ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 May 2021

വിക്രമാദിത്യകഥകൾ - 54

വിക്രമാദിത്യകഥകൾ - 54

ഇരുപത്തെട്ടാം സാലഭഞ്ജിക പറഞ്ഞ കഥ

ഭോജരാജൻ അടുത്ത ദിവസവും സിംഹാസനാരോപണത്തിന് തയ്യാറായി വരുകയും ഇരുപത്തെട്ടാം സാലഭഞ്ജിക തടയുകയും ചെയ്തു. ശേഷം അവൾ മറ്റൊരു കഥ പറഞ്ഞുതുടങ്ങി. വിക്രമാദിത്യൻ ഉജ്ജയിനിയിൽ ക്ഷേമൈശ്വര്യങ്ങളോടെ നാടുവാണു കൊണ്ടിരുന്നപ്പോൾ ഒരു കൂറ്റൻ പന്നി എവിടെനിന്നോ പട്ടണത്തിൽ വന്നു ചേരുകയും വലിയ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. നഗരത്തിൽ പന്നിയിറങ്ങി മനുഷ്യരെയും മൃഗങ്ങളേയും ഉപദ്രവിക്കുന്നുവെന്നു കേട്ട് വികമാദിത്യൻ കുതിരപ്പുറത്തു കയറി അതിനെ വേട്ടയാടാൻ പുറപ്പെട്ടു. ഒരു കുറ്റിക്കാട്ടിൽ മേയുന്ന പന്നിയെ രാജാവ് അകലെനിന്നുതന്നെ കണ്ട് അതിന്റെ നേരെ കുതിരയെ പായിച്ചു. അദ്ദേഹത്തെ കണ്ടയുടൻ പന്നി ഓടാൻ തുടങ്ങി. വിക്രമാദിത്യൻ ഒരു കയ്യിൽ വാളും മറുകയ്യിൽ കുന്തവുമേന്തി അതിന്റെ നേരെ പാഞ്ഞു..

കുറെ ദൂരം ചെന്നപ്പോൾ പന്നി വലിയൊരു ഗുഹയിൽ പ്രവേശിച്ചു. അദ്ദേഹവും അതിനെ അനുഗമിച്ചുകൊണ്ട് ഗുഹയിലിറങ്ങി. ഗുഹയിലൂടെ കുറേ ദൂരം പോയപ്പോൾ വർണശബളമായ ഒരു വൻനഗരം അദ്ദേഹത്തിന്റെ ദൃഷ്ടിയിൽപ്പെട്ടു. അത് കമനീയമായി അലങ്കരിക്കപ്പെട്ടിരുന്നു. അവിടെ പാതാളരാജൻ പരിവാരസമേതനായി വാദ്യഘോഷങ്ങളോടെ വിക്രമാദിത്യനെ സ്വീകരിക്കാൻ ഒരുങ്ങി നിൽപ്പുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു: “അല്ലയോ വിക്രമാദിത്യമഹാരാജാവേ, അങ്ങയെ കുറേ കാലമായി ഞാൻ കാണാൻ ആശിക്കുന്നു. അങ്ങയെ ഇങ്ങോട്ട് കൊണ്ടുവരണമെന്ന ഉദ്ദേശത്തോടെയാണ് ഇവിടെ നിന്ന് ഒരാളെ പന്നിയുടെ രൂപത്തിൽ ഉജ്ജയിനിയിലേയ്ക്ക് അയച്ചത്. ഇനി കുറച്ചു ദിവസങ്ങൾ എന്റെ കൂടെ താമസിച്ച് സാവകാശം തിരിച്ചുപോയാൽ മതി.'' അപ്പോഴാണ് വിക്രമാദിത്യന് പന്നിയുടെ യഥാർഥ നിറം ഗ്രഹിക്കാൻ കഴിഞ്ഞത്. അദ്ദേഹം സന്തോഷത്തോടെ ആതിഥ്യം സ്വീകരിച്ചു. പാതാളലോകത്തിൽനിന്ന് മടങ്ങിപ്പോരുമ്പോൾ വിക്രമാദിത്യന് നിരവധി ദിവ്യരത്നങ്ങളും മറ്റു പലവിധ സമ്മാനങ്ങളും സ്നേഹ പുരസ്സരം നൽകുകയുണ്ടായി. ഇത്രയും പറഞ്ഞുകൊണ്ട് ഇരുപത്തെട്ടാം പടിയിൽ നിന്നിരുന്ന സാലഭജിക കഥയവസാനിപ്പിച്ചു. “ഹേ, ഭോജരാജാവേ, ഇതാണ് വിക്രമാദിത്യന്റെ മാഹാത്മ്യം. ഇതിന്റെ ഒരംശമെങ്കിലും അങ്ങേയ്ക്കു സ്വന്തമായുണ്ടെങ്കിൽ ഈ സിംഹാസനത്തിൽ കയറാം” എന്നുകൂടി സാലഭഞ്ജിക പറഞ്ഞു തീർത്തപ്പോഴേയ്ക്കും സന്ധ്യയായതിനാൽ സദസ്സ് പിരിയുകയും രാജാവും മന്ത്രിയും നിത്യാനുഷ്ഠാനങ്ങൾക്കായി തിരിക്കുകയും ചെയ്തു.

No comments:

Post a Comment