ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 November 2017

മകരജ്യോതി

സ്വാമിയേ ശരണമയ്യപ്പ

ഭാഗം - 36

മകരസംക്രമം മകരവിളക്ക് മകരജ്യോതി

മകരസംക്രമദിനം ഭാരതമൊട്ടാകെ ആചരിക്കപ്പെടുന്ന പുണ്യദിനങ്ങളില്‍ ഒന്നാണ്. സൂര്യന്‍ ധനുരാശിയില്‍നിന്നും മകരം രാശിയിലേക്കു കടക്കുന്ന ദിനമാണു മകരസംക്രമം.

ദക്ഷിണായനത്തില്‍നിന്ന് ഉത്തരായനത്തിലേക്ക് മാറുന്ന ദിനം അഥവാ സൂര്യന്റെ തെക്കോട്ടുള്ള യാത്ര അവസാനിച്ചു വടക്കോട്ടുള്ള യാത്ര ആരംഭിക്കുന്ന ദിനം. മകരസംക്രമം മുതല്‍ പകലിനു രാത്രിയേക്കാള്‍ ദൈര്‍ഘ്യം ഉണ്ടാകും. സൂര്യരശ്മികള്‍ കൂടുതലായി ഭൂമിയില്‍ പതിക്കുന്ന ഉത്തരായന കാലം പുണ്യ കര്‍മ്മങ്ങള്‍ക്കെല്ലാം യോജിച്ച കാലമാണ്.

തീര്‍ത്ഥാടനങ്ങള്‍ക്കും പുണ്യസ്‌നാനങ്ങള്‍ക്കും ഉചിതമായ കാലമാണു ഉത്തരായനം. ശരശയ്യയിലായ ഭീഷ്മപിതാമഹന്‍ ദേഹം വെടിയുവാന്‍ ഉത്തരായനകാലംവരെ കാത്തിരുന്നു എന്ന് മഹാഭാരതത്തില്‍ പറയുന്നു.

ധനുമാസത്തിന്റെ അവസാനത്തില്‍ ശനിയാഴ്ച ഉത്രം നക്ഷത്രത്തില്‍ കൃഷ്ണപക്ഷപഞ്ചമി തിഥിയില്‍ വൃശ്ചികലഗ്നത്തിലാണ് ധര്‍മ്മശാസ്താവ് തിരുവവതാരം ചെയ്തത് എന്ന് ഭൂതനാഥോപാഖ്യാനം മൂന്നാം അദ്ധ്യായത്തില്‍ പറയുന്നു. ധനുമാസത്തിലെ അവസാന ദിവസവും ശനിയാഴ്ചയും ഒത്തുചേര്‍ന്ന ദിനം ആണ് ശാസ്താവിന്റെ തിരുവവതാരം.

മകരസംക്രമ പുണ്യമുഹൂര്‍ത്തമായിരുന്നു അത് എന്നുകരുതാം. അതിനാലാണ് മകരസംക്രമദിനവും ശനിയാഴ്ചകളും ഉത്രം നാളും കൃഷ്ണപക്ഷ പഞ്ചമിയും ശാസ്താ ആരാധനയ്ക്ക് ഏറ്റവും ഉത്തമദിനങ്ങളായി കരുതപ്പെടുന്നത്.

പന്തളമഹാരാജാവായ രാജശേഖരന്‍ ശബരിമലക്ഷേത്രം നിര്‍മ്മിക്കുവാന്‍ ആരംഭിച്ചത് വൃശ്ചികം ഒന്നിനാണ്. ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാക്കി സൂര്യന്‍ മകരലഗ്നത്തില്‍ സംക്രമിച്ച ശനിയാഴ്ചയില്‍; കൃഷ്ണപക്ഷപഞ്ചമിയില്‍ ഉത്രം നക്ഷത്രത്തില്‍ ഭാര്‍ഗ്ഗവരാമന്‍ ഭൂതനാഥനെ പ്രതിഷ്ഠിച്ചു എന്ന് ഭൂതനാഥോപാഖ്യാനം പതിനഞ്ചാം അദ്ധ്യായത്തിലും കാണാം.

മകരവിളക്കാണു ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം. മകരസംക്രമദിവസത്തിനു രണ്ടുദിവസം മുന്‍പ് മുതല്‍ വിശേഷാല്‍ ശുദ്ധിക്രിയകള്‍ സന്നിധാനത്ത് ആരംഭിക്കുന്നു. പ്രാസാദശുദ്ധിക്രിയകള്‍, ഹോമങ്ങള്‍, ബിംബശുദ്ധിക്രിയകള്‍ (ചതുഃശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം) എന്നിവയെല്ലാം വിധിപ്രകാരം നടത്തുന്നു.

പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന അയ്യപ്പന്റെ തിരുവാഭരണങ്ങള്‍ മകരസംക്രമ ദിനത്തില്‍ ശബരിമലയില്‍ എത്തിക്കുന്നു. തിരുവാഭരണങ്ങള്‍ ചാര്‍ത്തിയാണു മകരസംക്രമദിനത്തിലെ ദീപാരാധന. മകരസംക്രമപൂജയില്‍ അയ്യപ്പനു അഭിഷേകം ചെയ്യാനുള്ള നെയ്യ് തിരുവിതാംകൂര്‍ മഹാരാജാവിന്റെ സമര്‍പ്പണമാണ്. അതിനാല്‍ കവടിയാര്‍ കൊട്ടാരത്തില്‍നിന്നും കൊണ്ടുവരുന്ന നെയ്‌ത്തേങ്ങയിലെ നെയ്യുകൊണ്ടാണ് അയ്യപ്പനു അഭിഷേകം നടത്തുന്നത്.

തിരുവാഭരണം ചാര്‍ത്തി മഹാരാജാവായി ഭഗവാന്‍ ദര്‍ശനമരുളുന്ന അപൂര്‍വ നിമിഷങ്ങളാണുമകരസംക്രമ ദിനത്തിലേത്. സാധാരണഗതിയില്‍ മകരവിളക്കു ദിവസം തിരുവാഭരണം ചാര്‍ത്തിയുള്ള സന്ധ്യാദീപാരാധനയ്ക്ക് മുന്‍പായിരിക്കും മകരസംക്രമ പുണ്യമുഹൂര്‍ത്തത്തിലെ പൂജ.

പന്തളമഹാരാജാവു ഭൂതനാഥനെ ദര്‍ശിച്ച സ്വര്‍ണ്ണാലയം ഇന്നത്തെ പൊന്നമ്പലമേട്ടിലാണ്. രാജാവിനു ദര്‍ശനം നല്‍കിയ ശേഷം ഭൂതനാഥ ഭഗവാന്‍ പരിവാരങ്ങളോടൊപ്പം മനുഷ്യ ദൃഷ്ടിക്കു ഗോചരനാവാതെ അവിടെ നിത്യാധിവാസം ചെയ്യുന്നു. ദേവകളും മഹര്‍ഷിമാരും നിത്യവും അവിടെ ഭഗവാനെ സേവിക്കുന്നു.

ഭൂതനാഥന്‍ അദൃശ്യസാന്നിദ്ധ്യം ചെയ്യുന്ന പൊന്നമ്പലമേട്ടില്‍ ഗിരിവര്‍ഗ്ഗ ജനങ്ങള്‍ ഭഗവാനെ മകരസംക്രമദിനത്തില്‍ സന്ധ്യാസമയത്ത് ആരാധിച്ചിരുന്നു. അതിന്റെ സ്മരണകള്‍ നിലനിര്‍ത്തി ശബരിമലയില്‍ ദീപാരാധനക്കു നടതുറന്നതിനുശേഷം പൊന്നമ്പലമേട്ടില്‍ മൂന്നുതവണ ദീപം തെളിക്കുന്നു. ഈ സമയത്ത് പൊന്നമ്പലമേടിനു മുകളിലായി ശോഭപരത്തി മകരനക്ഷത്രം ഉദിച്ചു നില്‍ക്കും. മകരവിളക്കിനെത്തുന്ന ഭക്തലക്ഷങ്ങള്‍ ഈ ദീപത്തേയും നക്ഷത്രത്തേയും തിരുവാഭരണവിഭൂഷിതനായ ഭഗവാനേയും വന്ദിച്ച് കൃതാര്‍ത്ഥരാകുന്നു.

ധ്വജപ്രതിഷ്ഠയും കൊടിയേറി ഉത്‌സവവും ഇല്ലാതിരുന്ന കാലത്ത് മകരസംക്രമം മുതലുള്ള ഏഴുദിവസങ്ങളാണു ശബരിമലയില്‍ ഉത്‌സവമായി ആഘോഷിച്ചിരുന്നത്. മകരം ഒന്നുമുതലുള്ള ദിവസങ്ങളില്‍ നടക്കുന്ന വിളക്ക് കണ്ടുതൊഴുതായിരുന്നു ഭക്തര്‍ മലയിറങ്ങിയിരുന്നത്. വിശേഷാല്‍ ചടങ്ങുകളും മാളികപ്പുറത്തമ്മയുടെ എഴുന്നള്ളത്തും എല്ലാം ചേര്‍ന്ന സവിശേഷ ദിനങ്ങളെയാണു സാമാന്യമായി മകരവിളക്ക് എന്നു വിവക്ഷിച്ചിരുന്നത്.



No comments:

Post a Comment