ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 March 2020

വേദവ്യാസൻ

വേദവ്യാസൻ

വേദ കാലത്തെ ഒരു പ്രധാന ഋഷി കുടുംബാംഗമായ വസിഷ്ഠ മഹർഷിയുടെ മകനായ പരാശരന്‌ ഒരു മുക്കുവ സ്ത്രീയിലുണ്ടായ മകനാണ്‌ വ്യാസൻ എന്ന ദ്വൈപായനൻ എന്നാണ് കരുതപ്പെടുന്നത്. അമ്മയെ പോലെ തന്നെ കറുത്ത നിറം ആയതിനാൽ 'കൃഷ്ണദ്വൈപായനൻ' എന്ന പേരും അദ്ദേഹത്തിന് ഉണ്ടായിരുന്നതായി വിശ്വസിക്കുന്നു. ചെറുപ്പത്തിലേ തന്നെ സന്ന്യാസം സ്വീകരിച്ച വ്യാസ മഹർഷി ശ്രീശുകൻ എന്ന മകന്‌ ജന്മവും നൽകി. ദ്വൈപായനൻ യൗവന കാലത്ത് തന്നെ അവശേഷിച്ചിരുന്ന വേദ മന്ത്രങ്ങൾ എല്ലാം ശേഖരിച്ച് അവക്ക് രൂപവും ഉച്ചാരണ രീതിയും സ്ഥാപിച്ചിരുന്നതായി കരുതുന്നു. ആ രീതിയിലാണ്‌ അവ ഇന്നും ഈ ലോകത്തിന് മുന്നിൽ നിലനിൽക്കുന്നത്. ഇന്ത്യയുടെ സംസ്കാരത്തിന്‌ ആധാരവും ഒരു യുഗ ഗ്രന്ഥവും അദ്ദേഹം സംഭാവന ചെയ്തു. ജനങ്ങൾ അദ്ദേഹത്തെ ആദര പൂർവ്വം വേദവ്യാസൻ എന്ന് അഭിസംബോധന ചെയ്യുവാനും തുടങ്ങി.

വ്യാസൻ നൈമിശ ആരണ്യത്തിലോ കുരുക്ഷേത്രത്തിനടുത്തോ വലിയ ഒരു 'ആരണ്യ സർ‌വ്വകലാശാല' നടത്തിയിരുന്നു എന്നും കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ പുത്രനായ ശുക മഹർഷിയുടെ പ്രഗല്ഭനായ ശിഷ്യനാണ്‌ ശുക്ലയജുർ‌വേദം രചിച്ച യാജ്ഞവൽക്യൻ.

മഹാഭാരതത്തിന്റെ രചയിതാവായി കണക്കാക്കപ്പെടുന്ന ഋഷിയാണ് കൃഷ്ണദ്വൈപായനൻ എന്ന വ്യാസമഹർഷി. മഹാഭാരതത്തിന്റെ രചയിതാവ് എന്നതിനു പുറമേ അതിലെ ഒരു കഥാപാത്രവുമാണ്. വ്യാസൻ എന്നാൽ വ്യസിയ്ക്കുനവൻ എന്നർത്ഥം. വേദത്തെ നാലാക്കി പകുത്തതിനാൽ വേദവ്യാസൻ എന്ന നാമം. സപ്തചിരഞ്ജീവികളിൽ ഒരാളാണ് വേദവ്യാസൻ.

പരാശരമുനിയ്ക്ക് കാളി അഥവാ സത്യവതി എന്ന മുക്കുവസ്ത്രീയിൽ ജനിച്ചതാണ് കൃഷ്ണൻ എന്ന് നാമകരണം ചെയ്യപ്പെട്ട കൃഷ്ണദ്വൈപായനൻ. ഈ പേരു വരാൻ കാരണം ജനനം ഒരു ദ്വീപിൽ ആയിരുന്നു എന്നതിനാലത്രേ. ജനിച്ച ഉടൻ‌തന്നെ വളർ‌ന്ന് യോഗനിഷ്ഠനായ ഇദ്ദേഹം മാതാവിന്റെ അനുവാദത്തോടെ തപസ്സിനായി പുറപ്പെട്ടു.

പുരാണങ്ങളിൽ അനശ്വരരെന്ന് വിശേഷിയ്ക്കപ്പെടുന്ന വ്യക്തികളിൽ ഒരാളാണ് വേദവ്യാസൻ. 

ഇദ്ദേഹത്തിന്റെ ജീവിതം രണ്ട് വശങ്ങളിലായി ദർ‌ശിയ്ക്കാം.ആദ്ധ്യാത്മികം എന്നും ഭൗതികം എന്നു.  ജനിച്ച ഉടൻ തന്നെ തപസ്സിനായി പോയ ഇദ്ദേഹം അനേകവർ‌ഷങ്ങൾക്ക് ശേഷം സരസ്വതീനദീതീരത്ത് പ്രത്യക്ഷനാവുന്നു. അവിടെ തപസ്സുചെയ്യവേ ആശ്രമസമീപത്ത് കുരുവിക്കുഞ്ഞുങ്ങളെ അവയുടെ മാതാപിതാക്കൾ അതീവശ്രദ്ധയോടെ പരിചരിയ്ക്കുന്നത് കാണാനിടയായി.സ്നേഹത്തിനു മാത്രം വേണ്ടിയുള്ള നിഷ്കളങ്കമായ ഈ വാത്സല്യം കണ്ട ഇദ്ദേഹം അത്യന്തം അപുത്രയോഗത്താൽ ദുഃഖിതനായി. നാരദോപദേശപ്രകാരം ദേവിയെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്താൻ നിശ്ചയിച്ചു. തപസ്സിനു വിഘ്നം വരുത്തുക എന്ന ഉദ്ദേശത്തോടെ ഘൃതാചി എന്ന അപ്സരസ്ത്രീ ഒരു പഞ്ചവർ‌ണ്ണക്കിളിയുടെ രൂപമെടുത്ത് ഇദ്ദേഹത്തിന്റെ മുന്നിലൂടെ പറന്നുപോയി. കിളിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ മഹർ‌ഷിയ്ക്ക് കടഞ്ഞുകൊണ്ടിരുന്ന അരണിയിൽ‌നിന്നും ഒരു പുത്രൻ ജനിച്ചു. ശുകത്തെ മോഹിച്ചപ്പോൾ ഉണ്ടായ പുത്രൻ എന്ന നിലയ്ക്ക് സ്വപുത്രനെ ശുകൻ എന്ന് നാമകരണം ചെയ്തു. കാലങ്ങൾക്ക് ശേഷം, വിവാഹിതനായ ശുകൻ പിതാവിനേയും കുടും‌ബത്തേയും ഉപേക്ഷിച്ച് തപസ്സുചെയ്യാനായി പുറപ്പെട്ടു. മനോവിഷമത്താൽ അവശനായ വ്യാസൻ ആ സമയം തന്റെ മാതാവിനെ കുറിച്ചാലോചിയ്ക്കുകയും അങ്ങനെ ഹസ്തിനപുരിയിലേയ്ക്ക് തിരിയ്ക്കുകയും ചെയ്തു.
ഹസ്തിനപുരി രാജാവായ ശന്തനു ഗംഗാദേവിയെ വിവാഹം ചെയ്യുകയും ദേവവ്രതൻ എന്ന പുത്രൻ പിറക്കുകയും ചെയ്തു. ഗംഗാദേവി അദ്ദേഹത്തെ ഉപേക്ഷിച്ചു പോയ ശേഷം ഇദ്ദേഹം സത്യവതിയെ വിവാഹം ചെയ്യുകയും അതിൽ വിചിത്രവീര്യൻ, ചിത്രാംഗദൻ എന്നീ പുത്രൻ‌മാർ പിറക്കുകയും ചെയ്തു.സന്താനങ്ങളില്ലാതെ ഈ പുത്രൻ‌മാരെല്ലാം മരണമടഞ്ഞു. ശപഥത്താൽ രാജ്യഭരണം ഉപേക്ഷിച്ച് ഭീഷ്മർ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയ ദേവവ്രതനു ശേഷം രാജ്യഭരണത്തിനു അവകാശികളില്ലാതിരിക്കേ വ്യാസൻ ഹസ്തിനപുരിയിലെത്തി. വ്യാസനിൽ‌ നിന്നും അംബിക, അംബാലിക എന്നിവർ‌ക്ക് ധൃതരാഷ്ട്രർ, പാണ്ഡു എന്നീ പുത്രൻ‌മാർ ജനിച്ചു. ഇവരിൽ‌ നിന്നു കൗരവരും, പാണ്ഡവരും പിറന്നു. കൂടാതെ കൊട്ടാരത്തിലെ ദാസിയിൽ വിദുരരും പിറന്നു. അംബിക വ്യാസരുടെ രൂപം കണ്ട് സംഗമസമയം കണ്ണടച്ചുകളയുകയാൽ ധൃതരാഷ്ട്രർ അന്ധനായും, അംബാലിക വ്യാസരുടെ രൂപം കണ്ട് അറപ്പുതോന്നി വിളറുകയാൽ ശരീരത്തിൽ പാണ്ഡോടെ പാണ്ഡുവും പിറന്നു.

കാവ്യജീവിതം

ജീവിതത്തിന്റെ അവസാനകാലങ്ങളിലാണ് മഹാഭാരത കാവ്യരചന നടന്നത്. മഹാഭാരത്തിന്റെ രചനയാണ് വ്യാസമഹർ‌ഷിയുടെ മഹത്തരമായതും ശ്രേഷ്ഠമായതുമായ സംഭാവന. മഹാഭാരതത്തിൽ പരാമർ‌ശിയ്ക്കാത്ത ഒരു കാര്യവും ഇതേവരേയും സംഭവിച്ചിട്ടില്ല എന്നും സംഭവിച്ചതായ എല്ലാം മഹാഭാരതത്തിൽ പരാമർ‌ശിക്കപ്പെട്ടുള്ളതുമാണെന്ന സങ്കല്പം മഹാഭാരതത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു. ഈ വസ്തുതയ്ക്ക് നിദാനം മാനവജീവിതത്തെക്കുറിച്ച് ഗ്രന്ഥകാരനു അഗാധമായ ജ്ഞാനം ഉണ്ട് എന്നതുതന്നെ. ഭാരതസാമ്രാജ്യത്തിൽ സംഭവിച്ച എല്ലാകഥകളും ഹൃദിസ്ഥമായിരുന്ന വ്യാസൻ, അവയെ കാവ്യരൂപത്തിൽ പകർ‌ത്താൻ ആഗ്രഹിച്ചു. ബ്രഹ്മാവിന്റെ നിർദ്ദേശപ്രകാരം ഗണപതി നിയോഗിതനായി. എഴുത്താണി നിർ‌ത്താനിട വരാതെ നിർ‌ഗ്ഗളമായി കാവ്യം ചൊല്ലിക്കൊടുക്കാമെങ്കിൽ മാത്രം താൻ എഴുത്തുകാരനായിരിക്കാമെന്നും, അനർ‌ഗ്ഗളമായി ചൊല്ലുന്ന നേരം അർത്ഥം ധരിക്കാതെ എഴുതരുതെന്നുമുള്ള വ്യവസ്ഥകളുമായി മഹാഭാരതം രചന തുടങ്ങി. ഏകദേശം രണ്ടരവർഷം കൊണ്ട് കാവ്യരചന നടത്തി.

ജയം

മഹാഭാരതത്തിന്റെ ചെറിയ ഒരു സംഹിതയാണ് ഇത്. കുരുക്ഷേത്രയുദ്ധസമയത്ത് കൗരവപിതാവും ഹസ്തിനപുരിയിലെ രാജാവുമായിരുന്ന ധൃതരാഷ്ട്രർക്ക് യുദ്ധഭൂമിയിലുണ്ടാകുന്ന സംഭവവികാസങ്ങളെപ്പറ്റി അദ്ദേഹത്തിന്റെ തേരാളിയായ സഞ്ജയൻ വിവരിയ്ക്കുന്നു.
ഇതിന്റെ പ്രാരംഭത്തിൽ അന്നുണ്ടായിരുന്ന വിവിധങ്ങളായ സാമ്രാജ്യങ്ങളെപ്പറ്റിയും അന്യഗ്രഹങ്ങളെക്കുറിച്ചും വിശദീകരിയ്ക്കുന്നു. ഭാരതം എന്ന സാമ്രാജ്യവും സേനാബലവും ഓരോ ഗ്രാമങ്ങളും നഗരങ്ങളും എല്ലാം വിധിപോലെ വിവരിയ്ക്കപ്പെടുന്നുണ്ട്. യുദ്ധഭൂമിയിൽ ഓരോ ദിവസവുമുള്ള സേനാവിന്യാസവും യുദ്ധസമ്പ്രദായങ്ങളും വിശദീകരിക്കുന്നു. ആയതിനാൽ‌തന്നെ ഈ സംഹിത ഭൂമിശാസ്ത്രം, ചരിത്രം, യുദ്ധതന്ത്രങ്ങൾ, മതം എന്നീ സകലമേഖലകളെപ്പറ്റിയും പരാമർശിയ്ക്കുന്നുണ്ട്.
തിന്മയുടെ മേൽ നന്മയ്ക്ക് സംഭവിച്ച വിജയം എന്ന ഉദ്ദേശ്യത്തോടെ ആയിരിക്കണം ജയം എന്ന് വിളിയ്ക്കുന്നത്. കഥയിൽ തിന്മ എന്നാൽ കൗരവപക്ഷത്തേയും നന്മ എന്നാൽ പാണ്ഡവപക്ഷത്തേയും സൂചിപ്പിക്കുന്നു.

വ്യാസൻ‌മാർ

ഇരുപത്തിയെട്ട് വ്യാസന്മാർ 

മഹാഭാരതത്തെ ആസ്പദപ്പെടുത്തിയാൽ ഓരോ മന്വന്തരങ്ങളിലേയും ദ്വാപരയുഗത്തിൽ ഓരോ വ്യാസന്മാർ ജനിയ്ക്കുമെന്നാണ് സങ്കല്പം.ഈ കാലം വരെ ഇരുപത്തെട്ട് വ്യാസന്മാർ ജനിച്ചിട്ടുണ്ടെന്നും ഇവരോരോരുത്തരും വേദത്തെ നാലാക്കി തിരിച്ചിട്ടുണ്ടെന്നും സങ്കല്പമുണ്ട്.

ഒന്നാം ദ്വാപരയുഗം - ബ്രഹ്മാവ്

രണ്ടാം ദ്വാപരയുഗം - പ്രജാപതി

മൂന്നാം ദ്വാപരയുഗം - ശുക്രാചാര്യൻ

നാലാം ദ്വാപരയുഗം - ബൃഹസ്പതി

അഞ്ചാം ദ്വാപരയുഗം - സൂര്യൻ

ആറാം ദ്വാപരയുഗം - ധർ‌മരാജാവ്

ഏഴാം ദ്വാപരയുഗം - ദേവേന്ദ്രൻ

എട്ടാം ദ്വാപരയുഗം - വസിഷ്ഠൻ

ഒൻപതാം ദ്വാപരയുഗം - സാരസ്വതൻ

പത്താം ദ്വാപരയുഗം - ത്രിധാമാവ്

പതിനൊന്നാം ദ്വാപരയുഗം - ത്രിശിഖന്‍

പന്ത്രണ്ടാം ദ്വാപരയുഗം - ഭർദ്വാജൻ

പതിമൂന്നാം ദ്വാപരയുഗം - അന്തരീക്ഷൻ

പതിന്നാലാം ദ്വാപരയുഗം - വർ‌ണ്ണി

പതിനഞ്ചാം ദ്വാപരയുഗം - ത്രയ്യാരുണൻ

പതിന്നാറാം ദ്വാപരയുഗം - ധനഞ്ജയൻ

പതിനേഴാം ദ്വാപരയുഗം - ക്രതുഞ്ജയൻ

പതിനെട്ടാം ദ്വാപരയുഗം - ജയൻ

പത്തൊൻപതാം ദ്വാപരയുഗം - ഭരദ്വാജൻ

ഇരുപതാം ദ്വാപരയുഗം - ഗൗതമന്‍

ഇരുപത്തിഒന്നാം ദ്വാപരയുഗം - ഹര്യാത്മാവ്

ഇരുപത്തിരണ്ടാം ദ്വാപരയുഗം - തൃണബിന്ദു

ഇരുപത്തിമൂന്നാം ദ്വാപരയുഗം - വാജശ്രവസ്സ്

ഇരുപത്തിനാലാം ദ്വാപരയുഗം - വാല്മീകി

ഇരുപത്തിഅഞ്ചാം ദ്വാപരയുഗം - ശക്തി

ഇരുപത്തിആറാം ദ്വാപരയുഗം - പരാശരൻ

ഇരുപത്തിഏഴാം ദ്വാപരയുഗം - ജാതുകർ‌ണ്ണൻ

ഇരുപത്തിയെട്ടാം ദ്വാപരയുഗം - കൃഷ്ണദ്വൈപായനൻ

No comments:

Post a Comment