ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 March 2021

പുനർജന്മ രഹസ്യം

പുനർജന്മ രഹസ്യം

1) പുനർജ്ജന്മമെന്നാൽ എന്താണ്?

ഉത്തരം:- എപ്പോഴാണോ ജീവാത്മാവ് ഒരു ശരീരം വെടിഞ്ഞ് മറ്റൊരു ശരീരം സ്വീകരിക്കുന്നത് അഥവാ ആത്മാവ് വീണ്ടും വീണ്ടും ജന്മമെടുക്കുന്ന പ്രക്രിയയെ പുനർജന്മം എന്നു പറയുന്നു.

2) പുനർജന്മം സംഭവിക്കുന്നത് എന്തുകൊണ്ട്?

ഉത്തരം :- ഓരോ ജന്മത്തിലും നാം ചെയ്യുന്ന സത് കർമ്മങ്ങളുടെയും അസത്കർമ്മങ്ങളുടെയും ഫലം അനുഭവിച്ചു തീരാതെ വരുമ്പോൾ പുനർജന്മം വേണ്ടി വരുന്നു.

3) കർമ്മഫലങ്ങൾ അതേ ജന്മത്തിൽത്തന്നെ എന്തുകൊണ്ട് അനുഭവിക്കേണ്ടി വരുന്നില്ല? ഒരേ ജന്മത്തിൽ തന്നെ കർമ്മഫലം മുഴുവനും അനുഭവിച്ചിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു?

ഉത്തരം :- ഈ ജന്മത്തിൽ തന്നെ ചെയ്യുന്ന കർമ്മങ്ങളുടെ ഫലം ഇതേ ജന്മത്തിൽ തന്നെ പരിപാകം വരണമെന്ന് നിർബന്ധമില്ല. അതു കൊണ്ട് അടുത്ത ജന്മം കൂടിയേ തീരു.

4)  പുനർജന്മമുണ്ടെന്ന് എങ്ങനെ മനസ്സിലാക്കാം?

ഉത്തരം:- പുനർജന്മത്തെ അറിയണമെങ്കിൽ ജീവൻ, മൃത്യു എന്നീ അവസ്ഥകളെ അറിയണം. ഇതറിയണമെങ്കിൽ ശരീരം എന്താണെ ന്നറിയണം.

5) ശരീരത്തെ കുറിച്ച് പറഞ്ഞു തന്നാലും?

ഉത്തരം :- ശരീരത്തിന്റെ നിർമ്മാണം പ്രകൃതിയാൽ സംഭവിക്കുന്നു, അതിൽ മൂലപ്രകൃതി (സത്വ രജസ്തമോഗുണങ്ങളുടെ സാമ്യാവസ്ഥ) യിൽ നിന്നും ആദ്യമേ ബുദ്ധിതത്വം പ്രകടമാക്കുന്നു. ബുദ്ധിയിൽ നിന്നും അഹങ്കാരം (അസ്തിത്വ ബോധം) അഹങ്കാരത്തിൽ നിന്നും അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും ( ചക്ഷുസ്, ജിഹ്വാ, നാസികാ, ശോത്രം, ത്വക്) മനസ്സും അഞ്ചു കർമ്മേന്ദ്രിയങ്ങളും ( കൈകൾ, പാദങ്ങൾ, വാക്ക്, പായു, ഉപസ്ഥം) ഉണ്ടാകുന്നു . ശരീരത്തിന്റെ നിർമ്മാണം സൂക്ഷ്മ ശരീരം സ്ഥൂല ശരീരം എന്നീ രണ്ടു ഭാഗങ്ങൾ ബന്ധിച്ച നിലയിലാണ്.

6) സൂക്ഷ്മ ശരീരം എന്നാൽ എന്താണ്?

ബുദ്ധി, അഹങ്കാരം, മനസ്സ്, ജ്ഞാനേന്ദ്രിയങ്ങൾ എന്നിവയടങ്ങിയതാണ് സൂക്ഷ്മ ശരീരം. സൃഷ്ടിയുടെ ആരംഭത്തിൽ തന്നെ സൂക്ഷ്മ ശരീരം ആത്മാവിനോടൊപ്പം യാത്രയാരംഭിക്കുന്നു. സൃഷ്ടി കാലാവസാനം വരെ അഥവാ സൃഷ്ടികാലം മുഴുവൻ (432 കോടി വർഷം) ജീവാത്മാവ് സൂക്ഷ്മ ശരീരത്തോടൊപ്പം സഞ്ചരിക്കുന്നു. എന്നാൽ ഏതെങ്കിലും ജന്മത്തിൽ ജീവാത്മാവിന് മുക്തി ലഭിച്ചാൽ സൂക്ഷ്മ ശരീരം പ്രകൃതിയിൽ ലയിക്കുന്നു.

7) സ്ഥൂല ശരീരം എന്നു പറയുന്നത് എന്തിനെയാണ്?

ഉത്തരം:- അഞ്ചു കർമ്മേന്ദ്രിയങ്ങളടങ്ങിയ പഞ്ചഭൗതികമായ ഭാഗത്തെ സ്ഥൂല ശരീരം എന്നു പറയുന്നു.

8) ജനനം എന്നാൽ എന്താണ്?

ഉത്തരം :- ജീവാത്മാവ് സൂക്ഷ്മ ശരീരത്തോടൊപ്പം പഞ്ചഭൗതികമായ ശരീരത്തിൽ പ്രവേശിക്കുന്നതിനെ ജനനം എന്നു പറയുന്നു.

9) മരണം എന്നാൽ എന്താണ്?

ഉത്തരം :- ഒരു ജീവാത്മാവ് പഞ്ചഭൗതികമായ ശരീരം വിട്ടു പോകുന്നതിനെ മരണമെന്ന പറയുന്നു. എന്നാൽ മരണം ശരീരത്തിനു മാത്രമേ സംഭവിക്കുന്നുള്ളു. മരണമെന്നത് ശരീരം മാറുന്ന പ്രക്രിയയാണ് എങ്ങനെയാണോ മനുഷ്യൻ ജീർണിച്ച തന്റെ വസ്ത്രം ഉപേക്ഷിച്ച് പുതിയത് ധരിക്കുന്നത് അതു പോലെ ജീർണിച്ചു പഴകിയ ശരീരത്തെ ഉപേക്ഷിച്ച് ജീവാത്മാവ് പുതിയ ശരീരം തേടി പോകുന്നു. എന്നാൽ മരണം സംഭവിക്കുമ്പോൾ ആത്മാവും സൂക്ഷ്മ ശരീരവും സ്ഥൂല ശരീരം വിട്ടുപോകുന്നു വെങ്കിൽ മോക്ഷമെന്നാണ് പറയാറുള്ളത്.

10) മൃത്യു ഉണ്ടാവാൻ കാരണമെന്താണ്?

ഉത്തരം:- നാം ഏതെങ്കിലും ഒരു വസ്തുവിനെ നിരന്തരം ഉപയോഗിക്കുകയാണെന്നിരിക്കട്ടെ ആ വസ്തുവിന്റെ കഴിവുകൾ കുറഞ്ഞു വരുന്നതായി കാണാം. ക്രമേണ ആ വസ്‌തുമാറ്റി പുതിയതു സ്വീകരിക്കേണ്ട ഒരവസ്ഥ വന്നു ചേരുന്നു. അതുപോലെ നിരന്തരമായ ഉപയോഗത്താൽ ശരീരത്തിന്റെയും കഴിവുകൾ കുറഞ്ഞു വരുന്നു, ഇന്ദ്രിയങ്ങൾ ദുർബലങ്ങളാകുന്നു. ജീവാത്മാവിന് ആ ശരീരം ബാദ്ധ്യതയായി വരുമ്പോൾ ആ ശരീരത്തെ മാറ്റുന്ന പ്രക്രിയ തന്നെയാണ്‌ മൃത്യു അഥവാ മരണം.

11) മൃത്യു എന്ന അവസ്ഥയില്ലെങ്കിൽ എന്തു സംഭവിക്കും?

ഉത്തരം:- ലോകത്തിൽ വലിയ അവ്യവസ്ഥ യുണ്ടാകും. ജനസംഖ്യ വർദ്ധിക്കും. ലോകവാസം തന്നെ ദുഷ്ക്കരമാകും.

12) മൃത്യു അശുഭകാരിയാണോ?

ഉത്തരം:- അല്ല. മൃത്യു അശുഭകാരിയല്ല അത് ശരീരത്തിന്റെ പരിവർത്തന പ്രക്രിയയാണ്.

13) മൃത്യു അശുഭകാരിയല്ലെങ്കിൽ ജനങ്ങൾ ഭയക്കുന്നതെന്തിന് ?

ഉത്തരം :- കാരണം സാധാരണ ജനങ്ങൾ മൃത്യുവിന്റെ വൈജ്ഞാനിക സ്വരൂപത്തെ അറിയുന്നില്ല. മരണസമയത്ത് വളരെയേറെ കഷ്ടതകൾ അനുഭവിക്കേണ്ടി വരുമെന്ന് അവർ കരുതുന്നു. വേദങ്ങളോ ദർശനങ്ങളോ ഉപനിഷത്തോ പഠിക്കാത്ത അവർ അന്ധകാരത്തിൽ അകപ്പെട്ട് മൃത്യു സംഭവിക്കുന്നതിനു മുമ്പുതന്നെ ഭയം കൊണ്ട് മരിക്കുന്നു.

14) എന്നാൽ മൃത്യു സമയത്ത് എന്താണ് സംഭവിക്കുന്നത് എന്ന് അല്പമെങ്കിലും പറഞ്ഞു തരൂ ?

ഇത്തരം:- നിങ്ങൾ ഉറങ്ങാൻ കിടക്കുന്ന സമയം സാവധാനം ഉറക്കത്തിലേക്ക് വഴുതി വീഴുന്ന സമയം നിങ്ങൾക്കെന്തു തോന്നുന്നുവോ അതുപോലെയാണ് മരണാവസ്ഥയും. ഉറങ്ങുമ്പോൾ പ്രത്യേകിച്ച് ഒരനുഭവവും ഉണ്ടാകുന്നില്ല. എന്തെങ്കിലും കാരണവശാൽ നിങ്ങൾ മരണപ്പെടുന്ന അവസ്ഥയുണ്ടാക്കുന്ന മൂർഛാവസ്ഥയിൽ നിങ്ങളുടെ ജ്ഞാനം ശൂന്യമാകുന്നു. അതിനാൽ ഒരു തരത്തിലുള്ള ശാരീരിക പീഢയും അനുഭവവേദ്യമാകുന്നില്ല.
ഇത് ഈശ്വരൻ നൽകിയിരിക്കുന്ന കൃപയാണ്. എന്തെന്നാൽ മരണസമയത്ത് ജ്ഞാനം ശൂന്യമാകുകയും സുഷുപ്തിയിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു.

15) മരണഭയത്തെ ദൂരെയകറ്റുവാൻ എന്തു ചെയ്യണം?

ഉത്തരം :- എപ്പോഴാണോ താങ്കൾക്ക് വൈദികവും ആർഷവുമായ ഗ്രന്ഥങ്ങൾ (വേദം, ഉപനിഷത്, ദർശനങ്ങൾ തുടങ്ങിയവ) ശ്രദ്ധയോടെ പഠിച്ച് ജീവൻ,മൃത്യു, ശരീരം തുടങ്ങിയ വിഷയങ്ങളെ മനസ്സിലാക്കാൻ കഴിയുന്നത് അപ്പോൾ ഉള്ളിലുള്ള മൃത്യു ഭയത്തെ ഇല്ലാതാക്കുവാനും കൂടാതെ യോഗ മാർഗത്തിലൂടെ ചരിക്കുവാൻ തുടങ്ങുമ്പോൾ അജ്ഞാനത്തിന്റെ അളവു
കുറഞ്ഞുവരികയും ജ്ഞാനപ്രാപ്തി ലഭിക്കുന്നതോടുകൂടി മൃത്യുഭയം മാത്രമല്ല മറ്റു ഭയങ്ങൾ കൂടി ഇല്ലാതാകുകയും ചെയ്യും. എങ്ങനെയാണോ ചരിത്രങ്ങളിൽ നാം കേട്ടിട്ടുള്ള ബലിദാനികൾ രാഷ്ട്രത്തിനു വേണ്ടി തന്റെ ജീവൻ ബലിയർപ്പിക്കുവാൻ തയ്യാറായിട്ടുള്ളത് അവർക്കും യോഗദർശനങ്ങളും ഭഗവത് ഗീതയും വേദങ്ങളും തന്നെയാണ് അവരുടെ മനസ്സിനെ നിർഭയമാക്കാൻ പ്രേരണയായിട്ടുള്ളത്.
മഹാഭാരത യുദ്ധത്തിൽ ഭീഷ്മരേയും ദ്രോണ രേയും വധിച്ചാലുണ്ടാകുന്ന ഭയത്തിൽ നിന്നും യോഗേശ്വരനായ കൃഷ്ണൻ ഇതേ യോഗദർശനവും സാംഖ്യ ദർശനവും നിഷ്ക്കാമകർമ്മ സിദ്ധാന്തങ്ങളും അവതരിപ്പിച്ച് ഈ ശരീരം തന്നെ മരണധർമ്മത്തിനധീന മാണെന്ന് ബോദ്ധ്യപ്പെടുത്തി അർജുനന്റെ മനസ്സിനെ ഭയവിമുക്തമാക്കുകയാണ് ചെയ്തത്.
ഇതേ കാരണം കൊണ്ട് എല്ലാ മനുഷ്യരും വേദാദി ഗ്രന്ഥങ്ങളെ സ്വാദ്ധ്യായം ചെയ്യുകയും രാഷ്ട്രത്തിന്റെ ഉന്നതിക്കു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുമ്പോൾ അവർ മൃത്യുവിനെ ഭയക്കുന്നില്ല കൂടാതെ പ്രസന്നതയോടെ മൃത്യുവിനെ ആലിംഗനം ചെയ്യാൻ സന്നദ്ധരും ആകുന്നു.

16) എന്തെല്ലാം കാരണങ്ങളാലാണ് പുനർജന്മം സംഭവിക്കുന്നത്?

ഉത്തരം :- കർമ്മം ചെയ്യുകയെന്നത് ആത്മാവിന്റെ സ്വഭാവമാണ്. കർമ്മം ചെയ്യാതെ ഒരു നിമിഷം പോലും നിലനിൽക്കാൻ ആത്മാവിനു കഴിയില്ല. സത്കർമ്മമാണെങ്കിലും അസത്കർമ്മമാണെങ്കിലും കർമ്മങ്ങൾ ചെയ്തു കൊണ്ടേയിരിക്കും. ഈ കർമ്മങ്ങളുടെ ഫലമായി പുനർജന്മം ഉണ്ടാകുന്നു. അത് സർവദാ ഈശ്വരന്റെ നിയന്ത്രണത്തിലുമാണ്.

17) എപ്പോഴാണ് പുനർജൻമം സംഭവിക്കാതിരിക്കുന്നത്?

ഉത്തരം :- ജീവാത്മാവ് മോക്ഷപ്രാപ്തിയിൽ ഇരിക്കുമ്പോൾ പുനർജനിക്കുന്നില്ല. അതിനു ശേഷം പുനർജനിക്കുന്നു.

18) മോക്ഷപ്രാപ്തിയിൽ എന്തുകൊണ്ട് പുനർജനിക്കുന്നില്ല ?

ഉത്തരം :- മോക്ഷപ്രാപ്തിയിൽ സ്ഥൂല ശരീരം പഞ്ച തത്വങ്ങളിൽ ലയിക്കുന്നു. അതോടൊപ്പം സൂക്ഷ്മ ശരീരവും ആത്മാവിൽ നിന്നും വേർപെട്ട് മൂലകാരണമായ പ്രകൃതിയിൽ ലയിക്കുന്നതു കൊണ്ട് പുനർജന്മം ഉണ്ടാകുന്നില്ല.

19) മോക്ഷത്തിനു ശേഷം ആത്മാവിന് ഒരിക്കലും പുനർജന്മമുണ്ടാകുന്നില്ലെ?

ഉത്തരം :- മോക്ഷപ്രാപ്തിയുടെ കാലാവധിയിൽ പുനർജനിക്കുന്നില്ല, അതിനു ശേഷം ഉണ്ടാകുന്നു.

20) മോക്ഷം നിത്യമാണെന്നു പറയാറുണ്ടല്ലൊ. പിന്നെ എങ്ങനെയാണ് നിശ്ചിത കാലാവധിയുണ്ടെന്നു പറയുക?

ഉത്തരം :- കർമ്മങ്ങൾ കാലാനുബന്ധിയാണല്ലൊ. അപ്പോൾ കർമ്മഫലവും കാലാനുബന്ധി യായിരിക്കും. യൗഗികമായ കർമ്മങ്ങളുടെ ഫലമായ മോക്ഷപ്രാപ്തി ഈശ്വരീയ ആനന്ദത്തിന്റെ രൂപത്തിലായിരിക്കും. അതു കൊണ്ട് മോക്ഷത്തിന്റെ കാലാവധിക്കു ശേഷം ജീവാത്മാവ് വീണ്ടും ശരീര ധാരണം ചെയ്യുന്നു.

21) മോക്ഷത്തിന്റെ കാലയളവ് എപ്പോൾ വരെയായിരിക്കും?

ഉത്തരം :- ഒരു പരാന്ത കാലം അഥവാ 31104000 കോടി മാനുഷ വർഷമാണ് ആത്മാവ് മുക്താവസ്ഥയിലിരിക്കുന്ന പരമാവധി കാലം.

22) മോക്ഷാവസ്ഥയിൽ സ്ഥൂല ശരീരമോ സൂക്ഷ്മ ശരീരമോ കൂടെയുണ്ടാകുമോ?

ഉത്തരം :- മോക്ഷാവസ്ഥയിൽ ആത്മാവ് ബ്രഹ്മാണ്ഡത്തെ ഭ്രമണം ചെയ്തു കൊണ്ട് ബ്രഹ്മാനന്ദം അനുഭവിച്ചുകൊണ്ടിരിക്കുന്നു. എങ്ങനെയാണോ വലിയ സമുദ്രത്തിൽ ചെറിയ മത്സ്യങ്ങൾ വിഹരിക്കുന്നത് അതുപോലെ ജീവാത്മാവിന് വേറേ ശരീരത്തിന്റെ അവശ്യകത ഉണ്ടാകുന്നില്ല.

23) മോക്ഷാവസ്ഥക്കു ശേഷം ജീവാത്മാവിന് എപ്രകാരമാണ് ശരീരം തിരികെ ലഭിക്കുക?

ഉത്തരം :- കൽപാരംഭത്തിൽ ആത്മാവിന് ആദ്യം തന്നെ സൂക്ഷ്മ ശരീരം ലഭിക്കുന്നു. അതിനു ശേഷം ഈശ്വരീയ മാർഗത്തിന്റെയും ഔഷധികളുടെയും സഹായത്തോടെ അമൈഥുനീ രൂപത്തിലുള്ള ശരീരം പ്രാപ്തമാകുന്നു. മോക്ഷത്തിലിരുന്ന് പുണ്യങ്ങൾ നുകർന്ന മുക്താത്മാക്കളായ ഇവർ സർവ്വശ്രേഷ്ഠ വിദ്വാന്മാരാകുന്നു. സൃഷ്ടിയുടെ ആരംഭത്തിലും ഇങ്ങനെയുള്ള നാലു വിദ്വാന്മാർ (അഗ്നി, വായു, ആദിത്യൻ, അംഗിരസ്) ജന്മമെടുക്കുകയും വേദജ്ഞാനം അവരിലൂടെ ഈശ്വരൻ പ്രകടമാക്കുകയുമാണ് ചെയ്തത്.

24) മോക്ഷ കാലം പൂർത്തിയാക്കിയ ആത്മാക്കൾക്ക് മനുഷ്യജന്മം തന്നെ ലഭിക്കുമോ? അതോ മൃഗങ്ങളുടെ ജന്മം ലഭിക്കുമോ?

ഉത്തരം :- മനുഷ്യ ജന്മം തന്നെ ലഭിക്കും.

25 :- എന്തുകൊണ്ട് മനുഷ്യ ജന്മം മാത്രം ലഭിക്കുന്നു ?

ഉത്തരം :- എന്തെന്നാൽ മോക്ഷാവസ്ഥയിൽ പുണ്യകർമ്മഫലമായ ഈശ്വരാനന്ദം അനുഭവിച്ചു തീരുന്നു. ഈ സമയം പാപകർമ്മങ്ങൾ ചെയ്തിട്ടില്ല. അതുകൊണ്ട് മൃഗമായി ജനിക്കേണ്ട ആവശ്യം വരുന്നില്ല. കർമ്മശൂന്യമായ മനുഷ്യ ജന്മം തന്നെ ലഭിക്കുന്നു.

26 :- മോക്ഷത്തെ പ്രാപിക്കുമ്പോൾ പുനർജന്മത്തിലേക്കുള്ള വഴി അടയുന്ന തെന്തുകൊണ്ട്?

ഉത്തരം :- യോഗാഭ്യാസം തുടങ്ങിയ സാധനകളാൽ സാധനകളുടെ പരമാവസ്ഥയായ നിർബീജ സമാധി യിൽ കർമ്മവാസനകൾ പൂർണമായും ദഗ്ധമാകുന്നതു കൊണ്ട് ചിത്തവൃത്തി നിരോധം സംഭവിക്കുന്നു. ജീവാത്മാവിന് സൂഷ്മ ശരീരവുമായുള്ള ബന്ധം ഇല്ലാതാവുന്നതോടേ പുനർജന്മ ത്തിലേക്കുള്ള മാർഗം അടയുന്നു.

27) ജനന മരണങ്ങളിൽ നിന്ന് എങ്ങനെ രക്ഷ നേടാം?

ഉത്തരം :- യോഗമാർഗം സ്വീകരിച്ചു കൊണ്ട് മുക്തി അഥവാ മോക്ഷത്തേ നേടുക.

28) പുനർജന്മത്തിൽ എന്തടിസ്ഥാന ത്തിലാണ് ശരീരം ലഭിക്കുന്നത്?

ഉത്തരം :- എപ്രകാരമാണോ നാം നമ്മുടെ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് ആ കർമ്മങ്ങൾക്കനുസരിച്ച് ശരീരം ലഭിക്കുന്നു.

29) കർമ്മങ്ങൾ എത്ര തരം ഉണ്ട്?

ഉത്തരം :- പ്രധാനമായും കർമ്മങ്ങൾ സാത്വികം, രാജസികം, താമസികം എന്നിങ്ങനെ മൂന്നു വിഭാഗത്തിൽപ്പെടുന്നു.

1. സാത്വിക കർമ്മങ്ങൾ :- സത്യഭാഷണം, വിദ്യാ ധ്യയനം, പരോപകാരം, ദാനം, ദയാ, സേവാ, തുടങ്ങിയവ.

2. രാജസിക കർമ്മങ്ങൾ :- മിഥ്യാഭാഷണം, കളികൾ, സ്വാദ്, സുഖലോലുപത, സ്ത്രീ സംസർഗ്ഗം, ചലചിത്രം മുതലായവയിൽ രമിക്കുന്നത്‌ രാജസിക കർമ്മങ്ങളാണ്.

3. താമസിക കർമ്മങ്ങൾ :- മോഷണം, കലഹം, ഹിംസ,ചൂതാട്ടം, പരസ്ത്രീ ഗമനം, തുടങ്ങിയ ദുഷ്കർമ്മങ്ങൾ.

ഇതിൽ പെടാതെ നിൽക്കുന്ന ചില കർമ്മങ്ങളാണ് ദിവ്യ കർമ്മങ്ങൾ. ഋഷിമാരും യോഗികളും അനുഷ്ഠിക്കുന്ന കർമ്മങ്ങളാണിവ. ഇവർ ചെയ്യുന്ന കർമ്മങ്ങൾ മേൽപറഞ്ഞ മൂന്നു കർമ്മങ്ങൾക്കതീതമാണെന്ന് മാനിക്കപ്പെടുന്നു.
ഈശ്വരന്റെ സമീപമാണിവരുടെ സ്ഥാനമെന്നുള്ള തുകൊണ്ട് ദിവ്യ കർമ്മങ്ങൾ മാത്രമേ ഇവരിൽ നിന്നും ഉണ്ടാകുന്നുള്ളു.

30) ഏതു പ്രകാരമുള്ള കർമ്മങ്ങൾ ചെയ്താലാണ് മനുഷ്യ യോനിയിൽ ജനിക്കുക?

ഉത്തരം :- സാത്വികവും രാജസികവുമായ കർമ്മങ്ങൾ ചെയ്താലാണ് മനുഷ്യ ദേഹം ധരിക്കാനുള്ള യോഗ്യത നേടുന്നത്. സാത്വിക ,കർമ്മഫലങ്ങൾ കൂടുതലുണ്ടെങ്കിൽ ഉന്നത കുലങ്ങളിലും രാജസിക കർമ്മങ്ങളുടെ പ്രഭാവമാണ് കൂടുതലെങ്കിൽ മനുഷ്യകുലത്തിൽ തന്നെ നീച കുടുബത്തിലായിരിക്കും ജനിക്കുക.
അത്യധികമായ സാത്വിക കർമ്മങ്ങൾ ചെയ്യുന്നവർ വിദ്വാനായ മാനവന്റെ ഗൃഹത്തിൽ തന്നെ ജനിക്കുന്നു.

31) ഏതു പ്രകാരത്തിലുള്ള കർമ്മങ്ങൾ ചെയ്താലാണ് ആത്മാവിന് ജന്തുക്കളുടെ ശരീരം ലഭിക്കുക?

ഉത്തരം :- രാജസികവും താമസികവുമായ കർമ്മങ്ങളുടെ ഫലമായി ജന്തുക്കളുടെ ശരീരം ജീവാത്മാക്കൾക്കു കിട്ടുന്നു. താമസിക കർമ്മങ്ങളുടെ ആധിക്യത്താൽ ജന്തുക്കളിൽ തന്നെ നീചയോനികളിൽ ജനിക്കുന്നു. രാജസിക സ്വഭാവം കൂടുതലുള്ളവരായ (കലഹം, മാംസാഹരം തുടങ്ങിയവ ശീലങ്ങളാക്കിയവർ) സിംഹം, കരടി, പട്ടി തുടങ്ങിയ യോനികളിലും താമസിക സ്വഭാവം കൂടുതലുള്ളവർ നീചയോനികളായ കൃമികീടങ്ങൾ, പാമ്പ്, പാറ്റ തുടങ്ങിയവയിലും ജനിക്കുന്നു. അങ്ങനെ കർമ്മങ്ങൾക്കനുസരിച്ച് നീച ശരീരങ്ങളും ജന്തുശരീരങ്ങളും ജീവാത്മാക്കൾക്ക് ഭോഗയോനികളായി ഭവിക്കുന്നു.

32) നാം കഴിഞ്ഞ ജന്മത്തിൽ എന്തായിരുന്നു? അടുത്ത ജൻമത്തിൽ എന്തായിരിക്കും എന്ന് തിരിച്ചറിയാൻ കഴിയുമോ?

ഉത്തരം :- ഇല്ല. ഒരിക്കലുമില്ല. സാധാരണ മനുഷ്യർക്ക് ഇതു മനസ്സിലാക്കാൻ സാധിക്കില്ല. കാരണം ഇത് ഈശ്വരന്റെ അധികാര പരിധിയിൽ പ്പെട്ട കാര്യമാണ് നമ്മുടെ കർമ്മങ്ങൾക്കനു സരിച്ച് ശരീരം നല്കുക എന്നത്. ഇത് എല്ലാവരും മാനിക്കുന്നു.

33) എന്നാൽ ഇത് ആർക്ക് മനസ്സിലാ ക്കാൻ സാധിക്കും?

ഉത്തരം :- കേവലം ഒരു സിദ്ധയോഗിക്കു മാത്രമേ ഇതറിയാൻ സാധിക്കുകയുള്ളു. യോഗാഭ്യാസം കൊണ്ട് ബുദ്ധിയെ തീവ്രമാക്കിയ ഒരു യോഗിക്ക് ബ്രഹ്മാണ്ഡത്തിന്റെയും പ്രകൃതിയുടെയും മഹത്വപൂർണമായ രഹസ്യത്തെ തന്റെ യോഗശക്തി കൊണ്ട് അറിയാൻ സാധിക്കുന്നു. ആ യോഗിക്ക് ബാഹ്യമായ ഇന്ദ്രിയങ്ങളുടെ ആവശ്യമില്ല. അവരുടെ അന്തക്കരണവും ബുദ്ധിയും എല്ലാം തിരിച്ചറിയുന്നു. ആ ബുദ്ധിയുടെ മുമ്പിൽ ഭുതവും ഭവിഷ്യത്തും എല്ലാം പ്രത്യക്ഷമാകുന്നു.

34) എന്നാൽ ഇത് ഒരു യോഗിക്ക് ഏതുവിധേനയാണ് അറിയാൻ കഴിയുന്നത്?

ഉത്തരം :- ഈ അവസരത്തിൽ നാം പുനർജന്മമെന്ന വിഷയത്തേക്കുറിച്ചാണ് ചിന്തിക്കുന്നത്. ചോദിച്ച ചോദ്യത്തിനുത്തരം മറ്റൊരു വിഷയമാണ്. വിസ്താര ഭയത്താൽ മറ്റൊരവസരത്തിൽ യോഗിക്ക് വികസിത ശക്തി കൊണ്ട് എല്ലാം അറിയാൻ സാധിക്കുമെന്നും ഏതെല്ലാം ശക്തികളാണവയെന്നും എങ്ങനെ അവയെ പ്രാപിക്കാമെന്നും വിശദമായി ചർച്ച ചെയ്യാം.

35) പുനർജന്മം ഉണ്ട് എന്നതിന് എന്താണ് പ്രമാണം ?

ഉത്തരം :- ഉണ്ട്. നവജാത ശിശുക്കളെ ഒന്ന് ശ്രദ്ധിച്ചാൽ ജനിച്ചയുടനെ അമ്മയുടെ മുലയിൽ നിന്നും പാൽ കുടിക്കാൻ തുടങ്ങും ആരും പഠിപ്പിച്ചിട്ടല്ല ഇതു ചെയ്യുന്നത്. കഴിഞ്ഞ ജന്മത്തിൽ പാൽ കുടിച്ച അനുഭവം ഉള്ളതുകൊണ്ടാണ് ശിശു ഇതു ചെയ്യുന്നത്.
ഇനി മറ്റൊന്ന് ആ ശിശുവിനെ ഒറ്റക്ക് ഒരു മുറിയിൽ കിടത്തുംമ്പോഴും മറ്റാരുമില്ലെങ്കിലും ആ കുട്ടി തന്നത്താൻ ചിരിക്കുന്നതു കാണാം ഇതും കഴിഞ്ഞ ജന്മാനുഭവങ്ങളുടെ ഓർമ്മകളാണ്. എന്നാൽ വളരുന്നതിനനുസരിച്ച് ഇതെല്ലാം മറന്നു പോകുന്നു.

36) എന്നാൽ ഈ പുനർജന്മത്തെ സാധൂകരിക്കാനുള്ള എന്തെങ്കിലും ഉദാഹരണങ്ങളുണ്ടൊ?

ഉത്തരം :- ഉണ്ട്. പത്രങ്ങളിലോ ടി. വി വാർത്തകളിലോ നിങ്ങൾ ചിലപ്പോൾ കേൾക്കാറുണ്ട് ഒരു കുട്ടി കഴിഞ്ഞ ജന്മത്തിലെ കാര്യങ്ങൾ ഓർമ്മിക്കുന്നുവെന്നും എവിടെയാണ് ജനിച്ചതെന്നും ഏതു ഗൃഹത്തിലാണ് വളർന്നതെന്നും മരണപ്പെട്ടതെങ്ങനെ യെന്നുമൊക്കെ. എന്നാൽ ആ കുട്ടി ജനിച്ച ഗ്രാമത്തിൽ അവൻ പോയിട്ടോ അഥവാ ആരെങ്കിലും പറഞ്ഞു കൊടുക്കുകയോ ചെയ്തിട്ടില്ലയെന്നും. ഇതിനു കാരണം മരണത്തിനു ശേഷവും ആത്മാവിനോടൊപ്പം സൂക്ഷ്മ ശരീരവും സഞ്ചരിക്കുന്നതിനാൽ ഗുപ്തമായി കിടക്കുന്ന ചില ഓർമ്മകൾ ചില സാഹചര്യങ്ങളിൽ പുറത്തു വരുന്നു എന്നതിനാലാണ് .

37) ഇങ്ങനെയുള്ള സംഭവങ്ങൾ ഈ ആധുനിക യുഗത്തിൽ, വൈജ്ഞാനിക കാലഘട്ടത്തിൽ ജനങ്ങളെങ്ങനെ മാനിക്കും?
ഇതെല്ലാം ശരിയെന്ന് നിർണ്ണയിക്കാൻ തക്കവണ്ണം വൈജ്ഞാനികവും തർക്കികവുമായ എന്തു പ്രമാണമാണുള്ളത്?

ഉത്തരം :- ആരു പറഞ്ഞു പുനർജന്മസിദ്ധാന്തം വിജ്ഞാനത്തിനു വിരുദ്ധമാകുമെന്ന്? വൈജ്ഞാനിക രൂപത്തിലും ഇതു സത്യം തന്നെയാണ് . താങ്കൾക്കത് പെട്ടെന്നു തന്നെ വെളിവാക്കിതരാം.

38) എന്നാൽ വെളിവാക്കിയാലും ?

ഉത്തരം :- ആദ്യമേ പറയപ്പെട്ടതു പോലെ മൃത്യുവെന്നത് കേവലം ശരീരത്തിനു മാത്രമേ സംഭവിക്കുന്നുള്ളു. സൂക്ഷ്മ ശരീരം ആത്മാവിനോടൊപ്പം മുന്നോട്ടു പോകുന്നു. എന്നാൽ കഴിഞ്ഞ ജന്മങ്ങളുടെ സംസ്ക്കാരവും ആ ബുദ്ധിയിൽ സമാഹൃതമാണ്. ഏതെങ്കിലും ജന്മത്തിൽ ആ കർമ്മ സംസ്ക്കാരം അതേ പരിതസ്ഥിതിയിൽ എത്തപ്പെട്ടാൽ ആ കർമ്മ സംസ്ക്കാരം ഉണർന്നു പുറത്തു വരാം.
ഈ ഉദാഹരണം നോക്കുക :- ഒരിക്കൽ ഹരിയാനയിൽ സിർസായിലെ ഗ്രാമത്തിൽ നടന്ന ഒരു സംഭവമാണ് ആറു വയസുള്ള ഒരു ബാലനെ അവന്റെ മാതാപിതാക്കൾ സ്ക്കൂൾ സന്ദർശിക്കാൻ കൊണ്ടു പോയി. അവന്റെ സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ടായിരുന്നു അത്. കുട്ടിക്ക് ഹരിയാന്വിയും ഹിന്ദിയും മാത്രമേ അറിയുമായിരുന്നുള്ളു. ആ സ്ക്കൂളിലെ രസതന്ത്ര പരീക്ഷണശാലയിൽ എത്തിയപ്പോൾ പെട്ടെന്ന് ആ കുട്ടിയുടെ മുഖം ചുവന്നു വലിയ ഭാവമാറ്റം ഉണ്ടായി. കുട്ടി ഉടൻ തന്നെ ഫ്രഞ്ചു ഭാഷയിൽ സംസാരിക്കാൻ തുടങ്ങി. മാതാപിതാക്കൾ ഭയന്നു പോയി. എല്ലാവരും കൂടി കുട്ടിയെ  ആശുപത്രിയലെത്തിച്ചു. കാര്യങ്ങൾ മനസ്സിലാക്കിയ ഡോക്ടർ ഒരു ദ്വിഭാഷിയേ വിളിച്ചുവരുത്തി. ദ്വിഭാഷിയുടെ സഹായത്താൽ കാര്യങ്ങൾ ചോദിച്ചപ്പോൾ ബാലൻ പറഞ്ഞു.  എന്റെ പേരു് സൈമൺ ഗ്ലാസ്ക്കിയെന്നാണ്. ഞാനൊരു ഫ്രഞ്ച് കെമിസ്റ്റാണ്, എന്റെ പരീക്ഷണശാലയിലുണ്ടായ ഒരപകടത്തിലാണ് ഞാൻ മരണപ്പെട്ടത്. ഈ സംഭവത്തിൽ നിന്നും എന്തു മനസ്സിലാകുന്നു? പൂർവ്വജന്മങ്ങളിലെ സംഭവങ്ങളുമായി സാദൃശ്യമുള്ള ഒരനുകൂല സാഹചര്യം ബുദ്ധിയിൽ ചലനമുണ്ടാക്കുകയും ഉറങ്ങിക്കിടന്നിരുന്ന കർമ്മസംസ്ക്കാരം പുറത്തു വരികയും ചെയ്യുമെന്നാണ്. പരീക്ഷണശാലയിൽ എത്തിയ ബാലന് കഴിഞ്ഞ ജന്മത്തിലെ ഓർമ്മപെട്ടെന്നുണ്ടാവുകയാണ് ചെയ്തത്. ഇങ്ങനെയുള്ള എത്രയോ അനുഭവങ്ങൾ നമുക്ക് വൈജ്ഞാനിക രൂപത്തിൽ ലഭിക്കും.

39) എന്തുകൊണ്ടാണ് ഇങ്ങനെയുള്ള സംഭവങ്ങൾ ഭാരതത്തിൽ മാത്രം സംഭവിക്കുന്നത്? ലോകം ഇതിനെ മാനിക്കാത്തത് എന്തുകൊണ്ട് ?

ഉത്തരം :- ഇങ്ങനെയുള്ള സംഭവങ്ങൾ ലോകത്തിൽ എല്ലായിടത്തും സംഭവിക്കാറുണ്ട്. പിന്നെ ലോകം ഇതിനെ മാനിക്കാത്തതിന്റെ കാരണം അവർക്ക് വേദാനുസാരമായിട്ടോ യോഗ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലോ ശരീരത്തേക്കുറിച്ചുള്ള ജ്ഞാനം ഇല്ലാത്തതു കൊണ്ടാണ് അവരെ സംബന്ധിച്ചിടത്തോളം മനുഷ്യ ശരീരം മാംസവും കുറേ എല്ലിൻ കൂട്ടങ്ങളും മാത്രമാണ്. അവർ ജീവനേക്കുറിച്ചോ ആത്മാവിനെക്കുറിച്ചോ ഈശ്വരീയ വ്യവസ്ഥയേക്കുറിച്ചോ പഠിക്കുന്നില്ല. പുനർജന്മവുമായി ബന്ധപ്പെട്ട സംഭവങ്ങൾ പാശ്ചാത്യദേശത്ത് ഉണ്ടായിട്ടുണ്ടെങ്കിലും അവർ അതിനെ മൾട്ടിപ്പിൾ പേർസണാലിറ്റി സിൻട്രോം   എന്നു പേരിട്ട് മാനസിക രോഗമായി കണക്കാക്കുന്നു. കൂടുതൽ പരീക്ഷണങ്ങളൊന്നും നടത്തുന്നില്ല.

40) പുനർജന്മം കേവലം ഭൂമിയിൽ മാത്രമോ അതോ ഇതര ഗ്രഹങ്ങളിലും ഉണ്ടോ?

ഉത്തരം :- പുനർജന്മം ഈ ബ്രഹ്മാണ്ഡം മുഴുവനും സംഭവിക്കുന്നു. അസംഖ്യം സൗരയൂഥങ്ങളണ്ടിവിടെ. ഭൂമിയേപ്പോലെ എത്രയോ ഗ്രഹങ്ങളുണ്ട്. ശരീരം വേർപെട്ട ഒരു ജീവാത്മാവ് ഭൂമിയിൽ നിന്നും മറ്റേതെങ്കിലും വാസയോഗ്യമായ ഗ്രഹത്തിൽ ഈശ്വര വ്യവസ്ഥയനുസരിച്ച് ഏതെങ്കിലും ശരീരത്തിൽ ജന്മമെടുക്കാം എല്ലാം ഈശ്വരിയ വ്യവസ്ഥയ്ക്ക് അധീനമാണ് .
വലിയ ഒരാനയുടെ ശരീരത്തിലിരുന്ന ജീവാത്മാവിന് ഒരു കൊതുകിന്റെ ശരീരത്തിൽ എങ്ങനെയാണ് പ്രവേശിക്കാൻ കഴിയുക എന്ന സംശയം തോന്നാം. ഇതും ഒരു ഭ്രമമാണ്. ജീവാത്മാവ് ശരീരം മുഴുവനും നിറഞ്ഞിരിക്കുന്നില്ല. അത് മസ്തിഷ്ക്ക ഹൃദയത്തിൽ അണുരൂപമായി വർത്തിക്കന്നു. അത് ഏക രൂപത്തിലാണ് മത്സ്യത്തിലാണെങ്കിലും ഉറുമ്പിലാണെങ്കിലും

പത്‌മപുജ

പത്‌മപുജ

പൂജാവിധാനങ്ങളിൽ വളരെയധികം പ്രാധാന്യം പത്‌മങ്ങൾക്കുണ്ട്‌. ക്ഷേത്രാരാധന അഥവാ വിഗ്രഹാരാധന, ഹോമം, പത്‌മമിട്ട്‌ പൂജ എന്നിങ്ങനെ പൂജാവിധികളെ മൊത്തത്തിൽ മൂന്നായി വർഗ്ഗീകരിക്കാവുന്നതാണ്‌. മൂന്നിനും ഏതാണ്ട്‌ തുല്യമായ പ്രാധാന്യമാണ്‌ ആരാധനാസമ്പ്രദായങ്ങളിൽ കാണുന്നത്‌. പത്‌മം ഇട്ട്‌ ചെയ്യുന്ന പൂജകളിൽ പത്‌മത്തിനാണ്‌ പരമപ്രാധാന്യം. പത്‌മത്തിനകത്ത്‌ വിഗ്രഹങ്ങളോ വിളക്കുകളോ വെച്ചിരിക്കണമെന്നില്ല. പത്‌മത്തിന്‌ തന്നെയാണ്‌ അപ്പോൾ എല്ലാ പൂജകളുംചെയ്യുന്നത്‌. ഇത്തരം പത്‌മങ്ങൾ മൊത്തത്തിൽ വൈദികം, താന്ത്രികം, മാന്ത്രികമ എന്ന്‌ മൂന്നു വിഭാഗങ്ങളിൽ പെട്ടവയാണ്‌. കളംപാട്ട്‌ തുടങ്ങിയ ഫോക്ക്‌ കലകളിൽ കളങ്ങൾക്ക്‌ കൽപ്പിച്ചിരിക്കുന്ന പ്രാധാന്യത്തിന്‌ തുല്യമാണ്‌ വൈദികപാരമ്പര്യത്തിൽ പത്‌മങ്ങൾക്കുളളത്‌. സ്‌ഥലശുദ്ധിചെയ്‌ത്‌ അലങ്കരിച്ച മണ്‌ഡപത്തിൽ പൂജ തുടങ്ങുന്നതിനു മുൻപേ പത്‌മം വരയ്‌ക്കുന്നു. വെളുപ്പ്‌, ചുവപ്പ്‌, കറുപ്പ്‌, മഞ്ഞ, പച്ച എന്നീ വർണ്ണപൊടികളാണ്‌ പത്‌മങ്ങൾക്ക്‌ ഉപയോഗിക്കുന്നത്‌. ഉണക്കലരി ഉണക്കിപ്പൊടിച്ച അരിപ്പൊടിയാണ്‌ വെളളപ്പൊടി. മഞ്ഞൾ ചുണ്ണാമ്പ്‌ ഇവ ചേർത്ത്‌കുഴച്ച്‌ ഉണക്കിപ്പൊടിച്ചാണ്‌ ചുവപ്പുപൊടി തയ്യാറാക്കുന്നത്‌. ഉമികത്തിച്ച്‌ കരിച്ച്‌ പൊടിച്ചാണ്‌ കറുപ്പ്‌ പൊടിയുടെ നിർമ്മാണം. മഞ്ഞൾ പൊടിച്ചുണക്കി മഞ്ഞപ്പൊടി ഉണ്ടാക്കുന്നു. വാകയില പൊടിച്ചാണ്‌ പച്ചപ്പൊടി നിർമ്മിക്കുന്നത്‌. ഈ പൊടികളുടെ വർണ്ണങ്ങൾക്ക്‌ പിന്നിലുളള സങ്കൽപ്പത്തെക്കുറിച്ച്‌ തന്ത്രസമുച്ചയത്തിൽ പ്രതിപാദിക്കുന്നുണ്ട്‌. (തന്ത്രസമുച്ചയം. പടലം 12 ശ്ലോ. 48) പഞ്ചഭൂതസങ്കൽപമാണ്‌ അഞ്ചു വർണ്ണങ്ങൾക്കുളളത്‌. മഞ്ഞ പൃഥിവീഭൂതമായും വെളുപ്പ്‌ ജലഭൂതമായും ചുവപ്പ്‌ തോജോഭൂതമായും പച്ച വായുഭൂതമായും കറുപ്പ്‌ ആകാശഭൂതമായും പരികല്പിക്കപ്പെട്ടിരിക്കുന്നു. അതിലൂടെ പഞ്ചഭൂതമയമായ മൂർത്തീശരീരസങ്കൽപം പത്‌മങ്ങളുടെ നിർമ്മാണത്തിനു പിറകിലുണ്ടെന്ന്‌ കണ്ടെത്താവുന്നതാണ്‌. പൊടികളുടെ വർണ്ണങ്ങൾക്ക്‌ ഗുണകൽപനയുമുണ്ട്‌. വെളുപ്പ്‌ സാത്വികഗുണത്തേയും ചുവപ്പ്‌ രാജസ ഗുണത്തേയും കറുപ്പ്‌ താമസ ഗുണത്തേയും പ്രതിനിധാനം ചെയ്യുന്നു. പത്‌മങ്ങളുടെ നിർമ്മാണത്തിൽ ഈ ത്രിഗുണസങ്കൽപത്തിന്‌ വളരെയധികം പ്രാധാന്യമുണ്ട്‌. താന്ത്രികം, മാന്ത്രികം, വൈദികം എന്നീ തരംതിരിവുകളിൽ താന്ത്രികവും വൈദികവുമായ വിഭാഗങ്ങളിൽ പ്രധാനികളായ സപ്തദേവൻമാരെ ഉദ്ദേശിച്ചാണ്‌ വിധികൾ കാണുന്നത്‌. വിഷ്‌ണു, ശിവൻ, ദുർഗ്ഗ, ശങ്കരനാരായണൻ, സുബ്രഹ്‌മണ്യൻ, ഗണപതി, ശാസ്‌താവ്‌ എന്നീ സപ്‌തദേവതമാർക്ക്‌ പരിവാര പൂജചെയ്യാൻ ഇടുന്നതാണ്‌ ഏറ്റവും വലിയ പത്‌മങ്ങൾ. വിഷ്‌ണുവിന്റെ സപരിവാരപൂജ ചെയ്യാൻ ഇടുന്നതാണ്‌ ചക്രാബ്‌ജമാണ്‌ പത്‌മങ്ങളിൽവച്ച്‌ ഏറ്റവും വലുതും മനോഹരവും. ആശാരിക്കോലിന്‌ എട്ടുകോൽ നീളത്തിലും എട്ടുകോൽ വീതിയിലും സമചതുരമായി നിർമ്മിച്ചെടുക്കുന്നതാണ്‌ ചക്രാബ്‌ജം. ദുർഗ്ഗയ്‌ക്ക്‌ ശക്തിദണ്‌ഡ്‌ എന്ന പത്‌മമാണ്‌ ഇടുന്നത്‌. സുബ്രഹ്‌മണ്യന്‌ ഷൾദളപത്‌മം നിർമ്മിക്കുന്നു. ശിവൻ, ഗണപതി, ശങ്കരനാരായണൻ, ശാസ്‌താവ്‌ എന്നീ ദേവതകൾക്ക്‌ ഭദ്രകപത്‌മമാണ്‌ ഇടേണ്ടത്‌. രൂപത്തിലും ഭാവത്തിലും വിഭിന്നമായ നാലുവിധത്തിലാണ്‌ ഇങ്ങനെ ഏറ്റവും വലിയ പത്‌മങ്ങൾ ഇടുന്നത്‌. മഹാകുംഭകലശത്തിന്‌ രണ്ടുവിധത്തിലുളള സ്വസ്തികഭദ്രകപത്‌മവും ദേവപ്രതിഷ്‌ഠയിൽ ദേവനെ കിടത്താനുളള ശയ്യാപത്‌മവും (എല്ലാദേവൻമാർക്കും) പ്രധാനപത്‌മങ്ങളാണ്‌. ഇതിനുപുറമേ 41 വിധത്തിലുളള കലശപത്‌മങ്ങൾ ഉളളത്‌ താന്ത്രികപത്‌മങ്ങളുടെ വിഭാഗത്തിൽ പെടുന്നു. പുതിയ വീട്‌ നിർമ്മിച്ചാൽ ഗൃഹപ്രവേശത്തോടനുബന്ധിച്ച്‌ നടത്തിയിരുന്ന വാസ്‌തുബലി നടത്താൻ ഇട്ടിരുന്ന വാസ്‌തുബലി പത്‌മവും താന്ത്രികവിഭാഗത്തിൽ പെടുന്നു. ഹോമകർമ്മങ്ങളിൽ അതുമായി ബന്ധപ്പെട്ട്‌ വരയ്‌ക്കുന്ന പത്‌മങ്ങളും മറ്റും വൈദികപത്‌മങ്ങളുടെ വിഭാഗത്തിലാണ്‌ പെടുന്നത്‌. ഗ്രഹശാന്തി ഹോമത്തിന്‌ ബന്ധപ്പെട്ട കർമ്മങ്ങൾക്ക്‌ ഇടുന്ന ഗ്രഹശാന്തി പത്‌മം ഇവയിൽ പ്രധാനമാണ്‌.
“വൃത്തം ത്രികോണം പഞ്ചാശ്രം ചതുരശ്രം ഇഷും തഥാ ദീർഘം ധനുഃ ശൂർപ്പവച്ച ധ്വജവൽപത്‌മമിഷ്യതേ
മദ്ധ്യം ദക്ഷിണപൂർവ്വം ചന്നഗ്‌നാവീശാനുത്തരേ
പശ്ചിമേനിരൃതേവായൗഗ്രഹാണാം ശാന്തി കർമ്മണി” തുടങ്ങിയ പ്രമാണപ്രകാരം വരയ്‌ക്കുന്ന ഗ്രഹശാന്തിപത്‌മം മറ്റു പത്‌മങ്ങളിൽനിന്ന്‌ വിഭിന്നമായതാണ്‌. നവഗ്രഹസങ്കൽപത്തിലുളള പത്‌മമാണിത്‌. പത്‌മത്തിന്റെ മദ്ധ്യത്തിലും ദിക്കുവിദിക്കുകളിലുമായി നവഗ്രഹങ്ങളുടെ പ്രതീകങ്ങളെ വരച്ചെടുക്കുന്നതാണ്‌ ഈ പത്‌മം. ദിക്കുവിദിക്കുകളും മദ്ധ്യവുമടക്കം ഒൻപത്‌ സമചതുരങ്ങൾ ആദ്യം വെളുത്ത പൊടിയിൽവരയ്‌ക്കുന്നു. മദ്ധ്യത്തിലെ ചതുരത്തിൽ ഒരുവൃത്തം വരച്ച്‌ ചുവപ്പുപൊടി നിറയ്‌ക്കുന്നു. ഇത്‌ ആദിത്യൻ. ഇനി മറ്റുകളളികളിൽ കിഴക്കഗ്രമായി തെക്ക്‌ ചൊവ്വയെ സങ്കൽപിച്ച്‌ ചുവന്ന ത്രികോണം. കിഴക്ക്‌ ശുക്രനെ സങ്കൽപ്പിച്ച്‌ വെളളപ്പൊടി നിറച്ച അഞ്ചുകോണുകളുളള നക്ഷത്രം. അഗ്‌നികോണിൽ വെളളനിറച്ച്‌ ചതുരശ്രം സോമനെ സങ്കൽപ്പിച്ച്‌ വരയ്‌ക്കുന്നു. ബുധനെ സങ്കൽപ്പിച്ച്‌ ഈശകോണിലെ ചതുരത്തിൽ ശരംവരച്ച്‌ മഞ്ഞ നിറയ്‌ക്കുന്നു. വടക്ക്‌ വ്യാഴത്തിന്റെ സങ്കൽപ്പത്തിൽ ദീർഘചതുരശ്രംവരച്ച്‌ മഞ്ഞനിറയ്‌ക്കുന്നു. പടിഞ്ഞാറ്‌ വില്ല്‌ വരച്ച കറുപ്പുപൊടി നിറച്ചത്‌ ശനിയുടെ സങ്കൽപ്പത്തിനാണ്‌. നിരൃതികോണിലെ ചതുരത്തിൽ കറുപ്പ്‌ പൊടിയിട്ട മുറത്തിന്റെ രൂപം രാഹുവിനെ സങ്കൽപ്പിക്കുന്നു. കേതുവിനെ സങ്കൽപ്പിച്ച്‌ വായുകോണിൽ കറുത്ത ധ്വജം. കളങ്ങളിൽ ഇവയ്‌ക്കു പുറമെയുളള സ്‌ഥലത്ത്‌ ഇഷ്‌ടമുളള വർണ്ണം നിറയ്‌ക്കാം. ഇതാണ്‌ ക്രമം. സൂര്യനും സൂര്യനുചുറ്റും കറങ്ങുന്ന ഗ്രഹങ്ങളും എന്ന ധാരണ ഈ പത്‌മസങ്കൽപ്പത്തിനു പിറകിലുണ്ട്‌. ഇതിനുപുറമേ സർപ്പബലിക്ക്‌ ഇടുന്ന പത്‌മമാണ്‌ വൈദികപത്‌മങ്ങളിൽ പ്രധാനം.സുദർശന പൂജകൾക്കും കാളീപൂജകൾക്കും ഭൈരവാദി പഞ്ചമൂർത്തികളുടെ പൂജകൾക്കും മറ്റും ഇടുന്ന പത്‌മങ്ങൾ മാന്ത്രികപത്‌മങ്ങളുടെ വിഭാഗത്തിൽപെടുന്നു. പത്‌മങ്ങളിലെ ഏറ്റവും ചെറിയ പത്‌മങ്ങൾ സ്വസ്‌തികവും കടുംതുടിയുമാണ്‌. പല വലിയ പത്‌മങ്ങളിലേയും ഏറ്റവും ചെറിയ യൂണിറ്റുകളാണിവ. സ്വസ്‌തികത്തിലും കടുംതുടിയിലും കിഴക്കും പടിഞ്ഞാറും വെളളനിറയ്‌ക്കണം. തെക്കുംവടക്കും ഉളള കളളികളിൽ മഞ്ഞയാണ്‌ നിറയ്‌ക്കേണ്ടത്‌. വലിയ പത്‌മങ്ങളുടെ കേന്ദ്രം അഷ്‌ടദളങ്ങളോടോ ഷഡ്‌ദളങ്ങളോടോ കൂടിയ ഒരു താമരയുടെ കളമായിരിക്കും. അവയിൽ ദളം വെളളകൊണ്ടും കർണ്ണിക മഞ്ഞകൊണ്ടും കേസരം മഞ്ഞ, ചുവപ്പ്‌, വെളള എന്നീ വർണ്ണക്രമത്തിലും നിറയ്‌ക്കണമെന്ന്‌ വിധിയുണ്ട്‌. ദളങ്ങൾക്ക്‌ ചുറ്റും വരയ്‌ക്കുന്ന വൃത്തങ്ങളിൽ സത്വരജസമസ്സുകളെ പ്രതിനിധാനം ചെയ്‌തുകൊണ്ട്‌ വെളുപ്പ്‌, ചുവപ്പ്‌, കറുപ്പ്‌ പൊടികൾ നിറയ്‌ക്കണമെന്നതാണ്‌ ക്രമം. സപരിവാര പൂജകളിലെ വലിയ പത്‌മങ്ങളിൽ ഏറ്റവും പുറത്തുകൂടി വരയ്‌ക്കുന്ന കരകളിൽ പഞ്ചഭൂതങ്ങളെ പ്രതിനിധീകരിച്ച്‌ പൃഥ്വി അപ്‌തേജോവായ്വാകാശഃ എന്നക്രമത്തിൽ മഞ്ഞ, ചുവപ്പ്‌, വെളുപ്പ്‌, പച്ച, കറുപ്പ്‌ വർണ്ണങ്ങൾ നിറയ്‌ക്കുന്നു. മദ്ധ്യം തൊട്ട്‌ പുറത്തേയ്‌ക്ക്‌ അഷ്‌ടദളം അല്ലെങ്കിൽ ഷഡ്‌ദളം, പീഠിക, വീഥി, ശോഭ, ഉപശോഭ, കര എന്നീ ക്രമത്തിൽ വൈവിദ്ധ്യമാർന്ന വിഭാഗങ്ങളും മൂർത്തീഭേദമനുസരിച്ച്‌ വർണ്ണവ്യത്യാസങ്ങളും ദേവതാഭേദവുമനുസരിച്ച്‌ വീഥിയിൽ വൈവിദ്ധ്യമാർന്ന ലതകളും ഒക്കെ വരയ്‌ക്കാൻ പത്‌മങ്ങളുടെ പ്രമാണശാസ്‌ത്രങ്ങളിൽ പറയുന്നുണ്ട്‌. പത്‌മങ്ങളിലെ കണക്ക്‌ പത്‌മങ്ങളുടെ നിർമ്മാണത്തിൽ കൃത്യമായ കണക്കുകളുണ്ട്‌. തന്ത്രസമുച്ചയം പടലം 12 ശ്ലോകം 53 തുടങ്ങിയ ശ്ലോകങ്ങൾ ഭദ്രകപത്‌മത്തിന്റെ കണക്കുകൾ മാത്രം പ്രതിപാദിക്കുന്നവയാണ്‌. “പതിനെട്ട്‌ പുടങ്ങളെകൊണ്ട്‌ മുന്നൂറ്റി ഇരുപത്തിനാല്‌ പദങ്ങളോടുകൂടി സമചതുര ക്ഷേത്രത്തെയുണ്ടാക്കി അതിന്റെ നടുവിൽ മുൻപേ ഇരുന്നൂറ്റി അമ്പത്തിയാറ്‌ പദങ്ങളെ കൊണ്ട്‌ വിധിപോലെ ഭദ്രകമെന്ന പത്‌മത്തെ ഉണ്ടാക്കിയാൽ ഭദ്രകത്തിന്റെ പുറത്ത്‌ എട്ടുവരിയായിട്ട്‌ 68 പത്‌മങ്ങൾ ഉളളതിനാൽ ദിക്കുനാലിലും കോണുകൾ നാലിലും ആറാറ്‌ പത്‌മങ്ങളെക്കൊണ്ടുതന്നെ ഒടുക്കത്തിന്റെ അടുത്ത പദങ്ങൾ രണ്ടുപുറത്തും പാദിപദത്തിൽ അഗ്രത്തോടുകൂടി ഇരിക്കുന്ന ഇട്ടുശക്തികളെ ഉണ്ടാക്കണം.” ഇതുപോലുളള അതിസൂക്ഷ്‌മമായ അളവുകളും തോതുകളുമാണ്‌ തുടർന്നുവരുന്ന ശ്ലോകങ്ങളിലും വിഷയം. പത്‌മങ്ങളുടെ ത്രിമാനതയുടെ കണക്കുകളും ഇങ്ങനെയുണ്ട്‌. കൃത്യമായ വർണ്ണവും രൂപവും പറയാത്ത ഭാഗങ്ങളും പല പത്‌മങ്ങളിലും ഉണ്ട്‌. ഇവയിൽ വരയ്‌ക്കുന്ന ലതകളിലും നിറയ്‌ക്കുന്ന വർണ്ണങ്ങളിലും പ്രാദേശികഭേദങ്ങൾ ധാരാളമുണ്ട്‌. ചക്രാബ്‌ജ പത്‌മത്തിൽ വടക്കൻ സമ്പ്രദായപ്രകാരം വീഥി തിരിച്ച്‌ അഞ്ചിൽ രണ്ടുഭാഗം ഉളളിൽ ചേർത്ത്‌ അരവും നേമിയും ഉണ്ടാക്കുന്നു. ബാക്കിഭാഗം ലത ഉണ്ടാക്കുന്നു. എന്നാൽ തെക്കൻ സമ്പ്രദായത്തിൽ ലത ഒഴിവാക്കി അവിടെ ചുവപ്പ്‌ നിറയ്‌ക്കുകയാണ്‌ പതിവ്‌. ഇത്‌ അനുവദനീയമാണെന്നും അങ്ങനെ ധാരാളം മാറ്റങ്ങൾ പത്‌മങ്ങളിലെ സ്വതന്ത്രമായ മേഖലകളിൽ നടന്നുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. പഞ്ചഭൂതമയവും ത്രിഗുണാത്‌മകവുമായ പത്‌മശരീരം ദേവതാസാന്നിദ്ധ്യത്തിന്റെ ആകാരം തന്നെയായിമാറുന്ന കാഴ്‌ചയാണ്‌ താന്ത്രികപത്‌മങ്ങളിൽ കാണുന്നത്‌.