ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

9 March 2020

ഭാരതീയ വൈദ്യശാസ്ത്രം

ഭാരതീയ വൈദ്യശാസ്ത്രം

ഭാരത സംസ്കൃതിയിൽ വളരെ ഉയര്ന്ന രീതിയിൽ വികാസം പ്രാപിച്ച ഒരു ശാസ്ത്ര ശാഖയാണ്‌ വൈദ്യശാസ്ത്രം. ബൗദ്ധ സാഹിത്യഗ്രന്ഥങ്ങൾഒട്ടു മിക്കതും പുരാതന ഭാരതത്തിലെ വൈദ്യശാസ്ത്ര മികവു വിശദമായി വർണ്ണിച്ചിരിക്കുന്നു. പ്രാചീന ഭാരതത്തിലെ ഒരു ഭിഷഗ്വരന്റെ കഥ നമുക്ക് നോക്കാം.

ശലാവതിയുടെയും കുമാര ഭർത്രികന്റെയും പുത്രനായ ജീവകനു മനുഷ്യസമൂഹത്തിനു എക്കാലവും അനുഗ്രഹമാകുന്ന ഒരു കലയോ ശാസ്ത്രമോ പഠിക്കുവാൻ ആയിരുന്നു ആഗ്രഹം. ഇന്നത്തെ ബീഹാറിലെ രാജഗൃഹത്തിൽ നിന്നും ഇന്ന് പാകിസ്താനിൽ ആയി പോയ തക്ഷശിലയിലേക്ക് അയാൾ യാത്ര ആയി. തക്ഷശിലയിലെ സർവകലാശാല ഗണിതം, മീമാംസ, വൈദ്യശാസ്ത്രം തുടങ്ങിയ മേഖലകളിൽ പ്രസിദ്ധമായിരുന്നു. ജീവകൻ അവിടെ ഏഴു വർഷത്തോളം വൈദ്യം പഠിച്ചു . തനിക്കിനി എന്നാണു സ്വന്തമായി ചികിത്സ തുടങ്ങാനാവുക എന്ന് ചോദിച്ച ജീവകനു വേണ്ടി ഗുരു ഒരു പ്രാക്ടിക്കൽ പരീക്ഷ നടത്തുകയാണ് ഉണ്ടായത്. ഒരു മണ്‍വെട്ടി എടുത്തു നൽകി തക്ഷശിലക്ക് ഒരു യോജന ചുറ്റളവിൽ ഔഷധഗുണം ഇല്ലാത്തതായി കാണുന്ന ചെടികൾ ശേഖരിച്ചു കൊണ്ടുവരാൻ ഗുരു ജീവകനോടാവശ്യപ്പെട്ടു. ഔഷധഗുണമില്ലാത്ത ഒരു ചെടി പോലും കണ്ടെത്താൻ ആവാതെ തിരിച്ചു വന്ന ജീവകന്റെ അറിവിൽ സന്തുഷ്ടനായ ഗുരു ജീവകന്റെ വിദ്യാഭ്യാസം പൂർത്തിയായതായി പ്രഖ്യാപിച്ചു വീട്ടിലേക്ക് തിരിച്ചു പോകുവാൻ പണവും നൽകി. സാകേതത്തിൽ എത്തിയപ്പോഴേക്കും കയ്യിലെ പണം തീർന്ന ജീവകൻ അവിടെ തൻറെ പ്രവർത്തനം ആരംഭിച്ചു. ഒരു ഷെട്ടിയുടെ ഭാര്യയുടെ തലവേദന പേരുകേട്ട പല ഭിഷ്വഗ്വരന്മാരും ചികിൽത്സിച്ചിട്ടും യാതൊരു കുറവുമില്ലാദി വല്ലാത്ത ബുദ്ധിമുട്ടിലായിരുന്നു. യുവാവായ ജീവകനിൽ അവർക്ക് യാതൊരു വിശ്വാസവും തോന്നിയില്ല. എന്നാൽ രോഗം ഭേദംആയാൽ മാത്രം പാരിതോഷികം നൽകിയാൽ മതിയെന്ന വാക്കിന്മേൽ ജീവകന്റെ നൈപുണ്യം പരീക്ഷിക്കുവാൻ അവർ തീരുമാനിച്ചു. ഒരു പിടി നെയ്യിൽ ചില പച്ചമരുന്നുകൾ ചേർത്ത് ചൂടാക്കി ആ ഘൃതം രോഗിയുടെ മൂക്കിലൂടെ നൽകി. രോഗിയുടെ രോഗം ഭേദമാക്കിയ ജീവകന് പതിനാറായിരം പണവും, കുതിരയും തേരും സേവകരെയും പാരിതോഷികമായി ലഭിക്കുകയും ചെയ്തു. കാശിയിലെക്കുള്ള യാത്രാമധ്യേ അദ്ദേഹം ഒരു രാജാവിന്റെ ഭഗന്ദരം ഭേദമാക്കി. അതിനിടയിൽ ഒരു ശ്രേഷ്ടിയുടെ പുത്രനു വ്യായമാതിനിടയിലേറ്റ പരിക്കുമൂലം കുടൽമാല പിരിഞ്ഞു പോയത് അതി സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ നേരെയാക്കുകയുണ്ടായി. രാജഗൃഹത്തിൽ നിന്നുള്ള മറ്റൊരു ശ്രേഷ്ടിയുടെ ശിരസ്സിൽ നിന്നും ശസ്ത്രക്രിയയിലൂടെ രണ്ടു പുഴുവിനെ നീക്കം ചെയ്തു കളഞ്ഞു. തന്റെ സ്വദേശത്തു തിരിച്ചെത്തിയപ്പോഴേക്കും ജീവകൻ അതി പ്രശസ്തനും അതീവ ധനവാനും ആയി ക്കഴിഞ്ഞിരുന്നു. അദ്ദേഹം ബിംബിസാര ചക്രവർത്തിയുടെ രാജവൈദ്യൻ ആയും ശ്രീ ബുദ്ധന്റെയും സംഘത്തിന്റെയും വൈദ്യനായും അവരോധിക്കപെടുകയും ചെയ്തു.

ജീവകന്റെ കഥ നമ്മുക്ക് വെളിപ്പെടുത്തിതരുന്ന ഒരു പ്രധാനവസ്തുത എന്താണെന്ന് വെച്ചാൽ, പ്രാചീന കാലം മുതൽക്കു തന്നെ അതായത് ക്രിസ്തുവിനും നൂറ്റാണ്ടുകൾക്കു മുൻപേ തന്നെ തക്ഷശില വൈദ്യശാസ്ത്രമുൾപ്പെടെയുള്ള സാങ്കേതിക പഠനത്തിന്റെ മഹനീയമായ കേന്ദ്രമായിരുന്നു എന്നതാണ്. മദ്ധ്യേഷ്യയിൽ നിന്നും പൂർവേഷ്യയിൽ നിന്നുമെല്ലാം ധാരാളം വിദ്യാർഥികൾ അവിടെ പഠനത്തിനായി വന്നു ചേർന്നിരുന്നു.

വൈദ്യപഠനം ഏഴു വർഷം നീണ്ടു നില്ക്കുകയും പഠനത്തിനൊടുവിൽ പ്രായോഗിക പരീക്ഷ വിജയിയ്ഹത്തിനു ശേഷം ആണ് വിദ്യാർഥികൾ ചികിത്സ ആരംഭിച്ചിരുന്നത്.

ശിരോശസ്ത്രക്രിയയും ഉദരശസ്ത്രക്രിയയും അന്നേ വളരെ സാധാരണയായി ചെയ്തുപോന്നിരുന്നു. ശാസ്ത്രക്രിയകൾക്കും മറ്റു ചികിത്സാരീതികൾക്കും ഉപയോഗിച്ചിരുന്ന ആയുധങ്ങളെ കുറിച്ച് ചരകന്റെയും ശുശ്രുതന്റെയും രചനകളിൽ പ്രതിപാദിച്ചിട്ടുണ്ട്.

അണു നശീകരണത്തിലുള്ള വൈദഗ്ധ്യം ഇന്നും ശസ്ത്രക്രിയകളുടെ വിജയത്തിന് ഒരു പ്രധാന കാരണമാണ്. ജീവകൻ ഉപയോഗിച്ചിരുന്ന ആന്റി സെപ്റ്റിക് ലേപനങ്ങളെ ഈ ഗണത്തിൽ പെടുത്താം.

സാകേതം, കാശി, വൈശാലി, ഉജ്ജയിനി, ശ്രാവസ്തി, രാജഗൃഹം തുടങ്ങിയ വൻ നഗരങ്ങളിൽ പ്രഗൽഭരായ അനേകം ഭിഷ്വഗ്വരന്മാർ ജീവിച്ചിരുന്നെന്നും ഇന്നത്തെ ഏതൊരു ഡോക്റ്റർമാരേക്കാളും ഉയർന്ന വരുമാനം നേടിയിരുന്നു എന്നും ജീവകന്റെ കഥയിൽ നിന്നും മനസ്സിലാക്കാം.

No comments:

Post a Comment