ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 March 2020

കശ്മീരിൽ നിന്നും കേരളം പഠിക്കേണ്ടത്

കശ്മീരിൽ നിന്നും കേരളം പഠിക്കേണ്ടത്

"ന ഭട്ടോ  അഹം ,.. ന ഭട്ടോ  അഹം"
“ഞാൻ പണ്ഡിറ്റ് അല്ല ..ഞാൻ പണ്ഡിറ്റ് അല്ല ….” 

രാജാവായ സിക്കന്ദർ ഷായുടെ പടയാളികളുടെ പ്രഹരം ഏൽപ്പിച്ച  കൊടും വേദനയിൽ നിന്നും ഉയരുന്ന ആർത്തനാദമാണിത്. പ്രാണഭയത്തോടെ നിലവിളിക്കുന്നത് ഒരു കാശ്മീരി പണ്ഡിറ്റാണ്.

കേട്ടിട്ടുണ്ടോ കാശ്മീരി പണ്ഡിറ്റുകളെ  കുറിച്ച് ? കശ്മീരിലെ ഹിന്ദുക്കളെ കുറിച്ച് ?

കേൾക്കാൻ വഴിയില്ല.
കാശ്മീർ അവരുടെ നാടായിരുന്നു. ബ്രാഹ്മണന്റെ. ബ്രഹ്മം അറിയുന്നവന്റെ നാട്. അറിവിന്റെ അനന്ത  സാഗരം..

വേദ മന്ത്രങ്ങളാൽ മുഖരിതമായിരുന്ന കശ്മീരിലെ തണുത്ത  പ്രഭാതങ്ങൾ. പൂജയ്ക്കെന്നപോലെ  ശിശിരത്തിൽ എത്തുന്ന കുങ്കുമപ്പൂക്കൾ. പ്രകൃതി ഒരുക്കിയ പൂങ്കാവനം പോലെ. ഭൂമിയിലെ സൗന്ദര്യം മുഴുവൻ ദൈവം ഒരു സ്ഥലത്തു കൊണ്ട് നിക്ഷേപിച്ചതുപോലെ..

എങ്കിലും ഭൂമിശാസ്‌ത്ര പരമായി ഒറ്റപ്പെട്ടു കിടക്കുകയായിരുന്നു കാശ്മീർ.
കശ്മീരിലെ ഹിന്ദുക്കൾക്ക് മറ്റു ഹിന്ദുക്കളേക്കാൾ വ്യത്യസ്തമായ ഒരു ജീവിത രീതി ആയിരുന്നു. ഈ ലോകം മായയാണെന്നു മറ്റുള്ളവർ പറയുമ്പോൾ അവർ അതിനെ എതിർത്തിരുന്നു. ലോകം എന്നത്  ശൈവത്തിൽ നിന്നും ആവിര്ഭവിച്ചതാണെന്നും കാണുന്നതെല്ലാം യാഥാർഥ്യമാണെന്നും അവർ വിശ്വസിച്ചു. മറ്റുള്ള ഹൈന്ദചാരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ആചാരരീതികളായിരുന്നു അവരുടേത്. എല്ലാം ശൈവത്തിൽ അർപ്പിച്ചു. ജാതിക്കും ലിംഗഭേദങ്ങൾക്കും അതീതമായി എല്ലാവരിലും ശൈവഭാവം കുടികൊള്ളുന്നു എന്നവർ വിശ്വസിച്ചു.

ദൈവങ്ങൾക്ക് പോലും അസൂയ ഉണ്ടാകുന്ന വിധം അതിമനോഹരമാ യിരുന്നു കാശ്മീർ.
കാഴ്ചയിലെ ഭംഗി മാത്രമല്ല. കലക്കും അറിവിനും ഇത്രയധികം പ്രാധാന്യം കൊടുത്ത മറ്റൊരു ദേശമില്ല.

കാശ്മീരി ശൈവ സങ്കൽപ്പത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥമായ തന്ത്രലോകം, ഭരതമുനിയുടെ നാട്യശാസ്ത്രത്തെ കുറിച്ച് പ്രതിപാദിക്കുന്ന അഭിനവ ഭാരതി തുടങ്ങിയവ രചിച്ച അഭിനവ ഗുപ്തൻ കശ്മീരി പണ്ഡിറ്റായിരുന്നു. 
പണ്ഡിറ്റ് കവിയും കഥാകൃത്തുമായ ക്ഷേമേന്ദ്രന്റെ  ബൃഹത്കഥാമഞ്ജരി എന്ന കഥാ സമാഹാരം, സോമദേവന്റെ കഥാസമാഹാരമായ കഥാസരിത്സാഗരം, ബിലഹനന്റെ കവിതാസമാഹാരമായ ചൗരപഞ്ചശിഖാ  അങ്ങനെ എത്രയോ മഹത് കൃതികൾ കാശ്മീരി  പണ്ഡിറ്റുകൾ  ലോകത്തിനു നൽകി.

ബുദ്ധമതത്തിനു കാശ്മീരി പണ്ഡിതന്മാർ നൽകിയ സംഭാവന അളവറ്റതാണ്. ബുദ്ധമതം കാശ്മീരിലേക്ക് വ്യാപിക്കുന്നത് അശോക ചക്രവർത്തിയുടെ ഭരണകാലത്താണ്. ബുദ്ധമത ഗ്രന്ഥങ്ങൾ  ആദ്യമായി സംസ്കൃതത്തിലേക്കു  പരിഭാഷപ്പെടുത്തിയത് കാശ്മീരിൽ ആണ്. കശ്മീരിലെ രാജകുടുംബാംഗമായ ഗുണവർമ്മൻ എന്ന ബുദ്ധ സന്യാസി രാജാവിന്റെ മരണശേഷം തനിക്കു വന്നു ചേർന്ന കിരീടം നിരസിച്ചുകൊണ്ടു ബുദ്ധമത സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ ലോകത്തുടനീളം സഞ്ചരിച്ച കഥകളും ചരിത്രത്താളുകളിൽ ഇടം നേടിയിട്ടുണ്ട്. കശ്മിരി പണ്ഡിറ്റിന്റെ മകനും മറ്റൊരു ബുദ്ധസന്യാസിയുമായ കുമാരജീവനാണ് സദ്‌ധർമ്മ പുണ്ഡരിക സൂത്ര എന്ന ബുദ്ധമത മന്ത്രങ്ങളും സന്ദേശങ്ങളും അടങ്ങിയ ഗ്രന്ഥം ചൈനീസിലേക്കു വിവർത്തനം ചെയ്തത്. രണ്ടാം ബുദ്ധൻ എന്നറിയപ്പെടുന്ന ഗുരു പദ്മസംഭവനും കശ്മീർ എന്ന  അറിവിന്റെ മഹാസാഗരത്തിൽ നിന്നും ആവോളം  പാനം ചെയ്തിട്ടുണ്ട് . മറ്റൊരു വനിതാ  പണ്ഡിറ്റായ ലക്ഷ്മി  ടിബറ്റൻ  ജനതയെ അനുത്തരയോഗ തന്ത്രം പഠിപ്പിച്ചിരുന്നു.

 പണ്ഡിറ്റുകളുടെ അഗാധജ്ഞാനത്തോടുള്ള ബഹുമാനാർത്ഥമാണ് അവർക്കു ഭട്ട് എന്ന പദവി കൈവന്നത്. പുറംലോകത്തിനു അവർ പണ്ഡിറ്റും ബ്രാഹ്മണനും ഒക്കെയാണ്. എന്നാൽ കാശ്മീരിനുള്ളിൽ അവർ ഭട്ട് എന്ന് അറിയപ്പെട്ടു.

ലളിതാദിത്യ,  അവന്തിവർമ്മൻ എന്നീ രാജാക്കന്മാരുടെ ഭരണകാലമായിരുന്നു കശ്മീരിന്റെ സുവർണ്ണകാലം. നാല് ദശാബ്ദക്കാലം ലളിതാദിത്യൻ കാശ്മീർ ഭരിച്ചു. അദ്ദേഹത്തിന്റെ ഭരണനേട്ടങ്ങളിൽ എടുത്തുപറയേണ്ടത് തെക്കൻ കാശ്മീരിലെ മാർത്താണ്ഡിൽ  പണികഴിപ്പിച്ച സൂര്യക്ഷേത്രമാണ്. കാശ്മീർ വാസ്‌തുവിദ്യയുടെ മകുടോദാഹരണം എന്നുതന്നെ ഈ സൂര്യക്ഷേത്രത്തെ വിശേഷിപ്പിക്കാം. എട്ടാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. മറ്റനേകം ക്ഷേത്രങ്ങൾ ഈ കാലയളവിൽ നിർമ്മിക്കപ്പെട്ടു. ക്ഷേത്രഭൂമിയായി മാറി കാശ്മീർ.

പിന്നീട് വന്ന  അവന്തിവർമ്മൻ ഏകദേശം 3   ദശാബ്ദക്കാലത്തോളം കാശ്മീരിനെ നയിച്ചു. സമ്പൽ സമൃദ്ധിയും ക്ഷേമൈശ്വര്യങ്ങളും നിറഞ്ഞുനിൽക്കുന്ന ദേവഭൂമിയായി മാറി കാശ്മീർ. അതിഗംഭീരമായ ,പ്രൗഢിയേറിയ ഒട്ടനവധി ക്ഷേത്രങ്ങളും  ബുദ്ധ സന്യാസ മഠങ്ങളും  അവന്തിവർമ്മന്റെ കാലത്തു പണി കഴിപ്പിച്ചു.

കാഷ്മീരിഹിന്ദുക്കളുടെ ഉത്സവങ്ങളും ആചാരങ്ങളും ശുഭാശുഭ സമയങ്ങളും അടങ്ങിയ പഞ്ചാംഗം എല്ലാ വര്ഷാരംഭത്തിലും പ്രസിദ്ധീകരിക്കുമാ യിരുന്നു.പണ്ഡിതന്മാർ ഒത്തുകൂടി അതിനെ കുറിച്ചുള്ള ചർച്ചകൾ നടത്തിയിരുന്നു.
പണ്ഡിതന്മാരുടെയും ജ്ഞാനികളുടെയും സാന്നിധ്യത്താൽ ജ്ഞാനദീപ്തമായിരുന്ന കാശിയിൽ ബിരുദപഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾ കശ്മീരിന്റെ ദിക്കിലേക്ക് കുറച്ചു ചുവടുകൾ വയ്ക്കുന്ന ഒരു ചടങ്ങിനെ പറ്റി കേട്ടിട്ടുണ്ട്. ഇവിടെനിന്നും  ഉപരിപഠനത്തിനു കാശ്മീരിലേക്ക് പോകുന്നു എന്നാണ് ആ ചടങ്ങിന്റെ അർത്ഥം. അതുകൊണ്ടുതന്നെ  ശാരദാ പ്രദേശം എന്നും കശ്മീർ അറിയപ്പെട്ടു.

ഭാരതമണ്ണിന്റെ തെക്കേ അറ്റമായ കേരളത്തിൽ നിന്നും  ആദി ശങ്കരനായി പോയി  കശ്മീരിലെ ശാരദാ ക്ഷേത്രത്തിലെ ഒരിക്കലും തുറന്നിട്ടില്ലാത്ത തെക്കേ വാതിൽ അറിവെന്ന ആയുധം കൊണ്ട് പോരാടി തുറന്നു  സർവജ്ഞപീഠം കയറി ശങ്കരാചാര്യനായി തിരിച്ചിറങ്ങിയതിനും കശ്മീർ സാക്ഷിയായി.

"നമസ്‌തെ ശാരദേ ദേവി. കാശ്മീര പുര വാസിനി..."എന്ന മന്ത്രം ഹൃത്തിൽ ഉരുവിട്ടുകൊണ്ടു കശ്മീരിലെ ശാരദാ ക്ഷേത്രത്തെ പരമപവിത്രമായി കണ്ടു പരിപാലിച്ചു  കാശ്മീരി ഹിന്ദുക്കൾ.

അറിവിന്റെ സാഗരത്തിൽ നീന്തിത്തുടിച്ചു , സമൃദ്ധിയിൽ ആറാടി, മതത്തിന്റെ അതിർവരമ്പുകള്ക്കു  അതീതമായ  സൗഹൃദങ്ങൾ ആസ്വദിച്ച്, ലോകത്തെ മുഴുവൻ അസ്സൂയപ്പെടുത്തുന്ന വിധത്തിൽ താരതമ്യങ്ങൾ ഇല്ലാത്ത  കാശ്മീർ മുന്നോട്ടു പോവുകയായിരുന്നു.

ഇതിനോടകം തന്നെ അധികാരദുർമ്മോഹികളായ പലരുടെയും കണ്ണിൽ ഈ സമൃദ്ധിയുടെ നിറ കാഴ്ച പതിച്ചിരുന്നു.
14 ആം നൂറ്റാനാടിന്റെ തുടക്കത്തോടു കൂടിയാണ്  കാശ്മീരിലേക്ക്   ഇസ്ലാംമതത്തിന്റെ വരവ്.

തുടക്കത്തിൽ കാശ്മീരി ഹിന്ദുക്കളുടെ പാമ്പര്യത്തോടൊത്തുചേർന്നു സൗഹാർദ്ദത്തോടെ അവർ വസിച്ചു. ഇതേക്കുറിച്ചു കശ്മീരിലെ ശൈവ സന്യാസിനിയായിരുന്ന ലാൽ ദേദ് പറഞ്ഞത് ഇപ്രകാരമാണ്.

"ഓരോ അണുവിലും ഈശ്വരൻ ഉണ്ട്. ഹിന്ദുവെന്നോ മുസൽമാനെന്നോ വേർതിരിച്ചു കാണാതിരിക്കു "

കാണുന്നില്ലേ ഒരു  കാശ്മീരിയുടെ മഹിമ ഇവിടെ ???
അതായിരുന്നു അവർ. തങ്ങളിലേക്ക് വന്നവരെയെല്ലാം  ഇരുകയ്യും നീട്ടി സ്വീകരിച്ചു.

പതിനാലാം നൂറ്റാണ്ടിന്റെ അവസാനം ആയപ്പോഴേക്കും മതവൈരാഗിയായ സിക്കന്ദർ കശ്മീരിന്റെ ഭരണം പിടിച്ചെടുത്തു. കശ്മീർ കൈയിലായതും ഹിന്ദുക്കൾക്ക് നേരെയുള്ള അതി ക്രൂരവും പൈശാചികവുമായ പീഡനങ്ങൾ ആരംഭിച്ചു. ഭരണത്തിലേറിയയുടൻ ഹിന്ദുവിന്റേതായ എല്ലാ ക്ഷേത്രങ്ങളും നശിപ്പിക്കാനാണ് സിക്കന്ദർ ശ്രമിച്ചത്. മാർത്താണ്ടിലെ സൂര്യക്ഷേത്രവും നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും പൂർണമായും അതിനു സാധിച്ചില്ല. ഹിന്ദുക്കൾക്ക് മേൽ  അതി ഭീമമായ നികുതി ചുമത്തി. സ്വന്തം ആചാരങ്ങൾ അനുഷ്ഠിക്കുന്നതിൽ നിന്നും അവരെ തടഞ്ഞു. അങ്ങനെയാണ് സിക്കന്ദറിന് Butshikan (The Idol -breaker അഥവാ വിഗ്രഹങ്ങൾ നശിപ്പിക്കുന്നയാൾ) എന്ന പേര്   വീണത്. കണ്മുന്നിൽ കാണുന്ന ഹിന്ദുവിന്റേതായ എല്ലാ ഗ്രൻഥങ്ങളും സിക്കന്ദറും മന്ത്രിമാരും കൂടി നശിപ്പിച്ചുകൊണ്ടിരുന്നു. സിക്കന്തറിന്റെ കാലത്തു കൊലചെയ്യപ്പെട്ട പണ്ഡിറ്റുകളുടെ എണ്ണത്തിന് എവിടെയെങ്കിലും ഒരു കണക്കുള്ളതായി അറിയില്ല. അത്രയധികം പണ്ഡിറ്റുകൾ അതിക്രൂരമായി കൊല ചെയ്യപ്പെട്ടു.

ഈ സിക്കന്ദറുടെ ഭരണകാലത്തെ ഒരു സംഭവമാണ് ലേഖനത്തിന്റെ ആരംഭത്തിൽ പറഞ്ഞ, ഒരു കാഷ്മീരി പണ്ഡിറ്റിനോടുള്ള ക്രൂരതയുടെ ചിത്രം. ക്രൂരമായ മർദ്ദനത്തിൽ നിന്നും തല്ക്കാലം രക്ഷപെടാൻ തങ്ങൾ പണ്ഡിറ്റ് അല്ല എന്ന് വരെ പറഞ്ഞു കേണപേക്ഷിച്ചു ആ പാവങ്ങൾ..

അനേകം മോസ്കുകൾ സിക്കന്ദർ കാശ്മീരിൽ പണി കഴിപ്പിച്ചു. സിക്കന്ദറിനു ശേഷം ഭരണത്തിൽ വന്നത് സഹോദരനായ സായ്‌ൻ ഉൽ ആബിദിൻ ആയിരുന്നു. അന്ന് കാശ്മീരിൽ ആകെ ഉണ്ടായിരുന്നതു പതിനൊന്നു പണ്ഡിറ്റ് കുടുംബങ്ങൾ മാത്രം ആയിരുന്നു. ബാക്കി ഉള്ളവർ പലായനം ചെയ്യുകയോ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയോ ചെയ്തിരുന്നു.
സായ്‌ൻ ഉൽ ആബിദിൻ സിക്കന്തറിന്റെ അത്ര ക്രൂരൻ ആയിരുന്നില്ല. രാജാവിന്റെ കൊട്ടാരത്തിലെ മിക്ക പദവികളിലും പണ്ഡിറ്റുകൾ ഉണ്ടായിരുന്നു. പണ്ഡിറ്റുകൾക്കു മേൽ ഉണ്ടായിരുന്ന ചില നിയന്ത്രണങ്ങൾ എടുത്തു മാറ്റിയത് ഇക്കാലത്താണ്. സിക്കന്ദറിനെ ഭയന്ന് പലായനം ചെയ്തവർ എല്ലാം രാജാവിന്റെ ക്ഷണപ്രകാരം തിരിച്ചു കാശ്മീരിൽ എത്തി.

പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ കശ്മീരിന്റെ ഭരണം  ദാർദിക് പരമ്പരയുടെ കൈകളിൽ എത്തി. ഷിയാ മുസ്ലിം വിഭാഗത്തിൽ പെട്ട ഇവർക്ക് പണ്ഡിറ്റുകളോടും സുന്നി വിഭാഗത്തിൽ പെട്ട മുസ്ലിങ്ങളോടും കടുത്ത ശത്രുത ആയിരുന്നു.

പിന്നീട് വന്ന അക്ബറിന്റേയും പിൻഗാമിയായി വന്ന ജഹാൻഗീറിന്റെയും ഭരണം കശ്മീർ കണ്ടു. ശേഷം വന്ന ഔരംഗസേബിന്റെ 49 വർഷത്തെ ക്രൂരമായ ഭരണം വീണ്ടും പണ്ഡിറ്റുകൾ തളർത്തി. ഔരംഗസേബിന്റെ ഗവര്ണര്മാരിൽ ഒരാളായിരുന്ന ഇഫ്തിക്കർ ഖാൻ പണ്ഡിറ്റുകൾ ഉപദ്രവിക്കുന്ന കാര്യത്തിൽ ഒരു പടി മുന്നിലായിരുന്നു.

അക്കാലത്താണ് ശരണാഭ്യര്ഥനയുമായി പണ്ഡിറ്റുകൾ സിഖ് ഗുരുവായ തെഗ് ബഹദൂറിനെ സമീപിച്ചത്. തങ്ങളുടെ വിശ്വാസങ്ങൾ കാത്തു സൂക്ഷിക്കാൻ സഹായിക്കണമെന്ന് അവർ ഗുരുപാദത്തിൽ വീണു കേണപേക്ഷിച്ചു.
എന്നാൽ തന്നെ മതപരിവർത്തനം ചെയ്യാൻ ഔരംഗസേബിനു ധൈര്യമുണ്ടോ എന്നും  അതിന് കഴിഞ്ഞാൽ എല്ലാ കാശ്മീരികളും മത പരിവർത്തനം ചെയ്യാൻ തയ്യാറാണെന്നും ഔരംഗസേബിനെ അറിയിക്കാൻ ഗുരു പണ്ഡിറ്റുകളോട് പറഞ്ഞു. പിന്നീട് ഈ സംഭവം ഗുരുവിന്റെ  രക്തസാക്ഷിത്വത്തിൽ കലാശിച്ചെങ്കിലും തല്ക്കാലം പണ്ഡിറ്റുകൾ മതപരിവർത്തനത്തെ നിന്നും രക്ഷപെട്ടു.

പിന്നീട് 1752 മുതൽ 7 ദശാബ്ദത്തോളം കാലം കശ്മീർ അഫ്ഗാൻ ഭരണാധികാരികളുടെ കൈയിൽ ആയിരുന്നു. ദുരിതങ്ങളുടെ എരിതീയിൽ പെട്ട് നീറുകയായിരുന്നു ഓരോ കാശ്മീരിയും. കശ്മീരിന്റെ ചരിത്രത്തിലെ കറുത്ത ഒരു അദ്ധ്യായമായി ഇക്കാലത്തെ ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു.
 പണ്ഡിറ്റുകൾക്കുമേൽ നടന്ന ക്രൂരതകളുടെ ചിത്രങ്ങൾ ബ്രിട്ടീഷ് എഴുത്തുകാരനായ വാൾട്ടർ റോപ്പർ ലോറൻസ് തന്റെ ദി വാലി ഓഫ് കശ്മീർ (The Valley of Kashmir) എന്ന ബുക്കിലൂടെ വരച്ചുകാട്ടിയിട്ടുണ്ട്.

താഴെ കൊടുത്തിരിക്കുന്ന ലിങ്കിലെ മൂന്നാമത്തെ ഖണ്ഡികയുടെ മധ്യഭാഗം വായിക്കുക.
https://www.thestatesman.com/opinion/banished-from-home-i-1502436679.html

"In fact for most Afghan rulers, tyranny, persecution and repression of the Pandits was an integral part of their political stratagem. In his book, The Valley of Kashmir, Walter R Lawrence commented on one of the Afghan governors, Assad Khan: “It was his practice to tie up the Pandits; two and two, in grass sacks and sink them in the Dal lake.” Besides such humiliation, as Lawrence affirms in his book, the Pandits were subjected to other forms of oppression as well: ‘The Pandits, who formerly wore moustaches, were forced to grow beards, turbans and shoes were forbidden, and the tika or forehead mark was interdicted. It is said that the exaggerated forehead marks and the absurdly long turbans now affected by the Pandits, still serve to keep alive the memories of the tyranny of Pathan times. The jazia or polltax on Hindus was revived, and many Brahmins either fled the country, were killed or converted to Islam.’"

വളരെ വലിയ തോതിലുള്ള മതപരിവർത്തനവും ഇക്കാലയളവിൽ നടന്നിരുന്നു.
ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി മതം മാറാൻ നിര്ബന്ധിച്ചിരുന്നു. അതിനു തയാറാകാത്തവരെ അതിക്രൂരമായി കൊലപ്പെടുത്തി. നിര്ബന്ധമായി മാംസം കഴിപ്പിക്കുക എന്നതും അഫ്ഗാൻ ഭടന്മാർ ബ്രാഹ്മണരായ പണ്ഡിറ്റുകൾക്കു മേൽ കാണിച്ചിരുന്ന മറ്റൊരു ക്രൂരതയായിരുന്നു.
അനേകം പണ്ഡിറ്റുകൾ ഡൽഹിയിലേക്കും ലക്‌നോവിലേക്കും ലാഹോറിലേക്കും അലഹബാദിലേക്കും പലായനം ചെയ്തു.

പിന്നീട് വന്ന സിഖ് ഭരണവും ദോഗ്ര  ഭരണവും കശ്മീർ കണ്ടു. ദോഗ്ര രാജവംശത്തിലെ അവസാനത്തെ രാജാവായിരുന്നു ഹരി സിങ് .
പിന്നീട് 1947 ഇൽ ഭാരതം ബ്രിട്ടീഷ് ഭരണത്തിൽ നിന്നും സ്വാതന്ത്രയാവുന്നു. പാകിസ്ഥാൻ വിഭജനം സംഭവിക്കുന്നു.
തുടക്കത്തിൽ ഭാരതത്തോടോ പാകിസ്താനോടോ ചേരാൻ രാജാ ഹരിസിംഗ് തയ്യാറായിരുന്നില്ല.
എന്നാൽ 1947 ഒക്ടോബർ 24 ന് ഇന്ത്യയുടെ ഭാഗമാവാൻ കാശ്മീർ  തയ്യാറാണെന്ന് അറിയിച്ചുകൊണ്ടുള്ള രേഖകൾ മഹാരാജ ഹരിസിംഗ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നെഹ്റുവിന് അയച്ചു. എന്നാൽ അത്  ഒപ്പിട്ടു അംഗീകരിക്കാതെ നെഹ്റു നിരാകരിച്ചു. 
പിന്നീട്  നടന്ന ഇന്ത്യയുമായുള്ള ലയന ചർച്ചകളും  അതിനു ശേഷം നടന്ന  ലയനവും ശേഷം കാശ്മീരിന് മേലുള്ള പാക്കിസ്ഥാന്റെയും ചൈനയുടെയും കൈയേറ്റവും ചരിത്രം നമുക്ക് കാട്ടിത്തരുന്നു.

കാശ്മീരികളുടെ അഗ്നിപരീക്ഷണങ്ങൾ അവിടെയും അവസാനിച്ചിരുന്നില്ല. തങ്ങൾക്കു  എതിരെയുള്ള പോസ്റ്ററുകൾ, ഉച്ചഭാഷിണികൾ, മുദ്രാവാക്യങ്ങൾ തുടങ്ങിയവ ഭീതിയോടെ പണ്ഡിറ്റുകൾ നോക്കിക്കണ്ടു. ഭാരതത്തിനു എതിരെയും പാകിസ്താന് അനുകൂലമായും ഉള്ള മുദ്ര വാക്യങ്ങൾ, പണ്ഡിറ്റിനെ വേണ്ട ഭാര്യയെ മതി എന്നുള്ള ലഘു ലേഖകൾ.. മൃത്യു വരിക്കുക  അല്ലെങ്കിൽ  പലായനം ചെയ്യുക ഇത് മാത്രമായിരുന്നു പണ്ഡിറ്റുകൾക്കു മുന്നിലുള്ള വഴികൾ.

1989 സെപ്തംബര് 14 നു  സാമൂഹ്യപ്രവർത്തകനായ  കാശ്മീരി പണ്ഡിറ്റ് ടിക്ക ലാൽ ടാപ് ലൂ  ശ്രീനഗറിനടുത്തുള്ള ഹബ്ബാ കദൽ എന്ന സ്ഥലത്തുവച്ചു വിഘടനവാദികളുടെ  തോക്കിനിരയാകുന്നു.

നൂറുകണക്കിന് പണ്ഡിറ്റുകൾ അതിക്രൂരമായി കൊലചെയ്യപ്പെട്ടു. കാശ്മീരി പണ്ഡിറ്റ് സ്ത്രീകൾ അതിക്രൂരമായി ബലാത്സംഘം ചെയ്യപ്പെട്ടു. 1990 അവസാനത്തിൽ ഏകദേശം മൂന്നര ലക്ഷത്തോളം കാശ്മീരി പണ്ഡിറ്റുകൾ ആണ് സ്വദേശത്തു നിന്നും പലായനം ചെയ്ത്. 
പിന്നീട് വിരലിൽ എണ്ണാവുന്ന പണ്ഡിറ്റ് കുടുംബങ്ങൾ മാത്രമേ അവിടെ അവശേഷിച്ചിരുന്നുള്ളു.

1997  മാർച്ചിൽ കശ്മീരിലെ സംഗ്രാമപുര ഗ്രാമത്തിലെ ഏഴു പണ്ഡിറ്റുകളെ  സ്വന്തം ഭവനത്തിൽ നിന്നും പുറത്തേക്കു വലിച്ചുകൊണ്ടുവന്ന് തോക്കിനിരയാക്കി.
1998 ജനുവരിയിൽ  വൻധാമ ഗ്രാമത്തിൽ  കുരുന്നുകളും സ്ത്രീകളും ഉൾപ്പെടെ 23 കാശ്മീരി പണ്ഡിറ്റുകളെ അതിക്രൂരമായി കൊല  ചെയ്തു.
2003 മാർച്ചിൽ നദിമാർഗ് ഗ്രാമത്തിൽ കുഞ്ഞുങ്ങൾ അടങ്ങുന്ന 24 കാശ്മീരി പണ്ഡിറ്റുകളെ തോക്കിനിരയാക്കി ..

അതെ കശ്മീർ അവരുടെ നാടായിരുന്നു..
പണ്ഡിറ്റുകളുടെ..
പ്രാണൻ രക്ഷിക്കാനായി.. തങ്ങളുടെ സ്ത്രീകളുടെ അഭിമാനം രക്ഷിക്കാനായി.. തങ്ങളുടെ തലമുറയെ പൂർണ്ണമായും ഇല്ലാതാക്കുന്നത് തടയാൻ.. തങ്ങളുടെ സംസ്കാരം നിലനിന്നിരുന്നു എന്ന് വരും തലമുറയെ അറിയിക്കാൻ  ഒരു കുരുന്നു ജീവനെങ്കിലും നിലനിർത്താനായി... സ്വാഭിമാനം നഷ്ടപ്പെട്ട ആ ജനത സ്വന്തം ദേശത്തു നിന്നും പലായനം ചെയ്തു...

കേരളത്തിന്  കശ്മീർ ഒരു പാഠമാണ്... ആവർത്തിച്ച് വായിച്ചു ഹൃദ്വിസ്ഥമാക്കേണ്ട ഒരു പാഠം..
കേരളത്തെ മറ്റൊരു കശ്മീർ ആക്കാനാണ് തൊഴിലാളികൾക്ക് വേണ്ടി എന്ന പേരിൽ കേരളത്തിൽ നിലകൊണ്ട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ചെയ്യുന്നത്.

സ്വധർമ്മവും സ്വാഭിമാനവും സംരക്ഷിക്കാനായി  ഒരു ജനത ശരണം വിളികളുമായി ദിവസങ്ങളായി നിരത്തിലാണ്. മറ്റു മതവിഭാഗങ്ങളെ പ്രീണിപ്പിച്ചു കൊണ്ട് വോട്ടു ബാങ്ക് നിലനിർത്തുന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാർ ഹിന്ദുവിന്റേതായ എല്ലാ ആചാരങ്ങളെയും ഉന്മൂലനം ചെയ്യാൻ കാട്ടുന്ന ഈ വ്യഗ്രത ജാഗ്രതയോടെ നോക്കിക്കാണുക.

തസ്മാത് ജാഗ്രത ജാഗ്രത

No comments:

Post a Comment