ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 May 2021

വിക്രമാദിത്യകഥകൾ - 52

വിക്രമാദിത്യകഥകൾ - 52

ഇരുപത്തിയാറാം സാലഭഞ്ജിക പറഞ്ഞ കഥ

ഭോജരാജന്റെ ഇരുപത്തിയാറാമത്തെ സിംഹാസനാരോഹണോദ്യമസുദിനവും സമാഗതമായി. നിറഞ്ഞ സദസ്സിൽ ഇരുപത്തിയാറാമത്തെ പടിയിലേയ്ക്കു പാദമുത്തിയപ്പോൾ അവിടത്തെ സാലഭഞ്ജിക അദ്ദേഹത്തെ തടുത്തുകൊണ്ട് വിക്രമാദിത്യചരിത്രമാരംഭിച്ചു.

വിക്രമാദിത്യൻ കാടാറുമാസ സഞ്ചാരം നടത്തിക്കൊണ്ടിരിക്കുമ്പോൾ, ഒരു ദിവസം ഒരു മലഞ്ചെരുവിലെത്തിച്ചേർന്നു. അവിടെ ഒരു ബ്രാഹ്മണൻ തപസ്സുചെയ്ത് താമസിക്കുന്നുണ്ടായിരുന്നു. വിശപ്പും ദാഹവും കൊണ്ട് തളർന്നിരുന്ന രാജാവിനെ ബ്രാഹ്മണൻ സ്വാദിഷ്ടങ്ങളായ ഫലമൂലങ്ങൾ നല്കി സൽക്കരിച്ചു. കൃതജ്ഞതാവിവശനായ രാജാവ് അടുത്തതവണ നാട്ടിലേയ്ക്ക് മടങ്ങിയപ്പോൾ ബ്രാഹ്മണനെ കൂട്ടിക്കൊണ്ടുപോകുകയും വളരെയേറെ ധനം കൊടുത്ത് അവിടെത്തന്നെ താമസിപ്പിക്കുകയും ചെയ്തു. യോഗീശ്വരനായ ബ്രാഹ്മണൻ വിക്രമാദിത്യന്റെ മഹത്വത്തെ പരീക്ഷിക്കാനായി, കൊട്ടാരത്തിലെ ഒരു കുട്ടിയെ മോഷ്ടിച്ചുകൊണ്ടുപോയി സ്വന്തം വീട്ടിലാക്കി. പരിചാരകൻ ഈ വിവരമറിഞ്ഞ് വിക്രമാദിത്യനോട് പറഞ്ഞു. ബ്രാഹ്മണൻ കുട്ടിയെ കൊണ്ടുപോയി കൊന്നുകളഞ്ഞു എന്നാണ് അവർ ധരിച്ചിരുന്നത്. വിക്രമാദിത്യൻ ബ്രാഹ്മണനെ അരികിൽ വിളിച്ചു. രാജാവ് കാര്യം അറിഞ്ഞു എന്ന് അപ്പോൾ തന്നെ ബ്രാഹ്മണന് മനസിലായി. രാജാവ് ചോദിച്ചു : “ഹേ, ബ്രാഹ്മണശ്രേഷ്ഠാ! കുട്ടിയെ നിങ്ങൾ മോഷ്ടിച്ചുകൊണ്ടുപോയി കൊന്നുകളഞ്ഞെന്നാണ് ഭൃത്യന്മാർ പറയുന്നത്. ഇതിൽ വല്ല വാസ്തവവുമുണ്ടോ?” ബ്രാഹ്മണൻ പറഞ്ഞു: “മഹാരാജാവേ! എനിക്ക് മാപ്പ് തരണം. കുട്ടിയെ കൊല്ലണമെന്ന് ഞാൻ ഉദ്ദേശിച്ചിട്ടില്ല. ഒരു കൈപ്പിഴ പറ്റിപ്പോയതാണ് എനിക്ക്.'' “നിങ്ങൾ അവനെ കൊട്ടാരത്തിൽനിന്ന് പുറത്തേയ്ക്കു കൊണ്ടുപോയതെന്തിനാണ്?'' “രാജാവേ! പെറുക്കണം. എനിക്ക് കുറച്ചു പണത്തിന് ആവശ്യമുണ്ടായിരുന്നു. കുട്ടിയുടെ ശരീരത്തിൽ ധാരാളം സ്വർണാഭരണങ്ങൾ കണ്ടപ്പോൾ അവ അഴിച്ചെടുക്കാമെന്നാണ് വിചാരിച്ചത്. അങ്ങനെ ചെയ്തുകൊണ്ടിരിക്കെ അബദ്ധത്തിൽ കുട്ടി മരിച്ചുപോയി..''

രാജാവ് പറഞ്ഞു : “രാജ്യനിയമമനുസരിച്ച് നിങ്ങളെ തൂക്കിക്കൊല്ലേണ്ടതാണ്. പക്ഷേ ഞാൻ നിങ്ങളോട് ക്ഷമിക്കുന്നു. പണ്ടൊരിക്കൽ നിങ്ങളെന്നെ സഹായിച്ചിട്ടുള്ളതാണ്. സഹായിച്ച വരെ ശിക്ഷിക്കാൻ ഞാൻ പഠിച്ചിട്ടില്ല. ധനത്തിലുള്ള ആഗ്രഹം മൂലമാണല്ലോ ഈ അത്യാഹിതം സംഭവിച്ചത്? നിങ്ങൾക്ക് ഞാൻ ധാരാളം ധനം തരുന്നുണ്ട്. അതു കൊണ്ടുപോയി സുഖമായി ജീവിച്ചുകൊൾക. ദുരാഗ്രഹത്താൽ ഇനി ആരേയും അപകടപ്പെടുത്തരുത്.'' പുളകിതഗാത്രനായി ബ്രാഹ്മണൻ പറഞ്ഞു: “മഹാപ്രഭോ! അങ്ങ് ധന്യനാണ്. അങ്ങയുടെ മനസ്സിന്റെ മാഹാത്മ്യവും വൈശിഷ്ട്യവും പരിശോധിക്കാൻ മാത്രമാണ് ഞാൻ ഇങ്ങനെ ചെയ്തത്. കുട്ടി എന്റെ ഗൃഹത്തിൽ ഉല്ലാസവാനായി ഇരിപ്പുണ്ട്. ഞാൻ അവനെ കൊല്ലുകയോ ആഭരണങ്ങൾ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല.” ബ്രാഹ്മണന്റെ വാക്കുകൾ കേട്ട് വിക്രമാദിത്യൻ ആഹ്ലാദഭരിതനായി. അദ്ദേഹം ആ ബ്രാഹ്മണന്റെ ബുദ്ധിചാതുര്യത്തെ പ്രശംസിച്ചു. കഥ പറഞ്ഞു നിർത്തിക്കൊണ്ട് സാലഭഞ്ജിക ഭോജരാജാവിനോട് ചോദിച്ചു: “അല്ലയോ രാജാവേ, ഇങ്ങനെയുള്ള വിക്രമാദിത്യന്റെ സിംഹാസനം അങ്ങേയ്ക്ക് അപ്രാപ്യമാണ്. അങ്ങ് വീണ്ടും വീണ്ടും ഇതിൽ കയറാൻ ശ്രമിക്കുന്നതെന്തിന്?'' അന്നും നേരം വൈകിയതിനാൽ എല്ലാവരും പിരിഞ്ഞു പോയി.

No comments:

Post a Comment