ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 November 2021

അശ്വതി കാവുതീണ്ടൽ

അശ്വതി കാവുതീണ്ടൽ

കേരളത്തിലെ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ പ്രശസ്തമായ ആഘോഷമാണ്‌ കൊടുങ്ങല്ലൂർ ഭരണി എന്നറിയപ്പെടുന്നത്. മീനമാസത്തിലാണ്‌ ഇത് ആഘോഷിക്കപ്പെടുന്നത്. ഭക്തിയുടെ രൗദ്ര ഭരണി എന്നാണ് കൊടുങ്ങല്ലൂർ ഭരണി  അറിയപ്പെടുന്നത്.

ദാരിക വധത്തിനു ശേഷം കോപം അടങ്ങാത്ത ഉഗ്രരൂപിണിയായ ഭദ്രകാളിയെ ശാന്തയാക്കാൻ ശിവഗണങ്ങൾ ദേവീസ്തുതികൾ പാടി നൃത്തമാടിയതിനെ അനുസ്മരിപ്പിച്ചു കൊണ്ടുള്ള ആഘോഷമാണ് "അശ്വതി കാവുതീണ്ടൽ" എന്നറിയപ്പെടുന്ന ക്ഷേത്രം അശുദ്ധമാക്കുന്ന ചടങ്ങാണ്‌ കൂടുതൽ പ്രാധാന്യമുള്ളത്. താഴ്ന്ന ജാതിയിലെ പെട്ട ജനങ്ങളുടെ കൂടിച്ചേരലാണ്‌ ഈ ഉത്സവം.
കാവുതീണ്ടല്, മന്ത്രതന്ത്രാദികൾ ഇല്ലാത്ത കൊടിയേറ്റം, കോഴികല്ല്‌ മൂടല്, പാലക്കവേലൻ എന്ന മുക്കുവന്റെ ചടങ്ങുകൾ പ്രത്യേക അനുഷ്ഠാനങ്ങളാണ്. 

കൊടിയേറ്റ് ചടങ്ങ് കുംഭമാസത്തിലെ ഭരണിനാളിൽ നടക്കുന്നു. ഇതിനെ ഭരണിവേല കൊടിയേറുക എന്നാണ്‌ പറയുന്നത്. കാവുതീണ്ടലിനു തുടക്കം കുറിക്കുന്ന ചുവപ്പ് കുട കൊടുങ്ങലൂർ രാജാവിന്റെ കോയമയായ നമ്പൂതിരിയാണ്‌ ഇത് ഉയർത്തുന്നത്. തലേ ദിവസം നടക്കുന്ന ചടങ്ങായ (അശ്വതി നാളിൽ) അശ്വതീകാവുതീണ്ടലാണ്‌ എങ്കിലും പ്രധാനപ്പെട്ടത്. മീനഭരണി ദിവസം ക്ഷേത്രത്തിൽ യാതൊരാഘോഷവുമില്ല. കുംഭമാസത്തിലെ ഭരണിദിവസമുള്ള കൊടിയേറ്റുമുതൽ മീനമാസത്തിലെ അശ്വതിനാൾ വരെയുള്ള ദിവസങ്ങളിലാണ്  ആഘോഷങ്ങൾ മുഴുവനും. ഇക്കാലയളവിൽ കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും പൂരവും കുത്തിയോട്ടം, കെട്ടുകാഴ്ച എന്നീ ആഘോഷങ്ങൾ നടക്കുന്നു. അശ്വതിനാളിനു മുന്നേ തന്നെ വിദൂരദേശങ്ങളിൽ നിന്നും നിരവധി പേർ കാവിലെത്തും. വ്രതാനുഷ്ടാനത്തോടെ എത്തുന്ന ഭക്തരെ ഭരണിക്കാർ എന്നാണ്‌ വിളിക്കുക. കുംഭമാസത്തിലെ കൊടിയേറ്റിനോടനുബന്ധിച്ച് നടക്കുന്ന ചടങ്ങുകളിൽ ആശാരിയും തട്ടാനും ചേർന്ന് നടത്തുന്ന ഒരു ചടങ്ങുണ്ട്. നല്ലവനായ വീരാശാരിയും മലയൻ തട്ടാൻ എന്നു വിളിക്കുന്ന തട്ടാനുമാണവർ. തട്ടാൻ മണികിലുക്കി അമ്പലം വലം വെച്ച് അശുദ്ധമാക്കുന്നു. പ്ലാപ്പിള്ളിത്തറവാട്ടിലെ മൂത്തന്മാർ അശുദ്ധിതീർത്ത് ക്ഷേത്രം ശുദ്ധമാക്കുന്നു. അതോടെ അമ്പലത്തിനു ചുറ്റുമുള്ള എല്ലാ ആലിന്മേലും ഗോപുരത്തിലും കൊടിക്കൂറകൾ കെട്ടുന്നു. അതോടെ ഭരണിക്കാലം ആരംഭിക്കുകയായി. മീനത്തിലെ തിരുവോണദിവസം കഴിഞ്ഞാൽ ക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹം തുടങ്ങും.

 എല്ലാദേശത്തു നിന്നും ജനങ്ങൾ സംഘം ചേർന്ന് ഭരണിക്കാരായി വന്നു ചേരുന്നു. തെറിപ്പാട്ടും പാടി മണികെട്ടിയ വടിയുമായാണ്‌ അവർ വരിക. വയനാട്, കണ്ണൂർ, തലശ്ശേരി, പാലക്കാട് എന്നിവടങ്ങളിൽ നിന്ന് സംഘമായി കാൽനടയായി വരുന്നവരും ഉണ്ട്. ഭരണിക്ക് പോകുന്നതിനു ഏഴുദിവസത്തെ വ്രതാചരണം അത്യാവശ്യമായിരുന്നു. ശബരിമലക്ക് പോകുന്നതു പോലുള്ള സന്നാഹങ്ങളും പൂജകളും കഴിച്ചാണ്‌ ഇവർ എത്തിയിരുന്നത്. എല്ലാ ജാതിയില്പെട്ടവർക്കും കൊടുങ്ങലൂർ ഭരണിക്ക് പോകാം എന്നും ആദിമകാലങ്ങളിൽ നിരവധി കോഴികളെ അറുത്ത് വെള്ളത്തിനു പകരം മദ്യം തർപ്പണം ചെയ്യുന്ന പതിവായിരുന്നു എന്നാണ്‌ വില്യം ലോഗൻ രേഖപ്പെടുത്തിയിരിക്കുന്നത്. ഭക്തിയും ലഹരിയും ഒത്തുചേരുന്ന അപൂർവ്വം ക്ഷേത്രോത്സവങ്ങളാണ്‌ ഇത്. കാവുതീണ്ടാനെത്തുന്ന കോമരങ്ങൾ- ചുവന്ന വസ്ത്രം ധരിച്ച ഇമ്മതിരി നൂറുകണക്കിന്‌ കോമരങ്ങൾ ഇവിടെ എത്തുന്നു.

മീനഭരണിക്ക് പത്തു്‌ ദിവസം മുൻപാണ്‌ കോഴിക്കല്ലു മൂടൽ എന്ന ചടങ്ങ്. ആദ്യകാലങ്ങളിൽ നടക്കൽ കോഴിയെ അറുത്ത് ബലി കൊടുക്കുന്ന പതിവുണ്ടായിരുന്നു. ജന്തു ഹിംസ പൊതുക്ഷേത്രങ്ങളിൽ നിരോധിച്ചതുമൂലം അതിനു പകരമായി ചുവന്ന പട്ട് കൊണ്ട് ബലിക്കല്ല് മൂടുന്ന ചടങ്ങാണ്‌ നടത്തപ്പെടുന്നത്. കൂടാതെ പ്രതീകാത്മകമായി കുമ്പളങ്ങ മുറിക്കലും കോഴിയെ പറപ്പിക്കലും നടത്തിവരുന്നു. നിരോധനം വരുന്നതിനു മുമ്പ് വടകരയിലെ തച്ചോളി വീട്ടിലെ അവകാശമായിരുന്നു ആദ്യത്തെ കോഴിയെ ബലി കഴിക്കുക എന്നത്. കോഴിക്കല്ല് മൂടിയാൽ പിന്നെ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ വെടി നിർത്തിവക്കുന്നു. പിന്നീട് നടതുറപ്പിനുശേഷമേ വീണ്ടും ഇത് പുനരാരംഭിക്കുകയുള്ളൂ. ഭരണിനാളിനു തലേദിവസം അശ്വതി നാളിൽ ക്ഷേത്രത്തെ അശുദ്ധമാക്കുന്ന പ്രത്യേക ചടങ്ങാണ് കാവുതീണ്ടൽ. അന്ന് ഉച്ചക്ക് പതിനൊന്നുമണിയോടെ ക്ഷേത്രത്തിൻറെ വടക്കേ നട അടച്ചുപൂട്ടും. പിന്നീട് ക്ഷേത്രത്തിനകത്തേക്ക് ആരേയും പ്രവേശിപ്പിക്കുകയില്ല. അത്താഴപൂജക്ക് ശേഷം അശ്വതീപൂജ എന്ന പേരിൽ രഹസ്യമായ മറ്റൊരു ചടങ്ങൂകൂടി നടത്തപ്പെടുന്നു.

ദേവിയുടെ വിഗ്രഹത്തിൽ നിന്ന് ആഭരണങ്ങൾ എല്ലാം അഴിച്ചുമാറ്റി വിഗ്രഹത്തിൽ തൃച്ചന്ദനപ്പൊടി ചാർത്തുന്നു. ദേവി ഒരു സാധാരണക്കാരിയായി മാറുന്നു എന്നാണ് സങ്കൽപ്പം.
ഇതിനുശേഷം നടതുറക്കുമ്പോൾ ദർശനം നടത്തുന്നത് സർ‌വൈശ്വര്യപ്രധാനിയാണ്‌ എന്ന് ഭക്തർ വിശ്വസിക്കന്നു. നടതുറന്നു കഴിഞ്ഞാൽ കൊടുങ്ങല്ലൂർ കോവിലകത്തെ വലിയ തമ്പുരാനെ ദേവിയുടെ ഭക്തന്മാരും യോഗക്കാരും ചേർന്ന് ആനയിച്ച് കൊണ്ടുവരുന്നു. അദ്ദേഹം കിഴക്കേ നടയിലുള്ള നിലപാടുതറയിൽകയറി കോയ്മ സ്വീകരിക്കുന്നതോടെ കാവ്തീണ്ടൽ ആരംഭിക്കുകയായി. പാലക്കവേലൻ എന്ന മുക്കുവനാണ്‌ ദേവിയുടെ ആരോഗ്യത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ. പാലക്കവേലന്റെ കയ്യിൽ നിന്ന് ഇളനീർ വാങ്ങിക്കുടിച്ചശേഷമഅണ്‌ തമ്പുരാൻ തന്റെ കോയ്മയായ നമ്പൂതിരിക്ക് പട്ടുകുട ഉയർത്താനുള്ള ഉത്തരവ് കൊടുക്കുന്നത്. 

ആദ്യം കാവുതീണ്ടാനുള്ള അനുമതി പാലക്കവേലനാണ്. അതിനുശേഷം അതുവരെ ഊഴം കാത്ത് നിൽക്കുന്ന കോമരങ്ങളും ജനങ്ങളും ഒന്നിച്ച് ആവേശലഹരിയോടെ ദിക്കുകൾ മുഴങ്ങുന്ന തരത്തിൽ മരങ്കമ്പുകൊണ്ട് ക്ഷേത്രത്തിന്റെ ഓടുമേഞ്ഞ മേൽക്കൂരയിൽ അടിച്ചുകൊണ്ട് മൂന്നുപ്രാവശ്യം വലം വക്കുന്നു. ഇതാണ്‌ കാവുതീണ്ടൽ. കാവുതീണ്ടൽ എന്നു പറയുന്നത് ആദ്യകാലത്ത് കാവുമായി ബന്ധമുണ്ടായിരുന്ന എല്ലാ ജാതിക്കാർക്കും പിന്നീട് ക്ഷേത്രം വിലക്കപ്പെട്ടപ്പോൾ വർഷത്തിലൊരിക്കൽ കാവിൽ പ്രവേശിക്കാനായി ഒരുക്കപ്പെട്ട ഒരു ദിനമാണ്‌. അതിന്റെ ഓർമ്മക്കായി ദേവീഭക്തന്മാരും കോമരങ്ങളും ഉറഞ്ഞ്തുള്ളി മൂന്നുവട്ടം ക്ഷേത്രത്തെ വലം വക്കുന്നു. ക്ഷേത്രത്തിന്റെ മേൽക്കൂരയിലെ ചെമ്പ് പലകയിൽ അടിച്ചുകൊണ്ടാണ്‌ ഈ പ്രദക്ഷിണം വക്കൽ നടക്കുന്നത്.കാവുതീണ്ടൽ കഴിഞ്ഞ് പിറ്റേ ദിവസം (ഭരണി) വരിനെല്ലിന്റെ പായസമാണ്‌ നിവേദ്യമായി നൽകുക. പിറ്റേന്ന് മുതൽ ഒരോ നേരത്താണ്‌ പൂജ. വടക്കേ നട അടഞ്ഞു കിടക്കുന്നതിനാൽ അടികൾ കിഴക്കേ നട വഴിയാണ്‌ പൂജ ചെയ്യാനകത്ത് കയറുക. ഏഴുദിവസം കഴിഞ്ഞേ ക്ഷേത്രനട തുറക്കൂ. ഇതിനെ പൂയത്തന് നാളിൽ നടതുറപ്പ് എന്നാണ്‌ പറയുക.

ഭരണിപ്പാട്ട്
🌹🌺🌹

താനാരോ തന്നാരോ തന താനാരോ തന്നാരോ .....
പണ്ടൊരു മന്നൻ പാണ്ടിയിലുണ്ടായി പാണ്ഡ്യ രാജാവെന്ന നാമത്തോടെ ...
താനാരോ തന്നാരോ തന താനാരോ തന്നാരോ ....

കോഴിക്കല്ലുമൂടൽ ചടങ്ങു കഴിഞ്ഞ ഉടൻ തന്നെ വടക്കേഗോപുരത്തിൽ ഭരണിപ്പാട്ട് തുടങ്ങുന്നു. തൃശ്ശൂരിനടുത്തുള്ള വല്ലച്ചിറയിൽ നിന്നു വരുന്ന സംഘമാണ് പാടിത്തുടങ്ങുന്നത്. ഇവരുടെ ഒപ്പം കോമരങ്ങൾ ഉണ്ടാവില്ല. ഇവരിലെ കാരണവർ ദേവിയെ സ്തുതിച്ചുകൊണ്ട് പാടുകയും മറ്റുള്ളവർ തന്നാരം പാടുകയും ചെയ്യുന്നു. ഊരകത്തമ്മയും കൊടുങ്ങല്ലൂരമ്മയും തമ്മിലുള്ള ഒരു സംവാദം ഇവരുടെ ആദ്യപാട്ടിലുണ്ട്.

കാവ് തീണ്ടൽ നടക്കുന്ന അശ്വതി നാളിലാണു ഭരണിപ്പാട്ട് കൂടുതലായും പാടുന്നത്. ദൈവത്തിനെ സ്തുതിച്ചു കൊണ്ടും ലൈംഗികച്ചുവയുള്ള ഗാനങ്ങൾ പാടിക്കൊണ്ടും ആണു ഭക്തർ കാവ് തീണ്ടുന്നത്. ചിലർ തങ്ങളുടെ ജീവിതപ്രാരാബ്ധങ്ങളും രോഷത്തോടെ പാടി കാളിയെ സ്തുതിക്കുന്നു.

 ശാക്തേയപൂജയിലെ മൈഥുനത്തിന് പകരമായാണ് ലൈംഗികച്ചുവയുള്ള സ്തോത്രങ്ങൾ പാടിയിരുന്നത് എന്ന് കണക്കാക്കപ്പെടുന്നു. എന്നാൽ ഇന്ന് "അമ്മേ നാരായണ" പോലെയുള്ള ഭഗവതിസ്തുതികൾ ആണ് കൂടുതലും പാടിക്കാണുന്നത്.

കണ്ണകിയുടെയും, കോവിലന്റെയും കഥകളും, കൊടുങ്ങല്ലൂരമ്മയുടെ ചരിത്രവും, ഐതീഹ്യങ്ങളും മിത്തുകളുമെല്ലാം ഭരണിപ്പാട്ടിന്റെ രൂപത്തിൽ കോമരങ്ങളും പരിവാരങ്ങളും പാടാറുണ്ട്. ദേവിയുടെ കടാക്ഷം ലഭിച്ച നാണുനായരുടെ കഥയും ഭരണിപ്പാട്ടിൽ പാടാറുണ്ട്.

അശ്ലീല ചുവയുള്ള ഈരടികളും ഭരണിപ്പാട്ടിൽ പാടാറുണ്ട്. എന്നാലിന്ന് പലർക്കും തെറിപ്പാട്ടുകൾ മാത്രമാണ് ഭരണിപ്പാട്ട്, എന്നാൽ തന്നാരം പാട്ടുകൾ ദേവിയെ പ്രസാദിപ്പിക്കാനുള്ള പഞ്ചാമകാര പൂജയുടെ ഭാഗമാണ്.

അവകാശത്തറ
🌺🌸
ദേശങ്ങളിലെ കോമരങ്ങൾക്ക് ഭരണിക്കാലത്ത് ഒതുകൂടാനുള്ളതാണ് അവകാശത്തറകൾ. ഏകദേശം 47 തറകളോളമുണ്ട്. ഇതിൽ ഭൂരിഭാഗവും വടക്കൻ ജില്ലകളിൽ നിന്നും വരുന്ന ദേസക്കാരുടെ വകയാണ്.ആൽത്തറപണം പിരിക്കുന്നത്, കോതപറമ്പിലെ അരയം പറമ്പിൽ തറവാട്ടുകാരാണ്.  ഈ പണം വലിയ തമ്പുരാനുള്ളതാണ്. തറകളിൽ ഉടമസ്ഥാവകാശം കുറിച്ചിട്ടുണ്ട്. ഭരണി നാളിൽ മറ്റു ദേശക്കാർക്ക് ഇവിടെ പ്രവേശനം ഇല്ല.

ഇതിലെ ഏറ്റവും പ്രധാന തറ നിലപാടു തറയാണ്. വലിയ തമ്പുരാൻ എഴുന്നെള്ളുന്നത് ഇവിടെയാണ്. കാവുതീണ്ടലിന് അനുമതി നൽകുന്നതിന്റെ അടയാളമായി ചുവന്ന പട്ടുകുട ഉയർത്തുന്നത് ഇവിടെയാണ്.

വരിനെല്ലിൻ പായസം
🌹🌹
കാവുതീണ്ടൽ കഴിഞ്ഞ് പിറ്റേ ദിവസം (ഭരണി) വരിനെല്ലിന്റെ പായസമാണ് നിവേദ്യമായി നൽകുക.കാളി- ദാരിക യുദ്ധത്തിൽ മുറിവേറ്റ് ചികിൽസ കഴിഞ്ഞ് ദേവി ആദ്യം കഴിക്കുന്ന ഭക്ഷണമാണിത്. 
40 കിലൊഗ്രാം ശർക്കര, 101 നാളികേരം, 101 കദളിപ്പഴം, 2 കിലൊഗ്രാം നെയ്യ്, സുഗന്ധദ്രവ്യങ്ങൾ എന്നിവ ചേർത്താണ് വരിയരിപായസം ഉണ്ടാക്കുന്നത്.  പിറ്റേന്ന് മുതൽ ഒരോ നേരത്താണ്‌ പൂജ. വടക്കേ നട അടഞ്ഞു കിടക്കുന്നതിനാൽ അടികൾ കിഴക്കേ നട വഴിയാണ്‌ പൂജ ചെയ്യാനകത്ത് കയറുക.

വെന്നിക്കൊടി
🌹🌹🌹
വരിനെല്ലിന്റെ പായസ നേദ്യത്തിനുശേഷം ഭഗവതിയെ പള്ളിമാടത്തിൽ സങ്കൽപ്പിച്ചിരുത്തും. കിണ്ടിയിൽ ഉടയാടകളും, വാൽക്കണ്ണാടിയും വെച്ച് അതിനുമുമ്പിൽ നെറ്റിപ്പട്ടം വിരിച്ചുവെച്ച് കിഴക്കോട്ട് നിലവിളക്കുകൾ തെളിയിക്കും. ഇതോടെ വടക്കെ നടയിലെ കൊടിമരത്തിൽ വെന്നിക്കൊടി ഉയർത്തുന്നതോടെ ഭരണി മഹോൽസവും സമാപിക്കുന്നു. 

താനാരോ തന്നാരോ തന താനാരോ തന്നാരോ...
ശ്രീകുരുമ്പെ ദേവി അമ്മേ ഭഗവതി കാത്തുകൊള്ളേണമേ യെന്നമ്മേ യെൻ പാപങ്ങൾ പൊറുക്കേണ... 
താനാരോ തന്നാരോ തന താനാരോ തന്നാരോ...

No comments:

Post a Comment