ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 May 2021

വിക്രമാദിത്യകഥകൾ - 53

വിക്രമാദിത്യകഥകൾ - 53

ഇരുപത്തിയേഴാം സാലഭഞ്ജിക പറഞ്ഞ കഥ

അടുത്തദിവസം വീണ്ടും അടുത്ത സാലഭഞ്ജിക കഥപറയാൻ ആരംഭിച്ചു. വംഗനാട്ടിലെ രാജകുമാരിയെ കണ്ട് ദേവദത്തനെന്നുപേരായ ബ്രാഹ്മണൻ അവളിൽ അനുരക്തനായിത്തീർന്നു. സാധാരണക്കാരനായ തനിക്ക് രാജകുമാരിയെ ഭാര്യയായി കിട്ടുന്നതിനെപ്പറ്റി ചിന്തിക്കാൻ പോലും നിർവാഹമില്ലാതിരുന്നതുകൊണ്ട് അയാൾ തന്റെ അഭിലാഷം എങ്ങും പ്രകടമാക്കിയില്ല. എന്നാൽ, ഏറെനാൾ അയാൾക്ക് മനസ്സിലെ ആഗ്രഹം മൂടിവെച്ചിരിക്കാൻ പറ്റിയില്ല. ബ്രാഹ്മണന്റെ സുഹൃത്തായി ഒരു ശില്പിയുണ്ടായിരുന്നു. അയാൾ ഇക്കാര്യമറിഞ്ഞ് ഒരു യന്ത്രപ്പക്ഷിയെയുണ്ടാക്കി ബ്രാഹ്മണന് സമ്മാനിച്ചു. അതിന്റെ പുറത്തുകയറിയാൽ ഇഷ്ടംപോലെ പറക്കാൻ കഴിയുമായിരുന്നു. ബ്രാഹ്മണൻ സാക്ഷാൽ വിഷ്ണുഭഗവാന്റെ വേഷം ധരിച്ച് ഒരു രാത്രി പക്ഷിയുടെ പുറത്തുകയറി രാജകന്യക താമസിക്കുന്ന മണിഹർമ്യത്തിന്റെ മട്ടുപ്പാവിൽ ചെന്നിറങ്ങി. പക്ഷിയുടെ പുറത്തുകയറി തന്റെ മുമ്പിൽ ആഗതനായത് സാക്ഷാൽ വിഷ്ണു ആണെന്ന്കരുതി അവൾ അതീവസന്തുഷ്ടയായി. തന്റെ പുത്രിയുടെ സമീപത്ത് ദിവസേന രാത്രി ആകാശത്തുനിന്നും ആരോ വരുന്നുണ്ടന്നും അത് മഹാവിഷ്ണു ആണെന്നും കേട്ട് രാജകുമാരിയുടെ പിതാവ് സന്തോഷിച്ചു. ഒരു ദിവസം വംഗനാടിനെ ആക്രമിക്കാൻ ശത്രുസൈന്യം വന്നെത്തി. അവർ കോട്ടവളഞ്ഞ് യുദ്ധത്തിനൊരുങ്ങിനിന്നു. രാജാവ് ഉടനേ മകളോട് പറഞ്ഞു: “മകളേ, നമ്മുടെ രാജ്യം ശത്രുവിന്റെ കയ്യിൽ പതിക്കാറായിരിക്കുന്നു. ശ്രതുവിനെ തുരത്താനുള്ള സൈന്യബലം നമുക്കില്ല. നീ മഹാവിഷ്ണുവിനോട് വിവരം പറയണം. അദ്ദേഹം വിചാരിച്ചാൽ ശത്രുസൈന്യം തകർന്നുതരിപ്പണമായിപ്പോകും.'' രാജകുമാരി അന്നു രാത്രി തന്നെ വിവരം അറിയിച്ചു. പക്ഷെ ബ്രാഹ്മണൻ വല്ലാത്ത പരുങ്ങലിലായി. സ്വതവേ ഭീരുവായിരുന്ന അയാൾ അവളെ പറഞ്ഞു സമാധാനിപ്പിക്കുകയും അതൊക്കെ താൻ ശരിയാക്കാമെന്ന് ഉറപ്പുകൊടുക്കുകയും ചെയ്തു. ബ്രാഹ്മണൻ അതിന് ഒരു ഉപയവും കണ്ടിരുന്നു. അദ്ദേഹം അന്നു രാത്രിതന്നെ യന്ത്രപ്പക്ഷിയുടെ പുറത്തുകയറി ഉജ്ജയിനിയിൽ ചെല്ലുകയും വിക്രമാദിത്യനെക്കണ്ട് തന്റെ പരമാർഥങ്ങൾ മുഴുവൻ പറഞ്ഞറിയിച്ച് സഹായമഭ്യർഥിക്കുകയും ചെയ്തു. വിക്രമാദിത്യൻ എല്ലാം കേട്ടതിനു ശേഷം സഹായിക്കാമെന്ന് വാക്ക് കൊടുക്കുകയും സ്വന്തം സൈന്യങ്ങളുമായി വന്ന് ശത്രുക്കളെ തോൽപ്പിക്കുകയും വംഗനാട്ടിലെ രാജാവിനെ കാണാൻ നിൽക്കാതെ മടങ്ങിപ്പോവുകയും ചെയ്തു. ശ്രത്രുബാധയൊഴിഞ്ഞപ്പോൾ വംഗരാജാവ് ആശ്വശിക്കുകയും വിഷ്ണുഭഗവാനാണ് ഇതിന് കാരണക്കാരനെന്ന് വിശ്വസിക്കുകയും ചെയ്തു. “അന്യരെ സഹായിക്കാനുള്ള വിക്രമാദിത്യന്റെ ഉത്സാഹം അതിശയ കരമായിരുന്നു. പരോപകാരതല്പരനായിരുന്ന അദ്ദേഹത്തിന്റെ ഈ സിംഹാസനത്തിൽ കയറാൻ ഭോജരാജാവേ, അങ്ങേയ്ക്ക് അർഹതയില്ല. അതു കൊണ്ട് അങ്ങ് ഈ ഉദ്യമം ഉപേക്ഷിക്കുന്നതാണ് ഉത്തമം.” എന്ന് പറഞ്ഞ് സാലഭഞ്ജിക കഥ അവസാനിപ്പിച്ചു. നേരം വൈകിയതിനാൽ രാജാവും മന്ത്രിയും സന്ധ്യാവ ന്ദനങ്ങൾക്ക് തയ്യാറായി.

No comments:

Post a Comment