ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

13 November 2020

ശിവാനന്ദലഹരീ – (11-20)

ശിവാനന്ദലഹരീ – ശങ്കരാചാര്യര്‍ (11-20)

📝 സ്ലോകം :-
യതിരപി ജടീ വാ തദിതരോ
നരോ വാ യഃ കശ്ചിദ്ഭവതു ഭവ കിം തേന ഭവതി |
യദീയം ഹൃത്പദ്മം യദി ഭവദധീനം പശുപതേ
തദീയസ്ത്വം ശംഭോ ഭവസി ഭവഭാരം ച വഹസി || 11 ||

👉 അർത്ഥം :-
ഭവ! ശംഭോ, വടുഃ വാ – ബ്രഹ്മചാരിയായാലും; ഗേഹീ വാ – ഗൃഹസ്ഥനായാലും; യതിഃ അപി – സന്യാസിയായാലും; ജടീ വാ – ജടമുടിധരിച്ചവനായാലും; തദിതരഃ – ഇവരില്‍നിന്നു ഭിന്നനായ; യഃ കശ്ചിത് നരഃ വാ – വേറെ ഏതെങ്കിലും മനുഷ്യനായാലും; ഭവതു – ആയ്ക്കൊള്ളട്ടെ; തേന കിം – അതിനാ‍ല്‍ എന്താണ്; ഭവതി? – ദോഷം സംഭവിക്കുന്നതു?; പശുപതേ – സര്‍വ്വേശ്വര!; യദീയം – ആരുടെയെങ്കിലും; ഹൃത്പദ്മം – ഹൃദയകമലം; ഭവദധീനംയദി – അങ്ങയ്ക്കു ദീനമായിത്തീരുന്നുഎങ്കില്‍; ശംഭോ! ത്വം – മംഗളപ്രദ!; നിന്തിരുവടി; തദീയഃ ഭവസി – അവന്റേതായി ആയ്തീരുന്നു;  ഭവഭാരം ച – സംസാരഭാരത്തേയും; വഹസി – (നിന്തിരുവടി)ചുമക്കുന്നു.

ഹേ സര്‍വ്വേശ്വര! ബ്രഹ്മചാരിയായാലും ഗൃഹസ്ഥനായാലും സന്യാസിയായാലും ജടധരിച്ച വാനപ്രസ്ഥാനായാലും അതല്ലാതെ ഒരു വെറും പ്രാകൃതമനുഷ്യനായാലും വേണ്ടില്ല, അവന്റെ ഹൃദയം മാത്രം അങ്ങയ്ക്കു ധീനമായിത്തിരുന്നുവെങ്കില്‍ നിന്തിരുവടി അവന്റെ സ്വന്തമായിക്കഴിഞ്ഞു. അവന്റെ സംസാരമാകുന്ന ഭാരത്തെകൂടി അവന്നുവെണ്ടി അവിടുന്നു ചുമക്കുന്നു.

📝 സ്ലോകം :-
ഗുഹായ‍ാം ഗേഹേ വാ ബഹിരപി വനേ വാഽദ്രിശിഖരേ
ജലേ വാ വഹ്നൌ വാ വസതു വസതേഃ കിം വദ ഫലം |
സദാ യസ്യൈവാന്തഃകരണമപി ശംഭോ തവ പദേ
സ്ഥിതം ചേദ്യോഗോഽസൌ സ ച പരമയോഗീ സ ച സുഖീ || 12 ||

👉 അർത്ഥം :-
ഗുഹായ‍ാം – പര്‍വ്വതത്തിലെ ഗുഹയിലോ; ഗേഹേ വാ – ഗൃഹത്തിലോ; ബഹിഃ അപി – പുറത്തുതന്നേയോ; വനേ വാ – വനത്തിലോ; അദ്രിശിഖരേ – മലയുടെ കൊടുമുടിയിലോ; ജലേ വാ വഹ്നൗ വാ – വെള്ളത്തിലോ തീയിലോ; വസതു – (ഒരുവന്‍ ) പാര്‍ത്തുകൊള്ളട്ടെ; വസതേഃ – വസിച്ചുവന്നാലും; കിം ഫലം? വദ – എന്തുപ്രയോജനം? പറഞ്ഞാലും; ശംഭോ! – ശംഭോ!; യസ്യ അന്തഃകരണം – ഏതൊരുവന്റെ മനസ്സ്; സദാ അപി – എല്ലാ കാലത്തും; തവ പദേ – ഏവ നിന്തിരുവടിയുടെ കാലടികളി‍ല്‍ മാത്രം; സ്ഥിതം ചേത് – പതിഞ്ഞതായി ഭവിക്കുന്നുവോ; അസൗ യോഗഃ – അതുതന്നെയാണ് യോഗം; സഃ ച പരമയോഗീ – അവന്‍തന്നെയാണ് അത്യുത്‍കൃഷ്ടമായ യോഗചര്‍യ്യകളോടുകൂടിയവ‍ന്‍ !; സഃ ച സുഖീ – അവന്‍തന്നെയാണ് സുഖമനുഭവിക്കുവാന്‍ അര്‍ഹനായിത്തീരുന്നത്.

ഗിരിഗഹ്വരത്തിലോ മണിമാളികയിലോ, പുറത്തോ, കാട്ടിലോ, പര്‍വ്വതശിഖരത്തിലോ, ജലത്തിലോ, അഗ്നിയിലോ ഒരുവന്‍ താമസിച്ചുകൊള്ളട്ടെ. അതുകൊണ്ട് എന്തൊരു കാര്‍യ്യമാണുള്ളത്? ഏതൊരുത്തന്റെ ഹൃദയം നിന്തിരുവടിയുടെ കാലിണകലീല്‍മാത്രം പതിയുന്നുവോ അതുതന്നെയാണ് യോഗം, അവന്‍തന്നെയാണ് യോഗി, അവന്‍തന്നെയാണ് സര്‍വ്വ സുഖങ്ങളുമനുഭവിക്കുന്നവ‍ന്‍‌‍.

📝 സ്ലോകം :-
അസാരേ സംസാരേ നിജഭജനദൂരേ ജഡധിയാ
ഭ്രമന്തം മാമന്ധം പരമകൃപയാ പാതുമുചിതം |
മദന്യഃ കോ ദീനസ്തവ കൃപണരക്ഷാതിനിപുണ –
സ്ത്വദന്യഃ കോ വാ മേ ത്രിജഗതി ശരണ്യഃ പശുപതേ || 13 ||

👉 അർത്ഥം :-
പശുപതേ! – സര്‍വ്വേശ്വര!; അസാരേ നിജഭജനദൂരേ – നിസ്സാരവും നിന്തിരുവടിയുടെ ഭജനത്തിന്നു ദൂരെക്കിടക്കുന്നതുമായ; സംസാരേ – ജനിമൃതികളാകുന്ന സംസാരത്തില്‍ ; ജഡധിയാ ഭ്രമന്തം – മൂഢബുദ്ധികൊണ്ട് ഉഴലുന്ന; അന്ധം മ‍ാം – അന്ധനായ എന്നെ; പരമകൃപയാ – കനിവാര്‍ന്ന്; പാതും ഉചിതം – കാത്തരുളേണ്ടാതാണ്; തവ നിന്തിരുവടിക്കു; ദീനഃ ദന്യഃ – ദീനനായി ഞാനല്ലാതെ വേറൊരുവന്‍ ; കഃ? – ആരാണുള്ളതു?; കൃപണ- രക്ഷാതിനിപുണഃ – ആര്‍ത്തന്മാരെ രക്ഷിക്കുന്നതിലതിസമര്‍ത്ഥനായിരിക്കുന്ന; ത്വദന്യഃ – നിന്തിരുവടിയൊഴിച്ച് വേറെ; മേ ശരണ്യഃ – എനിക്കു ദീനരക്ഷകനായി; ത്രിജഗതി – മൂന്നുലോകത്തിലുംതന്നെ; കഃ വാ? – ആരാണുള്ളത് ?

സര്‍വ്വേശ്വര! അതിതുച്ഛവും ത്വത്പാദകമലങ്ങളുടെ ഭജനസീമയില്‍നിന്നും വളരെ അകലെ കിടക്കുന്നതുമായ ജനിമൃതികളാകുന്ന സംസാരത്തില്‍ മൂഢബുദ്ധികൊണ്ടു കിടന്നുഴലുന്ന അന്ധനായ എന്നെ കൃപയോടെ കാത്തരുളേണമേ! ദീനനായി ഞാനൊഴിച്ച് വേറെ ആരാണുള്ളത്? ആര്‍ത്തത്രാണതല്പരനായി നിന്തിരുവടിയല്ലാതെ എനിക്ക് വേറെ ഒരു ദീനരക്ഷക‍ന്‍ ഈ മൂന്നു ലോകങ്ങളിലും ആരാണുള്ളത് ?

📝 സ്ലോകം :-
പ്രഭുസ്ത്വം ദീനാന‍ാം ഖലു പരമബന്ധുഃ പശുപതേ
പ്രമുഖ്യോഽഹം തേഷാമപി കിമുത ബന്ധുത്വമനയോഃ |
ത്വയൈവ ക്ഷന്തവ്യാഃ ശിവ മദപരാധാശ്ച സകലാഃ
പ്രയത്നാത്കര്‍ത്തവ്യം മദവനമിയം ബന്ധുസരണിഃ || 14 ||

👉 അർത്ഥം :-
പശുപതേ! – സര്‍വ്വേശ്വര!; പ്രഭുഃ ത്വം – സര്‍വ്വശക്തനായ നിന്തിരുവടി; ദീനാന‍ാം – ദീനന്മാരുടെ; പരമബന്ധുഃ ഖലു – ഉറ്റബന്ധുവാണല്ലോ; തേഷ‍ാം അപി – അവരിലും; അഹം പ്രമുഖ്യഃ – ഞാ‍‍ന്‍ പ്രധാനനാണ്; അനയോഃ – ഈ നമുക്കു രണ്ടുപേര്‍ക്കും തമ്മിലുള്ള; ബന്ധുത്വം കിമുത – ബന്ധുത്വം പിന്നെ പറയേണ്ടതുണ്ടോ?; ശിവ! – ലോകേശ!; സകലാഃ മദപരാധാഃ – എന്റെ അപരാധങ്ങളെല്ല‍ാം; ത്വയാ ഏവ – നിന്തിരുവടിയാല്‍തന്നെ; ക്ഷന്തവ്യാഃച – ക്ഷമിക്കത്തക്കവയാണ്; മദവനം തു – എന്നെ രക്ഷിക്കുകയെന്നതും; പ്രയത്നാത് – ഏതുവിധത്തിലും; കര്‍ത്തവ്യം – ചെയ്യത്തക്കതാണ്; ഇയം ബന്ധുസരണിഃ – ഇതാണ് ബന്ധുക്കളുടെ നടപടി.

സര്‍വ്വേശ്വര! സര്‍വ്വശക്തനായ നിന്തിരുവടി ദീനന്മാരുടെ ഉറ്റബന്ധുവാണല്ലൊ. ഞാനവട്ടെ പരമദീനന്‍; അതിനാല്‍ ഈ നമുക്കിരുവര്‍ക്കുമുള്ള ബന്ധുത്വത്തെപറ്റി പറയേണ്ട ആവശ്യമില്ലല്ലോ. എന്റെ സമസ്താപരാധങ്ങളേയും ക്ഷമിച്ച് എന്നെ കാത്തരുളേണ്ടതു നിന്തിരുവടിയുടെ ചുമതലയാണ്. ഇതാണ് ബന്ധുക്കളുടെ ഒഴിച്ചുകൂടാത്ത കടമയും.

📝 സ്ലോകം :-
ഉപേക്ഷാ നോ ചേത് കിം ന ഹരസി ഭവദ്ധ്യാനവിമുഖ‍ാം
ദുരാശാഭൂയിഷ്ഠ‍ാം വിധിലിപിമശക്തോ യദി ഭവാന്‍ |
ശിരസ്തദ്വൈധാത്രം ന നഖലു സുവൃത്തം പശുപതേ
കഥം വാ നിര്യത്നം കരനഖമുഖേനൈവ ലുലിതം || 15 ||

👉 അർത്ഥം :-
പശുപതേ! – ലോകനാഥ!; ഉപേക്ഷാ നോ ചേത് – (എന്നെ കാത്തരുളുന്നതി‌ല്‍ അങ്ങയ്ക്ക്) ഉപേക്ഷയില്ലാതിരിക്കുന്നപക്ഷം; ദുരാശഭൂയിഷ്ഠ‍ാം – ദുരാഗ്രഹങ്ങ‌‌‍ള്‍ നിറഞ്ഞതും; ഭവധ്യാനവിമുഖ‍ാം – നിന്തിരുവടിയെ ധ്യാനിക്കുന്നതിലിഷ്ടമില്ലാത്തുമായ; വിധിലിപിം – ബ്രഹ്മാവിന്റെ എഴുത്തിനെ; കിം ന ഹരസി? – എന്തുകൊണ്ട് മായ്ക്കാതിരിക്കുന്നത് ?; ഭവാന്‍ – നിന്തിരുവടി; ആശക്തഃ യദി – അതിന്നു ശക്തിയില്ലാത്തവനായിരുന്നാ‌ല്‍ ; നനഖലു – നഖത്താല്‍ നുള്ളുവാ‍ന്‍ പാടില്ലാത്തതായും; തത് ധാത്രം ശിരഃ – ആ ബ്രഹ്മാവിന്റെ ശിരസ്സ് ; നിര്‍യ്യന്തം കഥം വാ – നിഷ്പ്രായാസം എങ്ങിനെയാണ്; കരനഖമുഖേന ഏവ – കൈയിലെ നഖത്തിന്റെ അഗ്രംകൊണ്ട്;
ലലിതം – നുള്ളപ്പെട്ടത് ?

ലോകനാഥ! എന്നെ കാത്തരുളുന്നതി‍ല്‍ അങ്ങയ്ക്കു ഉപേക്ഷയില്ലാത്തപക്ഷം ദൂരാശകള്‍ നിറഞ്ഞതും നിന്തിരുവടിയെ ധ്യാനിക്കുന്നതി‍ല്‍ വിമുഖവുമായ എന്റെ ഈ തലയിലെഴുത്തിനെ എന്തുകൊണ്ടാണ് മായ്ക്കാതിരിക്കുന്നത് ? അതിന്നു നിന്തിരുവടി അശക്തനാണെങ്കില്‍, ഏറ്റവും ഉറപ്പേറിയതായ ആ ബ്രഹ്മദേവന്റെ ശിരസ്സിനെ നിഷ്പ്രയാസം നിന്തിരുവടി എങ്ങിനെയാണ് നഖംകൊണ്ട് നുള്ളികളഞ്ഞത് ?

📝 സ്ലോകം :-
വിരിഞ്ചിര്‍ ദീര്‍ഘായു‍ര്‍ ഭവതു ഭവതാ തത്പരശിര –
ശ്ചതുഷ്കം സംരക്ഷ്യം സ ഖലു ഭുവി ദൈന്യം ലിഖിതവാന്‍ |
വിചാരഃ കോ വാ മ‍ാം വിശദ കൃപയാ പാതി ശിവ തേ
കടാക്ഷവ്യാപാരഃ സ്വയമപി ച ദീനാവനപരഃ || 16 ||

👉 അർത്ഥം :-
വിശദ! – ശിവ!; നിര്‍മലസ്വരൂപ! – ആനന്ദമൂര്‍ത്തേ!; വിരിഞ്ചിഃ – ബ്രഹ്മാവ് ദീര്‍ഘായുഃ; ഭവതുഃ – ദീര്‍ഘായുസ്സായി ഭവിക്കട്ടെ; തത് പരശിരശ്ചതുഷ്കം – അദ്ദേഹത്തിന്റെ മറ്റുള്ള തലകള്‍ നാലും; ഭവതാ – നിന്തിരുവടിയാ‍ല്‍ ; സംരക്ഷ്യം! – നല്ലപോലെ രക്ഷിക്കപ്പെടട്ടെ!; സഃ ഭുവി – അദ്ദേഹം ഭൂലോകത്തി‌ല്‍; ദൈന്യം – ദീനനെന്ന അവസ്ഥയെ ലിഖിതവാന്‍ഖലു – (എന്റെ ശിരസ്സി‍ല്‍‍ )എഴുതിവെച്ചുവല്ലോ; ദീനാവനപരഃ – ദീനസംരക്ഷണത്തി‍ല്‍ തല്പരനായ; തേ കടാക്ഷവ്യാപാരഃ – നിന്തിരുവടിയുടെ കടക്കണ്ണുകൊണ്ടുള്ള നോട്ടം; സ്വയം അപി ച – തന്നെത്താന്‍തന്നെ; കൃപയാ മ‍ാം പാതി – കരുണയോടെ എന്നെ കാത്തരുളുമല്ലോ; വിചാരഃ കോ വാ! – മനോവിചാരം എന്തിന്നുവേണ്ടി!

നിര്‍മലസ്വരൂപിയായ ആനന്ദമൂര്‍ത്തേ! ബ്രഹ്മദേവന്‍ ചിരജ്ഞീവിയായിരിക്കട്ടെ. അദ്ദേഹത്തിന്റെ ബാക്കിയുള്ള ശിരസ്സുകള്‍ നാലും നിന്തിരുവടിയാല്‍ നല്ലപോലെ കാത്തുരക്ഷിക്കപ്പെടട്ടെ. ഈ ലോകത്തില്‍ ദൈന്യാവസ്ഥയെ എന്റെ ശിരസ്സിലെഴുതിവെച്ചതുകൊണ്ടാണല്ലോ നിന്തിരുവടിയുടെ ദയാര്‍ദ്രങ്ങളായ കടാക്ഷങ്ങള്‍ക്കു ഞാനര്‍ഹനായിരിക്കുന്നത്. പിന്നെ വ്യസനിക്കുന്നതെന്തിന്ന് ?

📝 സ്ലോകം :-
ഫലാദ്വാ പുണ്യാന‍ാം മയി കരുണയാ വാ ത്വയി വിഭോ
പ്രസന്നേഽപി സ്വാമിന്‍ ഭവദമലപാദാബ്ജയുഗലം |
കഥം പശ്യേയം മ‍ാം സ്ഥഗയതി നമഃ സംഭ്രമജുഷ‍ാം
നിലിമ്പാന‍ാം ശ്രോണിര്നിജകനകമാണിക്യമകുടൈഃ || 17 ||

👉 അർത്ഥം :-
വിഭോ! – എങ്ങും നിറഞ്ഞിരിക്കുന്നവനേ!; സ്വാമിന്‍ – എല്ലാമറിയുന്നവനേ!; പുണ്യാന‍ാംവാ – സ‍ല്‍ക്കര്‍മ്മങ്ങളുടെ ഫലംകൊണ്ടോ; മയി കരുണയാ വാ – എന്നിലുള്ള കനിവുകൊണ്ടോ; ത്വയി പ്രസന്നെ അപി – നിന്തിരുവടിയുടെ പ്രസാദിച്ചരുളുന്നുവെങ്കിലും; ഭവദമലപാദാബ്‍ജയുഗളം – നിന്തിരുവടിയുടെ നിര്‍മ്മലമായ പൊല്‍ത്തരടികള്‍ രണ്ടിനേയും; കഥം പശ്യേയം? എങ്ങിനെ ദര്‍ശിക്കുക?; നമസ്സംഭ്രമജുഷ‍ാം – നമസ്കരിക്കുന്നതിന്നുള്ള ബദ്ധപ്പാടോടുകൂടിയവരായ; നിലിമ്പാന‍ാം ശ്രേണിഃ – ദേവന്മാരുടെ സമൂഹം; നിജകനക മാണിക്യമകുടൈഃ – തങ്ങളുടെ മാണിക്യഖചിതങ്ങളായ സ്വര്‍ണ്ണക്കിരീടങ്ങള്‍കൊണ്ട്; മ‍ാം സ്ഥഗയതി – എന്നെ മറയ്ക്കുന്നുവല്ലൊ.

എങ്ങും നിറഞ്ഞിരിക്കുന്ന സര്‍വ്വജ്ഞനായുള്ളോനേ! സല്‍ക്കര്‍മ്മങ്ങളുടെ ഫലംകൊണ്ടോ എന്നിലുള്ള കരുണകൊണ്ടോ നിന്തിരുവടി പ്രസാദിച്ചരുളുന്നുവെങ്കിലും നിന്തിരുവടിയുടെ മോഹനങ്ങളായ പദകമലങ്ങളെ ഞാനെങ്ങിനെയാണ് ദര്‍ശിക്കുക? നിന്തിരുവടിയെ നമസ്കരിക്കുന്നതിന്ന് ഉഴറുന്ന ദേവഗണങ്ങളുടെ കനകനിര്‍മ്മിതങ്ങളായ മാണിക്യമകുടങ്ങളാല്‍ ആ തൃപ്പാദപദ്മങ്ങ‍ള്‍ മറയ്ക്കപ്പെടുന്നുവല്ലോ!

📝 സ്ലോകം :-
ത്വമേകോ ലോകാന‍ാം പരമഫലദോ ദിവ്യപദവീം
വഹന്തസ്ത്വന്മൂല‍ാം പുനരപി ഭജന്തേ ഹരിമുഖാഃ |
കിയദ്വാ ദാക്ഷിണ്യം തവ ശിവ മദാശാ ച കിയതീ
കദാ വാ മദ്രക്ഷ‍ാം വഹസി കരുണാപൂരിതദൃശാ || 18 ||

👉 അർത്ഥം :-
ശിവ! ലോകാന‍ാം – പരമേശ്വര! ജനങ്ങള്‍ക്കു; പരമഫലദഃ – ഉല്‍കൃഷ്ടങ്ങളായ ഫലങ്ങളെ ന‌ല്‍ക്കുന്നവ‍ന്‍ ; ത്വം ഏകഃ – നിന്തിരുവടി ഒരുവ‌ന്‍ ; ഹരിമുഖാഃ – വിഷ്ണുമുതലായ ദേവന്മാര്‍ ; ത്വന്മൂല‍ാം – നിന്തിരുവടി നിമ്മിത്തമായി; ദിവ്യപദവീം – ദേവന്മാര്‍ക്കുള്ള സ്ഥാനങ്ങളെ; വഹന്തഃ പുനഃ അപി – വഹിക്കുന്നവരായി വീണ്ടും; ഭജന്തേ – നിന്തിരുവടിയെത്തന്നെ സേവിക്കുന്നു; തവ ദാക്ഷിണ്യം – അങ്ങയുടെ കാരുണ്യം; കിയദ്വാ? – എത്ര വലിയത്?; മദാശ ച കിയതീ? – എന്റെ അനുഗ്രഹവും എമ്മാത്രം?; മദ്രക്ഷ‍ാം – എന്റെ രക്ഷയെ; കരുണാപൂരിതദൃശാ – കാരുണ്യംനിറഞ്ഞ കടാക്ഷംകൊണ്ട്; കദാ വാ വഹസി – എപ്പോഴാണ് ചെയ്യുന്നത് ?

പരമശിവ! ജനങ്ങള്‍ക്കു ഉല്‍ക്കൃഷ്ടഫലങ്ങളെ നല്‍കുന്നവ‍ന്‍ നിന്തിരുവടി ഒരുവന്‍ മാത്രം. വിഷ്ണുതുടങ്ങിയ ദേവന്മാര്‍ നിന്തിരുവടി കാരണമായി ദിവ്യപദവികളെ വഹിക്കുന്നവരായി വീണ്ടും വന്നു സേവിക്കുന്നു. അങ്ങയുടെ ദാക്ഷിണ്യം എത്ര വലിയത്? എന്റെ അനുഗ്രഹവും എമ്മാത്രം? കാരുണ്യപൂര്‍ണ്ണമായ കടാക്ഷത്താ‍ല്‍ എന്നെ എപ്പോഴാണ് കാത്തരുളുന്നത്?

📝 സ്ലോകം :-
ദുരാശാഭൂയിഷ്ഠേ ദുരധിപഗൃഹദ്വാരഘടകേ
ദുരന്തേ സംസാരേ ദുരിതനിലയേ ദുഃഖജനകേ |
മദായാസം കിം ന വ്യപനയസി കസ്യോപകൃതയേ
വദേയം പ്രീതിശ്ചേത്തവ ശിവ കൃതാര്‍ത്ഥാഃ ഖലു വയം || 19 ||

👉 അർത്ഥം :-
ദുരാശാഭൂയിഷ്ഠേ – ദുരാശക‍ള്‍ നിറഞ്ഞതായും; ദുരധിപഗൃഹദ്വാരഘടകേ ദുരന്തേ – ദുഷ്ടരാജാക്കന്മാരുടെ പടിവാതി‍ല്‍ക്കലേക്കു നയിക്കുന്നതായും അറ്റമില്ലാത്തതായും; ദുരിതനിലയേ – പാപങ്ങള്‍ക്കിരിപ്പിടമായും; ദുഃഖജനകേ – ദുഃഖത്തെ ഉണ്ടാക്കുന്നതായുമിരിക്കുന്ന; സംസാരേ മദായാസം – സംസാരത്തി‍ല്‍ ഞാന്‍ പെടുന്ന കഷ്ടത്തെ; കസ്യ ഉപകൃതയേ – ആ ബ്രഹ്മദേവന്നു വേണ്ടിയാണോ; ന വ്യപനയസി കിം ? – ദൂരീകരിക്കാതിരിക്കുന്നത് ?; വദ – അരുളിച്ചെയ്താലും; ശിവ ! തവ – പരമശിവ ! നിന്തിരുവടിക്കു; ഇയം പ്രീതിഃ ചേത് – ഇത് ഇഷ്ടമാണെന്നാ‍ല്‍ ; വയം കൃതാര്‍ത്ഥാഃ ഖലു – ഞങ്ങ‍ള്‍ കൃതാര്‍ത്ഥന്മാ‍ര്‍ തന്നെയാണല്ലോ.

ഹേ ദേവ! ദുരാശകള്‍ നിറഞ്ഞതും ദുഷ്ടരാജാക്കന്മാരുടെ ഗൃഹദ്വാരങ്ങളിലേക്കു വഴികാണിക്കുന്നതും ആഴമേറിയതും പാപങ്ങള്‍ക്കിരിപ്പിടവും ദുഃഖപ്രദവുമായ സംസാരത്തി‍ല്‍ ഞാ‍ന്‍ പെടുന്ന കഷ്ടത്തെ ആ ബ്രഹ്മദേവന്നു വേണ്ടിയാണോ നിന്തിരുവടി നീക്കം ചെയ്യാതിരിക്കുന്നത് ? അരുളിച്ചെയ്താലും. അങ്ങയ്ക്കു ഇത് പ്രിയമാണെന്നാല്‍ ഞങ്ങള്‍ കൃതാര്‍ത്ഥന്മാര്‍തന്നെ.

📝 സ്ലോകം :-
സദാ മോഹാടവ്യ‍ാം ചരതി യുവതീന‍ാം കുചഗിരൌ
നടത്യാശാശാഖാസ്വടതി ഝടിതി സ്വൈരമഭിതഃ |
കപാലിന്‍ ഭിക്ഷോ മേ ഹൃദയകപിമത്യന്തചപലം
ദൃഢം ഭക്ത്യാ ബദ്ധ്വാ ശിവ ഭവദധീനം കുരു വിഭോ || 20 ||

👉 അർത്ഥം :-
കപാലി‍ന്‍ ! – കപാലം ധരിച്ചിരിക്കുന്ന; ഭിക്ഷോ! – ഭിക്ഷുരൂപധാരിയായ ശിവ; വിഭോ! – ദിവ്യമംഗളമൂര്‍ത്തേ!; പ്രഭോ! സദാ മോഹാടവ്യം; എല്ലായ്പോഴും അജ്ഞാനമാകുന്ന വനത്തില്‍ ; ചരതി – ചുറ്റിത്തിരിയുന്നു; യുവതീന‍ാം – തരുണീമണികളുടെ; കചവിരൗ – കുളുര്‍മുലകളാകുന്ന പര്‍വ്വതങ്ങളി‍ല് ‍; നടതി – കൂത്താടുന്നു; ഝടിതി അഭിധഃ – ഉടന്‍തന്നെ നാലുഭാഗങ്ങളിലും; ആശാശാഖാസു – ആശകളാകുന്ന കൊമ്പുകളില്‍ ; സ്വൈരം അടതി – തന്റെ ഇഷ്ടംപോലെ ഓടിനടക്കുന്നു; അത്യന്തചപലം – ഏറ്റവും ചപലനായിരിക്കുന്ന; മേ ഹൃദയകപിം – എന്റെ മനസ്സാകുന്ന മര്‍ക്കടത്തെ;    ഭക്ത്യാ ദൃഢം ബദ്ധ്വാ – ഭക്തികൊണ്ട് മുറുകെ ബന്ധിച്ച്; ഭവദധീനം കുരു – നിന്തിരുവടിയ്ക്കു ധീനമാക്കി ചെയ്യേണമേ.

ഹേ കപാലിന്‍ ! അറിവില്ലായ്മയാകുന്ന അരണ്യത്തില്‍ അലഞ്ഞുനടക്കുന്നതും തരുണികളുടെ കുളുര്‍മുലകളാകുന്ന മലകളി‍ല്‍ കൂത്താടുന്നതും ഉടനടി നാനാഭാഗങ്ങളിലും സ്വേച്ഛപോലെ ഓടിനടക്കുന്നതും അതിചപലവുമായ എന്റെ മനസ്സാകുന്ന മര്‍ക്കടത്തെ ഭക്തികൊണ്ടു മുറുകെ കെട്ടി അങ്ങയുടെ അധീനത്തിലാക്കിത്തീര്‍ക്കണമേ.

No comments:

Post a Comment