ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

17 June 2019

കന്യാകുമാരിദേവി

കന്യാകുമാരിദേവി

മലയാളികള്‍ക്കു മറക്കാനാവാത്ത പുണ്യസ്ഥലമാണ് കന്യാകുമാരി. കേരള മണ്ണിന്റെ കാവലാളായി കേരളത്തിലെ നൂറ്റെട്ട് ദുര്‍ഗാലയങ്ങളിലെ പ്രഥമ സ്ഥാനീയയായി കേരളിയരുടെ മനസ്സില്‍ അന്നും ഇന്നും എന്നും ദേവി കന്യാകുമാരി നിലനില്‍ക്കും. നമ്മള്‍ എന്നും ആരാധിക്കുന്ന ആദിപരാശക്തി നാല് അംബികമാരായി അനുഗ്രഹം ചൊരിയുന്നതായി പണ്ഡിതമതം. ബാണാസുര നിഗ്രഹത്തിനായി അവതാരമെടുത്ത ദേവി ബലാംബികയായാണു കന്യാകുമാരിയിലുള്ളത്. ജഗദംബികയായി ദേവി കൊടുങ്ങല്ലൂരിലും ഹേമാംബികയായി പാലക്കാട് കല്ലേക്കുളങ്ങരയിലും മൂകാംബികയായി കൊല്ലൂരിലും വാണരുളുന്നു. സാഗര സംഗമം താണ്ടി ഉദിച്ചുയരുന്ന സൂര്യന് അഭിമുഖമായാണ് കുമാരി പ്രതിഷ്ഠ. പക്ഷെ കാഴ്ചയില്‍ പ്രാധാന്യം വടക്കേ നടയ്ക്കാണ്, മുഖ്യ പ്രവേശന കവാടവും വടക്ക് വശത്താണ്.ദേവി കന്യകയായിരിക്കുന്ന ഐതീഹ്യങ്ങളില്‍ ഒന്ന് താഴെ പറയുന്നതാണ്. ദേവിയും ശുചീന്ദ്രനാഥനുമായുള്ള വിവാഹം നിശ്ചയിച്ചു. മുഹുര്‍ത്തമാകട്ടെ അര്‍ധരാത്രിയിലും. ദേവനും ഭൂതഗണങ്ങളും ശുചീന്ദ്രത്തില്‍ കന്യാകുമാരിയിലേക്ക് യാത്ര തുടങ്ങി. പക്ഷെ ദേവിയുടെ അവതരോദ്ദേശം ബാണാസുര വധമാണല്ലോ, കന്യകയ്ക്ക് മാത്രമേ ബാണാസുര വധിക്കാന്‍ കഴിയുകയുള്ളൂ എന്നത് കൊണ്ട് ദേവേന്ദ്രന്‍ ഒരു കോഴിയായ് വന്നു കൂകി, നേരം പുലര്‍ന്നു മുഹുര്‍ത്തം കഴിഞ്ഞുവെന്ന് കരുതി ശുചീന്ദ്രനാഥന്‍ തിരിച്ചുപോയി, അതോടെ ദേവി കന്യകയായി ഇരിക്കുമെന്ന് ശപഥം ചെയ്തു. അതിനാലാണ് ദേവി ഇന്നും കന്യകയായി വാണരുളുന്നത്.ലോക പ്രശസ്തമായ ദേവിയുടെ മുക്കുത്തി ആ വശ്യതയ്ക്ക് മാറ്റ് കൂട്ടുന്നു. പണ്ടൊരിക്കല്‍ കിഴക്കേ നട തുറന്നിരുന്നപ്പോള്‍ ദേവിയുടെ പ്രഭ കണ്ടു കടല്‍ കൊള്ളക്കാര്‍ ക്ഷേത്രത്തില്‍ കയറി എന്നും ദേവി അവരെ ഓടിച്ചിട്ട് കിഴക്കേ നട അടച്ചുവെന്നും ഒരു കഥയുണ്ട്. അതെന്തായാലും ഇപ്പോള്‍ ഒരു വര്‍ഷത്തില്‍ ആറാട്ട്, കാര്‍ത്തിക, വിജയദശമി, മകരത്തിലെയും കര്‍ക്കിടകത്തിലെയും അമാവാസി എന്നീ അഞ്ചു ദിവസങ്ങളില്‍ മാത്രമേ കിഴക്കേ നട തുറക്കാറോള്ളൂ.ക്ഷേത്രത്തിലെ പ്രധാന ഉത്സവം ഇടവമാസം തിരുവാതിരനാള്‍ കൊടിയേറി ചോതിനാള്‍ ആറാട്ടോടെയാണ്. ചിത്തിരനാളും ചോതിനാളും രഥഘോഷയാത്രയും നഗര പ്രതിക്ഷണവും ഉണ്ട്, തേര് വലിക്കാന്‍ അസംഖ്യം ഭക്തജനങ്ങള്‍ ഉണ്ടാവും. ആറാട്ട് സമുദ്രത്തിലാനെന്നു പറയേണ്ടല്ലോ. നവരാത്രിയാണ് മറ്റൊരു ഉത്സവം, അപ്പോള്‍ ജഗദംബികയുടെ വിവിധ രൂപങ്ങളിലായി ദേവിയെ അണിയിച്ചോരുക്കും. വിജയദശമി നാളില്‍ ദേവി വെള്ള കുതിരയിലെറി പത്തു കിലോമീറ്റര്‍ അകലെയുള്ള മഹാദാനപുരം വരെ പോകുന്നു ബാണാസുര വധത്തെ അനുസ്മരിക്കുന്ന ചടങ്ങാണിത്. ശീവേലിക്ക് എഴുന്നുള്ളിക്കാനുള്ള വെള്ളി നിര്‍മ്മിതമായ തിടമ്പ് വിഗ്രഹത്തിനു സമീപം തന്നെയുണ്ട്, പഞ്ചലോഹ നിര്‍മ്മിതമായ ഉത്സവബിംബം പ്രത്യേക മുറിയിലാണ്. വടക്കേ നടവഴി ആദ്യം ദേവിയുടെ സംരക്ഷകനായ കാലഭൈരവ പ്രതിഷ്ഠയാണ്, കന്നിമൂലയില്‍ ഗണപതിയും തൊട്ടടുത്തായി സൂര്യ ദേവനും നാഗ ദൈവങ്ങളുമുണ്ട്. ദേവിയുടെ പ്രധാന തോഴിയായ ബാലസുന്ദരി പ്രതിഷ്ഠയുമുണ്ട്.വിവേകാനന്ദ സ്വാമി കന്യാകുമാരിയിലെത്തി കടല്‍ നീന്തി ഉദ്ദേശം അര കിലോമീറ്റര്‍ അകലെയുള്ള പാറയില്‍ ചെന്ന് ധ്യാന നിമഗ്‌നനായി മൂന്നു ദിവസം ഇരുന്നു. അതിലൂടെയാണ് സ്വാമിക്ക് പിന്നെയുള്ള ജൈത്രയാത്രയില്‍ ആവശ്യമായുള്ള ദര്‍ശനങ്ങളും വീഷണങ്ങളും കിട്ടിയത്. അങ്ങനെയാണ് ആ പാറ വിവേകാനന്ദ പാറ അല്ലെങ്കില്‍ ശ്രീപാദ പാറയെന്നു പുകള്‍ പെറ്റത്. വിവേകാനന്ദ പാറ അനുസ്മരണ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആയിരത്തി തൊള്ളായിരത്തി അറുപത്തിരണ്ടില്‍ (സ്വാമിയുടെ ജന്മ ശതാബ്ദി വര്‍ഷം) തുടങ്ങി എഴുപതില്‍ ഇന്നത്തെ നിലയിലുള്ള പ്രാര്‍ഥനാലയം പൂര്‍ത്തിയാക്കി. പ്രകാരം, മുഖ മണ്ഡപം, സഭ മണ്ഡപം, ധ്യാന മണ്ഡപം, ഗര്‍ഭ ഗ്രഹം എന്നിവയാണ് വിശാലമായ പ്രാര്‍ഥനാലയത്തിന്റെ പ്രധാന ഭാഗങ്ങള്‍. വിവേകാനന്ദ പാറയ്ക്ക് തൊട്ടടുത്തുള്ള പാറയില്‍ തമിഴ് നാട് സര്‍ക്കാര്‍ നൂറ്റി മുപ്പത്തി മൂന്ന് അടി ഉയരമുള്ള തിരുവള്ളുവര്‍ പ്രതിമ സ്ഥാപിച്ചു. തിരുകുറളിലുള്ള നൂറ്റി മുപ്പത്തി മൂന്ന് അദ്ധ്യായങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് പ്രതിമയുടെ ഉയരം. പറയി പെറ്റ പന്തിരുകുലത്തിലെ വള്ളോന്‍ തന്നെയാണ് തിരുവള്ളുവര്‍. ഇന്ത്യന്‍ മഹാ സമുദ്രത്തിന്റെയും അറബി കടലിന്റെയും ബംഗാള്‍ ഉള്‍കടലിന്റെയും സംഗമസ്ഥനമാണ് കന്യാകുമാരി. ഭാഷയുടെ അടിസ്ഥാനത്തില്‍ അതിര്‍ത്തി പുനര്‍നിര്‍ണയിച്ചപ്പോള്‍ പാലക്കാട് കേരളത്തിനു നല്‍കി തമിഴ്‌നാട് പകരം സ്വീകരിച്ചതാണ് കന്യാകുമാരി. ഒരിക്കല്‍ ഇവിടം സന്ദര്‍ശിക്കുന്ന ഏതു മലയാളിക്കും കന്യാകുമാരി വിട്ടുകൊടുത്തത് ഒരു നഷ്ടമായേ തോന്നൂ. പ്രകൃതി സൗന്ദര്യവും തത്വശാസ്ത്ര,വേദാന്തങ്ങളും ഒപ്പം ഇന്ത്യന്‍ മഹാസമുദ്രം, അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവയും അനന്യമായ സൗന്ദര്യത്തോടെ സംഗമിച്ചു കിടക്കുകയാണിവിടെ. ഭൂപ്രകൃതിയുടെ പ്രത്യേകതകളും, ചരിത്രപരമായ പ്രധാന്യവും, തീര്‍ത്ഥാടന കേന്ദ്രമെന്ന പ്രസക്തിയുമെല്ലാം ഇവിടെ ഒന്നിച്ചു വരുന്നു. ഇന്ന് വിവേകാനന്ദ സ്മാരകമായി അറിയപ്പെടുന്ന പാറപ്പുറത്ത്, കൂറ്റന്‍ തിരമാലകളിലൂടെ കടല്‍ നീന്തിയെത്തിയ സ്വാമി വിവേകാനന്ദന്‍ 1892 ഡിസംബര്‍ 26,27, 28 തീയതികളില്‍ ധ്യാനത്തിലമര്‍ന്നുവെന്നാണ്ഇവിടെ ആലേഖനം ചെയ്തിരിക്കുന്നത്. അതിനു സമീപത്തു തന്നെ, ശിവനെ സ്വന്തമാക്കുന്നതിനായി പാര്‍വതി ദേവി തപസ്സുചെയ്തതിന്റെ അടയാളമായി ഒരു കാല്‍പ്പാദം പതിഞ്ഞ ഭാഗം മനോഹരമായി രേഖപ്പെടുത്തി വച്ചിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ ചിതാഭസ്മം ത്രിവേണിയില്‍ നിമഞ്ജനം ചെയ്യുന്നതിന് മുന്‍പ് ചിതാഭസ് മ കലശം പൊതുദര്‍ശനത്തിന് വെച്ച സ്ഥലത്താണ് ഗാന്ധിസ്മാരകം നിര്‍മ്മിച്ചിരിക്കുന്നത്. പ്രശസ്തമായ ശുചീന്ദ്രം ക്ഷേത്രത്തിലേക്ക് കന്യാകുമാരിയില്‍ നിന്ന് 13 കിലോമീറ്റര്‍ ദൂരം മാത്രമാണുള്ളത്. നാഗര്‍കോവിലില്‍ സ്ഥിതി ചെയ്യുന്ന നാഗരാജാ ക്ഷേത്രവുമായുളള വ്യത്യാസം 25 കിലോമീറ്റര്‍ മാത്രം. മണ്ടയ്ക്കാട് ദേവിക്ഷേത്രം, പ്രശസ്തമായ കുമാരകോവില്‍ എന്നിവയും കന്യാകുമാരി ജില്ലയില്‍ തന്നെ. രാജ്യത്തെ ഏല്ലാ പ്രമുഖ നഗരങ്ങളില്‍ നിന്നും കന്യാകുമാരിയിലേക്ക് റെയില്‍ മാര്‍ഗവും റോഡ് മാര്‍ഗവും എത്തിച്ചേരാം. ഏറ്റവും അടുത്തുളള വിമാനത്താവളം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമാണ്.

പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തലചായ്ചും
സ്വച്ഛാബ്ധി മണല്‍ത്തിട്ടാം പാദോപധാനം പൂണ്ടും
പള്ളികൊണ്ടീടുന്ന നിന്‍ പാര്‍ശ്വയുഗ്മത്തെ കാത്തു-
കൊള്ളുന്നു കുമാരിയും ഗോകര്‍ണേശനുമമ്മേ....

No comments:

Post a Comment