ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

17 March 2020

ആരാണ് സ്ഥിതപ്രജ്ഞന്‍ ?

ആരാണ് സ്ഥിതപ്രജ്ഞന്‍ ? 

യോഗശാസ്ത്രവും ബ്രഹ്മവിദ്യയുമായ ഭഗവദ്ഗീത ലക്ഷണയുക്തമായ ഒട്ടേറെ അദ്ധ്യാത്മമാതൃകകള്‍ അവതരിപ്പിക്കുന്നുണ്ട്. അതിലൊന്നാണ് 'സ്ഥിതപ്രജ്ഞന്‍'. സാംഖ്യയോഗം എന്ന രണ്ടാമധ്യായത്തിലാണ് നാം സ്ഥിതപ്രജ്ഞനെ പരിചയപ്പെടുന്നത്. യുക്തിവിചാരവിപ്ലവമായ ഈ അദ്ധ്യായം യഥാര്‍ത്ഥത്തില്‍ സംക്ഷിപ്തഗീതയാണ്. സംഭീതനായ അര്‍ജ്ജുനന്‍ സന്ന്യാസിയാവാന്‍ വരെ തയ്യാറാണെന്ന് ഭഗവാനോട് പറയുകയുണ്ടായി. വിഷാദരോഗിയായ അര്‍ജ്ജുനന്റെ മുന്‍പിലാണ് സ്ഥിതപ്രജ്ഞന്റെ പൂര്‍ണകായ ചിത്രം ഭഗവാന്‍ അവതരിപ്പിക്കുന്നത്. സാക്ഷാല്‍ പരബ്രഹ്മമാണ് ഗീതയിലെ മഹാജ്ഞാനിയായ ഗുരു. ശിഷ്യനാവട്ടെ ജിജ്ഞാസുവും. ഇവിടെയാണ് ഭഗവദ്ഗീതയിലെ ശ്രീകൃഷ്ണാര്‍ജ്ജുന സംവാദം വിസ്മയകരവും വിശുദ്ധവുമാകുന്നത്.

അര്‍ജ്ജുനന്‍ അവതരിപ്പിക്കുന്ന സമസ്യ ഇങ്ങനെ: "കേശവഃ സമാധിസ്ഥസ്യ സ്ഥിതപ്രജ്ഞസ്യ കാ ഭാഷാ?" (ഭ.ഗീ 2-54) (അല്ലയോ ഭഗവാനേ, സമാധിസ്ഥനായ സ്ഥിതപ്രജ്ഞന്റെ ലക്ഷണമെന്താണ്? അയാള്‍ എന്തു സംസാരിക്കും? എങ്ങനെയിരിക്കും? എങ്ങനെ സഞ്ചരിക്കും?)
അര്‍ജ്ജുനന്‍ നില്‍ക്കുന്നത് സാത്രത്തിലല്ല, സമരഭൂമിയിലാണ്. അപ്പോള്‍ 'സ്ഥിതപ്രജ്ഞത' എന്ന അമൂര്‍ത്തവിചാരത്തിന്റെ പ്രസക്തി വിരോധപ്രതിഭാസംപോലെ ഒരു യോദ്ധാവിന് അനുഭവപ്പെടാവുന്നതല്ലേ? കേവലമായ യുദ്ധവിജയത്തിനപ്പുറം സാര്‍വ്വകാലികവും സാര്‍വ്വിലൗകികവുമായ എത്രയെത്ര വിശാലലക്ഷ്യങ്ങളാണ് ഗീതാകര്‍ത്താവിനുള്ളത്?.
എന്താണ് അധ്യാത്മശാസ്ത്രത്തിലെ 'സ്ഥിതപ്രജ്ഞത'?

"യദാ ആത്മനാ ആത്മനി ഏവ തുഷ്ടഃ
തദാ സ്ഥിതപ്രജ്ഞഃ ഉച്യതേ."

അര്‍ത്ഥം: ഒരുവന്‍ എപ്പോള്‍ ആത്മാവുകൊണ്ട് ആത്മാവില്‍ത്തന്നെ സന്തുഷ്ടനായിരിക്കുന്നുവോ അപ്പോള്‍ അയാള്‍ സ്ഥിതപ്രജ്ഞനാകുന്നു.
തന്നില്‍ എപ്പോള്‍ എല്ലാറ്റിനെയും എല്ലാറ്റിലും തന്നേയും കണ്ട് സന്തുഷ്ടനായിരിക്കുന്നുവോ അപ്പോള്‍ അയാള്‍ സ്ഥിതപ്രജ്ഞന്‍. രതിരൂപമായ ഭാവിസുഖവും തൃപ്തിരൂപമായ വര്‍ത്തമാനസുഖവും സന്തുഷ്ടി രൂപമായ ഭൂതകാല സുഖവും തന്നില്‍ത്തന്നെ അനുഭവിക്കുന്നവനാണ് ആത്മജ്ഞാനി. ഈ ആത്മജ്ഞാനിക്കു മാത്രമേ സ്ഥിതപ്രജ്ഞനാകാന്‍ കഴിയുകയുള്ളൂ. സുഖം എന്നത് താല്‍ക്കാലികമായ തൃപ്തിയാണ്. നിത്യതൃപ്തിയാണ് ആനന്ദം. ആനന്ദനിര്‍ഭരമായ ആത്മതത്വത്തിന്റെ ആഭിമുഖ്യം ആരനുഭവിക്കുന്നുവോ, അതില്‍ സ്വാസ്ഥ്യം കൊള്ളുന്നുവോ അയാളാണ് സ്ഥിതപ്രജ്ഞന്‍.

സ്ഥിതപ്രജ്ഞനെ അവതരിപ്പിക്കാനുള്ള പശ്ചാത്തലമായി ഗീതാകര്‍ത്താവ് 'യോഗ'ത്തെ നിര്‍വചിക്കുന്നുണ്ട്. പതഞ്ജലിയുടെ ചിത്തവൃത്തിനിരോധമായ യോഗമല്ല ഗീതിയിലേത്. ഹര്‍ഷവിഷാദങ്ങളിലൊരേ മനോനില ഉണ്ടാവുന്നതാണ് അദ്ധ്യാത്മശാസ്ത്രത്തിലെ സമത്വം അഥവാ സമഭാവം. ഈ സമഭാവത്തെയാണ് ഗീത യോഗം എന്നു വിളിക്കുന്നത്. 'സമത്വം യോഗമുച്യതേ (2-18)എന്ന് പ്രമാണം. തുടര്‍ന്ന് കര്‍മ്മങ്ങളിലെ കുശലതയാണ് യോഗംഎന്നും സിദ്ധാന്തിച്ചിരിക്കുന്നു. യോഗഃ കര്‍മ്മസു കൗശലം (2-50).

സമത്വബുദ്ധിപരമായ യോഗത്തിനുവേണ്ടി പ്രയത്നിക്കുന്നതും കര്‍മ്മമാണല്ലോ. ആ കര്‍മ്മങ്ങളിലേര്‍പ്പെടുമ്ബോഴും ബന്ധമുണ്ടാവാതിരിക്കാനുള്ള കൗശലം വേണം എന്നു വിവക്ഷ. മനോബുദ്ധികള്‍ സംസ്കരിച്ചെടുക്കലാണ് പ്രായോഗികതലത്തില്‍ യോഗം. യോഗസ്ഥന് ബ്രഹ്മനിഷ്ഠനെന്നും വ്യവഹാരമുണ്ട്. 'നിര്‍ദോഷം ഹി സമം ബ്രഹ്മ' എന്ന് വ്യാസമഹര്‍ഷി പറഞ്ഞിരിക്കുന്നു.

ഈ സമത്വ സിദ്ധാന്തം കൊണ്ടുള്ള പ്രയോജനമെന്ത്?
ഒന്ന്: പുണ്യപാപരൂപമായ കര്‍മ്മഫലം ബാധിക്കുകയില്ല.
രണ്ട്: ജനിമൃതികളെ അതിജീവിക്കുവാന്‍ കഴിയുന്നു.
മൂന്ന്: താപത്രയങ്ങള്‍ ഒഴിവാകുന്നു.

വിവേകപ്രജ്ഞയെ വളര്‍ത്തിയെടുത്തെങ്കില്‍ മാത്രമേ സ്ഥിതപ്രജ്ഞനാവുകയുള്ളൂ. വിവേകപ്രജ്ഞയേറുന്നതിനാനുപാതികമായി വികാരപരത കുറയും. അതിനാല്‍ സ്ഥിതപ്രജ്ഞനുണ്ടായിരിക്കേണ്ട രണ്ടുനിഷ്ഠകള്‍ ഇവയാണ്.

1. ജ്ഞാനനിഷ്ഠ
2. കര്‍മ്മനിഷ്ഠ

ഏതൊന്നിലാണോ ഉറച്ചിരിക്കുന്നത് അതത്രെ നിഷ്ഠ. വീതഭയക്രോധന്മാര്‍ക്കേ ജ്ഞാനനിഷ്ഠ ലഭിക്കുകയുള്ളൂ. ജ്ഞാനേന്ദ്രിയങ്ങള്‍ വഴി കാമമുടലെടുത്തെങ്കില്‍ മാത്രമേ കര്‍മ്മേന്ദ്രിയങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങുകയുള്ളൂ. യഥാര്‍ത്ഥ ജ്ഞാനിയുടെ മനസ്സിന് മാലിന്യമൊരിക്കലും ഉണ്ടാവുകയില്ല. വിവേകശക്തിയെ കെടുത്തുന്ന മനോമാലിന്യമൊഴിവാക്കിവേണം കര്‍മ്മനിഷ്ഠനാവാന്‍. സ്ഥിതപ്രജ്ഞന്റെ ശത്രു കാമമാണെന്നു പറയാം. എത്ര സമ്ബാദിച്ചാലും തൃപ്തിയില്ലാതെ വരിക. എത്ര അനുഭവിച്ചാലും അതൃപ്തി തോന്നുക. എത്ര കണ്ട് ഭക്ഷിച്ചാലും മതിവരാതിരിക്കുക. മഹാശനം എന്ന മഹാവ്യാധിയാണിത്. അവിദ്യാജന്യമായ അവിവേകമാണ് ഈ രോഗത്തിന് നിദാനം. കയ്യില്‍ വരുന്നതുകൊണ്ടുമാത്രം ദിനങ്ങള്‍ കഴിക്കുകയാണെങ്കില്‍ രോഗശാന്തി പെട്ടെന്നുണ്ടാവും. ആത്മാവിന് നാശമുണ്ടാക്കുന്ന നരകത്തിന് മൂന്നു വാതിലുകളുണ്ടത്രെ. കാമം, ക്രോധം ലോഭം എന്നിവയാണവ. കാമം കര്‍മ്മനാശനം, ക്രോധം ജ്ഞാനനാശനം, ലോഭം ഭക്തിനാശനം എന്നാണല്ലോ ആചാര്യവാണി.

ബുദ്ധിയില്‍ ആഗ്രഹങ്ങളായും മനസ്സില്‍ സങ്കല്‍പങ്ങളായും സങ്കല്‍പങ്ങള്‍ ബാഹ്യലോകത്ത് കര്‍മ്മങ്ങളായും പരിണമിക്കുന്നു. സങ്കല്‍പങ്ങള്‍ മൂഢവും മൃഗീയവുമാവുമ്ബോള്‍ അവയില്‍നിന്നുണ്ടാവുന്ന കര്‍മ്മങ്ങള്‍ നിന്ദ്യവും നീചവും ക്രൂരവുമായിരിക്കും. മനസ്സ് എവിടെയുണ്ടോ അവിടെ കര്‍മ്മങ്ങളുമുണ്ട്. വാസനകള്‍ക്ക് വശംവദരാകുമ്ബോള്‍ തീക്ഷ്ണമായ ആസക്തികളോടെ കര്‍മ്മം ചെയ്തുകൊണ്ടിരിക്കും. കര്‍മ്മങ്ങള്‍ക്ക് പുതിയ വാസനകളുണ്ടാക്കുന്ന പ്രവണതയുമുണ്ട്. ഈ വാസനകള്‍ വീണ്ടും വീണ്ടും കര്‍മ്മം ചെയ്യാന്‍ പ്രേരണ ചെലുത്തും. കാമത്തെയല്ല, ജ്ഞാനത്തെ പശ്ചാത്തലമാക്കി കര്‍മ്മം ചെയ്യണം.
"വീതരാഗഭയക്രോധഃ" എന്ന് ഋഷികവി സ്ഥിതപ്രജ്ഞനെ വിശേഷിപ്പിക്കുന്നു. ആചാരപരമായ കര്‍മ്മയോഗത്തെയും ഗീത വിവരിക്കുന്നത് സ്ഥിതപ്രജ്ഞയെന്ന ഉദാത്തഭാവത്തെ ഉയര്‍ത്തിക്കാട്ടാനാണ്.

(പ്രൊഫ. കെ. ശശികുമാര്‍ രചിച്ച ആദ്ധ്യാത്മീകതയുടെ പ്രയോഗവിജ്ഞാനം എന്ന പുസ്തകത്തില്‍നിന്ന്.)

No comments:

Post a Comment