ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 July 2023

നാഗമാഹാത്മ്യം - 14

നാഗമാഹാത്മ്യം...

ഭാഗം: 14

21. കദ്രുവിന്റെ ശാപത്തിൽ നിന്നും രക്ഷനേടാനുള്ള സർപ്പങ്ങളുടെ ആലോചന
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
സർപ്പങ്ങൾ തീയിൽ വെന്തു മരിക്കട്ടെ എന്ന കദ്രുവിന്റെ ശാപം സർപ്പങ്ങളെ മൊത്തത്തിൽ സന്താപത്തിലാഴ്ത്തി. അതിൽ നിന്നും എങ്ങനെ മോചനം നേടാമെന്നായി അവരുടെ ആലോചന. അവരിൽ മുഖ്യനായ വാസുകി മറ്റു സർപ്പങ്ങളോ ടു കൂടി അഭിപ്രായമാരാഞ്ഞു. പലരും പല പല അഭിപ്രായങ്ങളാണ് ഉണർത്തിച്ചത്. പരീക്ഷിത്തു മഹാരാജാവിന്റെ പുത്രനാ യ ജനമേജയൻ സർപ്പസത്രം നടത്തുമ്പോൾ സർപ്പങ്ങൾ ആ യാഗാഗ്നിയിൽ വെന്തു വെണ്ണീറാകട്ടെ എന്ന ശാപമാണല്ലോ. ആ ശാപമനുസരിച്ച് സർപ്പങ്ങൾ മരിക്കാതിരിക്കാൻ എന്തു ചെയ്യണം എന്നതാണ് വിഷയം . വാസുകി എല്ലാവരുടേയും അഭിപ്രായം പ്രത്യേകം പ്രത്യേകം ശ്രവിച്ചു പറഞ്ഞു. നമ്മൾ ഒന്നിച്ച് ഒരു കാര്യവും തീരുമാനിക്കേണ്ട. എല്ലാവരും കൂടി പിതാവായ കശ്യപന്റെ സമീപം ചെന്ന് അദ്ദേഹത്തിന്റെ അഭിപ്രാ യം കൂടി ആരായണം. അദ്ദേഹം പറയുന്നതുപോലെ പ്രവർ ത്തിക്കുന്നതായിരിക്കും നല്ലത്. ആ സമയം ഏലാപത്രൻ എന്നു പേരുള്ള ഒരു സർപ്പം വാസുകിയോടു പറഞ്ഞു. കദ്രുമാതാസർപ്പങ്ങളെ ശപിച്ചു. വിവരമറിഞ്ഞ ദേവൻമാർ വിധാതാവിനോടു ആ കാര്യമുണർത്തിച്ചു. അപ്പോൾ വിധാതാവു പറഞ്ഞു ജരൽക്കാരുവിന് ജരൽക്കാരുവിലുണ്ടാകുന്ന പുത്രൻ ആസ്തികൻ സർപ്പസത്രം മുടക്കാൻ പ്രാപ്തനാണ്. അവൻ സർപ്പസത്രം മുടക്കി നാഗങ്ങളെ രക്ഷിക്കും. ദുഷ്ട ഉരഗങ്ങൾ കുറെ നശിക്കും.സത്യസർപ്പങ്ങൾക്ക് ഒരുകാലവും ഹാനി സംഭവിക്കയില്ല . നിങ്ങൾ സമാധാനമായി പോയ്ക്കൊൾവിൻ. ഞാനിതറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ജരാല്ക്കാരുവിനെ അന്വേഷിപ്പിക്കാനുള്ള മാർഗ്ഗം നോക്കണം. അതാണ് ചെയ്യേണ്ടത്. വാസുകി ഇതുകേട്ട് മൂളുന്നു.

വാസുകി എന്ന സർപ്പം സമുദ്രമഥനസമയത്ത് ദേവൻമാർക്ക് വേണ്ട സഹായങ്ങൾ ചെയ്തതിനാൽ സന്തോഷിച്ച അമരൻമാർ ബ്രഹ്മദേവനോട് വാസുകിയുടെ മനോദുഃഖം അകറ്റാൻ സഹായിക്കണമെന്ന് അപേക്ഷിച്ചു ഏലാപത്രൻ പറഞ്ഞത് വാസ്തവമാണെന്നും അതുപോലെ പ്രവർത്തിച്ചാൽ എല്ലാം ശുഭമാകുമെന്നും ബ്രഹ്മാവ് ബോധിപ്പിച്ചു . ഏലാപത്രന്റെ വാക്കുകൾ കേട്ട് ജരാല് ക്കാരുവിനെ അന്വേഷിക്കാനായി വാസുകി സർപ്പങ്ങളെ നിയോഗിച്ചു..

22. ജരൽക്കാരു
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ജരൽക്കാരു ഒരു മഹർഷിയും തപസ്വിയും സിദ്ധനുമായിരുന്നു. ധർമ്മത്തിൽ ചരിക്കുന്ന അദ്ദേഹം പരോപകാരിയുമായിരുന്നു. കാമാദിവികാരങ്ങൾക്കു നിദാനമായ ഈ നശ്വര ശരീരം ഭയാനകവും ദാരുണവുമാണെന്നു മനസ്സിലാക്കിയ ആ മഹർഷി അത്യുഗ്രമായ തപസ്സനുഷ്ഠിച്ച് ശരീരത്തെ ജരിപ്പിച്ചതു കൊണ്ട് ജരല്ക്കാരു എന്ന പേരിൽ വിഖ്യാതനായി തീർന്നു . അദ്ദേഹത്തിന് ഭാര്യാപുത്രാദികളെ പറ്റി യാതൊരു ആഗ്രഹവും ജനിച്ചിരുന്നില്ല. അപ്രകാരമുള്ള ഒരു മുനിയെ കണ്ടുപിടിക്കുന്നതും വിവാഹം ചെയ്യിച്ച് സപുത്രകനാക്കുന്നതും അത്രസുഖകരമായ കാര്യമല്ലായിരുന്നുവെങ്കിലും സർപ്പങ്ങൾ കിണഞ്ഞു പരിശ്രമിച്ചു. ജരല്ക്കാരു എന്ന താപസൻ തപഃ സിദ്ധികൈവരിച്ച് മെലിഞ്ഞ ശരീരവുമായ് ആത്മ നിയന്ത്രണത്തോടെ നിഷ്ക്കാമനായി തീർത്ഥസ്ഥാനങ്ങൾ സന്ദർശിച്ചു സന്ദർശിച്ച് പുണ്യക്ഷേത്രങ്ങൾ തോറും ചുറ്റി നടക്കവേ ഒരിക്കൽ ഒരു ഗർത്തത്തിൽ ഒരു കാഴ്ച കണ്ടു. എന്തെന്നാൽ ഒരു കുഴിയിൽ പുല്ക്കൊടിയിൽ തൂങ്ങിപിതൃക്കൾ കിടക്കുന്നു. അദ്ദേഹം ഉടനെ തന്നെ അവരുടെ സമീപം ചെന്ന് എന്താണിങ്ങനെ കിടക്കാൻ കാരണമെന്നന്വേഷിച്ചു. പിതൃക്കൾ പറഞ്ഞു. ഞങ്ങൾക്ക് പിതൃക്രിയ ചെയ്തു ഗതി ലഭിക്കുന്നതിനുള്ള സന്താനങ്ങൾ ഇല്ല . പിതൃക്രിയ ചെയ്യാത്തവരുടെ ഗതി ഇതുതന്നെ ഈ വംശത്തിലെ ഒരൊറ്റ സന്താനമേയുള്ളൂ. അവൻ ബ്രഹ്മചര്യം അനുഷ്ഠിച്ച് നാടുനീളെ നടക്കുകയാണ്. അവനെ കണ്ടുമുട്ടിയിരുന്നെങ്കിൽ ഈ വിവരമറിയിച്ച് വിവാഹത്തിനു പ്രേരിപ്പിക്കാമായിരുന്നു. പക്ഷെ എന്തു ചെയ്യാം. അവൻ എവിടെയാണെന്ന് ആർക്കറിയാം.

പിതൃക്കളുടെ ഭാവം കണ്ട താപസൻ അലിവാഞ്ഞ് അവരോടു പറഞ്ഞു. നിങ്ങളന്വേഷിക്കുന്ന ജരാല്ക്കാരു ഞാൻ തന്നെയാണ്. ഈ നശ്വര ശരീരത്തെ ഓർത്ത് ഞാൻ ഗാർഹസ്ഥ്യം വേണ്ടെന്നു വച്ചതാണ്. അതു ധർമ്മമല്ലല്ലോ ? അതുകൊണ്ട് ചില വ്യവസ്ഥകളിൽ ഞാൻ വിവാഹം കഴിക്കാം. ഇതുകേട്ടു പിതൃക്കൾക്കു സന്തോഷമായി.

ജരൽക്കാരു ഞാൻ വിവാഹം ചെയ്യുന്ന സ്ത്രീയ്ക്ക് നാമം എന്റെ തന്നെയായിരിക്കണം. ആരോടും ഞാൻ സ്ത്രീ ഭിക്ഷ ചെയ്യില്ല . നേരിട്ട് സ്ത്രീയെ ആര് എനിക്കു നല്കുന്നുവോ ആ സ്ത്രീയെ ഞാൻ വേൾക്കാൻ തയ്യാറാണ്. പിതൃക്കൾ അതിനനുമതി നൽകി...

ജരല്ക്കാരും അവിടന്ന് ഗിരിവനദേശങ്ങൾ പിന്നിട്ടു കൊണ്ട് നടന്നു. ഒരിക്കൽ ഒരു വനപ്രദേശത്തു ചെന്നപ്പോൾ അവിടെ കുറച്ചു സർപ്പങ്ങളെ കാണാനിടയായി. അവർ തമ്മിൽ ആശയവിനിമയം നടത്തിയപ്പോൾ അതു ജരല്ക്കാരു ആണെന്ന് സർപ്പങ്ങൾക്കു മനസ്സിലായി. അവർ വാസുകി സോദരിയായ ജരല്ക്കാരുവിനെ വിവാഹം കഴിച്ച് ഗാർഹസ്ഥ്യം നിർവ്വഹിക്കുന്നതിനു അദ്ദേഹത്തോടു പറഞ്ഞു . താപസൻ പറഞ്ഞു നിങ്ങളുടെ സോദരൻ വാസുകി സോദരിയെ എനിക്കു നല്കിയാൽ നമുക്ക് അതു സമ്മതാണ് ഇതറിഞ്ഞ സർപ്പങ്ങൾ വാസുകിയെ ചെന്നു കണ്ടു വിവരങ്ങൾ പറഞ്ഞു. എല്ലാവർക്കും സമ്മതമായി. താപസനായ ജരല്ക്കാരു വാസുകി ഭഗിനിയായ ജരല്ക്കാരുവിനെ വിധിയാം വണ്ണം വിവാഹം ചെയ്തു. അവർ അല്പകാലം സന്തോഷമായി ഗൃഹസ്ഥാശ്രമം നയിച്ചു . അതിനുശേഷം ജരല്ക്കാരു ഗൃഹസ്ഥാശ്രമമുപേക്ഷിച്ച് തപസ്സിനായി പോയി. കാലം ചെന്നപ്പോൾ ജരല്ക്കാരു ഒരു പുത്രനെ പ്രസവിച്ചു ആ ശിശുവിനെ ആസ്തികനെന്നു പേരു നല്കി വളർത്തി തുടങ്ങി. ആസ്തികന്റെ ആഗമനത്തിൽ ഉരഗങ്ങൾക്കും പിതൃക്കൾക്കും ദേവൻമാർക്കും എല്ലാവർക്കും തന്നെ ആശ്വാസം തോന്നി . പിതൃക്കൾ തങ്ങൾക്ക് സത്ഗതി കിട്ടാൻ സാധിക്കുമല്ലോ എന്നു സമാധാനമായി. ലോകരക്ഷയിൽ ദേവൻമാർക്കു പങ്കുണ്ടല്ലോ? അതിനാൽ ഇവരുടെയെല്ലാം രക്ഷ അവർക്കും സന്തോഷദായിനിയായി..

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

No comments:

Post a Comment