ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

13 November 2020

ശിവാനന്ദലഹരീ – (81-90)

ശിവാനന്ദലഹരീ – ശങ്കരാചാര്യര്‍ (81-90)

📝 സ്ലോകം :-
കഞ്ചിത്കാലമുമാമഹേശ ഭവതഃ പാദാരവിന്ദാര്‍ച്ചനൈഃ
കഞ്ചിദ്ധ്യാനസമാധിഭിശ്ച നതിഭിഃ കംചിത്കഥാകര്‍ണ്ണനൈഃ |
കഞ്ചിത് കഞ്ചിത് കഞ്ചിദവേക്ഷനൈശ്ച നുതിഭിഃ കഞ്ചിദ്ദശാമീദൃശീം
യഃ പ്രാപ്നോതി മുദാ ത്വദര്‍പ്പിതമനാ ജീവന്‍ സ മുക്തഃ ഖലു || 81 ||

👉 അർത്ഥം :-
ഉമാമഹേശ! – ഉമാസഹിതനായ ഈശ!; കഞ്ചിത് കാലം ഭവതഃ – കുറെ സമയം നിന്തിരുവടിയുടെ; പാദാരവിന്ദാര്‍ച്ചനൈഃ – പൊല്‍ത്താരടികളുടെ പൂജകൊണ്ടും; കഞ്ചിത് – കുറെ സമയം; ധ്യാനസമാധിഭിഃ ച – ധ്യാനനിഷ്ഠകളെകൊണ്ടും; കഞ്ചിത് നതിഭിഃ – അല്പസമയം നമസ്കാരങ്ങളെക്കൊണ്ടും; കഞ്ചിത് – കുറെ സമയം; അവേക്ഷണൈഃ ച – ദര്‍ശനംകൊണ്ടും; കഞ്ചിത് നുതിഭിഃ – കുറെ സമയം സ്തുതികള്‍കൊണ്ടും; കഞ്ചിത് – കുറെക്കാലം; ഈദൃശീം ദശ‍ാം – ഇപ്രകാരമുള്ള ദിനചര്‍യ്യയെ; യഃ മുദാ – ആരാണോ സന്തോഷത്തോടെ; ത്വദര്‍പ്പിതമനാഃ – അങ്ങയില്‍ അര്‍പ്പിച്ച ഹൃദയത്തോടെ; പ്രാപ്നോതി – പ്രാപിക്കുന്നതു; സഃ ഖലു ജീവമുക്തഃ – അവന്‍തന്നെയാണ് ജീവന്മുക്ത‍ന്‍ .

ഹേ സ‍ാംബമൂര്‍ത്തേ! യാതൊരുവന്‍ അങ്ങയിലര്‍പ്പിച്ച ഹൃദയത്തോടെ അങ്ങയുടെ തൃപ്പാദപൂജ, ധ്യാനം, നമസ്കാരം, കഥാ ശ്രവണം, ദര്‍ശനം, കീര്‍ത്തനം എന്നീ നിയമപൂര്‍വ്വകമായ ദീനചര്‍യ്യയെ സന്തോഷത്തോടെ അനുഷ്ഠിക്കുന്നുവോ, അവന്‍തന്നെയാണ് ജീവന്മുക്ത‍ന്‍ .

📝 സ്ലോകം :-
ബാണത്വം വൃഷഭത്വമര്‍ദ്ധവപുഷാ ഭാര്യാത്വമാര്‍യ്യാപതേ
ഘോണിത്വം സഖിതാ മൃദംഗവഹതാ ചേത്യാദി രൂപം ദധൌ |
ത്വത്പാദേ നയനാര്‍പ്പണം ച കൃതവാന്‍ ത്വദ്ദേഹഭാഗോ ഹരിഃ
പൂജ്യാത്പൂജ്യതരഃ സ ഏവ ഹി ന ചേത് കോ വാ തദാന്യോഽധികഃ | 82 ||

👉 അർത്ഥം :-
ആര്‍യ്യപതേ! – പാര്‍വ്വതീപതേ!; ഹരിഃ ഹി – വിഷ്ണുഭഗവാ‍ന്‍ യാതൊന്നു ഹേതുവായിട്ട്; ബാണത്വം – വൃഷഭത്വം (നിന്തിരുവടിയുടെ) ബാണമെന്ന അവസ്ഥയേയും; അര്‍ദ്ധവപുഷാ – പകുതി ശരീരത്താ‍ല്‍; ഭാര്‍യ്യാത്വം – പത്നിയെന്ന അവസ്ഥയേയും; ഘോണിത്വം – പന്നിയായിരിക്കുക എന്ന അവസ്ഥയേയും; സഖിതാ – സഖിയുടെ ഭാവത്തേയും; മൃദംഗവഹാതാച – മൃദംഗം ചുമക്കുന്നവന്റെ അവസ്ഥയേയും; ഇത്യാദി – എന്നിങ്ങിനെയുള്ള; രൂപം ദധൗ ച – രൂപത്തേയും ധരിച്ചുവോ എന്നല്ല; ത്വദ്പാദേ – നിന്തിരുവടിയുടെ കാലടികളി‍ല്‍ ; നയനാര്‍പ്പണംകൃതവാന്‍ – കണ്ണുകളേയും അര്‍പ്പിച്ചുവോ; ത്വദ്ദേഹഭാഗഃ സഃ ഏവ ഹി – നിന്തിരുവടിയുടെ ശരീരാര്‍ദ്ധത്തോടുകൂടിയവനായ അദ്ദേഹംതന്നെ; പൂജ്യാത് – പൂജിക്കത്തക്കവരിലുംവെച്ച്; പൂജ്യതരഃ – ഏറ്റവും പൂജിക്കപ്പെ ടേണ്ടവനായി; ന ചേത് തദന്യഃ – ഭവിക്കുന്നില്ലെങ്കി‍ല്‍ അദ്ദേഹത്തേക്കാ‍ള്‍; അധികഃ കഃ വാ പ്രശസ്തനായവന്‍ – ആര്‍തന്നെയാണ് ?

ഹേ ഉമാവല്ലഭ! ശ്രീമഹാവിഷ്ണു മുപ്പുരങ്ങളേയും ചുട്ടെരിച്ച നിന്തിരുവടിയുടെ ശരഭാവത്തെ കൈക്കൊണ്ടു; നിന്തിരുവടിയുടെ വാഹനമായ വൃഷഭമായി ചമഞ്ഞു; അങ്ങയുടെ ശരീരാര്‍ദ്ധമായി പത്നീഭാവത്തേയും, നിന്തിരുവടിയുടെ തൃപ്പാദങ്ങളെ കണ്ടെത്തുവാന്‍ വേണ്ടി വരാഹരൂപത്തേയും സ്വീകരിച്ചു; മോഹിനീരൂപത്തില്‍ സഖിയായി ക്രീഡിച്ചു; പ്രദോഷനൃത്തം ചെയ്യുന്ന അവസരത്തില്‍ മൃദംഗകൊട്ടുന്നവനായി; എന്നല്ല അങ്ങയുടെ പൊല്‍ത്താരടികളെ ഉള്ളം കുളിരുമാറ് ദര്‍ശിക്കുകയും ചെയ്തു. ഈ കാരണങ്ങള്‍കൊണ്ട് അദ്ദേഹമാണല്ലോ ഏറ്റവും പൂജനീയ‍ന്‍ ! അദ്ദേഹത്തേക്കാള്‍ ശ്രേഷ്ഠനായി വേറെ ആര്‍തന്നെയാണുള്ളത് ?

📝 സ്ലോകം :-
ജനനമൃതിയുതാന‍ാം സേവയാ ദേവതാന‍ാം
ന ഭവതി സുഖലേശഃ സംശയോ നാസ്തി തത്ര |
അജനിമമൃതരൂപം സ‍ാംബമീശം ഭജന്തേ
യ ഇഹ പരമസൌഖ്യം തേ ഹി ധന്യാ ലഭന്തേ || 83 ||

👉 അർത്ഥം :-
ജനനമൃതിയുതാന‍ാം – ജനനവും മരണവുമുള്ളവരായ; ദേവതാന‍ാം സേവയാ – മറ്റുള്ള ദേവന്മാരുടെ ഭജനംകൊണ്ട്; സുഖലേശഃ ന ഭവതി – സുഖമല്പമെങ്കിലും ഭവിക്കുന്നില്ല; തത്ര – ഇതി‍ല്‍ ; സംശയഃ ന അസ്തി – സംശയമേയില്ല; അജനിം – ജനനമില്ലാത്തവനും; അമൃതരൂപം – നാശമില്ലാത്തസ്വരൂപത്തോടുകൂടിയവനും; സ‍ാംബം ഈശം – അംബികാസമേതനുമായ ഈശ്വരനെ; ഇഹ യേ ഭജന്തേ – ഈ ജന്മത്തില്‍ യതൊരുവ‍ന്‍ ഭജിക്കുന്നുവോ; തേ ഹി ധന്യാഃ – അവര്‍തന്നെയാണ് ഭാഗ്യവാന്മാരായി; പരമസൗഖ്യം – ലഭന്തേ പരമാനന്ദത്തെ പ്രാപിക്കുന്നത്.

ജന്മനാശാദികളുള്ളവരായ അന്യദേവന്മാരെ ഭജിക്കുന്നതുകൊണ്ട് അല്പമെങ്കിലും സുഖം ലഭിക്കുകയില്ലെന്നത് തീര്‍ച്ചതന്നെ. ആദ്യന്തരഹിതനും അംബികാസമേതനുമായ ലോകേശ്വരനെ ആരൊരുവര്‍ ഈ ജന്മത്തി‍ല്‍ ഭജിക്കുന്നുവോ, അവന്‍തന്നെയാണ് അതിഭാഗ്യവാന്മാരായി ഉത്കൃഷ്ടമായ സൗഖ്യത്തെ അനുഭവിക്കുന്നത്.

📝 സ്ലോകം :-
ശിവ തവ പരിചര്യാസന്നിധാനായ ഗൌര്‍യ്യാ
ഭവ മമ ഗുണധുര്‍യ്യ‍ാം ബുദ്ധികന്യ‍ാം പ്രദാസ്യേ |
സകലഭുവനബന്ധോ സച്ചിദാനന്ദസിന്ധോ
സദയ ഹൃദയഗേഹേ സര്വദാ സംവസ ത്വം || 84 ||

👉 അർത്ഥം :-
ശിവ! – സര്‍വ്വമംഗളപ്രദനായി ഭവ! ജഗത്കാരണനായിരിക്കുന്നോവേ!; ഗൗര്‍യ്യാ തവ – പാര്‍വ്വതീദേവിയോടുകൂടിയ നിന്തിരുവടിക്കു; പരിചര്‍യ്യാസന്നിധാനായ – അടുത്തിരുന്നുപചരിക്കുന്നതിന്നായി; ഗുണധൂര്‍യ്യ‍ാം – സദ്ഗുണവതിയായ; മമ ബുദ്ധികന്യ‍ാം – എന്റെ ബുദ്ധിയാകുന്ന കന്യകയെ; പ്രദാസ്യേ – തന്നേയ്ക്ക‍ാം; സകലഭുവനബന്ധോ – ലോകങ്ങള്‍ക്കെല്ല‍ാം ബന്ധുവായി; സച്ചിദാനന്ദസിന്ധോ – സത്, ചിത്, ആനന്ദം ഇവയ്ക്കിരിപ്പിടമായ; സദയ – കാരുണ്യശാലിയായിരിക്കുന്ന; ദേവ! ത്വം സര്‍വ്വദാ – നിന്തിരുവടി എല്ലായ്പോഴും; ഹൃദയഗേഹേ – എന്റെ ഹൃദയമാകുന്ന വസതിയി‍ല്‍ ‍; സംവസ – പാര്‍ത്തുകൊണ്ടാലും.

ഹേ സര്‍വമംഗളപ്രദനായ ലോകേശ! പാര്‍വ്വതീസമേതനായ ഭവാനെ അടുത്തിരുന്നു ഉപചരിക്കുന്നതിന്നായി ഗുണങ്ങളെല്ല‍ാം തികഞ്ഞ എന്റെ ബുദ്ധിയായ കന്യകയെ ഞാന്‍ നല്‍കിക്കൊള്ള‍ാം. ലോകബാന്ധവനും സച്ചിദാനന്ദസ്വരൂപിയായ ദയാനിധേ! ഭവാന്‍ എന്റെ മനോമന്ദിരത്തി‍ല്‍ വാസമുറപ്പിച്ചുകൊണ്ടാലും.

📝 സ്ലോകം :-
ജലധിമഥനദക്ഷോ നൈവ പാതാളഭേദീ
ന ച വനമൃഗയായ‍ാം നൈവ ലുബ്ധഃ പ്രവീണഃ |
അശനകുസുമഭൂഷാവസ്ത്രമുഖ്യ‍ാം സപര്യ‍ാം
കഥയ കഥമഹം തേ കല്പയാനീന്ദുമൌലേ || 85 ||

👉 അർത്ഥം :-
ഇന്ദുമൗലേ! – അഹം ചന്ദ്രചൂഡാ! ഞാന്‍ ‍; ജലധിമഥനദക്ഷഃ – സമുദ്രത്തെ കടയുന്നതില്‍ ‍; സമര്‍ത്ഥ‍ന്‍ ന ഏവ – അല്ലതന്നെ; പാതാളഭേദി ച ന – പാതാളത്തെ പിളര്‍ക്കുന്നതി‍ല്‍ ചതുരനുമല്ല; വനമൃഗയായ‍ാം – കാടുകളി‍ല്‍ വേട്ടയാടുന്നതില്‍; പ്രവീണഃ ലുബുധാഃ ന ഏവ – സമര്‍ത്ഥനായ കാട്ടാളനും അല്ല; തേ ആസനകുസുമ ഭൂഷാവസ്രമുഖ്യ‍ാം സപര്‍യ്യ‍ാം – നിന്തിരുവടിക്ക് ആഹാരം, പുഷ്പം, ആഭരണം, വസ്ത്രം, എന്നിവകൊണ്ടുള്ള പ്രധാനമായ പൂജയെ; കഥം കല്പയാമി – എങ്ങിനെയാണ് ചെയ്യേണ്ടതു?; കഥയ – അരുളിച്ചെയ്താലും.

ഹേ ചന്ദ്രപൂഡ! ഭവാന്റെ ആഹാരം വിഷം! തലയില്‍ ചൂടുന്നതു ചന്ദ്ര‍ന്‍ ; ഇവ രണ്ടും ലഭിപ്പാന്‍ ഒരു പാലാഴിമഥനം തന്നെ കഴിക്കേണം. ആഭരണം ഉരഗങ്ങള്‍ ‍, അവയെ പാതളം ഭേദിച്ച് അവിടെനിന്നുതന്നെ കൊണ്ടുവരേണം. ഉടയാട പുലിത്തോല്‍ വനചരനായ വേടന്നു മാത്രമേ അത് ലഭിക്കുകയുള്ളു. ഇങ്ങിനെയിരിക്കെ സമുദ്രമഥനത്തിന്നോ, പാതാളഭേദനത്തിന്നോ, വേട്ടയാടുന്നതിന്നോ പാടവമില്ലാത്തവനായ ഞാന്‍ എന്തൊന്നിനെയാണ് അങ്ങയ്ക്കു നിവേദിച്ച് പൂജിക്കുന്നത് ? അരുളിച്ചെയ്താലും(എന്നു ഭക്തന്റെ ഇച്ഛാഭംഗം).

📝 സ്ലോകം :-
പൂജാദ്രവ്യസമൃദ്ധയോ വിരചിതാഃ പൂജ‍ാം കഥം കുര്‍മ്മഹേ
പക്ഷിത്വം ന ച വാ കിടിത്വമപി ന പ്രാപ്തം മയാ ദു‍ര്‍ല്ലഭം |
ജാനേ മസ്തകമംഘ്രിപല്ലവമുമാജാനേ ന തേഽഹം വിഭോ
ന ജ്ഞാതം ഹി പിതാമഹേന ഹരിണാ തത്ത്വേന തദ്രൂപിണാ || 86 ||

👉 അർത്ഥം :-
ഉമാജാനേ – ഉമാപതേ!; പൂജാദ്രവ്യസമൃദ്ധയോ വിരചിതാഃ പൂജ‍ാം കഥം കുര്‍മ്മഹേ – പുജാദ്രവ്യങ്ങളെല്ല‍ാം ധാരാളം ശേഖരിച്ചു ആരാധനയേ എങ്ങിനെയാണ് ചെയ്യേണ്ടത് ?; ദുര്‍ലഭം – ലഭിക്കപ്പെടുവാ‍ന്‍ കഴിയാത്ത; പക്ഷിത്വം ന ച വാ കിടത്വം അപി മയാ ന പ്രാപ്തം – പക്ഷിയാവുക എന്ന അവസ്ഥയോ എന്നല്ല പന്നിയാവുക എന്ന സ്ഥിതിയോ എന്നാ‍ല്‍ പ്രാപിക്കപ്പെട്ടിട്ടില്ല; വിഭോ ഹേ സര്‍വ്വേശ്വര! അഹം തേ മസ്തകം – ഞാ‍ന്‍ ഭവാന്റെ ശിരസ്സിനേയും അംഘ്രിപല്ലവം – കാല്‍ത്തളിരിനേയും; ന ജാനേ – അറിയുന്നില്ല; തത്വേന തദ്രുപിണാ പിതാമഹേന – വാസ്തവത്തി‍ല്‍ ആ സ്വരൂപത്തെതന്നെ ധരിച്ച ബ്രഹ്മാവിനാലും; ഹരിണാ വിഷ്ണുവിനാലും കൂടി; ന ജ്ഞാതം ഹി – അറിയപ്പെട്ടിട്ടില്ലല്ലോ.

ഹേ ഉമാജാനേ! ഒരുവിധം പണിപ്പെട്ടു പൂജാദ്രവ്യങ്ങളെല്ല‍ാം ശേഖരിക്കുന്നുവെങ്കിലും ഞാനെങ്ങിനെയാണ് അങ്ങയെ പൂജിക്കേണ്ടത് ? അങ്ങയുടെ ശിരസ്സെവിടെയെന്നറിയുവാന്‍ പരിശ്രമിക്കാവുന്ന വിധത്തി‍ല്‍ ഒരു(ഹംസ) പക്ഷിയുടെ രൂപമോ, പാദങ്ങളറിയാവുന്നവിധം ഒരു പന്നിയുടെ സ്വരൂപമോ ധരിപ്പാന്‍ ഞാ‍ന്‍ ശക്തനുമല്ല. വാസ്തവത്തില്‍ ആ രൂപങ്ങളെ കൈക്കൊണ്ട ബ്രഹ്മദേവന്‍ മഹാവിഷ്ണു എന്നിവരുംകൂടി ആ സ്ഥാനങ്ങ‍ള്‍ കണ്ടു പിടിക്കുവാന്‍ കഴിയാത്തവരായിട്ടാണല്ലോ പിന്‍വാങ്ങിയത് ?

📝 സ്ലോകം :-
അശനം ഗരളം ഫണീ കലാപോ
വസനം ചര്‍മ്മ ച വാഹനം മഹോക്ഷഃ |
മമ ദാസ്യസി കിം കിമസ്തി ശംഭോ
തവ പാദ‍ാംബുജഭക്തിമേവ ദേഹി || 87 ||

👉 അർത്ഥം :-
ശംഭോ തവ ഹേ ഭഗവ‍ന്‍ ! – നിന്തിരുവടിയുടെ; അശനം ഗരളം – ആഹാരമാവട്ടെ വിഷമാണ്; കലാപഃ ഫണീ – ആഭരണമോ സര്‍പ്പം; വസനം ച ചര്‍മ – വസ്ത്രമാണെങ്കില്‍ തോ‍ല്‍; വാഹനം മഹോക്ഷഃ – വാഹനം കാളയും; മമ കിം ദാസ്യസി? – എനിക്ക് എന്തൊന്നാണ് തന്നരുളുക?; കിം അസ്തി? – എന്തൊന്നാണ് തരുവാനുള്ളത് ?; തവ പാദ‍ാംബുജഭക്തിം ഏവ ദേഹി – നിന്തിരുവടിയുടെ പദപങ്കജത്തിലുള്ള ഭക്തിയെതന്നെ തന്നരുളിയാലും.

ഹേ ദേവ! അങ്ങാവട്ടെ വിഷം ഭക്ഷിച്ചുപജീവിക്കുന്നവന്‍ , അങ്ങയുടെ ആഭരണം സര്‍പ്പം; ഉടയാട പുലിത്തോ‍ല്‍ ; വാഹനമോ ഒരു കാള. ഇങ്ങിനെ ജീവിക്കുന്ന ഭവാന്റെ പക്കല്‍ എനിക്കു തരുവാനെന്തൊന്നാണുള്ളതു ? അതിനാല്‍ അനുനിമിഷവും അങ്ങയെതന്നെ ഭജിക്കുന്ന എനിക്ക് അങ്ങയുടെ പാദഭക്തിയെതന്നെ അനുഗ്രഹിച്ചരുളിയാലും.

📝 സ്ലോകം :-
യദാ കൃത‍ാംഭോനിധിസേതുബന്ധനഃ
കരസ്ഥലാധഃകൃതപര്‍വ്വതാധിപഃ |
ഭവാനി തേ ലംഘിതപദ്മസംഭവഃ
തദാ ശിവാര്‍ച്ചാസ്തവഭാവനക്ഷമഃ || 88 ||

👉 അർത്ഥം :-
ശിവ! യദാ ഹേ മംഗളമൂര്‍ത്തേ! – യാതൊരു സമയത്ത്; കൃത‍ാംഭോനിധി സേതുബന്ധനഃ – സമുദ്രത്തി‍ല്‍ അണകെട്ടിയവനും; കരസ്ഥാലാധഃകൃതപര്‍വ്വതാധിപഃ – ഉള്ളംകൈകൊണ്ട് അമര്‍ത്തപ്പെട്ട പര്‍വ്വതത്തോടുകൂടിയവനും; ലംഘിതപദ്മസംഭവഃ – ബ്രഹ്മാവിനെ അതിക്രമിച്ചവനുമായി ഞാന്‍ ആയ്‌ത്തീരുമോ; തദാ തേ – അപ്പോ‍ള്‍ നിന്തിരുവടിയെ; അര്‍ച്ചസ്തവ ഭാവനക്ഷമഃ – അര്‍ച്ചിക്കുക, സ്തുതിക്കുക, ധ്യാനിക്കുക എന്നിവകൊണ്ട് പൂജിക്കുന്നതില്‍ സമര്‍ത്ഥനായി; ഭവാനി – ഭവിക്കുമായിരുന്നു.

സമുദ്രത്തില്‍ സേതുബന്ധിച്ച ശ്രീരാഘവനായോ, വിന്ധ്യാചലത്തെ ഉള്ളംകൈകോണ്ടമര്‍ത്തിയ അഗസ്ത്യമഹര്‍ഷിയായോ, സൃഷ്ടികര്‍മ്മം നടത്തുന്ന ബ്രഹ്മദേവനായോ ഞാനായിത്തീരുന്ന പക്ഷം, അങ്ങയെ ആരാധിക്കുകയും, കീര്‍ത്തിക്കുകയും, ധ്യാനിക്കുകയും ചെയ്യുന്നതില്‍ സമര്‍ത്ഥനായിത്തീരുമായിരുന്നു.

📝 സ്ലോകം :-
നതിഭി‍ര്‍ന്നുതിഭിസ്ത്വമീശപൂജാ-
വിധിഭിര്‍ധ്യാനസമാധിഭിര്‍ന്ന തുഷ്ടഃ |
ധനുഷാ മുസലേന ചാശ്മഭിര്‍വാ
വദ തേ പ്രീതികരം തഥാ കരോമി || 89 ||

👉 അർത്ഥം :-
ഈശ! ത്വം – ജഗദീശ്വര! നിന്തിരുവടി; നതിഭിഃ – നമസ്മാരങ്ങളെക്കൊണ്ടും; നുതിഭിഃ – സ്ത്രോത്രങ്ങളെക്കൊണ്ടും; പൂജാവിധിഭിഃ – പുജാവിധികള്‍കൊണ്ടും; ധ്യാനസമാധിഭിഃ – ധ്യാനം സമാധി എന്നിവകൊണ്ടും; നതു തുഷ്ടഃ – സന്തുഷ്ടനായിട്ടില്ല; ധനുഷാ മുസലേന ച – വില്ലുകൊണ്ടൊ ഉലയ്ക്കകൊണ്ടോ; അശ്മഭിഃ വാ തേ – കല്ലുകള്‍കൊണ്ടൊ നിന്തിരുവടിക്കു; പ്രീതികരം വദ തഥാ കരോമി – സന്തോഷപ്രദമായിരിക്കുന്നത് പറഞ്ഞുതന്നാലും അപ്രകാരം ചെയ്തുകൊള്ള‍ാം.

ഹേ ദേവ! നമസ്കാരം, സ്ത്രോത്രം, പൂജ, ധ്യാനം, സമാധി എന്നിവകൊണ്ടൊന്നും നിന്തിരുവടി സന്തുഷ്ടനാവുന്നില്ല. വില്ലുകൊണ്ടോ, കല്ലുകള്‍കൊണ്ടൊ ഉലക്കകൊണ്ടൊ യാതൊന്നു കൊണ്ടാണ് ഞാ‍ന്‍ അങ്ങയെ പൂജിക്കേണ്ടത് ? പറഞ്ഞരുളിയാലും.

[എത്രയോ കഠിനമായ തപസ്സുചെയ്തിട്ടും അര്‍ജ്ജുനന്നു പ്രത്യക്ഷനാവാതിരുന്ന ദേവന്‍ വില്ലുകൊണ്ടുള്ള അടിയേറ്റപ്പോഴേ സന്തുഷ്ടനായി വരം നല്കിയുള്ളു. പരമഭക്തയായിരുന്ന ബിംബസ്സാരികയെന്ന വൃദ്ധയെ പരീക്ഷിപ്പാന്‍ വേണ്ടി കാപാലിക വേഷം ധരിച്ചുചെന്ന ദേവനെ ഭജിച്ചുഭജിച്ചു മടുത്തിരുന്ന അവള്‍ ഉലയ്ക്കകൊണ്ടടിച്ചപ്പോഴാണ് അവള്‍ക്കു സായൂജ്യം ലഭിച്ചത്. വേറൊരു ഭക്തശിഖാമണിയായ വേടന്‍ ഭഗവാനെ കണ്ട്, പിടികൂടുന്നതിന്നായി പിന്‍തുടര്‍ന്നു. പിടിക്കുവാന്‍ വിഷമമാണെന്നു കണ്ടപ്പോ‍ള്‍ കവണയി‍ല്‍ കല്ലിട്ടെറിഞ്ഞ് ദേവന്റെ കാലൊടിച്ചു. ദേവന്‍ പ്രസാദിച്ച് അവന്നും മുക്തി നല്‍കി. പ്രസ്തുത പുരാണ കഥകളാണ് ഈ ശ്ലോകത്തില്‍ സൂചിപ്പിക്കുന്നത്.]

📝 സ്ലോകം :-
വചസാ ചരിതം വദാമി ശംഭോ-
രഹമുദ്യോഗവിധാസു തേഽപ്രസക്തഃ |
മനസാ കൃതിമീശ്വരസ്യ സേവേ
ശിരസാ ചൈവ സദാശിവം നമാമി || 90 ||

👉 അർത്ഥം :-
അഹം തേ – ഞാ‍ന്‍ നിന്തിരുവടിയുടെ; ഉദ്യോഗവിധാസു അപ്രസക്തഃ – ഏകാഗ്രമായ ധ്യാനവിദികളില്‍ പരിചയമില്ലാത്തവ‍ന്‍ ; വചസാ ശംഭോഃ – വാക്കുകൊണ്ട് ശ്രീശംഭുവിന്റെ; ചരിതം വദാമി – ചരിതത്തെ വര്‍ണ്ണിച്ചുകൊള്ളുന്നു; മനസാ – ഈശ്വരസ്യ മനസ്സുകൊണ്ട് ഈശ്വരന്റെ; ആകൃതിഃ സേവേ – സ്വരൂപത്തെ ധ്യാനിച്ചുകൊള്ളുന്നു; ശിരസാ – ശിരസ്സുകൊണ്ട്; സദാശിവം ഏവ – സദാശിവനെത്തന്നെ; നമാമി ച – നമസ്കരിക്കുകയും ചെയ്തുകൊള്ളുന്നു.

അങ്ങയുടെ പരിചാര്‍യ്യവിധികളി‍ല്‍ എനിക്ക് അല്പവും പരിചയം പോരാ; അതിനാല്‍ വാക്കുകള്‍കൊണ്ട് ഭഗവച്ചരിതങ്ങളെ വര്‍ണ്ണിച്ച് കീര്‍ത്തിക്കുകയും മനസ്സുകൊണ്ട് അങ്ങയുടെ സ്വരൂപത്തെ ധ്യാനിക്കുകയും ശിരസ്സുകൊണ്ട് അങ്ങയെ നമസ്കരിക്കുകയും ചെയ്തുകൊള്ളുന്നു..

No comments:

Post a Comment