ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

15 November 2017

ധര്‍മ്മശാസ്താവ് എന്ന നാമപ്പൊരുള്‍

സ്വാമിയേ ശരണമയ്യപ്പ

ദക്ഷിണഭാരതത്തെ ഒന്നാകെ ശരണഘോഷം കൊണ്ടു മുഖരിതമാക്കുന്ന മണ്ഡലമകരവിളക്കു കാലം ആരംഭിക്കുകയാണ്. ഈശ്വരനും ഞാനും ഒന്ന് എന്ന അദ്വൈത വേദാന്ത രഹസ്യം മനസ്സിലുറപ്പിച്ച് തത്വമസിപ്പൊരുളായ ശ്രീധര്‍മ്മശാസ്താവിനു മുന്നില്‍ സമസ്തവും സമര്‍പ്പിച്ച് വ്രതശുദ്ധിയോടെ ഹൈന്ദവ ഭവനങ്ങള്‍ ദേവാലയങ്ങളാകുന്ന നാളുകള്‍ വരവായി.

ഈ പുണ്യദിനങ്ങളില്‍ കലിയുഗവരദനായ ശാസ്താവിന്റെ മഹിമകളേക്കുറിച്ച് വിശദമാക്കുന്ന ഒരു പരമ്പര തുടങ്ങുകയാണ്.

ശാസ്ത്യ സങ്കല്‍പം, ശാസ്താവിന്റെ രൂപം, പ്രഭ, സത്യക പൂര്‍ണ്ണാ പുഷ്‌കലാ സങ്കല്‍പങ്ങള്‍, ശാസ്താവിന്റെ വാഹനങ്ങള്‍ (കുതിര, ഗജം, പുലി) അമൃതകലശഹസ്തനും മഹാവൈദ്യനുമായ ശാസ്താവിന്റെ രോഗനിവാരണ ശക്തി, ശനിദോഷ നിവാരണം, രേവന്തന്‍ അയ്യന്‍ അയ്യനാര്‍ ബുദ്ധന്‍ വേട്ടയ്‌ക്കൊരുമകന്‍ തുടങ്ങിയവരുമായുള്ള താതരമ്യ പഠനങ്ങള്‍, യോഗപട്ടബന്ധനം, ചിന്മുദ്ര എന്നിവയുടെ തത്വം, കാവുകളിലേയും പൂരങ്ങളിലേയും ശാസ്താവിന്റെ സാന്നിധ്യം, ഭഗവതിക്കു വഴിമാറുകയും ഭഗവതിക്കു അകമ്പടിയാവുകയും ചെയ്ത ശാസ്താ സങ്കല്‍പം, ദേശവിളക്ക്, ആഴിയും പടുക്കയും, അയ്യപ്പന്‍ തീയാട്ട്, കളമെഴുത്തും പാട്ട്, ശാസ്താംപാട്ട് തുടങ്ങിയ ആചാരങ്ങള്‍, വ്യത്യസ്ത ധ്യാന ശ്ലോകങ്ങളില്‍ വിടരുന്ന ശാസ്ത്യരൂപം, ശചി രക്ഷക ഭാവം, ഭൂതനാഥ ഉപാഖ്യാനത്തെ ആസ്പദമാക്കി ശബരിമല അയ്യപ്പനേക്കുറിച്ചും ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളേക്കുറിച്ചും ഉള്ള അറിവുകള്‍, പ്രധാന ശാസ്താക്ഷേത്രങ്ങളുടെ പ്രത്യേകതകളെക്കുറിച്ചുമുള്ള വിവരണങ്ങള്‍ വായനക്കാര്‍ക്കു നല്‍കുക എന്നതാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം.

ധര്‍മ്മശാസ്താവ് എന്ന നാമപ്പൊരുള്‍

ഭൂതനാഥ സദാനന്ദ സര്‍വ്വഭൂതദയാപര
രക്ഷ രക്ഷ മഹാബാഹോ ശാസ്‌ത്രേ തുഭ്യം നമോ നമഃ

ഇന്ന് വൃശ്ചികം ഒന്ന്. ദക്ഷിണഭാരതത്തെ ഒന്നാകെ ശരണഘോഷം കൊണ്ടു മുഖരിതമാക്കുന്ന മണ്ഡലമകരവിളക്കു കാലം ആരംഭിക്കുകയാണ്. തത്വമസിപ്പൊരുളായ ശ്രീധര്‍മ്മശാസ്താവിനു മുന്നില്‍ സമസ്തവും സമര്‍പ്പിച്ച് വ്രതവിശുദ്ധിയോടെ ഹൈന്ദവ ഭവനങ്ങള്‍ ദേവാലയങ്ങളാകുന്ന നാളുകള്‍ വരവായി. ഈ പുണ്യദിനങ്ങളെ സാര്‍ത്ഥകമാക്കുന്നതിന് ശാസ്താവിന്റെ മഹിമകളേക്കുറിച്ച് വിശദമാക്കുന്ന ഒരു പരമ്പര ഇന്നു മുതല്‍ ആരംഭിക്കുകയാണ്.

സര്‍വമംഗള സ്വരൂപനായ ഭഗവാന്‍ ശ്രീപരമേശ്വരന്റേയും വിശ്വസംരക്ഷകനായ ഭഗവാന്‍ മഹാവിഷ്ണുവിന്റേയും ശക്തി ഒന്നു ചേര്‍ന്ന ദിവ്യാവതാരമാണു കലിയുഗവരദനായ ശ്രീധര്‍മ്മശാസ്താവ്. അധര്‍മ്മം നടമാടുന്ന കലിയുഗത്തില്‍ സജ്ജനങ്ങളെ സംരക്ഷിക്കുവാന്‍ നിലകൊള്ളുന്ന ധര്‍മ്മജ്യോതിസ്സാണു ശാസ്താവ്. അയ്യനായും, അയ്യനാരായും, അയ്യപ്പനായും ഭക്തകോടികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന താരകസ്വരൂപന്റെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത മഹിമകളിലൂടെ ഒരു യാത്രയാരംഭിക്കുകയാണ്.

ഹരിഹരപുത്രനായ ഈ ദേവനു ധര്‍മ്മശാസ്താവ് എന്ന നാമധേയം നല്‍കിയതിന്റെ സാംഗത്യം നോക്കാം. ‘ധര്‍മ്മസ്യ ശാസനഃകര്‍ത്താ ഇതി ധര്‍മ്മശാസ്താ’ എന്ന് ധര്‍മ്മശാസ്താ ശബ്ദത്തെ വ്യാഖ്യാനിക്കാം. പുണ്യം ചെയ്തവരാല്‍ ധരിക്കപ്പെടുന്നതാണു ധര്‍മ്മം (ധരതി ലോകാന്‍ ധ്രിയതേ പുണ്യാത്മഭിരിതി വാ). നിയമനിഷ്ഠമായ സദാചാരാനുഷ്ഠാനമാണു ധര്‍മ്മം. സകലരുടേയും സംസാരബന്ധത്തെ അകറ്റുന്നതാണു ധര്‍മ്മം. ധര്‍മ്മാനുഷ്ഠാനത്തിലൂടെ ശ്രേയസ്സുണ്ടാകുന്നു. ധൈര്യം, ക്ഷമ, ദമം, അസ്‌തേയം, ശൗചം, നിഗ്രഹം, ലജ്ജ, വിദ്യ, സത്യം, അക്രോധം എന്നിവയാണു ധര്‍മ്മത്തിന്റെ പത്ത് ലക്ഷണങ്ങള്‍ (ഈ പത്തു ലക്ഷണങ്ങളോടും കൂടിയ ധര്‍മ്മം അനുഷ്ഠിക്കുന്നതിലൂടെ ധര്‍മ്മശാസ്താവിലേക്കു നാം എത്തുന്നു. ഈ ധര്‍മ്മാനുഷ്ഠാനം പ്രായോഗികവല്‍ക്കരിക്കപ്പെട്ടതാണു നമ്മുടെ മണ്ഡലവ്രതം എന്നു നിസ്സംശയം പറയാം.).

ശാസ്താ (ശാസ്താവ് എന്ന് മലയാള പ്രയോഗം) ശബ്ദത്തിനു രാജാവ് (ഭരണകര്‍ത്താവ്), ആചാര്യന്‍ (ഉപാധ്യായന്‍), ശാസകന്‍ (ശിക്ഷിക്കുന്നവന്‍), പിതാവ് എന്നിങ്ങനെയെല്ലാം അര്‍ത്ഥം പറയാം. ധര്‍മ്മത്തെ സംരക്ഷിക്കുന്നവന്‍, ധര്‍മ്മത്തെ പഠിപ്പിക്കുന്നവന്‍, ധര്‍മ്മച്യുതി വരുത്തുന്നവരെ ശിക്ഷിക്കുന്നവന്‍ (ഹിംസാദികളായ അധര്‍മ്മങ്ങള്‍ ചെയ്യുന്നവരെ ശാസിച്ച് സന്‍മാര്‍ഗ്ഗനിഷ്ഠരാക്കുന്നവന്‍), ധര്‍മ്മത്തെ പരിപോഷിപ്പിക്കുന്നവന്‍ എന്നീ അര്‍ത്ഥങ്ങള്‍ നമുക്കു സ്വീകരിക്കാം. ശാസനഃകര്‍ത്താ എന്നതിനു നേര്‍വഴികാണിക്കുന്നവന്‍ എന്നും അര്‍ത്ഥമുണ്ട്. അപ്പോള്‍ ധര്‍മ്മമാര്‍ഗ്ഗമാകുന്ന നേര്‍വഴികാണിക്കുന്നവനാണു ധര്‍മ്മശാസ്താവ്. തത്ത്വമസി (തത് ത്വം അസി-  അതു നീയാകുന്നു) എന്ന ശാശ്വതസത്യത്തിലേക്ക്; ജീവാത്മാവും പരമാത്മാവും ഒന്നു തന്നെയെന്ന അദ്വൈത തത്വത്തിലേക്ക് നേര്‍വഴികാണിക്കുന്നവനാണ് ധര്‍മ്മശാസ്താവ്.

No comments:

Post a Comment