ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 July 2023

നാഗമാഹാത്മ്യം - 82

നാഗമാഹാത്മ്യം...

ഭാഗം: 82 

86. എന്തൊക്കെയാണ് പഞ്ചപ്രാണൻ ?
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
പ്രാണൻ, വ്യാനൻ, അപാനൻ, സമാനൻ, ഉദാനൻ ഇവയാണ് പഞ്ചപ്രാണൻ. പ്രകൃതമായ നമ്മുടെ ഹൃദയത്തെ ദേവന്മാരാൽ പാലിക്കപ്പെടുന്ന അഞ്ചുദ്വാരങ്ങളുണ്ട്. അതിനെ വാതിലുകളെന്നാണ് പറയുന്നത്. ആ ഓരോന്നിനേയും പാലിക്കുന്നത് ഓരോ ദേവന്മാരാണ് . അതിൽ കിഴക്കോട്ടുള്ള ദ്വാരം പ്രാണനാണ്. അതാണ് ചക്ഷുസ്സ്. അതിന്റെ ദേവതസൂര്യനാണ്. സൂര്യനുദിക്കുമ്പോൾ, സൂര്യപ്രകാശമേല്ക്കുമ്പോൾ ചക്ഷുസ്സ് ജ്ഞാനമയമാകുന്നു. വലതു ഭാഗത്തുള്ളത് വ്യാസനാണ്. അതാണ് ശ്രോത്രം. അതിന്റെ ദേവത ചന്ദ്രനാണ്. പടിഞ്ഞാറുഭാ ഗത്തുള്ളത് അപാനനാണ് അതു വാക്കാണ് . അതിന്റെ ദേവത അഗ്നിയാണ്. വാക്ക് ചിലപ്പോൾ അഗ്നിപോലെ ജ്വലിക്കും. വടക്കോട്ടുള്ളത് സമാനനാണ്. അതാണ് മനസ്സ്. അതുമേഘം പോലയാണ്. മൂടിയും മങ്ങിയും തെളിഞ്ഞും മനസ്സു നില്ക്കും. മേല്പോട്ടുള്ളത് ഉദാനനാണ്. അതു വായുവാണ്. ആകാശമാണത് , ശരീരത്തിന് പഞ്ചപ്രാണന്റെ അധിവാസം കൂടിയേതീരൂ...

ഇതോടു കൂടി ഈ പംക്തി ഇവിടെ പൂർണ്ണമാകുന്നു. നന്ദി നമസ്കാരം.

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗത്മ്യം - 81

നാഗമാഹാത്മ്യം...

ഭാഗം: 81

85. അരയാലും പ്രദക്ഷിണവും നാഗപ്രതിഷ്യും
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
വൃക്ഷങ്ങളുടെ മഹാരാജാവാണ് ആൽമരം. അരയാലിനെ വണങ്ങുന്നത് കൊണ്ട് സർവദേവീദേവൻമാരുടെയും അനുഗ്രഹം ഭക്തന് ലഭിക്കുന്നു. സൃഷ്ടിസ്ഥിതി സംഹാരക്കാരുടെ ആവാസസ്ഥാനവും ആൽമരം തന്നെ. ആലിന്റെ മൂലഭാഗത്ത് ബ്രഹ്മാവും മദ്ധ്യഭാഗത്ത് വിഷ്ണുവും അഗ്രഭാഗത്ത് ശിവനും കുടികൊള്ളുന്നുവെന്നാണ് സങ്കല്പം. ഭഗവാൻ കൃഷ്ണന് ഏറ്റവും പ്രിയപ്പെട്ട വൃക്ഷം ആൽമരം തന്നെയെന്ന് ഭഗവത്ഗീതയിൽ തുറന്നുപറയുന്നുമുണ്ട്.

അരയാലിനു ചുറ്റും ധാരാളം ഓക്സിജനുള്ളതു കാരണം ശുദ്ധവായു ധാരാളം ലഭിക്കുന്നു. ഏറ്റവും കൂടുതൽ ഓക്സിജനെ പുറംതള്ളുന്ന വൃക്ഷമാണ് അരയാലെന്നുള്ളതു കൊണ്ട് ആൽത്തറയിലെ വിശ്രമം സുഖകരവും ക്ഷീണമകറ്റുന്നതുമാണ്. പാപങ്ങളകറ്റാനും പുണ്യം  അരയാൽ പ്രദക്ഷിണം ഗുണകരണ്. ശനിദോഷപരിഹാരമായും അരയാൽ പ്രദക്ഷിണം ചെയ്യുന്നവരുണ്ട്. പലക്ഷേത്രങ്ങളിലും അരയാലിനു ചുറ്റും നാഗപ്രതിഷ്ഠകൾ കാണാവുന്നതാണ്. അരയാലിനെയും, നാഗദേവതകളുടെയും ചൈതന്യത്തെയാണ് ഇതിലൂടെ വെളിവാക്കുന്നത്.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 80

നാഗമാഹാത്മ്യം...

ഭാഗം: 80

84. കാലമാകുന്ന സർപ്പത്തെ ആഭരണമാക്കിയ മഹേശ്വരൻ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
നടന കലയുടെ ചക്രവർത്തിയായ മഹേശ്വ രന് മാത്രമേ ഈ കാലത്തെ നിയന്ത്രിക്കുവാനുള്ള ശേഷിയുള്ളു.മാർക്കണ്ഡേയനെന്ന മഹേശ്വര ഭക്തനെ മരണത്തിൽ നിന്ന് രക്ഷിച്ച് കാലത്തിനെ നിയന്ത്രിക്കുവാൻ മഹാദേവന് സാധിക്കുമെന്ന് തെളിയിച്ചിട്ടുണ്ട്. കാലമാകുന്ന സർപ്പത്തെയാണ് മഹേശ്വരൻ തന്റെ കഴുത്തിൽ അണിഞ്ഞിരിക്കുന്നതെന്ന് പ്രതീകാത്മകമായി മനസ്സിലാക്കാവുന്നതാണ്. കാലഭൈരവന്റെ കഴുത്തിൽ അണിഞ്ഞിരിക്കുന്ന സർപ്പം പത്തിവിടർത്തിയാണ് നിൽക്കുന്നത്. കാലത്തിന്റെ ശക്തിയെയാണ് ഇതിലൂടെ നമ്മെ മനസ്സിലാക്കി തരുന്നത് . കാലമാകുന്ന സർപ്പശക്തിയെ നിയന്ത്രിച്ച് തന്റെ ശരീരത്തിൽ ബന്ധിച്ച് ഈ ലോകത്തിന്റെ സർവ്വനിയന്ത്രണവും സാക്ഷാൽ മഹാദേവനിലാണെന്ന് നമുക്ക് ഇതിലൂടെ മനസ്സിലാക്കാം.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 79

നാഗമാഹാത്മ്യം...

ഭാഗം: 79

83. ആയില്യം നക്ഷത്രവും ഗണ്ഡാന്തസമയത്തെ ജനനവും
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഗണ്ഡാന്തം എന്നു പറഞ്ഞു കേൾക്കുന്നുണ്ട്. പക്ഷെ അതു ദോഷകാലമാണ് എന്ന അറിവു എല്ലാർക്കുമില്ല. പഴമക്കാരും ജ്യോത്സ്യന്മാരുമൊക്കെ പറയുന്നത് ഗണ്ഡാന്തം ദോഷമാണെന്നാണ്. എന്നാൽ ഇത് ചില നാളുകൾക്കു മാത്രമേയുള്ളു.

ഓരോ നാളിനും നാലുപാദമുണ്ട്. ഒരു പാദം എന്നുപറയുന്നത് 15 നാഴികയാണ്. അശ്വതി, മകം, മൂലം, ഈ നക്ഷത ങ്ങളുടെ ആദ്യത്തെ 15 നാഴിക ഗണ്ഡാന്തകാലമാണ്. ആയില്യം , തൃക്കേട്ട, രേവതി ഈ നക്ഷത്രങ്ങളുടെ അവസാനത്തെ 15 നാഴിക ഗണ്ഡാന്തകാലമാണ്. ഈ സമയത്തു ജനിക്കുന്നവർക്ക് ജീവിതപുരോഗതിയിൽ പല തടസ്സങ്ങളും ഉണ്ടാകാറുണ്ട് . ആ വ്യക്തികളൊ മാതാപിതാ ക്കളൊ എത്രശ്രമിച്ചാലും ഉദ്ദേശിച്ച വിജയം നേടുവാൻ പല തടസ്സങ്ങളും ഉണ്ടാകുന്നു. ഈ സമയത്തു ജനിക്കുന്ന നക്ഷത്രക്കാർ കഠിനാധ്വാനം ചെയ്താൽ മാത്രമേ പുരോഗതി ഉണ്ടാകാറുള്ളു. തടസ്സങ്ങൾ മാറുന്നതിന് യഥാവിധി പരിഹാരങ്ങൾ കാണേണ്ടതാണ് . ആയില്യം നക്ഷത്രക്കാർ ആയില്യദിവസം ആയില്യ പൂജ ചെയ്യേണ്ടതാണ്. എന്നാൽ 15 നാഴികയിൽ 10 നാഴിക കഴിഞ്ഞാണ് ജനനമെങ്കിൽ ദോഷം അല്പം കുറവായിരിക്കും.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 78

നാഗമാഹാത്മ്യം...

ഭാഗം: 78

82. മംഗല്യദോഷവും പരിഹാരവും സർപ്പപൂജയും
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
നമ്മുടെ നാട്ടിൽ പരക്കെ കേൾക്കുന്നതാണ് ജാതക ദോഷം കാരണം വിവാഹത്തിന് കാലതാമസം നേരിടുന്നു എന്നത്. ഇതിന്റെ പരിഹാരത്തിനായി നമ്മുടെ ജ്യോതിഷ ഗ്രന്ഥങ്ങളിൽ , വ്യക്തമായ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. വിവാഹതടസ്സം മാറുന്നതിനും വിവാഹിതരായ ശേഷം ഉണ്ടാകുന്ന ദുരിതങ്ങൾക്കും എന്തൊക്കെ പരിഹാരങ്ങൾ ഉണ്ടെന്നും ഇതിൽ വ്യക്തമാക്കുന്നു . പ്രധാനമായും ഇതിന് ചെയ്യേണ്ടത് ജാതകം നോക്കി വിവാഹത്തിന് തടസ്സം നിൽക്കുന്ന ഗ്രഹം ഏതെന്നു മനസ്സിലാക്കി പ്രസ്തുത ഗ്രഹത്തെ പ്രീതിപ്പെടുത്തുന്ന കർമ്മങ്ങൾ നടത്തുക എന്നതാണ്. സാധാരണ ഇത്തരം ദോഷമുള്ളവർ ജ്യോത്സ്യൻ നിർദ്ദേശിക്കുന്ന കാര്യങ്ങൾ അനുഷ്ഠിക്കുന്നതിനു പുറമേ തിങ്കളാഴ്ചതോറും പാർവ്വതീസമേതനായിരിക്കുന്ന ശിവക്ഷേത്രത്തിൽ ദർശനം നടത്തുകയും സ്വയംവരമന്ത്രം ഭക്തിപൂർവ്വം ഉരുവിടുകയും വേണം . ജാതകത്തിൽ ചൊവ്വാദോഷമുണ്ടെന്ന് മനസ്സിലായാൽ ജാതകത്തിലെ ചൊവ്വയുടെ സ്ഥാനം മനസ്സിലാക്കി പരിഹാരങ്ങൾ ചെയ്യുക.

ഇതിന് പ്രധാനമായ പരിഹാരം വ്രതമനുഷ്ഠിക്കുക എന്നതാണ്.സാധാരണയായി കാണുന്ന ഗ്രഹദോഷ പരിഹാരമാർഗ്ഗങ്ങൾ മന്ത്രജപം, സ്തോത്രജപം , രത്നധാരണം, യന്ത്രധാരണം, ദാനം , ദേവതാഭജനം തുടങ്ങിയവയാണ്. ഇതിൽ നക്ഷത്രക്കാരന് ഉചിതമായത് തെരഞ്ഞെടുക്കുക. കുജദോഷമുള്ള ദമ്പതികൾക്ക് വളരെയധികം ദുരിതങ്ങളും, കലഹവും, വിരഹവും അനുഭവപ്പെടും . ഇവയുടെ പരിഹാര ത്തിനായി ഹനുമാനെ പൂജിക്കുന്നത് നല്ലതാണ്. സർപ്പ ദോഷം കാരണവും ചിലവ്യക്തികൾക്ക് മംഗല്യ ദോഷവും ഉണ്ടാകുമെന്ന് പറയുന്നു. ഈ ദോഷം മാറുന്നതിനായി നാഗദേവത ദേവന്മാർക്ക് നൂറും പാലും നൽകി ആയില്യ പൂജ നടത്തേണ്ടതാണ്.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 77

നാഗമാഹാത്മ്യം...

ഭാഗം: 77

81. പുരയിടത്തിൽ ഒരു സർഷ കാവുണ്ടായിരിക്കേണ്ട ആവശ്യകതയെന്ത്?
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഇന്നത്തെപ്പോലെ അഞ്ചു സെന്റിലോ പത്തു സെന്റിലോ ഒന്നുമല്ല പഴയകാലത്തെ ഭവനങ്ങൾ. ഭവനത്തിനു ചുറ്റും ധാരാളം പുരയിടമുണ്ടാകും. അന്നു കൂട്ടുകുടുംബ വ്യവസ്ഥിതിയായതിനാൽ ഭാഗം വച്ച് ആരും മാറി താമസക്കില്ല. കുടുംബത്തിൽ ഏക്കറുകണക്കിനാണ് ഭൂമി . ആ ഭൂമിയിൽ ഒരു കാവുണ്ടായിരിക്കണം എന്നാണ് , കാവുവച്ചു പിടിപ്പിച്ച് ആ കാവിൽ സർപ്പത്തിന് ആവാസകേന്ദ്രമാക്കി സർപ്പ പൂജ നടത്തുന്ന ആചാരം പണ്ടുമുതലേയുണ്ട്.

കാവിൽ ധാരാളം വൃക്ഷങ്ങളുണ്ടായിരിക്കണം. കാഞ്ഞിരം, പാല, ആഞ്ഞിലി തുടങ്ങിയ വൃക്ഷങ്ങൾ കാവിൽ പടർന്നു പന്തലിച്ചുനില്ക്കും. കൂടാതെ കുറ്റിച്ചെടികളും ചെത്തി , മന്ദാരം തുടങ്ങിയവയും ഉണ്ടാകും. ഈ വൃക്ഷങ്ങൾ ഇടതൂർന്നു നില്ക്കുന്നതിനാൽ പുരയിടത്തിൽ അമിതമായ ചൂട് ഉണ്ടാകുന്നില്ല, തണൽ ലഭിക്കും. അപ്പോൾ മിതമായ ശീതോഷ്ണം ഉണ്ടാകും . വൃക്ഷങ്ങളിലെ ഇലകൾ ധാരാളമായി കൊഴിഞ്ഞു വീണുകിടക്കുന്നതിനാൽ മഴ പെയ്യുമ്പോൾ ഭൂമിയിൽ ഈർപ്പം നിലനിർത്താനും സാധിക്കും. അത് ഭൂമിയെ ഫലപുഷ്ടമാക്കി തീർക്കുന്നതിനു സഹായിക്കും. പുരയിടത്തിൽ നില്ക്കുന്ന വൃക്ഷങ്ങളും കാവുകളും ഭൂമിയ്ക്ക് ഫലപുഷ്ടിയുണ്ടാക്കു കയും തണുപ്പുനല്കുകയും ചെയ്യും. അതിനാൽ കാവുകൾ പുരയിടത്തിലുണ്ടായിരിക്കുന്നത് എപ്പോഴും നല്ലതാണ്.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 76

നാഗമാഹാത്മ്യം...

ഭാഗം: 76

80. രാഹുവിന്റെ അനിഷ്ടഭാവങ്ങളിൽ എന്ത് സംഭവിക്കാം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ശത്രുദോഷവും, രക്തദൂഷ്യങ്ങൾ കൊണ്ട് ഉണ്ടാകുന്ന അസുഖങ്ങളും ത്വക്ക് രോഗങ്ങളും, അപകടങ്ങളും , ബന്ധുജനങ്ങൾക്ക് സംഭവിക്കാവുന്ന രോഗദുരിതങ്ങളും രാഹുവിന്റെ അനിഷ്ട ഭാവങ്ങളിൽ സാധാരണയായി കണ്ടു വരുന്നു. ഈ സമയത്ത് അമിതമായ സുഖഭോഗാസ്ഥിതിയും അനാശാസ്യപ്രവർത്തനങ്ങൾക്കുള്ള താല്പര്യവും, ആഡംബര ഭ്രമവും ഉണ്ടാകുക സാധാരണയാണെന്നും ജ്യോതിശാസ്ത്രം വ്യക്തമാക്കുന്നു . ആയതിനാൽ രാഹുവിന്റെ അനിഷ്ടകാലത്തിൽ മേൽ പറഞ്ഞ പ്രവർത്തികൾ ഒഴിവാക്കിക്കൊണ്ടും, സഹജീവികളോടുള്ള സ്നേഹം പ്രകടിപ്പിച്ചും ഉത്തമ സ്വഭവത്തോടു കൂടി നാഗാരാധന നടത്തുക എന്നതാണ് രാഹു ദോഷത്തിൽ നിന്നും മുക്തിനേടാനുള്ള ഏക മാർഗ്ഗം. ഭരണി, പൂരം , അത്തം, തിരുവോണം, ആയില്യം , തൃക്കേട്ട, രേവതി തുടങ്ങിയ നക്ഷത്രക്കാർ ദോഷകാലമാണോ എന്ന് നോക്കാതെ നഗാരാധന നടത്തുന്നത് ഉത്തമമാണ് . നാഗക്ഷേത്രങ്ങളിൽ ആവശ്യമായ പൂജകൾ നടത്തുക ഈ ദോഷസമയത്ത് ആവശ്യമാണെന്ന് പറയപ്പെടുന്നു.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 75

നാഗമാഹാത്മ്യം...

ഭാഗം: 75

79. നെറ്റിയിൽ ചന്ദനം തൊടുന്നതും നാഗപ്രസാദമായ മഞ്ഞൾ തൊടുന്നതും എന്തിനാണ്?
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
പണ്ടുകാലത്ത് ആധുനികരീതിയിലുള്ള സൗന്ദര്യവർദ്ധകവസ്തുക്കൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അന്ന് കൃത്രിമമായി സൗന്ദര്യം വരുത്തുന്ന രീതിയൊന്നുമില്ലായിരുന്നു. ഭസ്മം തൊടുക, ചന്ദനം തൊടുക, സിന്ദൂരം ചാർത്തുക , ചാന്തുതൊടുക എന്നതായിരുന്നു രീതി . നെറ്റിയിൽ പുരികങ്ങളുടെ ഇടയിലായി ചാന്തുപൊട്ട്, സിന്ദൂരപ്പൊട്ട് ഏതെങ്കിലും തൊടും. അല്പം മുകളിലായിട്ടാണ് ഭസ്മം, ചന്ദനം എന്നിവ ചാർത്തുന്നത്. ഈ കുറിയിടീലിനും പ്രത്യേക ഉദ്ദേശമുണ്ട്. ഭസ്മം പാപത്തെ നശിപ്പിക്കുന്ന വസ്തുവായതിനാൽ പാപശാന്തിക്കായിട്ടാണ് ഇത് തൊടുന്നത്. ഭസ്മം എന്നത് വെറും ചാരമല്ല. വിധിയനുസരിച്ചുള്ള ചാണകം ചുട്ട് അത് വെള്ളത്തിൽ കലക്കി ഊറ്റി വീണ്ടും ചുട്ടെടുക്കുന്ന പവിത്രമായ വസ്തുവാണ് . ഭസ്മമുണ്ടാക്കുന്നതിന് പ്രത്യേക വിധിയുമുണ്ട്. ഭസ്മം കുഴച്ചും (വെള്ളം ചേർത്ത് കുഴച്ച്) ധൂളിയായും തൊടുന്നുണ്ട്. രാവിലെ കുഴച്ചു തൊടുന്നു.

 എല്ലാവർക്കും കുഴച്ചു തൊടാൻ വിധിയില്ല.വൈകുന്നേരം ഭസ്മധൂളിയാണ് തൊടുന്നത്. ഓരോ വർണ്ണക്കാർക്കും പ്രത്യേക വിധിയുണ്ട്. നനഞ്ഞ ഭസ്മവും, ചന്ദനവും (കളഭവും) ചാർത്തുന്നതുകൊണ്ട് ശരീരത്തിലെ ഈർപ്പത്തെ ക്രമീകരിച്ച് ശുദ്ധമാക്കുന്നു. കൂടാതെ ഭസ്മത്തിനും ചന്ദനത്തിനും ഔഷധഗുണമുള്ളതിനാൽ ഔഷധലേപനത്തിന്റെ ഗുണവും സിദ്ധിക്കുന്നു. അണുക്കളെ നശിപ്പിക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്. ശരീരത്തിലുണ്ടാകുന്ന നീർക്കെട്ടുതടയാനും ഭസ്മത്തിനു കഴിവുണ്ട്. ചന്ദനം ഒരു വേദന സംഹാരികൂടിയാണ് . കടുത്ത തലവേദനയുള്ളപ്പോൾ ചന്ദനം (കളഭം) നെറ്റിയിൽ വാരി പൂശിയാൽ കുറച്ചു സമയം കഴിയുമ്പോൾ തലവേദനയ്ക്കു ശമനമുണ്ടാകും. നാഗരാജാവിന് അഭിഷേകം നടത്തുന്ന മഞ്ഞൾപ്പൊടി നെറ്റിയിൽ തൊടുന്നത് കൊണ്ട് ഐശ്വര്യം വർദ്ധിക്കും. അതുപോലെ നാഗക്ഷേത്രങ്ങളൽ നിന്നും ലഭിക്കുന്ന മഞ്ഞൾ പ്രസാദത്തിനും അതിന്റെതായ പ്രാധാധ്യം ഉണ്ട് . മഞ്ഞളിന് അപാരമായ ഔഷധഗുണം ഉണ്ട്. ത്വക്കിലുള്ള അണുക്കളെയും വിഷാംശത്തെയും നശിപ്പിക്കുന്നു. രക്തശുദ്ധി ഉണ്ടാക്കുന്നു.ശരീരത്തിനാകമാനം ഉണർവും , ഊർജ്ജവും നൽകുന്നു.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 74

നാഗമാഹാത്മ്യം...

ഭാഗം: 74

78. നവഗ്രഹങ്ങൾ ഏതെല്ലാം കർമ്മങ്ങൾ ആണ് അനുഷ്ഠിക്കേണ്ടത്?
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡

1) വ്യാഴം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ലക്ഷ്മീനാരായണ സ്വാമിയെയും വെങ്കിടേശ്വരസ്വാമിയെയും പൂജിക്കുന്നതും, മഹാവിഷ്ണുവിന് മഞ്ഞപ്പട്ട് ചാർത്തുന്നതും നവരത്നങ്ങളിലൊന്നായ മഞ്ഞപുഷ്യരാഗം ധരിക്കുന്നതും , ധനശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഉത്തമ അനുഷ്ഠാനമാണ്.

2) ആദിത്യൻ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ജൻമ നക്ഷത്രത്തിൽ മൃത്യുഞ്ജയ ഹോമം നടത്തുന്നതും, ശിവന് കൂവളമാല ചാർത്തുന്നതും , പാർവ്വതീദേവിയ്ക്ക് ചുവന്ന പട്ടു ചാർത്തുന്നതും, കുബേരയന്ത്രധാരണം നടത്തുന്നതും സമ്പത്ത് വർദ്ധിപ്പിക്കുന്നു.

3. ബുധൻ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ലക്ഷ്മീ നാരായണ പൂജ നടത്തുന്നതും, ഗുരുവായൂരപ്പനോ ശ്രീകൃഷ്ണനോ പച്ചപട്ടു സമർപ്പിക്കുന്നതും, രാജഗോപാലയന്ത്രം ധരിക്കുന്നതും ഉത്തമമാണ്.

4. ചന്ദ്രൻ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ദേവിയ്ക്ക് പൗർണ്ണമി നാളിൽ വെള്ള പട്ടു ചാർത്തുന്നതും, ജൻമനക്ഷത്രം തോറും ശ്രീസൂക്തം കൊണ്ട് വെള്ള പൂക്കളാൽ അർച്ചന നടത്തുന്നതും ദേവീ പൂജ നടത്തുന്നതും ലളിത സഹസ്രനാമം ജപിക്കുന്നതും സാമ്പത്തിക പുരോഗതിയ്ക്ക് ഉത്തമമാണ്.

5. ശുക്രൻ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ജൻമനക്ഷത്രം തോറും അന്നദാനം നടത്തുന്നതും, ലക്ഷ്മീ പൂജ നടത്തുന്നതും, അന്നപൂർണ്ണേശ്വരി ഭജനം നടത്തുന്നതും , മന്ത്രജപങ്ങൾ നടത്തുന്നതും ലക്ഷ്മീദേവിയ്ക്ക് വെള്ളപട്ട് ധരിപ്പിക്കുന്നതും, വജ്രധാരണം നടത്തുന്നതും വളരെ ഉത്തമമാണ്.

6. കുജൻ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഹനുമാൻ ക്ഷേത്രത്തിൽ അവിൽ നിവേദ്യം നടത്തുന്നതും, വെറ്റിലമാല ചാർത്തുന്നതും, സുബ്രഹ്മണ്യന് ചുവന്ന പട്ട് ധരിപ്പിക്കുന്നതും, യന്ത്രധാരണം നടത്തുന്നതും സമ്പദ്സമൃദ്ധിയ്ക്ക് ഉത്തമമാണ്.

7. ശനി
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ധർമ്മശാസ്താവിന് നീല പട്ടു ധരിപ്പിക്കുകയും, നീല പൂക്കൾ കൊണ്ട് ശനീശ്വരന് അർച്ചന നടത്തുന്നതും നവരത്നങ്ങളിലൊന്നായ ഇന്ദ്രനീലധാരണം നടത്തുന്നതും, നീല താമര വീട്ടിൽ വളർത്തുന്നതും മൃത്യുഞ്ജയ ഹോമം നടത്തുന്നതും ധനവർദ്ധനവിന് ഉത്തമമാണ്.

8. രാഹു
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
നാഗപഞ്ചമി ദിവസം സർപ്പങ്ങൾക്ക് പാലഭിഷേകം നടത്തുന്നതും നൂറും പാലും നൽകുന്നതും വിളക്കുവയ്ക്കുന്നതും, നാഗയക്ഷിയ്ക്ക് പട്ടു ചാർത്തുന്നതും ധനവർദ്ധനവിന് ഉത്തമമാണ്.

9. കേതു
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ജൻമനാൾ തോറും ഗണപതിഹോമം നടത്തുന്നത് ഫലപ്രദമാണ്.

ധനവർദ്ധനവിനായി ആഗ്രഹിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. അതിനായി പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഇതിനുവേണ്ടി ശ്രമിക്കുന്ന വ്യക്തികളുടെ ജാതകപ്രകാരമുള്ള ഗ്രഹങ്ങളെയും അതിന്റെ ദേവതകൾക്കു വിധിച്ചി ട്ടുള്ള നിറത്തിലുള്ള പട്ട്, പൂക്കൾ , പൂമാല, ആഭരണങ്ങൾ തുടങ്ങിയവ ചാർത്തുകയും അർച്ചന നടത്തുകയും ചെയ്യുന്ന രീതിയിലുള്ള വഴിപാടുകൾ വളരെ ഫലപ്രദമാണ് . മറ്റൊരു പ്രധാനകാര്യം ജാതകക്കാരന്റെ ഗ്രഹസ്ഥിതി അനുസരിച്ചുള്ള സാമ്പത്തിക പുരോഗതിയായിരിക്കും പരമാവധി ലഭിക്കുക.

സർഷ ദോഷത്തിൽ നിന്നും മുക്തിനേടാനുളള യന്ത്രം ഗരുഡയന്ത്രം സഹായിക്കുന്നു.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 73

നാഗമാഹാത്മ്യം...

ഭാഗം: 73

77. ഐശ്വര്യം വർദ്ധിക്കുന്നതിനായി അനുഷ്ഠിക്കേണ്ട കർമ്മങ്ങളും, നാഗപൂജയും
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
സമ്പത്ത് വർദ്ധിക്കുക എന്നത് മനുഷ്യന്റെ ആതന്തികമായ ആവശ്യങ്ങളിൽ ഒന്നാണ്. ചിലർ എത്രയൊക്കെ തന്നെ കഠിനാദ്ധ്വാനം ചെയ്താലും ധനലാഭം ഉണ്ടാകില്ല. ഏതെങ്കിലും രീതിയിലൂടെ ആ ധനം നഷ്ടമാകുന്നു. തങ്ങളുടെ ജാതകത്തിലുള്ള ദോഷം കാരണമായിരിക്കാം ഇങ്ങനെ സംഭവിക്കുന്നത് . ഒരു വ്യക്തിയുടെ സാമ്പത്തികശേഷി മനസ്സിലാക്കാൻ ജ്യോതിഷപ്രകാരം അയാളുടെ ജാതകത്തിലെ രണ്ടാം ഭാവവും, പതിനൊന്നാം ഭാവവും , പരിശോധിച്ച് ദശാകാലം, അപഹാരം തുടങ്ങിയവ മനസ്സിലാക്കി ദേവപ്രീതിയ്ക്കുവേണ്ടിയും ഉയർച്ചയ്ക്കുവേണ്ടിയുമുള്ള കർമ്മങ്ങൾ അനുഷ്ഠിക്കണം.

ജന്മനാൾതോറും ശ്രീസൂക്തം, ഭാഗ്യസൂക്തം എന്നിവ കൊണ്ട് അർച്ചന നടത്തുന്നത് സമ്പത്ത് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ ലക്ഷ്മീദേവി , അന്നപൂർണ്ണേശ്വരി എന്നീ ദേവതകളെ താമരപ്പൂവുകൊണ്ട് പൂജിക്കുന്നത് നല്ലതാണ്. ഗൃഹത്തിൽ വലംപിരിശംഖ്, ശ്രീചക്രം എന്നിവ സ്ഥാപിക്കുന്നതും, വീട്ടുമുറ്റത്ത് താമര നട്ടു വളർത്തുന്നതും , പവിത്ര മോതിരം, നവരത്നമോതിരം എന്നിവ ധരിക്കുന്നതും, ധനാകർഷണയന്ത്രവും ത്രിപുരസുന്ദരീയന്ത്രവും വിധിപ്രകാരം ധരിക്കുന്നതും സമ്പൽസമൃദ്ധി വർദ്ധിപ്പിക്കുന്നു.

നമ്മുടെ ജാതകത്തിലുള്ള ധന സ്ഥാനത്തെ ഗ്രഹദോഷങ്ങൾ മാറ്റുന്നത് ധനവർദ്ധനവിന് നല്ലതാണ്. ഓരോ ഗ്രഹത്തിനും അനുയോജ്യമായ രീതിയിൽ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് നല്ലതാണ്.

രാഹു ഗ്രഹത്തിന്റെ അടിസ്ഥാനമായ നാഗരാജാവിനെ വിധിയാവണ്ണം ആരാധിക്കുന്നത് ഐശ്വര്യവർദ്ധനവിനും കുടുംബ ഐശ്വര്യത്തിനും ഉത്തമമാണ്. ആയില്യത്തിന് പൂജ ചെയ്യു, മഞ്ഞൾപ്പൊടി വാങ്ങി നടയ്ക്ക് വയ്ക്കൂ , വിളക്കിൾ എണ്ണ ഒഴിക്കുക, അർച്ചന നടത്തുക തുടങ്ങിയവ ഉത്തമമാണ്.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 72

നാഗമാഹാത്മ്യം...

ഭാഗം: 72

76. ആയില്യം നക്ഷത്രവും നാഗദൈവങ്ങളും
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഈശ്വരചൈതന്യമായി നാം കരുതുന്ന നാഗദേവ, ദേവതകളുടെ മൂല നക്ഷത്രമായിട്ടാണ് ആയില്യം നക്ഷത്രത്തെ പരിഗണിച്ചിരിക്കുന്നത്. ആയില്യം നക്ഷത്രത്തിൽ ജനിച്ചവർ സാധാരണയായി തന്നിഷ്ടക്കാരും തന്റെ ലക്ഷ്യങ്ങൾ മാത്രം സംരക്ഷിക്കുന്നതിൽ തല്പരരും കൗശലബുദ്ധി വളരെ പ്രയോഗിക്കുന്നവരായും കണ്ടുവരുന്നു. മനശ്ചാഞ്ചല്യം , വൈരുദ്ധ്യ സ്വഭാവം, സംശയ ദൃഷ്ടി , പ്രതികാരദാഹം ഈ ദുർഗുണങ്ങളും ആയില്യം നക്ഷത്രക്കാരിൽ കാണുന്നു. ആയില്യം നക്ഷത്രസ്ത്രീകൾ കുടുംബത്തിൽ മേൽക്കോയ്മ പുലർത്തുന്നു . തന്നിമിത്തം ഭർതൃഗൃഹത്തിലെ അംഗങ്ങളുമായി വിയോജിപ്പ് പലപ്പോഴും ഉണ്ടാകുന്നു. ഈ നക്ഷത്രക്കാർ ഭാഗ്യവാന്മാരും ഉയർന്ന സാമ്പത്തികം ഉണ്ടാവുന്നവരുമാണ്. ദാമ്പത്യജീവിതവും അത്ര സന്തോഷപ്രദമായിരിക്കില്ല. ആയില്യം നക്ഷത്രക്കാർക്ക് അവിട്ടം 1/2, ചതയം , പൂരുരുട്ടാതി (കുംഭക്കൂർ നക്ഷത്രങ്ങൾ) ഈ നക്ഷത്രങ്ങൾ ശുഭമല്ല. പൂരം, അത്തം, ചോതി ഇവ മൂവഞ്ചേഴാം നാളുകൾ. ഈ പറഞ്ഞ നക്ഷത്രങ്ങളെല്ലാം ആയില്യക്കാർക്ക് പ്രതികൂല നക്ഷത്രങ്ങളായതിനാൽ പണമിടപാടുകൾക്കും സുപ്രധാന ബന്ധങ്ങൾക്കും വർജ്ജ്യം . ആയില്യം , കേട്ട, രേവതി നക്ഷത്രങ്ങൾ ജന്മാനുജന്മനക്ഷത്രങ്ങൾ ശുഭകർമ്മങ്ങൾക്ക് നല്ലത്.

ആയില്യം നക്ഷത്രക്കാർ ശുക്രൻ, ചന്ദ്രൻ, രാഹു എന്നീ ദശാപഹാരകാലങ്ങളിൽ ദോഷപരിഹാരകർമ്മങ്ങൾ അനുഷ്ഠിക്കുന്നത് നന്നായിരിക്കും. ആയില്യം നക്ഷത്രക്കാർക്ക് നക്ഷത്രദേവത സർപ്പം ആണ്. ഈ നക്ഷത്രക്കാർ ആയില്യപൂജ (സർപ്പഭജനം) നടത്തുന്നത് വളരെ നല്ലതാണ് . വിശേഷിച്ചും ബുധനാഴ്ചയും ആയില്യവും ചേർന്നുവരുന്ന നാളിൽ വ്രതാനുഷ്ഠാനവും ഭജനയും നടത്തേണ്ടതാണ്. നക്ഷത്രദേവതയെ "ഓം സർപ്പേഭ്യോ നമഃ" ഈ മന്ത്രോച്ചാരണം ചെയ്ത് പ്രീതിപ്പെടുത്തുന്നത് ആയുരാരോഗ്യ വർദ്ധന കൾക്ക് നല്ലതാണ്.

ഈ നക്ഷത്രക്കാർക്ക് നക്ഷത്രമൃഗം കരിമ്പൂച്ച, വൃക്ഷം - നാഗം, പക്ഷി- ചകോരം, ഗണം - അസുരഗണം, യോനി - പുരുഷയോനി, ഭൂതം - ജലം. ഈ പക്ഷിമൃഗ വൃക്ഷാദികളെ നശിപ്പിക്കാതെ ഇവയെ പരിപാലിക്കുന്നത് നല്ലതാണ്.

ആയില്യത്തിന്റെ ഒന്നാം പാദത്തിൽ ജനിച്ചാൽ മേടകുജൻ - 7 വർഷം, ഇടവശുക്രൻ - 16 വർഷം , മിഥുനബുധൻ - മേടകുജൻ - 7 വർഷം, ഇടവശുക്രൻ - 16 വർഷം, മിഥുനബുധൻ - 9 വർഷം, കർക്കടക ചന്ദ്രൻ - 21 വർഷം,

ചിങ്ങരവി - 5 വർഷം, കന്നിബുധൻ - 9 വർഷം, തുലാശുക്രൻ - 16 വർഷം, വൃശ്ചികകുജൻ - 7 വർഷം, ധനുവ്യാഴം - 10 വർഷം (100 വർഷം).

രണ്ടാപാദത്തിൽ - മകരശനി - 4 വർഷം, കുംഭശനി 4 വർഷം, മീനവ്യാഴം - 10 വർഷം, വൃശ്ചികകുജൻ - 7 വർഷം , തുലാശുക്രൻ - 16 വർഷം, കന്നിബുധൻ - 9 വർഷം, കർക്കടകചന്ദ്രൻ - 21 വർഷം, ചിങ്ങരവി - 5 വർഷം, മിഥുനബുധൻ - 9 വർഷം (85 വർഷം).

മൂന്നാംപാദത്തിൽ ജനിച്ചാൽ ഇടവശുക്രൻ - 16 വർഷം, മേടകുജൻ - 7 വർഷം, മീനവ്യാഴം - 10 വർഷം, കുംഭശനി - 4 വർഷം, മകരശനി 4 വർഷം, ധനുവ്യാഴം 10 വർഷം, വൃശ്ചികകുജൻ - 7 വർഷം, തുലാശുക്രൻ - 16 വർഷം, കന്നി ബുധൻ - 9 വർഷം, (83 വർഷം)

നാലാംപാദത്തിൽ - കർക്കടക ചന്ദ്രൻ - 21 വർഷം, ചിങ്ങരവി - 5 വർഷം, കന്നിബുധൻ - 9 വർഷം, തുലാശുക്രൻ - 16 വർഷം, വൃശ്ചികകുജൻ - 7 വർഷം, ധനുവ്യാഴം - 10 വർഷം, മീനവ്യാഴം - 10 വർഷം (86 വർഷം).

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 71

നാഗമാഹാത്മ്യം...

ഭാഗം: 71

75. രാഹുവിന്റെയും കേതുവിന്റെയും തത്വം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
രാഹുവും കേതുവും ഗ്രഹങ്ങളല്ല. ദക്ഷിണധ്രുവത്തിൽ നിന്നും ചന്ദ്രൻ ഉത്തരധ്രുവത്തിലേയ്ക്ക് കടക്കുമ്പോൾ ക്രാന്തിവൃത്തത്തെ വിഭജിക്കപ്പെടുന്നു. ഈ ബിന്ദുവിനെ രാഹു (Ascending Node) എന്നും, ഉത്തരധ്രുവത്തിൽ ചന്ദ്രൻ ദക്ഷിണധ്രുവത്തിലേയ്ക്ക് കടക്കുമ്പോൾ ക്രാന്തിവൃത്തത്തെ വിഭജിക്കുന്ന ബിന്ദുവിനെ കേതു (Descending Node) എന്നും അറിയപ്പെടുന്നു . ക്രാന്തിവൃത്തം എന്തെന്നാൽ ഒരു ദിവസം ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നതുമൂലം ശരാശരി 1 ഡിഗ്രി എന്ന അളവിൽ നക്ഷത്രങ്ങളെ അപേക്ഷിച്ച് സൂര്യന്റെ സ്ഥാനം മാറികൊണ്ടിരിക്കും. ഈ അവസരത്തിൽ ഒരു ദിവസം നക്ഷത്രമണ്ഡലത്തിലൂടെ സൂര്യൻ 1 ഡിഗ്രി എന്ന കണക്കിൽ പടിഞ്ഞാറുനിന്നും കിഴക്കോട്ട് സഞ്ചരിക്കുന്നതായി തോന്നുന്നു. ഈ വൃത്തപഥം പൂർത്തിയാകുന്നതിന് ഒരു വർഷം വേണ്ടി വരും ഇതാണ് കാന്തിവൃത്തം. ചന്ദ്രന്റെ സഞ്ചാരപഥവും ക്രാന്തിവൃത്തവും തമ്മിൽ 5 ഡിഗ്രി ചരിഞ്ഞ് കാണപ്പെടുന്നു . ഒരു വ്യക്തിയുടെ ജീവിതത്തിൽ ജാതകത്തിലും രാഹുവിനും കേതുവിനും ഒരേ സ്ഥാനമാണുള്ളത് എന്ന് മനസ്സിലാക്കാം. ഈ സ്ഥാനം എങ്ങനെയൊക്കെയാണെന്ന് നമുക്ക് മനസ്സിലാക്കാൻ പ്രയാസമാണ്.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 70

നാഗമാഹാത്മ്യം...

ഭാഗം: 70

74. ഗ്രഹദോഷങ്ങൾ മാറുന്നതിന് വേണ്ടിയുള്ള നാഗാരാധന
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
രാഹൂർ ദശ എന്നത് ജീവിതത്തിലെ ഒരു ദോഷകാലമാണ്. ഈ സമയത്താണ് സർപ്പദോഷം വിഷസംബന്ധമായ ദോഷങ്ങൾ, സർപ്പഭയം എന്നിവ ഉണ്ടാകുന്നത്. ഈ രാഹുർദശാകാലത്ത് മനക്ലേശം കഷ്ടനഷ്ടങ്ങൾ , വിഘ്നം, കാര്യതടസം, ലക്ഷ്യബോധമില്ലാത്ത അലച്ചിൽ , പരനിന്ദ, പരപീഡനം എന്നിവ അനുഭവപ്പെടാം . ഇതിൽ നിന്നും രക്ഷനേടാനായി രാഹുർദശാകാലത്ത് സർപ്പം പാട്ട്, സർപ്പപൂജ എന്നിവ വഴിപാടായി നടത്തുക. ആയില്യനാളിൽ നൂറും പാലും സമർപ്പിക്കുന്നത് നല്ലതാണ്.

രാഹുദോഷത്തിന് സർപ്പപൂജ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
നവഗ്രഹങ്ങളിൽ ഒന്നാണ് രാഹു. 18 വർഷമാണ് രാഹുർദശയുടെ കാലം. ശനിയോളമില്ലെങ്കിലും ഇത് ഒരു പാപഗ്രഹവും ദോഷകാരിയുമാണ്. സർപ്പങ്ങളാണ് രാഹുവിന്റെ അതിദേവത. രാഹുർദോഷത്തിന് ഒരു പരിഹാരമാണ് സർപ്പപൂജ നടത്തുന്നത്. വീടുകളിൽ സർപ്പപൂജ ഉണ്ടെങ്കിൽ അവിടെവച്ചോ സർപ്പാരാധനാലയങ്ങളിൽ ചെന്നോ പൂജ കഴിക്കാവുന്നതാണ് . രാഹുർദോഷം മൂലം ദുരിതം, ദുഃഖം , ഐശ്വര്യക്കേട്, സന്താനലാഭക്കുറവ് എന്നിവയുണ്ടാകാം. രാഹുർ ദോഷസമയത്ത് ഭക്തിയോട് കൂടി സർപ്പപൂജ നടത്തിയാൽ ഉത്തമഫലം കിട്ടുന്നതാണ്. ദോഷങ്ങളൊക്കെ മാറിക്കിട്ടും. രാഹുർദശാകാലം ശുഭകാര്യങ്ങൾക്ക് വർജ്ജ്യമാണ്.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 69

നാഗമാഹാത്മ്യം...

ഭാഗം: 69

73. ഗരുഡദർശനഫലം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
വിഷ്ണുഭഗവാന്റെ വാഹനമായിട്ടാണ് ഗരുഡനെ കാണുന്നത്. അപൂർവ്വമായി മാത്രമേ ഈ പക്ഷിയെ കാണപ്പെടുന്നുള്ളൂ. ഗരുഡനെ കാണുന്നവർ കൈകൂപ്പി നമസ്ക്കരിക്കാതെ വലതുകൈ മോതിരവിരലാൽ രണ്ടു കർണ്ണങ്ങളിലും നാല് തവണ തൊട്ട് നമസ്ക്കരിക്കണമെന്നാണ്. ഇങ്ങനെ നമസ്കരിക്കുമ്പോൾ ചൊല്ലുന്ന മന്ത്രം.

കുങ്കുമാങ്കിത വർണായ കന്ദേധുധവളായ ച
വിഷ്ണുവാഹനമസ്തുഭ്യം പക്ഷിരാജായതേ നമഃ

ദൈവീകപക്ഷിയായ ഗരുഡനെ ഓരോ ദിവസങ്ങളിലും കണാൻ കഴിഞ്ഞാൽ ഉണ്ടാകുന്ന ഫലങ്ങൾ താഴെപ്പറയുന്നു.

ഞായറാഴ്ച ദിവസം :- രോഗ ശമനം

തിങ്കൾ, ചൊവ്വ ദിവസം:- ദുഃഖങ്ങളിൽ നിന്നും മോചനം ലഭിക്കുകയും സൗന്ദര്യം വർദ്ധിക്കുകയും ചെയ്യും

ബുധൻ, വ്യാഴം :- ശുഭകാര്യങ്ങൾ കേൾക്കുകയും, ശുഭകാര്യങ്ങൾ നടക്കുകയും , ശത്രുക്ക ളുമായി അനുരഞ്ജനം പ്രാപിക്കുകയും ചെയ്യും.

വെള്ളി, ശനി :- ഐശ്വര്യസമൃദ്ധി ഉണ്ടാകുന്നതിനും, ദീർഘായുസ്സിനും നല്ലതാണ്.

മുകളിൽ പറഞ്ഞവയ്ക്ക് പുറമേ ഈ പക്ഷിയെ കണ്ടതിനു ശേഷം ഇത് ഇടത്തോട്ട് പറന്നു പോകുന്നതും കാക്ക വലത്തോട്ട് പറന്നു പോകുന്നത് കാണുന്നതും നല്ലതാണ്.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 68

നാഗമാഹാത്മ്യം...

ഭാഗം: 68

72. ഗരുഡന്റെ ജനനം 
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
കശ്യപന്റെ രണ്ട് പത്നിമാരായിരുന്നു വിനതയും കദ്രുവും. അവരുടെ പരിചരണത്തിൽ പ്രീതിയായ കശ്യപൻ അവരോട് ഓരോ വരം ചോദിക്കാൻ ആവശ്യപ്പെട്ടു. കദ്രു തനിക്ക് ആയിരം പുത്രന്മാർ ജനിക്കണമെന്നപേക്ഷിച്ചപ്പോൾ വിനത വീരന്മാരായ രണ്ട് പുത്രന്മാരെയാണ് ആവശ്യപ്പെട്ടത്. കശ്യപൻ രണ്ട് പേർക്കും അവർ ആവശ്യപ്പെട്ടവരം നൽകി.

വരത്തിന്റെ അടിസ്ഥാനത്തിൽകദ്രു ആയിരം അണ്ഡങ്ങൾക്കും , വിനത രണ്ട് അണ്ഡങ്ങൾക്കും ജന്മം നൽകി. അഞ്ഞൂറ് വർഷത്തിന് ശേഷം കദ്രു പ്രസവിച്ച് ആയിരം അണ്ഡങ്ങൾ വിരിഞ്ഞ് നാഗസന്തതികൾ ഉണ്ടായി. തന്റെ അണ്ഡങ്ങൾ വിരിയാത്തതു കണ്ട വിനിത ഒരണ്ഡം പൊട്ടിച്ചു. അതിൽ നിന്നും പകുതി വളർച്ചയെത്തിയ ഒരു ശിശു പുറത്തുവന്നു . അമ്മയുടെ ക്ഷമയില്ലായ്മയാണ് തനിക്ക് വൈകല്യം സംഭവിച്ചന്നെറിഞ്ഞ ആ ശിശു മാതാവിനെ ശപിച്ചു. ക്ഷമയില്ലാത്ത മാതാവേ അഞ്ഞൂറു വർഷം കാത്തിരുന്നാൽ ഞാൻ പൂർണ്ണ പുരുഷനായി പുറത്തുവരുമായിരുന്നു. അതിനുപോലും സാധിക്കാതെ എന്നെ അംഗവൈകല്യനാക്കി . അതുകൊണ്ട് നീ ജീവിതകാലം മുഴുവൻ കദ്രുവിന്റെ ദാസ്യയായി തീരട്ടെ എന്ന് ശപിച്ചു.

കോപം കൊണ്ട് അങ്ങനെ ശപിച്ചുവെങ്കിലും പശ്ചാത്താപവിവശനായി അവർക്ക് ശാപമോക്ഷവും നൽകി. ഗരുഡൻ എന്ന പേരോടുകൂടിയ തന്റെ സഹോദരൻ ഈ ശാപത്തിൽ നിന്ന് മോചിപ്പിക്കും . ഇത്രയും പറഞ്ഞു കൊണ്ട് അരുണനെന്നു പേരുള്ള അർദ്ധ ശരീരി സൂര്യനെ ലക്ഷ്യമാക്കി പോയി. തേജസ്വിയായ സൂര്യൻ തന്റെ തേരാളിയായിരിക്കുവാൻ അദ്ദേഹത്തോട് അപേക്ഷിച്ചു. അരുണൻ ആ അപേക്ഷ സ്വീകരിക്കുകയും ചെയ്തു.

ഒരിക്കൽ പാലാഴി മഥനത്തിൽ നിന്ന് ദേവേന്ദ്രന് ലഭിച്ച ഉച്ചൈശ്രവസ്സ് എന്ന അശ്വത്തെ വിനയും കദ്രുവും കാണാനിടയായി. ഉച്ചൈശ്രവസ്സിന്റെ വാൽകറുത്തിട്ടാണെന്ന് കദ്രുവും , അല്ല വെളുത്തിട്ടാണെന്ന് വിനതയും തമ്മിൽ വാദപ്രതിവാദം നടന്നു. ഒടുവിൽ ഇരുവരും തമ്മിൽ പന്തായമായി പന്തായത്തിൽ ആര് ജയിക്കുന്നവോ അവർ ജയിക്കുന്നയാളുടെ ദാസ്യയാകണം . അന്ന് കദ്രു തന്റെ പുത്രന്മാരൊട് പന്തായത്തെക്കുറിച്ച് പറഞ്ഞു. ഇതു കേട്ട് പുത്രൻമാരോട് ഉച്ചൈശ്രവ സ്സിന്റെ വാൽ വെളുത്തതാണെന്ന് മാതാവിന്റെ പന്തയാത്തെ പഴിക്കുകുയും ചെയ്തു. ഇതു കേട്ട കദ്രുവിന്റെ മനസ്സിൽ ഒരു കുബുദ്ധി തെളിഞ്ഞു. അവൾ പറഞ്ഞു വിനതയുടെ ദാസിയാകാതിരിക്കുവാൻ ഉച്ചൈശ്രവസ്സിന്റെ വാലിൽ നിങ്ങൾ തൂങ്ങിക്കിടക്കണം.നിങ്ങൾ കറുത്തവരായതുകൊണ്ട് വാൽ കറുപ്പായിട്ട് തോന്നുകയും ചെയ്യും. അങ്ങനെ ഞാൻ ദാസ്യതയിൽ നിന്ന് മോചനം നേടുകയും വിനത എന്റെ ദാസിയാകുകയും ചെയ്യും. മാതാവിന്റെ ആവശ്യപ്രകാരം നാഗൻമാർ ഉച്ചൈശ്രവസ്സിന്റെ വാലിൽ തൂങ്ങിക്കിടക്കുകയും അതുമൂലം വാൽ കറുപ്പായി തോന്നുകയും ചെയ്തു. പന്തായത്തിന് പരാജിതയായ വിനത അന്നുമുതൽ കദ്രുവിന്റെ ദാസിയായി തീർന്നു.ഏറെനാളുകൾക്കു ശേഷം വിനതയുടെ രണ്ടാമത്തെ അണ്ഡം വിരിഞ്ഞു ഗരുഡൻ പുറത്തുവന്നു . മാതാവിന്റെ ദാസ്യത മകനായ ഗരുഡനും വഹിക്കേണ്ടതായി വന്നു. ഏതു വിധേനയാണ് തങ്ങൾക്ക് ഇതിൽ നിന്ന് മോചനം ലഭിക്കുക എന്ന് കദ്രുവിനോട് ഗരുഡൻ ചോദിച്ചു. ദേവലോകത്തു നിന്ന് അമൃത് കൊണ്ടുവന്നാൽ ഈ ദാസ്യതയിൽ നിന്ന് മോചനം ലഭിക്കുമെന്ന് കദ്രു പറഞ്ഞു. ഗരുഡൻ തന്റെ മാതാവായ വിനതയിൽ നിന്ന് അനുഗ്രഹവും വാങ്ങി യാത്രപുറപ്പെടാൻ ആരംഭിച്ചു. യാത്രയ്ക്കിടയ്ക്ക് ഭക്ഷണത്തിനായി നിഷാദൻമാരെ ഭുജിക്കാനായി മാതാവ് പറഞ്ഞു. യാതൊരു കാരണവശാലും ബ്രാഹ്മണരെ ഭുജിക്കരുത്. ബ്രഹ്മണരെ തിരിച്ചറിയാനായി അവരുടെ ജ്ഞാനശക്തികൊണ്ട് വായ്പൊള്ളും. അപ്പോൾ അത് ബ്രാഹ്മണരാണെന്ന് മനസ്സിലാക്കാൻ സാധിക്കും. മാതാവിന്റെ ഉപദേശപ്രകാരം ഗരുഡൻ യാത്രപുറപ്പെട്ടു . പോകുന്ന യാത്രയിൽ നിഷാദർമാരെ ഭുജിച്ച് വിശപ്പടക്കി. അതിനു ശേഷം പിതാവിനെ കണ്ട് അനുഗ്രഹം വാങ്ങാനായി അദ്ദേഹത്തിന്റെ അടുക്കലേയ്ക്ക് പുറപ്പെട്ടു. പിതാവിൽ നിന്ന് അനുഗ്രഹം വാങ്ങിയ ഗരുഡൻ ദേവലോകത്തേയ്ക്ക് യാത്ര തിരിച്ചു.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 67

നാഗമാഹാത്മ്യം...

ഭാഗം: 67

71. കാളിയമർദ്ധനം 
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
 കാളിയൻ എന്ന സർപ്പം കാളിന്ദി നദിയിലായിരുന്നു വസിച്ചിരുന്നത്. തന്റെ ശത്രുവായ ഗരുഡൻ അവിടെ പ്രവേശിക്കില്ല എന്ന ധൈര്യത്തോടെയായിരുന്നു കാളിയൻ വസിച്ചിരുന്നത്. അതിന്റെ പിന്നിൽ ഒരു കാരണവുമുണ്ട്. പണ്ട് കാളിന്ദി നദിയുടെ മുകളിൽ കൂടി പറന്ന ഗരുഡന്റെ ശക്തമായ ചിറകടിമൂലം വെള്ളവും അതിലുണ്ടായിരുന്ന മത്സ്യങ്ങളും മുകളിലേയ്ക്ക് ഉയരുകയും സൗഭരീ മുനിയുടെ ശരീരത്തിൽ പതിക്കുകയും ചെയ്തു . ഇതിൽ കോപിഷ്ഠനായ മുനി ഗരുഡനെ ഇനി കാളിന്ദിനദിയുടെ മുകളിലൂടെ പറന്നാൽ തലപൊട്ടിത്തെറിക്കുമെന്ന് ശപിച്ചു. അതിനുശേഷം ഗരുഡൻ അതുവഴി പറക്കാതെയായി. ഈ ഒറ്റകാരണം കൊണ്ട് കാളിയൻ ധൈര്യപൂർവ്വം കാളിന്ദിയിൽ വസിച്ചു.

ഒരു നാൾ കൃഷ്ണനും, ബലരാമനും , ഗോപാലൻമാരുമൊത്ത് കാളിന്ദീ തീരത്തെത്തി. കാളിയന്റെ വിഷമേറ്റ് ആ പ്രദേശത്തെ വൃക്ഷങ്ങൾ ഉണങ്ങുകയും മൃഗങ്ങളും, പക്ഷികളും ചത്തുവീഴുകയും ചെയ്തു. അവിടത്തെ ജലം കുടിച്ച ഗോക്കളെല്ലാം മൃത്യുയടഞ്ഞു. ഇതുകണ്ട കണ്ണൻ അവരെയെല്ലാം തന്റെ മായയാൽ പുനർജീവിപ്പിച്ചു . ഇതിനെല്ലാം കാരണം കാളിയന്റെ വിഷമാണെന്ന് മനസ്സിലാക്കിയ കൃഷ്ണൻ അവിടെ നിന്ന ഒരു കടമ്പു വൃക്ഷത്തിന്റെ മുകളിൽ കയറി ചുറ്റുപാടും നോക്കി കാളിയന്റെ താമസം എവിടെയാണെന്ന് കണ്ടുപിടിച്ചു. ഉടൻ തന്നെ കണ്ണൻ നദിയിലേയ്ക്ക് എടുത്തു ചാടി. ഇതറിഞ്ഞ കാളിയൻ കണ്ണനെ വരിഞ്ഞുമുറുക്കുവാൻ തുടങ്ങി. കണ്ട് നിന്ന ഗോപാലന്മാർ ഉറക്കെ നിലവിളിക്കാൻ തുടങ്ങി.

എന്നാൽ കണ്ണൻ കാളിയന്റെ ചുറ്റുകൾ ഓരോന്നായി അഴിച്ച് അവന്റെ ശിരസ്സിൽ കയറി നിന്ന് നൃത്തം ചെയ്യാൻ ആരംഭിച്ചു. കാളിയൻ കൃഷ്ണനെ ഉപദ്രവിക്കാൻ എത്ര ശ്രമിച്ചിട്ടും സാധിച്ചില്ല . ഈ കാഴ്ച കണ്ട ദേവന്മാരും , മഹർഷിമാരും ആകാശത്തു നിന്ന് പൂക്കൾ വർഷിക്കാൻ തുടങ്ങി. ദേവസ്ത്രീകളും, ഗോപികമാരും ഭക്തിപൂർവ്വം കൃഷ്ണനെ നോക്കിനിന്നു.

കണ്ണന്റെ ഏറെ നേരത്തെ നൃത്തം കൊണ്ട് കാളിയൻ മയങ്ങിത്തുടങ്ങി. കാളിയന്റെ ജീവനാപത്തുസംഭവിക്കു മെന്ന് ഭയന്ന അവന്റെ പത്നിമാർ കൃഷ്ണനെ സ്തുതിച്ചു.കരുണാമയനായ ആ കാരുണ്യവാൻ കാളിയന്റെ ശിരസ്സിൽ നിന്ന് താഴെയിറങ്ങി ആ പത്തിയിൽ തലോടി. ആ തലോടലോടെ കാളിയന്റെ മയക്കം അവസാനിച്ചു . കാളിയൻ പറഞ്ഞു അല്ലയോ ഭഗവാനെ എന്നോട് ക്ഷമിക്കൂ എന്റെ ജന്മനാ ഉള്ള സ്വഭാവം കൊണ്ടാണ് ഞാൻ എല്ലാപേരെയും ഉപദ്രവിച്ചത്. അവിടുന്ന് എന്നോട് ക്ഷമിച്ചാലും. ഇതുകേട്ട ഭഗവാൻ പറഞ്ഞു നിന്നപ്പോലെ ഉഗ്രവിഷമുള്ള സർപ്പം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്ത് വസിക്കുന്നത് ഉചിതമല്ല. ആയതിനാൽ നീ സമുദ്രമധ്യത്തിലുള്ള രമണകം എന്ന ദ്വീപിൽ പോയി വസിക്കുക . അവിടെ നിന്നെ ആരും ഉപദ്രവിക്കുകയില്ല. മാത്രമല്ല എന്റെ കാൽപ്പാടുകൾ ശിരസ്സിൽ ഉള്ളതുകൊണ്ട് ഗരുഡനും നിന്നെ ഉപദ്രവിക്കുകയില്ല. ഭഗവാന്റെ വാക്കുകൾ ശിരസ്സാ വഹിച്ച കാളിയനും പരിവാരങ്ങളും അവിടെ നിന്ന് യാത്രയായി.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 66

നാഗമാഹാത്മ്യം...

ഭാഗം: 66

70. സർപ്പഗണങ്ങളും സൂര്യവ്യൂഹവും
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
സൂര്യവിഭൂതിയിലും നാഗങ്ങളുടെ പങ്ക് മഹത്തരമാണ്. സൂര്യൻ പന്ത്രണ്ട് ആദിത്യൻമാരായി പന്ത്രണ്ടു മാസങ്ങളിൽ ആറു ഗണങ്ങളോടും കൂടി ജഗത്തിൽ ചുറ്റും സഞ്ചരിച്ച് ഇഹത്തിലും പരത്തിലും ഏറ്റവും സത്ബുദ്ധിയും, നൻമയുമു ണ്ടാക്കുന്നതായി ഭാഗവതത്തിൽ പറയുന്നു. ഋഷികൾ ഋക്ക് , യജ്ജുസ്സ്, സാമം അഥർവ്വം എന്നീ വേദങ്ങളാൽ വാഴ്ത്തുന്നു . ഗന്ധർവ്വൻമാർ പാട്ടു പാടുന്നു. അപ്സരസ്സുകൾ (ദേവനാരികൾ നൃത്തം ചെയ്യുന്നു. സർപ്പഗണങ്ങൾ രഥകോപ്പുകൾ വച്ചു കെട്ടുന്നു.യക്ഷരക്ഷസ്സുകൾ തേര് തള്ളുന്നു. (തേരിണക്കുന്നു.) ശുദ്ധമനസ്ക്കരും, ബ്രഹ്മർഷികളും ഷഷ്ടിസഹസ്രം ബാലവില്യൻമാരും മുൻപേ നിന്ന് ഭഗവാനെ സ്തുതിക്കുന്നു. ഇവിടെ മേടം മുതൽ മാസങ്ങളിൽ ഓരോ മാസം ഓരോ നാഗങ്ങൾ രഥകോപ്പുകൾ വച്ചു കെട്ടുന്നു. ക്രമത്തിൽ വാസുകി , കച്ഛനീരൻ, തക്ഷകൻ , ശുക്രൻ, ഏലാപ്രതൻ, ശംഖപാലൻ, ധനഞ്ജയൻ , ഐരാവതൻ, മഹാശംഖൻ, കാർക്കോടകൻ , കമ്പളൻ, അശ്വതര എന്നീ നാഗങ്ങളാണ് അതിനു പ്രവർത്തിക്കുന്നത്. നാഗങ്ങളുടെ ദിവ്യസാന്നിദ്ധ്യം കൊണ്ട് സൂര്യവിഭൂതിയെ മഹത്തരമാക്കുന്നു . ഇപ്രകാരം ഭഗവാൻ ആദിത്യൻ ആറു ഗണങ്ങളോടും കൂടി ദ്വാദശമാസങ്ങളിലും ലോകം ചുറ്റുന്നു.

അതായത് ഓരോരോ മാസങ്ങളിലും മേൽ ഉദ്ധരിച്ചതു പോലെയുള്ള ഗണങ്ങളോടു കൂടി ആദ്യന്തമില്ലാത്ത (ആദിയുമന്തവുമില്ലാത്ത) ഭഗവാൻ വിഷ്ണുസൂര്യൻ (ഈശ്വരൻ) കല്പേ കല്പേ (ഓരോ കല്പത്തിലും) തന്റെ വ്യൂഹത്താൽ ലോകത്തെ നയിക്കുന്നു.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 65

നാഗമാഹാത്മ്യം...

ഭാഗം: 65

69. ജ്യോതിഷത്തിൽ സർപ്പങ്ങൾ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
 ജ്യോതിഷത്തിലും സർപ്പങ്ങൾക്ക് പങ്കുണ്ട്. നവ ഗ്രഹങ്ങളിൽ രാഹുവിനും കേതുവിനും സ്ഥാനം കൊടുത്തിരിക്കുന്നത് അതിനു തെളിവാണ്. നവഗ്രഹങ്ങളിൽ പ്രധാനി സൂര്യനാണ്.

നവഗ്രഹങ്ങൾ: സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ, ഗുരു (വ്യാഴം), ശുക്രൻ, ശനി, രാഹു, കേതു

ഇതിൽ സർപ്പത്തെ പ്രതിനിധീകരിക്കുന്ന ഗ്രഹം എന്നാൽ പ്രത്യധിദേവത സർപ്പേശ്വരനാണ്. ഗ്രഹങ്ങൾ പിഴച്ചാൽ . ഗ്രഹനില മോശമായാൽ അതാതു ഗ്രഹങ്ങളുടെ പാപദോഷമുണ്ടാകും. അതു കുറയ്ക്കാൻ ശക്തിയുള്ള ദേവതമാരെ പൂജിക്കുകയോ , അതതു ഗ്രഹങ്ങളുമായി ബന്ധപ്പെട്ട ദേവതാ ക്ഷേത്രങ്ങളിൽ ആരാധന നടത്തുകയും വഴിപാടുകൾ കഴിച്ച് ദേവതാപ്രീതി വരുത്തുകയുമാണ് പ്രതി വിധി. ഗ്രഹങ്ങളുമായി ബന്ധപ്പെട്ട ദിവസങ്ങളിൽ ഗ്രഹപൂജ നടത്തുകയും ചെയ്താൽ പാപദോഷശ മനമുണ്ടാകുമെന്നാണ്. രാഹുവുമായി ബന്ധപ്പെട്ട ദിവസം ചൊവ്വയാണ്. രാഹുവിന്റെ പ്രത്യധിദേവത സർപ്പേശ്വരനായതിനാൽ രാഹുവിൽ ദോഷശാന്തിക്ക് സർപ്പപ്രീതി വരുത്തുന്നത് ഉത്തമമാണ് . ദേവത ദുർഗ്ഗയും ശിവനുമായതി നാൽ ശിവപ്രീതി വരുത്തതക്ക പൂജ ചെയ്യുന്നതും നല്ലതാണ്.

വാസ്തു ശില്പത്തിലും നവഗ്രഹങ്ങൾക്കു പങ്കുണ്ട്. കെട്ടിടം പണിയുമ്പോൾ കെട്ടിടത്തിന്റെ വീതിയെ അളന്ന് ഒൻപത് ഭാഗങ്ങളായി ഭാഗിച്ച് അതിൽ നവഗ്രഹങ്ങളെ കണക്കാക്കി ശുഭഗ്രഹമിരിക്കുന്ന ഭാഗത്തു വേണം തലവാതിൽ നിർത്താൻ. ചന്ദ്രൻ , ബുധൻ, ഗുരു ഈ മൂന്നു ഗ്രഹങ്ങളാണ് തല വാതിൽ നിർത്താൻ ഉത്തമമെന്നാണ്.

മറ്റു ആറുഗ്രഹങ്ങളിൽ യാതൊരു കാരണവശാലും തലവാതിൽ നിർത്താൻ പാടില്ലന്നാണ് ജ്യോതിഷം. അതിനാൽ രാഹുവിന്റെ ഗ്രഹത്തിൽ അതു പാടില്ലാ എന്നാണല്ലോ അർത്ഥം . അങ്ങനെ ചെയ്താൽ സാമ്പത്തിക നഷ്ടം , മനഃക്ലേശം, വ്യാധികൾ തുടങ്ങിയ ദോഷം ഫലം.

കാലങ്ങളുടെ ഗണനങ്ങളിലും രാഹുകാലം ശുഭകാര്യ ങ്ങൾക്കു വർജ്ജ്യമാണ്. രാഹുകാലത്തിൽ നല്ലകാര്യങ്ങളൊന്നും നടത്തുകയില്ല. രാഹുകാലം ദോഷകാലമെന്നാണ്.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 64

നാഗമാഹാത്മ്യം...

ഭാഗം: 64

68. നാമമാഹാത്മ്യം തുടർച്ച
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
പത്മപുരാണത്തിൽ രാമനാമമഹിമയെ പറ്റി ഒരു പ്രതിപാദ്യമുണ്ട്. ഒരിക്കൽ ശ്രീഗണപതി കുട്ടിത്തം കാട്ടി നടക്കുന്ന കാലം ചില വിഢിത്തങ്ങളും കാട്ടിയിരുന്നു. ഐശ്വര്യമത്തനായി ചിലപ്പോൾ ഗണേശൻ ഋഷിമുനിമാരുടെ ആശ്രമത്തിൽ കയറി അവരുടെ കർമ്മാദികൾക്ക് വിഘ്നം വരുത്തുകയും അവരെ ദുഃഖിപ്പിക്കുകയും ചെയ്തിരുന്നു . അതായത് ആശ്രമങ്ങളെ നശിപ്പിക്കുക, യജ്ഞങ്ങൾ മുടക്കുക , ആരാധനയ്ക്ക് തടസ്സം നില്ക്കുക തുടങ്ങി പല കാര്യങ്ങൾ ചെയ്ത് അവരെ കഷ്ടത്തിലാഴ്ത്തിയിരുന്നു. പല വിധക്ലേശങ്ങൾ സഹിച്ചു കൊണ്ട് അവർ ഗണേശനെ അതിൽ നിന്നും പിൻതിരിപ്പി ക്കാൻ ശ്രമിച്ചു വരവേ അതു കൂടുകയല്ലാതെ കുറഞ്ഞില്ല. അവർ ആകെ കുഴങ്ങി. ഒടുവിൽ അവർ ഭഗവാൻ ശിവശങ്കരനെ അഭയം പ്രാപിച്ചുസങ്കടമുണർത്തിച്ചു. അവിടുത്തെ പുത്രന്റെ വികൃതികൾ കൂടുന്നു. ഞങ്ങൾക്ക് അതു തടയാൻ കഴിയുന്നില്ല. അങ്ങു തന്നെ ഉപദേശിച്ചു അടക്കിനിർത്തണം. ഒട്ടും ഉപേക്ഷ വിചാരിക്കരുത്. ഇതുകേട്ട ശിവശങ്കരന് വളരെ വ്യസനമുണ്ടായി. തന്റെ മകൻ ഇങ്ങനെയായാൽ അവനെ പറ്റി ലോകം എന്തു പറയും? അതു തനിക്കും കൂടി മോശമല്ലേ ? എന്നു വിചാരിച്ച് ഉണ്ണിയെ വിളിച്ച് പറഞ്ഞു, ഉണ്ണീ! ഋഷീശ്വരൻമാരെ ഉപദ്രവിക്കുന്നതും കഷ്ടത്തിലാഴ്ത്തുന്നതും ഉണ്ണിക്കു ഭൂഷണമല്ല . അവർ ആദരണീയരാണ്. അവരെ നമ്മളും വന്ദിക്കേണ്ടവരാണ്. അവരെ നാം സഹായിക്കുകയേ പാടുള്ളൂ. ഈ ഉപദേശങ്ങളൊന്നും തന്നെ ഗണപതിയെ തടഞ്ഞു നിർത്താനായില്ല. ശിവൻ ദുഃഖിതനായി.അദ്ദേഹത്തിനു വ്യസനം അടക്കാനായില്ല. തന്റെ പുത്രന്റെ വികൃതിത്വം അന്യരെ കഷ്ടപ്പെടുത്തുന്നതായാൽ ഏതൊരു പിതാവിനാണ് വ്യസനമുണ്ടാകാതിരിക്കുക. എന്തു ചെയ്താണ് കുമാരനെ അടക്കിയിരുത്തുക എന്ന് തല പുകഞ്ഞാലാചിച്ചു. ഒരെത്തും പിടിയും കിട്ടിയില്ല. ഒടുവിൽ ഒരുപായം തോന്നി. രാമനെ അഭയം പ്രാപിക്കുക. എല്ലാവരേയും പാലിക്കുന്നവനല്ലേ? രാമനെ സ്തുതിച്ചു പ്രസാദിപ്പിച്ചു. രാമൻ പ്രത്യക്ഷനായി. വന്ദിച്ചു ചോദിച്ചു. അങ്ങ് എന്നെ സ്മരിച്ചുവോ ? എന്താണാവോ കാര്യം? അരുളി ചെയ്താൽ നന്നാ യിരുന്നു. ശിവൻ ഓർത്തു. എന്തൊരു വിനയം , എന്തൊരു ശോഭ, കാര്യഗൗരവം. ആരുണ്ട് ഇതുപോലൊരു ദേവൻ. ശിവൻ വിനയപൂർവ്വം രാമനെ വന്ദിച്ചു പറഞ്ഞു. പ്രഭോ! നമ്മുടെ ഗണേശന്റെ വികൃതി മുനിമാരെ പീഡിപ്പിക്കുന്നു. അവരെല്ലാം എന്റെടുക്കൽ പരാതി പറയുന്നു. ആരു വിചാരിച്ചിട്ടും അവനെ തടുക്കാനാകുന്നില്ല . അങ്ങു ദയവായി ഒരു പോംവഴി കണ്ടുപിടിക്കണം. അങ്ങേയ്ക്കല്ലാതെ ഗണേശനെ നിർത്താനാവില്ല. അതും ജനങ്ങളും ഋഷിമുനികളും ഗണേശനെ നിന്ദിക്കാതിരിക്കത്തക്ക വണ്ണമുള്ള എന്തെങ്കിലും പരിഹാരമാർഗ്ഗമു ണ്ടാക്കേണ്ടിയിരിക്കുന്നു.

രാമൻ പ്രസന്നനായി. ശിവന്റെ അഭ്യർത്ഥന മാനിച്ചു അരുളി ചെയ്തു. ഗണേശൻ നിത്യവും രാമനാമം ജപിക്കട്ടെ എല്ലാം മംഗളകരമാകും. ഒട്ടും വിഷാദം വേണ്ട അന്നു മുതൽ ഗണപതി രാമനാമം ജപിച്ചു തുടങ്ങി. ആ നാമമഹിമയാൽ ഗണേശ ന്റെ ബുദ്ധി തെളിഞ്ഞു . വികൃതികൾ മാറി. ബുദ്ധിമാനായി. സിദ്ധികൾ കൈവരിച്ചു. ഒടുവിൽ അഗ്രപൂജയ്ക്കർഹനായി ഭവിച്ചു.ഒരിക്കൽ പരമശിവൻ ആഹാരത്തിനിരുന്നു. അപ്പോൾ ദേവി പാർവ്വതിയെ കൂടി ക്ഷണിച്ചു. ദേവി പറഞ്ഞു ഞാൻ സഹസ്രനാമം ജപിക്കാൻ തുടങ്ങുകയാണ്. അതു കഴിഞ്ഞ് ആഹാരം കഴിക്കാം. ഇതുകേട്ട അദ്ദേഹം പറഞ്ഞു രാമനാമം ജപിച്ചു വന്നോളു. രാമനാമം സഹസ്രനാമത്തിനു തുല്യമാണ്. അതായത് രാമനാമജപം സഹസ്രനമാജപത്തിനു തുല്യമായ ഫലമുളവാക്കുന്നതാണ് . അതുകേട്ട ദേവി പാർവ്വതിപതിയുടെ വാക്കുമാനിച്ച് രാമനാമം ജപിച്ച് അമൃതേത്തു നിറവേറ്റി. ശിവൻ സന്തുഷ്ടനായി.

"രാമരാമേതി രാമേതി രമേ രാമേ മനോരമേ സഹസ്രനാമതത്തുല്യം രാമനാമ വരാനനേ എന്ന് സഹസ്രനാമസ്തോത്രത്തിലും പറയുന്നുണ്ട്.

പാർവ്വതിക്കും തന്റെ വാക്കിലും രാമനിലും ഉറച്ച വിശ്വാസം വന്നല്ലോ എന്നോർത്ത് ശിവൻ പ്രസന്നനായി. രാമനിൽ ദേവിക്കും ഉറച്ച ഭക്തി കണ്ട് സന്തുഷ്ടനായ ശിവൻ സ്വദേഹത്തിൽ പകുതി ഭാഗിച്ചു ദേവിക്കു നല്കി അർദ്ധനാരീശ്വരനായി വിരാജിച്ചു. കൂടാതെ രാമകഥ വിസ്തരിച്ചു പറഞ്ഞു കൊടുക്കുകയും ചെയ്തു.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 63

നാഗമാഹാത്മ്യം...

ഭാഗം: 63

68. നാമമാഹാത്മ്യം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഈ കലികാലത്ത് കലിദോഷങ്ങളിൽ നിന്നും മോചനം നേടാനുള്ള ഒരു രക്ഷാകവചമാണ് നാമകീർത്തനം , അഥവാ നാമജപം. സാധാരണയായി കുഞ്ഞുന്നാൾ മുതൽ ജപിക്കുന്ന നാമമാണ് രാമനാമം.

രാമരാമ രാമരാമ രാമരാമ പാഹിമാം
രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം

എന്നാണ് ജപിക്കുന്നത്. ഇങ്ങനെ ജപിച്ചു ജപിച്ചു വളരുമ്പോൾ കുഞ്ഞായ നാൾ മുതൽ മനം രാമനിൽ എത്തുന്നു. വളരും തോറും ശരീരത്തോടൊപ്പം ബുദ്ധിയും മനസ്സും വളരുന്നു. വളരേണ്ടതുമാണ് . അതോടൊപ്പം ഈശ്വര വിശ്വാസവും , ഭക്തിയും വളരുന്നു. ഈശ്വരനിൽ മനം സുദൃഢമാകുന്നു. ഈശ്വരനിൽ മനം വച്ചു കൊണ്ടുള്ള ഏതു കർമ്മവും സഫലമാകുന്നു.

കൗമാരയൗവനപ്രായങ്ങളിൽ മാനസികാവസ്ഥയ്ക്കു മാറ്റം വരുന്ന കാലമാണ്. ആ സമയം ജീവിത സൗധം കെട്ടിപ്പടുക്കാനുള്ള നെട്ടോട്ടത്തിൽ മനസ്സു വഴുതി പിടിവിട്ടുപോകുന്നു ചിലരുടെ പിടിവിട്ട മനസ്സ് ചിലപ്പോൾ അജ്ഞാനമാകുന്ന അ ന്ധകാരത്തിൽ പെട്ട് ഉഴലാൻ ഇടയാകുന്നു. എന്നാൽ ആ കാലഘട്ടത്തിലും ഈശ്വരനെ കൂട്ടുപടിച്ച് ഈശ്വര സഹായത്താൽ ജീവിതത്തിൽ മുന്നേറുന്നതിന് ബുധിമുട്ടുണ്ടാകുന്നില്ല . അ വൻ ജീവിതത്തിൽ തളരുമ്പോൾ ഈശ്വരന്റെ തണലിൽ വിശ്രമിക്കുന്നു. പിന്നെ പൂർവ്വാധികം ഉൻമേഷത്തോടെ ജീവിത ത്തിൽ മുന്നേറുന്നു. ഈശ്വരന്റെ ബലത്തിൽ അവന് ആശ്വാസം കിട്ടുന്നു. നാശം സംഭവിക്കുന്നില്ല. ചെയ്യുന്ന കർമ്മങ്ങൾ സഫലമാകുന്നു.

അങ്ങനെ രാമനാമ (ഈശ്വരനാമ) ത്തിന്റെ ബലത്തിൽ മനുഷ്യൻ മനുഷ്യനായി തീരാൻ സാധിക്കുന്നു. രാമ ശബ്ദം ദ്വയാക്ഷരബ്രഹ്മമാണ്, താരകബ്രഹ്മമാണ് , പരബ്രഹ്മത്തിന്റെ പര്യായശബ്ദമാണ്, സർവ്വവിദ്യയാണ്, അന്തർയ്യാമിയാണ്, വിദ്യാഭ്യാസ സ്വരൂപമാണ് , ആർക്കും പെട്ടെന്നറിയാൻ സാധിക്കാത്ത അവ്യക്തമായ ഭക്തിസ്വരൂപമാണ്, ജ്ഞാനസ്വരൂപമാണ്. ജ്ഞാനം കൊണ്ടേ അതറിയാൻ സാധിക്കൂ . അത് അറിവിന്റെ ആദ്യ അക്കമാണ്. ആ ഒന്നാണ് ഈശ്വരൻ. ഒന്നിന്റെ വലതു വശത്ത് എത്ര പൂജ്യമിട്ടാലും വലുതും ചെറുതുമായ സംഖ്യയുണ്ടാകും. ഈ സംഖ്യയുണ്ടാക്കുന്നതിന് ഒന്ന് കൂടിയേതീരൂ. ഒന്നില്ലെങ്കിൽ ഒന്നുമില്ല. ശൂന്യം. അതുപോലെയാണ് ഈ ജീവ ജഗത്തുണ്ടായത്. ഈശ്വരനും ജഗത്തും രണ്ടും ഈ നാമത്തിലടങ്ങിയിരിക്കുന്നു.

'രാ' എന്നാൽ ജഗത്ത്. 'മ' എന്നാൽ ഈശ്വരൻ. 'രാ’ എന്ന ജഗത്ത് മായയാണ്. ആ മായ മോഹിപ്പിക്കുന്നതാണ്. അതു മനുഷ്യനെ മോഹത്തിലാഴ്ത്തി അജ്ഞാനാന്ധകാരത്തിലേയ്ക്കു നയിക്കുന്നതാണ് . ഈശ്വരന്റെ മായാവിലാസം കൊണ്ടുണ്ടായ ത്രിഗുണാത്മക പ്രകൃതി മായാ ജഗത്താണ്. അതിലകപ്പെട്ടു പോയാൽ അന്ധകാരത്തിലകപ്പെട്ടതു തന്നെ.

അതിൽ നിന്ന് രക്ഷപ്പെടാൻ ഒരു ദീപം കൂടിയേ തീരൂ. ആ ദീപമാണ് "മ" എന്ന ഈശ്വരൻ , ഈശ്വരൻ ജ്ഞാനമാണ്. പ്രകാശമാണ്. ആ ജ്ഞാനത്തിന്റെ പ്രകാശത്തിന്റെ (ഈശ്വരന്റെ) സഹായത്താൽ എത്ര വലിയ അന്ധകാരത്തിൽ നിന്നും രക്ഷപ്പെടാം. ജ്ഞാനം കൊണ്ടേ അതു സാധ്യമാകൂ . അപ്പോൾ ഈ 'രാ' എന്ന മായാ അതിൽ നിന്നും ലഭിക്കുന്ന സുഖ മെന്നു വിചാരിക്കുന്ന സുഖം (അത് യഥാർത്ഥസുഖമല്ല അതായത് ലൗകിക ജീവിതത്തിൽ നിന്നു കിട്ടുന്ന സുഖം) ദുഃഖമാണ്. ശരിയായ സുഖം ആത്മസുഖമാണന്നു മനസ്സിലാക്കി , തിന്റെ നിസ്സാരതയെ മനസ്സിലാക്കി അതിൽ നിന്നും പതുക്കെ പതുക്കെ മോചനം നേടി ഈശ്വരനെ ശരണം പ്രാപിക്കാൻ സാധിക്കുന്നു . ഈശ്വരശരണത്തിലെത്തിയാൽ പിന്നെ ജീവൻമുക്തിക്കുള്ള മാർഗ്ഗം തെളിയും. ഇതാണ് രാമനാമജപം കൊണ്ടുദ്ദേശിക്കുന്നത്.

ത്രിമൂർത്തികൾ പോലും സദാ ഈ നാമജപത്തിൽ മുഴുകി ധ്യാനനിരതരായി കാലം കഴിക്കുകയാണ്. പിന്നെ ജപിക്കുന്ന മറ്റൊരു നാമം കൃഷ്ണ നാമം. അത് പ്രകൃതി പുരുഷൻമാരുടെ ഏകനാമമാണ്. 'കൃഷ്' എന്ന ധാതു ആകർഷക സത്താവാചകമാണ്. 'ണ' എന്നത് നിർവൃതി വാചകമാണ്. ഇതിന്റെ ഐക്യം പരമാനന്ദ സ്വരൂപമായ ആകർഷക പരബ്രഹ്മം തന്നെയാണ് . സാധാരണ ജപിക്കുന്ന മഹാമന്ത്രമാണ്. ഈ രാമ കൃഷ്ണ എന്ന നാമങ്ങളുടെ സമ്മേളിതരൂപം. അതാണ് 32 അക്ഷരമുൾക്കൊള്ളുന്ന ഈ നാമം.

ഹരേ രാമ ഹരേ രാമരാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഈ നാമജപം വളരെ വളരെ മഹിമയുള്ളതാണ്. മാഹാത്മ്യമുള്ളതാണ്. അഖണ്ഡനാമയജ്ഞത്തിന് ഈ നാമമാണുപയോഗിക്കുന്നത്. ഇതിനെ മഹാമന്ത്രങ്ങളുടെ കൂട്ടത്തിലാണ് ഗണിച്ചിരിക്കുന്നത്. ഇതിലെ ശ്രവണകീർത്തനങ്ങൾ ഭക്ത ഹൃദയത്തിൽ ഭഗവത് ചൈതന്യം നിറയ്ക്കാൻ പര്യാപ്തമാണ്. അത് ഭഗവത് കടാക്ഷത്തിന്, ഈശ്വരകൃപയ്ക്ക് ആക്കം കൂട്ടുന്നു . ഭഗവാൻ ശ്രീരാധയുടേയും ശ്രീമാധവന്റേയും രൂപങ്ങൾ ധരിച്ച് വൃന്ദാവനത്തിൽ രാധാമാധവലീല ആടിയത് ഏകത്വത്തിന്റെ ദർശനമാണ്. രാധമൂലപ്രകൃതിയും ശ്രീ മാധവൻ പുരുഷനുമാണ്. ആ ഏക ബ്രഹ്മം പ്രകൃതിമാൻമാരിൽ നിലകൊണ്ട് രണ്ടായി രണ്ടു രൂപങ്ങൾ, രണ്ടു ശരീരങ്ങൾ സ്വീകരിച്ചു കൊണ്ടാണ് വൃന്ദാവനത്തിൽ ലീലകളാടിയത്. ഭഗവാന്റെ രാധാഭാവത്തിൽ നിന്ന് കൃഷ്ണനാമവും രാധാരമണ ഭാവത്തിൽ നിന്ന് (രാധയെ രമിപ്പിക്കുന്ന ഭാവത്തിൽ നിന്ന്) രാമനാമവുമുണ്ടായി. ഭഗവാന്റെ സന്തോഷദായിനിയും, ആഹ്ലാദസ്വരൂപിണിയുമായ രാധ കൃഷ്ണ ചിത്തത്തെ ഹരിച്ചിരുന്നതിനാൽ 'ഹരാ' എന്ന പേര് രാധയ്ക്കുണ്ടായി. 'ഹരാ' എന്നതിന്റെ സംബോധനാരൂപമാണ് ഹരേ', ഭഗവാൻ തന്റെ ഭക്തിയ്ക്ക് വിദ്യ (തത്ത്വജ്ഞാനം) പ്രദാനം ചെയ്തു കൊണ്ട് അവിദ്യ (അജ്ഞാനം) യേയും അതിൽ കൂടിയുണ്ടാകുന്ന മോഹതാപങ്ങളേയും അതിൽ നിന്നുള്ള പാപങ്ങളേയും ഹരിക്കുന്നതിനാൽ (ഇല്ലാതാക്കുന്നതിനാൽ) 'ഹരി' എന്ന പേരുണ്ടായി ഭഗവാന് . ഇപ്രകാരം രാമശബ്ദവും, കൃഷ്ണശബ്ദവും , ഹരേ ശബ്ദവുമെല്ലാം തന്നെ ബ്രഹ്മത്തിന്റെ പര്യായ വാചകമായി. താരകബ്രഹ്മമായി, മഹാമന്ത്രമായി.

മനുഷ്യനിലുള്ള ചൈതന്യം മായാവലയത്താൽ കെട്ടപ്പെട്ടിരിക്കുകയാണ്. നാമകീർത്തനത്തിന്റെ ശക്തികൊണ്ട് ക്രമേണ ആ കെട്ട് അയഞ്ഞയഞ്ഞ് ബലഹീനമായി പൊട്ടിപോകുന്നു. പിന്നെ ഈശ്വരനിലേയ്ക്കുള്ള ആകർഷണവലയം ദൃഢതരമാകുന്നു. ഈശ്വരശക്തിയ്ക്ക് അധീനമായി തീരുന്ന മനസ്സ് . ആ മനസ്സ് ആത്മാവിനെയറിയുന്നു. ആ ആത്മാവു കൊണ്ട് പരമാത്മാ ചൈതന്യം മനസ്സിലാകുന്നു. ഇതാണ് ആ നാമത്തിന്റെ മഹാമന്ത്രത്തിന്റെ മായാ ശക്തി.

നാമവും നാമിയും ശ്രേഷ്ഠം തന്നെയാണ്. എങ്കിലും നാമിയിൽ കാണുന്ന മഹത്വമാണല്ലോ നാമത്തിന്നാധാരം. അതിനാൽ നാമമാണ് ശ്രേഷ്ഠമെന്നും പക്ഷമുണ്ട്. നാമിയുടെ മഹത്തായ കൃപ കൊണ്ടാണല്ലോ നാമത്തിന് മഹിമയാർജ്ജിക്കാൻ കഴിയുന്നത്. ആ മഹിമയാണ് . മാഹാത്മ്യമാണ് നാമത്തിനുണ്ടാകുന്നത്. നാമിയുടെ മഹത് ശക്തി നാമത്തിൽ പൂർണ്ണമായും നിഹിതമായിരിക്കുന്നു വെന്ന് ശിഷ്ടാഷ്ടകത്തിൽ പറയുന്നുണ്ട്. ഒരു ഭക്തന്റെ ശുദ്ധമായ ഹൃദയത്തിൽ നിന്നുതിരുന്ന ശബ്ദ വീചികൾ (നാമത്തിന്റെ) ഭഗവാന്റെ കർണ്ണപുടങ്ങളിൽ പതിച്ചാൽ അദ്ദേഹത്തിന് പിന്നെ ഇരിക്കപൊറുതിയില്ല. അദ്ദേഹം ഭക്തചിത്തത്തെയറിഞ്ഞ് കടാക്ഷം ചൊരിയുന്നു. ഇതാണ് നാമത്തിന്റെ മഹാത്മ്യം. അജാമിളൻ പാപ സമ്പൂർണ്ണമായ ജീവിതം നയിച്ചിരുന്നിട്ടും നാരായണാ എന്നെ രക്ഷിക്കാനാരുമില്ലേ . ഓടി വരണേ എന്നു വിളിച്ചപ്പോൾ ഭഗവാന്റെ അനുഗ്രഹമുണ്ടായില്ലേ? പാഞ്ചാലി കൗരവസഭയിൽ നിന്ന് കൃഷ്ണാ എന്നു നീട്ടി വിളിച്ചപ്പോൾ ദുശ്ശാസനന് അവൻ ഉദ്ദേശിച്ചപോലെ ദ്രൗപദിയെ വിവസ്ത്രയാക്കാൻ സാധിച്ചോ ? ഇല്ല.

ഇതുപോലെ എത്രയെത്ര ഉദാഹരണങ്ങളാണ് ആ നാ മ മാഹാത്മ്യത്തിനുള്ളത് ? ഇങ്ങനെയുള്ള ആവിഷ്ണുവിന്റെ മഹിമയറിയാൻ സാധിക്കാതെ ആ നാമമഹിമയറിയാൻ സാ ധിക്കാതെ വിഷ്ണുവാഹനമായ ഗരുഡൻ അഹംഭാവിയായി സ്വാമിയെ അശക്തനെന്നു വിചാരിച്ചില്ലേ? അതിന്റെ ഫലമെന്തുണ്ടായി ? ജ്ഞാനിയാണെങ്കിലും ഒരു കാകന്റെ വാക് ധോരണിയിൽ കൂടി ആ ഭക്തവത്സലനായ ഭഗവാന്റെ മാഹാത്മ്യം , ഭ ക്തി എന്നിവ മനസ്സിലാക്കാൻ ഇടയായില്ലേ? അങ്ങനെയറിഞ്ഞ പക്ഷീന്ദ്രന് സ്വയം ലജ്ജിതനാകാൻ ഇടയായില്ലേ? കഷ്ടം എന്റെ സ്വാമിയെ അറിയാൻ എനിക്ക് മറ്റൊരാളുടെ സഹായം വേണ്ടിവന്നില്ലേ! എന്നു തോന്നിയില്ലേ?

നാമത്തിന്റെ ഫലമായി ലഭിക്കുന്നത് പൂർണ്ണ ഭക്തിയാണ്. പ്രേമത്തിന്റെ പരാകാഷ്ഠയാണല്ലോ ആ പൂർണ്ണഭക്തി. ആ പ്രേമഭാവത്തിലെത്തിക്കഴിഞ്ഞാൽ ഭക്തനും ഭഗവാനും ഒന്നായിതീരുന്നു . ഇതാണ് പരമപ്രേമം. ഇതു മനസ്സിലാക്കിക്കഴിഞ്ഞാൽ ജീവിതസൗഭാഗ്യം തന്നെ.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ


നാഗമാഹാത്മ്യം - 62

നാഗമാഹാത്മ്യം...

ഭാഗം: 62

67. കേരളത്തിലെ പ്രധാന സർപ്പാരാധനാ കേന്ദ്രങ്ങൾ
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀

അനന്തൻകാട് തുടർച്ച
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
സ്വാമിയാർ നടന്നു നടന്ന് അലഞ്ഞ് തിരിഞ്ഞ് ഏതാണ്ട് അനന്തപുരത്തിനടുത്തെത്തി. അപ്പോൾ ഒരുസ്വരം കേട്ടു. ഒരു സ്ത്രീ തന്റെ കുഞ്ഞിനോടു പറയുന്നു. നോക്ക് ഇനിയും കിട ന്നലറിയാൽ ഞാൻ നിന്നെ തൂക്കിയെടുത്ത് അനന്തൻ കാട്ടിലേയ്ക്കെറിയും. ഇതുകേട്ട സ്വാമിയാർക്കു മനസ്സിലായി . അനന്തങ്കാട് ഇതിന് സമീപമെങ്ങോ ആണ്. അദ്ദേഹം വീണ്ടും അന്വേഷണം തുടർന്നു. അക്കാലത്ത് കേരളത്തിന്റെ മിക്ക ഭാഗങ്ങളും കാടും മേടുമാണ്. അല്പദൂരം കൂടി പോയപ്പോൾ അതാ ദൃശ്യമായി. സാക്ഷാൽ അനന്തമൂർത്തി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അതിന്റെ താഴെ ഒരു സാളഗ്രാമം. സ്വാമികൾക്കു മനസ്സിലായി.ഇതുതന്നെയാണ് അനന്തൻകാട് , സാക്ഷാൽ അനന്തമൂർത്തി വാഴുന്ന കാട് . ഭഗവാൻ പള്ളിയുറുപ്പ് കൊള്ളുന്ന ശേഷനാഗമല്ലേ ഇത്. അടിയന്റെ നേത്രം സഫലമായി, ചിന്തിച്ചു. പെട്ടെന്നു തന്നെ രൂപം മാറി ഭാവം മാറി. അനന്തനിൽ പള്ളികൊള്ളുന്ന പത്മനാഭൻ പ്രത്യക്ഷമായി. അദ്ദേഹം ഓടി നടന്നു. എന്താണു നിവേദ്യം കൊടുക്കുക. പെട്ടെന്ന് ഒരു സ്ത്രീ അല്പം ചോറും , ഉപ്പുമാങ്ങയും ഒരു ചിരട്ടയിൽ കൊടുത്തു അദ്ദേഹം അത് അനന്തപത്മനാഭന് നിവേദിച്ചു. ഇന്നും ആ ചിരട്ട നിവേദ്യം തുടർന്നിരുന്നുവെന്നുമാണ് പഴമക്കാർ പറയുന്നത് . അങ്ങനെ സ്വാമിയാർ അമ്പലപ്പുഴയിൽ നിന്നും തുടങ്ങിയ ഉണ്ണിക്കണ്ണന്റെ അന്വേഷണം അനന്തൻ കാട്ടിൽ ചെന്നവസാനിച്ചു.

പിന്നീട് ക്ഷേത്രം പണിഞ്ഞ് ശ്രീ പത്മനാഭനെ അനന്തപുരത്ത് കുടിയിരുത്തി. അവിടം അനന്തപുരമായും കുറെ കഴിഞ്ഞപ്പോൾ അത് തിരുവനന്തപുരമായും പ്രസിദ്ധിയാർജ്ജിച്ചു. ഇന്നും കീർത്തിയ്ക്കൊരു കോട്ടവും തട്ടാതെ ഭഗവാൻ അനന്തപുരത്തുവാണു കൊണ്ട് മാനവർക്ക് ശ്രേയസ്സും ക്ഷേമവും , ഐശ്വര്യവും പ്രദാനം ചെയ്യുന്നു . ഈ അനന്തൻ കാടിനെ പറ്റി ശ്രീ. സി. വി. രാമൻപിള്ളയുടെ ചരിത്രാഖ്യായികളിൽ (മാർത്താണ്ഡവർമ്മാ, ധർമ്മാരാജ) പരാമർശമുള്ളതായി കാണുന്നുണ്ട്.

മാർത്താണ്ഡവർമ്മ മഹാരാജാവിനെ തമ്പിമാർ (പപ്പു തമ്പി, രാമൻ തമ്പി) കൊല്ലാനായി നെട്ടോട്ടമോടുന്ന കാലത്ത് അദ്ദേഹത്തെ രക്ഷിക്കാനും രാജ്യത്തെ രക്ഷിക്കാനും അക്കാലത്ത് ധാരാളം രാജ്യസ്നേഹികൾ ഉണ്ടായിരുന്നു. അന്ന് വേണാട്ടരചരൻ എന്നായിരുന്നു രാജാവ് അറിയപ്പെട്ടിരുന്നത് . പിന്നീടാണ് വേണാട് തിരുവിതാംകൂർ എന്നായത്. രാജാവിനെ രക്ഷിക്കുന്ന രാജ്യസ്നേഹികൾ അനന്തൻ കാട്ടിൽ പലപ്പോഴും അകപ്പെട്ടിട്ടുണ്ട്. അക്കാലത്ത് നമ്മുടെ നാട്ടിൽ മരുമക്കത്തായം ആയിരുന്നു. അതായത് നാടുവാഴിയുടെ അനന്തരവൻമാർ (സഹോദരീ പുത്രൻമാർ) അനന്തരാവകാശികളാണ്. അവരാണ് രാജാവായി വാഴേണ്ടത്. എന്നാൽ മാർത്താണ്ഡവർമ്മ രാജാവായി വാഴുന്നത് (രാജ്യാവകാശം ഏല്ക്കുന്നത്. തമ്പിമാർക്ക് ഇഷ്ടമില്ലായിരുന്നു. അവർ മക്കത്തായം അനുസരിക്കാൻ തയ്യാറായി. അനന്തിരവൻമാർക്കല്ല രാജ്യാവകാശം, മക്കൾക്കാണ് എന്നവർ വാദിച്ചു. കീഴ്വഴക്കമനുസരിച്ച് അനന്തിരവനാണ് കിരീടധാരണം നടത്തേണ്ടത് . ഇങ്ങനെ വന്നപ്പോൾ കീഴ്വഴക്കമനുസരിച്ച് അനന്തരാവകാശിയായ മാർത്താണ്ഡവർമ്മയെ നാമാവശേഷമാക്കേണ്ടത് അവർ കടമയായി കരുതി. രാജ്യപ്രേമികൾ അതിന് കൂട്ടുനില്ക്കാൻ തയ്യാറായില്ല. ഒളിഞ്ഞും തുറന്നും കലഹം പൊട്ടി പുറപ്പെട്ടു. അതിന് സാക്ഷിത്വം വഹിക്കുന്നതിൽ അനന്തകാടിന് നല്ലൊരു പങ്കുണ്ടായിരുന്നു. നീളെ കിടക്കുന്ന കാടുകൾ ഒളിത്താവളങ്ങളായി പ്രയോജനപ്പെട്ടു. പലപ്പോഴും പലരേയും ശത്രുക്കൾ പരസ്പരം വെട്ടി വീഴ്ത്തി അനന്തൻ കാട്ടിലേയ്ക്കെറിയുമായിരുന്നു. കൂടാതെ ചാരൻമാർക്ക് ആ കാടൊരു അഭയകേന്ദ്രവും കൂടിയായിരുന്നു . അവിടെ പതുങ്ങിയിരുന്ന് ശത്രുവിന്റെ തന്ത്രം അറിയുന്നതിന് സാധിച്ചിരുന്നു. അനന്തപുരത്തിന്റെ ചരിത്രത്തിൽ ആ കാടുകൾ നിർണ്ണായക പങ്കു വഹിച്ചിരുന്നു എന്നു കാണാം.

ഒടുവിൽ തമ്പിമാർ കൊല്ലപ്പെടുകയും മക്കത്തായം ഉത്ഭവിക്കാതിരിക്കയും ചെയ്തു. സത്യം ജയിച്ചു. ധർമ്മം വാണു.

രാജാവു ജയിച്ചു. കീഴ്വഴക്കമനുസരിച്ചുള്ള മരുമക്കത്തായ ഭരണം നിലവിൽ വന്നു. രാജാവ് സ്വന്തം രാജ്യം ശ്രീപത്മനാഭന് അടിയറവച്ചു. അദ്ദേഹത്തിന്റെ പ്രതിപുരുഷനായി ട്ടാണ് രാജ്യം ഭരിച്ചു വന്നത്. പിന്നീടദ്ദേഹം ദേശവിസ്തൃതിക്കായ് പുറപ്പെട്ടു. വടക്കൻ ഭാഗങ്ങൾ പിടിച്ചടക്കി വന്ന കൂട്ടത്തിൽ പ്രക്കാട്ടെത്തി . പ്രക്കാട്ടെ കോട്ടകൊത്തളങ്ങൾ കണ്ടപടയാളികൾ അതു പിടിച്ചടക്കുക അസാധ്യമാണെന്നു കരുതി. ആ കോട്ട പനമ്പു കൊണ്ടു കെട്ടി കുമ്മായമടിച്ചുള്ളതായിരുന്നു. കണ്ടാൽ ദൂരെ നിന്നു നോക്കുമ്പോൾ ഉഗ്രൻ കോട്ട. തകർക്കാൻ വളരെ ബുദ്ധിമുട്ടാണെന്നു തോന്നും. അക്കാലത്ത് ചെമ്പകശ്ശേരി (അമ്പലപ്പുഴ) യിലെ പടത്തലവൻമാർ പണിക്കരും , വെള്ളൂർ കുറുപ്പുമായിരുന്നു. അതിൽ മാത്തൂർ പണി ക്കരെ സ്വാധീനിച്ച് മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ സചിവൻ കോട്ട തകർത്തുവെന്നും സൈന്യം മുന്നോട്ടു വന്നു അമ്പലപ്പുഴ കീഴടക്കിയെന്നുമാണ് ചരിത്രം . അമ്പലപ്പുഴ രാജ്യം അങ്ങനെ വേണാടിനോടു ചേർത്തു. അപ്രകാരം അമ്പലപ്പുഴ അനന്തപുരവുമായി യോജിച്ചു ഐക്യം പ്രാപിച്ചു.

അപ്പോൾ അമ്പലപ്പുഴ എന്നൊരു രാജ്യമില്ലാതായി. അമ്പലപ്പുഴയിലെ അന്തിമ രാജാവായ ദേവനാരായണൻ എല്ലാം വിട്ടു കൊടുത്തു വിടവാങ്ങി. കുടമാളൂരേയ്ക്കു തന്നെ താമസം മാറ്റി പോകുന്ന സമയത്ത് ബ്രാഹ്മണനായ അദ്ദേഹം ഒരു ശാപം നല്കി. വേണാട്ടു കൊട്ടാരത്തിലെ സ്ത്രീപ്രജകൾ ഇവിടെ അന്തിയുറങ്ങിയാൽ സർപ്പദംശനമേറ്റു മൃതിയടയട്ടെ!. പല സമയ ത്തും അനന്തപുരത്തു നിന്നും റാണിമാർ ഇവിടെ വന്നിട്ടുള്ളപ്പോൾ സന്ധ്യകഴിഞ്ഞിരുന്നാൽ സർപ്പങ്ങളെ കണ്ടു ഭയപ്പെട്ടിരുന്നുവെന്നു പറഞ്ഞു കേട്ടിട്ടുണ്ട് . അതിനാൽ അവർ വന്നാൽ ആലപ്പുഴ കൊട്ടാരത്തിലാണ് അന്തിയുറങ്ങിയിരുന്നത് എന്നാണ്. അമ്പലപ്പുഴയിലെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ അല്പം തെക്കുമാറി ഒരു വലിയ സർപ്പക്കാവുണ്ട്. അവിടെയും യഥാവിധി പൂജാദികർമ്മങ്ങൾ അനുഷ്ഠിച്ചിരുന്നു. ഇന്നും അതു നിലവിലുണ്ട്. ആരാധന നടത്തുന്നുണ്ട്. ഇവിടെയും ആ അനന്തമൂർത്തിയുടെ സാന്നിദ്ധ്യം തന്നെയാണ്. തിരുവനന്തപുരത്ത് പ്രത്യക്ഷത്തിൽ അനന്തശയനം കാണപ്പെടുന്നു. മുപ്പത്തുമുക്കോടി ദേവൻമാരുടേയും സേവനത്താൽ വസിക്കുന്ന വൈകുണ്ഠനാഥനാണ് അവിടെയെങ്കിൽ ഇവിടെ അമ്പലപ്പുഴയിൽ പാർത്ഥസാരഥിയായി വാണിരുന്ന ദ്വാരകാനാഥൻ. രണ്ടും ഒന്നു തന്നെ . ആകാരത്തിൽ അല്പവ്യത്യാസം മാത്രം. ഈ രണ്ടുമൂർത്തികളേയും പ്രത്യക്ഷീകരിച്ചത് വില്വമംഗലം സ്വാമിയാർ.

ഭൂമിയിലെ വൈകുണ്ഡമാണ് അനന്തപുരമെങ്കിൽ അമ്പലപ്പുഴ ദക്ഷിണദ്വാരകയാണ്. രണ്ടിന്റേയും അധിപതിഒന്നു തന്നെ. പത്മനാഭസ്വാമിയുടെ വിഗ്രഹം കടുശർക്കര കൂട്ടിലാണ് നിർമ്മിച്ചിരിക്കുന്നത് . ആയിരം കൽമണ്ഡപവും സപ്തസ്വരസംഗീതം പൊഴിയ്ക്കുന്ന കൽതൂണുകളും അത്യുഗ്രമായ ഹനുമൽവിഗ്രഹവും അവിടുത്തെ പ്രത്യേകതയാണ്. ഇവിടുത്തെ വിഗ്രഹം ദേവനിർമ്മിതശിലാരൂപമാണ്. ഇക്കാലത്ത് അമ്പലപ്പുഴയും തിരുവനന്തപുരവും , (അമ്പലപ്പുഴ ശ്രീകൃഷ്ണ നും തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമിയും) അതിശയ തരമാം വിധം യശസ്സിന്റെ കൊടുമുടിയിലാണ് . ശ്രീ കൃഷ്ണന് ഇവിടെ സന്ധ്യാവേളയിൽ ദശാവതാരരൂപങ്ങൾ മാറി മാറി ചാർത്തുന്ന ഒരു പതിവുമുണ്ട്. കൂടാതെ മോഹിനീവേഷം ചാർത്തുക എന്നത് ഒരു പ്രത്യേകതയുമാണ്.

പരിഷ്ക്കാരത്തിന്റെ കൊടുമുടിയിൽ കഴിയുന്ന ഇക്കാലത്ത് കാടുകളെല്ലാം നാടുകളായി മാറി കൊണ്ടിരിക്കുന്നു. അനന്തൻ കാടിനും ഇന്നു പഴയനിലനില്പില്ലെന്നു കാണാം.വീരമാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലം വരെയുള്ള ചരിത്രത്തിന്റെ ഏടുകളിൽ അനന്തകാടിന്റെ ജീവൻ നിലനിന്നിരുന്നതായി കാണുന്നുണ്ട്. പിന്നീട് കുറെയൊക്കെ വെട്ടി തെളിച്ച് നാടായി മാറ്റിയിട്ടുണ്ട്. ഇക്കാലത്ത് അനന്തൻകാട് അനന്തപുരമായി വിരാജിക്കുന്നു . കിഴക്കൻ മലകളിലെ കാടുകൾ പോലും വെട്ടിവെട്ടി വെളുപ്പിച്ച് മനുഷ്യവാസയോഗ്യമാ ക്കുന്നതിനും കൃഷി സ്ഥലമാകുന്നതിനും മനുഷ്യർ (ആധുനിക മനുഷ്യർ) മടിക്കുന്നില്ലെന്നു കാണാം. പിന്നെ നഗരപ്രാന്തങ്ങളിലുള്ള സ്ഥലത്തെ കാടുകളെ പറ്റി ഊഹിക്കുന്നതു മാത്രം ഉത്തമം.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ


നാഗമാഹാത്മ്യം - 61

നാഗമാഹാത്മ്യം...

ഭാഗം: 61

67. കേരളത്തിലെ പ്രധാന സർപ്പാരാധനാ കേന്ദ്രങ്ങൾ
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀

അനന്തൻകാട്
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഇന്ന് അമ്പലപ്പുഴ എന്ന പേരിൽ അറിയപ്പെടുന്ന പ്രദേശവും അനന്തങ്കാടും തമ്മിൽ ഒരു ബന്ധമുണ്ട്. അമ്പലപ്പുഴ ആലപ്പുഴ ജില്ലയിലും അനന്തകാട് തിരുവനന്തപുരം ജില്ലയിലു മാണ്. എങ്കിലും അവർക്കു തമ്മിൽ പണ്ടു മുതലേ തന്നെയുള്ള അടുപ്പവും ബന്ധവും സുസ്ഥിരമാണ് . അവയെ തമ്മിൽ അടുപ്പിക്കുന്നത് ശ്രീവില്വമംഗലം സ്വാമിയാരും, ശ്രീ അനന്തൻ വസിച്ചിരുന്ന , വസിക്കുന്ന കാടാണ് അനന്തകാട്. സ്വാമിയാർക്ക് ശ്രീ അനന്ത ഭഗവാൻ ദർശനം നല്കിയ സ്ഥലമാണത്. അതാണ് അതിന്റെ പ്രാധാന്യത്തിനു കാരണം. അനന്തൻ വസിക്കുന്നപുരം അന ന്തപുരം, തിരു എന്നത് ബഹുമാനസൂചകമാണ്. അതാണ് തിരുവനന്തപുരം. ശേഷശായിയായ ഭഗവാൻ ശ്രീ പത്മനാഭൻ വാണരുളുന്ന പവിത്രമായ പരിശുദ്ധമായനാട് . പുകഴ്പെറ്റ നാട്. നമ്മുടെ കേരളക്കരയുടെ രാജധാനി പണ്ട് കാടുകളെ കൊണ്ടും മേടുകളെ കൊണ്ടും നിറഞ്ഞിരുന്നെങ്കിൽ ഇന്ന് രമ്യ ഹർമ്മ്യങ്ങളെ കൊണ്ടും കോൺക്രീറ്റ് മന്ദിരങ്ങളെകൊണ്ടും മോടിപിടിപ്പിച്ച നയനാനന്ദകരങ്ങളായ കാഴ്ചകളെ കൊണ്ടും മനോഹരമായ പ്രദേശമാണ്.

പണ്ടു പണ്ടു ഇന്നത്തെ അമ്പലപ്പുഴ പ്രദേശത്തിന് ചെമ്പകശ്ശേരി എന്നായിരുന്നു നാമധേയം ചെമ്പകശ്ശേരി തമ്പുരാക്കൻമാർ വാണിരുന്നതു കൊണ്ടാണ് ആ നാമധേയം ഉണ്ടായത്. ആ തമ്പുരാക്കൻമാരുടെ ഉദയത്തെപറ്റിയും ഒരു കഥയുണ്ട്. ആ രാജവംശത്തിന്റെ ആസ്ഥാനം ഇന്നത്തെ കോട്ടയം ജില്ലയിലുള്ള കുടമാളൂർ എന്ന സ്ഥലമായിരുന്നു. അക്കാലത്ത് അവിടം നമ്പൂതിരിമാരുടെ വിളനിലമായിരുന്നു . ഇവരിൽ വളരെ ഉദാരമനസ്ക്കനായ ഒരു ഉണ്ണി നമ്പൂതിരിയുണ്ടായിരുന്നു അന്ന്. ഒരിക്കൽ ഒരു പടയോട്ടകാലം, കൊച്ചീരാജാവുമായുണ്ടായ യുദ്ധത്തിൽ ഒരു സംഘം നായർ പടയാളികൾ പടയിൽ തോറ്റു. അവർ അവിടെ നിന്നും പലായനം ചെയ്തു. എത്തിയത് കുടമാളൂരുള്ള ആ നമ്പൂതിരി നാട്ടിൽ ആയിരുന്നു. വിശന്നു പൊരിഞ്ഞു കഷ്ടപ്പെട്ട ആ പടയാളികൾ കുറെ നമ്പൂതിരിമാർ ചതുരംഗം കളിച്ചു കൊണ്ടിരുന്ന സ്ഥലത്തെത്തി. അവരോട് അഭ്യർത്ഥിച്ചു. ഒരു നേരത്തേയ്ക്കെങ്കിലും അന്നം കിട്ടിയാൽ എങ്ങോട്ടെങ്കിലും പൊയ്ക്കെള്ളാമെന്നു പറഞ്ഞു. അന്ന് ആ ഉണ്ണി നമ്പൂതിരിയുടെ ഇല്ലം ദാരിദ്ര്യം കൊണ്ടു കൊടുമ്പിരികൊണ്ടിരിക്കുന്ന സമയമായിരുന്നു . ആ നമ്പൂതിരിമാർ പരിഹസിച്ച് പറഞ്ഞു. ദാ ആ ഉണ്ണി നമ്പൂതിരിയുടെ ഗൃഹത്തിലെത്തിയാൽ മൃഷ്ടാനം ഭോജനം തരാതിരിക്കില്ല. അത്ര ഉദാരമനസ്കനാണ് എന്നു പറഞ്ഞു ഇല്ലം ചൂണ്ടി കാട്ടികൊടുത്തു. ദാഹവും വിശപ്പും കൊണ്ടു പരവശരായ നായൻമാർ വേഗം ചൂണ്ടികാട്ടിയ ഇല്ലത്തെത്തി അന്നമഭ്യർത്ഥിച്ചു. ഉണ്ണിയ്ക്ക് മനസ്സിലായി ആ നമ്പൂതിരിമാർ തന്നെ പരിഹസിക്കുവാൻ തന്നെ അവരെ ഇങ്ങോട്ടു വിട്ടതായിരുന്നുവെന്ന് എന്താണൊരു പോം വഴി. ഇവർക്ക് ആ നമ്പൂതിരിമാരുടെ ചിത്തമറിയത്തില്ലല്ലോ ?

അർത്ഥിക്കുന്നവന് ദാനം കൊടുക്കാതിരിക്കുക എന്നത് ധർമ്മമല്ല. കൊടുക്കാൻ ഒന്നുമില്ലാതാനും. ഇങ്ങനെ വിചാരിച്ച് ഉണ്ണി വിഷമിച്ചു. പെട്ടെന്ന് തന്റെ കയ്യിൽ ആകെ ശേഷിച്ചിരുന്ന ഒരു മോതിരം ഊരി പടത്തലവന്റെ കയ്യിൽ കൊടുത്തു പറഞ്ഞു ഇപ്പോൾ ഇത്രമാത്രമേയുള്ളൂ . ഇതു വിറ്റു കിട്ടുന്ന പണം കൊണ്ട് അത്യാവശ്യകാര്യം നിർവ്വഹിക്കൂ. എന്നിട്ടു വരൂ. നിങ്ങൾക്കു ശുഭം വരട്ടെ! എന്നനുഗ്രഹിച്ചയച്ചു.

പടയാളികൾ മോതിരം വിറ്റു കിട്ടിയ പണം കൊടുത്ത് ആഹാരകാര്യം നിറവേറ്റി ഉണ്ണിയുടെ അടുത്തു ചെന്നു. ഉണ്ണി യുടെ മഹാമനസ്കതയും ഇല്ലത്തെ സ്ഥിതിയുമറിഞ്ഞ നായൻമാർ അദ്ദേഹത്തെ വിട്ടു പോകാൻ കൂട്ടാക്കിയില്ല. തങ്ങൾ അദ്ദേഹത്തെ വേണ്ടവണ്ണം സഹായിക്കാമെന്നേറ്റു . പോകാൻ മാത്രം പറയരുതെന്നായി അവിടെ കൂടി. അന്ന് ആ സ്ഥലങ്ങളെല്ലാം തെക്കംകൂർ രാജാവിന്റെ അധീനതയിലായിരുന്നു. ഉണ്ണിനമ്പൂതിരി രാജസന്നിധിയിൽ ചെന്ന് എനിക്കു താമസിക്കുന്നതിന് ഒരിടം തരണമെന്ന് വിനയപുരസ്സരം അഭ്യർത്ഥിച്ചു. ഉണ്ണിയുടെ മനോഗതമറിഞ്ഞ രാജാവ് കല്പിച്ചു. ഒരു ദിവസം കൊണ്ട് വെട്ടിയെടുക്കാവുന്നത്ര സ്ഥലം ഉണ്ണിയ്ക്കെടുക്കാം. ഇതറിഞ്ഞ രാജാവിന്റെ വിശ്വസ്ത സചിവൻ അതിനെ തടഞ്ഞു പറഞ്ഞു. എന്നാൽ രാജാവ് സ്വന്തം വാഗ്ദാനത്തിൽ നിന്നുമിളകിയില്ല. ഉണ്ണിയും കൂട്ടരും കൂടി കുറെ സ്ഥലം വെട്ടി പിടിച്ചു . അദ്ദേഹം തന്റെ ഉടവാളുകൊണ്ട് വെട്ടിപിടിച്ച അത്രയും ഭാഗം ഉടവാളൂർ എന്ന പേരിൽ അറിയപ്പെട്ടു. പിൽക്കാലത്തത് കുടമാളൂർ എന്ന പേരിലറിയപ്പെട്ടു.

 ഉണ്ണി നമ്പൂതിരി താമസിയാതെ അവിടെ ഒരില്ലവും പണിഞ്ഞ് ചുറ്റും കോട്ടയും കെട്ടി വിശ്വസ്തരായ നായൻമാരോടു കൂടി താമസിച്ചു വന്നു. 

അങ്ങനെയിരിക്കെ അദ്ദേഹം രാജ്യത്തിന്റെ വിസ്തൃതി കൂട്ടുന്നതിനായി ശ്രമിച്ചു. നായൻമാർ വളരെ വിശ്വസ്തരായിരുന്നു. അവർ മുന്നോട്ടു പോയി പോയി വേമ്പനാട്ടു കായലിന്റെ പടിഞ്ഞാറെ തീരത്തിനടുത്തുള്ള വേമ്പനാട്ട് പിടിച്ചടക്കി രാജ്യത്തിനു വിസ്തൃതി കൂട്ടിയപ്പോഴാണ് തലസ്ഥാനം ചെമ്പകശ്ശേരിയാക്കിയത് . ചേമ്പകശ്ശേരി എന്നത് അദ്ദേഹത്തിന്റെ ഇല്ലപ്പേരാണെന്നാണ് അഭിപ്രായം. ആ തലസ്ഥാനമാണ് ഇന്നത്തെ നമ്മുടെ അമ്പലപ്പുഴ എന്ന പഴയ ചെമ്പകശ്ശേരി. അദ്ദേഹം ഇവിടെ എത്തിച്ചേർന്നപ്പോൾ പുറക്കട (പ്രക്കാട്) എന്ന കടൽ തീരഭാഗത്ത് പ്രക്കാട്ടടികൾ എന്ന പേരിൽ ഒരു വംശം പ്രക്കാട്ടായിരുന്നു രാജ്യം ഭരിച്ചിരുന്നു. അവരുടെ തലസ്ഥാനം പ്രക്കാട്ടായിരുന്നു. അവിടെ കോട്ടകൊത്തളങ്ങളൊക്കെയുണ്ടായിരുന്നു. തുറമുഖവും ഉണ്ടായിരുന്നു . ചെമ്പകശ്ശേരി തമ്പുരാൻ അത് തന്റെ രാജ്യത്തോടു ചേർത്തു. അങ്ങനെ ചെമ്പകശ്ശേരി രാജ്യം രൂപം കൊണ്ടു പിന്നീട് പ്രക്കാട്ടു നിന്നും തലസ്ഥാനം മാറ്റി

അക്കാലത്തൊരിക്കൽ ശ്രീ വില്വമംഗലം സ്വാമിയാർ ചെമ്പകശ്ശേരിയിലെത്തി. ഇന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം കാടും വയലുമായിരുന്നു.അതിലെ സ്വാമിയാർ നടന്നു വന്നപ്പോൾ ഒരു മുരളീനാദം അദ്ദേഹത്തിന്റെ ശ്രദ്ധയാകർഷിച്ചു . അദ്ദേഹം നാദം കേട്ട ദിക്കിലേയ്ക്ക് കണ്ണുനട്ടു. ഇന്നു വടം വൃക്ഷം പോലെ പടർന്നു പന്തലിച്ചു നില്ക്കുന്ന ആൽമരം അ ന്ന് ഒരു ചെറിയ ആലായിരുന്നു. ആ വൃക്ഷത്തിൽ ഉണ്ണിക്കൃഷ്ണൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. പീലി തിരുമുടി കെട്ടി വച്ച് , നെറ്റിയിൽ ഗോരോജന കുറി തൊട്ട്, വക്ഷസിൽ വനമാല ചാർത്തി അരയിൽ മഞ്ഞപ്പട്ടുടുത്ത്, കാലിൽ ചിലങ്കയണിഞ്ഞ്, കൈയ്യിൽ ഓടക്കുഴൽ ഏന്തി, ഒരു ശിഖരത്തിൽ കാൽ താഴോട്ടാക്കി ആട്ടി കൊണ്ട് മുരളീനാദമുതിർക്കുന്നു. സ്വാമിയാർ ആ രൂപം കൺകുളിർക്കെ കണ്ടു, ആസ്വദിച്ചു ഉണ്ണിക്കണ്ണനെ ഹൃദയത്തിലേറ്റി നടന്നു. അദ്ദേഹം മനസ്സിലാക്കി ഇതാ ഈ മണ്ണിൽ ഭഗവദ് സാന്നിദ്ധ്യമുണ്ടായിരിക്കുന്നു. വേഗം സ്വാമിയാർ തിരുമനസ്സുണർത്തി. ഉണ്ണികൃഷ്ണന്റെ ദിവ്യസാന്നിദ്ധ്യം ഈ മണ്ണിൽ ഉണ്ടായിരിക്കുന്നു. അദ്ദേഹത്തിനെ ഉചിത മായി സ്വീകരിച്ച് ക്ഷേത്രം പണിഞ്ഞ് കുടിയിരുത്തണം . അത് രാജ്യത്തിന് നൻമയെ ഉളവാക്കും, വില്വമംഗലം സ്വാമിയാരുടെ നിർദ്ദേശപ്രകാരം അദ്ദേഹം കുറ്റിയടിച്ച സ്ഥലത്താണ് അമ്പലപ്പുഴ ക്ഷേത്രം ഉയർത്തിയത്. പിന്നീടാണ് ക്ഷേത്രസമീപത്ത് കൊട്ടാരം പണിഞ്ഞ് രാജാവ് താമസമാക്കിയത്.

വില്വമംഗലം സ്വാമിയാർ കുറെക്കാലം അമ്പലപ്പുഴ എന്ന ചെമ്പകശ്ശേരിയിൽ താമസിച്ചിരുന്നു. അന്ന് അദ്ദേഹം ഉണ്ണികൃഷ്ണനെ സേവിച്ച് പൂജിച്ച് കഴിഞ്ഞിരുന്നു. ഭഗവാൻ തന്റെ ഭക്തന്റെ ഭക്തി കണ്ട് അദ്ദേഹത്തിന്റെ ഭൃത്യവേലവരെ ചെയ്തിരുന്നു എന്നാണ്.

ദിവസവും ഒരു ഉണ്ണിയുടെ രൂപത്തിൽ വന്ന് ഭക്തന്റെ സമീപം നിന്ന് അദ്ദേഹത്തിനു വേണ്ട പൂജാസാമഗ്രികൾ ശേഖരിച്ചു കൊടുക്കുക. പൂജയ്ക്കൊരുക്കുക തുടങ്ങിയ സേവനം ചെയ്തിരുന്നു.ഉണ്ണിയുമായി സ്വാമിയാർക്ക് വിട്ടു പിരിയാൻ വയ്യാത്തത്ര ബന്ധമായിരുന്നു. ഇങ്ങനെയിരിക്കെ ഒരു ദിവസം ഉണ്ണികുസൃതി ചെയ്യുന്ന കൂട്ടത്തിൽ പൂജാ പുഷ്പത്തിൽ കാൽ സ്പർശിക്കുന്നതിനിടയായി. അതുകണ്ട് സ്വാമിയാർക്കു സഹിച്ചില്ല. കൃഷ്ണന്റെ പൂജാ പുഷ്പം ചവിട്ടുകയോ? പാടില്ലല്ലോ ? അദ്ദേഹം ഉണ്ണിയെ അസാരം ദേഷ്യപ്പെട്ട് പുറം കൈ കൊണ്ട് , മാറി നില്ക്കു ഉണ്ണീ എന്നു മാറ്റി നിർത്തി. പെട്ടെന്ന് ഉണ്ണി അപ്രത്യക്ഷനായി. ഉണ്ണിയെ മാറ്റി നിർത്തിയതും പുറം കൈ കൊണ്ട് തട്ടിയതും ഇഷ്ടപ്പെട്ടില്ലായിരിക്കാം. പിന്നെ ഉണ്ണിയെ കണ്ടില്ല. അപ്പോഴാണ് സ്വാമിയാർക്ക് മനസ്സിലായത്. അത് വെറും ഒരു ഉണ്ണിയല്ല, ഉണ്ണികൃഷ്ണനാണ്. അദ്ദേഹം ഉണ്ണീ! ഉണ്ണീ! എന്നു നീട്ടി വിളിച്ച് ഓടി നടന്നു . എവിടെ കാണാൻ ഉണ്ണിയുടെ പൊടിപോലും കണ്ടില്ല. കുറെ ചെന്നപ്പോൾ ഒരശരീരി ഇനി , എന്നെ കാണണമെങ്കിൽ അനന്തൻ കാട്ടിൽ വരണം. പിന്നെ ശബ്ദമില്ല. വിഷണ്ണനായ സ്വാമിയാർ ദുഃഖവും സങ്കടവും കൊണ്ട് ഉണ്ണിയെ കാണാൻ ഉഴറി നടന്നു. പിന്നെ അനന്തൻകാട് എവിടെ എന്നായി അന്വേഷണം. ഉണ്ണിയെ കണ്ടേ അടങ്ങൂ. എന്നായി സ്വാമിയാർ. അദ്ദേഹം ലക്ഷ്യമില്ലാതെ കാടും മറ്റും താണ്ടി തെക്കോട്ടേയ്ക്കു നടന്നു.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

22 July 2023

നാഗമാഹാത്മ്യം - 60

നാഗമാഹാത്മ്യം...

ഭാഗം: 60

66. കേരളത്തിലെ പ്രധാന സർപ്പാരാധനാ കേന്ദ്രങ്ങൾ
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀

ആമയിടക്കാവ്
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
കേരളക്കരയിലെ മറ്റൊരു സർപ്പാരാധനാലയമാണ് ആമയിടക്കാവ്. അതിനും ഒരു ഐതീഹ്യമുണ്ട്. പണ്ടൊരിക്കൽ പരശുരാമൻ തന്റെ യാത്രയ്ക്കിടയിൽ മേൽ പറഞ്ഞ സ്ഥലത്തെത്തി. അപ്പോൾ ഒരാമയുടെ പുറത്ത് ഏഴു നാഗകന്യകകൾ അതിലേ സഞ്ചരിക്കുന്നതായി കണ്ടു. അവരെ കണ്ടയുടനെ പരശുരാമൻ അവിടെ നിന്നു അവരെ വന്ദിക്കാൻ തുടങ്ങി . പിന്നെ ആമ അവിടുന്ന് സഞ്ചരിക്കയുണ്ടായില്ല. മുനി അവരെ വന്ദിച്ചതിനുശേ ഷം ആമയെ അവിടത്തന്നെ കുടിയിരുത്തി. പ്രതിഷ്ഠിച്ചു എന്നർത്ഥം. സപ്തനാഗകന്യകകളേയും പ്രതിഷ്ഠിച്ചു. ആമ നിന്നിടം എന്ന കാരണത്താൽ ആസ്ഥലത്തിന് ആമയിടക്കാവ് എന്നായി നാമം.

അദ്ദേഹം അവിടെ പൂജനടത്തി. സമീപവാസികളായ ബ്രാഹ്മണരെ വരുത്തി പൂജാദികർമ്മങ്ങളെ അറിയിച്ചു. അതുപോലെ നിത്യവും നടത്തണമെന്നും പറഞ്ഞു. അപ്രകാരം ചെയ്താൽ നാടിനും നാട്ടാർക്കും ശ്രേയസ്സുണ്ടാകുമെന്നും പറഞ്ഞു . അന്ന് അദ്ദേഹം ഏർപ്പെടുത്തിയ മന(ഇല്ലം)യിലെ ആളുകൾ തന്നെ , അവരുടെ വംശക്കാർ തന്നെയാണ് ഇന്നും പൂജ.നാഗകന്യകകളുടെ ഇരിപ്പടമായതിനാൽ നാഗപൂജകൾക്ക് ഇവിടം പ്രസിദ്ധമായി. അവിടെ കാവുകളും കാവിൽ വൃക്ഷങ്ങളുമുണ്ട്. പീഠത്തിൻമേലാണ് നാഗകന്യകകളെ ഇരുത്തിയിരിക്കുന്നത്.

നാഗപ്രീതിയ്ക്കു വേണ്ടി ചെയ്യുന്ന എല്ലാവിധ പൂജകളും ഇവിടെയുണ്ട്. കേരളക്കരയിലെ അഞ്ചു നാഗക്ഷേത്രങ്ങളിൽ ഒന്നായി ഇത് പ്രസിദ്ധിയാർജ്ജിച്ചിരിക്കുന്നു.

സർപ്പദോഷം തീർക്കാൻ നാഗം നീക്കൽ എന്നൊരു വഴിപാടു പ്രത്യേകമായുണ്ട്. അത് മുഖ്യവഴിപാടാണ്. എല്ലാമാ സത്തിലെ ആയില്യം , വൃശ്ചികവ്രതം (മണ്ഡലകാലം) ഇവ പ്രധാനമാണ്. മീനത്തിൽ ഉത്രം ആറാട്ടു വരത്തക്കവണ്ണം ഉത്സവം ഘോഷിക്കുന്നുണ്ട്. രാഹുദോഷശാന്തി, സർപ്പകോപം മാറ്റുന്നതിനുള്ള ദോഷശാന്തി ഇവയൊക്കെ ഇവിടെ ചെയ്യുന്നുണ്ട് . ഭക്തജനങ്ങളുടെ സൗകര്യത്തിനായി അത്താഴ പൂജവരെ നടതുറന്നിരിക്കും. അതുകൊണ്ട് ആരാധനയ്ക്കും വഴിപാടുകൾ നടത്തുന്നതിനും സൗകര്യമുണ്ട്.

ചില സ്ഥലങ്ങളിൽ പ്രസിദ്ധമായ ക്ഷേത്രങ്ങളോടനു ബന്ധിച്ച് സർപ്പക്കാവുകളും സർപ്പപ്രതിഷ്ഠകളുമുണ്ട്. അവിടെ ആരാധനകളുമുണ്ട്.

തൃപ്പൂണിത്തുറ, വേളർവെട്ടം, അമ്പലപ്പുഴ തുടങ്ങിയ ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള കാവുകൾ പ്രസിദ്ധമാണ്. ആ കാവുകളിലും സർപ്പപൂജയുണ്ട്. ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തജനങ്ങൾ സർപ്പക്കാവിലും ദർശനം നടത്തി സർപ്പം പാട്ടുപാടിച്ച് വഴിപാടു നടത്തുന്നു . അവിടെയും ആയില്യം തോറും മാസപൂജയുണ്ട്. നൂറും പാൽ , സർപ്പ ബലി തുടങ്ങിയവ സർപ്പദൈവത്തിനുള്ള വഴി പാടുകൾ നടത്തുന്നുണ്ട്.

അമ്പലപ്പുഴയ്ക്കു സമീപം വണ്ടാനത്തു കാവ് വളരെ പ്രസിദ്ധമായ ഒരു സർപ്പാരാധനാലയമാണ്. അതിനു ഒരു ഐതീഹ്യമുണ്ട്.രാമദേവൻ സമുദ്രതീരത്തടുത്തു കൂടി വള്ളത്തേൽ വരികയായിരുന്നു. വണ്ടാനത്തെത്തിയപ്പോൾ പിടിച്ചു നിറുത്തിയതുപോലെ വള്ളം നിന്നു. അദ്ദേഹം നോക്കിയപ്പോൾ ഏഴുനാഗകന്യകകൾ വിളയാടുകയാണ് . അദ്ദേഹം അവിടെയിറങ്ങി. നാഗകന്യകകളെ അവിടെ കുടിയിരുത്തി. പൂജ കൊടുത്തു പൂജയ്ക്ക് ആളെ ഏർപ്പെടുത്തി. വണ്ടാനത്തു കാവിൽ ആണ്ടിൽ ഏഴു ദിവസം തുടർച്ചയായി പാട്ടും തുള്ളലുമുണ്ട്. നാഗക്കളം വരച്ച് പൂജയുമുണ്ട്. ആണ്ടിൽ ഒരിക്കൽ മാത്രമാണ് അത് നടത്തുന്നത് അമ്പലപ്പുഴ ഭാഗത്തുള്ള പുള്ളുവൻമാരാണ് കളം വരച്ച് പൂജ ചെയ്യുന്നത്. പിന്നെ സർപ്പബലി യോടു കൂടിയാണ് സമാപനം.

ഇങ്ങനെ നോക്കിയാൽ കേരളത്തിലുടനീളം ധാരാളം സർപ്പക്കാവുകളും പ്രത്യേക ആരാധനാ കേന്ദ്രങ്ങളുമുണ്ട്. ആരാധനാ കേന്ദ്രങ്ങളിലെല്ലാം തന്നെ അതിനോടു ബന്ധപ്പെട്ട നമ്പൂതിരിമാരാണ് ഇക്കാലത്തും പൂജ നടത്തുന്നത്.

നമ്മുടെ നാട്ടിൽ കൃഷിയിടങ്ങളിലും, വീടുകളുടെ പരിസരങ്ങളിലും, വഴിയിലും , കാവുകളിലും എന്നു വേണ്ട എവിടെയും സർപ്പങ്ങളെ കണ്ടു വരുന്നുണ്ട്. ചിലവ ചില സമയത്ത് ഗൃഹാന്തർഭാഗങ്ങളിലും കയറാറുണ്ട്. നാം അവയെ സഹിഷ്ണുതയോടെ വീക്ഷിക്കുകയും , ഉപദ്രവിക്കാതെ പോകാൻ അനുവദിക്കുകയും ചെയ്യുന്നു . ആ സർപ്പങ്ങളുമായുള്ള മനുഷ്യബന്ധം അവിടെ ഉറയ്ക്കുകയാണ് ഉറപ്പിക്കുകയാണ്. നാം ആന്തരികമായി അവയെ പൂജിക്കുകയും ചെയ്യുന്നതിന്റെ ഫലമായി നമുക്കു മണ്ണും മനുഷ്യരും സർപ്പങ്ങളും പരസ്പരം ഒന്നിനൊന്നു ബന്ധപ്പെട്ട് ഇളകാത്ത സൗഹൃദം സ്ഥാപിച്ചിരിക്കുന്നു എന്നു കാണാം.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 59

നാഗമാഹാത്മ്യം...

ഭാഗം: 59

65. കേരളത്തിലെ പ്രധാന സർപ്പാരാധനാ കേന്ദ്രങ്ങൾ
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀

നാഗർകോവിൽ സർപ്പാരാധനാലയം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
പാമ്പുമേക്കാടു നമ്പൂതിരി വാസുകിയുടെ നിർദ്ദേശാനുസുസരണം ത്വക്ക് രോഗചികിത്സയും, വിഷചികിത്സയുമൊക്കെ ചെയ്തിരുന്നു. ഒരിക്കൽ തമിഴ്നാട്ടിലെ ഒരു രാജാവിന് കഠിനനമായ ത്വക്ക് രോഗം ബാധിച്ചു. പലതരം ചികിത്സ ചെയ്തു. എങ്കിലും രോഗശമനമുണ്ടായില്ല. അപ്പോൾ പാമ്പുമേക്കാട്ടു നമ്പൂതിരിമാരെ പറ്റി കേട്ടു. അദ്ദേഹത്തെ വിവരമറിയിച്ചു . അന്നത്തെ നമ്പൂതിരി രാജാവിന്റെ ചികിത്സയ്ക്കായി പോയി. തിരിച്ചു വന്നത് നാഗർകോവിൽ വഴിയായിരുന്നു. അന്ന് അവിടെയെല്ലാം വനങ്ങൾ ധാരാളമായിരുന്നു. ഒരു കാട്ടുപ്രദേശത്തു കൂടി നടന്നു വരവെ ഒരു സ്ത്രീരോദനം കേട്ടു. സ്ത്രീയുടെ സമീപം ചെന്നു കാരണമാരാഞ്ഞു. സ്ത്രീ പറഞ്ഞു.ഞാൻ പുല്ലരിഞ്ഞു കൊണ്ടിരുന്നപ്പോൾ എന്റെ അരിവാൾ ഏതോ ഒരു കല്ലിൽ തട്ടി , ആ ഭാഗത്തു നിന്നും ചോര ഒലിക്കുന്നു. കല്ലിൽ ചോര കണ്ട് ഞാൻ ഭയന്നു പോയി. സാധാരണ സംഭവിക്കാത്ത കാര്യം കണ്ട ഞാൻ നിലവിളിച്ചു പോയി. നമ്പൂതിരി ചോദിച്ചു. എവിടെയാണ് കണ്ടത്. സ്ത്രീ അദ്ദേഹത്തെ അതു കാട്ടി കൊടുത്തു . അദ്ദേഹം നോക്കിയപ്പോൾ അത് അഞ്ചു തലയുള്ള ഒരു നാഗപ്രതിമയായിരുന്നു. ആ പ്രതിമയിലെ രക്തപ്രവാഹം നമ്പൂതിരി മന്ത്രശക്തി കൊണ്ട് നിലപ്പിച്ചു. മേക്കാടിനു മനസ്സിലായി , അനന്തമൂർത്തിയുടെ സാന്നിദ്ധ്യം ഇവിടെയുണ്ടായിരിക്കുന്നു. ഇതിനെന്തെങ്കിലും ചെയ്യണം.

പാമ്പുമേക്കാടു നമ്പൂതിരി വിവരം അവിടുത്തെ പ്രധാനികളെ അറിയിച്ചു. ആളുകൾ ഒത്തുകൂടി. വിഗ്രഹത്തിന് അഞ്ചാളും കൂടി പുണ്യാഹം നടത്തി. ദേവന് അശുദ്ധി ബാധിച്ചാൽ ചൊല്ലനുസരിച്ചു അഞ്ചാളും കൂടി പുണ്യാഹം നടത്തി ശുദ്ധികരിക്കണം. എന്നു വച്ചാൽ അഞ്ചു നമ്പൂതിരിമാർ കൂടി മന്ത്രതന്ത്രങ്ങൾ നടത്തി വിഗ്രഹത്തിന് അഭിഷേകം നടത്തി നിവേദ്യം അർപ്പിക്കണം. അദ്ദേഹം തന്നെ പൂജാദികർമ്മങ്ങൾ നടത്തി . പിന്നീട് ദേവസ്ഥാനം നിർണ്ണയിച്ച് ക്ഷേത്രം പണിഞ്ഞ് മേക്കാടു തന്നെ പൂജനടത്തിവന്നു. അദ്ദേഹത്തിന്റെ നേതൃത്വ ത്തിലാണ് പൂജകൾ. നാഗരാജാവിന്റെ സാന്നിദ്ധ്യം ഏവർക്കും ബോധ്യപ്പെട്ടു.ദേവചൈതന്യം വർദ്ധിച്ച് യശസ്സു വർദ്ധിച്ച് സമ്പൽസമൃദ്ധിയായി തീർന്നു ആ പ്രദേശം. അതാണ് നാഗർകോവിലിലെ പ്രസിദ്ധനാഗരാജക്ഷേത്രം അഥവാ സർപ്പാരാധനാകേന്ദ്രം. അക്കാലത്ത് നാഗർകോവിൽ കേരളത്തിന്റെ പരിധിയിലായിരുന്നു. 1956 നവംബർ ഒന്നു മുതൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനവിഭജനം നടത്തിയപ്പോൾ അത് തമിഴ്നാടിന്റെ പരിധിയിലായി. അവിടെ ഒരു സവിശേഷതയുണ്ട് . എന്തെന്നാൽ സാധാരണ ദിവസങ്ങളിൽ നാനാജാതി മതസ്ഥർക്ക് ക്ഷേത്രത്തിനുള്ളിൽ പ്രവേശനമില്ല. എന്നാൽ വർഷത്തിൽ കൊടുങ്ങല്ലൂർ ഭരണിക്കാലത്ത് എല്ലാ വിഭാഗക്കാർക്കും പ്രവേശനമുണ്ടെന്നാണ്. അത് അടച്ചു പൂട്ടത്തക്ക ക്ഷേത്രമല്ലന്നും, അതിനാൽ നടഅടയ്ക്കുന്ന പതിവില്ലന്നുമാണറിവ്. വൈകിട്ടും ദർശനം സുലഭമാണ്. ധാരാളം ഭക്തജനങ്ങൾ ദിവസവും ദർശനത്തിനായി എത്തുന്നുണ്ട്.സർപ്പദോഷം മാറുന്നതിനുള്ള വഴിപാടുകൾ നടത്തുന്നുണ്ട്.ആയില്യത്തിന് പ്രത്യേകപൂജയുണ്ട്. എല്ലാ ദിവസങ്ങളിലും പൂജയുണ്ട്. അവിടെ ഇക്കാലത്തും പൂജ നടത്തുന്നത് പാമ്പുമേക്കാടു മനയിലെ പ്രായം ചെന്നവരിൽ ആരെങ്കിലുമാണ്. കദളിപ്പഴമാണ് പ്രധാനനി വേദ്യം. നൂറുപാൽ, സർപ്പബലി , മുടിയേറ്റ് എന്നിങ്ങനെയുള്ളവയുമുണ്ട് വഴിപാടായി. ഇക്കാലത്ത് സർപ്പക്കാവുകൾ പ്രകൃതിസ്നേഹികൾക്ക് സന്തോഷം പകരുന്നവയാണ്. ഈശ്വര സാന്നിദ്ധ്യം കൂടി ഉള്ളതിനാൽ ജനങ്ങളെ ആകർഷിക്കാനും ഉപകരിക്കുന്നു. ഇക്കാലത്ത് ആ ആരാധനാലയം ഉത്തരോത്തരം വൃദ്ധി പ്രാപിച്ചു വരുന്നുണ്ട്.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 58

നാഗമാഹാത്മ്യം...

ഭാഗം: 58

64. കേരളത്തിലെ പ്രധാന സർപ്പാരാധനാ കേന്ദ്രങ്ങൾ
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀

പാമ്പുമേക്കാട്
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
വടക്കൻ കേരളത്തിലെ ഒരു പ്രധാന സർപ്പാരാധനാ കേന്ദ്രമാണ് പാമ്പുമേക്കാട്. ഇത് തൃശൂർ ജില്ലയിലാണ്. മേക്കാട് എന്നൊരു ഇല്ലം പണ്ട് വടക്കൻ കേരളത്തിലെ പ്രധാനപ്പെട്ട ഒരു ഇല്ലമായിരുന്നു. ഇല്ലത്തെ നമ്പൂതിരിമാർ വളരെ ഭക്തൻമാരായിരുന്നു. മന്ത്രതന്ത്രങ്ങൾ കൈകാര്യം ചെയ്യുന്നതിലും അവർ വലിയ നിപുണൻമാരായിരുന്നു . എന്നാൽ ലക്ഷ്മീദേവിയുടെ കടാക്ഷം അവർക്ക് ലഭിച്ചിരുന്നില്ല. ലക്ഷ്മിയും സരസ്വതിയും കൂടി ഒരേ സ്ഥലത്ത് പാർക്കുകയില്ലന്നാണല്ലോ പറച്ചിൽ. അത് ഇല്ലത്ത് ശരിയായി അനുഭവപ്പെട്ടു. അവിടെ ദാരിദ്ര്യം നടമാടിയിരുന്നു . ദുഃഖിതനായ ഗൃഹസ്ഥൻ നമ്പൂതിരി ദുഃഖനിവൃത്തിയ്ക്കായി പ്രസിദ്ധ ക്ഷേത്രമായ തിരുവഞ്ചിക്കുളത്തു പോയി കുളിച്ചു തൊഴുതു പ്രാർത്ഥിച്ചിരുന്നു.. അങ്ങനെ തുടർന്ന് പോകവേ ഒരു ദിവസം ഒരത്ഭുതമുണ്ടായി.

ഒരു ദിവസം കുളക്കടവിൽ ദിവ്യതേജസ്വിയായ ഒരാൾ നില്ക്കുന്നതു കണ്ടു. ആ ദിവ്യരൂപം ഒരു മാണിക്യകല്ല് മേക്കാടിനു കാണുവാനായി കൊടുത്തു. അദ്ദേഹം ആ കല്ലു തന്റെ ഇഷ്ടനായ കൊടുങ്ങല്ലൂർ വലിയ തമ്പുരാനെ കാണിച്ചു. അത് തിരിച്ചുകൊടുക്കുന്നതിൽ തമ്പുരാന് ഇഷ്ടമില്ലായിരുന്നു . എന്നാൽ അത് തിരിച്ച് കൊടുക്കാം എന്ന് വാക്കു പറഞ്ഞതാണ്. കൊടുത്തേ തീരു എന്നു ശഠിച്ചപ്പോൾ തമ്പുരാൻ അതു തിരിച്ചുകൊടുത്തു. മേക്കാട് അതുകൊണ്ട് വന്ന് കുളക്കടവിൽ നിന്നിരുന്ന ദിവ്യന് തിരിച്ചുകൊടുത്തു. അദ്ദേഹം അതും കൊണ്ട് അപ്രത്യക്ഷനായി. പെട്ടന്ന് അവിടെ അന്ധകാരമായി. നമ്പൂതിരി ഒന്നും കാണാതെ വിഷമിച്ചു. പിന്നെ പോയി കിടന്നുറങ്ങി. ഇടയ്ക്കുണർന്നപ്പോൾ തോന്നി കഷ്ടം , അദ്ദേഹം ആരാണെന്ന് പോലും ചോദിച്ചില്ലല്ലോ . തന്റെ വിഡ്ഢിത്തമോർത്ത് അദ്ദേഹത്തിന് സമാധാനമുണ്ടായില്ല. അപ്പോൾ നിലാവു കണ്ട് നേരം വെളുത്തു എന്നു വിചാരിച്ച് കുളിക്കാനായി കുളക്കടവിലെത്തി. അതാ അവിടെ ആ ദിവ്യരൂപം നമ്പൂതിരിയോട് ചോദിച്ചു. മേക്കാടിന് കുളിക്കു സമയമായില്ലല്ലോ ? എന്തേ ഇത്ര നേരത്തെ. ശബ്ദം കേട്ടു നോക്കിയ നമ്പൂതിരി ആ ദിവ്യരൂപം ദർശിച്ചു. ആദ്ദേഹത്തെ നമസ്കരിച്ചു ചോദിച്ചു. അങ്ങ് ആരാണ്? അവിടത്തെ സാക്ഷാൽ രൂപം അടിയനു കാണുമാറാകണം. ദിവ്യൻ അതുവേണ്ട, കാണണ്ട, കണ്ടാൽ ഭയന്ന് വിറയ്ക്കും. മേക്കാട് ശാഠ്യം തുടർന്നു. ശാഠ്യം സഹിക്കവയ്യാതായപ്പോൾ ദിവ്യൻ ഒരു മോതിരപ്രായത്തിൽ നിന്നു . ആ രൂപം തന്നെ കണ്ട നമ്പൂതിരി ഭയന്നു ബോധം കെട്ടു. കുറെ കഴിഞ്ഞ് ബോധം തെളിഞ്ഞപ്പോൾ അദ്ദേഹം ചോദിച്ചു എന്തു വരമാണ് വേണ്ടത്? ദർശനത്തിന്റെ ഫലം അങ്ങേയ്ക്കു ലഭിക്കണം.

മേക്കാട് എന്റെ ഇല്ലം ദാരിദ്ര്യത്താൽ കഷ്ടപ്പെടുന്നു. അതൊന്നു മാറിക്കിട്ടിയാൽ വേണ്ടില്ല. അങ്ങ് എന്റെ ഇല്ലത്ത് കുടിയിരിക്കണം ശരി അങ്ങനെ തന്നെ , ഒട്ടും വിഷാദിക്കണ്ട. അദ്ദേഹം അപ്രത്യക്ഷനായി. മേക്കാടു നമ്പൂതിരി കുളിയും ഭജനയുമെല്ലാം കഴിഞ്ഞ് തന്റെ ഓലക്കുടയുമെടുത്ത് ഇല്ലത്തെത്തി. കുടകിഴക്കനിയിൽ വച്ച് നിത്യകർമ്മങ്ങൾ കഴിഞ്ഞ് കുട എടുത്ത് വയ്ക്കാനായി കിഴക്കനിയിലെത്തി. അതാ കുടയിൽ ഒരു സർപ്പം പതുങ്ങിയിരിക്കുന്നു. അതു കണ്ട അദ്ദേഹം ഭയന്നു വിറച്ചുപോയി. ആ പാമ്പ് ഉടനെ ദിവ്യന്റെ രൂപം ധരിച്ച് നമ്പൂതിരിയെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു ശ്രീ പരമേശ്വരന്റെ പ്രസാദം ഏല്പിച്ചു തരുന്നതിനാണ് ഇവിടെയെത്തിയത് . ഞാൻ വാസുകിയാണ്. അവിടത്തെ സത്യസന്ധതയും ഭക്തിയും കണ്ട് ശ്രീ പരമേശ്വരൻ അങ്ങയിൽ പ്രസാദിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ നിയോഗമനുസരിച്ച് അങ്ങയുടെ അഭീഷ്ടം സാധിക്കാനാണിവിടെ എത്തിയിരിക്കുന്നത്. ഈ മാണിക്യം ഇവിടെ തന്നെയിരിക്കട്ടെ . ഇതു സൂക്ഷിച്ചു വയ്ക്കണം. ഇതിരിക്കുന്നേടത്ത് ദാരിദ്രമുണ്ടാകില്ല.

മാണിക്യം കൊടുത്ത് വാസുകി വീണ്ടും അരുളി. ഇനി താമസിയാതെ ഒരു നാഗയക്ഷി ഇവിടെ എത്തും. ഇതു പറഞ്ഞയുടനെ തന്നെ അന്തർജനം സ്വഗ്രഹത്തിൽ നിന്നും അവിടെയെത്തി. ഇറയത്തുവച്ച മറക്കുയിൽ നിന്നും ഒരു പാമ്പ് ഇഴഞ്ഞിറങ്ങി. സർവ്വാംഗസുന്ദരിയായ ഒരു സ്ത്രീയായി വാസുകിയുടെ സമീപം നിന്നു . വാസുകി ഞങ്ങളുടെ രണ്ടു പേരുടേയും പ്രതിമയുണ്ടാക്കി കിഴക്കനിയിൽ വച്ചു പൂജിക്കണം. പതിവായി പൂജ നടത്തിയാൽ ഐശ്വര്യവും ശ്രേയസ്സുമുണ്ടാകും. ഇവിടെ ഇനിയും പാമ്പുകൾ വന്നു ചേരും.അവയ്ക്കെല്ലാം വിഗ്രഹങ്ങൾ വേണ്ട അവരെവിടെയെങ്കിലുമൊക്കെ വസിച്ചുകൊള്ളും. ഒന്നിനേം കൊല്ലരുത്. അവ കടിക്കയില്ല. അഥവാ കടിച്ചാൽ വിഷമിറക്കി വിട്ടുകളയണം. പാമ്പുകളെ മരിക്കാനനുവദിക്കരുത്. ഈ ഇല്ലത്തുള്ളവർ വിഷമിറക്കരുത്. സർപ്പകോപം കൊണ്ടുണ്ടാകുന്ന രോഗങ്ങൾക്ക് പ്രതിവിധി ചെയ്യാം . കിഴക്കിനിയിൽ രണ്ടു വിളക്കുകൾ കെടാതെ സൂക്ഷിക്കണം. അതിൽ പിടിക്കുന്ന കരിയും ( മഷിയും) അതിലെ എണ്ണയും ഔഷധമായി ഉപയോഗിക്കാം. എല്ലാതലമുറക്കാരും ഇതു പാലിക്കേണ്ടതാണ്. വാസുകിയും നാഗയക്ഷിയും മറഞ്ഞു. ഇല്ലക്കാർ വാസുകി പറഞ്ഞപോലെ കിഴക്കനിയിൽ രണ്ടു നാഗവിഗ്രങ്ങളുണ്ടാക്കി പ്രതിഷ്ഠിച്ചു. പൂജ തുടങ്ങി. അന്നു മുതൽ മേക്കാട് ഇല്ലം പാമ്പുംമേക്കാടില്ലം എന്നായി.

വാസുകി മേക്കാടിനോട് ഇല്ല പറമ്പിനെ പറ്റി പറഞ്ഞിരുന്നു. ഇല്ലവും ഇല്ലപ്പറമ്പും സർപ്പങ്ങളുടെ സങ്കേതസ്ഥലമായി സങ്കല്പിച്ചു കൊള്ളണം. സ്ഥലങ്ങൾ ഒന്നും തന്നെ വൃത്തിഹീനമാക്കരുത്. അശുദ്ധമാക്കരുത്. പാമ്പിന്റെ വാസസ്ഥലങ്ങൾ വെട്ടിക്കിളക്കരുത്. വൃക്ഷങ്ങൾ വളർന്നു കൊള്ളട്ടെ . ഇല്ലത്ത് കുഞ്ഞുകുട്ടികളായും കുടുംബമായും പാർക്കരുത്. അതിനു അല്പം മാറി കാവു വിട്ട് ഭവനം നിർമ്മിച്ച് താമസിച്ചു കൊള്ളണം. സ്ത്രീകൾ അശുദ്ധസമയത്ത് കാവു തീണ്ടാൻ പാടില്ല. ഇങ്ങനെയൊക്കെ ചെയ്താൽ ഇല്ലം നാൾക്കുനാൾ അഭിവൃദ്ധി പ്രാപിച്ച് യശസ്സു സമ്പാദിക്കാൻ ഇടയാകും. തലമുറകൾ ഇതുപോലെ തന്നെ പാലിക്കണം . ഇക്കാലത്തും ഇല്ലക്കാര് വാസുകിയുടെ വാക്കുകൾ അക്ഷരം പ്രതി പാലിച്ചു വരുന്നു എന്നാണറിവ്. ഇല്ലത്ത് വാസുകിയുടെ അഥവാ നാഗരാജന്റെ സാന്നിദ്ധ്യം ഉണ്ടായതു മുതൽ ഉത്തരോത്തരം അഭിവൃദ്ധി പ്രാപിച്ചു. ഇന്നും അതു തുടരുന്നു . ദാരിദ്ര്യവും ദുഃഖവും ഒന്നുമില്ലാതെ ഭക്തിയുടെ സാമ്രാജ്യത്തിൽ പരിപാവനമായ സർപ്പാരാധനാ കേന്ദ്രമായി ഇന്നും പരിലസിക്കുന്നു.

അവിടെ ആരാധനയും പൂജയുമെല്ലാം സർപ്പക്ഷേത്രത്തിനു യോജിച്ചവണ്ണം വാസുകിയുടെ നിർദ്ദേശമനുസരിച്ച് നടത്തുന്നുണ്ട്. ഇല്ലത്തെ വലിയ നമ്പൂതിരിമാർക്ക് വിഷ ചികിത്സയുടെ സിദ്ധിയുമുണ്ട്. സർപ്പദോഷങ്ങൾക്കുള്ള പ്രതിവിധികൾ ചെയ്തു കൊടുക്കപ്പെടും . കൂടാതെ പല സ്ഥലങ്ങളിലേയ്ക്കും മേക്കാട്ടു നമ്പൂതിരിമാരെ സർപ്പപ്രതിഷ്ഠയ്ക്കും സർ പ്പം മാറ്റിയിരുത്തുന്നതിനും ക്ഷണിച്ചു കൂട്ടികൊണ്ട് പോകുന്നുണ്ട്. സാക്ഷാൽ വാസുകിയുടെ ആസ്ഥാനമായ അവിടെ നാനാസ്ഥലങ്ങളിൽ നിന്നുള്ള സർപ്പങ്ങളെ ആവാഹിച്ച് കൊണ്ടു ചെന്ന് കുടിയിരുത്തുന്നുണ്ട്. ചില സ്ഥലങ്ങളിലെ സർപ്പം കുടുംബഗൃഹം വിട്ടു പോകില്ലയെന്നു ശഠിക്കുന്നവയാണങ്കിൽ അദ്ദേഹത്തിനറിയാം . അവയെ ഗൃഹാന്തരീക്ഷത്തിലെ ഉചിതമായ ഭാഗത്ത് കുടിയിരുത്തി പൂജ നടത്തി പോകും. സർപ്പ പ്രതിഷ്ഠയ്ക്കും ആവാഹിച്ചുകൊണ്ടു പോകുന്നതിനുമുള്ള അധികാരം പാമ്പുമേക്കാട്ടു നമ്പൂതിരിമാർക്കാണ്.

ഇക്കാലത്ത് പാമ്പുമേക്കാട്ടില്ലത്തെ സർപ്പദൈവം ഇല്ലക്കാർക്കുമാത്രമായിട്ടല്ല സ്ഥിതി ചെയ്യുന്നത്. ധാരാളമാൾക്കാർ മണ്ണാർശാല, വെട്ടിക്കോട്ട് തുടങ്ങിയ സ്ഥലങ്ങളിൽ ചെന്ന് പ്രാർത്ഥിക്കുന്നത് പോലെ അവിടെ ചെന്ന് പ്രാർത്ഥിക്കുന്നുണ്ട് . വാസുകി യക്ഷിയമ്മയുടെ അനുഗ്രഹാശിസ്സുകൾ തേടി എത്തുന്ന ഭക്തജനങ്ങൾ നിരവധിയാണ്. അവിടെ സർപ്പപാട്ടു കഴിക്കുക , പാലും പഴവും നേദിക്കുക, നൂറും പാൽ കഴിക്കുക തുടങ്ങിയ വഴിപാടുകളുണ്ട്. ആയില്യം പൂജ , സർപ്പബലി എന്നിങ്ങനെയുള്ള സകല വിധ വഴിപാടുകളുമുണ്ട്.

ഇന്ന് കേരളക്കരയിൽ നാഗരാജാരാധനാക്ഷേത്രങ്ങൾ (കേന്ദ്രങ്ങൾ) പ്രധാനമായി മൂന്നായിട്ടാണ് പറയുന്നത്. ഒന്ന് വെട്ടിക്കോട്, രണ്ട് മണ്ണാർശാല, മൂന്ന് പാമ്പുമേക്കാട്. മൂന്നും ഒന്നിനൊന്ന് പ്രശസ്തിയാർജ്ജിച്ചു വരുകയാണ് . ഈശ്വരസാന്നിദ്ധ്യം നിറഞ്ഞുതുളുമ്പുന്ന ഈ ആരാധനാലയങ്ങൾ ഇക്കാലത്ത് ദുഷ്ടമനുഷ്യമനസ്സുകളെ പോലും പവിത്രമാക്കുന്ന തിൽ വിജയം കൈവരിച്ചു കൊണ്ടിരിക്കയാണ്.
 
തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ





നാഗമാഹാത്മ്യം - 57

നാഗമാഹാത്മ്യം...

ഭാഗം: 57

63. കേരളത്തിലെ പ്രധാന സർപ്പാരാധനാ കേന്ദ്രങ്ങൾ
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀

മണ്ണാർശാല [തുടർച്ച]
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡

നാഗരാജാവിന് ആനന്ദമേകുന്ന പാട്ട്
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്ത് നാഗങ്ങൾക്ക് സന്തോഷകരമാകാൻ പാട്ടുകൾ ക്ഷേത്രത്തിന്റെ നാലുപാടും നിറഞ്ഞു നിൽക്കുന്നു. ഭക്തി സാന്ദ്രമായ പുള്ളുവൻ പാട്ടുകൾ കേൾക്കുമ്പോൾ നാഗദേവതകൾ ഉറങ്ങുമോ അതോ ഉണരുമോ എന്നായിരിക്കും ആശങ്ക . പുള്ളുവ സ്ത്രീകളുടെ കുടം കൊട്ടി നാദം കേൾക്കുമ്പോൾ പാലിനോട് പഞ്ചസാര അലിഞ്ഞു ചേരുന്നതായി തോന്നിപ്പിക്കും. അത്രയ്ക്ക് മനസ്സിന് ആനന്ദം ഏകുന്നതാണ്.

നാഗരാജഭജനം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
നാഗരാജക്ഷേത്രത്തിലെ നാഗരാജാവിന്റെ പ്രശസ്തി എത്ര പറഞ്ഞാലും തീരുകയില്ല. അപ്പൂപ്പൻ കാവിലെ മഞ്ഞച്ചേരകൾ കാട്ടിക്കൂട്ടുന്ന പലതരത്തിലുള്ള അത്ഭുതലീലകൾ ഭക്തരുടെ മനസ്സിൽ ആനന്ദം തോന്നിപ്പിക്കും. സത്യമായ കഥകൾ ഭക്തർക്ക് മനസ്സിലാക്കി കൊടുക്കുക എന്നുള്ളതാണ് കർത്തവ്യം.

നിലവറയുടെ പ്രാധാന്യം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
നിലവറയുടെ പൂമുഖത്ത് ഉള്ളിലായി കാണുന്നതാണ് ഭഗവാന്റെ പ്രതിഷ്ഠ. ഇവിടെ വച്ചാണ് ആയില്യത്തിന് നൂറും പാൽ വഴിപാടുകൾ വലിയമ്മ നടത്തുന്നത്.

ദിവ്യദർശനം (തേവാരപ്പുരയിലെ)
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
വലിയമ്മയാണ് തേവാരപുരയിലെ പൂജകൾ നടത്തുന്നത്. ശ്രീ നാഗരാജ പ്രതിഷ്ഠയുടെ തെക്കു പടിഞ്ഞാറു തേവാര പുരയിൽ ഒരു മുറിയുണ്ട് അവിടെയാണ് പൂജ നടക്കുന്നത്. ഈ പൂജ നേരിൽ കാണാൻ അത്ര എളുപ്പമല്ല. ഭക്തിയിൽ മതിമറന്ന് ഏതോ ഒരത്ഭുത ശക്തിയുടെ പശ്ചാത്തലത്തിൽ പൂജയ്ക്കിരിക്കുന്ന അമ്മ മണിക്കൂറിനെ നിമിഷങ്ങളായി മാറ്റുന്നു . ഈശ്വരനുഗ്രഹം ഉള്ള ഒരു വ്യക്തിയുടെ മനോമോഹനഭാവ ദർശനം ഭക്തന്മാരുടെ മണ്ണിലേയ്ക്ക് വരുന്നു. അവരും മതി മറന്ന് നിന്ന് പോകും. പൗരാണിക മത്രപ്രകാരം ഈ ക്ഷേത്രം ഒരു വിധത്തിലും പരിഷ്കരിക്കാൻ പാടില്ല . ഈ അമ്പലത്തിൽ പൗരാണികൻമാർ നൽകിയിട്ടുള്ള എല്ലാ കർമ്മങ്ങളും ചിട്ടയോടെ ശ്രീ നാഗരാജനിൽ ഭക്തിപൂർവ്വം നടത്തിവരുന്നു.

നാഗരാജബലി (സർപ്പബലി)
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഇല്ലത്തെ സ്ത്രീകൾ തന്നെ പൂജയ്ക്ക് ആവശ്യമായ സാധനങ്ങൾ ഒരുക്കുന്നു. നാഗരാജ സർപ്പയക്ഷിമുഖമണ്ഡപങ്ങളിൽ വലിയമ്മ തന്നെയാണ് പൂജകഴിക്കുന്നത്. തീർത്ഥജലസ്നാന ശുന്ധി കളായ ഇവിടുത്തെ അന്തർജനങ്ങൾ നടത്തുന്ന ഭക്തി നിർദര പൂജകൾ കാണുക തന്നേ വേണം. ഗന്ധർവ്വൻ പാട്ടും പുലസർപ്പം പാട്ടും , കാവുമാറ്റവും, സർപ്പബലി തുടങ്ങിയവ നടത്താൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങൾ ഉണ്ട്. അവ വിശദീകരിക്കുക അത്ര എളുപ്പമല്ല.

ആയില്യപൂജയുടെ പ്രാധാന്യം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
നാഗരാജാവിന് നടത്തുന്ന ആയില്യപൂജ വളരെ വിശേഷപ്രഥമാണ്. മണ്ണാറശാലയിൽ അതിവിശേഷങ്ങളിൽ ആയില്യപൂജ പ്രഥമമാണ്. മഞ്ഞൾപൊടി, പാൽ , എണ്ണ എന്നിവയാണ് ആയില്യപൂജയിൽ നാഗരാജാവിന് സമർപ്പിക്കുന്നത് . മാസത്തിൽ ഒരിക്കൽ നടത്തുന്ന ആയില്യപൂജയിൽ പങ്കെടുക്കുന്നത് ഭക്തർക്ക് മനസ്സിന് സന്തോഷം നൽകുന്നു. സന്താനങ്ങൾക്ക് ദോഷം മാറികിട്ടുകയും ചെയ്യും. ആപത്തിൽ നിന്ന് രക്ഷിക്കുകയും ചെയ്യുന്നു.

സർപ്പദോഷങ്ങൾക്ക് പരിഹാരമായി നൂറും പാൽ സന്താന ഭാഗ്യത്തിനായി ഉരുളികമഴ്ത്ത് എന്നിവ മണ്ണാറശാലയിലെ വിശേഷപ്പെട്ട വഴിപാടിൽ ഉൾപ്പെടുന്നു. ജാതിമതഭേദമില്ലാതെ ഇവിടെ വന്ന് വഴിപാട് നടത്തി സന്താനഭാഗ്യം ലഭിച്ചവർ നിരവധിയാണ്. മണ്ണാറശാലയിൽ വേറൊരിടത്തു കിട്ടാത്ത ഒരു പ്രത്യേക വരം ഉണ്ട് എന്ന് തന്നെ പറയാം.

സർപ്പകാവിന്റെ അടുത്തെവിടെയെങ്കിലും വച്ച് സർപ്പ ദംശനമേറ്റാൽ അതിന്റെ എല്ലാദോഷങ്ങളും തീർക്കുന്നത് മണ്ണാറശാലയിലെ വലിയമ്മ തന്നെയാണ്. എലിവിഷംതീണ്ടി വിഷമിക്കുന്നവരെ പോലും ഒരു പ്രത്യേക ഔഷധപ്രയോഗത്താൽ ഇവിടെയുള്ളവർ സംരക്ഷിക്കുന്നു . മരുന്നിന്റെ പ്രയോഗം മറ്റുള്ളവർക്ക് ഉപദേശിക്കാറില്ല. കന്നി , തുലാം, കുംഭം തുടങ്ങിയുള്ള മാസങ്ങളിലെ ആയില്യത്തിന് പ്രത്യേക പ്രാധാന്യം നൽകുകയും വിശേഷപൂജകൾ നടത്തുകയും ചെയ്തു വരുന്നു. ശ്രീ നാഗരാജന്റെ ജന്മദിനം കന്നിമാസത്തിലെ ആയില്യത്തിനും അനന്തമുത്തശ്ശന്റെ ജന്മദിനം കുംഭമാസ ആയില്യത്തിനും ആണ് എന്നിരുന്നാലും മണ്ണാറശാല ആയില്യത്തിന് പ്രത്യേകപേരും പെരുമയുമാണ്. ഇത് തുലാ മാസത്തിലെ ആയില്യനാളിലാണ് നടക്കുന്നത്.

സമാധി അടഞ്ഞ വലിയമ്മ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
നാഗപൂജയിൽ പ്രാവണ്യമുള്ള ഒരു പൂജാരിയായിരുന്നു വലിയമ്മ. അനിഴം നാളിൽ ജനിച്ച അമ്മയുടെ നാമധേയം സാവിത്രി എന്നായിരുന്നു. ദൈവസങ്കല്പം അനുസരിച്ച് 1093 തുലാം - 28 ന് തികച്ചും ബ്രഹ്മചാരിണിയായി ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും എത്രയോ ഭക്തജനങ്ങളാണ് അതുല്യ തപശക്തിയും ഭക്തിയിൽ അലിഞ്ഞുചേരുന്ന അമ്മ യുടെ അനുഗ്രഹം വാങ്ങി കാര്യസിദ്ധി നേടി മടങ്ങുന്നവർ അനവധിയാണ്.

ജീവാത്മാവ് വേറിട്ട പഞ്ചഭൗതിക ശരീരം സമാധിസ്ഥലമായ നാലുകെട്ടിൽ തന്നെ കിടത്തുന്നു.ക്ഷേത്രത്തിനും ഇല്ലാത്തിനും മദ്ധ്യത്തുള്ള സ്ഥലത്ത് വച്ച് മരണാന്തര ചടങ്ങ് നടക്കും ക്ഷേത്രത്തിൽ 3 ദിവസം നിവേദ്യം പാലും പഴവും മാത്രമായിരിക്കും. ദുഃഖ സൂചകമായി 3 ദിവസം ആചരിക്കുന്നു...
 
തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ
 


നാഗമാഹാത്മ്യം - 56

നാഗമാഹാത്മ്യം...

ഭാഗം: 56

63. കേരളത്തിലെ പ്രധാന സർപ്പാരാധനാ കേന്ദ്രങ്ങൾ
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀

മണ്ണാർശാല [തുടർച്ച]
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഭക്തജനങ്ങളോ അവരുടെ കുടുംബക്കാരോ, മുൻതലമുറക്കാരോ ആരെങ്കിലും അറിഞ്ഞു കൊണ്ടസ് , അറിയാതയോ ചെയ്തിട്ടുള്ള സർപ്പദോഷങ്ങൾക്ക് പരിഹാരം നിർദ്ദേശിച്ച് വഴിപാടുകൾ കൊണ്ട് അവ രെ തൃപ്തിപ്പെടുത്തുന്നു . ഭക്തജനങ്ങൾ അതുകേട്ട് ദക്ഷിണ സമർപ്പിച്ചും വഴിപാടു നടത്തിയും പോകുന്നു. ഇത് നിത്യേന യുള്ള സംഭവമാണ്.

അല്പായുസ്സ്, വംശനാശം, മഹാരോഗം , ദാരിദ്ര്യം, ബുദ്ധിഭ്രമം തുടങ്ങിയ അനേക കാര്യങ്ങൾക്ക് സർപ്പപ്രീതി മഹാ ഔഷധമാണ്. സന്താനലബ്ധിക്ക് അവിടെ ഒരു വിശേഷ വഴിപാടാണ് ഉരുളി കമഴ്ത്തുക എന്നത്. വലിയമ്മയാണ് ഉരുളി ഏറ്റു വാങ്ങി നിലവറയിൽ കമഴ്ത്തുന്നത്. സന്താനസൗഭാഗ്യം ലഭിച്ചുകഴിഞ്ഞാൽ തിരിയെ വന്ന് ഉരുളി നിവർക്കണം എന്നാണ് . ധാരാളമാളുകൾ ഈ വഴിപാടു നടത്തി ഫലം കൈവരിച്ചിട്ടുണ്ട്. സർപ്പപ്രീതികൊണ്ട് ലഭിക്കാത്തതായി ഒന്നും തന്നെയില്ല. അതിനാൽ ധാരാളം ഭക്തജനങ്ങൾ ദർശനത്തിനായി എത്തുന്നുണ്ട്.

നിർമ്മാല്യദർശനം, അഭിഷേകം, നിവേദ്യം, ഉഷപൂജ, ഉച്ചപൂജ തുടങ്ങിയവയുണ്ട്. ദർശനസൗഭാഗ്യം വെളിയിൽ നിന്നു മാത്രമാണ്.ക്ഷേത്രത്തിനുള്ളിൽ ഇല്ലക്കാരെ മാത്രമേ പ്രവേശിപ്പിക്കുന്നുള്ളൂ. വൈകുന്നേരവും ദർശനം സുലഭമാണ്. ഇവിടെ പുറ്റും മുട്ടയും, മഞ്ഞൾ , ഉപ്പ്, ധാന്യങ്ങൾ, മറ്റു സാധനങ്ങൾ എന്നിവ നടയ്ക്കുവയ്ക്കുന്ന സമ്പ്രദായമുണ്ട്. പാലും പഴം നിവേദ്യം, പായസനിവേദ്യം , വെള്ള നിവേദ്യം, നൂറുംപാലും തുടങ്ങിയ പലപല വഴിപാടുകൾ പല ഉദ്ദേശ്യസാധ്യത്തിന് കഴിക്കാവുന്നതാണ് . സർപ്പഹിംസാദിദോഷ പരിഹാരത്തിന് സർപ്പബലി , നൂറുപാൽ, പാൽപഴനിരവദ്യം ഇവ വിശേഷമാണ്. നിലവറയുടെ പൂമുഖത്ത് അകത്തായി കാണുന്ന ഭാഗത്തായിരുന്നാണ് വലിയമ്മ നൂറുംപാൽ വഴിപാടുകൾ നടത്തുന്നത്. ആയില്യത്തിന് ഇതു നടത്തുന്നത് വിശേഷമാണ്. തുലാ മാസ ആയില്യമാണ് ഏറ്റവും വിശേഷവും പ്രസിദ്ധവും . തുലാഭാരം, ചോറൂണ് , വിദ്യാരംഭം തുടങ്ങിയ സൽക്കർമ്മങ്ങളും ഇവിടെ സാധാരണ നടത്തപ്പെടുന്നുണ്ട്.മണ്ഡലകാലം വളരെ വിശേഷവിധിയായി കൊണ്ടാടുന്നുണ്ട്. കന്നിമാസ ആയില്യം അനന്തമൂർത്തിയുടേയും കുംഭമാസ ആയില്യം അനന്തമുത്തശ്ശന്റേയും ജൻമദിനമാണ്. അതും ആഘോഷിക്കുന്നുണ്ട്. തുലാമാസ ആയില്യം തിരുവിതാംകൂർ മഹാരാജാവിന്റെ വിശേഷപൂജയാണ്.

മണ്ണാർശാലയിലെ നിലവറയിലേയ്ക്കുള്ള എഴുന്നള്ളത്ത് ആർഭാടപൂർവ്വമാണ്. ക്ഷേത്രക്കുളത്തിൽ മുങ്ങി കുളിച്ച് മുഖ്യപൂജാരിണിയായ വലിയമ്മ എത്തിച്ചേരുന്നതോടെ ചടങ്ങുകളുടെ തുടക്കമാകും. അമ്മയും പരിവാരങ്ങളും ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് ശേഷം നാഗദൈവവിഗ്രഹങ്ങളുമേന്തി വാദ്യ മേളങ്ങളോടും നാഗസ്തുതികളോടും ഇല്ലത്തേയ്ക്കെഴുന്നള്ളുകയായി . വലിയമ്മ നാഗരാജവിഗ്രഹം, ഇളയമ്മ സർപ്പയക്ഷിവിഗ്രഹം ഇല്ലത്തെ കാരണവൻമാർ നാഗചാമുണ്ഡി വിഗ്രഹവും നാഗയക്ഷി വിഗ്രഹവും വഹിച്ചുകൊണ്ട് ഇല്ലത്തെ നിലവറയിൽ 64 ഖണ്ഡങ്ങളായി വരച്ചിട്ടുള്ള നാഗക്കളത്തിനു സമീപം വച്ചിട്ടുള്ള പീഠങ്ങളിൽ വിഗ്രഹം വയ്ക്കും. പിന്നെ അമ്മയുടെ നേതൃത്വത്തിൽ പൂജയും , നൂറുംപാലും കഴിച്ച് സർപ്പബലി നടത്തുന്ന ആ ചടങ്ങ് കണ്ടുതന്നെ അറിയണം...

മണ്ണാർശാല നിലവറ പൂജ കണ്ടു തൊഴാൻ ഭാഗ്യം സിദ്ധിക്കുന്നവർക്ക് ഐശ്വര്യവും സമ്പത്തും ഉണ്ടാകും. നിർവൃതി നേടാൻ സാധിക്കും. അത്രയ്ക്കൊരു പുണ്യകർമ്മമാണത്.

നാനാദിക്കുകളിൽ നിന്നും മണ്ണാർശാല ആയില്യം തൊഴാൻ വരുന്ന ജനങ്ങൾക്ക് കയ്യും കണക്കുമില്ല. പ്രകൃതി സൗന്ദര്യം നിറഞ്ഞു തുളമ്പുന്ന നല്ലൊരു അന്തരീക്ഷമാണവിടെ. അവിടെ വച്ച് ആർക്കെങ്കിലും വിഷഭയം ഉണ്ടായാൽ അമ്മ തന്നെ അതു തീർത്തു കൊടുക്കുന്നതാണ് . അതിനുള്ള മരുന്നുകൾ അവിടെ സുലഭമാണ്. നിലവറയിൽ വർഷത്തിലൊരിലേ പൂജയുള്ളൂ. അതു അമ്മ തന്നെയാണു നടത്തുന്നത്. എല്ലാമാസവും ഒന്നാം തീയതി, മാസം തോറുമുള്ള പൂയം മാഘമാസാരംഭം മുതൽ ശിവരാത്രി തലേ നാൾ വരെ , ചിങ്ങതിരുവോണം കർക്കിടകം ഒന്നു മുതൽ പന്ത്രണ്ടു വരെ ശിവരാത്രി നാളിലെ സർപ്പബലിയെല്ലാം അമ്മ നേരിട്ടു നടത്തുന്ന പു ജകളാണ്.

ശ്രീ പരശുരാമൻ പൂജാദികൾക്കായി നിയോഗിച്ച ബ്രാഹ്മണന്റെ ഗൃഹം ഇന്നുമുണ്ട്. എരിങ്ങാടപ്പള്ളി എന്ന പേരിലാണറിയപ്പെടുന്നത്. അതിനല്പം സമീപത്തു തന്നെയാണ് കാവുകളും ക്ഷേത്രവും നിലവറയിലെ മുത്തശ്ശൻ എന്നറിയുന്ന അഞ്ചുതലനാഗം (അനന്തമൂർത്തി), നാഗരാജാവ് , നാഗയക്ഷി, സർപ്പയക്ഷി, നാഗചാമുണ്ഡി ഇവരെയെല്ലാം തൊഴുത് നിർവൃതി തേടുന്ന മനസ്സ് കാവുകൾ ദർശിച്ച് ശാന്തചിത്തരായി മടങ്ങുന്നു. ഭക്തർ നിരവധിയാണ് വരുന്നത്.

മുത്തശ്ശൻ നിലവറയിൽ വാഴുന്നു. തപസ്സു ചെയ്തു കൊണ്ട് സർപ്പയക്ഷി ശ്രീകോവിലിൽ വാണരുളുന്ന ശക്തി സ്വരൂപിണിയാണ് . നാഗരാജ പ്രിയയായ നാഗയക്ഷി ശ്രീ കോവിലിനു പുറത്ത് ചിത്രകൂടത്തിൽ സാന്നിദ്ധ്യം ചെയ്യുന്നു. നാ ഗരാജാവ് ശ്രീകോവിലിൽ വാണരുളുന്നു.

നാഗരാജാവിന്റെ പ്രിയപത്നിയാണ് സർപ്പയക്ഷി. നാഗയക്ഷിയും അങ്ങനെ തന്നെ നാഗചാമുണ്ഡി നാഗരാജാവിന്റെ സഹോദരിയാണ്. ഇവരുടെ പ്രീതി സമ്പാദിക്കാൻ ഭക്തി വേണം . ഭക്തി കൊണ്ടു പ്രസാദിക്കാത്ത ദേവനില്ല. ഭക്തി കൊണ്ട് നേടാൻ പറ്റാത്ത സിദ്ധിയില്ല.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 55

നാഗമാഹാത്മ്യം...

ഭാഗം: 55

63. കേരളത്തിലെ പ്രധാന സർപ്പാരാധനാ കേന്ദ്രങ്ങൾ
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀

മണ്ണാർശാല
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
കേരളത്തിലെ വളരെ പ്രസിദ്ധിയും പ്രശസ്തിയുമാർജ്ജിച്ചിരിക്കുന്ന സർപ്പാരാധനാകേന്ദ്രമാണ് മണ്ണാർശാല. ഇത് ആലപ്പുഴ ജില്ലയിൽപ്പെട്ട ഹരിപ്പാട് എന്ന സ്ഥലത്താണ്. അവിടത്തെ പ്രസിദ്ധക്ഷേത്രമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്നും അല്പം വടക്കു മാറിയാണിതുസ്ഥിതി ചെയ്യുന്നത്. ധാരാളം കാവുകളാൽ വനനിബിഡമാണിവിടം . ക്ഷേത്രത്തിനു ചുറ്റും കാവുകളും സർപ്പപ്രതിമക ളും ധാരാളം കാണാം. ക്ഷേത്രത്തിലേക്കെത്തി ചേരുന്നതിനുള്ള മാർഗ്ഗങ്ങൾ ധാരാളമാണ്. ബസ്സിലും ട്രയിനിലുമൊക്കെ എത്തിച്ചേരാനുള്ള മാർഗ്ഗമുണ്ട് . ബസ്സിലാണെങ്കിൽ ക്ഷേത്രത്തിനു തൊട്ടു പുറകുവശത്ത് ഇറങ്ങാം. ട്രയിനിലെത്തിയാൽ അല്പദൂരം നടന്നോ ബസ്സിലോ എത്താം.

ഈ പേര് കിട്ടുന്നതിനു തന്നെയൊരു ഐതീഹ്യമുണ്ട്.പാണ്ഡവൻമാരുടെ കാലത്ത് (ദ്വാപരയുഗന്തത്തിൽ) മദ്ധ്യമപാണ്ഡവനായ അർജ്ജുനൻ ഖാണ്ഡവവനം ദഹിപ്പിക്കാൻ അഗ്നിദേവനെ സഹായിച്ചു എന്നൊരു കഥയുണ്ട്. അഗ്നിദേവന് വിശേഷാൽ അജീർണ്ണമേറിയകാലം അഗ്നി ബ്രഹ്മദേവനോട് അ ഭ്യർത്ഥിച്ചു തനിക്ക് രക്ഷവേണം. ബ്രഹ്മദേവൻ ഖാണ്ഡവവനം ഭക്ഷിച്ച് തൃപ്തിയടയാൻ ഉപദേശിച്ചസ് . അക്കാലത്ത് തക്ഷകൻ അവിടെ താമസമായിരുന്നു. വനം ദഹിപ്പിക്കുമ്പോൾ താനും ദഹിച്ചു പോകും എന്നു വിചാരിച്ച് തക്ഷകൻ ഇന്ദ്രനെ ശരണം പ്രാപിച്ചു. അഗ്നി വനത്തിൽ പ്രവേശിക്കുമ്പോൾ തക്ഷകനെ രക്ഷിക്കാൻ ഇന്ദ്രൻ പതുക്കെ മഴ പെയ്യിച്ചു തുടങ്ങും. അഗ്നി നിരാശനായി ബ്രഹ്മദേവനോടു സങ്കടമുണർത്തിച്ചു. ബ്രഹ്മാവ് അരുളി ചെയ്തു . അർജ്ജുനൻ ശ്രീകൃഷ്ണനോടൊത്ത് അവിടെ വരുമ്പോൾ പറഞ്ഞാൽ മതി. പാർത്ഥൻ സഹായിക്കും. അതിനുള്ള കഴിവ് പാർത്ഥനുണ്ട്. നിരാശപ്പെടേണ്ട എല്ലാത്തിനും കാലവും സമയവുമുണ്ട്. സമയം വരുമ്പോൾ കാര്യം നടക്കുക തന്നെ ചെയ്യും.

ഒരിക്കൽ ഉഷ്ണം സഹിക്കവയ്യാതെ വിജയൻ ശ്രീകൃഷ്ണനോടൊത്ത് ഖാണ്ഡവവനത്തിലെത്തി. അവരെ സമീപിച്ച് അഗ്നിദേവൻ കാര്യമറിയിച്ചു. സഹായമഭ്യർത്ഥിച്ചു. കൃപാലുവായ കൃഷ്ണാർജ്ജുനൻമാർ സഹായിക്കാമെന്നേറ്റു . ഇന്ദ്രനു മഴ പെയ്യിക്കാൻ ഇടം കൊടുക്കാതെ വനം ദഹിപ്പിക്കാൻ അർജ്ജുനൻ അഗ്നിയെ സഹായിച്ചു. ഖാണ്ഡവവനം ദർശിച്ചു നിന്ന ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനനു സഹായിയായിരുന്നു. ഹരിപ്പാടുഭാഗം മുതൽ കിഴക്കു വടക്കോട്ടു വ്യാപിച്ചു കിടന്നവനം അഗ്നി ഭക്ഷിച്ചു. ഇന്നു കുട്ടനാട് എന്ന പ്രദേശത്തിലും അതിനടുത്തുമുള്ള 64 കരികളും ഖാണ്ഡവദഹനകാലത്തു കരിഞ്ഞവയാണ് .അതുകൊണ്ട് അവയെ കരികൾ (രാമങ്കരി , തായങ്കരി, മിത്രങ്കരി , ചങ്ങങ്കരി എന്നു തുടങ്ങിയ) എന്നാണ് പറയുന്നത്.

അഗ്നി അങ്ങനെ ചുട്ടു നശിപ്പിച്ച ആ പ്രദേശത്തിന് മൊത്തത്തിൽ ചുട്ടനാട് എന്നു പറഞ്ഞു വന്നു. കാലക്രമത്തിൽ അത് കുട്ടനാട് എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. ഇന്ന് കുട്ടനാടെന്നു തന്നെയാണ് പേര്.

ഖാണ്ഡവവനം ദഹിച്ചു കൊണ്ടിരിക്കെ ആ തീയ് കിഴക്കോട്ടു പടർന്ന് പന്തലിച്ച് പരശുരാമൻ പ്രതിഷ്ഠിച്ച ക്ഷേത്രത്തിന്റെ സമീപത്തെത്തി. സർപ്പങ്ങൾ കുറെ നശിച്ചു തുടങ്ങിയപ്പോൾ അവ നിലവിളിച്ചു കൊണ്ട് ഇല്ലത്തെ മുറ്റത്തു വന്നു കൂടി നിന്നു . ഈ അപകടം മനസ്സിലാക്കിയ ഇല്ലത്തമ്മമാർ കുളങ്ങളിൽ നിന്ന് വെള്ളം കോരികോരി തീ കെടുത്തുകയും സർപ്പങ്ങളുടെ മേൽ തളിച്ച് ചൂടാറ്റുകയും ചെയ്തു. മണ്ണാറുന്നവരെ വെള്ളമൊഴിച്ച് അവയെ രക്ഷിച്ചു. അന്നു മുതൽ ആ പ്രദേശത്തെ മണ്ണാർശാല എന്നറിയപ്പെടുന്നു, ഇന്നും അങ്ങനെ തന്നെ. അപ്പോൾ മുതൽ തങ്ങളെ രക്ഷിച്ചത് അമ്മയായതിനാൽ സ്ത്രീ ജനങ്ങൾ പൂജിച്ചാൽ മതിയെന്നും . അതുകൊണ്ടു തൃപ്തിയാണന്നും സർപ്പരാജൻ അറിയിച്ചു. അവിടുത്തെ പ്രധാന പൂജാരി അമ്മയായി. പ്രധാന ദിവസങ്ങളിലെ പൂജ അമ്മയാണ് ചെയ്യുന്നത്.

വെട്ടിക്കോട്ടെ പ്രതിഷ്ഠയ്ക്ക് ശേഷം പരശുരാമൻ രണ്ടാമത് മണ്ണാർശാലയിലാണ് പ്രതിഷ്ഠ നടത്തിയത്. അന്ന് ഈ പ്രദേശത്തിന് മന്ദാരശാലയെന്നായിരുന്നുപേര്.. നന്ദനോദ്യാനം പോലെ മനോഹരമായ കാഴ്ചകളായിരുന്നു അന്നവിടെ . ധാരാളം വനങ്ങളും ലതകളും വള്ളിപ്പടർപ്പുകളും എന്നു വേണ്ട വളരെ നയനാന്ദകരമായ കാഴ്ചയായിരുന്നു അവിടം. മന്ദാരശാലയിൽ കേരളത്തിൽ അവിടുത്തെ (അനന്തമൂർത്തിയുടെ) നിത്യസാന്നിദ്ധ്യം വരമായി വരിച്ച പരശുരാമൻ ആ മനോഹരസ്ഥാനത്ത് നാഗപ്രതിഷ്ഠ നടത്തുകയും പൂജ നടത്തുകയും ചെയ്തു. എല്ലാ ദേവൻമാരേയും സന്തുഷ്ടരാക്കി. ഇന്നും പൂജ നടത്തുന്ന ഇല്ലക്കാർക്ക് പൂജാധികാരം സമർപ്പിച്ച് പൂജാവിധികളുമെല്ലാം അറിയിച്ചു കൊടുത്തു . പൂജ ഭംഗിയായി നടത്തണമെന്നും കോട്ടമൊന്നും ഉണ്ടാകരുതെന്നും നാഗപ്രസാദം ഇല്ലത്തിനും ഭൂമിയ്ക്കും നാടിനും ലഭിക്കുമെന്നും അറിയിച്ചു.

പരശുരാമൻ അവിടെ നിന്നും തപസ്സിനായി മഹേന്ദ്രാചലത്തിലേയ്ക്ക് പോയി. കാലം പൊയ്ക്കൊണ്ടിരുന്നു. ആ പൂജാരിയുടെ ബ്രാഹ്മണവംശത്തിൽ ശ്രീദേവി അന്തർജ്ജനവും വാസുദേവൻ നമ്പൂതിരിയും (ദമ്പതികൾ) വാണകാലം അവർക്ക് ഒരത്ഭുത പ്രസവത്തിനുടമസ്ഥരാകേണ്ടി വന്നു. ശ്രീദേവി പ്രസവിച്ചു.

ആദ്യം പിറന്നത് അഞ്ചു തലയുള്ള ഒരു മനോഹരമായ ദിവ്യ സർപ്പം. പിന്നെ അല്പം കഴിഞ്ഞ് ഒരു ബ്രാഹ്മണകുമാരനും. ആ ഇരട്ടപ്രസവമാണ് എല്ലാവരേയും അത്ഭുതപ്പെടുത്തിയത്. രണ്ടും ശിശുക്കളാണങ്കിൽ അത്ഭുതത്തിനവകാശമില്ലായിരുന്നു . ഇത് ഒരു അഞ്ചു തലനാഗവും കൂടെ കുമാരനും. എല്ലാവരും അതിശയിക്കാതെന്തു ചെയ്യും. വിചിത്രദൃശ്യം തന്നെ. ദൈവനിശ്ചയമെന്നല്ലാതെ എന്തു പറയാൻ ?

ഒരിക്കൽ ഒരു വിശേഷനാളിൽ ധാരാളം ഭക്തജനങ്ങൾ അവിടെ വന്നു. അമ്മയ്ക്ക് അവരുടെ സേവനത്തിനായി പോകേണ്ടിയും വന്നു. ആ നാഗം സാധാരണയായി തന്റെ ഫണം ഉയർത്തിപ്പിടിച്ച് ആളുകളുടെയിടയിൽ തത്തിക്കളിച്ചു രസിച്ചു നടക്കുക പതിവായി . ചിലർ അതു കണ്ടു ഭയക്കുകയും ചെയ്തിരുന്നു. ആ വിശേഷ ദിവസം ഇതുപോലെ തത്തിക്കളി ച്ചും അമ്മയുടെ സമീപമെത്തി. അപ്പോൾ അമ്മ പറഞ്ഞു. ഉണ്ണി നിനക്കു വല്ല മൂലയിലും ഇരുന്നു കൂടെ? എന്നു ശാസിച്ചതു കേട്ട നാഗശ്രേഷ്ഠൻ അമ്മയെ ഒന്നു ശരിക്ക് നോക്കിയിട്ട് (ഇതാ ഞാൻ പോകുന്നു എന്നായിരുന്നു ആ നോട്ടത്തിന്റെ അർത്ഥം) വേഗം ഇഴഞ്ഞു നിലവറയിൽ കയറി. പിന്നെ കരഞ്ഞു വിളിച്ച് വാത്സല്യത്തോടെ വിളിച്ചു . വന്നില്ല. ഒടുവിൽ അമ്മ ബോധം കെട്ടു വീണു. അപ്പോൾ ആ സർപ്പം ദർശനം കൊടുക്കാതെ പറഞ്ഞു. എനിക്കിനി പുറത്തുവന്ന് പഴയതു പോലെ കഴിയാൻ വയ്യ. ആണ്ടിൽ ഒരു ദിവസം ഞാൻ അമ്മയ്ക്ക് ദർശനം തരാം അതുകൊണ്ട് തൃപ്തിപ്പെടുക ആ ഒരു ദിവസത്തെ പൂജ മതി എനിയ്ക്ക് ബാക്കി ദിവസം ഞാൻ ഇവിടിരുന്നു തപസ്സുചെയ്തു കൊള്ളാം. അതാതു കാലങ്ങളിലെ അമ്മമാരും അങ്ങനെ ചെയ്താൽ മതിയാകും. അതിനുശേഷം കൊല്ലത്തി ലൊരിക്കൽ ആ നാഗം പുറത്തു വന്ന് ദർശനം കൊടുക്കും. ആ ദർശനം അമ്മയ്ക്ക് പരമാനന്ദമായ പരമാത്മാദർശനമായിരുന്നു. അമ്മയ്ക്കല്ലാതെ മറ്റാർക്കും ആ ദർശനം ലഭിച്ചില്ല. ആ അമ്മയുടെ ഭക്തികൊണ്ടാണ് ആ ദിവ്യദർശനം ലഭിച്ചത് . അമ്മയാണ് പൂജാരിയും. അത് സാക്ഷാൽ അനന്തമൂർത്തിതന്നെ യെന്നു അമ്മയ്ക്കു മനസ്സിലായി. ദിവ്യചക്ഷുസ്സുകൊണ്ട് ഭഗവദ്ദർശനം സാധിക്കൂ എന്നറിയാമായിരുന്ന അമ്മ ആരേയും നിലവറയിൽ കടത്തുന്നതിനോ നാഗദർശനം സാധിക്കുന്നതിനോ അനുവദിച്ചിരുന്നില്ല.

ഒരിക്കൽ കൂടപ്പിറന്ന കുമാരൻ തന്റെ സഹോദരനെ കാണണമെന്ന ഒരേ വാശിയിൽ മുറുകെ പിടിച്ചു. കണ്ടേ അടങ്ങൂ എന്നായി. ഒടുവിൽ ഒരു നോക്കുകണ്ടാൽ മതി പിന്നെ കാണണമെന്നു പറയില്ലെന്നായി . നിർബന്ധം മൂത്തപ്പോൾ അമ്മ മകനെ നിലവറയുടെ വാതിക്കൽ കൊണ്ടു പോയി പറഞ്ഞു. ഒരു കണ്ണു പൊത്തികൊണ്ട് ഒന്നു നോക്കി പിൻമാറണം. കുമാരൻ ദിവ്യതേജസ്സു കണ്ടു. പക്ഷേ ഒരു കണ്ണു നഷ്ടപ്പെട്ടു. പിന്നീടാരും ആ സാഹസത്തിനു മുതിരുന്നില്ല.

മണ്ണാർശാല നാഗരാജാക്ഷേത്രത്തിൽ നാഗരാജാവ്, നാഗയക്ഷിയമ്മ , സർപ്പയക്ഷി, നാഗചാമുണ്ഡി എന്നിവരുടെ വിഗ്രഹങ്ങൾ വച്ചു പൂജിക്കുന്നുണ്ട്. അമ്മയാണ് (വലിയമ്മ) പ്രധാനപൂജാരി . പൂജാദികർമ്മങ്ങൾ നടത്തുകയും , ഭക്തജനങ്ങൾക്ക് ദർശനമരുളി അവരുടെ ആവലാതികൾ കേട്ട് പ്രതിവിധി നിശ്ചയിക്കുകയും ചെയ്യുന്നു അമ്മ..

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 54

നാഗമാഹാത്മ്യം...

ഭാഗം: 54

63. കേരളത്തിലെ പ്രധാന സർപ്പാരാധനാ കേന്ദ്രങ്ങൾ
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀

വെട്ടിക്കോട്
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ദുഷ്ട ഉരഗങ്ങളെക്കൊണ്ട് ജനങ്ങൾക്കുണ്ടാകുന്ന ദോഷങ്ങളെ പരിഹരിക്കാനായി പരശുരാമൻ പ്രാർത്ഥിച്ചു. അദ്ദേഹം തപസ്സു ചെയ്തു. അദ്ദേഹത്തിന്റെ തപസ്സിൽ, പ്രാർത്ഥനയിൽ പ്രസാദിച്ച് അനന്തമൂർത്തി ദർശനമരുളി . അദ്ദേഹം ക ണ്ടു (ദർശിച്ചു). ആയിരം ഫണങ്ങളുള്ള സ്വർണ്ണ നിറമുള്ള , മനോഹര ശരീരമുള്ള രത്നങ്ങളാൽ ദീപ്തമായ ശിരസ്സുയർത്തി സന്തോഷഭാവത്തിൽ, അനുഗ്രഹാശിസ്സുകൾ ചൊരിഞ്ഞു കൊണ്ട് അനന്തമൂർത്തി പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

വിഷ്ണു ഭഗവാൻ പൂർണ്ണരൂപത്തിൽ പള്ളികൊള്ളുന്നത് സാക്ഷാൽ അനന്തനിലാണ്. അതിനാൽ വിഷ്ണുഭഗവാനെ അനന്തശായി. ശേഷശായി , ഭോഗിശയനൻ എന്നൊക്കെ പുകഴ്ത്തുന്നുണ്ട്. ഭഗവാന്റെ തന്നെ മറ്റൊരവതാരയായ പരശുരാമൻ കൺകുളിർക്കേ കണ്ടു ആ രൂപം . പെട്ടെന്ന് രൂപം അപ്രത്യക്ഷമായി. ഭഗവാൻ ചോദിച്ചു എന്താണ് തപസ്സിന്റെ ഉദ്ദേശ്യം!. സർവ്വഗുണ സമ്പന്നനായ അനന്തൻ സന്തുഷ്ടനായി പരശുരാമന് വരമരുളി.

പരശുരാമൻ അഭ്യർത്ഥിച്ചു. ഈ മണ്ണിൽ (കേരള മണ്ണിൽ) അവിടത്തെ നിത്യസാന്നിദ്ധ്യം ഉണ്ടാവണം. ഈ കേരളമെന്ന പ്രദേശം വാസയോഗ്യമാണങ്കിലും ഇവിടുത്തെ വെള്ളം ഓരു നിറഞ്ഞതാണ്. അത് ഭക്ഷണയോഗ്യമല്ല,കൂടാതെ നാഗൻമാർ ജനങ്ങളെ ക്രമാതീതമായി ഉപദ്രവിക്കുന്നു . ഒരു പരിഹാരം ഉണ്ടാക്കണം. ഞാൻ താമസിപ്പിച്ച ജനങ്ങളാണവർ. അവർക്ക് സൗകര്യമില്ലാത്ത ജീവിതം എന്തിന്. അദ്ദേഹത്തിന്റെ അഭ്യർത്ഥമാനിച്ച് അനന്തൻ പരിവാരസമേതനായി കേരളത്തിലെത്തി ജലം ശുദ്ധമാക്കി. (കേരളം സമുദ്രത്തിലായിരുന്ന തിനാലും സമുദ്രം തൊട്ടടുത്തു കിടക്കുന്നതിനാലും ഭൂമിയിൽ ലവണരസം ഉണ്ടായിരുന്നു എന്നാണ് . ഇന്നും ഓരും പ്ര ദേശമുണ്ട്.) സർപ്പങ്ങളെല്ലാം ശ്രീ അനന്തന്റെ ആജ്ഞമാനിച്ച് പ്രത്യേകസ്ഥലങ്ങളിലേയ്ക്ക് മാറി. ഭൂമി വാസയോഗ്യമായി.

ശ്രീ അനന്തന്റെ സാന്നിധ്യമുണ്ടായപ്പോഴേയ്ക്കും ത്രിമൂർത്തികൾ അവിടെ പ്രത്യക്ഷപ്പെട്ടു. ശില്പിയെ വരുത്തി ഒരു അനന്തവിഗ്രഹമുണ്ടാക്കി. അഞ്ചുഫണനാഗത്തിന്റെ (അഞ്ചു ഫണനാഗമായിട്ടാണല്ലോ വിഷ്ണുവിന്റെ ഛത്രമായിട്ടും ശയ്യയായിട്ടും വിളങ്ങി കൊള്ളാനുള്ള കല്പന) പ്രതിമയുണ്ടാക്കിച്ചു . ത്രിമൂർത്തികളുടെ തേജസ്സ് അതിൽ ആവാഹിച്ചു. അപ്രകാരം നാഗരാജവിഗ്രഹം തയ്യാറാക്കി. പരശുരാമൻ ആ സ്ഥലത്ത് തന്റെ ആയുധമായ കലപ്പ കൊണ്ട് മണ്ണു വെട്ടി കൂട്ടി ഒരു ഉയർന്ന സ്ഥലം ഒരുക്കി നാഗരാജാവിന്റെ വിഗ്രഹത്തെ അവിടെ പ്രതിഷ്ഠിച്ചു. പൂജാദികർമ്മങ്ങൾ അനുഷ്ഠിച്ചു. കുറച്ച് സമീപവാസികളായ ചില ബ്രാഹ്മണരെ വരുത്തി പൂജകൾ പഠിപ്പിച്ചു . കർമ്മങ്ങളെല്ലാം മനസ്സിലാക്കി കൊടുത്തു. അതുപോലെ എന്നും ചെയ്യണമെന്നും , ചെയ്താൽ ഭഗവത് പ്രസാ ദം ലഭിക്കുമെന്നും പറഞ്ഞു. അപ്രത്യക്ഷനായി.

മണ്ണു വെട്ടി കൂട്ടി പ്രതിഷ്ഠനടത്തിയതിനാൽ ഈ സ്ഥലത്തിന് അന്നുതൊട്ട് വെട്ടിക്കോട്ട് എന്ന പേരു പ്രസിദ്ധമായി. ഒരു നാഗരാജാരാധനാ കേന്ദ്രം ആദ്യമായി കേരളക്കരയിൽ ഉദയം ചെയ്തു.

വെട്ടിക്കോട് പ്രദേശത്തിന്റെ വടക്കു പടിഞ്ഞാറു ഭാഗത്തായി താമസിച്ചിരുന്ന മേപ്പള്ളിമന (ഇല്ലമെന്നും പറയും) യ്ക്കലെ നമ്പൂതിരിമാരെയാണ് പൂജയ്ക്ക് ഏർപ്പെടുത്തിയത്. ആ ഇല്ലത്തെ നമ്പൂതിരിയുടെ പരമ്പരയിൽപ്പെട്ട നമ്പൂതിരിമാർ തന്നെയാണ് ഇന്നും അവിടത്തെ പൂജാരികൾ. പരശുരാമന്റെ നിർദ്ദേശപ്രകാരം തന്നെയാണ് പൂജാദികർമ്മങ്ങൾ നടത്തുന്നത് . ഇല്ലത്തെ നിലവറയിലും പൂജ നടത്തുന്നുണ്ടെന്നാണ്. ഇന്നും ആമൂലഭവനം അവിടെ ഉണ്ടെന്നാണ് അറിവ്. കുഞ്ഞുകുട്ടികളായി പാർക്കുന്നത് ആ ഭവനത്തിലല്ല. വേറെ ഭാഗത്താണ് വേറെ കെട്ടിടത്തിലാണ്.

കന്നിമാസം ആയില്യം ദിവസമാണ് ശ്രീ അനന്തന്റെ ജൻമം. പരശുരാമൻ വെട്ടിക്കോട്ടു പ്രതിഷ്ഠ നടത്തിയതും ആ ദിവസം (കന്നിമാസം ആയില്യം) തന്നെയാണ്. അതിനാൽ കന്നിമാസ ആയില്യമാണ് വെട്ടിക്കോട്ടു പ്രാധാന്യമായി കരുതുന്നത്. അന്നവിടെ ഉത്സവത്തിന്റെ പ്രതീതിയാണ് . ഭക്തജനതിരക്ക് നിയന്ത്രണാതീതമാണ് ഇക്കാലത്ത്. ധാരാളം ഭക്തർ അവിടെയെത്തി വഴിപാടുകൾ നടത്തുന്നുണ്ട്. കന്നിമാസം ആയില്യം മുതൽ കുംഭമാസം ആയില്യം വരെയാണ് സർപ്പദൈവ പ്രീതിയ്ക്കുള്ള സമയം. അക്കാലത്ത് സർപ്പങ്ങൾ സന്തോഷത്തോടെ പൂജ സ്വീകരിച്ച് പ്രസാദിച്ച് അനുഗ്രഹം ചൊരിയുന്നു. വർഷകാലം അവയ്ക്ക് വിശ്രമകാലമാണ്.

സാധാരണ ക്ഷേത്രങ്ങളിലെ പോലെയല്ല അവിടത്തെ പൂജാകർമ്മങ്ങൾ.സാധാരണ ക്ഷേത്രങ്ങളിൽ നിർമ്മാല്യദർശനം, അഭിഷേകം, ഉഷഃപൂജ, ഉച്ചപൂജ പിന്നെ ദീപാരാധന സന്ധ്യയ്ക്ക് , അതു കഴിഞ്ഞ് അത്താഴ പൂജ എന്നീ ക്രമത്തിലാണ്. ഉച്ച പൂജ കഴിഞ്ഞു നട അടച്ചാൽ വൈകിട്ട് അഞ്ച് മണിക്ക് നട തുറന്നിട്ട് സന്ധ്യാ സമയത്ത് ദീപാരാധനയുണ്ട്. എന്നാൽ ഈ നാഗരാജക്ഷേത്രത്തിൽ വൈകിട്ട് പൂജ പതിവില്ല . രാവിലെ അഭിഷേകം നിവേദ്യം മറ്റു പൂജകളൊക്കെ കഴിഞ്ഞാൽ സന്ധ്യയ്ക്ക് ദീപം തെളിക്കൽ മാത്രമേയുള്ളൂ. എന്നാൽ ഭക്തജനങ്ങൾക്ക് ആരാധനയ്ക്കുള്ള സ്വാതന്ത്രമുണ്ട്. രാത്രികാലത്ത് മറ്റു ക്ഷേത്രദർശനം പോലെ ഇവിടെയില്ല. കാവു പ്രദേശമായതിനാലും സർപ്പങ്ങളെ ചിലർക്കെങ്കിലും ഭയമായതിനാലും രാത്രി ദർശനം അനുവദനീയമല്ല.

ആദ്യമായി കേരളത്തിൽ സർപ്പപൂജയ്ക്കുള്ളതായി പ്രഖ്യാപിച്ച ഈ ആരാധനാലയം ആദിമൂലം വെട്ടിക്കോട് എന്ന പേരിൽ പ്രസിദ്ധിയാർജ്ജിച്ചിരിക്കുന്നു. ഇവിടെ പുള്ളവൻമാർ വീണമീട്ടി പാടുന്ന സമ്പ്രദായമുണ്ട്. ആയില്യം നാളിൽ പൂജാദികർമ്മങ്ങൾ കഴിഞ്ഞ് വിഗ്രഹത്തെ അലങ്കരിച്ച് പുള്ളുവൻ പാട്ട് , വാദ്യമേളങ്ങൾ, ജനാവലി എന്നിവയുടെ അകമ്പടിയോടെ നിലവറയിലേയ്ക്ക് എഴുന്നള്ളിക്കുന്ന പതിവുണ്ടെന്നാണ്. എല്ലാ മാസത്തിലുമില്ല . കന്നി, തുലാം, കുംഭം എന്നീ മാസങ്ങളിലെ ആയില്യത്തിനും പൂയത്തിനും വിശേഷാൽ എഴുന്നള്ളത്തുണ്ട്. പൂയം , ആയില്യം നാളുകൾ സർപ്പങ്ങൾക്ക് പ്രാധാന്യമുള്ള നാളുകളാണ്.

ആദിമൂലം വെട്ടിക്കോട്ടു വാഴും ശ്രീ അനന്താ, ദുരിത മാലിന്യങ്ങളൊക്കെ നീക്കേണമേ , എന്നാണ് പുള്ളാൻ പാട്ടിൽ അവർ പാടുന്നത്. ഈ വീണസ്വരം കേട്ടാൽ സർപ്പങ്ങൾ സന്തോഷിച്ച് പ്രസാദിക്കുമെന്നാണ്. അതിനാൽ ജനങ്ങൾ സർപ്പം പാട്ടിന് പ്രാമുഖ്യം കൊടുത്തിട്ടുണ്ട്. ഗൃഹങ്ങളിലും, സർപ്പക്കാവിനു മുന്നിലും , ക്ഷേത്രങ്ങളിലും, സർപ്പക്ഷേത്രങ്ങളിലുമെല്ലാം തന്നെ ഈ പാട്ടിന് പ്രസിദ്ധിയും പ്രശസ്തിയുമുണ്ട്.നിലവിളക്ക് കൊളുത്തി വച്ച് ഒരുക്കുകൾ വച്ച് പാടിക്കുന്ന വരും, വിളക്കു മാത്രം തെളിച്ച് പാടിയ്ക്കുന്നവരുമുണ്ട്. പാട്ടു കഴിഞ്ഞാൽ പുള്ളോന് ദക്ഷിണ കൊടുത്ത് സന്തോഷിപ്പിക്കണം. എവിടെ വച്ചു പാടിയാലും ദക്ഷിണ കൊടുക്കേണ്ടത് അനിവാര്യമാണ്. സമയവും കാലവുമറിഞ്ഞ് ദക്ഷിണ കൊടുക്കുകയാണ് പതിവ് . ദക്ഷിണ കൂടാതെ കർമ്മം സഫലീകൃതമാകുന്നില്ല എന്നാണ് പ്രമാണം. ദക്ഷിണ ഇത്രവേണം എന്നു ചോദിച്ചു വാങ്ങാൻ പാടില്ലന്നും, അറിഞ്ഞു കൊടുക്കുന്നത് വാങ്ങണമെന്നുമാണ് പ്രമാണം...

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 53

നാഗമാഹാത്മ്യം...

ഭാഗം: 53

62. കാകഭുശുണ്ഡി ഗരുഡ സംവാദം [തുടർച്ച]
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
സാധാരണ രീതിയിൽ ഭക്തി രണ്ടു തരമാണ്. സഗുണഭക്തിയും നിർഗുണഭക്തിയും. ദേവന്റെ രൂപഭാവത്തോടുള്ള ഭക്തിയാണ് സഗുണഭക്തി. വിഗ്രഹാരാധന സഗുണഭക്തിയുടെ രൂപമാണ്. നിർഗുണഭക്തിയെന്നാൽ ദേവനെ ത്രിഗുണബന്ധമില്ലാത്ത ശുദ്ധബ്രഹ്മമായി കരുതി ആ ധാന്യത്തിൽ കൂടി നാമസ്മരണയിൽ കൂടി മോക്ഷപാതയൊരുക്കുന്ന ഭാവന . നിർവികാരനും, നിർഗുണനും , നിരൂപമനും, നിഷ്കളങ്കനും, നിത്യനും , സത്യനുമാണ് ആ ബ്രഹ്മം. ആ ബ്രഹ്മത്തിന്റെ സഗുണഭാവനയിലുള്ള വിവസകലചരാചരങ്ങളിലും ബ്രഹ്മത്തെ ദർശിക്കുന്നു. പിന്നെ ബ്രഹ്മമല്ലാതെ അവരുടെ മുന്നിൽ ഒന്നും തന്നെയില്ല. ഇതാണ് ശരിയായ രൂപമാണ് സഗുണഭക്തിക്കാധാരം . സഗുണഭക്തിയിൽ കൂടിയേ നിർഗുണഭക്തി ലഭിക്കൂ. ആ ഭക്തി ലഭിച്ചു കഴിഞ്ഞാൽ അവർ യ ഭക്തി. ആ ഭക്തി തന്നെ ജ്ഞാനമാണ്. ഈ തത്വം തന്നെയാണ് രാമായണത്തിലും, ഭാഗവതത്തിലും, ഗീതയിലുമെല്ലാം, വെളിപ്പെടുത്തുന്നത്.

രാമായണത്തിൽ ശ്രീരാമനെ ബ്രഹ്മമായി വിചാരിക്കുമ്പോൾ ഗീതയിലും ഭാഗവതത്തിലും ശ്രീകൃഷ്ണനെ ബ്രഹ്മമായി പറയുന്നു. രാമനും കൃഷ്ണനും എല്ലാം ഒന്നു തന്നെയാണ്. ഭഗവാൻ വിഷ്ണു ബ്രഹ്മമാണ്.

ആ ഭഗവാൻ വിഷ്ണുവിന്റെ പ്രധാനപ്പെട്ട രണ്ടവതാരമാണ് രാമനും കൃഷ്ണനും. രാമൻ മനുഷ്യന് (നരന്) മാതൃക കാട്ടുമ്പോൾ കൃഷ്ണൻ നാരായണനു മാതൃക കാട്ടുന്നു. രണ്ടു പേരും മനുഷ്യഹൃദയങ്ങളിൽ ചിരസ്ഥായിയായ സ്ഥാനം പിടിച്ചിട്ടുണ്ട് . ഇവർ ഭാരതീയ സംസ്ക്കാരത്തിന്റെ മാത്രം പ്രതീകമല്ല, പിന്നയോ ലോകസംസ്ക്കാരത്തിന്റേയും , ലോകജനതയേയും പ്രതീകമായാണു നിലകൊള്ളുന്നത്. ഇവരുടെ നാമത്തിന്റെ പ്രസക്തിയും പ്രഭാവവും മഹിമയുമൊക്കെ യുഗങ്ങളേയും അതിജീവിച്ച് ഈ കലിയുഗത്തിലും മനുഷ്യനു മാതൃക കാട്ടുന്നതായാണ് കാണുന്നത്.

നോക്കൂ, വാല്മീകി മഹർഷി എത്ര ദീർഘവീക്ഷണത്തോടെയാണ് ഭാവി പൗരൻമാർക്ക് ഒരു മാർഗ്ഗദർശിയെ രാമനിൽ കൂടി അവതരിപ്പിച്ചിരിക്കുന്നത്. ആ രാമഭക്തി പ്രവാഹത്തിന്റെ ഉറവ കണ്ടുപിടിക്കുന്നവർ ധന്യർ തന്നെ. ആ ഭക്തി പ്രവാഹത്തിൽ നീന്തി തുടിച്ച് ആനന്ദതുന്ദിലരായി നിർവൃതി നേടാൻ ആർക്കും സാധിച്ചു കൂടായ്കയില്ല . അതിനു മനസ്സുമാത്രം മതി. സ്വത്തോ പണമോ സ്വാധീനമോ ഒന്നും തന്നെ വേണ്ട. ഗുണമനുസരിച്ച് ഭക്തി നാലുതരമാണ്. സാത്വിക ഭക്തി, രാജസഭക്തി , താമസഭക്തി, ഗുണാതീതയായ ഭക്തി.

സ്വാതികഭക്തി:
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
മനുഷ്യനായി ജൻമം കിട്ടിയാൽ ഈശ്വരനെ ഭജിക്കണം, അത് എന്റെ കടമയാണ്.അത്യാവശ്യമാണ് എന്ന ചുമതലയോടെ ഫലം ആഗ്രഹിക്കാതെ ഈശ്വരഭജനം നടത്തുക. ആ ഭജനത്തിൽ കൂടി ഉണ്ടാകുന്ന ഭക്തി. ആ ഭക്തിയാണു സിദ്ധിക്കേണ്ടത് . അതു സിദ്ധിച്ചാൽ സർവ്വഭൂതങ്ങളിലും സ്ഥിതി ചെയ്യുന്നത് ഒരേ ബ്രഹ്മമാണെന്നും (ആത്മാവാണെന്നും) സർവ്വത്തിലേയും ചൈതന്യം ഒന്നാണെന്നും ബാഹ്യാകാരം മാത്രമേ ഭിന്നമായിട്ടുള്ളതെന്നും അറിഞ്ഞ് സർവ്വഭൂതങ്ങളിലും ഈശ്വരനേയും , തന്നിൽ സർവ്വഭൂതത്തേയും സാക്ഷാൽക്കരിക്കുന്നു. ആ ഭക്തിയാണ് ഉത്തമം, സ്വാത്വികം.

രാജസം:
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
വിഷയാഭിലാഷത്തിനുള്ള ആഗ്രഹത്തോടു കൂടിയും (എനിക്ക് ഇന്നത് കിട്ടണം) യശസ്സിനും, ഐശ്വര്യത്തിനുമൊക്കെ വേണ്ടിയുള്ള ഈശ്വരാരാധന രാജസഭക്തിയാണ്. അത് തന്റെ ആഗ്രഹങ്ങളെ സഫലീകരിക്കാൻ വേണ്ടിയുള്ള ഭക്തിയാണ് . മിക്കവാറും ആളുകൾ ഈശ്വരാരാധന നടത്തുന്നത് ഇപ്രകാരമുള്ള സ്വന്ത ലാഭത്തിനാണ്.

അന്യരുടെ ദോഷത്തിനും (അന്യർക്ക് ദോഷമുണ്ടാകണമെന്ന വിചാരത്തോടെ) തന്റെ പാപം മറച്ചു പിടിച്ച് മറ്റുള്ളവരുടെ മുന്നിൽ ഞാൻ ഭക്തനാണെന്ന് സ്ഥാപിക്കുന്നതിന് ഈശ്വരപൂജ നടത്തുന്നത് താമസമാണ്. ആ ഭക്തി കൊണ്ട് യാതൊരു സിദ്ധിയുമുണ്ടാകുന്നതല്ല.

ഗുണാതീത
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ത്രിഗുണങ്ങൾക്കുമതീതമായി. ഗുണബന്ധമില്ലാതെ യാതൊരു ആഗ്രഹവും കൂടാതെ സർവ്വസ്വവുമുപേക്ഷിച്ച് ഈശ്വരൻ മാത്രമേ ഗതിയുള്ളൂ എന്ന വിചാരത്തിൽ സർവ്വാർപ്പണമായി ഈശ്വരപൂജ നടത്തുന്നതാണ് ഏറ്റവും അഭികാമ്യം. ആ ഭക്തിയാണ് മുക്തിയ്ക്ക് ഹേതു. ഗുണാതീതയായ ഭക്തി സിദ്ധിച്ചു കഴിഞ്ഞാൽ അവന് ഈശ്വരൻ മാത്രമേയുള്ളൂ . എവിടേയും അവൻ ഈശ്വരനെയാണു കാണുന്നത്. അതാണ് സാക്ഷാൽ ജ്ഞാനവും , ഭക്തിയും അതാണ് നിർഗുണഭക്തി. ഹൈന്ദവ പുരാണഗ്രന്ഥങ്ങളിലൊക്കെ ഈ ഭക്തി ഭാവനയെ സംബന്ധിച്ച് ശരിയായി ബോധിപ്പിച്ചിട്ടുണ്ട് . നിർഗുണഭക്തി തന്നെയാണ് നിശ്ചല ഭക്തിയും. ഭഗവാൻ ശ്രീകൃഷ്ണൻ ഭാഗവതം ദശമത്തിൽ ഗോപികകളോട് പറയുന്നത് നോക്കാം.

നിശ്ചലഭക്തിയോടെന്നെ ഭജിപ്പവരിക്കിച്ഛയും മുക്തിയും നല്കുവാൻ ഞാൻ മുദാ
 ഭോഗത്തിനായ്ക്കൊണ്ടു സേവിപ്പവർക്കതും യോഗം വരുത്തി ക്രമേണ നല്കും മുക്തി..

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 52

നാഗമാഹാത്മ്യം...

ഭാഗം: 52

62. കാകഭുശുണ്ഡി ഗരുഡ സംവാദം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
കാകൻ സ്വന്തം കഥ അപ്പോൾ ഗരുഡനോടു പറഞ്ഞു കാകൻ മുൻ കല്പത്തിലെ കലിയുഗത്തിൽ ഞാൻ മനുഷ്യനായി പിറന്നിരുന്നു. അയോദ്ധ്യയിലായിരുന്നു പിറന്നത്. അന്ന് രാമപുരി (അയോദ്ധ്യ) യെ പറ്റിയോ , രാമനെ പറ്റിയോ, അദ്ദേഹത്തിന്റെ മഹാത്മ്യത്തെ പറ്റിയോ, അയോദ്ധ്യയുടെ മഹിമയെ സംബന്ധിച്ചോ ഒന്നുമറിയാമായിരുന്നില്ല . വെറും അജ്ഞാനി. കലിദോഷബാധയിൽ പാപചിത്തനായി. പാപകർമ്മങ്ങളിൽ നിന്ന് വിട്ട് നില്ക്കാനായില്ല. കാലം അതിനനുവദിച്ചില്ല . അങ്ങനെ പാതകിയായി , പാപം നിമിത്തം കലിയുടെ കരാളഹസ്തത്തിലമർന്ന് ജീവിതം ദുഃഖപൂർണ്ണമായി തീർന്നിരുന്നു. ആരും സഹായഹസ്തം നീട്ടാനുണ്ടായിരുന്നില്ല. ദുഃഖ വും ദുരിതവുമായി മുന്നോട്ടു നീങ്ങി.

അക്കാലത്ത് ഒരിക്കൽ നാട്ടിൽ വറുതിയനുഭവപ്പെട്ടു. ധ്യാനമില്ല. പൂജയില്ല. ഈശ്വരചിന്തയുമില്ല. മനുഷ്യരെല്ലാം അന്നമില്ലാതെ, ഭക്ഷണമില്ലാതെ , ദാരിദ്ര്യത്തിന്റെ കൊടും തീയിൽ വെന്തമരാൻ തുടങ്ങി. ഓരോരുത്തർ ഭക്ഷണം തേടി നാടുവിട്ടുപോയി . ഞാനും നാടുവിട്ടു. ഒരു സ്ഥലത്തെത്തി. തൊഴിൽ ചെയ്തു സമ്പാദ്യമുണ്ടാക്കി തുടങ്ങി. അപ്പോഴും പാപചിന്ത വിട്ടു മാറിയിരുന്നില്ല. അങ്ങനെ കഴിയവേ ഒരു താപസനെ കണ്ടുമുട്ടാനിടയായി. അദ്ദേഹം ശിവാർച്ചനാ നിരതനായി കാലം കഴിക്കുകയായിരുന്നു. ലോമേശൻ എന്ന ഋഷിവര്യനായിരുന്നു അദ്ദേഹം. എന്റെ മുജ്ജൻമസുകൃതം കൊണ്ടോ എന്തോ , അദ്ദേഹത്തിന്റെ സമ്പർക്കത്തിൽ പെടാനിടയായി. അദ്ദേഹം ഉപദേശിച്ചു. ഈ കലികാലത്തിൽ രാമനാമജപം അഥവാ ഹരിനാമജപം കൻമഷഹരമാണ്. ആ ജപം കൊണ്ട് മോക്ഷപദം വരെ ലഭിക്കും . സദാനാമം ജപിക്കണം. അദ്ദേഹം ഹരിഗുണങ്ങളെ വിസ്തരിച്ച് പറഞ്ഞു. ഹരിരൂപം വർണ്ണിച്ചു തന്നു. എന്നാൽ രാമന്റെ രൂപഗുണങ്ങളിലാണ് എനിക്കാകർഷണമുണ്ടായത്. അദ്ദേഹം എത്ര ഉപദേശിച്ചിട്ടും സഗുണഭക്തിയിൽ നിന്ന് നിർഗുണഭക്തിയിലേയ്ക്ക് എന്റെ മനം ചെന്നില്ല. ഗുരു അനേകാനേകപ്രാവശ്യം നീതിഓതിയിട്ടും എനിക്ക് മാറ്റമുണ്ടായില്ല. പിന്നെ ഗുരുവിൽ നിന്നും വിട്ടു നിന്നു.

ഒരിക്കൽ ഞാൻ ഒരു ശിവക്ഷേത്രത്തിൽ ജപിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സമയം ഗുരു അവിടെ ആഗതനായി. ഞാൻ ഗുരുവിനെ കണ്ടമട്ട് നടിച്ചില്ല. ഗുരുവിനെ വന്ദിക്കുകയോ , ആദരിക്കുകയോ ചെയ്തില്ല. എന്നാലും ക്ഷമാശീലനായ ഗുരു, സൽഗുണസമ്പന്നനായ ഗുരു ക്ഷമിച്ചു . ക്ഷോഭിച്ചില്ല. ഭഗവാൻ പറയുന്നത്. നീ എന്നെ നിന്ദിച്ചാലും ഗുരുവിനെ നിന്ദിക്കരുത്. എന്തെന്നാൽ ഗുരുവാണ് ഈശ്വരനെ അറിയിച്ചു തരുന്നത്. അതിനാൽ ഗുരു ആദരണീയനാണ്. ഗുരുവിനെ എവിടെ കണ്ടാലും വന്ദിക്കണം. ആദരിക്കണം. ഗുരു നിന്ദ ചെയ്തതിന് ശിക്ഷ കൊടുക്കണമെന്ന് ഭഗവാൻ ശഠിച്ചു. ഇതിന്റെ പ്രത്യാഘാതം ഓർത്ത് ഗുരു ശിവനെ പ്രസാദിപ്പിച്ച് പറഞ്ഞു . ശിഷ്യന്റെ അപരാധം പൊറുക്കണം. അതിന്റെ ധ്വനി കാതിൽ വീഴും മുൻപേ ശിവൻ ശപിച്ചു. ഗുരുവിനെ മാനിക്കാത്ത നീ പെരുമ്പാമ്പായി പോകട്ടെ. ഇതു കേട്ട ഗുരു ഞെട്ടി. അദ്ദേഹം ശിവനെ വീണ്ടും സ്തുതിഗീതങ്ങളാൽ പ്രസാദിപ്പിച്ചു. ശിവൻ ചോദിച്ചു. എന്തുവരമാണ് വേണ്ടത് ? ഗുരു പറഞ്ഞു ശിഷ്യന്റെ അറിവില്ലായ്മ പൊറുത്ത് മോചനം നല്ക ണം. ഗുരുവിന്റെ അപേക്ഷമാനിച്ച് ശിഷ്യനു മോചനത്തിനുള്ള വഴി പറഞ്ഞു. രാമനെ പോലെ ക്ഷമാശീലനായ ബ്രാഹ്മണ രെ ഞാനും മാനിക്കുന്നു. അവരെ രാമനെ പോലെ എനിക്കും പ്രിയമാണ്. അതുകൊണ്ട് ശാപമോക്ഷം കൊടുക്കുന്നു. അന്തിജൻമത്തിൽ അയോദ്ധ്യയിൽ ജൻമമെടുത്ത് രാമപ്രിയനാകാൻ സാധിക്കും . ഉടൻ തന്നെ ഞാൻ അജഗരമായി മാറി. ജൻമങ്ങൾ പലതു കഴിഞ്ഞു. പുണ്യഫലമായി ദ്വിജജൻമം ലഭിച്ചു. അന്ന് പിതാവ് ബ്രാഹ്മണനു വേണ്ട ധർമ്മനീതികൾ പഠിക്കാൻ ഗുരുവിനെ ഏല്പിച്ചു. ഗുരുവേണ്ടതെല്ലാം പഠിപ്പിച്ചു എങ്കിലും ഞാൻ വിവേക ശൂന്യമായി പെരുമാറി വന്നു. ഗുരുവിനെ ഒട്ടും അനുസരിച്ചില്ല.തൻനിമിത്തം ഗുരുവെന്നെ കാകനായി പോകട്ടെ എന്നു ശപിച്ചു. പാപവിനാശനത്തിന് രഘുവരചരിതം ഉപദേശിച്ചു.

കാകരൂപം പൂണ്ട ഞാൻ രാമഗൃഹത്തിലെത്തി. അന്നു രാമൻ കുട്ടിയായി കളിച്ചു നടക്കുന്ന കാലം. രാമദർശനം ലഭിച്ച ഞാൻ അവിടെ തന്നെ പാർത്തു. രാമദർശനവും അദ്ദേഹത്തിന്റെ സാമീപ്യവും , അദ്ദേഹത്തിന്റെ കയ്യിൽ നിന്നു കിട്ടിയ ഭക്ഷണവും എല്ലാം എന്റെ മനഃശുദ്ധിക്കുകാരണമായി . ഒരു ദിവസം ഞാൻ രാമന്റെ കയ്യിൽ നിന്നും ഭക്ഷണം കൊത്തി മുകളിലോട്ടു പറന്നു. അതിദൂരം പറന്നു. അത്ഭുതമെന്നു പറയട്ടെ. രാമന്റെ ഭുജം നീണ്ടു നീണ്ടു ഒപ്പം എത്തി. ഇതുകണ്ട ഞാൻ തളർന്നു താഴെ വീണു. എനിക്ക് രാമന്റെ ഉദരത്തിലെ വിശിഷ്ട കാഴ്ചകൾ ലഭ്യമായി. രാമമഹിമ മനസ്സിലായി ഭക്തി സാന്ദ്രമായി രാമനെ വണങ്ങി , സ്തുതിച്ചു. രാമൻ എനിക്ക് ജ്ഞാനം പ്രദാനം ചെയ്തു. ശിഷ്ടജീവിതം സുമേരുപർവ്വതത്തിലെ അരയാലിൽ കഴിഞ്ഞ് രാമചരിതം പ്രചരിപ്പിച്ച് കഴിയാൻ ഉപദേശിച്ചു. ദിവ്യത്വം പ്രദാനം ചെയ്തു . ചിരഞ്ജീവിയാകാൻ അനുഗ്രഹിച്ചു. അന്നു തൊട്ട് ഞാൻ ഇവിടെ പാർക്കുകയാണ്. ഈ വരം അനുസരിച്ച് കാക്കകൾ മരിക്കുകയില്ല. ആരെങ്കിലും കൊന്നാൽ മാത്രമേ കാക്ക മരിക്കുകയുള്ളൂ.

കാകന്റെ കഥയറിഞ്ഞ ഗരുഡന് രാമനിൽ നിശ്ചല ഭക്തി വർദ്ധിച്ചു.രാമമഹിമയാൽ കാക രൂപത്തിലും ജ്ഞാനിയായി കഴിയുന്ന , ജ്ഞാനം പ്രചരിപ്പിക്കുന്ന അദ്ദേഹത്തോട് പക്ഷിരാജന് അളവറ്റ ബഹുമാനം തോന്നി. തനിക്ക് എല്ലാമറിയാ മെന്നുള്ള ഭാവം മാറി . അഹം മാറി, വിഷ്ണുവിനെ വഹിക്കു ന്ന വഹനമായിട്ടും തനിക്ക് വിഷ്ണുവിന്റെ മഹിമ അറിയാനായില്ലല്ലോ എന്ന കുണ്ഠിതം തോന്നി. കാകന്റെ ഇടമുറിയാതെ യുള്ള വാക്ധോരണിയിലും രാമ ഭക്തിയിലും വിഷ്ണു ഭക്തി രൂഢമൂലമായി തീർന്നതിൽ ഗരുഡന് സന്തോഷം തോന്നി. ഗരുഡന് രാമനിൽ ഭക്തി ദൃഢമായി തീർന്നു. രാമനെ മനസാ വണങ്ങി.

പ്രേമത്തിന്റെ, സ്നേഹത്തിന്റെ പരാകാഷ്ഠയാണ് ഭക്തിഭാവന. മനുഷ്യജൻമത്തിൽ സമ്പാദിക്കേണ്ട ഏറ്റവും വലിയ സിദ്ധിയും ഭക്തിയാണ് . ഭക്തിയിൽ പരമില്ലൊരു സിദ്ധി മർത്ത്യന്നീയുലങ്കിലൊരു ലബ്ധി...

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ