ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

13 November 2020

ശിവാനന്ദലഹരീ – (71-80)

ശിവാനന്ദലഹരീ – ശങ്കരാചാര്യര്‍ (71-80)

📝 സ്ലോകം :-
ആരൂഢഭക്തിഗുണകുഞ്ചിതഭാവചാപ-
യുക്തൈഃ ശിവസ്മരണബാണഗണൈരമോഘൈഃ |
നിര‍ജിത്യ കില്ബിഷരിപൂന്‍ വിജയീ സുധീന്ദ്രഃ
സാനന്ദമാവഹതി സുസ്ഥിരരാജലക്ഷ്മീം || 71 ||

👉 അർത്ഥം :-
ആരൂഡഭക്തിഗുണകഞ്ചിതവചാപ യുക്തൈഃ – ഉള്ളിലെല്ല‍ാം വ്യാപിച്ച ഭക്തിയാകുന്ന ഞാണിനാല്‍ വളയ്ക്കപ്പെട്ട ബുദ്ധിയാകുന്ന വില്ലി‍ല്‍ തൊടുക്കപ്പെട്ടവയും; അമോഘൈഃ – നിഷ്ഫലമാവാത്തവയിമായ; ശിവസ്മരണബാണഗണൈഃ – ശിവന്റെ സ്മരണമാകുന്ന ബാണ ഗണങ്ങള്‍കൊണ്ട്; കില്‍ബിഷരിപൂ‍ന്‍ – പാപങ്ങളാകുന്ന ശത്രുക്കളെ; നിര്‍ജിത്യ – വിജയീ പാടെ ജയിച്ച് വിജയിയായി; സാനന്ദം – ആനന്ദത്തോടെ ഉറച്ച രാജലക്ഷിയെ, ശിവസ്വാരൂപ്യത്തെ; സുസ്ഥിരാരാജലക്ഷ്മീം സുധീന്ദ്രാഃ – ആവഹതി ബുദ്ധിശാലികളി‍ല്‍വെച്ച് ശ്രേഷ്ഠനായിരിക്കുന്നവ‍ന്‍ പ്രാപിക്കുന്നു.

അതിബുദ്ധിശാലിയായിരിക്കുന്ന ഒരുവന്‍ ഭക്തിയാകുന്ന ഞാണേറ്റി വളക്കപ്പെട്ട ബുദ്ധിയാകുന്ന വില്ലില്‍ തൊടുത്ത നിഷ്പലമാവാത്ത ശിവസ്മരണമാകുന്ന ബാണഗണങ്ങള്‍കൊണ്ട് പാപങ്ങളാകുന്ന ശത്രുക്കളെയെല്ല‍ാം ജയിച്ച് വിജയിയായി പരമാനന്ദത്തോടെ സുസ്ഥിരമായിരിക്കുന്ന ശിവസ്വരൂപ്യത്തെ പ്രാപിക്കുന്നു.

📝 സ്ലോകം :-
ധ്യാനാഞ്ജനേന സമവേക്ഷ്യ തമഃപ്രദേശം
ഭിത്വാ മഹാബലിഭിരീശ്വരനാമമന്ത്രൈഃ |
ദിവ്യാശ്രിതം ഭുജഗഭൂഷണമുദ്വഹന്തി
യേ പാദപദ്മമിഹ തേ ശിവ തേ കൃതാര്‍ത്ഥാഃ || 72 ||

👉 അർത്ഥം :-
ശിവ! – യേ പരമശിവ! യാതൊരുവന്‍; ധ്യാനാഞ്ജനേന – ധ്യാനമാകുന്ന അഞ്ജനംകൊണ്ട്; സമവേഷ്യ – നന്നായി നോക്കികൊണ്ട്; ഈശ്വരനമമന്ത്രൈഃ – ഈശ്വരന്റെ നാമമന്ത്രങ്ങളാകുന്ന; മഹാബലിഭിഃ – പൂജോപഹാരങ്ങളോടുകൂടി; തമഃപ്രദേശംഭിത്വാ – അജ്ഞാനമാകുന്ന ഇരുളടര്‍ന്ന; ആവരക – പ്രദേശത്തെ ഭേദിച്ച് (കഴിച്ചു); ദിവ്യാശ്രിതം – ദിവ്യശക്തിയുള്ളവരാ‍ല്‍ സേവിക്ക(കാത്തുരക്ഷിക്കപ്പെട്ടതും); ഭുജഭൂഷണം – സര്‍പ്പത്താലലങ്കാരിക്കപ്പെട്ടതുമായ തേ നിന്തിരുവടിയുടെ; പാദപദ്മം – പാദപങ്കജമാകുന്ന നിധിയെ; ഇഹ – ഈ ലോകത്തില്‍ ‍; ഉദ്വഹന്തി – പ്രാപിച്ച് അനുഭവിക്കുന്നുവോ; തേ കൃതാര്‍ത്ഥാഃ – അവരാണ് ഭാഗ്യശാലികള്‍ ‍.

അഞ്ജന(മഷി) നോക്കി നിധിയുള്ള സ്ഥലം കണ്ടറിഞ്ഞ് അതുകാക്കുന്ന ഭൂതങ്ങള്‍ക്കു ബലികൊടുത്തു അവരുടെ സഹായത്തോടെ ഇരുളാര്‍ന്ന ആവരകപ്രദേശത്തെ കുഴിച്ച് സര്‍പ്പങ്ങളാ‍ല്‍ ചുറ്റിപ്പിണയപ്പെട്ടു കിടക്കുന്ന നിധികംഭത്തെ എടുത്തുകൊണ്ടു വന്നനുഭവിക്കുന്നവര്‍തന്നെ ധന്യന്മാ‍ര്‍ ; അതുപോലെ, ധ്യാനബലംകൊണ്ടു നോക്കിയറിഞ്ഞു ഈശ്വരനാമ ജപങ്ങളാകുന്ന പൂജാദ്രവ്യങ്ങളോടുകൂടി അജ്ഞാനത്തെ നീക്കംചെയ്തു ദേവന്മാരാല്‍ സേവിക്കപ്പെട്ടതും സര്‍പ്പഭൂഷിതവുമായ നിന്തിരുവടിയുടെ പാദപങ്കജത്തെ പ്രാപിക്കുന്നതാരോ അവര്‍തന്നെയാണ് ഭാഗ്യശാലിക‍ള്‍ .

📝 സ്ലോകം :-
ഭൂദാരതാമുദവഹദ്യദപേക്ഷയാ ശ്രീ-
ഭൂദാര ഏവ കിമതഃ സുമതേ ലഭസ്വ |
കേദാരമാകലിതമുക്തിമഹൌഷധീന‍ാം
പാദാരവിന്ദഭജനം പരമേശ്വരസ്യ | 73 ||

👉 അർത്ഥം :-
സുമതേ! – ശോഭനമായ മനസ്സേ!; യദപേക്ഷയാ – യാതൊന്നിനെ ദര്‍ശിപ്പാന്‍വേണ്ടി; ശ്രീഭൂദാരഃ ഏവ ഭൂദാരത‍ാം ഉദവഹത് – ലക്ഷ്മിയുടേയും നാഥനായ മഹാവിഷ്ണുകൂടി പന്നിയുടെ വേഷത്തെ ധരിച്ചുവോ; അതഃ കിഃ – അതിന്നുമീതെയായി എന്തുണ്ടു?; ആകലിതമുക്തി മഹൗഷധീന‍ാം – ആഗ്രഹിക്കപ്പെടുന്ന മുക്തിയാകുന്ന ദിവ്യൗഷധികളുടെ; കേദാരം – വിളഭൂമിയായ പരമേശ്വരസ്യ; പാദാരവിന്ദഭജനം – ഭഗവത് പദപങ്കജങ്ങളുടെ ഭജനത്തെ; ലഭസ്വ – പ്രാപിക്കുക.

ശോഭനബുദ്ധേ! യാതൊരു പാദപങ്കജങ്ങളെ ദര്‍ശിപ്പാ‍ന്‍ വേണ്ടി ശ്രീഭൂപതിയായ നാരായണമൂര്‍ത്തികൂടി വരാഹവേഷം ധരിച്ചുവോ അത്രയും മഹിമയാര്‍ന്നതും ആഗ്രഹിക്കപ്പെടുന്ന മുക്തിയാകുന്ന ദിവ്യൗഷധികളുടെ വിളഭൂമിയായിരിക്കുന്നതുമായ ഭഗവത് പദപങ്കജങ്ങളെ ഭജിച്ചുകൊള്‍ക.

📝 സ്ലോകം :-
ആശാപാശക്ലേശദുര്വാസനാദി-
ഭേദോദ്യുക്തൈ‍ര്‍ദിവ്യഗന്ധൈരമന്ദൈഃ |
ആശാശാടീകസ്യ പാദാരവിന്ദം
ചേതഃപേടീം വാസിത‍ാം മേ തനോതു || 74 ||

👉 അർത്ഥം :-
ആശാശാടീകസ്യ – ആശകളെ (ദിക്കുകളെ) വസ്ത്രങ്ങളാല്‍ ധരിച്ചിരിക്കുന്ന മഹേശ്വരന്റെ; പാദാരവിന്ദം – പാദമാകുന്ന ചെന്താമര; ആശാപാശക്ലേശദുര്‍വാസനാദിഭേദദ്യുക്തൈഃ – ആശാപാശം, അവിദ്യാ, അസ്മിതം, രാഗം, ദ്വേഷം, അഭിനിവേശം എന്ന പഞ്ചക്ലേശങ്ങള്‍ മുതലായ ദുര്‍വാസനകളെ അകറ്റുന്നവ‍ര്‍ കഴിവുള്ളവയും; അമന്ദൈഃ – അധികരിച്ചവയുമായ; ദിവ്യഗന്ധൈഃ – ദിവ്യങ്ങളായ ഗന്ധങ്ങളെക്കൊണ്ട്; മേ ചേതഃ പേടീം – എന്റെ മനസ്സാകുന്ന പെട്ടിയെ; വാസിത‍ാംതനോതു – വാസനയുള്ളതാക്കിത്തീര്‍ക്കട്ടെ.

ദിഗംബരനായ മഹേശ്വരന്റെ പാദപങ്കജം മണ്ണാശ തുടങ്ങിയ ആശാപാശങ്ങള്‍ , അവിദ്യ തുടങ്ങിയ പഞ്ചക്ലേശങ്ങള്‍ എന്നീ ദുഷിച്ച വാസനകളെ നീക്കംചെയ്പാന്‍ കഴിവുള്ളവയും മഹിമയേറിയവയുമായ ദിവ്യഗന്ധങ്ങളെക്കൊണ്ട് എന്റെ മനസ്സാകുന്ന പെട്ടിയെ സുഗന്ധിയാക്കിത്തീര്‍ക്കട്ടെ.

📝 സ്ലോകം :-
കല്യാണിന‍ാം സരസചിത്രഗതിം സവേഗം
സര്‍വ്വേംഗിതജ്ഞമനഘം ധ്രുവലക്ഷണാഢ്യം |
ചേതസ്തുരംഗമധിരുഹ്യ ചര സ്മരാരേ
നേതഃ സമസ്തജഗത‍ാം വൃഷഭാധിരൂഢ || 75 ||

👉 അർത്ഥം :-
വൃഷഭാധിരൂഢ! – കാളപ്പുറത്തു കയറി നടക്കുന്നവനും; സമസ്തജഗത‍ാം – എല്ലാ ലോകങ്ങളുടേയും; നേതഃ! സ്മരാരേ! – നേതാവുമായിരിക്കുന്ന മന്മഥരിപോ!; കല്യാണിന‍ാം ശുഭലക്ഷണങ്ങളുള്ളതും; സരസചിത്രഗതിം – ഭംഗിയോടെ പലവിധത്തില്‍ നടക്കുന്നതും; സവേഗം – വളരെ വേഗതയുള്ളതും സര്‍വ്വേംഗിതജ്ഞം അഭിപ്രായങ്ങളെല്ലാമറിയുന്നതും അനഘം ദോഷമില്ലാത്തതും ധ്രുവലക്ഷണാഢ്യം സുസ്ഥിരങ്ങളായ ചുഴി മുതലായ വിശേഷരേഖകള്‍കൊണ്ട ശോഭിക്കുന്നതുമായ ചേതസ്തുരംഗം എന്റെ മനസ്സാകുന്ന കുതിരപ്പുറത്തു അധിരുഹ്യ ചര കയറി സഞ്ചരിച്ചാലും.

ഹേ വൃഷഭവാഹന! ശുഭലക്ഷണങ്ങളെല്ല‍ാം തികഞ്ഞതും ഭംഗിയാര്‍ന്ന ഗതിവിശേഷങ്ങളോടുകൂടിയതും നല്ല വേഗതയുള്ളതും മനസ്സിന്റെ ഭാവങ്ങളെല്ലാമറിയുന്നതും ചുഴി മുതലായ സ്ഥിരലക്ഷണങ്ങള്‍ ശോഭിക്കുന്നതുമായ എന്റെ മനസ്സാകുന്ന കുതിരയി‍ല്‍ കയറി നിന്തിരുവടി സഞ്ചരിച്ചുകൊണ്ടാലും. (ലോകങ്ങള്‍ക്കെല്ല‍ാം ഈശനും സ്മരാരിയുമായ ഭവാന്ന് ഈ മന്ദഗാമിയായ വൃഷഭം വാഹനത്തിന്നു പറ്റിയതല്ല. വേഗതയുള്ളതും കാമഗവും ശുഭകരവുമായ എന്റെ ഹൃദയമാകുന്ന തുരഗത്തേ സ്വീകരിച്ചുകൊള്‍ക എന്നു ഭാവം.)

📝 സ്ലോകം :-
ഭക്തി‍മഹേശപദപുഷ്കരമാവസന്തീ
കാദംബിനീവ കുരുതേ പരിതോഷവര്‍ഷം |
സംപൂരിതോ ഭവതി യസ്യ മനസ്തടാക-
സ്തജ്ജന്മസസ്യമഖിലം സഫലം ച നാഽന്യത് || 76 ||

👉 അർത്ഥം :-
ഭക്തിഃ – ഭക്തിയെന്നത്; മഹേശപദപുഷ്കരം – ഈശ്വരന്റെ പാദമാകുന്ന ആകാശത്തില്‍; അവസന്തീ – വസിക്കുന്നതായി; കാദംബിനീ – ഇവ മേഘസമൂഹംപോലെ; പരിതോഷവര്‍ഷം – ആനന്ദമാകുന്ന മഴ; കുരുതേ – പൊഴിക്കുന്നു; യസ്യ മനസ്തടാകഃ – യാതൊരുവന്റെ മനസ്സാകുന്ന തടാകം; സംപൂരിതഃഭവതി – നിറയ്ക്കപ്പെട്ടതായിത്തീരുന്നുവോ; തജ്ജന്മസസ്യം – അവന്റെ ജന്മമാകുന്ന; സസ്യം അഖിലം സഫലം – ഫലത്തോടുകൂടിയതായി ഭവിക്കുന്നു; അന്യത് ച – മറ്റൊന്നുംതന്നെ; ന – അങ്ങിനെയായിത്തീരുന്നില്ല.

പ്രേമമയിയായ ഭക്തി ഭഗവത് പാദമാകുന്ന ആകാശത്തില്‍ സ്ഥിതിചെയ്തുകൊണ്ട് കാര്‍മേഘസമൂഹമെന്നപോലെ ആനന്ദവൃഷ്ടി ചൊരിയുന്നു. ഈ വര്‍ഷത്താ‍ല്‍ ഏതൊരുവ‍ന്‍ മനസ്സാകുന്ന തടാകം നിറയുന്നുവോ അവന്റെ ജന്മമാകുന്ന സസ്യം ഫലവത്തായി തീരുന്നു. അങ്ങിനെയല്ലാത്തവന്റെ ജന്മം നിഷ്പലം തന്നെ.

📝 സ്ലോകം :-
ബുദ്ധിഃസ്ഥിരാ ഭവിതുമീശ്വരപാദപദ്മ-
സക്താ വധൂര്‍വിരഹിണീവ സദാ സ്മരന്തീ |
സദ്ഭാവനാസ്മരണദര്‍ശനകീര്‍ത്തനാദി
സംമോഹിതേവ ശിവമന്ത്രജപേന വിന്തേ || 77 ||

👉 അർത്ഥം :-
വിരഹിണീ – (ഭര്‍ത്താവിനെ) വിട്ടുപിറിഞ്ഞ; വധുഃ ഇവ -കുലസ്ത്രീ യെന്നതുപോലെ; ഈശ്വരപാദപദ്മസക്താ – ഭഗവത് പദപങ്കജത്തി‍ല്‍ ആസക്തയായി; സദാ സ്മരന്തി -എല്ലായ്പോഴും അതിനെതന്നെ സ്മരിച്ചുകൊണ്ടിരിക്കുന്ന എന്റെ ബുദ്ധി; സമ്മോഹിതാ – ഇവ മോഹിക്കപ്പെട്ടതായിട്ട് എന്നതുപോലെ; സ്ഥിരാ ഭവിതും – സ്ഥിരയായിത്തന്നെ ഇരിക്കുവാന്‍വേണ്ടി; ശിവമന്ത്രജപേന – ശിവ,ശിവ എന്ന നാമജപംകൊണ്ട്; സദ്ഭാവനാസ്മരണദര്‍ശനകീര്‍ത്തനാദി – ഏകാഗ്രമായ ധ്യാനം, സ്മരിക്കല്‍‍, മനസ്സില്‍ ദര്‍ശിക്കുക, കീര്‍ത്തിക്കുക എന്നിവയെ; വിന്തേ – വിചാരിച്ചുകൊണ്ടിരിക്കുന്നു.

തന്റെ പ്രാണനാഥനോടു വേര്‍പിറിഞ്ഞ് അദ്ദേഹത്തെ തന്നെ സ്മരിക്കുന്ന പതിവ്രതാരത്നമെന്നപോലെ ഭഗവത്പാദപങ്കജങ്ങളില്‍ ആസക്തയായി അനുനിമിഷവും അവയെ തന്നെ അനുസ്മരിച്ചുകൊണ്ടിരിക്കുന്ന എന്റെ ബുദ്ധി സമ്മോഹിതയായിട്ടോ എന്നു തോന്നുമാറ്, സ്ഥൈര്‍യ്യമുള്ളതായി തീരുവാന്‍വേണ്ടി ശിവ, ശിവ എന്നു ജപിച്ചുകൊണ്ട് ഗുണഗണങ്ങളെ അനുസ്മരിക്കുകയും,കീര്‍ത്തിക്കുകയും ഒരു നോക്കു കാണ്മനെന്തുവേണ്ടു എന്നു വിചാരിക്കുകയും ചെയ്തുകൊണ്ടും കാലംകഴിക്കുന്നു.

📝 സ്ലോകം :-
സദുപചാരവിധിഷ്വനുബോധിത‍ാം
സവിനയ‍ാം സഹൃദയം സദുപാശ്രിത‍ാം |
മമ സമുദ്ധര ബുദ്ധിമിമ‍ാം പ്രഭോ
വരഗുണേന നവോഢവധൂമിവ || 78 ||

👉 അർത്ഥം :-
പ്രഭോ!സദുപചാരവിധിഷു – ഈശ്വര! സത്തായിരിക്കുന്ന പാദ ശുശ്രൂഷാ വിധികളില്‍; അനുബോധിത‍ാം – ശിക്ഷിക്കപ്പെട്ടതായും; സുഹൃദം – ശുദ്ധമനസ്സോടുകൂടിയതായും; സമുപാശ്രിത‍ാം – വഴിപോലെ ആശ്രയിക്കുന്നതായും; സവിനയം – വിനയത്തോടുകൂടിയതായും ഇരിക്കുന്ന; മമ ഇമ‍ാം – ബുദ്ധിം എന്റെ ഈ ബുദ്ധിയെ; വരഗുണേന – ഉത്തമഗുണങ്ങളുടെ ഉപദേശത്താല്‍ ‍; നവോഢവധൂംഇവ – പുതുതായി വിവാഹം കഴിഞ്ഞ വധുവിനെ എന്നതുപോലെ; സമുദ്ധര – ഉദ്ധരിച്ചാലും.

ഹേ പ്രഭോ! ഉല്‍കൃഷ്ടമായിരിക്കുന്ന പരിചാര്‍യ്യവിധികളെ നല്ലപോലെ അഭ്യസിച്ചിട്ടുള്ളതും വിനയത്തോടുകൂടിയതും പരിപാവനയുമായിരിക്കുന്ന എന്റെ ഈ ബുദ്ധിയെ പുതുതായി വിവാഹം കഴിഞ്ഞിരിക്കുന്ന ഗുണവിശിഷ്ടയായ പെണ്‍മണിയെയെന്നതുപോലെ സദുപദേശം ചെയ്തു ഉദ്ധരിച്ചാലും.

📝 സ്ലോകം :-
നിത്യം യോഗിമനഃ സരോജദലസഞ്ചാരക്ഷമസ്ത്വത്ക്രമഃ
ശംഭോ തേന കഥം കഠോരയമരാഡ്വക്ഷഃകവാടക്ഷതിഃ |
അത്യന്തം മൃദുലം ത്വദംഘ്രിയുഗളം ഹാ മേ മനശ്ചിന്തയ-
ത്യേതല്ലോചനഗോചരം കുരു വിഭോ ഹസ്തേന സംവാഹയേ || 79 ||

👉 അർത്ഥം :-
ശംഭോ! ത്വത്ക്രമഃ – ഹേ ഭഗവ‍ന്‍ ! അങ്ങയുടെ അടിവെപ്പ്; നിത്യം – എല്ലായ്പോഴും; യോഗിമനഃസരോജദളസഞ്ചാരക്ഷമഃ – യോഗികളുടെ മനസ്സാകുന്ന താമരയിതളുകളില്‍ നടന്നു പരിചയിച്ചതാണ് ; തേന – ആ കാല്‍വെപ്പുകൊണ്ട്; കഠോരയമരാഡ്വക്ഷഃകവാടക്ഷതിഃ – അന്തകന്റെ കഠിനമായ മാറിടമാകുന്ന വാതില്‍ ചവിട്ടിപ്പൊളിച്ചത്; കഥം – എങ്ങിനെ?; അത്യന്തം മൃദുളം – ഏറ്റവും മൃദുവായ; ത്വദംഘ്രിയുഗളം – നിന്തിരുവടിയുടെ കാലിണകളെ; മേ മനഃ ചിന്തയതി – എന്റെ മനസ്സ് സ്മരിക്കുന്നു; ഹാ വിഭോ! ഏതത് ഹേ സര്‍വ്വവ്യാപിന്‍ ! – ഈ പദയുഗളത്തെ; ലോചനഗോചരം – ദൃഷ്ടിക്കു വിഷയമാക്കി; കുരു – ചെയ്താലും; ഹസ്തേന -കൈകൊണ്ട്; സംവാഹയേ – ഞാ‍ന്‍ തലോടട്ടെ.

ഹേ ദേവ! യോഗികളുടെ മനസ്സാകുന്ന താമരയിതളുകളില്‍ നടന്നു പരിചയിച്ച സുകുമാരങ്ങളായ ആ കാലടികള്‍ കൊണ്ടല്ലെ അന്തകന്റെ കഠിനമായ മാറിടത്തെ വാതിലിനെയെന്നപോലെ ചവിട്ടിപ്പൊളിച്ചത് ? അവ ഏറ്റവും മൃദുലമാണല്ലോ എന്നാണ് ഞാന്‍ വിചാരിക്കുന്നത്. അല്ലേ സര്‍വ്വവ്യാപി‍ന്‍! ആ ചരണകമലങ്ങളെ എനിക്ക് കനിവാര്‍ന്നു ഒന്നു കാണിച്ചുതന്നലും ഞാന്‍ അവയെ വേദന തീരുമാറ് കൈകൊണ്ട് തലോടിക്കൊള്ളട്ടെ.

📝 സ്ലോകം :-
ഏഷ്യത്യേഷ ജനിം മനോഽസ്യ കഠിനം തസ്മിന്നടാനീതി മ-
ദ്രക്ഷായൈ ഗിരിസീമ്നി കോമലപദന്യാസഃ പുരാഽഭ്യാസിതഃ |
നോചേദ്ദിവ്യഗൃഹാന്തരേഷു സുമനസ്തല്പേഷു വേദ്യാദിഷു
പ്രായഃ സത്സു ശിലാതലേഷു നടനം ശംഭോ കിമര്ഥം തവ || 80 ||

👉 അർത്ഥം :-
ശംഭോ! ഏഷഃ – മംഗളപ്രദ! ഇവന്‍; ജനിം ഏഷ്യതി -ജനിക്കും; അസ്യ മനഃ – കഠിനം ഇവന്റെ മനസ്സ് കഠിനമായതാണ്; തസ്മിന്‍ നടാനി – അതില്‍ നടനം ചെയ്യ‍ാം; ഇതി – എന്ന് വിചാരിച്ചിട്ടാണോ; മദ്രക്ഷായൈ – എന്റെ രക്ഷക്കായ്ക്കൊണ്ട്; ഗിരിസീമ്നി പുരാ – പര്‍വ്വതപ്രദേശത്തി‍ല്‍ പണ്ടുതന്നെ; കോമളപദന്യാസഃ – കോമളങ്ങളായ കാല്‍വെപ്പുക‍ള്‍; അഭ്യാസിതഃ – പരിശീലിക്കപ്പെട്ടത്; നോ ചേത് – അല്ലെങ്കി‍ല്‍; ദിവ്യഗൃഹാന്തരേഷു – ഭംഗിയേറിയ ഗൃഹാന്തര്‍ഭാഗങ്ങളും; സുമനസ്തല്പേഷു – പൂമെത്തകളും; വേദ്യാദിഷു – മണിത്തര മുതലായവയും; പ്രായഃ സത് സു – മിക്കസ്ഥലങ്ങളിലും ഉണ്ടായിരുന്നിട്ടും; ശിലാതലേഷു – പാറപ്പുറത്ത്; തവ നടനം കിമര്‍ത്ഥം? – നിന്തിരുവടിക്കു നൃത്തമെന്തിന്ന് ?

ഹേ മംഗളപ്രദ! ഈ ഞാന്‍ ജനിക്കുമെന്നും എന്റെ ഹൃദയം കഠിനമായിരിക്കുമെന്നും അതില്‍ ഭവാന്നു നടനം ചെയ്യേണ്ടിവരുമെന്നും നിന്തിരുവടി എന്റെ ജനനത്തിന്നു മുമ്പുതന്നെ തീര്‍ച്ചപ്പെടുത്തിയിട്ടാണല്ലോ എന്നെ അനുഗ്രഹിപ്പാന്‍ വേണ്ടി ഈ കഠിനമായ പര്‍വ്വതപ്രദേശത്ത് കോമളവും മൃദുവുമായിരിക്കുന്നു കാലുകള്‍ കൊണ്ടു നടന്നു പരിചയിച്ചത്. അല്ലെങ്കില്‍ ഇത്ര വളരെ ഭംഗിയാര്‍ന്ന ഭവനങ്ങളും പുതുമല‍ര്‍ നിറഞ്ഞ പൂമെത്തകളും മനോഹരങ്ങളായ മണിത്തറകളും മിക്കസ്ഥലങ്ങളിലും ഭവാന്ന് സ്വാധീനമായി ഉണ്ടായിരിക്കെ അങ്ങയ്ക്ക് ഈ പാറപ്പുറത്തുള്ള നൃത്തം എന്തിന് ?.

No comments:

Post a Comment