ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 May 2021

വിക്രമാദിത്യകഥകൾ - 55

വിക്രമാദിത്യകഥകൾ - 55

ഇരുപത്തിയൊമ്പതാം സാലഭഞ്ജിക പറഞ്ഞ കഥ

അടുത്തദിവസം ഇരുപത്തിയൊമ്പതാം സാലഭഞ്ജികയുടെ ദിവസമായിരുന്നു. അവൾ കഥ തുടങ്ങി. വിക്രമാദിത്യന് ഗോവിന്ദവല്ലഭൻ എന്നു പേരായ ഒരു മന്ത്രിയുണ്ടായിരുന്നു. ഒട്ടേറെ സല്ക്കാരങ്ങളും ഈശ്വരപൂജയും കഴിച്ചതിന്റെ ഫലമായി അയാൾക്ക് ഒരു പുത്രനുണ്ടായി. അവൻ ശൈശവം മുതൽ വിഡ്ഢിയായാണ് വളർന്നുവന്നത്. ശാസ്ത്രങ്ങളും വിദ്യകളും മനസ്സിലാക്കാൻ കഴിയാതെ അവൻ നിരാശനായി ദേശാടനം ചെയ്യാൻ പുറപ്പെട്ടു. നാടുകളും നഗരങ്ങളും ചുറ്റിസഞ്ചരിച്ച് അവൻ ബ്രഹ്മപുത്ര നദീതീരത്തെത്തി. അവിടെ ഒരു ചെറിയ ക്ഷേത്രവും ക്ഷേത്രത്തിനരികിൽ ചൂടുള്ള വെള്ളം പ്രവഹിക്കുന്ന ഒരു സ്രോതസ്സുമുണ്ടായിരുന്നു. മന്ത്രികുമാരൻ കുറച്ചു നാൾ അവിടെ താമസിക്കുവാൻ തീരുമാനിച്ചു. ആ നദിയിൽ ദിവസേന ദേവകന്യകകൾ സ്നാനത്തിനുവരിക പതിവായിരുന്നു. അവർ ഒരു ദിവസം മന്ത്രികുമാരനെ കാണുവനിടയാകുകയും വിജനപ്രദേശത്ത് ഏകനായി കഴിയാനുള്ള കാരണവും അന്വേഷിച്ചു..

അവൻ തന്റെ ചരിത്രം മുഴുവൻ അവരെ പറഞ്ഞറിയിച്ചു. ദേവകന്യകകൾക്ക് അനുകമ്പ തോന്നി അവനെ ജ്ഞാനിയാകാൻ അനുഗ്രഹിക്കുകയുണ്ടായി. അവൻ മഹാപണ്ഡിതനായി ഉജ്ജയിനിയിലേയ്ക്കു തിരിക്കുകയും പിതാവിനോടും രാജാവിനോടും എല്ലാം വിശദമായി പറഞ്ഞറിയിക്കുകയും ചെയ്തു. രാജാവിനും മന്ത്രിയായ പിതാവിനും അത് വളരെയേറെ സന്തോഷം നൽകുന്ന വാർത്തയായിരുന്നു. കൂടാതെ ബ്രഹ്മപുത്രയ്ക്കു സമീപം ഉഷ്ണജലം പ്രവഹിക്കുന്ന ഒരു സ്രോതസ്സുണ്ടെന്നറിഞ്ഞ് വിക്രമാദിത്യൻ നേരെ അങ്ങോട്ടു തിരിക്കാൻ നിശ്ചയിച്ചു. അതിലെ വെള്ളത്തിന് ഭക്ഷണപദാർഥങ്ങൾ വേവിക്കാനുള്ള ചൂടുണ്ടായിരുന്നു. ഇതിന്റെ ഉത്ഭവകാരണമറിയണമെന്നു നിശ്ചയിച്ച് അദ്ദേഹം ശ്രീപരമേശ്വരനെ സമീപിച്ചു. ശിവൻ പ്രതിവചിച്ചു: “നിന്റെ അന്വേഷണം എന്നെ സന്തോഷിപ്പിച്ചിരിക്കുന്നു അതു കൊണ്ട് ജലപ്രവാഹത്തിന്റെ കാരണം ഞാൻ പറയാം. എന്റെ ശിരസ്സിൽ നിന്നുത്ഭവിക്കുന്ന ഗംഗയുടെ ഒരു ശാഖ എരിഞ്ഞുകൊണ്ടിരിക്കുന്ന എന്റെ മൂന്നാം നേത്രത്തിലൂടെയാണ് പ്രവഹിക്കുന്നത്. അതുകൊണ്ട് ഇതിലെ വെള്ളത്തിന് ചൂടുണ്ടാകുന്നു. ആ ഉറവയാണ് നീ അവിടെക്കണ്ടത്.'' ശിവന്റെ മറുപടി കേട്ട് സംതൃപ്തനായി വിക്രമാദിത്യ ചക്രവർത്തി ഉജ്ജയിനിയിലേയ്ക്കുതന്നെ തിരിച്ചുപോയി. സാലഭഞ്ജിക കഥ പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ വളരെ വൈകിയതിനാൽ അന്നത്തെ സദസ്സ് പിരിഞ്ഞ് ഭോജരാജാവും മന്ത്രിയും അടുത്ത ദിവസത്തേക്കുള്ള ഒരുക്കങ്ങൾ തുടങ്ങി.

No comments:

Post a Comment