ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 March 2020

ചതുരാശ്രമങ്ങൾ

ചതുരാശ്രമങ്ങൾ

സനാതന ധർമ്മ പ്രകാരം ഓരോ ജന്മങ്ങളും ആത്മാവിനു അതതിന്റെ ജീവിതം കൊണ്ടുള്ള ജ്ഞാനം നേടാനും അതിലും ശ്രേഷ്ടമായ പുതിയ ജന്മത്തിലേക്കു കടക്കാനുമാണ്. അങ്ങനെ ആയിരക്കണക്കിനു ജന്മങ്ങൾ എടുത്ത് അനുഭവജ്ഞാനം നേടിയിട്ടാണ് മനുഷ്യ ജന്മത്തിലെത്തുന്നത്.  എന്നാൽ അവസാന ചക്രമായ  മനുഷ്യ ജന്മംതന്നെ അനേകം ജന്മങ്ങൾ എടുക്കേണ്ടി വരും ശരിക്കുള്ള ജ്ഞാനം നേടാനും അത്മജ്ഞാനത്തിളൂടെ ജനിമൃതികൾക്കപ്പുറമുള്ള ഭഗവത് പദത്തിൽ ലയിക്കുവാനും. ഇതിനാണ് മോക്ഷമെന്നു പറയുന്നത്.  മോക്ഷം കിട്ടിക്കഴിഞ്ഞാൽ പിന്നെ ഒരു ജന്മമില്ലലെന്നാണ് പറയുന്നത്. 

 എന്നാൽ ആത്മാവിലുണ്ടായിട്ടുള്ള സകല പാപങ്ങളും ശാപങ്ങളും എല്ലാം കഴുകിക്കളഞ്ഞിട്ടു വേണം മോക്ഷപ്രാപ്തിയിലേക്കും നീങ്ങുവാൻ.  അത് ഒരു ജന്മത്തിലെയല്ല പല ജന്മത്തിലെ പാപങ്ങളിൽ നിന്നുള്ള മുക്തിയാണ് വേണ്ടത്.  കർമ്മ ബന്ധങ്ങൾ ബന്ധനങ്ങളുണ്ടാക്കുന്നു.  ആത്തരം ബന്ധനങ്ങളിൽ നിന്നുണ്ടാകുന്ന മുക്തിയും അത്യാവശ്യമാണ്.  അങ്ങനെ മുക്തിയും മോക്ഷവും കിട്ടാനാണ് മനുഷ്യ ജന്മത്തിന്റെ അത്യന്തികമായ ലക്ഷ്യം. പക്ഷേ കർമ്മം ചെയ്യുവാനുള്ള മാധ്യമമായ ശരീരവും അതിനെ നിയന്ത്രിക്കുന്ന മനസ്സും മനസ്സിന്റെ കടിഞ്ഞാൻ വലിക്കുന്ന പടക്കുതിരകളായ പഞ്ചേന്ദ്രീയങ്ങളും ലഭിക്കുന്നതിലൂടെ തന്റെ കടമകൾ ഇന്ദ്രീയങ്ങളുടെ പിടിവലിക്കു മുന്നിൽ മറന്ന് ദശാബ്ദങ്ങളുടെയോ ശതാബ്ദങ്ങളുടെയോ ഒക്കെ കാത്തിരിപ്പിനുശേഷം കിട്ടിയ മനുഷ്യ ജന്മം പാഴാക്കിക്കളയുന്നു.  

മോക്ഷപ്രാപ്തിക്കായി നാലുതരം ആശ്രമങ്ങളാണ് പുരാണങ്ങളിൽപ്പറയുന്നത്.  

1.  ബ്രഹ്മചാര്യം
2.  ഗൃഹസ്ഥാശ്രമം
3.  വാൻപ്രസ്ഥം
4.  സന്ന്യാസം

"നാലാശ്രമങ്ങളിലേതിലിരിക്കിലും 
നാലുവേദപ്പൊരുളായ മഹാവിഷ്ണു
ഉള്ളും പുറവും സദാ പരിപൂർണ്ണനെ-
ന്നുള്ളിൽക്കരുതി വാണീടണ മേവരും.
നാലാശ്രമങ്ങളും ജ്ഞാനം ലഭിച്ചിട്ടു
നാലാം പുരുഷാർത്ഥ മോക്ഷം ലഭിക്കുന്നു." 
(ഭാഗവതം. സപ്തമസ്കന്ധം. വർണ്ണാശ്രമ ധർമ്മം)

മേൽപ്പറഞ്ഞ എതാശ്രമത്തിലിരുന്നാലും നാലു വേദങ്ങളാലും വേദിക്കപെടുന്ന അറിയപ്പെടുന്ന ഭഗവാൻ വിഷ്ണു സകലതിനും അകത്തും പുറത്തുമുണ്ടെന്ന ജ്ഞാനത്തോടെ സകല ചരാചരങ്ങളിലും ഭഗവാന്റെ സാന്നിദ്യം മനസ്സിലാക്കി വേണം പെരുമാറാൻ. എന്നാലെ നാലാം പുരുഷാർത്ഥമായ മോക്ഷം കിട്ടുകയുള്ളു വെന്നാണ് ശ്രീമഹാഭാഗവതത്തിലെ ഈ വരികൾ വ്യക്തമാക്കുന്നത്.  നാലാം പുരുഷാർത്ഥമെന്നു പറയുമ്പോൾ ആ നാലു പുരുഷാർത്ഥങ്ങളെന്തെല്ലമാണെന്നു നോക്കാം

പുരുഷാർത്ഥങ്ങൾ

1. ധർമ്മം
2. അർത്ഥം
3. കാമം
4. മോക്ഷം.

ഇനി ഓരോ അശ്രമങ്ങളും എങ്ങനെയാചരിക്കണമെന്ന് വളരെ വ്യക്തമായിത്തന്നെ പുരാണങ്ങളിൽ പ്പറയുന്നുണ്ട്....

നാല് ആശ്രമങ്ങളാണ് മോക്ഷപ്രാപ്തിക്കായി വിധിച്ചിരിക്കുന്നത്. ബ്രഹ്മചാര്യം, ഗൃഹസ്ഥാശ്രമം, വാനപ്രസ്ഥം, സന്ന്യാസം.  ജീവിതത്തിൽ പലപ്പോഴും പലയിടങ്ങളിലും വെച്ച് നാം ഇപ്പറഞ്ഞ ചതുഅാശ്രമങ്ങളെപ്പറ്റി പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ എന്താണിതൊക്കെയെന്ന് എങ്ങനെയാണിതൊക്കെ ആചരിക്കേണ്ടതെന്ന് പലർക്കുമറിയില്ല അഥവ അറിയാൻ ശ്രമിക്കാറില്ല.

ബ്രഹ്മചര്യം

ശ്രീമഹാഭാഗവതത്തിൽ സപ്തമസ്കന്ധത്തിൽ വർണ്ണാശ്രമധർമ്മത്തിൽ ഇതു വിശദമായിപ്പറഞ്ഞിരിക്കുന്നു.  ബ്രഹ്മചാര്യ മനുഷ്ടിക്കുന്നവൻ ഒരു സദ്ഗുരുവിനെ കണ്ടെത്തി അദ്ദേഹത്തെ വന്ദിച്ച് വേണം തുടങ്ങുവാൻ. ഞാനെന്ന ഭാവം വിട്ട് ഗുരുവിന്റെ ഭൃത്യനായി മനസ്സിൽ ഗുരുവിന്റെ ബന്ധുവായി വളരെ ശാന്തനായി സന്ധ്യക്ക് ഗുരുവിന് പൂജാദി ഹോമങ്ങൾക്കു വേണ്ട അഗ്നിയും മറ്റുകാര്യങ്ങളും ഒരുക്കിക്കൊടുക്കേണ്ടതും ബ്രഹ്മചാര്യം അനുഷ്ഠിക്കുന്നവന്റെ ചുമതലയാണ്. സകലതും ബ്രഹ്മമാണെന്നറിഞ്ഞ് ദേവതകളേയും പ്രകൃതിശ്ക്തികളേയുമെല്ലാം പ്രാർത്ഥിച്ച് വേദങ്ങളും ഉപനിഷത്തുകളും പുരാണങ്ങളുമെല്ലാം ഗുരുവിൽനിന്നും പഠിച്ച് മാൻ തോലുധരിച്ച് കമണ്ഡലവും ദർഭയും ധരിച്ച് ഉദയത്തിലും അസ്തമയത്തിലും ഭിക്ഷയെടുത്ത് ഗുറുവിനെ ഊട്ടി ഗുരുവിന്റെ ആജ്ഞകളൊക്കെ നീറവേറ്റി അലപ ഭക്ഷണം കഴിച്ച് നല്ല സ്വഭാവത്തോടും സ്ത്രീകളെ ദർശിക്കാതെയും തന്റെ പൂർവ്വകഥയോർക്കതെയും വേണം കഴിയുവാൻ.  ജട വളർത്തി, നഖങ്ങളും രോമങ്ങളുമൊന്നും അറുക്കതെ അമ്മപോലും താമസിക്കുന്ന വീട്ടിൽ കയറാതെ സകല ഭൗതിക സുഖങ്ങളും ത്യജിച്ച് മുന്നാശ്രമത്തെ ഒട്ടും ഓർക്കതെ മദ്യസേവയോ മറ്റു ലഹരികളോ ഉപയോഗിക്കാതെ സകലതും ഈശ്വരന്റെ പ്രതിഫലനങ്ങളാണെന്നും ഈശ്വരന് സകലതിലും നീറഞ്ഞിരിക്കുന്നുവെന്നും സകലതും ഈശ്വരനിൽ നിറഞ്ഞിരിക്കുന്നുവെന്നും മനസ്സിലാക്കി വിശ്വത്തിലെല്ലാം ജനത്തിനും സകലജീവികൾക്കും സുഖം വരട്ടെയെന്നു കരുതിയും വേണം കഴിയുവാൻ.  പഠനം പൂർത്തിയാക്കുമ്പോൾ ഗുരുവിന്റെ അഭീഷ്ടം അറിഞ്ഞുള്ള ദക്ഷിണനൽകി വേണം ബ്രഹ്മചര്യം പാലിക്കുവാൻ.

അതായത് വിദ്യാർത്തിയായിരിക്കുന്ന ബ്രഹ്മചാരി തന്നെത്തന്നെ മറന്ന് വേദങ്ങളും ഇതിഹാസങ്ങളും പുരണങ്ങളുമെല്ലാം പഠിച്ച് അതിന്റെ പൊരുളായ സകലതിലും നിറഞ്ഞിരിക്കുന്ന ഭഗവാൻ വിഷ്ണുവിനെ തിർച്ചറിഞ്ഞാണ് ബ്രഹ്മചാരിയായി വസിക്കേണ്ടത്.  

ബ്രഹ്മചര്യത്തിന്നയ് ചെന്നു ഗുരുകുലേ
നിമ്മലഭക്തനായ് സദ്ഗുരുവന്ദ്യനായ്
അല്പനഹമെന്നും ഭൃത്യനായ് ശാന്തനായ്
ഉൾപ്പൂവിലേറ്റവും സദ്ഗുരു ബന്ധുവായ്
സന്ധ്യകളീൽ ഗുരുവർക്കാഗ്നി ഭൂസുര-
വൃന്ദേശ്വരരേയും വന്ദിച്ചു ബ്രഹ്മോഹ-
മെന്നു നിനച്ചു ജപം ചെയ്തു വേദങ്ങൾ
നന്നായിപ്പഠിച്ചു കൊണ്ടീടുസ്വാദ്ധ്യായവാൻ
വന്ദനം ചെയ്ക പാഠാദ്യന്തവും ഗുരു-
തന്നെയും സജ്ജനമായുള്ളവരേയും
വസ്ത്രാജിന ദണ്ഡു മേഖലയും ജട
എത്രയും നല്ല കമണ്ഡലു ദർഭയും
നന്നായി ധരിചുദയാസ്തമയങ്ങളീൽ
ചെന്നു താൻ ഭിക്ഷയെടുത്തു ഗുരുവിനെ
വന്ദിച്ചു പൂജിച്ച് സദ്ഗുരോരാജ്ഞയാ
നന്നായിത്താൻ മിതഭുക്കായ് ഭുജിക്കുകയും,
നന്നായി സുശീലനായി നല്ലാർമണികളെ
മുന്നിലും കാണാതെ തത്കഥയോർക്കാതെ
വാണിട വേണ; മല്ലായ്കിലാജ്യഘടം
കാണിക്ഷണമഗ്നി വെല്ലും കണക്കിനെ
ബ്രഹ്മചര്യ വൃതം തന്നെ മരുണിമാർ
കല്മഷം ചേർത്തു ജയിക്കുമേ കാണുകിൽ
അംബകൂടെ വസിച്ചീടും ഗൃഹത്തിങ്കൽ
ബ്രഹ്മചാരി വസിച്ചീടരുതെന്നത്രേ.
രോമ നഖങ്ങറുക്കരുതങ്ങഭി-
രാമമായി കണ്ണിൽ മഷിയെഴ്യ്തിയിടോല
അഭ്രംഗവും നാരിമാർവിലോകാമിഷ-
മദ്യസംഭാവ, മിവ കഴിച്ചീടോല
ഗന്ധമാല്യാനുവിലേപനാലംകൃത-
ബന്ധനം ചെയ്കൊലാ മുഖ്യവ്രതമതിൽ.
ഇശ്വരൻ സർവഗനെന്നു നിനക്കയും
വിശ്വത്തിലെല്ലാ ജനത്തിനും വേണമേ
ഇങ്ങനെ വാണു വേദങ്ങളുപനിഷ-
ത്തിങ്ങുവേണ്ടുന്നവ ശീലിക്കവേണമേ;
പിന്നെഗ്ഗുരുവിന്നഭീഷ്ടമാം ദക്ഷിണ 
നന്നായ്ക്കഴിക്കയും വേണം ഗുരുഭക്ത്യാ.
ബ്രഹ്മചര്യത്തിൽനിന്നന്യേ മൂന്നാശ്രമം
തന്നിലേതിച്ഛയെന്നാലതിലാകിലാം.
നാലാശ്രമങ്ങളിലേതിലിരിക്കിലും 
നാലുവേദപ്പൊരുളായ മഹാവിഷ്ണു
ഉള്ളും പുറവും സദാപരിപൂർണ്ണമെ-
ന്നുള്ളിൽക്കരുതി വാണീടേണമേവരും
നാലാശ്രമങ്ങളും ജ്ഞാനം ലഭിച്ചിട്ടു
നാലാം പുരുഷാർത്ഥ മോക്ഷം ലഭിക്കുന്നു.  ( ഭാഗവതം - സപ്തമസ്കന്ധം )

ഗൃഹസ്ഥാശ്രമം.

ഗൃഹസ്ഥാശ്രമത്തിൽ ആദ്യം വേണ്ടത് സകൽ കർമ്മങ്ങളൂം ഭഗവാനിൽ അർപ്പിച്ചു ചെയ്യുകയെന്നതാണ്. സർവ്വ കർമ്മങ്ങളും ഭഗവത് പ്രസാദത്തിനായി ഭയ ഭക്തി ബഹുമാനത്തോടെ ചെയ്യുക അഥവാ സകല കർമ്മങ്ങളൂം ഒരു ഭഗവത് കർമ്മത്തിന്റെ പ്രാധാന്യത്തോടും മഹത്തത്തോടും ശ്രദ്ധയോടും കൂടി ചെയ്യുകയെന്നതാണ് ഭഗവാനിൽ അർപ്പിക്കുക എന്നതു കൊണ്ടുദ്ദേശിക്കുന്നത്. 

ഭൗതികമായി തനിക്കുള്ളതൊന്നും (സ്വത്തുക്കളും ഭാര്യയും മക്കളും ഒന്നും) ശ്വാശ്വതമല്ലെന്നും ഈ പ്രപഞ്ചത്തിൽ കാണുന്നതെല്ലാം ഒരിക്കൽ നശിക്കുന്നവയാണെന്നറിഞ്ഞ് ഒരിക്കലും നാശമില്ലാത്ത ഭഗവാന്റെ മായയാണിതെല്ലമെന്നറിഞ്ഞ് (സൃഷ്ടിയും സ്ഥിതിയും സംഹാരവുമെല്ലാം) മനുഷ്യനുൾപ്പെടെയുള്ള സകല ചരാചരങ്ങളേയും ഒരു പോലെ കണ്ട് സുഖവും ദു:ഖവും പൂർവ്വജ്നമത്തിലെ കർമ്മഫലങ്ങളാണെന്ന് തിരിച്ചറിഞ്ഞ് ഈ ജീവിതത്തിലെ സകലകർമ്മങ്ങളുടെയും ഫലത്തെ ഭഗവാനിൽ അർപ്പിച്ച് അവരവരുടെ ധർമ്മത്തെയും കർത്തവ്യ കർമ്മങ്ങളേയും തിരിച്ചറിഞ്ഞു വേണം ജീവിക്കുവാൻ.  സദ്ഗുരുവിനെ കണ്ടെത്തി വിദ്യയഭ്യസിച്ച് വിദ്യാധനം സർവ്വധനാൽ പ്രാധനമെന്നറിഞ്ഞ് തന്റെ കർത്തവ്യങ്ങൾക്കുള്ളിൽ നിന്നുകൊണ്ടു തന്നെ "ഞാൻ" എന്നാൽ "സത്" അതായത് ബ്രഹ്മാംശം അതെല്ലാവരിലുമൊരുപോലെ തന്നെയെന്ന യഥാർത്ഥ ജ്ഞാനത്തോടെ കർമ്മത്തിലേർപ്പെട്ട് തന്റെ എല്ലാ കർത്തവ്യങ്ങളും ചെയ്തു തീർത്ത് തന്നിലുള്ള ഈശ്വരചഹിതന്യത്തെ തിർച്ചറിഞ്ഞ് ഭൗതികതക്കപ്പുറമുള്ള നേട്ടങ്ങൾക്കയി പരിശ്രമിക്കുകയാണ് വേണ്ടത്.

ത്രി ഋണങ്ങളാൽ ജനിക്കുന്ന മനുഷ്യൻ, ഋണങ്ങളെന്നാൽ കടങ്ങൾ 
1. പിതൃ കടം
2. ഋഷി കടം 
3. ദേവ കടം
പിതൃകടങ്ങൾ പുത്ര ധർമ്മം നിർവ്വഹിച്ചും പിതൃ കർമ്മങ്ങളനുഷ്ഠിച്ചും, ഋഷി കടങ്ങൾ വിദ്യ അഭ്യസിച്ച് അത് മറ്റുള്ളവർക്കു പക്ർന്നു കൊടുത്തും ദേവ കടങ്ങൾ ഹോമാദി കർമ്മങ്ങൾ ചെയ്തും തീർക്കണം  

എളുപ്പമെന്നു തോന്നുമെങ്കിലും മറ്റ് എല്ലാ ആശ്രമങ്ങളേക്കാളും ഏറ്റവും കഠിനമായതാണ് നാമെല്ലാം അറിഞ്ഞോ അറിയാതയോ ആചരിച്ചു കൊണ്ടിരിക്കുന്ന ഗൃഹസ്ഥാശ്രമം. കാരണം സകല ഭൗതിക സുഖങ്ങളിലും നിന്നു കൊണ്ട് സ്വയം നിയന്ത്രിച്ച് എല്ലാവരേയും ഒരു പോലെ സന്തോഷിപ്പിച്ച് സ്വന്തം കർത്തവ്യങ്ങൾ നിർവ്വഹിക്കുകയെന്നാൽ അത്ര എളുപ്പമുള്ള കാര്യമല്ല.  കർത്തവ്യകർമ്മങ്ങളെന്നാൽ അവനവന്റെ ധർമ്മങ്ങളാണ്. പുത്ര ധർമ്മം, സഹോദര ധർമ്മം, സാമൂഹിക പ്രതിബദ്ധത, പ്രകൃതിസംരക്ഷണം, സാമൂഹിക ധർമ്മം, ഭർത്തൃ ധർമ്മം, പിതൃ ധർമ്മം,... അങ്ങനെ നീളുന്നു പട്ടിക.  

എന്നാൽ പ്രകൃതിയായ ദേവിയുടെ സംരക്ഷണത്താലെന്നോ ദേവിയായ പ്രകൃതിയുടെ അംശമോ ആയ സ്ത്രീ ജന്മമാണ് ഗൃഹസ്ഥാശ്രമത്തിൽ പുരുഷ ജന്മത്തേക്കാൽ മോക്ഷപ്രാപ്തിക്ക് എളുപ്പമായത്.  കാരണം സ്ത്രീകൾ പ്രകൃത്യാൽ തന്നെ സ്വയം കർത്തവ്യക്ർമ്മങ്ങളിൽ ഏർപ്പെടാനുള്ള ദേവീകാരുണ്യം അവർക്കുണ്ട്.  സ്വയം വേദനകൾ കടിച്ചമർത്തി സ്വന്തം സുഖങ്ങൾ ത്യജിച്ച് പുത്ര ഭർത്തൃ ശുശ്രൂഷയ്ക്ക് പ്രാധാന്യം നൽകി സ്വയം കത്തിത്തീരുന്ന ഹോമാഗ്നിയാണ് സ്ത്രീ ജന്മം

വാനപ്രസ്ഥം

വാനപ്രസ്ഥം അനുഷ്ഠിക്കുന്നവൻ വളരെ ശ്രേഷ്ഠമായ ഋഷിലോകത്തേക്കാണ് ഗമിക്കുന്നത്.  ബ്രഹ്മചര്യത്തേക്കാൾ കഠിനമാണ് വാനപ്രസ്ഥം.  അഹിംസയിൽ അടിയുറച്ച് നാളയെപ്പറ്റിയോ ഒരു ഭൗതികതയെപ്പറ്റിയും യാതൊരു ആവലാതികളുമില്ലാതെ ജിതേന്ദ്രീയനായി- ഇന്ദ്രീയങ്ങളുടെ പിടിയിൽ നിന്നും മോചിതാനായി അഥവ ഇന്ദ്രീയങ്ങളെ ജയിച്ചവനായാൽ മാത്രമേ മോക്ഷമാർഗ്ഗമായ വാനപ്രസ്ഥം തുടരുവാൻ സാധിക്കൂ.  തനിയെ കിളിർത്തുവന്നതും താനേ പഴുത്തതുമായ (കൃഷിചെയ്തുണ്ടാക്കാത്തത്) ഫലങ്ങളും പച്ചക്കറികളും പ്രകൃതിയിൽ നിന്നും ലഭിച്ചതു പോലെതന്നെയാണ് കഴിക്കേണ്ടത്. അഗ്നിയിൽ പാകം ചെയ്തതൊന്നും കഴിക്കുവാനേ പാടില്ല.  അഗ്നിയെ ഹോമത്തിനായി മാത്രമേ സൂക്ഷിക്കവും. വിധി പോലെ കർമ്മങ്ങൾ അനുഷ്ഠിക്കാനായി മാത്രമേ അഗ്നിയെ ഉപയോഗിക്കവു.  പിന്നീടു കഴിക്കുവാനോ ഹോമിക്കുവാനോ മറ്റേതങ്കിലും കാര്യങ്ങൾക്കുപയോഗിക്കുവാനോ ഒന്നും സൂക്ഷിക്കുവാനോ കണ്ടു വെക്കുവാനോ പാടില്ല.  സകലതും പുതുതായിരിക്കണം.  അഗ്നി കെട്ടുപോകാതെയിരിക്കുവാനായി ഗുഹകൾ ഉപയോഗിക്കാം. അതിനായി പർണ്ണശ്ശലയുമാവാം.  ചൂടും തണുപ്പും മഴയും കാറ്റുമെല്ലാം അനുഭവിച്ച് അതിനനുകൂലമായി വേണം ജീവിക്കുവാൻ.  ഇന്ദ്രിയങ്ങളെ പൂർണ്ണമായും നിഗ്രഹിക്കണം.  ഇരുപത്തിനാലുമുതൽ ഇരുപത്തിയഞ്ചു വർഷമെങ്കിലും ജടപൂണ്ട്, നഖവും രോമങ്ങളുമൊന്നുമറുക്കാതെ ദണ്ഡും കമണ്ഡലവുമായി സന്തോഷവാനായി ആത്മാവിനെ അഗ്നിയാക്കിമാറ്റിയാണ് വാനപ്രസ്ഥം ചെയ്യേണ്ടത്.  ഇന്ദ്രീയങ്ങളുടെ മായയിൽ നിന്നും അതിജീവിച്ച് അതിനെല്ലാം കാരണഭൂതമായ ദൈവത്തിൽ സകലതും അർപ്പിച്ചു ദൈവികമായ സകൽ സൂക്ഷ്മങ്ങളെയും ഭൂതജാലത്തേയും ക്ഷേത്രജ്ഞനായകേവലാത്മാവിൽ ദേഹത്തെ ദഹിപ്പിച്ച് (ദേഹം വെറുമൊരു മാധ്യമമായിക്കണ്ട് ) വെറുമൊരു കൗപീനവും ധരിച്ച് കമൻഡലവും ദണ്ഡുമായി സകലഇടങ്ങളിലും യാതൊരു ഭീതിയുമില്ലാതെ നടക്കേണം.  ഭക്ഷണം ക്രമേണ ഒഴിവാക്കി വായു മാത്രം അന്ധനും ബധിരനും മൂകനും തുല്യനായി സകലതിലും സകലരിലും ഭഗവാനെ ദർശിച്ച് ബുദ്ധിമാനായി നടക്കുക.  ഇത്രയുമാണ് വാനപ്രസ്ഥത്തിന്റെ ചടങ്ങുകൾ.

സന്ന്യാസം

നാലമത്തേതുമ്മ് അവസാനത്തേതുമായ ധർമ്മമാണ് സന്യാസം. സന്ന്യസിക്കുന്നതിനു മുമ്പ് സകല ഗ്രന്ഥങ്ങളും പഠിച്ച് അതിന്റെ യഥാർത്ഥമായ ധർമ്മത്തെയറിഞ്ഞ് ഈശോവാസം ഇദം സർവ്വമെന്ന സത്യത്തെയുൾക്കൊണ്ട് വേണം തുടങ്ങുവാൻ. ഞാനും നീയും സകല ചരാചരങ്ങളും ഒന്നാണെന്ന ആത്മ ബേധത്തിലൂടെ വേണം സന്ന്യസി ജീവിതം തുടങ്ങുവാൻ. 

ധർമ്മമം വിധർമ്മം പരധർമ്മം ഉപധർമ്മം എന്നിങ്ങനെയുള്ള നാലു ധർമ്മങ്ങൾ ഇവയറിഞ്ഞിരിക്കേണം. ആദ്യത്തേതു ധർമ്മവും മൂന്നാമത്തേത് അതിനെതിരായ വിധർമ്മവും തിരിച്ചറിയുക. പരധർമ്മമെന്നാൽ അന്യവസ്തുക്കളിൽ നിന്നും വസ്തുക്കളിൽ നിന്നും തിർച്ചറിയുന്ന ധർമ്മം. സ്വന്തം ബുദ്ധിയാൽ മഹത്ഗ്രന്ഥ പഠനം കൊണ്ടു തന്റെ ബുദ്ധിയാൽ മൻസ്സിലാക്കുന്നതാണ് ഉപധർമ്മം. താൻ പര്യുന്നതെല്ലാം അപ്പടി സാധിക്കണമെന്നതാണ് വിധർമ്മം. ധർമ്മങ്ങൾ തിരിച്ചറിഞ്ഞാൽ ജീവാത്മാവിനേയും പരമാത്മാവിനേയും തിരിച്ചറിഞ്ഞ് നിർഗുണനായ ആത്മാവിനെയറിയേണം, മനസ്സൂം ആത്മാവുമായുള്ള ഒരു ഐക്യം ഉണ്ടാക്കിയെടുക്കേണ്ടതാണ് ആദ്യ പടി. തൃഷ്ണയും സകലഗുണങ്ങളൂം ലോകനാഥനായുള്ള ഭഗവാൻ വിഷ്ണൂ ഭക്തിയിൽ കത്തിച്ചു കളയണം. സർവ്വം വിഷ്ണുമയമെന്നും സകല ഐശ്വര്യങ്ങളും ഈശ്വരാനുഗ്രഹത്തലെന്നും തിരിച്ചറിയാതെ എല്ലാം സ്വന്തം കഴിവുമാത്രമാണെന്നു വിശ്വസിക്കുന്ന മൂഢാത്മാക്കൾക്ക് എങ്ങിനെയാണ് മോക്ഷം ലഭിക്കുന്നത്? അവരുടെ സർവ്വ കർമ്മങ്ങളും നിഷ്ഫലമായിപ്പോകുന്നു. നിർമ്മലനായ ഭഗവാൻ നാരായൺ അരൂപിയാണെന്നു സകലതിലും സകലരിലും സകലയിടത്തും സകലരൂപത്തിലും നിറഞ്ഞിരിക്കുന്നു എന്നറിഞ്ഞ് ഞാനും പ്രപഞ്ചവും ഒന്നാണെന്ന ആത്മബോധത്തോടെ വേണം സന്ന്യാസം തുടങ്ങുവാൻ. ഒന്നായ ഭഗവത് ചൈതന്യ പലതായിക്കണുന്ന മായയെ തിരിച്ചറിഞ്ഞ് ഭഗവത് ഭക്തിയിൽ അതിനെ അതിജീവിക്കനം. സന്ന്യാസി ജിതേന്ദ്രീയരായിരിക്കണം അതായത് ഇന്ദ്രിയങ്ങുടെ പിടിയിൽ നിന്നും മോചിതരായിരിക്കണം. ഇങ്ങനെയൊക്കെയായിക്കഴിഞ്ഞാൽ വിജനമായതും ശുധമായതുമായ് സ്ഥലം കണ്ടു പിടിച്ച് ഒരു ഭിക്ഷുവായ് ശുദ്ധമായ സ്ഥലത്ത് വീരാസനത്തിലിരുന്ന് പ്രാണായാമത്താൽ രേചക, പൂരക കുംഭക (ശ്വാസോച്ഛാസത്തിന്റെ മൂന്നു ഘട്ടങ്ങൾ) ങ്ങളെ സംതുലിതപ്പെടുത്തി മനസ്സിനെ ഏകാഗ്രമാക്കി നാസാഗ്രത്തിൽ ദൃഷ്ടി ഉറപ്പിച്ച് മനസിനെ അന്യദിക്കകളിലേക്കു വിടാതെ ഉൾക്കമലത്തിലുള്ള പ്രജ്ഞയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അറിവും ബ്രഹ്മവും ഒന്നാക്കിമാറ്റാൻ പരിശീലിക്കണം. ഇങ്ങനെ നിത്യവും ചെയ്തിരിക്കുന്നവന് അഗ്നി അഴുക്കുകളെയെന്ന പോലെ അയ്യളൂടെ ആത്മാവിനെ ശുദ്ധീകരിക്കുന്നു. സകല പാപങ്ങളിൽ നിന്നും ശാപങ്ങളിൽ നിന്നും പൂർവ്വകർമ്മബന്ധങ്ങളിൽ നിന്നും മുക്തിനേടിയ ആ പരിശുദ്ധാത്മാക്കൾ പുനർജ്ജന്മമില്ലാത്ത മോക്ഷപ്രാപ്തിയിലേക്കെത്തുന്നു.

അങ്ങനെ മനുഷ്യജന്മത്തിന്റെ അത്യന്തിക ലക്ഷ്യങ്ങളായ മുക്തിയും മോക്ഷവും ലഭിക്കാനുള്ള നാലു മാർഗ്ഗങ്ങളാണ് ചതുരാശ്രമമെന്നു പറയുന്നതു്. സനാതന ധർമ്മത്തിന്റെ അടിസ്ഥാനമായ ജനനം മരണം പുനർജ്ജ്ന്മം മുക്തി മോക്ഷം എന്ന ആത്മാവിന്റെ യാത്രയൂടെ അവസാനമാണ് മോക്ഷം. കോടാനു കോടി ആത്മാക്കൾ കോടാനുകോടി രൂപങ്ങൾ സ്വീകരിച്ച് അവയുടെ പ്രകൃതിക്കനുസരിച്ച ജീവിത പാഠം ഉൾക്കൊണ്ട് പല പല ജ്നമ്ങളിലൂടെ മനുഷ്യ ജന്മത്തിലെത്തുന്നു. എന്നാൽ ഇന്ദ്രിയാദികൾ തീർക്കുന്ന മായവലയത്തിൽ അകപ്പെട്ട മനുഷ്യർ സ്വന്തം പ്രകൃതിയെത്തെന്നെ മറന്ന് ഭൗതികയിൽ ഉറച്ച മൂഢവിശ്വാസങ്ങളുടെ പിറകേ പോയി ജന്മം പാഴാക്കിക്കളയുന്നു.


No comments:

Post a Comment