ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

13 November 2020

ശിവാനന്ദലഹരീ – (31-40)

ശിവാനന്ദലഹരീ – ശങ്കരാചാര്യര്‍ (31-40)

📝 സ്ലോകം :-
നാലം വാ പരമോപകാരകമിദം ത്വേകം പശൂന‍ാം പതേ
പശ്യന്‍ കുക്ഷിഗതാന്‍ ചരാചരഗണാന്‍ ബാഹ്യസ്ഥിതാന്‍ രക്ഷിതും |
സര്‍വ്വമര്‍ത്ത്യപലായനൌഷധമതിജ്വാലാകരം ഭീകരം
നിക്ഷിപ്തം ഗരലം ഗലേ ന ഗിലിതം നോദ്ഗീര്‍ണ്ണമേവ ത്വയാ || 31 ||

👉 അർത്ഥം :-
പശൂന‍ാംപതേ! – പശുപതേ!; കക്ഷിഗതാന്‍ – ഉദരത്തി‍ല്‍ പ്രവേശിച്ചവയും; ബാഹ്യസ്ഥിതാന്‍ – പുറത്തുള്ളവയുമായ; ചരാചരഗണാന്‍ – ഇളകുന്നതുമിളകാത്തതുമായ വസ്തുക്കളെ; രക്ഷിതും പശ്യന്‍ – രക്ഷിക്കുന്നതിന്നു ആലോചിക്കുന്നവനായിട്ട്; ത്വയാ – നിന്തിരുവടിയി‍ല്‍; അതിജ്വാലാകരം – ഉജ്ജ്വലിക്കുന്ന ജ്വാലകളോടുകൂടിയതും; ഭീകരംഗരളം – ഭയങ്കരവുമായ വിഷം സര്‍വ്വമര്‍ത്ത്യപലായ; നൗഷധം – ദേവന്മരെല്ലാവരുടേയും പലായനമാകുന്ന രോഗത്തിന്നുള്ള ഓഷധമാകുമാറ്; ഗളേ നിക്ഷിപ്തം – കഴുത്തില്‍ സ്ഥാപിക്കപ്പെട്ടു; ഗിളിതം ന – വിഴുങ്ങിയതുമില്ല; ഉദ്ഗീര്‍ണ്ണം ഏവ ന – പുറത്തേക്കുവിട്ടതുമില്ല; പരമോപകാരകം – ഏറ്റവും വലിയ ഉപകാരമായ; ഇദം ഏകം തു – ഇത് ഒന്നുതന്നെ; ന അലം വാ! – മതിയാവുന്നതല്ലേ

ഹേ പശുപതേ! കുക്ഷിക്കകത്ത് സ്ഥിതിചെയ്യുന്നവയും പുറത്തുള്ളവയുമായ ചരാചരങ്ങളെ രക്ഷിക്കുന്നതിന്നായി നിന്തിരുവടിയാല്‍ അമൃതമഥനസമയത്തുണ്ടായ ജ്വാലകളാര്‍ന്ന അതിഘോരമായ കാകോളം ദേവന്മാരുടെ ഭയത്തിന്നുള്ള ഔഷധമാകുമാറ് നിന്തിരുവടിയുടെ കഴുത്തില്‍ സ്ഥാപിക്കപ്പെട്ടു. അതിനെ വിഴുങ്ങുകയോ, ഛര്‍ദ്ദിക്കുകയോ ചെയ്തതുമില്ല. ഈ ചെയ്ത കൃത്യം ഒന്നുതന്നെ നിന്തിരുവടിയുടെ കാരുണ്യത്തേയും കരുത്തിനേയും വിശദമാക്കുന്നതിന്ന് മതിയായതാണല്ലോ!

📝 സ്ലോകം :-
ജ്വാലോഗ്രഃ സകലാമരാതിഭയദഃ ക്ഷ്വേലഃ കഥം വാ ത്വയാ
ദൃഷ്ടഃ കിം ച കരേ ധൃതഃ കരതലേ കിം പക്വജംബൂഫലം |
ജിഹ്വായ‍ാം നിഹിതശ്ച സിദ്ധഘുടികാ വാ കണ്ഠദേശേ ഭൃതഃ
കിം തേ നീലമണിര്വിഭൂഷണമയം ശംഭോ മഹാത്മന്‍ വദ || 32 ||

👉 അർത്ഥം :-
മഹാത്മന്‍ ശംഭോ! – മഹത്മാവായ ശംഭോ!; ജ്വാലോഗ്രഃ – തീക്ഷ്ണജ്വാലകളാര്‍ന്നതും; സകലാമരാതിഭയദഃക്ഷ്വേളഃ – ത്വയാ ദേവന്മാര്‍ക്കെല്ല‍ാം അധികഭയത്തെ നല്‍കുന്നതുമായ ആ കടുംവിഷം നിന്തിരുവടിയാല്‍; കഥം വാ ദൃഷ്ടഃ – എങ്ങിനെയാണ് കാണപ്പെട്ടത് ?; കിം തു, കരേ ധൃതഃ – എന്നല്ല, കയ്യില്‍ എങ്ങിനെ ധരിക്കപ്പെട്ടു; കരതലേ നിഹിതഃ ച – കൈത്തലത്തില്‍ വെയ്ക്കപ്പെട്ടതിനാ‍ല്‍; പക്വജംബൂഫലംകിം – പഴുത്ത ഞാവല്‍പ്പഴമാണോ?; ജിഹ്വായ‍ാം – നാവി‍ല്‍ വെയ്ക്കപ്പെട്ട അത്; സിദ്ധഘുടികാവാ? – സിദ്ധന്മാരുപയോഗിക്കുന്ന ഗുളികയാണോ?; കണ്ഠദേശേദൃതഃ അയം – കഴുത്തില്‍ ധരിക്കപ്പെട്ട ഇത്; തേ വിഭൂഷണം – അങ്ങക്ക് ആഭരണമായ; നീലമണിഃകിം? വ്ദ. – മാണിക്യമാണോ? അരുളിച്ചെയ്താലും.

ശംഭോ! തീക്ഷ്‍ണജ്വാലകളാ‍ല്‍ അതിദുസ്സഹവും ദേവന്മാര്‍ക്കെല്ല‍ാം അധികം ഭയം നല്‍ക്കുന്നതുമായ ആ കടുത്ത വിഷത്തെ നിന്തിരുവടി എങ്ങിനെ കണ്ടു? എന്തിനു കൈകൊണ്ടടുത്തു; അതു പഴുത്ത ഞാവല്‍പ്പഴമാണോ? എന്തിന്നു ഭക്ഷിക്കുവാന്‍ മുതിര്‍ന്നു; സിദ്ധഗുളികയാണോ? എന്തിന്നു കഴുത്തിലണിയപ്പെട്ടു; നീലമാണിക്യമാണോ ? പറഞ്ഞരുളിയാലും.

📝 സ്ലോകം :-
നാലം വാ സകൃദേവ ദേവ ഭവതഃ സേവാ നതിര്‍വാ നുതിഃ
പൂജാ വാ സ്മരണം കഥാശ്രവണമപ്യാലോകനം മാദൃശ‍ാം |
സ്വാമിന്നസ്ഥിരദേവതാനുസരണായാസേന കിം ലഭ്യതേ
കാ വാ മുക്തിരിതഃ കുതോ ഭവതി ചേത് കിം പ്രാര്ഥനീയം തദാ || 33 ||

👉 അർത്ഥം :-
സ്വാമിന്‍ ‍! – ദേവ!; നാഥ! – ദേവ!; ഭവതഃ നതിഃ വാ – നിന്തിരുവടിയുടെ നമസ്കാരമായാലും; പൂജാ വാ സ്മരണം – പൂജയായാലും ധ്യാനമായാലും; കഥാശ്രവണംഅപി – കഥയെ ശ്രവിക്കുന്നതായാലും; ആലോകനംസേവാ – ദര്‍ശനമായാലും ഭജനമായാലും; നുതിഃ മാദൃശ‍ാം – കീര്‍ത്തനമായാലും എന്നെപോലുള്ളവര്‍ക്കു; സകൃത് ഏവ – ഒരു പ്രാവശ്യം മാത്രം; ന അലം വാ – മതിയാവുന്നതല്ലേ ഇതഃ ഈ ഉപായങ്ങളാലല്ലാതെ; മുക്തിഃ കാ വാ? – മോക്ഷം എവിടുന്നു?; കത – ഇതിലേതെങ്കിലുംമൊന്നിനാ‍ല്‍; ഭവതി ചേത് – മോക്ഷം സംഭവിക്കുന്നവെങ്കില്‍ ; തദാ – അപ്പോ‍ള്‍ ; അസ്ഥിരദേവതാനുസരണായാസേന – സ്ഥിരമില്ലാത്തവരായ ദേവന്മാരെ ഉപാസിക്കുന്നതിനാലുണ്ടാവുന്ന കഷ്ടത്താല്‍; കിം ലഭ്യതേ? – എന്താണു ലഭിക്കുന്നത്?; പ്രാര്‍ത്ഥനീയം  – അവരോടപേക്ഷിക്കത്തക്കതായി; കിം – എന്തൊന്നാണുള്ളത് ?

ദേവ! നിന്തിരുവടിയുടെ നമസ്മാരമാവട്ടെ, പൂജയാവട്ടെ, ധ്യാനമാവട്ടെ, കഥാശ്രവണമാവട്ടെ എന്നുപോലെയുള്ളവര്‍ക്കു ഒരേ ഒരു പ്രാവശ്യംമാത്രം മതിയാവുന്നതാണല്ലോ. ഈ ഉപായങ്ങള്‍ കൊണ്ടല്ലാതെ മോക്ഷം എവിടെനിന്ന് ലഭിക്കുന്നു? ഈ ഉപായങ്ങളേതെങ്കിലുംമൊന്നുകൊണ്ട് ദേവന്മാരെ ഉപാസിക്കുന്നതിനാലുണ്ടാവുന്ന കഷ്ടംകൊണ്ട് ലഭിക്കുന്നതെന്താണ് ? അവരോടപേക്ഷിക്കത്തതായി എന്തൊന്നാണുള്ളത് ?

📝 സ്ലോകം :-
കിം ബ്രൂമസ്തവ സാഹസം പശുപതേ കസ്യാസ്തി ശംഭോ ഭവ-
ദ്ധൈര്യം ചേദൃശമാത്മനഃ സ്ഥിതിരിയം ചാന്യൈഃ കഥം ലഭ്യതേ |
ഭ്രശ്യദ്ദേവഗണം ത്രസന്മുനിഗണം നശ്യത്പ്രപഞ്ചം ലയം
പശ്യന്നി‍ഭയ ഏക ഏവ വിഹരത്യാനന്ദസാന്ദ്രോ ഭവാ‍ന്‍ || 34 ||

👉 അർത്ഥം :-
ശംഭോ! പശുപതേ! – ശംഭോ! ജീവേശ!; തവ സാഹസം – നിന്തിരുവടിയുടെ സാഹസത്തെ; കിംബ്രൂമഃ? – എന്താണെന്നാണ് ഞങ്ങള്‍ പറയേണ്ടത് ?; ഈദൃശം – ഇങ്ങിനെയുള്ള; ഭവദ്ധൈര്‍യ്യംച – അങ്ങയുടെ ധൈര്‍യ്യവും; കസ്യ അസ്തി? ഇയം – ആര്‍ക്കുണ്ട് ? ഈ; ആത്മനഃ സ്ഥിതിഃ ച – തന്റെ അവസ്ഥയും; അന്യൈഃകഥം – മറ്റുള്ളവ‍ര്‍ എപ്രകാരംമാണ് ലഭ്യതേ? പ്രാപിക്കുന്നത് ?; ആനന്ദസാന്ദ്രഃഭവാന്‍ – ആനന്ദപരിപൂര്‍ണ്ണനായ നിന്തിരുവടി; ദ്രശ്യദ്ദേവഗണം – സ്വസ്ഥാനങ്ങളില്‍നിന്നു നീക്കപ്പെടുന്ന ദേവഗണങ്ങളോടുകൂടിയതും; ത്രസന്മുനിഗണം – ഭയന്നു വിറയ്ക്കുന്ന മുനിഗണങ്ങളോടു കൂടിയതും; നശ്യത് പ്രപഞ്ചം – നശിച്ചുപോകുന്ന ചരാചരങ്ങളോടുകൂടിയതുമായ; ലയം പശ്യ‍ന്‍ – പ്രളയത്തെ നോക്കിക്കോണ്ട്; നിര്‍ഭയം – ഭയലേശംകൂടാതെ; ഏകഃ ഏവ വിഹരതി – ഒരുവാനയ്തന്നെ ക്രീഡിച്ചരുളുന്നു.

നിന്തിരുവടിയുടെ സാഹസത്തെപ്പറ്റി ഞങ്ങള്‍ എന്തുപറയട്ടെ! ഈവിധം ധൈര്‍യ്യവും ആര്‍ക്കാണുള്ളത് ? ഇപ്രകാരമുള്ള തന്റെ അവസ്ഥയും വേറെ ആര്‍ക്കാണുള്ളതു പ്രളയകാലത്തില്‍ ദേവസമൂഹമെല്ല‍ാം സ്വസ്ഥാനങ്ങളില്‍നിന്ന് ഭ്രംശിച്ച് താഴെ വീഴുകയും മഹര്‍ഷിവര്‍യന്മാരെല്ല‍ാം ഭയചകിതരാവുകയും ചെയ്യവെ, ആനന്ദസാന്ദ്രനായ നിന്തിരുവടിമാത്രം ഏകനായി ഇതെല്ല‍ാം നോക്കിക്കൊണ്ട് നിര്‍ഭയനായി ക്രീഡിച്ചരുളുന്നു.

📝 സ്ലോകം :-
യോഗക്ഷേമധുരംധരസ്യ സകലശ്രേയഃപ്രദോദ്യോഗിനോ
ദൃഷ്ടാദൃഷ്ടമതോപദേശകൃതിനോ ബാഹ്യാന്തരവ്യാപിനഃ |
സര്‍വ്വജ്ഞസ്യ ദയാകരസ്യ ഭവതഃ കിം വേദിതവ്യം മയാ
ശംഭോ ത്വം പരമാന്തരങ്ഗ ഇതി മേ ചിത്തേ സ്മരാമ്യന്വഹം || 35 ||

👉 അർത്ഥം :-
ശംഭോ! – ഈശ!; യോഗക്ഷേമദുരന്ധരസ്യ – കിട്ടാത്തതിനെ കൈവശമാക്കുക, കൈവശംവന്നതിനെ രക്ഷിക്കുക എന്ന ഭാരം വഹിക്കുന്നവനായി; സകലശ്രേയഃപ്രദോദ്യോഗിനഃ – എല്ലാ ശ്രേയസ്സുകളേയും നല്‍ക്കുന്നതി‍ല്‍ ശ്രദ്ധയോടുകൂടിയവനായി; ദൃഷ്ടദൃഷ്ടമതോപദേശകൃതിനഃ – കാണ്മാ‍ന്‍ കഴിവുള്ളതും കഴിവില്ലാത്തതുമായ ഫലത്തെ നല്‍കുന്ന ഉപായങ്ങളെ ഉപദേശിക്കുന്നതി‍ല്‍ സമര്‍ത്ഥനായി; ബാഹ്യാന്തരവ്യാപിനഃ – പുറത്തും അകത്തും വ്യാപിച്ചവനായി; സര്‍വ്വജ്ഞസ്യ – എല്ലാമറിയുന്നവനായി; ദയാകരസ്യ ഭവതഃ – ദയാനിധിയായ നിന്തിരുവടിക്ക്;
മയാ – എന്നാല്‍; വേദിതവ്യംകിം – ബോധിപ്പിക്കത്തക്കതായി എന്തൊന്നാണുള്ളത് ?; പരമാന്തരംഗഃഇതി ‘- ഏറ്റവും പ്രിയപ്പെട്ടവന്‍’ എന്ന്; അന്വഹം – ദിനംതോറും; ചിത്തേ സ്മരാമി – മനസ്സി‍ല്‍ സ്മരിച്ചുകൊള്ള‍ാം.

ഈശ്വര! യോഗക്ഷേമഭാരം വഹിക്കുന്നവനായി എല്ലാവിധ ശ്രേയസ്സുകളേയും നല്‍കുന്നതി‍ല്‍ ജാഗരൂകനായി ഐഹികവും ആമുഷ്മികവുമായ ഫലങ്ങളെ നല്‍ക്കുന്ന ഉപായങ്ങളുപദേശിക്കുന്നതി‍ല്‍ അതിസമര്‍ത്ഥനായി, സര്‍വ്വജ്ഞനായി, ദയാനിധിയായിരിക്കുന്ന നിന്തിരുവടിക്കു എന്നാല്‍ പറഞ്ഞറിയിക്കത്തക്കതായി എന്താണുള്ളത്? നിന്തിരുവടി എന്റെ ആപ്തമിത്രമാണെന്നു ഞാന്‍ അനുദിനവും ഹൃദയത്തി‍ല്‍ സ്മരിച്ചുകൊള്ള‍ാം.

📝 സ്ലോകം :-
ഭക്തോ ഭക്തിഗുണാവൃതേ മുദമൃതാപൂര്‍ണ്ണേ പ്രസന്നേ മനഃ
കുംഭേ സ‍ാംബ തവ‍ാംഘ്രിപല്ലവയുഗം സംസ്ഥാപ്യ സംവിത്ഫലം |
സത്ത്വം മന്ത്രമുദീരയന്നിജശരീരാഗാരശുദ്ധിം വഹന്‍
പുണ്യാഹം പ്രകടീകരോമി രുചിരം കല്യാണമാപാദയന്‍ || 36 ||

👉 അർത്ഥം :-
സ‍ാംബ! – അംബികാസമേത!; നിജശരീരാഗാരശുദ്ധിം – എന്റെ ശരീരമാകുന്ന വസതിയുടെ ശുദ്ധിയെ; വഹന്‍ – ചെയ്യുന്നവനായി; രുചിരംകല്യാണം – അത്യുത്തമമായ മംഗളത്തെ; ആപാദയന്‍ – പ്രാര്‍ത്ഥിക്കുന്നവനായിരിക്കുന്ന; ഭക്തഃ – ഭക്തനായ ഞാ‍ന്‍ ; ഭക്തിഗുണാവൃതേ – ഭക്തിയാവുന്ന നൂല്‍കൊണ്ടു ചുറ്റപ്പെട്ട്; മുദമൃതാപൂര്‍ണ്ണേ – സന്തോഷമാവുന്ന അമൃതംകൊണ്ടു നീറയ്ക്കപ്പെട്ടതായിരിക്കുന്ന; പ്രസന്നേ – പരിശുദ്ധമായ; മനഃകുംഭേതവ – മനസ്സാകുന്ന കുടത്തില്‍ നിന്തിരുവടിയുടെ; അംഘ്രിപല്ലവയുഗം – രണ്ടു കാല്‍ത്തളിരുകളേയും; സംവിത്ഫലം – ജ്ഞാനമാകുന്ന ഫലത്തേയും; സംസ്ഥാപ്യസത്വം – വെച്ച് സത്വഗുണപ്രധാനമായ; മന്ത്രം ഉദീരയന്‍ – മന്ത്രത്തെ ഉച്ചരിച്ചുകൊണ്ട്; പുണ്യാഹം – പുണ്യാഹകര്‍മ്മത്തെ; പ്രകടികരോമി – വിശദമായി ചെയ്യുന്നു.

സ‍ാംബ! അതിശ്രേഷ്ഠമായ കല്യാണത്തെ പ്രാര്‍ത്ഥിക്കുന്നവനായ ഞാ‍ന്‍ എന്റെ ശരീരമാകുന്ന ഗൃഹത്തെ ശുദ്ധിചെയ്യുന്നതിന്നായി ഭക്തിയാവുന്ന നൂലുകൊണ്ട് ചുറ്റപ്പെട്ടതും സന്തോഷാമൃതം നിറയ്ക്കപ്പെട്ടതുമായിരിയ്ക്കുന്ന പ്രസന്നമായ മനസ്സാകുന്ന കുടത്തില്‍ നിന്തിരുവടിയുടെ പാദങ്ങളാകുന്ന തളിരുകളേയും ജ്ഞാനമാകുന്ന(നാളികേര) ഫലത്തേയും അതിന്നുപരിയായി നിക്ഷേപിച്ചു സാത്വികമന്ത്രമുച്ചരിച്ചുകൊണ്ട് പുണ്യാഹകര്‍മ്മത്തെ ചെയ്തുകൊള്ളുന്നു.

📝 സ്ലോകം :-
ആമ്നായ‍ാംബുധിമാദരേണ സുമനസ്സംഘാഃ സമുദ്യന്മനോ
മന്ഥാനം ദൃഢഭക്തിരജ്ജുസഹിതം കൃത്വാ മഥിത്വാ തതഃ |
സോമം കല്പതരും സുപ‍വ്വസുരഭിം ചിന്താമണിം ധീമത‍ാം
നിത്യാനന്ദസുധ‍ാം നിരന്തരരമാസൌഭാഗ്യമാതന്വതേ || 37 ||

👉 അർത്ഥം :-
സുമനഃസംഘഃ – പണ്ഡിതന്മാരുടെ(ദേവന്മാരുടെ) സംഘങ്ങള്‍; സമുദ്യത് മനഃ – പ്രയത്നത്തോടുകൂടിയ മനസ്സിനെ; ദൃഢഭക്തിരജ്ജുസഹിതം – ദൃഢമായ ഭക്തിയാകുന്ന കയറോടുകൂടി; മന്ഥാനം കൃത്വാ – മത്താക്കി ചെയ്തുകൊണ്ട്; ആമ്നായ‍ാംബുധിം – വേദമായ സമുദ്രത്തെ; ആദരേണ മഥിത്വാ – ആദരവോടുകൂടി കടഞ്ഞ്; തതം സോമം – അതില്‍നിന്നു; ചന്ദ്രനേയും – (ഉമാസമേതനും); കല്പതരും – കല്പകവൃക്ഷത്തേയും (കല്പകവൃക്ഷത്തിന്നുതുല്യനും); സുവര്‍വ്വസുരഭിം – കാമധേനുവിനേയും(കാമധേനുസദൃശനും); ചിന്താമണിം – ചിന്താമണിയേയും(ചിന്താമണിതുല്യനും); ധീമത‍ാം – ബുദ്ധിശാലിക്ക് (ബുദ്ധിയാ‍ല്‍ ഇഷ്ടപ്പെടപ്പെട്ട); നിത്യാനന്ദസുധ‍ാം – നിത്യാനന്ദത്തെ നല്‍ക്കുന്ന അമൃതത്തേയും (നിത്യാനന്ദമാകുന്ന അമൃതസ്വരൂപിയും); നിരന്തരരമാസൗഭാഗ്യം – സ്ഥിരമായ ഐശ്വര്‍യ്യസമൃദ്ധിയേയും (നിത്യമായ മോക്ഷലക്ഷ്മിയുടെ സമൃദ്ധിരൂപിയും ആയ ഭഗവാനെ); ആതന്വതേ – പ്രാപിക്കുന്നു.

പണ്ട് ദേവന്മാ‍ര്‍ മന്ദരപര്‍വ്വതത്തേ മത്താക്കി സമുദ്രത്തെ കടഞ്ഞ് ചന്ദ്ര‍ന്‍‍‍, കല്പവൃക്ഷം, കാമധേനു, ചിന്താമണി, അമൃതം, ലക്ഷ്മി എന്നിവയെ ഏതുവിധത്തില്‍ പ്രാപിച്ചുവോ അതുപോലെ ജ്ഞാനിക‍ള്‍ മനസ്സാകുന്ന മത്തിനെ ദൃഢഭക്തിയാകുന്ന കയറുകൊണ്ട് മുറുകെകെട്ടി വേദമാകുന്ന സമുദ്രത്തെ കടഞ്ഞ് അതി‍ല്‍ നിന്ന് കല്പവൃക്ഷതുല്യനും, ചിന്താമണിസദൃശനും അമൃതതുല്യനും, മോക്ഷസ്വരൂപിയും ഉമാസമേതനുമായ നിന്തിരുവടിയെ പ്രാപിക്കുന്നു.

📝 സ്ലോകം :-
പ്രാക്‍പുണ്യാചലമാ‍ഗ്ഗദര്‍ശിതസുധാമൂര്‍ത്തിഃ പ്രസന്നഃ ശിവഃ
സോമഃ സദ്ഗുണസേവിതോ മൃഗധരഃ പൂര്‍ണ്ണസ്തമോമോചകഃ |
ചേതഃ പുഷ്കരലക്ഷിതോ ഭവതി ചേദാനന്ദപാഥോനിധിഃ
പ്രാഗല്ഭ്യേന വിജൃംഭതേ സുമനസ‍ാം വൃത്തിസ്തദാ ജായതേ || 38 ||

👉 അർത്ഥം :-
പ്രാക്‍പുണ്യാചലമാ‍ഗ്ഗദര്‍ശിതസുധാമൂര്‍ത്തിഃ – കിഴക്കിലുള്ള പുണ്യമായ മലവഴിയായി ദര്‍ശിപ്പിക്കപ്പെട്ട അമൃതമയമായ ശരീരത്തോടുകൂടിയവനും(മുജ്ജന്മത്തില്‍ചെയ്ത മലപോലുള്ള പുണ്യമാര്‍ഗ്ഗത്താ‍ല്‍ ദര്‍ശിപ്പിക്കപ്പെട്ട അമൃതമയമായ സ്വരൂപത്തോടുകൂടിയവനും); പ്രസന്നഃ – നിര്‍മ്മലനും(പ്രസന്നവിഗ്രഹനും); ശിവഃ – മംഗളസ്വരൂപിയും (മംഗളപ്രദനും); സദ്ഗണസേവിതഃ – താരഗണങ്ങളാ‍ല്‍ ചൂഴപ്പെട്ടവനും (സാധുജനങ്ങളാല്‍ സേവിക്കപ്പെട്ടവനും); മൃഗധരഃ – മാനിനെ ലാഞ്ഛനമായി ധരിക്കുന്നവനും(മാനിനെ ധരിക്കുന്നവനും); പൂര്‍ണ്ണഃ – ഷോഡശകലാപൂര്‍ണ്ണനും (എങ്ങും വ്യാപിച്ചിരിക്കുന്നവനും); തമോമോചകാഃ – അന്ധകാരത്തെ നശിപ്പിക്കുന്നവനും(അജ്ഞാനത്തെ നശിപ്പിക്കുന്നവനുമായ); സോമഃ – ചന്ദ്ര‍ന്‍ (ഉമാസമേതനായ പരമശിവന്‍ ); ചേതഃപുഷ്കതലക്ഷിതഃ – മനസ്സാകുന്ന ആകാശത്തി‍ല്‍ (ആകാശംപോലെ നിര്‍മ്മലമായ മനസ്സി‍ല്‍ ‍) കാണപ്പെടുന്നവനായി; ഭവതി ചേത് – ഭവിക്കുന്നപക്ഷം; ആനന്ദപാഥോനിധിഃ – ബ്രഹ്മാനന്ദസമുദ്രം; പ്രാഗല്ഭ്യേന – അതിഗംഭീരമായി; വിജൃംഭതേ – വര്‍ദ്ധിക്കുന്നു; തദാ – അപ്പോ‍ള്‍ ‍; സുമനസ‍ാം – ദേവന്മാര്‍ക്കു(ജ്ഞാനികള്‍ക്കു); വൃത്തിഃ – ഉപജീവനം(മനോവൃത്തിക്കൊരു മാറ്റം); ജായതേ – ഉണ്ടാവുന്നു.

ഈ ശ്ലോകത്തി‍ല്‍ ചന്ദ്രനേയും പരമശിവനേയും ശ്ലേഷയായി വര്‍ണ്ണിക്കുന്നു. കിഴക്കുദിക്കിലുള്ള ഉദയാചലം വഴിയായി ദര്‍ശിപ്പിക്കപ്പെട്ട അമൃതസ്വരൂപത്തോടുകൂടിയവനും, നിര്‍മ്മലനും, മംഗളസ്വരൂപിയും, നക്ഷത്രഗണങ്ങളാല്‍ സേവിക്കപ്പെട്ടവനും, മൃഗലാഞ്ഛനനും, പരിപൂര്‍ണ്ണനും, അന്ധകാരത്തെ നശിപ്പിക്കുന്നവനുമായ ചന്ദ്ര‍ന്‍ ആകാശത്തി‍ല്‍ പ്രത്യക്ഷനാവുമ്പോള്‍ ആനന്ദസാഗരം അതിശയേന വര്‍ദ്ധിക്കുന്നു. അപ്പോള്‍ ദേവന്മാര്‍ക്കു ഉപജീവനം ഉണ്ടാവുകയും ചെയ്യുന്നു. അതുപോലെ പൂര്‍വ്വജന്മകൃതമായ പുണ്യപൂരങ്ങളാ‍ല്‍ ദര്‍ശിപ്പിക്കപ്പെട്ട അമൃതസ്വരൂപത്തോടുകൂടിയവനും, പ്രസന്നവിഗ്രഹനും, മംഗളപ്രദനും, സാധുജനസേവിതനും, മാനിനെ ധരിക്കുന്നവനും, സര്‍വ്വവ്യാപകനും, അജ്ഞാനനാശകനുമായ പരമശിവന്‍ നിര്‍മ്മലമായ മനസ്സി‍ല്‍ പ്രകാശിക്കുന്നപക്ഷം ബ്രഹ്മാനന്ദമാകുന്ന സമുദ്രം വര്‍ദ്ധിച്ചുയരുന്നു. ജ്ഞാനികള്‍ക്കു ചിത്ത നിര്‍വൃതിയുണ്ടാവുകയും ചെയ്യുന്നു.

📝 സ്ലോകം :-
ധ‍മ്മോ മേ ചതുരംഘ്രികഃ സുചരിതഃ പാപം വിനാശം ഗതം
കാമക്രോധമദാദയോ വിഗളിതാഃ കാലാഃ സുഖാവിഷ്കൃതാഃ |
ജ്ഞാനാനന്ദമഹൌഷധിഃ സുഫലിതാ കൈവല്യനാഥേ സദാ
മാന്യേ മാനസപുണ്ഡരീകനഗരേ രാജാവതംസേ സ്ഥിതേ || 39 ||

👉 അർത്ഥം :-
മാന്യേ – സംപൂജ്യനായ(സര്‍വ്വസമ്മതനായ); രാജാവതംസേ – ഇന്ദുചൂഡനായ ഈശ്വരന്‍ (രാജശ്രേഷ്ഠന്‍); മാനസപുണ്ഡരീകനഗരേ – താമരപ്പൂപോലെയിരിക്കുന്ന മനസ്സാകുന്ന നഗരത്തില്‍; കൈവല്യനാഥേ – മോക്ഷത്തിന്നു നാഥനായി(ഏകച്ഛത്രാധിപനായി); സദാ – എല്ലായ്പോഴും; സ്ഥിതേ – ഇരുന്നരുളുമ്പോ‍ള്‍; ചതുരംഘ്രികഃധര്‍മ്മഃ – നാലുപാദങ്ങളോടുകൂടിയ ധര്‍മ്മം; സുചരിതഃ – എന്നാല്‍ നല്ലപോലെ ആചരിക്കപ്പെട്ടു; പാപം – പാപമാവട്ടെ; വിനാശംഗതം – നാശത്തെ പ്രാപിക്കുകയും ചെയ്തു; കാമക്രോധമദാദയഃ – കാമം, ക്രോധം, മദം മുതലായ ശത്രുക്കള്‍ വിഗളിതാഃ – കാലാഃ വിട്ടകന്നു; കാലങ്ങള്‍; സുഖാവിഷ്കൃതഃ – സുഖപ്രദങ്ങളായി; ജ്ഞാനാന്ദമഹൗഷധിഃ – അറിവു സന്തോഷം എന്നിവയാകുന്ന സിദ്ധൗഷധം; സുഫലിതാ – നല്ലവണ്ണം ഫലിച്ചു.

സര്‍വ്വസമ്മതനായ ഒരു ചക്രവര്‍ത്തിയുടെ ഏകച്ഛത്രാധിപത്യത്തി‍ന്‍ കീഴിലെന്നപോലെ പൂജാര്‍ഹനായ ഇന്ദുചൂഡ‍ന്‍ മനഃകമലമാകുന്ന നഗരത്തി‍ല്‍ മോക്ഷപ്രദനായി ഇരുന്നതുളുമ്പോള്‍ നാലുപാദങ്ങളുള്ള (സമഗ്രമായ) ധര്‍മ്മം എന്നാല്‍ നല്ലാപോലെ ആചരിക്കപ്പെട്ട് അഭിവൃദ്ധിപ്രാപിച്ചു; പാപം നശിക്കുകയുംചെയ്തു. കാമ, ക്രോധ, ലോഭ, മോഹ, മദ, മാത്സര്‍യ്യാദി ശത്രുക്ക‍ള്‍ എന്നെ വിട്ടകന്നുപോയി; കാലങ്ങള്‍ സുഖപ്രദങ്ങളായി; ജ്ഞാനം, ആനന്ദം എന്ന സിദ്ധൗഷധങ്ങള്‍ നല്ലവണ്ണം ഫലിച്ചു.

📝 സ്ലോകം :-
ധീയന്ത്രേണ വചോഘടേന കവിതാകുല്യോപകുല്യാക്രമൈ-
രാനീതൈശ്ച സദാശിവസ്യ ചരിത‍ാംഭോരാശിദിവ്യാമൃതൈഃ |
ഹൃത്കേദാരയുതാശ്ച ഭക്തികലമാഃ സാഫല്യമാതന്വതേ
ദുര്‍ഭിക്ഷാന്‍ മമ സേവകസ്യ ഭഗവന്‍ വിശ്വേശ ഭീതിഃ കുതഃ || 40 ||

👉 അർത്ഥം :-
ഭഗവന്‍ ! – ഗുണങ്ങളാറും പൂര്‍ണ്ണമായി തികഞ്ഞുള്ളോവേ!; വിശ്വേശ! – ലോകേശ്വര!; ധീയന്ത്രേണ – ബുദ്ധിയാകുന്ന യന്ത്രംകൊണ്ടും; വചോഘടേന – വാക്കാകുന്ന കുടംകൊണ്ടും; കവിതാകുല്യോപ കുല്യാക്രമൈഃ – കവിതയാകുന്ന കുല്യോപകുല്യകളില്‍ കൂടി; ആനീതൈഃച – കൊണ്ടുവരപ്പെട്ട; സദാശിവസ്യ – പരമേശ്വരന്റെ; ചരിത‍ാംഭോരാശിദിവ്യാമൃതൈഃ – ചരിത്രമാകുന്ന സമുദ്രത്തിലെ നിര്‍മ്മലതീര്‍ത്ഥങ്ങളാ‍ല്‍; ഹൃത്കേദാരയുതാഃച – മനസ്സാകുന്ന വയലോടുകൂടിയ; ഭക്തികളമാഃ – ഭക്തിയായ ധാന്യം; സാഫല്യംആതന്വതേ – സഫലങ്ങളായിരിക്കുന്നു; ദുര്‍ഭിക്ഷാത് – ക്ഷാമത്തില്‍നിന്നു; സേവകസ്യ മമ – സേവകനായ എനിക്കു; ഭീതിഃ കുതഃ? – ഭയമെന്നത് എവിടുന്നു?

ഹേ ഷഡ്‍ഗുണപരിപൂര്‍ന്നനായിരിക്കുന്ന ലോകേശ! ബുദ്ധിയാകുന്ന യന്ത്രംകൊണ്ട്, വാക്കാകുന്ന കുടംകൊണ്ട്, കവിതയാകുന്ന കുല്യോപകുല്യകളില്‍കൂടി(വെള്ളച്ചാലുകളില്‍കൂടി) കൊണ്ടുവരപ്പെട്ട ഈശ്വരചരിതമാകുന്ന സമുദ്രജലംകൊണ്ട് നനയ്ക്കപ്പെട്ട മനസ്സാകുന്ന ഭൃത്യനായ എനിക്ക് ക്ഷാമത്തില്‍ നിന്ന് ഭയമെന്നത് ഒരിക്കലുമില്ല..

No comments:

Post a Comment