ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 November 2020

മതംഗമുനിയും ശബരിയും

മതംഗമുനിയും ശബരിയും

സീതാന്വേഷണത്തിനെത്തിയ രാമലക്ഷ്മണന്മാർ ക്രൗഞ്ചാരണ്യത്തിൽ പ്രവേശിക്കുകയും. അവിടെ കണ്ട രാക്ഷസനായ കബന്ധന്  മോക്ഷം നല്കുകയും ചെയ്തു.  കബന്ധൻ മതംഗാശ്രമത്തെയും ശബരിയെയും കുറിച്ച് പറഞ്ഞു.

കബന്ധന്റെ പുർവ്വകഥ ഇങ്ങനെ.  ശ്രീ എന്നു പേരുള്ള ഗന്ധർവ്വ രാജന്റെ പുത്രനായ ദനു ദീർഘായുസ്സിനായി ബ്രഹ്മ ഭജനം നടത്തുകയും ബ്രഹ്മാവ് അനുഗ്രിക്കുകയും ചെയ്തു. അതോടെ ദനുവിന് അഹങ്കാരം ആയി. ഇന്ദ്രനെ ആക്രമിക്കുകയും ഇന്ദ്രൻ   വജ്രായുധം പ്രയോഗിക്കുകയും  ഗന്ധർവ്വന്റെ തലയും  കൈകാലുകളും ശരീരത്തിലേക്കുൾ  വലിഞ്ഞുവെങ്കിലും മരിച്ചില്ല. തല ഉൾവലിയുമുമ്പേ ' വല്ലതും ഭക്ഷിക്കാൻ വായ്തരണേ ' എന്ന അപേക്ഷ പുറത്തു വന്നു . ബ്രഹ്മാവ്,  മൂന്നു യോജന വീതം നീളമുള്ള-  ഒരു യോജന തന്നെ മൂന്നു മൈൽ നീളം വരും-   കൈകളും  വയറിന്റെ മദ്ധ്യത്തായി വായും സൃഷ്ടിച്ചു. ആ രാക്ഷസസത്വം അങ്ങനെ കബന്ധൻ എന്ന പേരിൽ മതാംഗാശ്രമപരിസരത്തുളള വനത്തിലാണ്  കഴിഞ്ഞത്. രാമലക്ഷമണന്മാരാൽ നിൻറെ കൈകൾ ഛേദിക്കപ്പെടുമ്പോൾ ഗന്ധർവ്വരൂപം തിരിച്ചു കിട്ടും എന്നായിരുന്നു ശാപമോക്ഷം.  രാമനാൽ ശാപമോഷം ലഭിച്ച ഗന്ധർവ്വരൂപം തിരിച്ചു കിട്ടിയ കബന്ധൻ ഋഷിമൂകാചലത്തെ കുറച്ചും മതംഗാശ്രമത്തെ കുറിച്ചും രാമനോട് വർണ്ണിച്ചു.

മതംഗാശ്രമത്തിലെ പൂക്കൾ വാടാത്തവയും കൊഴിയാത്തവയുമായിരുന്നു. ആശ്രമാവശ്യങ്ങൾക്കായി പോയിട്ട്  മലകയറിയെത്തുന്ന ശിഷ്യന്മാരുടെ വിയർപ്പിന്റെ നനവിൽ കിളിർത്ത സസ്യലതാദികളുടെ പുഷ്പങ്ങളത്രേ ഈ നിത്യസുഗന്ധികളായ വാടാമലരുകൾ. അവിടെയാണ് മതംഗശിഷ്യയായ ശബരി രാമനെ ധ്യാനിച്ചിരന്നത്. ശബരി പൂർവ്വജന്മത്തിൽ ചിത്രകവചൻ എന്ന ഗൻന്ധർവ്വന്റെ പുത്രിയും മഹാജ്ഞാനിയായ വീതിഹോത്രൻ എന്ന ഗന്ധർവ്വന്റെ പത്നിയുമായിരുന്നു.  വിവാഹാനന്തരം കല്മാഷനെന്ന കിരാതന്റെ കാമുകിയാകയാൽ കാട്ടാളന്റെ കാമിനിയാകാൻ വീതിഹോത്രൻ ശപിച്ചു. ശ്രീരാമനാൽ ശാപമോക്ഷം ഉണ്ടാകുമെന്നുമറിയിച്ചു.  അങ്ങനെ മതംഗാശ്രമത്തിൽ കഴിയവേ സീതാന്വഷണാർദ്ധം ശ്രീരാമൻ അവിടെ എത്തുകയും രാമന് മധുരമുളള ഫലങ്ങൾ തന്നെ കൊടുക്കാനായി സ്വയം കടിച്ചു നോക്കി മധുരമുളളവ മാത്രം രാമന് നല്കി.  ശബരിയുടെ നിഷ്ക്കളങ്ക ഭക്തിയിൽ    പ്രസാദിച്ച രാമൻ ശബരിക്ക് ശാപമോക്ഷം നല്കി. ഋഷ്യമൂകാചലത്തിൽ സുഗ്രീവനെ കണ്ടു സഖ്യംചെയ്യാൻ പറഞ്ഞു ശബരി ഗന്ധർവ്വലോകത്തിലേയ്ക്ക് മടങ്ങി.

ബാലിയും ദുന്ദുഭിയുമായുളള യുദ്ധത്തിൽ ദുന്ദുഭിയെ വധിച്ചു വലിച്ചെറിഞ്ഞ തല മതംഗാശ്രമത്തിൽ വീണു. ആശ്രമം കളങ്കപ്പെടുത്തിയ ബാലിയെ ഋഷ്യമൂകാചലത്തിൽ  ചവിട്ടിയാൽ തലപൊട്ടിത്തെറിക്കുമെന്ന് മതംഗ മഹർഷി ശപിച്ചു. അതിനാൽ ഋഷ്യമൂകാചലം ബാലികേറാമലയായി.

No comments:

Post a Comment