ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

17 June 2019

കൗളം

കൗളം

'കൗലം' (കൗളം) എന്ന പദം തന്ത്രശാസ്ത്ര പ്രകാരമുള്ള ഒരു അനുഷ്ഠാന പദ്ധതി എന്ന നിലയിൽ ശാക്തേയന്മാരുടെ ഇടയിൽ കൂടുതൽ പ്രസിദ്ധമാണ്. ദേവീഭക്തർ (ശാക്തേയർ)

മൂന്ന് മാർഗ്ഗങ്ങൾ പിന്തുടരുന്നു. [സമയം, കൗലം, മിശ്രം..] ഇതിൽ കൗലമാണ് "കൗളം" എന്നറിയപ്പെടുന്നത്. സംസ്കൃതത്തിലെ 'ല'കാരം കേരളീയ രീതിയനുസരിച്ച് 'ള' എന്നു ഉച്ചരിക്കാറുണ്ട്. അതിനാൽ കുലരുന്നത് കൗളമായതാണ്.

ഇതിൽ ഒന്നാമത്തെ 'സമയ' മതമെന്നത് വേദപ്രോക്തങ്ങളായ കർമ്മങ്ങളോടുകൂടിയ ഉപാസനാ മാർഗ്ഗമാണ്. വസിഷ്ഠൻ, സനകൻ, സനന്ദൻ, സനൽ കുമാരൻ, ശുകൻ എന്നീ 5 മഹർഷിമാരാണ് ഇതിന്റെ ആചാര്യന്മാർ.

സമയാചാരം.

താന്ത്രിക മതപ്രകാരമുള്ള 'മൂലാധാരത്തിൽ' നിന്നും തുടങ്ങി 6 ആധാര ചക്രങ്ങളിലും ദേവിയെ സങ്കല്പിച്ച് മാനസപൂജ ചെയ്യുന്നതാണ് സമയാചാരം... ദേവീചൈതന്യം 6 ആധാര ചക്രങ്ങളെ കടന്ന് സഹസ്രാര പത്മത്തിലെത്തി സദാശിവനുമായി യോജിക്കുന്നു. പിന്നീട് സുഷുമ്നാമാർഗ്ഗമായി മൂലാധാരത്തിലെത്തിച്ചേരുന്ന 'സമയ'ത്തെ കാത്തിരിക്കുന്ന മാനസപൂജാ ക്രമം ആയതുകൊണ്ടിതിനെ 'സമയാചാര'മെന്ന് പറയുന്നു...

മിശ്രം.

'ചന്ദ്രകല,
ജ്യോത്സ്നാവതി,
കലാനിധി,
കുളാർണ്ണവം,
കുളേശ്വരി,
ഭുവനേശ്വരി,
ബാർഹസ്പത്യം,
ദുർവാസ മതം'
എന്നീ 8 തന്ത്രങ്ങൾ
"മിശ്രം" എന്ന വിഭാഗത്തിൽപ്പെടുന്നു.
( ഇതിൽ ദക്ഷിണ മാർഗ്ഗികളും,
 വാമ മാർഗ്ഗികളും ഉള്ളതിനാൽ പറയപ്പെട്ട 8-നും 'മിശ്രം' എന്ന് പറയുന്നു.)

കൗലം

കുലം എന്ന വാക്കിന് നിരവധി അർത്ഥങ്ങളുണ്ട്. ഒരു ഉപാസനാ രീതി, സമൂഹം മൂലാധാരം, ക്ഷേത്രം, വംശം, ശ്രീചക്രത്തിനുള്ളിലെ ത്രികോണം (അമരകോശം) ഇങ്ങനെ പലതുമുണ്ട്.
ഒരു കുലത്തിന് പരമ്പരയാ സിദ്ധിച്ച ആചാരരീതിയനുസരിച്ച് (ബലി, ഗന്ധാനുലേപനം, നൈവേദ്യം, എന്നി അംഗങ്ങളോടുകൂടി പൂജിക്കുന്നത് 'കൗലം') കൂടാതെ 64 തന്ത്രങ്ങളിലായി വ്യാപിച്ച് കിടക്കുന്ന അനുഷ്ഠാനങ്ങളെ മൊത്തമായി 'കൗളം' എന്ന് വിളിക്കുന്നു.
  
ഈ വിഷയത്തിൽ 2 പ്രധാന ഗ്രന്ഥങ്ങളാണ് കുലാർണ്ണവവും, ജ്ഞാനാർണ്ണവവും.

(കുലാർണ്ണവം കൗള സമ്പ്രദായപ്രകാരവും, ജ്ഞാനാർണ്ണവം ശ്രീവിദ്യാസമ്പ്രദായ പ്രകാരവുമാണ് നിലകൊള്ളുന്നത്.)
ഇന്ന് കൗളമെന്ന് കേൾക്കുമ്പോൾ നാം ഭയപ്പെടുന്നു. ഇതൊരു ദുഷിച്ച ആചാരമാണെന്ന് നാം തെറ്റിദ്ധരിക്കുന്നു. ഇതിന്റെ യാഥാർത്യമെന്തെന്ന് പരിശോധിക്കാം.
   
"കുലാർണ്ണവം ' എന്നത് ഒരു ആഗമമാണ്.
ആഗമമെന്നാൽ,
"ആഗതം ശംഭുവക്ത്രേ  ദ്യോഗതം ച ഗിരിജാ മുഖേ
മതം ച വാസുദേവസ്യ തസ്മാദാഗമ  ഉച്യതേ "

അർത്ഥം
പരമശിവന്റെ മുഖത്ത് നിന്ന് വന്ന് ചേർന്നതും ശ്രീപാർവ്വതിക്ക് ഉപദേശിക്കുന്നതും വിഷ്ണുവിന്റെ മതമായിട്ടുള്ളതുമാണ് ആഗമം.
കുലാർണ്ണവത്തിൽ പാർവ്വതിയുടെ ചോദ്യങ്ങൾക്ക് ശിവൻ ഉത്തരം പറയുന്ന രീതിയാണ്.
17 ഉല്ലാസങ്ങളായി (അധ്യായം) കുല ശാസ്ത്രം വിവരിക്കുന്നു. ഇതിലെ രണ്ടാം ഉല്ലാസം മുതൽ ശിവൻ ദേവിക്ക് കുലധർമ്മത്തെ വിസ്തരിച്ച് ഉപദേശിക്കുന്നു. ഈ അദ്ധ്യായത്തിലെ 142 ശ്ലോകങ്ങൾ ഇതിന്റെ മാഹാത്മ്യം വ്യക്തമാക്കുന്നു. കുലധർമ്മത്തെപ്പറ്റി അറിയാൻ ആഗ്രഹിക്കുന്നുവെന്നും ദയവായി അരുളിച്ചെയ്താലും എന്ന പാർവ്വതിയുടെ അപേക്ഷയെ തുടർന്ന് മൂന്നാം ശ്ലോകം മുതൽ പരമശിവൻ കുലധർമ്മത്തെക്കുറിച്ചുള്ള ഉപദേശം ആരംഭിക്കുന്നു...

ഇതിലെ 7, 8 ശ്ലോകങ്ങൾ നോക്കുക.
7)"സർവേഭ്യശ്ചോത്തമാ  വേദാ വേദേഭ്യോ വൈഷ്ണവം പരം
വൈഷ്ണവാരുത്തമം ശൈവം ശൈവാദ്ദക്ഷിണ മുത്തമം"

8 ) "ദക്ഷിണാദുത്തമം വാ മം വാമാത് സിദ്ധാന്തമുത്തമം
സിദ്ധാന്താദുത്തമം കൗലം
കൗലാത് പരതരം ന ഹി "

അർത്ഥം:
സർവ്വ ശാസ്ത്രങ്ങളിലും വച്ച് വേദങ്ങൾ ഉത്തമമാണ്. വൈഷ്ണവാഗമങ്ങൾ വേദത്തേക്കാൾ മികച്ചവയാണ്... ശൈവം വൈഷ്ണവത്തേക്കാൾ ഉത്തമവും, ശൈവത്തിൽ ദക്ഷിണ മാർഗ്ഗം ശ്രേഷ്ഠവും, ദക്ഷിണ മാർഗ്ഗത്തിനേക്കാൾ മാഹാത്മ്യം വാമ മാർഗ്ഗത്തിനാണ്.
വാമ മാർഗ്ഗത്തിനേക്കാൾ പ്രാധാന്യം ശൈവ സിദ്ധാന്തങ്ങൾക്കാണ്. എന്നാൽ "കൗല ധർമ്മമാണ് "ശൈവ സിദ്ധാന്തത്തേക്കാൾ ശ്രേഷ്ഠം. കൗല ധർമ്മത്തേക്കാൾ മികച്ചതായി മറ്റൊന്നില്ല.
        
ആചാരങ്ങളിൽ ഏറ്റവും ശ്രേഷ്ഠം കൗളാചാരമാണ്.... സമസ്ത ചരാചരവും പഞ്ച തത്വാത്മകമാണ്. ജീവനും പ്രകൃതി തത്ത്വവും കൂടി ച്ചേർന്നതാണ്, കുലം. കുലത്തെ നിരന്തരം ബ്രഹ്മമായിക്കരുതി ഭാവ യോഗ പൂർവ്വകം ചിന്ത ചെയ്യുന്നവനാണ് കൗളൻ.

"കുലം കുണ്ഡലിനീ ജ്ഞേയാ മഹാശക്തിസ്വരൂപിണി
അകുലസ്തു ശിവ: പ്രോക്ത: ശുദ്ധസത്വമയോവിഭു:
തയോസ്തു പരമം തത്ത്വം
യോവൈ ജാനാതി സാധ കാ
കുലീന: പരമ: സോപി വർണഭേദ വിവർജിത."

അർത്ഥം :കുലമെന്നത് കുണ്ഡലിനിയാണ്. അ കുലം ശിവനാണ്. കുണ്ഡലിനിയുടെയും ശിവന്റെയും പരമതത്ത്വമറിയുന്നവൻ കുലീനനാണ്.

ഇനി കുലാർണ്ണവതന്ത്രത്തിലെ ദ്വിതീയ ഉല്ലാസത്തിലെ ( ശ്ലോകം30) നോക്കുക.
"സർവ്വധർമ്മാശ്ച ദേവേശി പുനരാവർത്തകാ: സ്മൃതാ:
കുലധർമ്മസ്ഥിതാ യേ ച തേ സർവേfപ്യനിവർത്തകാ:"

അർത്ഥം
 അല്ലയോ ദേവേശി, ഏത് ധർമ്മശാസ്ത്രങ്ങൾ അറിഞ്ഞിരുന്നാലും അവർക്കെല്ലാം പുനർജന്മം ഉണ്ടാകും. എന്നാൽ കുലധർമ്മത്തിൽ സ്ഥിരത ലഭിച്ചവർക്ക് ഒരിക്കലും പുനർജന്മം വേണ്ടി വരുന്നില്ല.
(40,41 )ശ്ലോകങ്ങൾ നോക്കുക.
"അനായാസേന സംസാരസാഗരം യസ്തി തീർഷതി
കുലധർമ്മമിമം ജ്ഞാത്വാ
മുച്യതേ നാത്ര സംശയ.."

അർത്ഥം.
കുലധർമ്മം ശരിയായ രീതിയിൽ ഗ്രഹിക്കുന്നവർ അനായാസേന സംസാരസാഗരം തരണം ചെയ്ത് മുക്തി പ്രാപിക്കുമെന്നതിൽ സംശയമില്ല.

(ശ്ലോകം - 41)
"കുലധർമ്മ മഹാമാർഗ്ഗഗന്താ മുക്തി പുരിം പ്രജേദ്
അചിരാന്നാത്ര സന്ദേഹസ്തസ്മാദ് കൗ ലം സമാശ്രയേത് "

അർത്ഥം:
കുലമാകുന്ന മഹാമാർഗ്ഗത്തെ ആശ്രയിക്കുന്നവർ യാതൊരു സംശയവും കൂടാതെ തന്നെ മുക്തിയാകുന്ന പുരിയെ പ്രാപിക്കും. അവർ മുക്തി പ്രാപിക്കും. അതിനാൽ കുലമാർഗ്ഗം തന്നെ ആശ്രയിക്കണം.

(ശ്ലോകം 67,)
"ചതുർവേദീ കുലജ്ഞാനീ
ശ്വപചാദമ: പ്രിയേ
ശ്വപചോfപി കുലജ്ഞാനീ
ബ്രാഹ്മണാദതിരിച്യതേ "

അർത്ഥം
4 വേദങ്ങളും അഭ്യസിച്ച പണ്ഡിതനായാൽ പോലും കുലധർമ്മം അറിയാത്തവൻ ചണ്ഡാലനേക്കാൾ അധമനാണ്. എന്നാൽ കുലജ്ഞാനം ലഭിച്ച ചണ്ഡാലൻ ബ്രാഹ്മണനേക്കാൾ ശ്രേഷ്ഠനുമാണ്.
ഇങ്ങനെ അനേകം മഹത്വങ്ങൾ കുല മാർഗ്ഗത്തിനുണ്ട്. [കുലജ്ഞാനം പ്രകാശിക്കണമെങ്കിൽ, ഗുരുവിൽ വലിയ ഭക്തിയും, കുലശാസ്ത്രത്തിൽ പൂർണ്ണമായ വിശ്വാസവും വേണം.]

ഇനി കൗള മാർഗ്ഗത്തിൽ അനുഷ്ഠിക്കുന്ന പഞ്ചമകാരങ്ങളുടെ അർത്ഥമെന്തെന്ന് നോക്കാം.    
കൗളാചാരത്തിന് നേരെ നാം മുഖം തിരിക്കുന്നത് ഈ 'പഞ്ചമകാരങ്ങൾ' എന്ന് കേട്ടിട്ടാണ്- എന്നാൽ ഇതിന്റെ യഥാർത്ഥപൊരുളെന്തെന്നറിയാതെ ഇതൊരു ദുരാചാരമായി നാം തെറ്റിദ്ധരിക്കുന്നു. ഇനി ഇതിന്റെ അർത്ഥ തലങ്ങൾ പരിശോധിക്കാം.
     
തന്ത്രശാസ്ത്രത്തിലെ ഭാഷയും ഉപാസനാ രീതിയും രഹസ്യാത്മകമാണ്... ആചാരങ്ങളും തത്ത്വശാസ്ത്രങ്ങളും ഗോപനീയങ്ങളാണ്....
നിഗൂഢമായ അർത്ഥ സങ്കേതങ്ങൾ അടങ്ങിയതാണ് ഈ ശാസ്ത്രം. ജന്മാന്തരങ്ങളുടെ സുകൃത ഫലമായുള്ള ഗുരു കാരുണ്യത്തിലൂടെ മാത്രമേ ഒരാൾക്ക് ഈ ശാസ്ത്ര പഠനത്തിനും സാധനകൾക്കും അർത്ഥ തലങ്ങളുടെ രഹസ്യം അറിയുന്നതിനും അർഹത ലഭിക്കുകയുള്ളൂ. ശരിയായ ജ്ഞാനമില്ലാതെ തന്ത്രശാസ്ത്രത്തിലെ ഭാഷയെ വ്യാഖ്യാനിക്കുന്നത് അപകടത്തിനേ കാരണമാകൂ.

 ഉദാഹരണത്തിന്;-
"നകുലീശോഗ്നിമാരൂഡോ വാമ നേത്രാർദ്ധചന്ദ്ര വാൻ" എന്നത് ഒരു ബീജമന്ത്രോദ്ധാരണ സങ്കേതമാണ്. ഇതിന്റെ ശബ്ദാർത്ഥം മാത്രം എടുത്താൽ ഇത് അർത്ഥരഹിതമാണ്.
'നോക്കൂ',

നകുലീശ: നകുലിയുടെ ഈശൻ ഭർത്താവ്. നകുലി- പിടക്കോഴി-
പിടക്കോഴിയുടെ ഭർത്താവ് പൂവൻകോഴി.
അഗ്നിമാരൂഢ: അഗ്നിയിൽ കയറിയിരിക്കുന്നു. ആ പൂവൻകോഴി 'വാമ നേത്രാർദ്ധചന്ദ്രവാൻ' -
ഇടത്തേക്കണ്ണ് അർദ്ധ ചന്ദ്രനോട് കൂടിയവനാണ്. ഇതൊരു അർത്ഥരഹിതമായ അർത്ഥമാണ്. എന്നാലിതിന്റെ താന്ത്രിക സാങ്കേതികാർത്ഥമെന്താണെന്ന് നോക്കാം.
നകുലിശ എന്നാൽ 'ഹ'കാരമാണ്. അഗ്നി 'ര' കാരമാണ്. വാമനേത്രം
'ഇ'കാരമാണ്. അർദ്ധ ചന്ദ്രൻ അനുസ്വാരമാണ്.
ഇവയെല്ലാം ചേർത്താൽ
ഹ് + ര് + ഇ+ മ്= 'ഹ്രീം'എന്ന ബീജ മന്ത്രം ലഭിക്കുന്നു.
മായാബീജത്തിന്റെ ഉദ്ധാരണമാണ് ഇവിടെ അർത്ഥമാക്കുന്നത്.

ഇങ്ങനെ ഓരോന്നും താന്ത്രിക സങ്കേതങ്ങളെ അടിസ്ഥാനമാക്കി ചിന്തിക്കണം. എന്നാലിത് അറിയാത്ത മൂഢന്മാർ ഇവയുടെ വാച്യാർത്ഥം മാത്രം ചിന്തിച്ച് ദുരാചാരികളായി കഴിയുന്നു. ഇവരാണ്,
"അസുര്യാനാമ തേ ലോകാ
അന്ധേനതമസാവൃതാ :
താംസ്തേ പ്രേത്യാഭി ഗച്ഛന്തി
യേ കേ ചാത്മഹനോ ജ നാ :"

അർത്ഥം
ശ്രേഷ്ഠമായ മനുഷ്യ ജന്മം കിട്ടിയിട്ടും ആത്മമോക്ഷത്തിനു വേണ്ടി ശ്രമിക്കാത്ത ജനങ്ങൾ മരണശേഷം അജ്ഞാനമാകുന്ന കൂരിരിട്ടു കൊണ്ടു മൂടപ്പെട്ട അസുരലോകങ്ങളെ പ്രാപിക്കുന്നു.
(ഈശാവാസ്യോപനിഷത്ത് - മൂന്നാം ശ്ലോകം)
അസുരലോകമെന്നത് വീണ്ടുമുള്ള ജന്മങ്ങൾ തന്നെയാണ്.
(പുനരപി ജനനം പുനരപി മരണം പുനരപി ജനനീ ജഠരേ ശയനം)
   
[ഭഗവദ് ഗീത 16-ാം അദ്ധ്യായം 20-ാം ശ്ലോകം നോക്കൂ;]
" ആസുരിം യോനിമാ പന്നാ മൂഢാ ജന്മനി ജന്മ നി
മാമപ്രാപ്യൈവ കൗന്തേയ
തതോ യാന്ത്യധമാം ഗതിം"

അർത്ഥം
ആസുര ജന്മത്തെ പ്രാപിക്കുന്ന മൂഢന്മാർ ജന്മം തോറും ഭഗവാനെ പ്രാപിക്കാതെ അധമഗതിയിലേക്കു തന്നെ പൊയ്ക്കൊണ്ടിരിക്കുന്നു. അതിനാൽ താന്ത്രിക പദ്ധതികളെ ആചാരങ്ങളുടെ ഗൂഢതലങ്ങൾ അറിയാതെ ആചരിക്കുമ്പോൾ അവർ
അസുര ജന്മങ്ങളെ പ്രാപിക്കാനിട വരുന്നു...

ഇനി പഞ്ചമകാരവും അവയുടെ പൊരുളു മെന്തെന്ന് നോക്കാം...

ഒന്നാമതായി ഇതിന്റെ അർത്ഥ തലങ്ങൾ ചിന്തിക്കുമ്പോൾ നാം ആദ്യം പറഞ്ഞതുപോലെ മനസ്സിലാക്കാൻ ശ്രമിക്കണം. കാരണം ഇത് അത്യന്തം രഹസ്യമാണ്.
(കുളാർണ്ണവതന്ത്രം തൃതീയ ഉല്ലാസം 4,5 ശ്ലോകങ്ങൾ നോക്കുക.)

ശ്ലോകം - 4

"വേദശാസ്ത്രപുരാണാനി പ്രകാശ്യാനി കുലേശ്വരി
ശൈവശാക്താഗമാ : സർവ്വേ രഹസ്യാ: പ രി കീർത്തിതാ: "

ശ്ലോകം - 5

"രഹസ്യാതിരഹസ്യാനി കുലശാസ്ത്രാണി പാർവ്വതി
രഹസ്യാതിരഹസ്യാനാം
രഹസ്യമിദമംബികേ."
          
അർത്ഥം
അല്ലയോ കുലേശ്വരി, വേദങ്ങൾ, പുരാണങ്ങൾ, ശാസ്ത്രങ്ങൾ എന്നിവയെല്ലാം തന്നെ പൊതു വിജ്ഞാനങ്ങളാണ്. എന്നാൽ ശൈവ ശാക്തേ യാഗമങ്ങൾ എല്ലാം തന്നെ രഹസ്യങ്ങളാണ്. കുല ശാസ്ത്രങ്ങൾ രഹസ്യാതി രഹസ്യങ്ങളാണ്. രഹസ്യാതി രഹസ്യങ്ങളിൽ രഹസ്യമാണ് ഈ ശാസ്ത്രം എന്നറിഞ്ഞാലും.

ഇതിൽ നിന്നും അത്യന്തം രഹസ്യമായ ഈ ശാസ്ത്രത്തിലെ ആചാരാനുഷ്ഠാനങ്ങളെ സ്ഥൂലദൃഷ്ടിയോടു കൂടി മാത്രം നോക്കിക്കാണുന്നന്നത് എത്രമാത്രം ശരിയായിരിക്കും?

അതിനാൽ "പഞ്ചമകാര"ങ്ങളുടെ സൂഷ്മാർത്ഥത്തിലേക്ക് കടക്കാം.
  
എന്താണ് പഞ്ചമകാരങ്ങൾ?

"മദ്യം മാംസഞ്ച മത്സ്യശ്ച
മുദ്രാ മൈഥുനമേവ ച
മകാരപഞ്ചകം ദേവി ദേവതാപ്രീതി കാരകം."
(കുലാർണ്ണവതന്ത്രം ദശമ ഉല്ലാസം- ശ്ലോകം 5)
         
അർത്ഥം
മദ്യം, മാംസം, മത്സ്യം, മുദ്ര, മൈഥുനം എന്നിവയെ 'മ 'കാരപഞ്ച കമെന്ന് പറയുന്നു.
ഇത് കാണുന്ന മാത്രയിൽ നാം ധരിക്കുന്നത് ഇവയുടെ ബാഹ്യമായ ഉപയോഗങ്ങളാണ്.
മദ്യശബ്ദത്തിന് മാദക ദ്രവ്യങ്ങളെന്ന് സാമാന്യർത്ഥം. എന്നാൽ ഇവയെല്ലാം ശരീരത്തിനും മനസ്സിനും അനാരോഗ്യവും മാലിന്യവും ഉണ്ടാക്കുന്ന നിഷിദ്ധവസ്തുക്കളാകുന്നു. വേദമാകട്ടെ,
'ന സുരാം പിബേത്‌' എന്ന് മദ്യപാനത്തെ നിഷേധിക്കുന്നു. മദ്യപാനം അഞ്ച് മഹാപാതകങ്ങളിലൊന്നായി എല്ലാ സ്മൃതികാരന്മാരന്മാരും പറയുന്നുണ്ട്. അതിനാൽ മുക്തിക്കു വേണ്ടി നിർദ്ദേശിക്കുന്ന മദ്യം ലൗകികമായ കള്ള് മുതലായവയല്ലെന്ന് നിസ്സംശയം പറയാം.

എന്നാലിതെന്താണെന്ന് നോക്കൂ,
"ആനന്ദം ബ്രഹ്മണോരൂപം
തച്ചദേഹ വ്യവസ്ഥിതം
തസ്യാഭി വ്യഞ്ജകാ പഞ്ചമകാരാ:
തൈരർച്ചനം ഗുപ്ത്യാ
പ്രാക്യടാന്നിരാസ: "
(പരശുരാമകല്പസൂത്രം)

അർത്ഥം:
ആനന്ദമാണ് ബ്രഹ്മത്തിന്റെ രൂപം. അത് ശരീരത്തിൽ വ്യവസ്ഥിതമാണ്. ആ ആനന്ദത്തെ അഭിവ്യഞ്ജിപ്പിക്കുന്നവയാണ് പഞ്ചമകാരങ്ങൾ. ഇവയുടെ അർച്ചനം രഹസ്യാത്മകമാണ്... പ്രകടമായ അർച്ചനം നിരസിക്കുന്നു.
           
പഞ്ച'മ'കാരങ്ങളുടെ പ്രകടമായ അർച്ചനം ഇവിടെ നിഷേധിച്ചിരിക്കുന്നു. ഇവയുടെ ശരിയായ വിധി അറിയാത്തവർ ഇതിനെ തെറ്റായിഅനുഷ്ഠിക്കുന്നു.

(കുലാർണ്ണവതന്ത്രം ദ്വിതീയ ഉല്ലാസം 115, 116 ശ്ലോകങ്ങൾ നോക്കൂ,)

ശ്ലോകം -115

"ദുരാചാരപരാ: കേചിദ്യാ ചയന്തി ച പാമരാ:
 കഥം ഭൂതോ ഭവേത് സ്വാമീ സേവകാ: സ്യുസ്തഥാ വിധാ:"

അർത്ഥം
ദുരാചാരപരന്മാരായ ചില ആചാര്യന്മാർ സാധുക്കളായ ശിഷ്യന്മാരെ തങ്ങളുടെ മാർഗ്ഗത്തിലേക്ക് തന്നെ ആനയിക്കുന്നു. ദുരാചാരമാർഗ്ഗിയായ ഗുരുവിനെപ്പോലെ തന്നെയാണല്ലോ ശിഷ്യനും ഭവിക്കുക.

ശ്ലോകം 116.
" ബഹവ: കൗലികം ധർമ്മം മിഥ്യാജ്ഞാനവിഡംബ കാ :
 സ്വബുദ്ധ്യാ കല്പയന്തീത്ഥം പാരമ്പര്യ വിവർജ്ജിതാ.."

അർത്ഥം
ഗുരുശിഷ്യ പാരമ്പര്യമോ ഗുരൂപദേശ മോ ഇല്ലാത്തവരും തെറ്റായ കാര്യങ്ങൾ അവരുടേതായ വഴിയിൽ അഭ്യസിച്ചിട്ടുള്ളവരുമായവർ കുലധർമ്മത്തെ സ്വബുദ്ധിക്കനുസരിച്ച് തെറ്റായ വിധത്തിലാണ് കല്പിച്ചിരിക്കുന്നത്.

ഇതിൽ നിന്നും ഗുരൂപദേശം കൂടാതെ കുലധർമ്മത്തിന്റെ സത്ത അറിയാൻ പ്രയാസമാണെന്നും, അതു കൊണ്ടു തന്നെ അത് തെറ്റായി വ്യാഖ്യാനിക്കാനും ഇട വരുമെന്ന് സിദ്ധിക്കുന്നു.

ഇനി മദ്യമാംസമത് സ്യാദികളുടെ പ്രത്യക്ഷ ഉപയോഗമായിരുന്നുവെങ്കിൽ ഭഗവാൻ അവയെല്ലാം നിഷേധിച്ചിരിക്കുന്നത് നോക്കൂ;

കുലാർണ്ണവതന്ത്രം ദ്വിതീയ ഉല്ലാസത്തിൽ 117-ാം ശ്ലോകം മുതൽ ഭഗവാൻ മകാരപഞ്ചകങ്ങളിൽ ഓരോന്നിനെയും ആധാരമാക്കി ചർച്ച ആരംഭിക്കുന്നു. നോക്കൂ;

ശ്ലോകം 117
" മദ്യപാനേന മനുജോ യദി
 സിദ്ധിം ലഭേത വേ
 മദ്യപാനരതാ: സർവ്വേ സിദ്ധിം ഗച്ഛന്തു പാമരാ:"

അർത്ഥം:
മദ്യപാനം കൊണ്ട് മനുഷ്യർക്ക് സിദ്ധി ലഭിക്കുന്നുവെങ്കിൽ മദ്യപാനികളും ബുദ്ധിഹീനന്മാരുമായ സകലർക്കും സിദ്ധി ലഭിക്കേണ്ടതല്ലേ?

ശ്ലോകം 118
"മാംസഭക്ഷണമാത്രേണയ ദി പുണ്യാ ഗതിർ ഭവേത്
 ലോകേ മാംസാശിന: സർവേ പുണ്യഭാജോ ഭവന്തി ഹി."

അർത്ഥം
മാംസഭക്ഷണം കൊണ്ട് പുണ്യം നേടാമെന്നാണെങ്കിൽ ലോകത്തുള്ള മാംസഭക്ഷികളായ ജനങ്ങൾക്കും തീർച്ചയായും മോക്ഷം ലഭിക്കണമല്ലോ?

ശ്ലോകം 119

" ശക്തി സംഭോഗമാത്രേണ യദി മോക്ഷോ ഭവേത വേ
 സർവേfപി ജന്തവോ ലോ  കേ മുക്താ: സ്യൂ: സ്ത്രീ നിഷേവനാത് ."

അർത്ഥം:
മൈഥുനം കൊണ്ട് മോക്ഷം ലഭിക്കുമെന്നാണെങ്കിൽ സംഭോഗ നിരതരായ സകല ജന്തുക്കളും മുക്തന്മാരായി ഭവിക്കുമായിരുന്നല്ലോ?

ഇതിൽ നിന്നും മത്സ്യ മാംസാദികളെന്നതെല്ലാം ഗൂഡാർത്ഥങ്ങളെ ഉൾക്കൊള്ളുന്നുവെന്ന് മനസ്സിലാക്കാം.

എന്നാൽ പിന്നെ എങ്ങനെയാണ് ഇവയുടെ പ്രകടമായ ഉപയോഗം വന്നത്?

 കുലാർണ്ണവതന്ത്രം ദ്വിതീയ ഉല്ലാസം 121-ാം ശ്ലോകം നോക്കൂ;

ശ്ലോകം 121

" അന്യഥാ കൗലികേ ധർമ്മേ ആചാര:കഥാ തോ മയാ
 വിചരന്ത്യന്യഥാ ദേവി മൂഢാ: പണ്ഡിതമാനിന:"

അർത്ഥം
ഹേ ദേവീ, കൗല ധർമ്മത്തിന്റെ ആചാരാനുഷ്ഠാനങ്ങൾ ഞാൻ തന്നെയാണ് നിശ്ചയിച്ചിട്ടുള്ളത്. പണ്ഡിത ശ്രേഷ്ഠന്മാരെന്ന് ധരിച്ചവരായ മഠയന്മാർ തങ്ങൾക്കൊത്തവണ്ണം ഇവയെ മാറ്റി മറിച്ചിരിക്കുന്നു.

ശ്ലോകം - 122.

"കൃപാണധാരാഗമനാത് വ്യാഘ്ര 
കണ്ഠാവലംബനാത്
 ഭുജംഗ ധാരണാന്നൂനമശക്യം
 കുലവർത്തനം'.

അർത്ഥം
വാളിന്റെ മുനയിലൂടെയുള്ള നടത്തം, വ്യാഘ്രത്തിന്റെ കണ്ഠം പിടിച്ചു നിർത്തൽ, ഘോര സർപ്പത്തെ കഴുത്തിൽ ചുറ്റി നടക്കൽ ഇവയൊക്കെ ഒരാൾക്ക് സാധ്യമായേക്കാം എന്നാൽ കുലധർമ്മം സ്വയം അഭ്യസിക്കാൻ സാധ്യമല്ല.
   
ഇതിൽ നിന്നും കേവലം ബാഹ്യമായ വസ്തുക്കളും വാച്യാർത്ഥവും മാത്രം സ്വീകരിച്ച് താന്ത്രികമായ അനുഷ്ഠാനങ്ങളോടുകൂടി ഉപാസന ചെയ്യുന്ന പദ്ധതിയാണ് പൊതുവെ ആളുകൾ കൌളാചാരമായിതെറ്റിദ്ധരിക്കുന്നതെന്ന് മനസ്സിലാക്കാം. എന്നാൽ സാത്വികമായ കൗളസമ്പ്രദായം മുന്നോട്ടുവയ്ക്കുന്നത് 'സച്ചിദാനന്ദസ്വരൂപമായ ബ്രഹ്മ പ്രാപ്തി ' തന്നെയാണ്.

No comments:

Post a Comment