്കകളുടെ അവശിഷ്ടങ്ങളും സമുദ്ര ജീവികളുടെ ഫോസിലുകളും സാളഗ്രാമങ്ങളും മറ്റും കാണപ്പെടുന്നത് ഇതുകൊണ്ടാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. കൈലാസത്തിന്റെ വടക്കന്‍ സമതലങ്ങളില്‍ ഇപ്പോഴുമുണ്ട് ചില ഉപ്പുതടാകങ്ങള്‍ ടിബറ്റിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള അലി എന്ന പ്രദേശത്താണ് ഹിമാലയവും കൈലാസ നിരകളും സ്ഥിതി ചെയ്യുന്നത്. കൈലാസത്തിന്റെ ഏറ്റവും ഉയര്‍ന്ന ഭാഗങ്ങളില്‍ പര്‍വ്വതാരോഹര്‍ക്ക് പോലും എത്തിച്ചേരാന്‍ സാധ്യമല്ല.
1926 ല്‍ കൈലാസത്തിന്റെ വടക്കു ഭാഗത്തെ കുറിച്ച്‌ വിശദമായ പഠനങ്ങള്‍ ഉണ്ടായിരുന്നു ഏതാണ്ട് വടക്കു ഭാഗം 6000 അടി കയറുക തികച്ചും ദുഷ്കരമാണെന്ന് കണ്ടെത്തുകയും ചെയ്തു. പിന്നീട് 1936 ല്‍ ഹെര്‍ബര്‍ട്ട് ടിച്ചി കൈലാസ പര്‍വ്വതം കയറുവാന്‍ ശ്രമം നടത്തിയിരുന്നു പക്ഷെ പല സ്ഥലത്തു നിന്നും അദ്ദേഹത്തിന് ലഭിച്ച ഉത്തരം സര്‍വ്വസങ്ക പരിത്യാഗ്യായ ഋഷികള്‍ക്ക് മാത്രമേ കൈലാസ പര്‍വ്വതം കീഴടക്കാന്‍ കഴിയുകയെന്നായിരുന്നു. പിന്നീട് 1980 ല്‍ ചൈന ഗവണ്‍മെന്റെ ഹാള്‍ട്ട് മെസന്നാര്‍ എന്ന പര്‍വ്വതാരോഹന് അനുവാദം നല്‍കിയിരുന്നു. പിന്നീട് 2001ല്‍ ഒരു സ്പാരീസ് സംഘത്തിന് അനുവാദം നല്‍കിയെങ്കിലും അവരും പരാജയപ്പെട്ടു. ഇതിനിടയില്‍ വീരവാദം പറഞ്ഞ് പര്‍വ്വതം കീഴടക്കാന്‍ ശ്രമിച്ച നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമായി പലരും കാണാതാവുകയും ചെയ്തു. തുടര്‍ന്ന് നിവര്‍ത്തികെട്ട് ചൈന അങ്ങോട്ട് പര്‍വ്വതാരോഹണം നിരോധിക്കുകയും ചെയ്തു.

ശാസ്ത്രിയ പഠനങ്ങളെല്ലാം പറയുന്നത് ഇന്നും മനുഷ്യന് കൈലാസ പര്‍വ്വതത്തിന്റെ ഉയരങ്ങളില്‍ എത്തിച്ചേരാന്‍ കഴിയുകയില്ല എന്ന് തന്നെയാണ്. എവറസ്ററ് കൊടുമുടി കീഴടക്കിയ മനുഷ്യന് ഇപ്പോഴും കൈലാസത്തില്‍ എതാന്‍ കഴിയാത്തത് ദുഷ്‌പേര് തന്നെയാണ്. പക്ഷെ അപ്പോഴും ഭൂമിയും പ്രകൃതിയും വിചിത്രമാണ് എല്ലാം നേടിയെന്ന് അഹങ്കരിക്കുന്ന മനുഷ്യന്‍ പലതും ഇപ്പോഴും നേടാന്‍ കഴിഞ്ഞിട്ടില്ലായെന്നും ഇനിയും പലതും ബാക്കിയുണ്ടെന്നും ഓര്‍മ്മപ്പെടുത്തുകയുമാണ് കൈലാസ പര്‍വ്വതം.

രഥസപ്തമി - ചരിത്രവും മഹത്വവും

രഥസപ്തമി - ചരിത്രവും മഹത്വവും

മാഘ മാസത്തിലെ വെളുത്ത പക്ഷ സപ്തമിയാണ് രഥസപ്തമി എന്ന പേരിൽ അറിയപ്പെടുന്നത്. സൂര്യ ഭഗവാനെ പൂജിക്കുകയും സൂര്യനാരായണനോട് കൃതജ്ഞത അർപ്പിക്കുകയും ചെയ്യുന്ന ദിവസമാണിത്. 

അനേകം രത്നങ്ങൾ പതിപ്പിച്ച സർണത്തിന്റെ രഥത്തിൽ സൂര്യ ഭഗവാൻ വിരാജിക്കുന്ന ദിവസമാണ് രഥസപ്തമി ആയി ആഘോഷിക്കുന്നത്. സാധന ചെയ്യുവാനായി സൂര്യ ദേവന് സ്ഥിരമായി ഒരിടത്തു തന്നെ നിൽക്കേണ്ടി വരുന്നതുകൊണ്ട് അദ്ദേഹത്തിന് വേഗത നിയന്ത്രിക്കുവാൻ സാധിക്കുന്നില്ലായിരുന്നു. കാലുകൾ കഴയ്ക്കുവാൻ തുടങ്ങി. അദ്ദേഹത്തിന്റെ സാധനയിൽ വിഘ്നം വരാൻ തുടങ്ങി. അന്നേരം അദ്ദേഹം പരമേശ്വരനോട് ഇരിക്കുന്നതിനായുള്ള വ്യവസ്ഥ ചെയ്തു തരാനായി അഭ്യർഥിച്ചു. ഞാൻ ഇരുന്നാൽ എന്റെ വേഗത ആര് നിയന്ത്രിക്കും, എന്നും അദ്ദേഹം പരമേശ്വരനോട് ചോദിച്ചു. അപ്പോൾ, സൂര്യദേവന് ഇരിക്കുന്നതിനായി പരമേശ്വരൻ ഏഴ് അശ്വങ്ങളുള്ള സ്വർണ്ണത്തിന്റെ രത്നങ്ങൾ പതിപ്പിച്ച രഥം നൽകി. സൂര്യദേവൻ രഥത്തിൽ ഇരുന്ന ദിവസമാണ് രഥസപ്തമി, അതായത് ഏഴ് കുതിരകളുള്ള രഥം.

കശ്യപ മഹർഷിയുടെയും ദേവമാത അദിതിയുടെയും പുത്രനായ സൂര്യദേവൻ ജനിച്ച ദിവസമാണ് രഥസപ്തമി. ശ്രീവിഷ്ണുവിന്റെ ഒരു രൂപമാണ് ശ്രീ സൂര്യനാരായണൻ. പ്രപഞ്ചത്തെ തന്റെ തേജസ്സാർന്ന രൂപത്തിലൂടെ പ്രകാശമയമാക്കുന്ന സൂര്യദേവൻ കാരണമാണ് ഭൂമിയിൽ ജീവജാലങ്ങൾ നിലനിൽക്കുന്നത്.
സൂര്യൻ ഉത്തരായണത്തിലാണ് എന്ന് സൂചിപ്പിക്കുന്ന ദിവസമാണ് രഥസപ്തമി.
സൂര്യൻ ഉത്തരായണത്തിൽ സ്ഥിതി ചെയ്യുന്ന കാര്യത്തെ സൂചിപ്പിക്കുന്ന ദിനം കൂടിയാണ് രഥസപ്തമി. ഉത്തരായണം എന്നാൽ വടക്ക് ദിശയിലൂടെ സഞ്ചരിക്കുക. ഉത്തരായണത്തിൽ സൂര്യൻ വടക്കേ ഭാഗത്തേക്ക് തിരിഞ്ഞിരിക്കും. ശ്രീ സൂര്യനാരായണൻ തന്റെ രഥം വടക്കുള്ള അർദ്ധഗോളത്തിൽ തിരിഞ്ഞിരിക്കുന്നു എന്നതാണ് രഥസപ്തമിയെ കുറിച്ച് സങ്കൽപിക്കുന്നത്. രഥസപ്തമി കൃഷിക്കാർക്ക് വിളവിന്റെ ഉത്സവമാണ്. തെക്കൻ ഭാരതത്തിൽ ക്രമേണ വർദ്ധിക്കുന്ന താപനിലയെയും സൂചിപ്പിക്കുന്നു. ഇതോടൊപ്പം വസന്തഋതു അടുക്കുന്നതിനെയും ഈ ഉത്സവം സൂചിപ്പിക്കുന്നു.

സൂര്യൻ ജീവൻ പ്രദാനം ചെയ്യുന്ന അടിസ്ഥാന സ്രോതസ്സ്

ജീവന്റെ അടിസ്ഥാന സ്രോതസ്സ് സൂര്യനാണ്. സൂര്യകിരണങ്ങളിൽ നിന്നും ശരീരത്തിന് ആവശ്യമായ ഊർജ്ജവും വിറ്റാമിൻ ഡിയും ലഭിക്കുന്നു. കാലത്തെ കണക്കാക്കുന്നത് സൂര്യനിലൂടെയാണ്. സൂര്യൻ ഗ്രഹങ്ങളുടെ രാജാവും നവഗ്രഹങ്ങളിൽ ഒരു ഗ്രഹവുമാണ്. സൂര്യൻ മധ്യഭാഗത്ത് സ്ഥിരതയോടെ നിൽക്കുകയും ബാക്കി ഗ്രഹങ്ങൾ സൂര്യന് പ്രദക്ഷിണം വയ്ക്കുകയും ചെയ്യുന്നു. സൂര്യൻ സ്വയം പ്രകാശിയാണ്, മറ്റു ഗ്രഹങ്ങൾ സൂര്യനിൽ നിന്നും പ്രകാശം സ്വീകരിക്കുന്നു.

ഹിന്ദു ധർമത്തിൽ സൂര്യന്റെ ഉപാസനയ്ക്കുള്ള മഹത്ത്വം

ഹിന്ദു ധർമത്തിൽ സൂര്യന്റെ ഉപാസനയ്ക്ക് വളരെയധികം മഹത്ത്വമുണ്ട്. സൂര്യന് നിത്യവും വെളുപ്പിനെ അർഘ്യം നൽകുന്നതിലൂടെ അന്ധകാരം ഇല്ലാതായി ലോകത്തെ പ്രകാശമയ മാക്കുവാനുള്ള ബലം സൂര്യന് പ്രാപ്തമാകുന്നു. (ഭക്തന്റെ ഉപാസനയിലൂടെ ഭഗവാന്റെ വിഗ്രഹം എപ്രകാരമാണോ ജാഗൃതമാകുന്നത്, അതുപോലെയാണിത്.)

ജ്യോതിഷശാസ്ത്രമനുസരിച്ച് സൂര്യന്റെ മഹത്ത്വം

ജ്യോതിഷശാസ്ത്രമനുസരിച്ച് സൂര്യൻ ആത്മാകാരകമാണ്. മനുഷ്യ ശരീരത്തിലെ പ്രാണൻ, ആത്മീയ ബലം, ചൈതന്യശക്തി ഇവയുടെ ബോധം അതായത് ആത്മബോധം അവന് സൂര്യനിൽ നിന്നും ഉണ്ടാകുന്നു. വ്യക്തിയുടെ ജാതകത്തിൽ രവി (സൂര്യൻ) എത്ര ശക്തിയുള്ളതാണോ, അത്രയും ആ വ്യക്തിയുടെ ആത്മബലവും രോഗ പ്രതിരോധശക്തിയും കൂടുതലായിരിക്കും. രാജാവ്, പ്രമുഖൻ, ഭരണം, അധികാരം, ദൃഢത, തത്ത്വനിഷ്ഠത, കർതൃത്വം, ആദരവ്, കീർത്തി, ആരോഗ്യം, വൈദ്യശാസ്ത്രം എന്നിവ സൂര്യന്റെ ഗുണങ്ങളാണ്. സൂര്യദേവന്റെ രഥത്തിലുള്ള ഏഴ് അശ്വങ്ങൾ ആഴ്ചയിലെ ഏഴ് ദിവസങ്ങളെ സൂചിപ്പിക്കുന്നു. രഥത്തിനുള്ള 12 ചക്രങ്ങൾ 12 രാശികളെ സൂചിപ്പിക്കുന്നു.

രഥസപ്തമിക്ക് ചെയ്യേണ്ട സൂര്യദേവന്റെ ഉപാസന

രഥസപ്തമി ദിവസം പുലർച്ചെ കുളിച്ച് സൂര്യന്റെ 12 നാമങ്ങൾ ജപിച്ച് കുറഞ്ഞത് 12 തവണ സൂര്യനമസ്കാരം ചെയ്യുക. പലകയിൽ രഥത്തിലിരിക്കുന്ന സൂര്യനാരായണന്റെ രൂപം വരച്ച് അതിനെ പൂജിക്കുക. ചുവന്ന പൂക്കൾ അർപ്പിക്കുക. സൂര്യ ഭഗവാനോട് പ്രാർഥിച്ചതിനു ശേഷം ആദിത്യഹൃദയസ്തോത്രം, സൂര്യാഷ്ടകം, സൂര്യകവചം, എന്നിവയിലെ ഒരു സ്തോത്രം ഭക്തിഭാവത്തോടു കൂടി ചൊല്ലുക അഥവ കേൾക്കുക. രഥസപ്തമിക്ക് ആസക്തികളിൽ പെടാതിരിക്കുക. രഥസപ്തമിയുടെ അടുത്ത ദിവസം മുതൽ നിത്യവും സൂര്യദേവനോട് പ്രാർഥിക്കുക, സൂര്യനമസ്കാരം ചെയ്യുക. അതിലൂടെ ഉത്തമ ആരോഗ്യം ലഭിക്കുന്നു.
രഥസപ്തമി ആഘോഷിക്കേണ്ട വിധം
ഈ ദിവസം ലോക സൂര്യനമസ്കാര ദിനമായും ആഘോഷിക്കുന്നു.
സംസ്കൃതത്തിൽ ഒരു ശ്ലോകം ഉണ്ട് :

ആദിത്യസ്യ നമസ്കാരം യേ കുർവന്തി ദിനേ ദിനേ,
ജന്മാന്തരസഹസ്രേഷു ദാരിദ്യ്രം നോപജായതേ.

അർഥം : സൂര്യനമസ്കാരം ചെയ്യുന്ന വ്യക്തിയുടെ 1000 ജന്മങ്ങളിൽ അയാൾക്ക് ദാരിദ്യ്രം അനുഭവിക്കേണ്ടി വരുകയില്ല.
സൂര്യനമസ്കാരം കിഴക്ക് നിന്ന് അതിരാവിലെ നേരിയ സൂര്യപ്രകാശത്തിന് അഭിമുഖമായി ചെയ്യുക.


ജന്മം എന്നത് അനുഭവങ്ങളാണ്

ജന്മം എന്നത് അനുഭവങ്ങളാണ്

പല ജന്മങ്ങളിലൂടെ പരമമായ ശാന്തിയെ പ്രാപിക്കും എന്ന് ഗീത പറയുന്നത് ഒരുപാട് അനുഭവങ്ങളിലൂടെ സത്യം അറിയും എന്നതിനെയാണ്. എന്തെങ്കിലും കാരണവശാ‍ൽ അറിയാനുള്ള ശ്രമത്തിനിടയി‍ൽ ഈ ദേഹം വെടിയെണ്ടിവന്നാൽ‍ സൂക്ഷ്മശരീരം അടുത്ത ദേഹത്തിലൂടെ ആ അന്വേഷണം തുടരും. 

ഈ ജന്മത്തി‍ൽ അപരിചിതമായ കാര്യങ്ങ‍ൾ ആദ്യകാഴ്ചയിൽ‍ തന്നെ പരിചിതമായി തോന്നുന്നത് അതിനാലാകാം. ആത്മസാക്ഷാത്കാരത്തിനായുള്ള മാർഗത്തോട്‌ അങ്ങേയറ്റം നീതി പുലർ‍ത്തണം. യോഗ രഹസ്യം അറിയാൻ‍ ആഗ്രഹിക്കുന്നവൻ‍ പോലും കർമഫലങ്ങളെ അതിജീവിക്കുന്നു.
യോഗി തപസ്വികളെക്കാൾ‍, ജ്ഞാനികളെക്കാൾ‍, കർമ്മങ്ങളെക്ക‍ൾ ശ്രേഷ്ടനാണ്. യോഗി പരമസത്യവുമായി ചേർന്നവനാണ്. താദാത്മ്യം പ്രാപിച്ചവനാണ്. ഉൾകൊണ്ടതുമായി താദാത്മ്യം പ്രാപിച്ച് സ്വജീവിതത്തെ വ്യാപാരങ്ങളി‍ൽ അനുഭവിക്കുന്നവനായിരിക്കണം. അറിവിലും കർ‍മ്മത്തിലും ചേ‍ർച്ചയുണ്ടാകണം.

തന്നെ അറിയുന്നതിലൂടെ സർവ്വം അറിയുകയാണ് ജ്ഞാനം. 

തന്നെത്തന്നെ അശ്രമമായിക്കണ്ട് അങ്ങേയറ്റം ആസക്തിയോടെ സമഗ്രമായി ജ്ഞാനത്തെ അറിയണം. 

ഈശ്വരനെ കുറിച്ച് “കുറിച്ചറിയ‍ൽ” അസാദ്യമാണ്. ഏതു അറിഞ്ഞിട്ടു ഇവിടെ വീണ്ടും വേറൊന്നും അറിയേണ്ടതായി ഇല്ലയോ ആ ജ്ഞാനത്തെ അനുഭവസഹിതം ഒന്നൊഴിയാതെ പറഞ്ഞുതരാമെന്ന് ഭഗവാൻ പറയുന്നു. 

അത് നീ തന്നെയാണ്. (തത് ത്വം അസി). ഇത് ഉപദേശ വാക്യമാണ്. 

ഇത് കേട്ടവർ‍ അറിവ് ബ്രഹ്മമാണ് എന്നും 
(പ്രജ്ഞാനം ബ്രഹ്മ) 

ആത്മാവ് ബ്രഹ്മം ആണെന്നും (അയമാത്മാ ബ്രഹ്മ) 

മനനം ചെയ്യുന്നു.

അവസാനം അനുഭവവാക്യമായി അഹം ബ്രഹ്മാസ്മി - ഞാൻ‍ ബ്രഹ്മമാകുന്നു- പുറത്തു വരുന്നു.

 ആയിരത്തിൽ‍ ഒരാളെ ഇതിനായി യത്നിക്കുന്നുള്ളൂ. അതിൽ‍ ആയിരത്തി‍ൽ ഒരാളെ താത്വികമായി ശരിയാംവണ്ണം അറിയുന്നുള്ളൂ.

ജനനത്തെ കുറിച്ച് ഭാഗവതത്തില്‍

ജനനത്തെ കുറിച്ച് ഭാഗവതത്തില്‍

ജനനത്തെ കുറിച്ച് ഭാഗവതത്തില്‍ വിശദമായി, 5000 ൽ പരം വർഷങ്ങൾക്ക് മുൻപേ തന്നെ (ശാസ്ത്രം തീരെ വികസിക്കുന്നതിന് വളരെ മുൻപേ തന്നെ) വിവരിക്കുന്നുണ്ട് .......

ജീവിക്കുമ്പോൾ ജീവിതം എന്തെല്ലാം അറിഞ്ഞില്ലെങ്കിൽ മരണ ശേഷവും ആ വാസന മനസ്സിൽ നിലനില്ക്കും. അത് മൂലം പിന്നെയും ഓരോരോ ആഗ്രഹ സാഫല്യത്തിനും ജന്മം എടുക്കേണ്ടി വരും.

കാരണം ഇത് ഒരു സമസ്യ ആണ്. നാം മരിക്കുമ്പോൾ നമ്മുടെ കർമത്തിലൂടെ സ്വരൂപിച്ച വാസനകൾ ബീജരൂപത്തിൽ മനസ്സിന്റെ അടിത്തട്ടിൽ കിടക്കും. മരണപെടുമ്പോൾ ആ വാസനകൾ അടങ്ങിയ ആത്മാവ് മനുഷ്യ ദൃഷ്ടിക്ക് ദൃശ്യ മല്ലാത്ത രീതിയിൽ കുറെ കാലം നീങ്ങുകയും... പിന്നിട് അനുകൂലമായ സാഹചര്യത്തിൽ ആ വാസനകൾക്കു യോഗ്യം ആയ ഒരു ശരീരത്തി ൽ പ്രവേശിക്കുകയും ചെയ്യുന്നു....

അങ്ങനെ ഒരു മനുഷ്യ ജന്മമെടുക്കാന്‍ വിധിക്കപ്പെട്ട ജീവാത്മാവ്‌ പുരുഷന്റെ ശുക്ലത്തിലൂടെ സ്ത്രീയുടെ യോനിയില്‍ പ്രവേശിക്കുന്നു.

ഒരു രാത്രി ഗര്‍ഭപാത്രത്തില്‍ സംയോജിച്ച്‌ അഞ്ചു ദിവസങ്ങള്‍ കൊണ്ട്‌ അതൊരു ചെറിയ കുമിളയായിത്തീരുന്നു. പത്തുദിവസം കൊണ്ട്‌ ഒരു ഞാവല്‍പ്പഴത്തിന്റെ വലിപ്പവും, ഒരുമാസം കൊണ്ട്‌ തലയും രണ്ടു മാസമാകുമ്പോള്‍ കൈകാലുകളും ഉണ്ടാകുന്നു. മൂന്ന് മാസം കൊണ്ട്, മറ്റവയവങ്ങളും നാലു മാസത്തില്‍ മാംസ-രക്താദി വസ്തുക്കളും ഉണ്ടാവുന്നു. ആറാം മാസത്തില്‍, ഗര്‍ഭസ്ഥ ശിശു അനങ്ങിത്തുടങ്ങുന്നു. അമ്മയുടെ ആഹാരത്തില്‍ നിന്നുമൊരംശം സ്വീകരിച്ചു കൊണ്ട്‌ ഏഴാം മാസമാവുമ്പോള്‍ ശിശുവിന്‌ ബോധമുണ്ടാകുന്നു. കൃമികീടങ്ങളുടെ ആക്രമണം സഹിച്ച്‌ നിര്‍ത്താതെ കരയുന്നു/പുളയുന്നു..

ആ സമയത്ത് ഈശ്വര ചിന്തയും ശിശുവിന്റെ മനസ്സിനെ അപഗ്രഥിക്കും എന്നാണ് പറയുന്നത്. സമയമാവുമ്പോള്‍ കുട്ടി പിറക്കുന്നു. ജനനസമയത്തെ വേദനമൂലം പൂര്‍വ്വസ്മൃതികളോ ഭഗവല്‍ സ്മരണയോ കുട്ടിക്കില്ലാതെ പോവുന്നു. മായയാൽ ഭഗവത് ദർശനവും, എടുത്ത പ്രതിജ്ഞയും മറക്കുന്നു എന്ന് ഭാഗവതം....

ഓരോ ജന്മ ഫലം മൂലം പല അവസ്ഥയില്‍ കിടന്ന് കുട്ടി കരയുന്നു. വളരുന്നു... പല അവസ്ഥാ വിശേഷങ്ങളില്‍ അവന്‍ വളരുന്നു. യൗവനത്തിലേക്ക്‌ വളരുമ്പോള്‍ അവന്‍ പല വിധ ആകര്‍ഷണങ്ങള്‍ക്കും അടിമപ്പെടുന്നു. പല തരത്തിലുള്ള മായകളില്‍ ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്നു.

(സ്ത്രീയോ പുരുഷനോ ആകട്ടെ ഈ ജന്മത്തിൽ ആത്മസാക്ഷാത്ക്കാരം ആഗ്രഹിക്കുന്നുയാള്‍ എതിര്‍ ലിംഗത്തില്‍ പ്പെട്ടവരുമായുളള സംസര്‍ഗ്ഗം തീർച്ചയായും വര്‍ജ്ജിക്കണം. അല്ലെങ്ങില്‍ സ്വകര്‍മ്മങ്ങളുടെ ഫലമനുഭവിച്ചു കൊണ്ട്‌ ജനന-മരണചക്രങ്ങള്‍ തുടരുന്ന അവസ്ഥ വരും.)

സൂക്ഷ്മശരീരം (ജീവാത്മാവ്‌), ഭൗതികശരീരവുമായി ചേരുമ്പോള്‍ ജനനമായി. എന്നാല്‍ അവ ഒന്നായി പ്രവര്‍ത്തിക്കാതെ വരുമ്പോള്‍ മരണവുമായി. ബുദ്ധിമാനായ ഒരുവന്‍ മരണത്തെ ഭയപ്പെടുന്നില്ല. ഇന്ന് ഗര്‍ഭവും ഗര്‍ഭ ചിത്രീകരണവും (ഗർഭച്ഛിദ്രം വരെ) വിവാദമാകുന്ന സമയത്ത് മാതൃ- ശിശു ബന്ധത്തിന്റെ ഊഷ്മളതയാണ് പാര്‍ശ്വവല്ക്കരിക്കുന്നത് എന്ന് നാം ഓർക്കണം.

ഗീതയില്‍ ഭഗവാന്‍ അര്‍ജുന നോടു വളരെ കൃത്യമായി തന്നെ പറയുന്നുണ്ട്... നീ എന്നും എന്നെ സേവിക്കാന്‍ തയ്യാറായാല്‍ നിന്റെ മരണ സമയത്ത് ഞാന്‍ നിന്റെ ദാസനായി നിന്നെ സേവിക്കും. അത് മാത്രം പോരെ ഒരു ഭക്തനു ആത്മസാക്ഷാൽക്കാരത്തിന്.