ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 June 2016

പ്രണയം വെളിപ്പെടുത്തിയ ശൂർപ്പണഖയുടെ മൂക്കും മുലയും അരിഞ്ഞെറിഞ്ഞത് ശരിയാണോ?

രാമായണ മാസത്തിന് മുമ്പ് ചില രാമ ചിന്തകൾ, ഒപ്പം രാമായണത്തെ കുറിച്ചുള്ള ആരോപണങ്ങളും. അവയിലെ ഒരു ചോദ്യത്തിനുള്ള മറുപടിയാണിത്.

*ചോദ്യം :* പ്രണയം വെളിപ്പെടുത്തിയ ശൂർപ്പണഖയുടെ മൂക്കും മുലയും അരിഞ്ഞെറിഞ്ഞത് ശരിയാണോ?

*ഉത്തരം :* ശ്രീരാമനും ലക്ഷ്മണനും തന്റെ വിവാഹാഭ്യർത്ഥന നിരാകരിച്ചതിൽ കുപിതയായ ശൂർപ്പണഖ സീതയെ നോക്കി, രാമനോടായി ഇങ്ങനെ പറഞ്ഞു..

*വിരൂപാം അസതിം കരാളാം നിർണ്ണദോതരീം വൃദ്ധാം ഇമാം*
*ത്വം ഭാര്യാം അവഷ്ടഭ്യ മാം ബഹുമാന്യസേന*
*അഭയ മാനുശീം ഇമാം തവ പശ്യത: ഭക്ഷയിഷ്യാമി*
*നിസപത്നാ: ത്വയാ സഹ യഥാ സുഖം ചരിഷ്യാമി :*

ലക്ഷണമില്ലാത്തവളും വിരൂപയും ദുഷ്ടയും വൃദ്ധയും ആയ ഇവൾ ഭാര്യയായി ഇരിക്കുന്നത് കൊണ്ടല്ലേ എന്നെ സ്വീകരിക്കാത്തത്? അത് കൊണ്ട് ഇവളെ ഇപ്പോൾ തന്നെ ഞാൻ തിന്നു കളയാം. പിന്നീട് വിഭാര്യനായ അങ്ങേക്ക് എന്നോടൊപ്പം സുഖമായി വസിക്കാം എന്ന് പറഞ്ഞ് സീതയോടടുക്കുമ്പോൾ ശ്രീരാമൻ ലക്ഷ്മനനോട് പറയുന്നു,  "സ്ത്രീയായത് കൊണ്ട് കൊല്ലാതെ, അംഗഭംഗം ചെയ്തു വിരൂപയാക്കി വിടൂയിവളെ".

കാരണം സ്വന്തം ഭാര്യയെ വധിക്കാനായി ശത്രു അടുക്കുമ്പോൾ നോക്കിയിരിക്കുക എന്നുള്ളതല്ല ഭർതൃധർമം.

ഇനി നമുക്ക് വേണമെങ്കിൽ അനുജൻ ലക്ഷ്മണന്റെ ഭാഗത്ത് നിന്നും ചിന്തിക്കാം. വനവാസത്തിനായി

പോകുന്ന സമയത്ത് ലക്ഷ്മനനോട് അമ്മ സുമിത്ര പറയുന്നു..

*രാമം ദശരഥം വിദ്ധി മാം വിദ്ധി ജനകാത്മജാം*
*അയോദ്ധ്യാമടവീം വിദ്ധി ഗച്ഛ താത യഥാസുഖം"*

അല്ലയോ താത (വത്സ) രാമം ദശരഥം വിദ്ധി (രാമനെ ദശരഥനെന്ന് അറിഞ്ഞാലും) നിന്റെ ജ്യേഷ്ഠനായ രാമനെ അച്ഛനായ ദശരഥനെപ്പോലെ വിചാരിച്ചുകൊള്ളണം. ജനകാത്മജാം മാം വിദ്ധി. ജനകാത്മജയെ (സീതയെ) എന്നെപ്പോലെ (അമ്മയെ) വിചാരിച്ചുകൊള്ളണം.

അതായത് വനവാസത്തിൽ ലക്ഷ്മണന് സീത സ്വന്തം അമ്മക്ക് തുല്യയാണ്. ആ അമ്മയെ ആണ്, ശൂർപ്പണഖ വധിക്കാൻ ശ്രമിച്ചത്. സ്വന്തം അമ്മയെ ഒരാൾ വധിക്കാൻ ശ്രമിക്കുമ്പോൾ ആയുധപാണിയായ യോദ്ധാവായ മകൻ മിഴുങ്ങസ്യ എന്ന് നോക്കി നില്ക്കണോ? അതിനാൽ തന്നെ തീർച്ചയായും രാമലക്ഷ്മണന്മാരുടെ ഈ പ്രവർത്തി യാതൊരു വിധത്തിലും തെറ്റല്ല, മറിച്ച് ഭർത്താവായും മകനായുമുള്ള അവരുടെ കർത്തവ്യ നിർവഹണമാണ് നടന്നത്.

26 June 2016

ശ്രീരാമൻ മാംസാഹാരം കഴിച്ചിരുന്നു..

രാമായണ മാസത്തിന് മുമ്പ് ചില രാമ ചിന്തകൾ !, ഒപ്പം രാമായണത്തെ കുറിച്ചുള്ള ആരോപണങ്ങളും. അവയിലെ അടുത്ത ആരോപണത്തിനുള്ള മറുപടിയാണിത്.

ആരോപണം : ശ്രീരാമൻ വനവാസത്തിനു പോകുന്നതിന് മുന്നേയും അതിനു ശേഷവും മാംസാഹാരം കഴിച്ചിരുന്നു..

ഉത്തരം : ഈ ശ്ലോക ഭാഗം ഉദ്ദരിച്ചല്ലേ വനവാസകാലത്ത് ശ്രീരാമചന്ദ്രാദികൾ മാംസാഹാരം കഴിചിരുന്നു എന്ന് വാദിക്കുന്നത്?

തൗ തത്ര ഹത്വാ ചതുര: മഹാ മ്രിഗാൻ
വരാഹം റിഷ്യം പ്രിസതം മഹാ രുരും
ആദായ മേധ്യം ത്വരിതം ബുഭുക്സിതൗ
വാസായ കാലെ യയാതുർ വനപതിം:

ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ ഇങ്ങനെ..

Having hunted there four deer, namely Varaaha, Rishya, Prisata; and Mahaaruru (the four principal species of deer) and taking quickly the portions that were pure, being hungry as they were, Rama and Lakshmana reached a tree to take rest in the evening.

ഇതിന് മറുപടി പറയുന്നതിന് മുന്നേ, ചില കാര്യങ്ങൾ കൂടി സൂചിപ്പിക്കാനുണ്ട്. അത് രാമായണത്തിലെ പ്രക്ഷിപ്ത ഭാഗത്തെ കുറിച്ചാണ്. പ്രക്ഷിപ്തം എന്നാൽ കൂട്ടിച്ചേർക്കലുകൾ.വാത്മീകി രാമായണത്തിൽ ഇപ്പോഴുള്ള ഉത്തരകാണ്ഡം പൂര്ണമായും പ്രക്ഷിപ്തം ആണെന്നും, മാത്രമല്ല വാത്മീകി എഴുതിയ രാമായണത്തിനുള്ളിൽ പോലും പല ഭാഗത്തും കൂട്ടി ചേർക്കലുകൾ നടന്നിട്ടുണ്ടെന്നുമാണ് പണ്ഡിതരുടെ അഭിപ്രായം. അങ്ങനെ കൂട്ടി ചേർക്കൽ നടന്നിട്ടുള്ള ഒരു ശ്ലോക ഭാഗമായിരിക്കണം മുകളിൽ കൊടുത്തിരിക്കുന്നത്.

എങ്ങനെയാണ് കൂട്ടി ചേർക്കൽ നടന്നതായി മനസിലാകുന്നത്?

ഒരു രചനയുടെ മൊത്തത്തിലുള്ള ഒഴുക്കിനെയോ, ഘടനയെയോ, ആശയത്തെയോ, കഥാപാത്രത്തിന്റെ സ്വഭാവത്തെയോ ഖണ്ഡിക്കുന്ന വിധത്തിലുള്ള ഭാഗം ഉണ്ടെങ്കിൽ അതിനെ പ്രക്ഷിപ്തമായി കണക്കാവുന്നതാണ്. അങ്ങനെയെങ്കിൽ ഈ ശ്ലോകം പ്രക്ഷിപ്തം ആണെന്ന് എങ്ങനെ തെളിയിക്കും എന്ന് ചോദിക്കുക ആണെങ്കിൽ ഉത്തരം ഇതാണ്.

രാമൻ വനവാസത്തിനായി പോകുന്നത്, അച്ഛൻ കൊടുത്ത വാക്ക് പാലിക്കുന്നതിനാണ്. രാജ ഭോഗമായുള്ളതെല്ലാം ഉപേക്ഷിച്ച് (ഭക്ഷണം, വസ്ത്രം, ദാസ ദാസിമാർ എന്നിവരുല്പ്പെടെ) , ഫല മൂലാദികളും കാട്ടു ചോലയിലെ ജലവും തേനുകളും (മധു) മാത്രം കഴിച്ചു പതിനാലു വര്ഷം വനവാസം ചെയ്യുമെന്ന്, പോകുന്നതിന് മുന്പ് രാമൻ വ്യക്തമാക്കുന്നുണ്ട്. അങ്ങനെ വാക്ക് കൊടുത്ത, വാക്കിന് വില കല്പ്പിക്കുന്ന ശ്രീരാമൻ ഒരിക്കലും വനവാസത്തിനിടക്ക്, അതും വനവാസം തുടങ്ങിയ സമയത്ത് തന്നെ മാംസം കഴിക്കില്ലെന്ന് നിശ്ചയം. കാരണം വനവാസത്തിനായി വനത്തിലേക്ക് കടക്കുന്ന സമയത്ത് വനവാസി രാജാവായ ഗുഹൻ കൊണ്ട് കൊടുത്ത രാജകീയ ഭക്ഷണം നിഷേധിച്ചു കൊണ്ട് ശ്രീരാമൻ ഒരിക്കൽ കൂടി തന്റെ പ്രതിജ്ഞയെ കുറിച്ച് പറയുന്നുമുണ്ട്.

വനവാസ സമയത്ത്  വളരെ വ്യക്തമായി തന്നെ ശ്രീരാമൻ ഇങ്ങനെ പറയുന്നു.

അദ്യപ്രഭൃതി ഭൂമൗ തു ശയിഷ്യേ/ഹം തൃണേഷു വാ:
ഫലമൂലാശനോ നിത്യം ജടാചീരാണി നിത്യം.

ഇനി മുതൽ ഞാൻ എല്ലായ്പ്പൊഴും കായ്കനികൾ ഭുജിക്കുന്നവനായി, ജടകളും മരവുരിയും ധരിക്കുന്നവനായി ദർഭകളിലോ നിലത്തോ ശയിപ്പാൻ പോകുന്നു. (അയോദ്ധ്യാകാണ്ഡം സർഗ്ഗം 88 - ശ്ലോകം 26)

ശ്രീരാമൻ സീതയോടും വനത്തിലെ ജീവിതമെങ്ങനെയായിരിക്കുമെന്ന് സൂചിപ്പിക്കുന്നുണ്ട് . (ആരണ്യകാണ്ഡം സർഗ്ഗം 94 ശ്ലോകം 27)

ഇമം തു കാലം വനിതേ വിജഹ്രിവാം
സ്ത്വയാ ച സീതേ സഹ ലക്ഷ്മണേന ച:
രതിം പ്രപത്സ്യെ കുലധർമ്മവർദ്ധനീം
സതാം പഥി സ്വർന്നിയമൈ പരൈ: സ്ഥിത:

പ്രാണപ്രിയേ സീതേ, ഉത്കൃഷ്ടങ്ങളായ സ്വന്തം നിയമങ്ങളോടും കൂടി വലിയവരുടെ അനുഷ്ഠാനത്തിൽ അവസ്ഥിതനായ ഞാൻ ഈ വിധിച്ച കാലത്തെ  നിന്നോടും ലക്ഷ്മണനോടും കൂടി വസിച്ച് കൊണ്ട് സത്യപരിപാലനമെന്ന കുലധർമത്തെ വർദ്ധിപ്പിക്കുന്നതായ ആനന്ദത്തെ പ്രാപിക്കുന്നുണ്ട്.

ഇങ്ങനെയനവധി ഉദാഹരണങ്ങൾ കാണിക്കുവാൻ കഴിയും, ശ്രീരാമചന്ദ്രന്റെ വനവാസകാലത്തെ ഭക്ഷണാദികളെ കുറിച്ച്.

ഇനി അഥവാ, ശ്രീരാമൻ വനവാസത്തിനിടക്ക് മാസം കഴിച്ചു എന്ന് തന്നെ വയ്ക്കുക. അപ്പോഴും ആദ്യത്തെ ശ്ലോകത്തിൽ പറഞ്ഞിരിക്കുന്നത് അസംഭവ്യം തന്നെ. എന്ത് കൊണ്ടെന്നാൽ, വനവാസത്തിന്റെ ഒരു സന്ധ്യയിൽ ആണ് രാമ ലക്ഷ്മണന്മാർ മൃഗങ്ങളെ കൊന്നതായി പറയുന്നത്. ഏതൊക്കെ മൃഗത്തിനെയാണ് കൊന്നത്, എത്രയെണ്ണത്തെ ?

നാല് ദുഷ്ട മൃഗങ്ങൾ, വരാഹം എന്ന പന്നി, (മുകളിലെ സായിപ്പിന്റെ പരിഭാഷയിൽ വരാഹം എന്നതിനെ മാൻ എന്നാണ് തര്ജ്ജമ ചെയ്തിരിക്കുന്നത് എന്ന് ശ്രദ്ധിക്കുമല്ലോ? വരാഹം ഏത് നാട്ടിലെ മാനാണോ ആവോ? ) ഋശ്യം, പൂഷതം എന്നീ മാനുകളേയും രുരു എന്ന വലിയ മാനിനേയും കൊന്നു.

ഈ ശ്ലോകം പ്രക്ഷിപ്തം എന്നതിന്റെ ഒരു കാരണം ഈ വേട്ടയാടലാണ്. രാമനും ലക്ഷ്മണനും സീതയ്ക്കും രാത്രിയിൽ കഴിക്കുന്നതിനായി ഇത്രയും മൃഗങ്ങളെ കൊല്ലുമോ? (കാട്ടിൽ ശീതീകരണോപാധികൾ ഒന്നുമില്ലാത്തത് കൊണ്ട് കൂടുതൽ ദിവസം സൂക്ഷിച്ചു വയ്ക്കാനും സാധിക്കില്ല). ഒരു ദിവസത്തേക്ക് ഇത്രയും എണ്ണത്തെ വേട്ടയാടിയാൽ പതിനാലു വര്ഷം പോലും വേണ്ട കാട്ടിലെ മൃഗങ്ങൾ എല്ലാം തീര്ന്നു പോകാൻ. അപ്പോൾ ഇങ്ങനെ ഒരു വിഡ്ഢിത്തം രാമൻ ചെയ്യുമോ? അതിനാൽ തന്നെ യുക്തിപരമായി ചിന്തിച്ചാൽ തീര്ച്ചയായും ഈ ശ്ലോകം രാമന്റെ വനവാസത്തെ ഇകഴ്ത്തിക്കാനിക്കുവാനായി പിന്നീട് എഴുതി ചേർത്ത ഭാഗം തന്നെയാണെന്ന് മനസിലാക്കാം.

അത് കൊണ്ട് ഈ ശ്ലോകമോ മറ്റു ശ്ലോകവോ വച്ച് രാമൻ "വനവാസത്തിലും" മാംസം കഴിച്ചിരുന്നു എന്ന് സ്ഥാപിക്കുവാൻ കഴിയില്ല.  വനവാസത്തിൽ മാംസം കഴിച്ചിട്ടില്ല എന്നുള്ളത് സ്പഷ്ടം.

മഹാശിവനെ മാത്രം ലിംഗ രൂപത്തില്‍ പൂജിക്കുന്നതിന്‍റ് കാരണമെന്ത് ?

എല്ലാ ഈശ്വരന്‍മാരേയും ആ രൂപത്തില്‍ നാം പൂജിക്കുമ്പോള്‍ മഹാശിവനെ മാത്രം ലിംഗ രൂപത്തില്‍ പൂജിക്കുന്നതിന്‍റ് കാരണമെന്ത് ?

ദൈവ സങ്കല്പങ്ങളുടെ ബിംബ പ്രതീകകല്പനകളിൽ അദ്വിതീയരാണ് ഭാരതീയർ. ആരാധ്യർ ആരാണോ, അവരുടെ കര്തവ്യവും സങ്കല്പവും എന്താണോ അതിനനുസരിച്ചാണ് പ്രതീകങ്ങളും രൂപങ്ങളും അവര്ക്കും അവരുടെ ബിംബ സങ്കല്പ്പങ്ങള്ക്കും നല്കുക സനാതന ധര്മത്തിലെ പതിവും. അതിനാൽ തന്നെ സംഹാരകാരകനായ ശിവന്റെ പ്രതീകമായി സൃഷ്ടിയുടെ പ്രതീകങ്ങളായി സങ്കല്പിച്ചിട്ടുള്ള ലിംഗ-യോനി രൂപകൽപന എങ്ങനെ ഉണ്ടാകും എന്ന സംശയം പണ്ട് മുതലേ എനിക്കുണ്ടായിരുന്നു. സംശയം മാത്രമല്ല, ശിവ ലിംഗത്തിന് ഇന്ന് ആരോപിക്കപ്പെടുന്ന "ലിംഗ യോനി" സങ്കല്പവുമായി ഒരു ബന്ധവുമുന്ദാകാൻ ഇടയില്ലെന്ന് ഉറപ്പുമായിരുന്നു. ഇനി അഥവാ ശിവലിംഗം, ലിംഗ യോനി സങ്കല്പത്തെ
പ്രതിനിധീകരിക്കുന്നു എങ്കിൽ, ശിവനെ സംഹാര മൂര്ത്തി ആക്കുന്നതിന് പകരം, സൃഷ്ടിയുടെ നാഥനായി സങ്കല്പീക്കുകയും ചെയ്യുമായിരുന്നു എന്നുമുറപ്പ്.

so, ശിവ ലിംഗ സങ്കല്പത്തെ കുറിച്ചുള്ള ഈ വ്യാഖ്യാനം "എനിക്ക്" സ്വീകാര്യം തന്നെ smile emoticon
///
ഈ യജുര്‍വേദ മന്ത്രത്തില്‍ പ്രളയാന്ത്യത്തില്‍ വിദ്യുത്പുരുഷന്‍- ജ്യോതിര്‍ലിംഗം ഉണ്ടായി. അതില്‍ നിന്നും കല കാഷ്ട തുടങ്ങിയ എല്ലാ ചരാചരലോകങ്ങളും ഉണ്ടായി. ആ ജ്യോതിര്‍ലിംഗത്തിന് മുകള്‍ഭാഗമോ കീഴ്ഭാഗമോ ഇടതുഭാഗമോ വലതുഭാഗമോ ഒന്നും തന്നെ ഇല്ലായിരുന്നു എന്ന് പ്രതിപാദിച്ചിരിക്കുന്നു. "ഈ ജ്യോതിര്‍ലിംഗമാണ് വേദപ്രമാണസിദ്ധമായ ശിവലിംഗം".

/
ശിവലിംഗാരാധന സഭ്യമോ ?

പാശ്ചാത്യ ഗവേഷകന്മാരില്‍ ചിലരും അവരുടെ അനുയായികളായ ഭാരതീയ വിദ്വാന്മാരും ശിവലിംഗോപാസന അസഭ്യവും പ്രാകൃതജനോചിതവും വൈദികവിരുദ്ധവുമായ ഒരു കര്‍മ്മമായിട്ടാണ് ചിത്രീകരിച്ചു കാണുന്നത്. വേദത്തില്‍ ഒരിടത്തും ശിവലിംഗത്തെക്കുറിച്ചോ അതുപാസിക്കുന്നതിനുള്ള മാര്‍ഗ്ഗത്തെക്കുറിച്ചോ വര്‍ണ്ണിക്കുന്നില്ലെന്ന് അവര്‍ വാദിക്കുന്നു. മൃഗപ്രായനായിരുന്ന മനുഷ്യന്‍ തന്റെ സംസ്കാരത്തിന്റെ പ്രാരംഭ ദശയില്‍ ഒരുകാലത്ത്‌ ലിംഗത്തെയും യോനിയെയും ആരാധിചിരിക്കാം, അതിന്റെ പരിഷ്കരിച്ച പതിപ്പാണ് ശിവലിംഗോപാസന എന്ന് അവര്‍ വാദിക്കുന്നു. പക്ഷെ ആ വാദം ശരിയല്ല. വേദത്തില്‍ ശിവലിംഗോപാസന ചെയ്യണമെന്നുള്ള വിധി ഇല്ലെങ്കിലും പുരാതത്വഗവേഷകന്മാരുടെ അന്വേഷണത്തില്‍ സിന്ധുനദീതീരസംസ്കാരത്തില്‍ ശിവലിംഗോപാസനക്ക് മഹത്തായ സ്ഥാനം ഉണ്ടായിരുന്നു എന്ന് തെളിയുന്നു. മോഹന്ജദാരോ, ഹാരപ്പാ മുതലായ സ്ഥലങ്ങള്‍ ഖനനം ചെയ്തപ്പോള്‍ കിട്ടിയ അവശിഷ്ടങ്ങള്‍ പ്രാചീനഭാരതത്തിന്റെ ധാര്‍മ്മികവും സാംസ്കാരികവുമായ ചരിത്രത്തില്‍ ധാരാളം വെളിച്ചം വീശുന്നുണ്ട്. സിന്ധുതടത്തില്‍ ഉണ്ടായിരുന്ന സഭ്യത ശിവനും,ശിവലിംഗത്തിനും ശിവപൂജയ്ക്കും വളരെ മേന്മ നല്‍കിയിരുന്നു എന്ന് പണ്ഡിതന്മാര്‍ തെളിയിച്ചിട്ടും ഉണ്ട്. യോഗാവസ്ഥയില്‍ ധ്യാനനിഷ്ഠനായിരിക്കുന്ന ശിവന്റെ വിഗ്രഹവും, ശിലകൊണ്ടും മൃത്തുകൊണ്ടും ഉണ്ടാക്കിയിട്ടുള്ള ശിവലിംഗവിഗ്രഹങ്ങളും അവിടെ ഖനനം ചെയ്തപ്പോള്‍ കണ്ടു കിട്ടിയതായി രേഖകള്‍ ഉണ്ട്. ഇതില്‍ നിന്നും ഊഹിക്കേണ്ടത് ചരിത്രാതീത കാലത്ത് പോലും ഭാരതീയര്‍ ശിവലിംഗപൂജ നടത്തിയിരുന്നു എന്നാണ്.

ഋഗ്വേദത്തില്‍ രണ്ടു സ്ഥലത്ത് 'ശിശ്നദേവാ:' എന്ന് പ്രയോഗിച്ചിട്ടുണ്ട്. ശിശ്നത്തെ ലിംഗത്തെ-ദേവനായി ഉപാസിക്കുന്നവരെ ആക്ഷേപിക്കുന്ന പദമാണ് അതെന്നു പാശ്ചാത്യരില്‍ ചിലര്‍ വ്യാഖ്യാനിക്കുന്നു. അതിനാല്‍ അനാര്യന്മാരുടെ ഉപാസ്യവിഗ്രഹമാണ് ശിവലിംഗം എന്ന് സമര്‍ഥിക്കുവാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ യാസ്കന്‍, സായണന്‍ മുതലായ നിരുക്തകാരന്മാര്‍ ശിശ്നപദത്തിന് ബ്രഹ്മചര്യം എന്നാണ് അര്‍ത്ഥം നല്‍കിയിരിക്കുന്നത്. സിന്ധുതടത്തിലുണ്ടായിരുന്ന സഭ്യത വൈദികകാല സഭ്യതയെക്കാള്‍ പ്രാചീനവും മഹത്വപൂര്‍ണ്ണവുമായ താന്ത്രികമത സംസ്കാരമായിരുന്നു എന്ന് പാശ്ചാത്യരും പൌരസ്ത്യരുമായ പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

ചരിത്രാതീതകാലം മുതല്‍ ഭാരതത്തില്‍ താന്ത്രികമെന്നും വൈദികമെന്നും രണ്ടു സമ്പ്രദായങ്ങള്‍ നിലനിന്നിരുന്നു. താന്ത്രികസമ്പ്രദായത്തില്‍ പെട്ടതാണ് ശിവലിംഗോപാസന. ഒരു കാലത്ത് സഭ്യജനങ്ങള്‍ ലോകമൊട്ടുക്കു തന്നെ ശിവലിംഗോപാസന ചെയ്തിരുന്നു എന്ന് പുരാതത്വ ഗവേഷകന്മാര്‍ക്ക് കിട്ടിയ നഷ്ടശിഷ്ടങ്ങളില്‍ നിന്നും മനസ്സിലാക്കാം.പ്രപഞ്ചം ഒരിക്കല്‍ ഉണ്ടായതാണെങ്കില്‍ അതിനു മാതാവും പിതാവും വേണം. മാതാവ് സ്ത്രീരൂപത്തിലും പിതാവ് പുരുഷരൂപത്തിലും ആണല്ലോ ഇരിക്കുന്നത്. ലിംഗം എന്നാ ശബ്ദത്തിനു ചിഹ്നം, അടയാളം, ഹേതു എന്നെല്ലാം ആണ് അര്‍ത്ഥം. അതിനാല്‍ ശിവലിംഗം ജഗത്‌പിതാവിന്റെയും പീഠം ജഗന്മാതാവിന്റെയും അടയാളമായി അംഗീകരിച്ചിരുന്നതായി ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഈ അഭിപ്രായത്തെ ഖണ്ഡിച്ചുകൊണ്ട് 'ശാസ്ത്രാര്‍ത്ഥമഹാരഥി' പണ്ഡിതമാധാവാചാര്യശാസ്ത്രി പുരാണദിഗ്ദര്‍ശനം എന്ന ഗ്രന്ഥത്തില്‍ ശിവലിംഗോപാസനം വൈദികപ്രമാണപ്രസിദ്ധമാണെന്ന് സ്ഥാപിച്ചിട്ടുണ്ട്.

പ്രകൃതി തുടങ്ങി ഭൂപര്യന്തമുള്ള സര്‍വ്വവസ്തുക്കളും പരമകാരണമായ ബ്രഹ്മത്തില്‍-ശിവനില്‍ ലയിക്കുന്ന അവസ്ഥയാണല്ലോ പ്രളയം.

നാസദാസീന്നോ സദാസീത്തദാനീം
നാസീദ്‌രാജോ നോ വ്യോമാ പരോ യത് (ഋഗ്വേദം)

ഈ ഋഗ്വേദമന്ത്രം പ്രസ്തുത പ്രളയാവസ്ഥയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. സ്ഥൂലവും സൂക്ഷ്മവുമായി അപ്പോള്‍ ഒരു വസ്തുവും ഇല്ലായിരുന്നു. ഭൂമിയോ ആകാശമോ ഒന്നും തന്നെ അപ്പോള്‍ ഉണ്ടായിരുന്നില്ല എന്നാണ് പ്രസ്തുത മന്ത്രത്തിന്റെ ചുരുക്കം. ആ അവസ്ഥയില്‍ നിര്‍ഗ്ഗുണവും നിരാകാരവും സത്താമാത്രവുമായ ബ്രഹ്മം മാത്രമുണ്ടായിരുന്നു. ജഗത്‌ സൃഷ്ടിക്കണമെന്ന ഇച്ഛ നിമിത്തം അത് സഗുണനമായ കാരണാവസ്ഥ കൈക്കൊണ്ടു. അത് ജ്യോതിസ്വരൂപമായിരുന്നു.

"സര്‍വ്വേ നിമേഷാജുജ്ഞിരേ വിദ്യുത: പുരുഷാദധി"
നൈനമൂര്‍ദ്ധം ന തിര്യഞ്ചം ന മദ്ധ്യേ പരിജഗൃഭത് (യജുര്‍വേദം)

ഈ യജുര്‍വേദ മന്ത്രത്തില്‍ പ്രളയാന്ത്യത്തില്‍ വിദ്യുത്പുരുഷന്‍- ജ്യോതിര്‍ലിംഗം ഉണ്ടായി. അതില്‍ നിന്നും കല കാഷ്ട തുടങ്ങിയ എല്ലാ ചരാചരലോകങ്ങളും ഉണ്ടായി. ആ ജ്യോതിര്‍ലിംഗത്തിന് മുകള്‍ഗമോ കീഴ്ഭാഗമോ ഇടതുഭാഗമോ വലതുഭാഗമോ ഒന്നും തന്നെ ഇല്ലായിരുന്നു എന്ന് പ്രതിപാദിച്ചിരിക്കുന്നു. ഈ ജ്യോതിര്‍ലിംഗമാണ് വേദപ്രമാണസിദ്ധമായ ശിവലിംഗം. ഈ വേദമന്ത്രങ്ങളെ ഉപജീവിച്ചുകൊണ്ട് ശിവപുരാണത്തില്‍ ലിംഗസ്വരൂപം വര്‍ണ്ണിച്ചിരിക്കുന്നു.

"ഇദം ദൃശ്യം യദാ നാസീത്‌ സദസദാത്മകം ച യത്
തദാബ്രഹ്മമയം തേജോ വ്യാപ്തിരൂപം ച സതതം
ന സ്ഥൂലം ന ച സൂക്ഷ്മം ച ശീതം നോഷ്ണം തു പുത്രക,
ആദ്യന്തരഹിതം ദിവ്യം സത്യം ജ്ഞാനമനന്തകം
യോഗിനോffന്തരദൃഷ്ട്യാഹി യദ്ധ്യായാന്തി നിരന്തരം
തട്രൂപം സകലം ഹ്യാസീത്‌ ജ്ഞാനവിജ്ഞാനദം മഹത്
കിയതാ ചൈവ കാലേന തസ്യേച്ഛാ സമപദ്യത
പ്രകൃതിര്‍ നാമ സാ പ്രോക്താ മൂലകാരണമിത്യുത
ജ്യോതിര്‍ലിംഗം തദോത്പന്നമാവയോര്‍ മദ്ധ്യ അത്ഭുതം
ജ്വാലാമാലാ സഹസ്രാഢൃം കാലാനലചയോപമം
ക്ഷയവൃദ്ധി വിനിര്‍മുക്തം ആദിമദ്ധ്യാന്തവര്‍ജ്ജിതം
അനൌപമ്യമതിര്‍ദ്ദിഷ്ടമവ്യക്തം ദിവ്യസംഭവം."

ബ്രഹ്മാവ് നാരദനോട് പറയുന്ന ഭാഗമാണിത്‌ "അല്ലയോ മകനെ, ജഗത്തുണ്ടാകുന്നതിന് മുനോ മഹാപ്രളയത്തിന്റെ അന്ത്യത്തില്‍ സത്തെന്നോ അസത്തെന്നോ സ്ഥൂലമെന്നോ സൂക്ഷ്മമെന്നോ പറയത്തക്കതായി മറ്റൊന്നും ഉണ്ടായിരുന്നില്ല. ആ അവസരത്തില്‍ എല്ലായിടത്തും നിറഞ്ഞ ഒരു ജ്യോതിസ്സ് പ്രകടമായി. ആ ജ്യോതിസ്സ്‌ സ്ഥൂലംമോ സൂക്ഷ്മമോ ഉഷ്ണമോ ശീതമോ അല്ലായിരുന്നു. ആദിയും അന്തവും ഇല്ലാത്തതായിരുന്നു അത്. സത്യവും ജ്ഞാനവും അനന്തവുമായ ആ ജ്യോതിസ്സിനെ യോഗികള്‍ സമാധിയില്‍ ധ്യാനിക്കുകയും ദര്‍ശിക്കുകയും ചെയുന്നു. ജ്ഞാനത്തെയും വിജ്ഞാനത്തെയും നല്‍കുന്ന ആ ജ്യോതിസ്സ്‌ തന്നെ പ്രകടമായി. കുറച്ചു കഴിഞ്ഞപ്പോള്‍ അതില്‍ ഇച്ഛാശക്തി ഉണ്ടായി. അതാണ്‌ പ്രകൃതി. അത് ചരാചരരൂപമായ പ്രപഞ്ചത്തിനു കാരണമാകുന്നു. ആ സമയം എന്റെയും വിഷ്ണുവിന്റെയും മദ്ധ്യത്തില്‍ ആശ്ചര്യകരമായ ഒരു ജ്യോതിര്‍ലിംഗം പ്രത്യക്ഷമായി. അത് ജ്വാലമാനവും എല്ലാപരിധികളെയും ഭേദിച്ചതുംപ്രളയാഗ്നിക്ക് തുല്യമായ തേജസ്സോട് കൂടിയതുമായിരുന്നു. അത് സങ്കോചിക്കുകയോ വികസിക്കുകയോ ചെയ്തിരുന്നില്ല. ആദിയും അന്തവും മദ്ധ്യവും ഇല്ലാത്ത ഒന്നായിരുന്നു അത്. അതിനോട് ഉപമിക്കാന്‍ ഈ ലോകത്തില്‍ ഒന്നും തന്നെയില്ല. അതാണ്‌ വിശ്വത്തിന്റെ ഉത്പത്തിസ്ഥാനം.

ഈ വിഷയത്തെക്കുറിച്ച് മനുസ്മൃതി പറയുന്നത് 'തദണ്ഡമഭവദ്ധൈമം സഹസ്രാംശുസമപ്രഭം' എന്നാണു. പ്രളയാന്ത്യത്തില്‍ സൃഷ്ടിയുടെ ആരംഭമായി സൂര്യനെപ്പോലെ തേജോമയമായ ഒരു തേജസ്സുണ്ടായി എന്നാണിതിനര്‍ത്ഥം. വേദം,സ്മൃതി, പുരാണം ഇവയുടെ സമന്വയരൂപത്തിലുള്ള വാക്കുകള്‍ കൊണ്ട് സിദ്ധിക്കുന്നത് സൃഷ്ടിയുടെ ആരംഭത്തില്‍ നിരാകാരമായ ബ്രഹ്മം ഇച്ഛാരൂപമായ ശക്തിയാല്‍ സാകാരമായി പരിണമിച്ചു ജ്യോതിര്‍ലിംഗമായിത്തീര്‍ന്നു എന്നാണു. ബ്രഹ്മാണ്ഡം എന്ന് പറയപ്പെടുന്നതും ഇ ജ്യോതിര്‍ലിംഗമാകുന്നു. ബ്രഹ്മത്തിന്റെ-ശിവന്റെ-അണ്ഡാകാരമായ വിഗ്രഹത്തിന്റെ പ്രതീകമാണ് ശിവലിംഗം എന്നാ പേരില്‍ പൂജിക്കപെടുന്നത്." ശിവ ശക്ത്യോശ്ച ചിഹ്നസ്യമേളനം ലിംഗമുച്യതേ" എന്ന് ശിവപുരാണം വിദ്യെശ്വരസംഹിതയില്‍ പ്രതിപാദിചിരിക്കുന്നതും ഈ വസ്തുതയാണ്.

പിതൃബലി, അത്യുദാത്തമായ ഒരു സങ്കല്‍പം!

പിതൃബലി, അത്യുദാത്തമായ ഒരു സങ്കല്‍പം!

നിങ്ങൾ ലോകത്തിന്റെ ഏത് ഭാഗത്തും ജീവിക്കുന്ന ഹിന്ദുവോ, ക്രിസ്ത്യാനിയോ, മുസ്ലീമോ, നിരീശ്വരവാദിയോ ആരുമായിക്കൊള്ളട്ടെ, നിങ്ങൾ അഞ്ചു മിനിറ്റ് ചിലവാക്കി നിങ്ങളെ നിങ്ങളാക്കിയ, ഈ ലോകത്ത് ജീവിക്കുവാന്‍ അവകാശം തന്ന നിങ്ങളുടെ മരിച്ചു പോയ മാതാ പിതാക്കൾക്കും പൂർവികര്ക്കും വേണ്ടി, ബന്ധുക്കള്‍ ആയവര്‍ക്കും അല്ലാത്തവര്‍ക്കും വേണ്ടി, സമസ്ത ജീവജാലങ്ങല്ക്കും വേണ്ടി ഈ പ്രാര്‍ത്ഥന ചൊല്ലി സ്വല്പം പുഷ്പം, ഒരു മന്ത്രം, കുറച്ചു ജലം എന്നിവ ആത്മാര്‍ഥമായി അര്‍പ്പിക്കുക.

പിതൃബലി പ്രാർത്ഥന

ആബ്രഹ്മണോ യേ പിതൃവംശ ജാതാ മാതൃ തഥാ വംശ ഭവാ മദീയാ
വംശ ദ്വയെസ്മിൻ മമ ദാസ ഭൂത ഭൃത്യ തഥൈവ ആശ്രിത സേവകാശ്ച:
മിത്രാണി സഖ്യ പശവശ്ച വൃക്ഷാ ദൃഷ്ടാശ്ചദൃഷ്ടാശ്ച ക്രിതോപകാര
ജന്മാന്തരെ യെ മമ സംഗതാശ്ച തേഭ്യ സ്വയം പിണ്ഡ ബലിം ദദാമി
മാതൃ വംശേ മൃതായെശ്ച പിതൃവംശെ തഥൈവ ച
ഗുരു ശ്വശുര ബന്ധൂനാം യെ ചാന്യേ ബാന്ധവാമൃത
യേ മേ കുലേ ലുപ്ത പിണ്ഡാ പുത്ര ദാരാ വിവർജിതാ
ക്രിയാ ലോപാ ഹതാശ്ചൈവ ജാത്യന്താ പങ്കവസ്ഥതാ
വിരൂപാ ആമഗര്ഭാശ്ചാ ജ്ഞാതാജ്ഞാതാ കുലേ മമ
ഭൂമൗ ദത്തെന ബലിനാ തൃപ്തായാന്തു പരാം ഗതിം
അതീത കുല കുടീനാം സപ്ത ദ്വീപ നിവാസീനാം
പ്രാണീനാം ഉദകം ദത്തം അക്ഷയം ഉപ്തിഷ്ടതു

അർത്ഥം:

ഈ ലോകത്ത് എന്റെ അച്ഛന്റെയും അമ്മയുടെയും വംശത്തില്‍ ജനിച്ചവരും, ഞാനുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ളവര്‍ക്കായും, എന്റെ കഴിഞ്ഞ രണ്ടു ജന്മങ്ങളിലായി എന്റെ ദാസന്മാര്‍ ആയവര്‍ക്കായും, എന്നെ ആശ്രയിച്ചവര്‍ക്കും, എന്നെ സഹായിച്ചവര്‍ക്കും, എന്റെ സുഹൃത്തുക്കള്‍ക്കും, ഞാനുമായി സഹകരിച്ചവര്‍ക്കും, ഞാന്‍ ആശ്രയിച്ച സമസ്ത ജീവജാലങ്ങള്‍ക്കും, ജന്തുക്കള്‍ക്കും, നേരിട്ടും അല്ലാതെയും എന്നെ സഹായിച്ച എല്ലാവര്ക്കും, കഴിഞ്ഞ പല ജന്മങ്ങളായി ഞാനുമായി സഹകരിച്ച എല്ലാവര്ക്കും വേണ്ടി ഞാന്‍ ഈ അന്നവും, പുഷ്പവും, ജലവും, പ്രാര്‍ഥനയും സമര്‍പ്പിക്കുന്നു എന്റെ അമ്മയുടെ കുലത്തില്‍ നിന്ന് വേര്‍പെട്ടുപോയ എല്ലാവര്ക്കും, എന്റെ അച്ഛന്റെ, ഗുരുവിന്റെ, ബന്ധുക്കളുടെ കുലത്തില്‍ നിന്ന് വേര്‍പെട്ടു പോയ എല്ലാവര്ക്കും, കഴിഞ്ഞ കാലത്തില്‍ പിണ്ഡസമര്പണം സ്വീകരിക്കാന്‍ കഴിയാതിരുന്ന എല്ലാവര്ക്കും മക്കളോ, ഭാര്യയോ, ഭര്‍ത്താവോ ഇല്ലാത്തത് കാരണം വിഷമിക്കേണ്ടി വന്ന എല്ലാവര്ക്കും, പലവിധ കാരണങ്ങളാല്‍ മറ്റുള്ളവര്‍ക്ക് വേണ്ടി നല്ലത് ചെയ്യുവാന്‍ സാധിക്കാതിരുന്ന എല്ലാവര്ക്കും പട്ടിണിയില്‍ ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്ത എല്ലാവര്ക്കും വേണ്ടിയും, അടുക്കാന്‍ പറ്റാത്തവര്‍ക്ക് വേണ്ടിയും, ആയുസെത്താതെ മരിച്ചവര്‍ക്ക് വേണ്ടിയും ഈ ലോകം കാണാനാകാതെ അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ തന്നെ മരിച്ചവര്‍ക്ക് വേണ്ടിയും എന്റെ അറിവില്‍ പെട്ടതും, അറിയപ്പെടാത്തതുമായ ബന്ധുക്കള്‍ക്കും വേണ്ടിയും, ഇവര്‍ക്കെല്ലാം വേണ്ടിയും ഞാന്‍ ഈ പ്രാര്‍ഥനയും, അന്നവും, ജലവും പുഷ്പവും സമര്‍പിക്കുന്നു. ഞാന്‍ ഈ ലോകത്തിലുള്ളതെല്ലാം, ഇവരെ അവരുടെ ലോകത്തില്‍ സന്തോഷിപ്പിച്ചു നിര്ത്തുന്നതിനായി സമര്‍പ്പിക്കുന്നു
ഇവിടെ ജീവിച്ചിരുന്നതായ എല്ലാ ജീവ ജാലങ്ങള്‍ക്കും ഈ ഏഴു ലോകത്തിലും അനേക ലക്ഷം വര്‍ഷങ്ങള്‍ ഇവിടെ ഉണ്ടായിരുന്ന, ജീവിച്ചിരുന്ന എല്ലാവര്ക്കും വേണ്ടി ഞാന്‍ ഈ പുഷ്പവും, അന്നവും, ജലവും അവരുടെ ആത്മാക്കളുടെ സന്തോഷത്തിനായി സമര്‍പ്പിക്കുന്നു അവര്‍ അവരുടെ ലോകത്തില്‍ സന്തോഷിചിരിക്കുന്നതിനായും അവിടെ ഇരുന്നു നമ്മളെ അനുഗ്രഹിക്കുന്നതിനായും ഞാന്‍ ഒരിക്കല്‍ കൂടി ഈ പുഷ്പവും, ജലവും, അന്നവും. സമര്‍പ്പിക്കുന്നു!

അത് കൊണ്ട് ഓര്‍ക്കുക, നാമൊരു പിതൃബലി സമര്‍പ്പിക്കുമ്പോള്‍ നമ്മുടെ പിതൃക്കള്‍ക്ക് മാത്രമല്ല, സമസ്ത ജീവജാലങ്ങള്‍ക്കുമായി അത് സമര്‍പ്പിക്കപ്പെടുന്നു.