ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

23 June 2022

മഹാഭാരതമെന്ന മഹാസാഗരം

മഹാഭാരതമെന്ന മഹാസാഗരം

ഗുരുമുഖത്ത് നിന്നും കേട്ട, ക്ലാവ് പിടിക്കാതെ മനസ്സിൽ സൂക്ഷിച്ച ഒരു വാചകം ഓർമ്മവരുന്നു.

"ഒരു ഭാരതീയനായി ശരിക്കും അനുഭവപ്പെടണമെങ്കിൽ അഞ്ചു കാര്യങ്ങൾ പൂർത്തീകരിച്ചിരിക്കണം".
                                      
1. ഹിമാലയം കാണണം
2. ഗംഗയിൽ കുളിക്കണം
3. ഭാഗവതം കേൾക്കണം
4. മഹാഭാരതം വായിക്കണം
5. ഭഗവദ്ഗീത പഠിക്കണം                                                                                                                                                                                                                                                          

മഹാഭാരതമെന്ന ഇതിഹാസം മനസ്സിരുത്തി വായിക്കുക, പൂർത്തീകരിക്കുക എന്നത് ശ്രമകരമായ ഒരു കാര്യമാണ്. കഥകളും ഉപകഥകളും അതിൽത്തന്നെ വീണ്ടും കഥകളുമായി ഒരു മഹാസാഗരം പോലെ ആഴമേറിയതും പരന്നതുമായ മഹാഭാരതം ലോകത്തിലെ തന്നെ ഏറ്റവും മഹത്തും ബൃഹത്തുമായ കാവ്യമാണ്. ഒരൊറ്റ ഗ്രന്ഥത്തിൻറെ പാരായണത്തിലൂടെ ബ്രഹ്മാണ്ഡത്തിലെ സമസ്ത വിഷയങ്ങളെക്കുറിച്ചുമുള്ള അറിവ് സമ്പാദിക്കാൻ മഹാഭാരത പാരായണം മാത്രം മതി. മാറിമാറിവരുന്ന കാലഘട്ടം ഓരോന്നിന്റെയും പ്രതിഛായകൾ കണ്ണാടിയിൽ എന്ന പോലെ മഹാഭാരതത്തിലും പ്രതിഫലിക്കുന്നു. അതുകൊണ്ടാണ് വ്യാസമഹർഷി തൻ്റെ രചനയുടെ മാഹാത്മ്യത്തെ ഇങ്ങനെ രേഖപ്പെടുത്തിയത്. 

“യദിഹസ്തിത ദന്യത്ര യന്നേ ഹാസ്തിന തത്ക്വചിത്” (ഇതിലുള്ളത് മറ്റുപലതിലും കണ്ടേക്കാം. എന്നാൽ ഇതിലില്ലാത്തതു മറ്റൊരിടത്തും കാണില്ല.)                                                                                                                                    

മഹാഭാരതമെന്ന അതിമഹത്തായ വിപുലവും സമഗ്രവുമായ വിജ്ഞാ നസാഗരത്തെ ചുരുങ്ങിയ വാക്കുകൾ മാത്രമുള്ള ഒരു ലേഖനത്തിന്റെ പരിധിയി ലേക്ക് ആവാഹിക്കുക അസാധ്യമാണ്.

വ്യാസമഹർഷി തന്റെയും തന്റെ പൂർവികരുടെയും പുത്രപൗത്ര പ്രപൗത്രാദികളുടെയും അനന്തിരവരുടെയും ചരിത്രവും ചെയ്തികളും ആണ് മഹാ ഭാരതത്തിൽ പ്രതിപാദിക്കുന്നത്. പുത്രന്മാരില്ലാതെ അകാലത്തിൽ മരണമടഞ്ഞ രാജാവ് വിചിത്രവീര്യന്റെ വിധവകളിൽ വംശപരമ്പര നിലനിറുത്തുവാനായി സ്വന്തം മാതാവിന്റെ നിർദേശാനുസരണം സന്താനോല്പാദനം നടത്തി വ്യാസമഹർഷി. അങ്ങിനെ ജനിച്ച തന്റെ പുത്രന്മാരായ ധൃതരാഷ്ട്രരുടെയും പാണ്ഡുവിന്റെയും മക്കൾ തമ്മിൽ രാജ്യത്തിനും അധികാരത്തിനും വേണ്ടി തങ്ങളെത്തന്നെയും മക്കളെയും ബന്ധുജനങ്ങളെയും ഗുരുക്കന്മാരെയും സുഹൃത്തുക്കളെയും ഒന്നടങ്കം കുരുതി കൊടുത്ത ഒരു മഹായുദ്ധം നടന്നു. കുരുക്ഷേത്ര യുദ്ധം. അന്നുമുതൽ ഇന്നുവരെ ഓരോരോ രാജ്യത്തും ദേശത്തും വീടുകളിലും മനുഷ്യമനസ്സുകളിലും യുദ്ധങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഭൂമിക്കും സ്വത്തിനും അധികാരത്തിനും വേണ്ടി. സമഗ്രവിഷയങ്ങളും കോർത്തിണക്കിയ മഹാഭാരതമെന്ന മഹാ ഹാരത്തിലെ പതക്കമാണ് കുരുക്ഷേത്ര യുദ്ധം. അതിലേക്കു ഒരു എത്തിനോട്ടം മാത്രമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

ഇന്നത്തെ ഹരിയാന സംസ്ഥാനത്തിലെ കുരുക്ഷേത്ര എന്ന പുണ്യ ഭൂമിയാണ് മഹാഭാരതയുദ്ധത്തിനായി നിശ്ചയിക്കപ്പെട്ടത്. ഇപ്പോഴും ആ സ്ഥലം അതെ പേരിലാണ് അറിയപ്പെടുന്നത്. ആയിരക്കണക്കിന് തീർത്ഥാടകർ ഓരോ ദിവസവും ഇന്നും കുരുക്ഷേത്രയിൽ എത്തി ചേരാറുണ്ട്. സൂര്യഗ്രഹണ ദിവസങ്ങളിൽ ഗ്രഹണാനന്തര സ്നാനത്തിന്നായി അഞ്ചു ലക്ഷത്തിലേറെ ജനങ്ങൾ അവിടെ എത്തിച്ചേർന്ന സന്ദർഭങ്ങളുണ്ടായിട്ടുണ്ടത്രെ.
 
ചന്ദ്രവംശത്തിലെ ഹസ്തിനപുരി രാജാവ് ധൃതരാഷ്ട്രർ അന്ധനായതിനാൽ അദ്ദേഹത്തിന്റെ അനുജൻ പാണ്ഡുവാണ് ഭരണം നിർവഹിച്ചിരുന്നത്. പാണ്ഡുവിൻറെ ദേഹവിയോഗത്തിനു ശേഷം ധൃതരാഷ്ട്രപുത്രരായ നൂറ്റൊന്നു പേരടങ്ങുന്ന കൗരവരും അഞ്ചുപേരടങ്ങുന്ന പാണ്ഡവർ എന്നറിയപ്പെടുന്ന പാണ്ഡുപുത്രന്മാരും രാജ്യാധികാരത്തിനുവേണ്ടി തർക്കമായി. രാജനീതിയനുസരിച്ച് എല്ലാറ്റിലും മൂത്തവനായ യുധിഷ്ഠിരനാണ് യുവരാജാവാകാനുള്ള അവകാശമെങ്കിലും ധൃതരാഷ്ട്രപുത്രർ അംഗീകരിച്ചു കൊടുക്കുവാൻ തയ്യാറായില്ല. നികൃഷ്ടവും കുൽസിതവുമായ മാർഗ്ഗത്തിലൂടെ രാജ്യാവകാശം നേടിയെടുക്കാനുള്ള അവരുടെ ശ്രമം കലാശിച്ചത് വൻ ദുരന്തത്തിലാണ്. 

കാർത്തിക മാസത്തിൽ (മലയാളത്തിലെ വൃശ്‌ചിക മാസം) വെളുത്ത ത്രയോദശി നാളിലാണ് പതിനെട്ടു ദിവസം നീണ്ടു നിന്ന മഹായുദ്ധം ആരംഭിച്ചത്. ഏഴു അക്ഷൗഹിണികളിലായി ഒരു ലക്ഷത്തിമൂവായിരത്തിതൊണ്ണൂറ് ആനകളും അത്ര തന്നെ രഥങ്ങളും നാല് ലക്ഷത്തി അമ്പത്തിഒന്നായിരത്തി ഇരുനൂറ്റി എഴുപത് കുതിരകളും ഏഴു ലക്ഷത്തി അറുപത്തിഅഞ്ചായിരത്തി നാനൂറ്റമ്പത് കാലാളും പാണ്ഡവപക്ഷത്ത് നിലയുറപ്പിച്ചപ്പോൾ എതിരാളികളായ കൗരവപക്ഷത്ത് പതിനൊന്ന് അക്ഷൗഹിണികളിലായി രണ്ട് ലക്ഷത്തി നാൽപ്പത്തിനായിരത്തി അഞ്ഞൂറ്റിഎഴുപത് ആനകളും അത്ര തന്നെ രഥങ്ങളും ഏഴു ലക്ഷത്തി ഇരുപത്തൊന്നായിരത്തി എഴുനൂറ്റിപ്പത്ത് കുതിരകളും പന്ത്രണ്ട് ലക്ഷത്തിരണ്ടായിരത്തി എണൂറ്റമ്പത് കാലാളും ആണ് നിലയുറപ്പിച്ചത്. എന്നാൽ യുദ്ധം കഴിഞ്ഞപ്പോൾ ജീവനോടെ ബാക്കിയായത് പാണ്ഡവപക്ഷത്ത് പ്രധാനമായും അഞ്ചു പാണ്ഡവരും കൃഷ്ണൻ, സാത്യകി, യുയുൽസു എന്നിവരടക്കം എട്ട് പേരും കൗരവപക്ഷത്ത് അശ്വത്ഥാമാവ്, കൃപാചാര്യർ, കൃതവർമാവ്, വൃഷകേതു എന്നീ നാല് പേരും മാത്രമായിരുന്നു.

അഞ്ചു തലമുറകളിൽപെട്ടവർ മഹാഭാരതയുദ്ധത്തിൽ പങ്കെടുത്തതായി കാണുന്നു. വാൽഹികം എന്ന രാജ്യത്തിലെ രാജാവും ശന്തനുമഹാരാജാവിന്റെ അനുജനും ഭീഷ്മാചാര്യരുടെ ഇളയച്ഛനുമായ ബാൽഹികൻ ആയിരുന്നു അതിൽ ഏറ്റവും പ്രായം കൂടിയ യോദ്ധാവ്.

യുദ്ധത്തിൽ വീരചരമം പ്രാപിച്ച അർജുനപുത്രൻ അഭിമന്യുവിൻറെ വിധവ ഉത്തരയുടെ ഗർഭത്തിലുള്ള കുഞ്ഞിന് നേർക്ക് പോലും ബ്രാഹ്മണനായ അശ്വത്ഥാമാവ് ബ്രഹ്മാസ്ത്ര പ്രയോഗം നടത്തിയിരുന്നു. ഭഗവാൻ കൃഷ്ണൻ തൻറെ പ്രഭാവത്താൽ അസ്ത്രലക്ഷ്യം തടഞ്ഞത് കൊണ്ട് മാത്രമാണ് ആ കുഞ്ഞ് ചാപിള്ളയാവാതെ ജനിക്കാനിടയായത്. ആ കുഞ്ഞാണ് പിന്നീട് രാജ്യാവകാശിയായി മാറിയ പരീക്ഷിത്ത്.

യുദ്ധത്തിൽ വിരാടം, പാഞ്ചാലം, കാശി, മാൽസ്യം, ചേദി, പാണ്ഡ്യം, മഗധം എന്നീ രാജ്യങ്ങൾ പാണ്ഡവപക്ഷത്തും ഹസ്തിനപുരി, അംഗം, സിന്ധ്, അവന്തി, മാഹി ഷ്മതി, ഗാന്ധാരം, മാദ്രം, കാംബോജം, പ്രാഗ്ജ്യോതിഷ, വാൽഹികം എന്നീ രാജ്യങ്ങൾ കൗരവപക്ഷത്തും നിലയുറപ്പിച്ചപ്പോൾ കേകയം, മധുര, ദ്വാരക, വിദർഭ എന്നീ രാജ്യങ്ങൾ അവരുടെ സേനയെ രണ്ടുപേർക്കുമായി വീതിച്ചുകൊടുത്തു.

പതിനെട്ട് ദിവസം നീണ്ടുനിന്ന മഹാഭാരത യുദ്ധത്തിൽ പ്രധാനവീരന്മാരുടെ പതനം എപ്രകാരമായിരുന്നു ?

യുദ്ധത്തിൻറെ നാൾവഴി

ഒന്നാം നാൾ:  

പാഞ്ചാലരാജാവായ ദ്രുപദൻറെ പുത്രനും പാഞ്ചാലിയുടെ സഹോദരനുമായ ധൃഷ്ടദ്യുമ്നൻ പാണ്ഡവസേനയുടെയും ഭീഷ്മാചാര്യർ കൗരവസേനയുടെയും സർവ്വസൈന്യാധിപന്മാരായി അവരോധിക്കപ്പെടുന്നു.

വിരാടപുത്രന്മാരും അഭിമന്യുവിൻറെ മാതുലരുമായ ഉത്തരനും ശ്വേതനും ആദ്യ ദിവസം തന്നെ വധിക്കപ്പെട്ടു. നകുലസഹോദരന്മാരുടെ മാതുലനും മാദ്രരാജ്യത്തിലെ രാജാവുമായി ശല്യരാലാണ് ഉത്തരൻ വധിക്കപ്പെട്ടത്. ശ്വേതൻ വധിക്കപ്പെട്ടത് ഭീഷ്മരാലും.  

രണ്ടാം നാൾ: 

കൗരവസേനക്ക് വേണ്ടി യുദ്ധം ചെയ്യാനെത്തിയ കലിംഗരാജാവും മക്കളും മുഴുവൻ സേനയും ഭീമന്റെ പരാക്രമത്താൽ നശിക്കപ്പെട്ടു.

മൂന്നാം നാൾ: 

പാണ്ഡവസേനയോട് ഏറ്റുമുട്ടാനെത്തിയ ഗാന്ധാരസേനയെ അഭിമന്യുവും സാത്യകിയും കൂടി പൂർണമായും ഇല്ലാതാക്കി.

നാലാം നാൾ:  

ധൃതരാഷ്ട്രരുടെ പതിമൂന്ന് മക്കൾ ഭീമസേനന്റെ കരബലത്തിൽ ഒടുങ്ങി. മാദ്രരാജാവായ ശല്യരുടെ അനുജന്മാരെയും സ്യാലനെയും സർവ്വസൈ ന്യാധിപനായ ധൃഷ്ടദ്യുമ്നൻ കാലപുരിക്ക് അയച്ചു.

അഞ്ചാം നാൾ: 

പാണ്ഡവപക്ഷത്തിനു വേണ്ടി പോരാടിയ വീരനായ സാത്യകിയുടെ പത്ത് പുത്രന്മാരെ ഭീഷ്മരുടെ ഇളയച്ഛൻ ബാൽഹികന്റെ പൗത്രൻ ഭൂരിശ്രവസ്സ് വധിച്ചു.

ആറാം നാൾ:  

ഇരുവശത്തും പടയിൽ നാശങ്ങൾ ഉണ്ടായെങ്കിലും നേതൃനിരയിലുള്ള വീരന്മാരിൽ പ്രധാന നാശങ്ങളൊന്നും സംഭവിച്ചില്ല.

ഏഴാം നാൾ:  

വിരാടരാജാവിൻറെ പുത്രനായ ശംഖൻ ദ്രോണരോട് പൊരുതി വീരചരമം പ്രാപിച്ചു.

എട്ടാം നാൾ: 

ശകുനിപുത്രനായ ഉലൂകനെ, അർജുനന് ഉലൂപിയിൽ ജനിച്ച പുത്രൻ, ഇരാവൻ വധിച്ചു. ശകുനിയുടെ അനുജന്മാരും ഇരാവനാൽ തന്നെ വധിക്കപ്പെട്ടു. ധൃതരാഷ്ട്രരുടെ എട്ടു പുത്രന്മാരെ ഭീമസേനൻ വധിച്ചു.   

ഒൻപതാം നാൾ: 

അന്ന് മേൽനിരയിൽ കാര്യമായ പതനങ്ങളൊന്നും ഉണ്ടായില്ല. സേനയ്ക്ക് കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായി.

പത്താം നാൾ: 

സംഭവബഹുലമായൊരു ദിനം. ശിഖണ്ഡിയെ മുൻനിർത്ത അർജുനൻ ഭീഷ്മരെ വീഴ്ത്തി. സ്വച്ഛന്ദമൃത്യുവായ ഭീഷ്മർ മരണത്തിനു വഴങ്ങാതെ, തന്നെ വീഴ്ത്തിയ ശരകൂടങ്ങളെ തന്നെ ശയ്യയാക്കി കൊണ്ട് ഉത്തരായനം വരെ പോർക്കളത്തിൽ കിടക്കുവാൻ തീരുമാനിച്ചു. ഭീഷ്മപിതാമഹൻറെ ആഗ്രഹാനുസരണം തൂങ്ങികിടന്ന അദ്ദേഹത്തിൻ്റെ ശിരസ്സ് അസ്ത്രങ്ങൾ കൊണ്ട് അർജുനൻ നേരെയാക്കി നിർത്തി. മറ്റൊരു അസ്ത്രം കൊണ്ട് ഭീഷ്മർക്ക് ദാഹജലം വരുത്തിക്കൊടുക്കുകയും ചെയ്യ്തു. സർവ്വസൈന്യാധിപന്റെ പതനം കൗരവപക്ഷത്തെ ശോകമൂകമാക്കി. പാണ്ഡവർക്കും തങ്ങളുടെ വാത്സല്യനിധിയായ പിതാമഹന്റെ പതനം അങ്ങേഅറ്റം ദുഃഖകരമായിരുന്നു.

പതിനൊന്നാം നാൾ: 

ബ്രാഹ്മണനായ ദ്രോണാചാര്യരെ കൗരവപ്പടയുടെ പുതിയ സർവ്വസൈന്യാധിപനായി ദുര്യോധനൻ വാഴിച്ചു. ഭീഷ്മാചാര്യരെ സേനാപതിയാ ക്കിയതിൽ പ്രതിഷേധച്ച് കഴിഞ്ഞ പത്ത് ദിവസവും പടക്കളത്തിലിറങ്ങാതിരുന്ന വില്ലാളിവീരൻ കർണ്ണൻ അന്ന് ആദ്യമായി പടക്കിറങ്ങി. ധർമ്മപുത്രരെ ജീവനോടെ പിടിച്ച് കൊടുക്കാമെന്ന് ദ്രോണാചാര്യർ ദുര്യോധനന് വാക്ക് നൽകി.

പന്ത്രണ്ടാം നാൾ: 

മുൻപ് ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ടിരുന്ന നരകാസുരൻറെ പുത്ര നായ ഭഗദത്തനെ അർജുനൻ വധിച്ചു. ഭഗദത്തപുത്രൻ നകുലനാൽ കൊല്ലപ്പെട്ടു. അന്ന് തന്നെ കർണ്ണപുത്രൻ നകുലനാലും വധിക്കപ്പെട്ടു. ഓരോരോ ദിവസങ്ങളിലും സേനകളിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചു കൊണ്ടേയിരുന്നു.

പതിമൂന്നാം നാൾ: 

ഏറേ സംഭവബഹുലമായിരുന്നു അന്നത്തെ യുദ്ധം. അതി ഭീകരമായ യുദ്ധത്തിന് അന്ന് കുരുക്ഷേത്രം സാക്ഷ്യം വഹിച്ചു. ഒട്ടേറെ വീരശൂര പരാക്രമികൾ യമപുരിക്കയക്കപ്പെട്ടു. ദുര്യോധനപുത്രൻ ലക്ഷ്മണൻ ശല്യരുടെ മകൻ രുക്മാധരൻ പിന്നെ ദീർഘലോചനൻ, കുന്ദവേദി, സുഷേണൻ, വാസതിയൻ, ക്രതൻ തുടങ്ങിയ വീരന്മാരും ശല്യരുടെ ഇളയ സഹോദരൻ, അംശകന്റെ പുത്രൻ എന്നിവരും വെറും പതിനാറ് വയസ്സ് മാത്രം പ്രായമുള്ള അഭിമന്യുവിനാൽ കാല പുരിക്കയക്കപെട്ടു. ആർക്കും ഭേദിക്കാനാവാത്ത നിലയിൽ ദ്രോണർ തീർത്ത വ്യൂഹം ഭേദിച്ച് കടന്ന അഭിമന്യു പരാക്രമത്തിൽ അർജുനനെയും നിഷ്പ്രഭമാക്കി. ഭയചകിതരായ കൗരവമുഖ്യർ ചതിയിലൂടെ അഭിമന്യുവിന് കെണിയൊരുക്കുവാൻ തീരുമാനിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു. കർണ്ണൻ, ദ്രോണർ മുതലായവരുടെ സഹായത്തോടെ കൗരവസഹോദരി ദുശ്ശളയുടെ ഭർത്താവ് ജയദ്രഥൻ അഭിമന്യുവിന്റെ ശിരസ്സ് തകർത്ത് നിഗ്രഹിച്ചു. പാണ്ഡവപക്ഷത്തിനേറ്റ ആ ദുരന്തത്തിൽ അർജുനൻ ദുഃഖിതനും ക്ഷുഭിതനുമായി . അടുത്തദിവസം സൂര്യാസ്തമയത്തിനു മുൻപായി ജയദ്രഥനെ താൻ വധിക്കുമെന്നും അതിന് സാധിച്ചില്ലെങ്കിൽ അഗ്നിയിൽ സ്വയം ആഹുതിചെയ്തു മരിക്കുമെന്നും ഉഗ്രശപഥം ചെയ്തു.

പതിനാലാം നാൾ: 

ബീഭത്സമായിരുന്നു അന്നത്തെ യുദ്ധം. അന്നാണ് ആദ്യമായി രാത്രിയിലും യുദ്ധം നടന്നത്. ബാൽഹികന്റെ പുത്രൻ സോമദത്തൻ, പൗത്രൻ ഭൂരിശ്രവസ്സ്, പ്രപൗത്രന്മാർ എന്നിവരെല്ലാം സാത്യകിയുടെ അസ്ത്രങ്ങൾക്ക് ഇരയായിത്തീർന്നു. യുദ്ധത്തിൽ പങ്കെടുത്ത ഏറ്റവും പ്രായം കൂടിയ യോദ്ധാവും ഭീഷ്മരുടെ ഇളയച്ഛനുമായ ബാൽഹികനേ ഭീമസേനൻ വധിച്ചു. വനവാസകാലത്ത് ഭീമന് ഹിഡുംബി എന്ന രാക്ഷസ സ്ത്രീയിൽ ജനിച്ച ഘടോൽകചൻ യുദ്ധത്തിൽ കൊടുംകാറ്റ് പോലെ പോയവഴിയെല്ലാം തകർത്ത് തരിപ്പണമാക്കി.

മുഴുവൻ നേതൃനിരയും അഭിമന്യൂവിന്റെ ഹന്താവായ ജയദ്രഥനെ അർജ്ജുനനിൽ നിന്ന് രക്ഷിക്കുവാനായി വ്യൂഹം ചമച്ച് പൊരുതി. കൗരവപ്പടയിൽ കനത്ത നാശനഷ്ടം ഉണ്ടാക്കിയെങ്കിലും ജയദ്രഥന് സമീപമെത്താൻ അർജുനനായില്ല. സൂര്യനസ്തമിക്കുവാൻ നാഴികകൾ മാത്രം ബാക്കി നിൽക്കേ പാർത്ഥസാരഥിയായ കൃഷ്ണൻ തന്റെ മായാ പ്രഭാവത്താൽ സൂര്യബിംബത്തെ മറച്ചു. സൂര്യനസ്തമിച്ചു എന്ന് കരുതിയ കൗരവർ ജയദ്രഥനെ മുൻനിരയിൽ കൊണ്ടുവന്നു. ഈ സമയം, കൃഷ്ണന്റെ നിർദ്ദേശപ്രാകാരം ജയദ്രഥന്റെ ശിരസ്സ് അർജുനൻ ഒരു ബാണം കൊണ്ട് ഛേദിച്ചു. ജയദ്രഥ ശിരസ്സ് ശരമുനകളിൽ കൊളുത്തിക്കൊണ്ട് സ്യമന്തപഞ്ചകത്തിന്റെ മറുകരയിൽ സന്ധ്യാവന്ദനം നടത്തുകയായിരുന്ന ജയദ്രഥപിതാവ് വൃദ്ധക്ഷത്രന്റെ മടിയിൽ നിക്ഷേപിച്ചു. മകന്റെ ശിരസ്സ് ആര് ഭൂമിയിൽ വീഴ്ത്തുന്നുവോ അയാളുടെ തല പൊട്ടിച്ചിതറിപ്പോകണമെന്നുള്ള വരം പരമശിവനിൽ നിന്ന് സമ്പാദിച്ച വൃദ്ധക്ഷത്രൻ തന്നെ എന്താണ് തന്റെ മടിയിൽ വന്നു വീണതെന്നറിയാതെ, വെപ്രാളത്തിൽ പുത്ര ശിരസ്സ് ഭൂമിയിലേക്കിടുകയും സ്വയം ശിരസ്സ് ഛിന്നഭിന്നമായി മൃതനാവുകയും ചെയ്തു. കൃഷ്ണൻ മായാവലയം നീക്കുകയും സൂര്യബിംബം പശ്ചിമാംബരത്തിൽ തെളിയുകയും ചെയ്തു.

വളരെയധികം നാശനഷ്ടങ്ങളുണ്ടായ ഒരു ദിനമായിരുന്നു അന്ന്. ഹിരണ്വതിയുടെ തീരത്ത് ഒരുക്കിയിരുന്ന ശ്മശാനഭൂമി ശവങ്ങൾ കൊണ്ട് നിറഞ്ഞുകവിഞ്ഞു. ചെന്നായ്ക്കളും കുറുനരികളും ചുടുചോര നുണഞ്ഞു നടന്നു. കഴുകന്മാർ ശ്മാശാനഭൂമിയാകെ വട്ടമിട്ട് പറന്നു. കൂടാരങ്ങൾ അമ്മമാരുടെയും ഭാര്യമാരുടെയും സഹോദരിമാരുടെയും മക്കളുടെയും നിറുത്താത്ത നിലവിളി കൊണ്ട് മുഖരിതമായി.

സൂര്യനസ്തമിച്ചിട്ടും അന്ന് യുദ്ധം മതിയാക്കിയില്ല. പതിവിന് വിപരീ തമായി രാത്രിയിലും യുദ്ധം തുടർന്നു. എരിയുന്ന പന്തങ്ങളുടെ പ്രകാശത്തിൽ പടക്കളം ഭീതിതമായി. രാത്രിയിൽ രാക്ഷസർക്ക് ശക്തി പതിന്മടങ്ങായി വർദ്ധിക്കും. രാക്ഷസവംശജരായ ഘടോൽകചനും കൃമ്മീരപുത്രനായ അലംബുഷനും അതിശക്തമായി പോരാടി. ഒടുവിൽ അലംബുഷൻ വധിക്കപ്പെട്ടു. ഘടോൽകചനും കർണ്ണനും തമ്മിൽ പലതവണ ഏറ്റുമുട്ടി. കൗരവപക്ഷത്തുണ്ടായ നാശത്തിന്റെ തോത് ചെറുതായിരുന്നില്ല. പട മുച്ചൂടും മുടിയുമെന്നായി. ഒടുവിൽ, ഇന്ദ്രദത്തമായ, ഒരിക്കൽ മാത്രം ഉപയോഗിക്കുവാൻ കഴിയുന്ന, അർജുനനെ വധിക്കുവാൻ വേണ്ടി മാത്രം കരുതിവെച്ച അതിശക്തതമായ വേൽ ഘടോൽകചന് നേരെ കർണ്ണന് പ്രയോഗിക്കേണ്ടിവന്നു. ഘടോൽകചൻ വീണു. കൗരവയോദ്ധാക്കളുടെ ഭാഗത്തേക്ക്. ആയിരക്കണക്കിന് യോദ്ധാക്കൾ ഭീമാകാരമായ ആ ശരീരത്തിനടിയിൽപ്പെട്ട് ചതഞ്ഞരഞ്ഞ് മരിച്ചു. അതോടെ രാത്രിയുദ്ധം അവസാനിച്ചു.

അർജുനന് പോലും തടുക്കുവാൻ കഴിയാത്ത, കർണ്ണന് ഇന്ദ്രൻ വരമായികൊടുത്ത ആ ആയുധം കർണ്ണനിൽ നിന്ന് ഒഴിവാക്കേണ്ടിയിരുന്നത് ഒരു ആവശ്യമായിരുന്നു. കൃഷ്ണന്റെ മികച്ച പാടവം ഘടോൽകചന് നേരെ ആ വേൽ പ്രയോഗിപ്പിക്കുവാൻ കർണ്ണനെ നിർബന്ധിതനാക്കി.

പതിനഞ്ചം നാൾ: 

കൗരവരുടെ സർവ്വസൈന്യാധിപനായ ദ്രോണരെ പാണ്ഡവരുടെ സേനാപതികൂടിയായ ധൃഷ്ടദ്യുമ്നൻ വധിച്ചത് അന്നായിരുന്നു. ശോകമൂകമായിരുന്നു അന്നെത്തെ സായാഹ്നം.

പതിനാറാം നാൾ:   

കൗരവപക്ഷത്തെ ചിത്രസേനൻ ശ്രുതകർമ്മവിനാലും ചിത്രൻ പ്രതിവിന്ധ്യനാലും വധിക്കപ്പെട്ടു. വംഗരാജാവ് പൗണ്ഡ്രകനെ നകുലൻ യമപുരി ക്കയച്ചു. ത്രിഗർത്തസേനയെ മുഴുവൻ അർജുനൻ ഉന്മൂലനാശം വരുത്തി. കർണ്ണൻ കേകയസേനയെ നാമാവശേഷമാക്കി.

പതിനേഴാം നാൾ:  

കൗരവസഭയിൽ വെച്ച് പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയുകയും മുടിക്കെട്ട് പിടിച്ചുവലിക്കുകയും ചെയ്ത ദുശ്ശാസ്സനൻറെ അന്ത്യം അന്ന് ഭീമസേനന്റെ കൈ കൊണ്ടായിരുന്നു. ഭീമൻ തന്റെ രണ്ട് കൈ കൊണ്ടും ദുശ്ശാസനന്റെ വയർ കീറി കുടൽമാല വലിച്ചെടുത്ത് കഴുത്തിലണിഞ്ഞു. രക്തം പുരണ്ട കൈ കൊണ്ട് പാഞ്ചാലിയുടെ അഴിഞ്ഞുകിടന്ന മുടി കെട്ടിക്കൊടുത്തു. എന്നിട്ടും കലിയടങ്ങാത്ത ഭീമൻ ദുര്യോധനന്റെ മറ്റ് എഴുപത്തിഏഴ് സഹോദരങ്ങളെ തച്ചുടച്ച് കൊന്നു. കൗരവകുലത്തിൽ ഇനി ബാക്കിയുള്ളത് ദുര്യോധനനും സഹോദരി ദുശ്ശളയും മാത്രം.

അർജുനനെ വധിക്കുവാൻവേണ്ടി കരുതിവെച്ച വേൽ ഘടോൽകചന് നേരെ പ്രയോഗിച്ച് നഷ്ടപ്പെടുത്തിയ കർണ്ണൻ അന്ന് അർജുനനാൽ വീരസ്വർഗം പ്രാപിച്ചു.

പതിനെട്ടാം നാൾ: 

കർണ്ണനും നഷ്ടപ്പെട്ടതോടെ അതീവശോഷണം ബാധിച്ച കൗരവപ്പടയുടെ സൈന്യാധിപനായി ശല്യർ നിമയമിതനായി. ശല്യരുടെ പുത്രനെയും കൗരവരുടെ മാതുലൻ ശകുനിയെയും സഹദേവൻ വധിച്ചു. ശല്യരാകട്ടെ യുധി ഷ്ഠിരനാലും വധിക്കപ്പെട്ടു.

ഗദായുദ്ധത്തിൽ അതിപ്രവീണനായ ദുര്യോധനനെ വീഴ്ത്താൻ ഭീമൻ സകല കഴിവും പ്രയോഗിച്ചു. എന്നിട്ടും ദുര്യോധനൻ ഒട്ടും ക്ഷീണിച്ചില്ല. ഒടുവിൽ കൃഷ്ണൻ തന്നെ തുണയായി. ഗദായുദ്ധധത്തിൽ നിയമവിരുദ്ധം ആണെന്നിരിക്കിലും ദുര്യോധനനെ തുട അടിച്ചു തകർത്ത് മാത്രമേ വീഴ്ത്താനാവുകയുള്ളു എന്ന് കൃഷ്ണൻ അടയാളം കാട്ടിക്കൊടുത്തു. ഭീമൻ പലതവണ ശ്രമിച്ചിട്ടും ദുര്യോധനന്റെ തുടക്കടിക്കുവാൻ സാധിച്ചില്ല. ഒടുവിൽ ഭീമസേനൻ ദുര്യോധനന്റെ ഗദാതാഡനം ഒരു തവണ സ്വയം ഏറ്റുവാങ്ങുകയും ആ നിമിഷാർധത്തിൽ ദുര്യോധനന്റെ തുട അടിച്ചുതകർക്കുകയും ചെയ്തു. അർദ്ധപ്രാണനായിത്തീർന്ന കൗരവവീരൻ സ്യമന്ത പഞ്ചകത്തിൽ എത്തുകയും അവിടെ ജലത്തിൽ ഒളിക്കുകയും ചെയ്തു.

ദുര്യോധനന്റെ വീഴ്ചയോടെ കൗരവസേനയിലെ മൂന്നുപേർ മാത്രമവിടെ അവശേഷിച്ചു. അവരുടെ അനുവാദത്തോടുകൂടെ കഴിഞ്ഞ പതിനെട്ട് ദിവസമായി നടന്നുകൊണ്ടിരിക്കുന്ന യുദ്ധം അവസാനിച്ചതായി പ്രഖ്യാപിച്ചു. എല്ലാവരും അവരവരുടെ ശിബിരങ്ങളിലേക്ക് തിരികെ പോയി. പാണ്ഡവർ അഞ്ചുപേരോടൊപ്പം കൃഷ്ണൻ നദീതീരത്ത് പോയിരുന്നു വിശ്രമിച്ചു.

അന്ന് രാത്രി വീണുകിടക്കുന്ന ദുര്യോധനനെ ചെന്നുകണ്ട് അശ്വത്ഥാമാവ് പാണ്ഡവരെയും അവരുടെ പുത്രന്മാരെയും ദൃഷ്ടദ്യുമ്നനെയും ശേഷിക്കുന്ന എല്ലാവരെയും താൻ വധിക്കാമെന്ന് ഉറപ്പ്കൊടുത്തു. കൃപാചാര്യരുടെ നിർദ്ദേശത്താൽ പടയില്ലാത്ത പടനായകനായി അശ്വത്ഥാമാവ് അവരോധിക്കപ്പെടുകയും ചെയ്യ്തു.

അർധരാത്രി, ക്ഷീണിതരായി ഉറങ്ങിക്കിടക്കുന്ന പാഞ്ചാലിയുടെ അഞ്ചു പുത്രന്മാരെയും ദൃഷ്ടദ്യുമ്നൻ, ശിഖണ്ഡി, സർവ്വദൻ തുടങ്ങിയവരെയും അശ്വത്ഥാമാവ്, രുദ്രനിൽ നിന്നും തനിക്ക് കിട്ടിയ വീരഖഡ്‌ഗം ഉപയോഗിച്ച് വെട്ടി നുറുക്കി. ഒന്ന് ഉച്ചത്തിൽ നിലവിളിക്കാൻ പോലുമാകാതെ അവരൊക്കെ വീരസ്വർഗം പ്രാപിച്ചു. സേനയിൽ ഇനി ഒരാളും അവശേഷിക്കരുത് എന്ന ഉദ്ദേശത്തോടെ അശ്വത്ഥാമാവ് പാളയത്തിന് തീ കൊളുത്തി. പാളയം കത്തിയമർന്നു. വെന്തു വെണ്ണീറായി. പാണ്ഡവർ അഞ്ചുപേരും കൃഷ്ണനോടൊപ്പം വെളിയിലായിരുന്നതിനാൽ അവർ ബാക്കിയായി. അത് അശ്വത്ഥാമാവ് അറിഞ്ഞിരുന്നില്ല.

ദുര്യോധനന്റെ അടുത്ത് ചെന്ന് പാണ്ഡവരെയും സൈന്യത്തെയും സർവനാശം വരുത്തിയെന്ന് ബ്രാഹ്മണനായ അശ്വത്ഥാമാവ് അറിയിച്ചു. ആ സന്തോഷവാർത്ത ശ്രവിച്ച ദുര്യോധനൻ ആശ്വാസത്തോടെ ആന്ത്യശ്വാസം വലിച്ചു. സ്വർഗാരോഹിതനായി.

അഞ്ചുമക്കളെയും സഹോദരന്മാരെയും നഷ്ട്ടപ്പെട്ട പാഞ്ചാലിയെ സമാശ്വസിപ്പിക്കുവാൻ ആർക്കുമായില്ല. ഒടുവിൽ ഈ കടുംകൈക്ക് പ്രതികാരം ചെയ്യുമെന്ന് പറഞ്ഞ് പുറപ്പെട്ട ഭീമസേനൻ അശ്വത്ഥാമാവിനെ കണ്ടെത്തുകയും ദീർഘനേരം യുദ്ധം ചെയ്യുന്നു... ഭീമനെ വധിക്കുമെന്നഘട്ടത്തിൽ കൃഷ്ണ നിർദേശത്താൽ അർജ്ജുനൻ ബ്രഹ്മാസ്ത്രമയച്ചു. പിന്നീട് ബ്രഹ്മാസ്ത്രം തിരിച്ചെടുക്കാൻ കഴിയാത്ത ആചാര്യപുത്രന് ശിക്ഷയെന്നോണം കൃഷ്ണന്റെ നിർദേശപ്രകാരം ജീവനെടുക്കാതെ ശിരസ്സിൽ ജന്മനാ ഉള്ള ചൂഡാരത്‌നം ചൂഴ്ന്നെടുത്ത് പാഞ്ചാലിക്ക് കാഴ്ചവെക്കുകയും ചെയ്തു.

ശിരസ്സിൽ ആഴത്തിലുണ്ടായിട്ടുള്ളതും ഒരിക്കലും ഉണങ്ങാത്തതുമായ മുറിവുമായി കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട ചിരഞ്ജീവിയായ അശ്വത്ഥാമാവ് എന്ന ബ്രാഹ്മണൻ ഇന്നു കൊടുംകാടുകളിൽ അലഞ്ഞുനടക്കുന്നുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു.

ഒടുങ്ങാത്ത പകയുടെ ആൾരൂപമാണ് അശ്വത്ഥാമാവ്. നീചഭാവനയും പ്രവൃത്തിയുമുള്ള ഓരോ ആളിലും ഓരോ അശ്വത്ഥാമാവ് "പക" യായി കുടികൊള്ളുന്നു, ഇന്നും.

ഭാരതത്തിലെ മികച്ച ജ്യോതിശാത്രജ്ഞനായിരുന്ന ആര്യഭട്ടൻറെ നിഗമനത്തിൽ ക്രിസ്തുവിന് മുൻപ് 3139 ലാണ് കുരുക്ഷേത്ര യുദ്ധം നടന്നത്. അതായത് ആ മഹായുദ്ധം നടന്നിട്ട് 5150 ലേറെ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ആ യുദ്ധത്തിനൊപ്പം തന്നെ ഭൂമിയിൽ പലവിധ ദുർനിമിത്തങ്ങളും കണ്ടുതുടങ്ങിയിരുന്നു. യുദ്ധം അവസാനിച്ച് മുപ്പത്തിയാറ് വർഷങ്ങൾക്ക് ശേഷം കലിയുഗം ആരംഭിക്കുകയും ചെയ്തു.

നമോസ്തുതേ വ്യാസ, വിശാലബുദ്ധെ !
ഫുല്ലാരവിന്ദായത പത്രനേത്രേ !
യേന ത്വയാ ഭാരത തൈലപൂർണ്ണ :
പ്രജ്വാലിതോ ജ്ഞാനമയ പ്രദീപ :

(വിശാലബുദ്ധിയും വിടർന്ന താമരയുടെ നീണ്ട ദളങ്ങൾ പോലെ മനോജ്ഞമായ നയനങ്ങളോട് കൂടിയവനുമായ വ്യാസമഹർഷേ! അങ്ങേക്ക് നമസ്കാരം! അങ്ങാണല്ലോ, മഹാഭാരതമാകുന്ന എണ്ണ നിറച്ച് ജ്ഞാനരൂപമായ വിളക്ക് പ്രകാശിപ്പിച്ചത്.

കുറിപ്പ്: മഹാഭാരതം അതിവിശാലമാണ്. ലക്ഷക്കണക്കിന്‌ വിവരങ്ങളും സംഭവങ്ങളും കാലാതിവര്‍ത്തിയായ ധര്‍മ്മാധര്‍മ്മ വിശകലനങ്ങളും മറ്റ് പലതും സമൃദ്ധമായി അടങ്ങിയതാണ്. അത് വായിക്കുവാനുള്ള താല്പര്യം ചെറുപ്പം മുതലേ ഉണ്ടാവണം. ആ മഹാസാഗരത്തില്‍ നിന്ന്‍ ഒരു കുമ്പിള്‍ കോരിയെടുക്കുക മാത്രമാണിവിടെ...

No comments:

Post a Comment