ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

13 November 2020

ശിവാനന്ദലഹരീ – (1-10)

ശിവാനന്ദലഹരീ – ശങ്കരാചാര്യര്‍ (1-10)

📝 സ്ലോകം :-
കലാഭ്യ‍ാം ചൂഡാലങ്കൃതശശികലാഭ്യ‍ാം നിജതപഃ
ഫലാഭ്യ‍ാം ഭക്തേഷു പ്രകടിതഫലാഭ്യ‍ാം ഭവതു മേ |
ശിവാഭ്യാമസ്തോകത്രിഭുവനശിവാഭ്യ‍ാം ഹൃദി പുനര്‍
ഭവാഭ്യാമാനന്ദസ്ഫുരദനുഭവാഭ്യ‍ാം നതിരിയം || 1 ||

👉 അർത്ഥം :-
തലമുടിയിലലങ്കരിക്കപ്പെട്ട ചന്ദ്രക്കലയോടുകൂടിയവരായി; നിജപഃഫലാഭ്യ‍ാം – അന്യോന്യം ചെയ്യപ്പെട്ട തപസ്സിന്റെ ഫലഭൂതരായി; ഭക്തേഷു – ഭക്തന്മാരി‍ല്‍; പ്രകടിതഫലാഭ്യ‍ാം – പ്രകാശിപ്പിക്കപ്പെട്ട മോക്ഷം മുതലായ ഫലത്തോടുകൂടിയവരായി; അസ്തോകത്രിഭുവന ശിവാഭ്യ‍ാം – മൂന്നു ലോകത്തിന്റെയും ഏറ്റവുംമധികമായ മംഗളത്തിന്നു കാരണഭൂതരായി; ഹൃദി പുനര്‍ഭവാഭ്യ‍ാം – മനസ്സി‍‍ല്‍ (ധ്യാനിക്കുന്നതിനാ‍ല്‍ ) വീണ്ടും വിണ്ടും പ്രത്യക്ഷമാവുന്നവരായി; ആനന്ദസ്ഫുരദനുഭവാഭ്യ‍ാം – ആനന്ദത്തോടെ പ്രകാശിക്കുന്ന സ്വരൂപജ്ഞാനത്തോടുകൂടിയവരായിരിക്കുന്ന; ശിവാഭ്യ‍ാം – പാര്‍വ്വതീപരമേശ്വരന്മാര്‍ക്കായ്ക്കൊണ്ട്; ഭവതു – ഭവിക്കുമാറാകട്ടെ.

വേദം തുടങ്ങിയ വിദ്യകളെല്ലാറ്റിന്റേയും സ്വരൂപികളായി, ജടമുടിയില്‍ അലങ്കരിക്കപ്പെട്ട ചന്ദ്രക്കലയോടുകൂടിയവരായി, അന്യോന്യം തങ്ങള്‍ ചെയ്യുന്ന തപസ്സിന് ഒരാള്‍ക്കൊരാ‍ള്‍ ഫലഭൂതരായി സ്വഭക്തന്മാര്‍ക്ക്, ധര്‍മ്മം, മോക്ഷം തുടങ്ങിയ ഫലങ്ങളെ നല്‍ക്കുന്നവരായി, മൂന്നു ലോകത്തിനും അനല്പമായ മംഗളം നല്‍ക്കുന്നവരായി, ധ്യാനിക്കുന്തോറും മനസ്സില്‍ വീണ്ടും വീണ്ടും പ്രത്യക്ഷന്മാരാവുന്നവരായി, ആനന്ദരൂപികളായിരിക്കുന്ന ശ്രീ പാര്‍വ്വതിപരമേശ്വരന്മാര്‍ക്കായ്ക്കൊണ്ട് എന്റെ ഈ നമസ്കാരം ഭവിക്കട്ടെ

📝 സ്ലോകം :-
ഗളന്തീ ശംഭോ ത്വച്ചരിതസരിതഃ കില്ബിഷരജോ
ദളന്തീ ധീകുല്യാസരണിഷു പതന്തീ വിജയത‍ാം |
ദിശന്തീ സംസാരഭ്രമണപരിതാപോപശമനം
വസന്തീ മച്ചേതോഹൃദഭുവി ശിവാനന്ദലഹരീ || 2 ||

👉 അർത്ഥം :-
ശംഭോ! – ഹേ പരമേശ്വര!; ത്വച്ചരിതസരിതഃ – ഭവാന്റെ ചരിതമാകുന്ന നദിയി‍ല്‍നിന്നു; ഗളന്തീ – പെരുകി ഒഴുകി; കില്ബിഷരജഃ – പാപമാകുന്ന ധൂളിയെ; ദളന്തീ – നശിപ്പിക്കുന്നതും; ധീകല്യാസരണിഷു – ബുദ്ധികളാകുന്ന കൈത്തോടുകളില്‍; പതന്തീ – വീഴുന്നതും; സംസാരഭ്രമണപരിതാപോപശമനം ദിശന്തീ – ജനനമരണാദിയായ സംസാരത്തി‍‍ല്‍ ചുഴലുന്നതിനാലുണ്ടാവുന്ന ദുഃഖത്തിന് ശാന്തി ന‌ല്‍ക്കുന്നതും; മച്ചേതോഹ്രദഭുവി – എന്റെ ഹൃദയമാകുന്ന കയത്തില്‍; വസന്തീ – വസിക്കുന്നതുമായ; ശിവാനന്ദലഹരീ – ശിവാനന്ദപ്രവാഹം; വിജയത‍ാം – വിജയിച്ചരുളട്ടെ.

ഹേ പരമേശ ! ഭവാന്റെ പാവനചരിതമാകുന്ന നദിയില്‍ നിന്നു പെരുകി ഒഴുകി, പാപമാകുന്ന ധൂളിയെ നശിപ്പിച്ചുകൊണ്ട് ബുദ്ധിയാകുന്ന അരുവിയുടെ മാര്‍ഗ്ഗങ്ങളില്‍ പതിച്ച്, ജനനമരണാദിയാകുന്ന സംസാരത്തില്‍ പെട്ടു കറങ്ങുന്ന (ചുഴലുന്ന) തിനാലുണ്ടാവുന്ന ദുഃഖത്തിന് ശാന്തിചേര്‍ത്തുകൊണ്ട് എന്റെ ഹൃദയമാകുന്ന സരസ്സില്‍ അലഞ്ഞുലഞ്ഞ് ഓളംതല്ലിക്കൊണ്ടു കുടികൊള്ളുന്ന ശിവാനന്ദപ്രവാഹം വിജയിച്ചരുളട്ടെ.

📝 സ്ലോകം :-
ത്രയീവേദ്യം ഹൃദ്യം ത്രിപുരഹരമാദ്യം ത്രിനയനം
ജടാഭാരോദാരം ചലദുരഗഹാരം മൃഗധരം |
മഹാദേവം ദേവം മയി സദയഭാവം പശുപതിം
ചിദാലംബം സ‍ാംബം ശിവമതിവിഡംബം ഹൃദി ഭജേ || 3 ||

👉 അർത്ഥം :-
ത്രയീവേദ്യം – മൂന്നു വേദങ്ങളാ‍ല്‍ അറിയത്തക്കവനായി; ഹൃദ്യം – മനസ്സിന്നിണങ്ങിയ; ത്രിപുരഹരം – മുപ്പുരങ്ങളെ ചുട്ടെരിച്ചവനായി; ആദ്യം ത്രിനയനം – എല്ലാറ്റിന്നുമാദിയായി മുക്കണ്ണനായി; ജടാഭാരോദാരം ചലദുരഗ്രഹാരം – ഇളകിക്കൊണ്ടിരിക്കുന്ന സര്‍പ്പങ്ങളെ മാലയായണിഞ്ഞവനായ്; മൃഗധരം – മാനിനെ ധരിച്ചവനായി; മഹാദേവം ദേവം – മഹാദേവനായി പ്രകാശസ്വരൂപിയായി; മയി സദയഭാവം – എന്നി‍‍‍ല്‍ കരുണയോടുകൂടിയവനായി; പശുപതിം – ജീവജാലങ്ങ‍ള്‍ക്കെല്ലാമാധാരമായി; ചിദാലംബം – സ്വരൂപജ്ഞാനത്തിന് സാധനഭൂതനായി; സ‍ാംബം – ഉമാസഹിതനായി; അതിവിഡംബം – പ്രപഞ്ചത്തെ അനുകരിക്കുന്ന; ശിവം – മംഗളമൂര്‍ത്തിയെ; ഹൃദി ഭജേ – ഹൃദയത്തി‍‍ല്‍ ഞാ‍‌ന്‍‍‍‍ ഭജിക്കുന്നു.

മൂന്നു വേദങ്ങളാല്‍ അറിയത്തക്കവനായി മനോജ്ഞനായി മുപ്പുരങ്ങളേയും ചുട്ടെരിച്ചവനായി, ആദ്യനായി മുക്കണ്ണനായി കനത്ത ജടാഭാരത്താലതിഗംഭീരനായി ഇളകിക്കൊണ്ടിരിക്കുന്ന സര്‍പ്പത്തെ ഭൂഷണമാക്കിയവനായി, മഹാദേവനായി, പ്രകാശ സ്വരൂപനായി, എന്നില്‍ കരുണയോടുകുടിയവനായി, ജീവജാലങ്ങാള്‍ക്കെല്ലാമാധാരമായി, സ്വരൂപജ്ഞാനത്തിന്നു സാധനഭൂതനായി, ഉമാസഹിതനായി പ്രപഞ്ചാനുസാരിയായിരിക്കുന്ന ആ മംഗളവിഗ്രഹനെ (ശിവനെ) ഞാന്‍ ഹൃദയത്തില്‍ ഭജിക്കുന്നു.

📝 സ്ലോകം :-
സഹസ്രം വര്‍ത്തന്തേ ജഗതി വിബുധാഃ ക്ഷുദ്രഫലദാ
ന മന്യേ സ്വപ്നേ വാ തദനുസരണം തത്കൃതഫലം |
ഹരിബ്രഹ്മാദീനാമപി നികടഭാജാമസുലഭം
ചിരം യാചേ ശംഭോ തവ പദ‍ാംഭോജഭജനം || 4 ||

👉 അർത്ഥം :-
ജഗതി – ലോകത്തി‌‍‍ല്‍; ക്ഷുദ്രഫലദഃ വിബുധാഃ – അതിതുച്ഛമായ ഫലത്തെമാത്രം; നല്‍ക്കുവാ‍ന്‍ – കഴിവുള്ളവരായ ദേവന്മാ‌‍ര്‍‍‍‍; സഹസ്രം വര്‍ത്തന്തേ – ആയിരക്കണക്കിലുണ്ട്; സ്വപ്നേ വാ – സ്വപ്നത്തിലുംകൂടി തദനുസരണം അവരുടെ ആശ്രയത്തേയും തത്കൃതഫലം അതുകൊണ്ടുണ്ടാകാവുന്ന ഫലത്തേയും; ന മന്യേ – കൊതിക്കുന്നില്ല; ശംഭോ! – സുഖങ്ങള്‍ക്കെല്ല‍ാം നിദാനമായ; ശിവ! – മംഗളമൂര്‍ത്തേ!; നികുടഭാജ‍ാം – അടുത്തുനില്‍ക്കുന്നവരായ; ഹരിബ്രഹ്മാദീന‍ാം – അപി അസുലഭം വിഷ്ണു, ബ്രഹ്മാവ് മുതലായവര്‍ക്കും കൂടി ലഭിക്കാവുന്നതല്ലാത്ത; തവ – നിന്തിരുവടിയുടെ; പദ‍ാംഭോജഭജനം – പദകമലങ്ങളുടെ ഭജനം; ചിരം – എന്നെന്നേക്കുമായി; യാചേ – ഞാ‍‍ന്‍ യാചിച്ചുകൊള്ളൂന്നു.

ലോകത്തില്‍ അതിനിസ്സാരങ്ങളായ ഫലങ്ങളെ ഉടനടി നല്‍ക്കുന്നവരായ ദേവന്മാര്‍ അനേകായിരമുണ്ട്. അവരെ ആശ്രയിക്കുന്നതിന്നോ, അവ‍ര്‍ തരുന്ന ഫലത്തിന്നോ ഞാന്‍ ക‍ാംക്ഷിക്കുന്നില്ല. ഹേ സുഖങ്ങള്‍ക്കാധാരഭൂതനായ മംഗളവിഗ്രഹ ! സമീപവര്‍ത്തികളായ വിഷ്ണു, ബ്രഹ്മദേവന്‍ മുതലായവര്‍ക്കുകൂടി അസുലഭമായിരിക്കുന്ന നിന്തിരുവടിയുടെ പാദസേവയെ മാത്രമെ എന്നന്നേക്കുമായി ഞാന്‍ യാചിക്കുന്നുള്ളു.

📝 സ്ലോകം :-
സ്മൃതൌ ശാസ്ത്രേ വൈദ്യേ ശകുനകവിതാഗാനഫണിതൌ
പുരാണേ മന്ത്രേ വാ സ്തുതിനടനഹാസ്യേഷ്വചതുരഃ |
കഥം രാജ്ഞ‍ാം പ്രീതിര്‍ഭവതി മയി കോഽഹം പശുപതേ
പശും മ‍ാം സ‍ര്‍വജ്ഞ പ്രഥിത കൃപയാ പാലയ വിഭോ || 5 ||

👉 അർത്ഥം :-
സ്മൃതൗ – മനുസ്മൃതി തുടങ്ങിയ ധര്‍മ്മശാസ്ത്രത്തിലോ; ശാസ്ത്രേ – തര്‍ക്ക വ്യാകരണാദിശാസ്ത്രങ്ങളിലോ; വൈദ്യേ – ധന്വന്തരീനിര്‍മ്മിതമായ വൈദ്യശാസ്ത്രത്തിലോ; ശകുനകവിതാ ഗാനഫണിതൗ – ശകുനം, കവിതാ, സംഗീതം ഇവയെ പറയുന്നതിലോ; പുരാണേ മന്ത്രേ – പുരാണങ്ങളിലോ മന്ത്രശാസ്ത്രത്തിലോ; സ്തുതിനടന-ഹാസ്യേഷുവാ – സ്തുതിക്ക‍ല്‍,നൃത്തം, ഫലിതം പറഞ്ഞു രസിപ്പിക്കുക ഇവയില്തന്നേയോ; അചതുരഃ – ഞാന്‍ സമര്‍ത്ഥനല്ല; രാജ്ഞ‍ാം പ്രീതിഃ – രാജാക്കന്മാര്‍ക്ക് പ്രീതി; മയി കഥം ഭവതി? – എന്നില്‍ എങ്ങിനെയുണ്ടാവും?; പശുപതേ! – സര്‍വ്വജ്ഞ!; ഹേ ജഗദീശ! – എല്ലാമറിയുന്നോവോ! പ്രഥിത!; ശ്രുതിപ്രസിദ്ധിയാര്ന്നുലള്ളോവേ! – വിഭോ! സര്‍വ്വവ്യാപക!; പശും അഹം കഃ – സാധുവായും, ഞാന്‍ ആരെന്നുതന്നെ അറിയാത്തവനായുമിരിക്കുന്ന; മ‍ാം കൃപയാ പാലായ! – എന്നെ കരുണയാര്‍ന്നു കാത്തരുളേണമേ.

മനുസ്മൃതി തുടങ്ങിയ ധര്‍മ്മശാസ്ത്രങ്ങളിലോ, തര്‍ക്കവ്യാകരണാദികളിലോ, വൈദ്യം, ശകുനശാസ്ത്രം, കവനകല, സംഗീതശാസ്ത്രം, പുരാണം, മന്ത്രശാസ്ത്രം, സ്തുതി, നൃത്തം, ഹാസ്യചേഷ്ടകളെ അഭിനയിക്ക‍‍ല്‍ എന്നിവയിലോ ഞാനല്പവും സമര്‍ത്ഥനല്ല. അങ്ങിനെയിരിക്കെ രാജപ്രീതി എനിക്ക് എങ്ങിനെ ലഭിക്കും? ഹേ ജഗദീശ്വര ! സര്‍വ്വജ്ഞനായി, ശ്രുതിപ്രസിദ്ധനായി, സര്‍വ്വവ്യാപിയായിരിക്കുന്നോവേ ! സാധുവും തന്നത്താനറിയാത്തവനുമായ എന്നെ കരുണയോടെ കാത്തരുളേണമേ.

📝 സ്ലോകം :-
ഘടോ വാ മൃത്പിണ്ഡോഽപ്യണുരപി ച ധൂമോഽഗ്നിരചലഃ
പടോ വാ തന്തുര്‍വാ പരിഹരതി കിം ഘോരശമനം |
വൃഥാ കണ്ഠക്ഷോഭം വഹസി തരസാ തര്‍ക്കവചസാ
പദ‍ാംഭോജം ശംഭോര്‍ഭജ പരമസൌഖ്യം വ്രജ സുധീഃ || 6 ||

👉 അർത്ഥം :-
സുധീഃ! – ഹേ സുബുദ്ധേ!; ഘടോ വാ – കുടമോ; മൃത് പിണ്ഡഃ അപി – മണ്കഃട്ടയോ; അണുഃ അപി ച ധൂമഃ – പരമാണുവോഎന്നല്ല പുകയോ; അഗ്നിഃ അചലഃ – അഗ്നിയോ പര്‍വ്വതമോ; പടഃ വാ തന്തുഃ വാ – വസ്ത്രമോ നൂലോ; ഘോരശമനം – ഭയങ്കരമായ മൃത്യുവിനെ; പരിഹരതി കിം? – പരിഹരിക്കുന്നുണ്ടോ?; തര്‍ക്കവചസാ – യശാസ്ത്രത്തിലെ വാക്യത്താ‍‍‍ല്‍‍‍; വൃഥാ – നിഷ്പലമായ കണ്ഠക്ഷോഭം; വഹസിഃ – കണ്ഠക്ഷോഭത്തെ ചെയ്യുന്നു; ശംഭോഃ – ശുഭപ്രദനായ ശംഭുവിന്റെ; പദ‍ാംഭോജം ഭജ – പൊല്‍ത്താരടികളെ ഭജിക്കുക; തരസാ – ഉടന്‍തന്നെ പരമസൗഖ്യം; വ്രജ – ഉല്‍കൃഷ്ടമായ സൗഖ്യത്തെ പ്രാപിക്കുക.

ന്യായശാസ്ത്രോക്തങ്ങളായ ഘടം, മണ്ണ്, അണു, ധൂമം അഗ്നി, പര്‍വ്വതം, വസ്ത്രം, നൂല്‍ എന്നിവ ഭയങ്കരനായ മൃത്യുവിനെ തടുത്തു നിര്‍ത്തുമോ? പിന്നെയെന്തിനാണ് അപ്രകാരമുള്ള വാക്യങ്ങളുച്ചരിച്ച് വെറുതെ കണ്ഠക്ഷോഭം ചെയ്യുന്നതു, സര്‍വ്വ കല്യാണങ്ങളും നല്‍ക്കുന്ന ശംഭുവിന്റെ തൃച്ചേവടികളെ ഭജിക്കൂ! ഉടനെ തന്നെ ഉല്‍കൃഷ്ടമായ സൗഖ്യത്തേയും പ്രാപിക്കൂ!

📝 സ്ലോകം :-
മനസ്തേ പാദാബ്ജേ നിവസതു വചഃ സ്തോത്രഫണിതൌ
കരൌ ചാഭ്യര‍ച്ചായ‍ാം ശ്രുതിരപി കഥാകര്‍ണ്ണനവിധൌ |
തവ ധ്യാനേ ബുദ്ധിര്‍ന്നയനയുഗളം മൂര്‍ത്തിവിഭവേ
പരഗ്രന്ഥാന്‍ കൈര്‍വ്വാ പരമശിവ ജാനേ പരമതഃ || 7 ||

👉 അർത്ഥം :-
പരമശിവ! മനഃ – ഹേ പരമേശ്വര!; മനസ്സ് തേ പാദാബ്ജേ – നിന്തിരുവടിയുടെ പദകമലത്തിലും; വചഃ സ്ത്രോത്രഫണിതൗ – വചസ്സ് സ്തുതിവാക്യങ്ങളിലും; കരൗ അഭ്യര്‍ച്ചായ‍ാംച – കൈകള്‍ ആരാധനാ വിധികളിലും; ശ്രുതിഃ കഥാകര്‍ണ്ണനവിധൗഅപി – കാതു ത്വച്ചരിതങ്ങളെ കേള്‍ക്കുന്നതിലും – ബുദ്ധിഃ തവ ധ്യാനേ – ബുദ്ധി നിന്തിരുവടിയുടെ ധ്യാനത്തിലും; നയനയുഗളം – കണ്ണിണകള്‍; മൂര്‍ത്തിവിഭവേ – മോഹനവിഗ്രഹത്തിലും; നിവസതു – വിട്ടുപിരിയാതിരിക്കട്ടെ; അതഃ പരം – അതില്‍പിന്നെ; പരഗ്രന്ഥാ‍‍‍‍‍ന്‍ കൈഃ വാ ജാനേ: – മറ്റു ഗ്രന്ഥങ്ങളേ ഏതു(ഇന്ദ്രിയങ്ങള്‍) കൊണ്ടാണ് ഞാന്‍ അറിയുക.

ഹേ പരമേശ്വര! എന്റെ മനസ്സ് ഭവാന്റെ പദകമലത്തിലും വചസ്സ് സ്തുതിവാക്യങ്ങളിലും കരം ആരാധനാവിധികളിലും ചെവി ചരിത്രശ്രവണങ്ങളിലും ബുദ്ധി ഭവാന്റെ ധ്യാനത്തിലും കണ്ണിണക‌ള്‍ മോഹനവിഗ്രഹത്തിലും വിട്ടുപിരിയാതെ വര്‍ത്തിക്കട്ടെ. എന്നാല്‍ പിന്നെ ഇത്രരഗ്രന്ഥങ്ങളെ മറ്റേതിന്ദ്രീയങ്ങള്‍കൊണ്ടാണ് ഞാ‌ന്‍ അറിയുക.

📝 സ്ലോകം :-
യഥാ ബുദ്ധിഃ ശുക്തൌ രജതമിതി കാചാശ്മനി മണി‍ര്‍ –
ജലേ പൈഷ്ടേ ക്ഷീരം ഭവതി മൃഗതൃഷ്ണാസു സലിലം |
തഥാ ദേവഭ്രാന്ത്യാ ഭജതി ഭവദന്യം ജഡജനോ
മഹാദേവേശം ത്വ‍ാം മനസി ച ന മത്വാ പശുപതേ || 8 ||

👉 അർത്ഥം :-
മഹാദേവ! – ദേവദേവനായിരിക്കുന്ന; പശുപതേ! – ഹേ സര്‍വ്വേശ്വര!; ശുക്തൗ രജതം – മുത്തുച്ചിപ്പിയില്‍ വെള്ളിയെന്നും; കാചാശ്മനി മണിഃ – കാചക്കല്ലില്‍ മാണിക്യമെന്നും; പൈഷ്ടേ ജലേ ക്ഷീരം – മാവുകലര്‍ന്ന വെള്ളത്തില്‍ പാലെന്നും; മൃഗതൃഷ്ണാസു സലിലം – കാനല്‍നീരി‍ല്‍ വെള്ളമെന്നും; ഇതി ബുദ്ധിഃ – എന്നിപ്രകാരമുള്ള ബുദ്ധി; യഥാ ഭവതി – ഏതുവിധത്തില്‍ ഉണ്ടാവുന്നുവോ; തഥാ ജഡജനഃ അതുപോലെ മൂഢന്മാര്‍; ഈശം ത്വ‍ാം – ജഗല്‍ക്കാരണനായ നിന്തിരുവടിയെ; മനസി ച ന മത്വാ – മനസ്സില്‍കൂടി നിനിയ്ക്കാതെ; ഭവദന്യം – നിന്തിരുവടിയെവിട്ടു വേറൊരുവനെ; ദേവഭ്രാന്ത്യാ – ഈശ്വരനെന്ന വ്യാമോഹത്താല്‍; ഭജതി – സേവിക്കുന്നു.

ഹേ ദേവദേവ! സര്‍വ്വേശ്വര! മുത്തുച്ചിപ്പിയി‍ല്‍ വെള്ളിയെന്നും കാചക്കല്ലി‍ല്‍ മാണിക്യമെന്നും മാവുകലര്‍ന്ന വെള്ളത്തി‍ല്‍ പാലെന്നും മരുമരീചികയി‍ല്‍ വെള്ളമെന്നും ഉള്ള മാനസഭ്രാന്തി ഏതു വിധത്തില്‍ ഉണ്ടാവുന്നുവോ അതുപോലെ മുഢന്മാര്‍ ജഗന്നിയന്താവായ നിന്തിരുവടിയെ മനസ്സില്‍കൂടി നിനയ്ക്കാതെ നിന്തിരുവടിയില്‍നിന്നും ഭിന്നനായ വേറൊരുവനെ ഈശ്വരനെന്ന വ്യമോഹത്താല്‍ സേവിക്കുന്നു.

📝 സ്ലോകം :-
ഗഭീരേ കാസാരേ വിശതി വിജനേ ഘോരവിപിനേ
വിശാലേ ശൈലേ ച ഭ്രമതി കുസുമാര്‍ത്ഥം ജഡമതിഃ |
സമര്‍പ്പ്യൈകം ചേതഃ സരസിജമുമാനാഥ ഭവതേ
സുഖേനാവസ്ഥാതും ജന ഇഹ ന ജാനാതി കിമഹോ || 9 ||

👉 അർത്ഥം :-
ഉമാനാഥ! – പാര്‍വ്വതീപതേ!; ജഡമതിഃ ജനഃ – മൂഢനായ മനുഷ്യയ‌‍ന്‍; കുസുമാര്‍ത്ഥം – പുഷ്പത്തിന്നായി; ഗഭീരേ കാസാരേ – ആഴമേറിയ തടാകത്തിലും; വിശതിഃ – ചെന്നിറങ്ങുന്നു; വിജനേ – ജനവാസമില്ലാത്ത; ഘോരവിപിനേ – ഭയങ്കരമായ കാട്ടിലും; വിശാലേ ശൈലേ – വിസ്താരമേറിയ പര്‍വ്വതത്തിലും; ഭ്രമതി ച – ചുറ്റിത്തിരിയുകയും ചെയ്യുന്നു.; ഏകം – ഒറ്റയായി നില്‍ക്കുന്ന; ചേതഃസരസിജം – മനസ്സാകുന്ന താമരപ്പൂവിനെ; ഭവതേ സമര്‍പ്പ്യ – അങ്ങയ്ക്കാക്കൊണ്ട് സമര്‍പ്പിച്ചു; ഇഹ – ഇവിടെ; സുഖേന അവസ്ഥാതും – സുഖമായി വസിക്കുന്നതിന്നു; കിം ന ജാനാതി – എന്തുകൊണ്ടാണറിവില്ലാതിരിക്കുന്നതു; അഹോ! – ആശ്ചര്‍യ്യംതന്നെ!

പാര്‍വ്വതീപതേ! മൂഢനായ മനുഷ്യന്‍ ആഴമേറിയ തടാകത്തിലും ജനവാസമില്ലാത്ത ഭയങ്കരമായ വനത്തിലും വിസ്താരമേറിയ പര്‍വ്വതത്തിലും പുഷ്പത്തിന്നുവേണ്ടി അലഞ്ഞുതിരിഞ്ഞു നടക്കുന്നു. മനസ്സാകുന്ന ഒരു താമരപ്പുവിനെ അങ്ങയ്ക്കായ്ക്കൊണ്ട് സമര്‍പ്പിച്ച് ഇഹലോകത്തി‍ല്‍ പരമാനന്ദമനുഭവിച്ച് സുഖിച്ചിരിക്കുന്നതിന്ന് അവന്നു അറിവില്ലാതിരിക്കുന്നു; ആശ്ചര്‍യ്യംതന്നെ.

📝 സ്ലോകം :-
നരത്വം ദേവത്വം നഗവനമൃഗത്വം മശകതാ
പശുത്വം കീടത്വം ഭവതു വിഹഗത്വാദി ജനനം |
സദാ ത്വത്പാദാബ്ജസ്മരണപരമാനന്ദലഹരീ –
വിഹാരാസക്തം ചേദ്ധൃദയമിഹ കിം തേന വപുഷാ || 10 ||

👉 അർത്ഥം :-
നരത്വം ദേവത്വം – മനുഷ്യത്വമോ, ദേവത്വമോ; നഗവനമൃഗത്വം – മല, കാട്, നാ‍ല്‍ക്കാലികളായ ദുഷ്ടമൃഗങ്ങ‍ള്‍ ഇവയുടെ അവസ്ഥയോ; മശക്താ – കൊതുവിന്റെ അവസ്ഥയോ; പശുത്വം – പശുവിന്റെ ജന്മമോ; കീടത്വം – പുഴുവിന്റെ അവസ്ഥയോ; വിഹതത്വാദി പക്ഷിത്വം – മുതലായ; ജനനം ഭവതു ജന്മമോ – ഉണ്ടായിക്കൊള്ളട്ടെ; ഹൃദയം – മനസ്സ്; ഇഹ സദാ – ഈ ലോകത്തി‍ല്‍ എല്ലായ്പോഴും; ത്വത്പാദാബ്‍ജ സ്മരണപരമാനന്ദ ലഹരീവിഹാരാസക്തം ചേത് – ഈ ലോകത്തി‍ല്‍ എല്ലായ്പോഴും നിന്തിരുവടിയുടെ ചെന്താരടികളെ സ്മരിക്കുന്നതാകുന്ന പരമാനന്ദത്തിന്റെ പ്രവാഹത്തില്‍ കേളിയാടുന്നതിന്നു താല്പര്‍യ്യമുള്ളതായി ഭവിക്കുന്നപക്ഷം; തേന വപുഷാ – ആ ശരീരത്താ‍ല്‍; കിം? – എന്തനര്‍ത്ഥമാണുണ്ടാവുക ?

മനുഷ്യത്വമോ, ദേവത്വമോ, മലം, കാട്, മൃഗങ്ങള്‍ , കൊതു, പശു, പുഴു, പക്ഷി മുതലായവരുടെ അവസ്ഥയോ എന്നിക്കുണ്ടാക്ക് കൊള്ളട്ടെ. ഇഹത്തില്‍ എല്ലായ്പോഴും നിന്തിരുവടിയുടെ പൊല്‍ത്താരടികളെ സ്മരിക്കുന്നതുകൊണ്ടുണ്ടാവുന്ന പരമാനന്ദരസപ്രവാഹത്തില്‍ ക്രീഡിക്കുന്നതിന്നു മനസ്സിന്നു താല്പര്‍യ്യമുള്ളപക്ഷം തുച്ഛമായ ഭൗതികാശരീരംകൊണ്ട് എന്തനര്‍ത്ഥമാണുണ്ടാവാനുള്ളത്?

No comments:

Post a Comment