ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

25 March 2020

സപ്തർഷികൾ

സപ്തർഷികൾ

മരീചി, അത്രി, അംഗിരസ്സ്, പുലഹൻ, പുലസ്ത്യൻ, ക്രതു, വസിഷ്ഠൻ എന്നീ ഋഷിമാർ‌ സപ്തർഷികൾ എന്നറിപ്പെടുന്നു.

അംഗിരസ്സ്

 ഭാരതീയ പുരാണങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ബ്രഹ്മാവിന്റെ മാനസപുത്രനായ മഹർഷിയാണു അംഗിരസ്സ്. അഥർവ്വവേദത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളാണ് അംഗിരസ്സ് എന്ന് ഹിന്ദു ധർമ്മശാസ്ത്രം വിശ്വസിക്കുന്നു. അഥർവമുനിയുമൊത്താണ്‌ ഇദ്ദേഹം അഥർവ്വവേദം നിർമ്മിച്ചതെന്ന്‌ കരുതുന്നു. ഇദ്ദേഹം സപ്തർഷിമാരിൽ ഒരാളാണെന്നും വിശ്വസിക്കുന്നവരുണ്ട്.

ആഗ്നേയി (അഗ്നികന്യക) യുടെ ഗർഭത്തിൽനിന്നു ജനിച്ചവൻ എന്ന അർത്ഥത്തിലാണ് അംഗിരസ്സ് എന്ന പേരുണ്ടായത്. 

ഇരുപത്തൊന്നു പ്രജാപതികളിലും സപ്തർഷികളിലും ഒരാൾ; പിതൃക്കളുടെയും ദേവൻമാരുടെയും പുരോഹിതൻ; യാഗാധീശനായും ചിലപ്പോൾ അഗ്നിപിതാവായും ശ്രുതികളിൽ പരാമൃഷ്ടൻ; അനേകം വേദസൂക്തങ്ങളുടെ കർത്താവ്; മേരുവിൽ ശിവപാർവതിമാരെ ശുശ്രൂഷിച്ച മഹർഷികളിൽ ഒരാൾ. ആഗ്നേയി (അഗ്നികന്യക)യുടെ ഗർഭത്തിൽനിന്നു ജനിച്ചവൻ എന്ന അർത്ഥത്തിലാണ് അംഗിരസ്സ് എന്ന പേരുണ്ടായത്. 

ശിവൻ യാഗം അനുഷ്ഠിച്ചുകൊണ്ടിരിക്കുമ്പോൾ സന്നിഹിതരായ അപ്സരസ്സുകളെക്കണ്ട് കാമാർത്തനായിത്തീർന്ന ബ്രഹ്മാവിനു രേതഃസ്ഖലനം ഉണ്ടായെന്നും ശിവൻ അതു യാഗാഗ്നിയിൽ നിക്ഷേപിച്ചുവെന്നും ഹോമകുണ്ഡത്തിലെ അംഗാര (തീക്കനൽ) ത്തിൽനിന്ന് ഉദ്ഭവിച്ചവനാകയാൽ അംഗിരസ്സ് എന്ന പേരു സിദ്ധിച്ചുവെന്നും വേറൊരു കഥയും പ്രചാരത്തിലുണ്ട്. 

അർജുനന്റെ ജനന സമയത്തും ഭീഷ്മരുടെ ശരശയനവേളയിലും ഇദ്ദേഹം സന്നിഹിതനായിരുന്നതായി മഹാഭാരതത്തിൽ പറയുന്നു. ദക്ഷപുത്രിമാരായ ശിവ, സ്മൃതി, ശ്രദ്ധ, സ്വധ എന്നിവർ ഇദ്ദേഹത്തിന്റെ ഭാര്യമാരാണ്. ശുഭ എന്നൊരു ഭാര്യയിലുണ്ടായ സന്താനങ്ങളത്രേ ബൃഹസ്പതി എന്ന പുത്രനും ഭാനുമതി, രാഗ, സിനീവാലി, അർച്ചിഷ്മതി, ഹവിഷ്മതി, മഹിഷ്മതി, മഹാമതി, കുഹു എന്ന എട്ടുപുത്രിമാരും. ഉതഥ്യൻ, മാർക്കണ്ഡേയൻ എന്നു രണ്ടു പുത്രൻമാർ കൂടി അംഗിരസ്സിനുണ്ടായിരുന്നതായി പുരാണങ്ങളിൽ കാണുന്നു. 

അപുത്രനായ രഥീതരൻ എന്ന ക്ഷത്രിയന്റെ ഭാര്യയിൽ ഇദ്ദേഹം ബ്രഹ്മതേജസ്സുളള പുത്രൻമാരെ ജനിപ്പിച്ചതായും കഥയുണ്ട്. അംഗിരസ്സും അഥർവനും പരസ്പരം ഗാഢബന്ധമുണ്ടായിരുന്ന രണ്ടു ഗോത്രങ്ങളുടെ തലവൻമാരാണ്. ഇവരുടെ പിൻഗാമികളെ പൊതുവിൽ അഥർവാംഗിരസൻമാർ എന്നു വിളിച്ചുവന്നു.
 ആംഗിരസൻമാരെ അഗ്നിയോടും യാഗകർമങ്ങളോടും ബന്ധപ്പെടുത്തിയുളള പരാമർശം വൈദികസാഹിത്യത്തിൽ പലേടത്തും കാണാം. അവർ വിദേഹരാജാക്കൻമാരുടെയും വൈശാലിരാജാക്കൻമാരുടെയും വംശപുരോഹിതൻമാരായിരുന്നിട്ടുണ്ട്.

ഉതഥ്യൻ, മാർക്കണ്ഡേയൻ, ദീർഘതമസ്സ്, ഘോരൻ എന്നിവർ അംഗിരസ്സിന്റെ വംശത്തിലെ ചില സുഗൃഹീതനാമാക്കളാണ്. ബൃഹസ്പതി ചക്രത്തിൽപ്പെട്ട അറുപതു വർഷങ്ങളിൽ ആറാമത്തേതിന് ആംഗിരസമെന്ന് പറയുന്നു.
അംഗിരസ്സ് എന്നപേരിൽ ഒരു സ്മൃതികാരനും ജ്യോതിഃശാസ്ത്രജ്ഞനും ഉണ്ട്. അംഗിരസ്സ് എന്നപദം ബൃഹസ്പതിയുടെയും അഗ്നിയുടെയും പര്യായവുമാണ്.

അഗസ്ത്യൻ

പുരാവൃത്ത പ്രസിദ്ധനായ ഒരു ഋഷിയാണ് അഗസ്ത്യൻ. അഗസ്ത്യന്റെ ഉദ്ഭവത്തെപ്പറ്റി പല പൗരാണികകഥകളും പ്രചാരത്തിലിരിക്കുന്നു. ഉർവശി എന്ന അപ്സരസിന്റെ സൗന്ദര്യം കണ്ടു മോഹിതരായിത്തീർന്ന മിത്രനും വരുണനും ധാതുസ്ഖലനം ഉണ്ടായി എന്നും ആ ധാതു ഒരു കുടത്തിൽ നിക്ഷേപിച്ചുവെന്നും അതിൽനിന്ന് പിന്നീട് അഗസ്ത്യൻ പിറന്നു എന്നുമാണ് കഥ. ഈ കഥയുടെ പരാമർശം ഋഗ്വേദത്തിലുണ്ട്

കുംഭത്തിൽ നിന്നും ഉദ്ഭവിച്ചവനാകയാൽ കുംഭജൻ, കുംഭസംഭവൻ, ഘടോദ്ഭവൻ എന്നീ പേരുകളിലും അഗസ്ത്യൻ അറിയപ്പെടുന്നു.

 മാതാപിതാക്കളുടെ നാമങ്ങളുമായി ബന്ധപ്പെടുത്തി മൈത്രാ വരുണി, ഔർവശീയൻ എന്നീ പേരുകളും അഗസ്ത്യന് ലഭിച്ചിട്ടുണ്ട്. പർവ്വതം, കുടം എന്നീ അർത്ഥങ്ങളുള്ള 'അഗം' എന്ന പദത്തിൽ അഗസ്ത്യൻ എന്ന പേര് കണ്ടെത്തുന്നവരും ദുർലഭമല്ല. അഗത്തെ സ്തംഭിപ്പിച്ചവൻ, അഗ(കുട)ത്തിൽനിന്ന് സ്ത്യായനം ചെയ്യ (കൂട്ടിച്ചേർക്ക)പ്പെട്ടവൻ എന്നെല്ലാമാണ് ഈ വ്യാഖ്യാനത്തിന്റെ നിദാനം. സുമേരുപർവതത്തെ പ്രദക്ഷിണം ചെയ്യാൻ എല്ലാവർക്കും കഴിയുമെങ്കിലും തന്നെ മറികടക്കുവാൻ ലോകത്താർക്കും സാധ്യമല്ല എന്ന് അഹങ്കരിച്ച വിന്ധ്യപർവതത്തിന്റെ ഗർവു തകർത്തവൻ എന്ന നിലയിലാണ് 'പർവതത്തെ സ്തംഭിപ്പിച്ചവൻ' എന്ന അർത്ഥത്തിൽ അഗസ്ത്യൻ എന്ന പേർ ഇദ്ദേഹത്തിന് ലഭിച്ചത്.

ദേവാസുര യുദ്ധവേളയിൽ തന്റെ ഉൾഭാഗത്ത് ഒളിച്ചിരിക്കുവാൻ അസുരൻമാർക്ക് സൗകര്യം നല്കിയ സമുദ്രത്തോട് കുപിതനായിത്തീർന്ന അഗസ്ത്യൻ സാഗരജലം മുഴുവൻ കൈക്കുള്ളിലൊതുക്കി കുടിച്ചുകളഞ്ഞു എന്ന് മറ്റൊരു ഐതിഹ്യവും പ്രചാരത്തിലുണ്ട്. 

നഹുഷനെ തന്റെ ശാപംമൂലം പെരുമ്പാമ്പാക്കിയതും വാതാപി എന്നു പേരുളള രാക്ഷസനെ ഭക്ഷിച്ചതും വാതാപിയുടെ സഹോദരനായ ഇല്വലനെ നേത്രാഗ്നിയിൽ ഭസ്മീകരിച്ചതും, ക്രൗഞ്ചനെ പർവതമാക്കി മാറ്റിയതും ഇന്ദ്രദ്യുമ്നനെ ശപിച്ച് ആനയാക്കിയതും അഗസ്ത്യന്റെ അത്ഭുതസിദ്ധികൾക്ക് ഉദാഹരണങ്ങളാണ്. രാവണനുമായുള്ള യുദ്ധത്തിൽ പരവശനായിത്തീർന്ന ശ്രീരാമന് ആദിത്യഹൃദയമന്ത്രം ഉപദേശിച്ചുകൊടുത്ത് അദ്ദേഹത്തിന്റെ ആത്മവീര്യവും സമരോത്സാഹവും അഗസ്ത്യൻ വർദ്ധിപ്പിച്ചുവെന്ന് രാമായണത്തിൽ പറയുന്നു.

ബ്രഹ്മപുരാണം അനുസരിച്ച് അഗസ്ത്യൻ, പുലസ്ത്യ മഹർഷിയുടെ പുത്രനാണ്. അഗസ്ത്യൻ വളരെക്കാലം നിത്യബ്രഹ്മചാരിയായി കഴിഞ്ഞുവെന്നും ഒടുവിൽ പിതൃക്കളുടെ പുണ്യകർമാനുഷ്ഠാനങ്ങൾക്ക് പിൻഗാമികളില്ലാതെ വന്നതു നിമിത്തം വിവാഹിതനായി എന്നും പുരാണ പരാമർശങ്ങൾ കാണുന്നു. 

അഗസ്ത്യൻ തന്റെ തപ:ശ്ശക്തികൊണ്ട് ഒരു ബാലികയെ സൃഷ്ടിച്ച്, സന്താനലാഭം കൊതിച്ചു കഴിഞ്ഞിരുന്ന വിദർഭരാജാവിന് സമർപ്പിച്ചു. ഈ ബാലിക ലോപാമുദ്രയെന്ന പേരിൽ സുന്ദരിയായ ഒരു യുവതിയായി വളർന്നപ്പോൾ അഗസ്ത്യൻ അവളെ വിവാഹം ചെയ്തു. ഈ ദമ്പതികൾക്ക് ദൃഢസ്യു എന്നു പേരുളള ഒരു പുത്രനുണ്ടായി.
വിന്ധ്യപർവതത്തിന്റെ തെക്കു ഭാഗത്തുള്ള കുഞ്ജര പർവതത്തിലെ ഒരു കുടീരത്തിലാണ് അഗസ്ത്യമുനി പാർത്തിരുന്നത്. ഈ കുടീരം സഹ്യപർവതത്തിലെ അഗസ്ത്യകൂടമാണെന്ന് ഒരു വിശ്വാസമുണ്ട്.

ആകാശത്തിന്റെ ഈശാനകോണിൽ ഉദിക്കുന്ന കാനോപസ് (Canopus) പൗരസ്ത്യജ്യോതിശ്ശാസ്ത്രത്തിൽ അഗസ്ത്യനക്ഷത്രമായി അറിയപ്പെടുന്നു.

അത്രി മഹർഷി

സപ്തർഷിമണ്ഡലത്തിൽപ്പെട്ട ഒരു മുനിയാണ് അത്രി. വളരെയേറെ വേദസൂക്തങ്ങളുടെ കർത്താവാണ് ഇദ്ദേഹം. 

സ്വയംഭുവമന്വന്തരത്തിൽ ബ്രഹ്മാവിന്റെ കണ്ണിൽനിന്നാണ് അത്രി ഉണ്ടായതെന്ന് ചെറുശ്ശേരി ഭാരതത്തിൽ കാണുന്നു. അതുകൊണ്ടാണ് ബ്രഹ്മാവിന്റെ മാനസപുത്രൻ എന്ന നിലയിൽ അത്രി അറിയപ്പെടുന്നത് അഗ്നിയിൽ നിന്നു ജനിച്ചതായും ചില പരാമർശങ്ങളുണ്ട്. ഇന്ദ്രൻ, വിശ്വദേവൻമാർ, അശ്വിനികൾ, അഗ്നി എന്നിവരെ പ്രകീർത്തിക്കുന്ന വേദസൂക്തങ്ങൾ അത്രിമുനിയെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. ദക്ഷന്റെ പുത്രിയായ അനസൂയയാണ് അത്രിയുടെ പത്നി. ആരാണ് പരമോന്നതനായ സർവശക്തൻ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഗൌതമനുമായി അത്രി സംവാദം നടത്തി. വേദങ്ങളിലെ സനാതനമതം സ്വീകരിച്ച ഈ ഋഷിവര്യൻ ഏക ദൈവവിശ്വാസിയായിരുന്നു.

ഏകനായ ഈശ്വരൻ താൻതന്നെ എന്ന് പറഞ്ഞുകൊണ്ട് ബ്രഹ്മാവിഷ്ണുമഹേശ്വരന്മാർ ഓരോരുത്തരായി ഇദ്ദേഹത്തിനു പ്രത്യക്ഷപ്പെട്ടു. ത്രിമൂർത്തികളുടെ പ്രസാദത്താൽ സോമൻ, ദത്താത്രേയൻ, ദുർവാസസ്സ് എന്നിങ്ങനെ മൂന്ന് പുത്രന്മാർ യഥാക്രമം അത്രിക്കുണ്ടായി. വൈവസ്വതമന്വന്തരത്തിൽ അര്യമാവ് എന്നൊരു പുത്രനും അമല എന്നൊരു പുത്രിയും കൂടി ജനിച്ചു. അത്രിയുടെ കണ്ണിൽനിന്നാണ് ചന്ദ്രൻ ജനിച്ചതെന്ന് വിഷ്ണുപുരാണത്തിൽ കാണുന്നു. 

അതുകൊണ്ടാണ് 'അത്രിനേത്രഭവൻ' എന്ന പേരുകൂടി ചന്ദ്രന് സിദ്ധിച്ചിട്ടുള്ളത്. സിദ്ധന്മാരും മഹർഷിമാരുമായ അനവധിപേരുടെ പിതാവെന്നനിലയിൽ പുരാണങ്ങൾ അത്രിയെ പരാമർശിക്കുന്നു.

 വനവാസകാലത്ത് ശ്രീരാമനും സീതയും ലക്ഷ്മണനും ചിത്രകൂടത്തിനു തെക്കുള്ള ആശ്രമത്തിൽ ചെന്ന് അത്രിയെയും അനസൂയയെയും സന്ദർശിച്ച് ആതിഥ്യവും അനുഗ്രഹവും സ്വീകരിച്ചതായി രാമായണത്തിൽ പ്രസ്താവമുണ്ട്.

വേദകാലത്ത് പ്രപഞ്ചസൃഷ്ടിക്കായി മനു നിയോഗിച്ച പത്തു പ്രജാപതിമാരിൽ ഒരാൾ, സപ്തർഷികളിലൊരാൾ, ലോകത്തിന്നാധാരമായ അഷ്ടപ്രകൃതികളിലൊന്ന്, കുബേരന്റെ ഏഴു ഗുരുക്കന്മാരിൽ അദ്വിതീയൻ, വരുണന്റെ ഏഴു ഋത്വിക്കുകളിൽ ഒരാൾ; ചന്ദ്രന്റെ രാജസൂയ യാഗത്തിലെ ഹോതാവ്, രാഹുവിന്റെ ഗ്രഹണത്തിൽനിന്നും സൂര്യചന്ദ്രന്മാരെ വീണ്ടെടുത്ത് ലോകത്തിനു വെളിച്ചം നല്കിയ ധീരനായ ക്ഷത്രിയൻ എന്നിങ്ങനെ വിവിധ പദവികൾ അത്രിക്കു കല്പിക്കപ്പെട്ടിട്ടുണ്ട്.

ത്രിമൂര്‍ത്തികള്‍ എന്തിനു വേണ്ടിയാണ് അത്രി മഹര്‍ഷിയുടെ പുത്രരായി ജന്മമെടുതതെന്നു നോക്കാം 

അത്രി മഹര്ഷി സല്പുത്രലബ്ദിക്കായി, ബ്രഹ്മാവിന്റെ ഉപദേശ പ്രകാരം ഋക്ക്ഷ കുലാദ്രിയില്‍ ചെന്ന് ഒറ്റക്കാലില്‍ കഠിന തപ സ്സനുഷ്ടിച്ചു 'യാതൊരുശക്തിയാണോഈ വിശ്വത്തില്‍ മുഴുവന്‍ നിറഞ്ഞിരിക്കുന്നത്, അദ്ധേഹത്തെ ഞാന്‍ ആത്മ തുല്യനായ പുത്ര സിദ്ധിക്കായി ഭജിക്കുന്നു'. മുനിയുടെ തപസ്സിന്റെ ഫലമായി ,ആ ശിരസ്സില്‍ നിന്നുയര്ന്നു പോങ്ങുന്ന 'പ്രാണായാമാഗ്‌നിയില്‍'വിശ്വം മുഴുവന്‍ ചുട്ടു പോള്ളുന്നതായി ത്രിമൂര്‍ത്തികള്‍ മനസ്സിലാക്കി. അവര്‍ സിദ്ധവിദ്യാധര സ്തുതി ഗീതങ്ങളാല്‍ ആനയിക്കപെട്ട് മഹര്‍ഷിയുടെ മുന്നിലെത്തി. ത്രിമൂര്‍ത്തികളുടെ സാന്നിദ്ധ്യംഅറിഞ്ഞ മഹര്‍ഷി അവരുടെ പാദാരവിന്ദങ്ങളില്‍ വീണ് സ്തുതിക്കാന്‍ തുടങ്ങി. 'വിശ്വം നിറഞ്ഞരുളുന്ന ചൈതന്യ മൂര്‍ത്തികളായ നിങ്ങള്‍ എന്റെ തപസ്സില്‍ സന്തുഷ്ടരായതില്‍ ഞാന്‍ ധന്യനായി. ഇതില്‍ഏതൊരു ശക്തിയെയാണ് ഞാന്‍ പുത്ര രൂപേണ ധരിക്കേണ്ടതെന്ന് കല്പിച്ചരുളിയാലും' മൈത്രേയ മഹര്‍ഷി പറഞ്ഞു,

അത്രി മഹര്‍ഷിയുടെ സ്തുതികളില്‍ പ്രസന്നരായ ത്രിമൂര്‍ത്തികള്‍ ഈ വിധം അരുളി. 'ഭവാന്റെ സത്യ സങ്കല്പത്തിന്റെ പ്രതീകമായാണ് ഞങ്ങള്‍ എത്തിയിരിക്കുന്നത്. അങ്ങയുടെ സങ്കല്‍പപൂര്‍തീകരണതിനായി ഞങ്ങള്‍ മൂവരും അമ്ശരൂപികളായി, അങ്ങയുടെ പുത്രന്മാരായി ജനിക്കും.'. 
അത്രി പുത്രനായ ബ്രന്മാംശം - സോമനെന്നും, വൈഷ്ണവാംശം - ദത്താത്രേയനെന്നും, ശിവാംശം -  ദുര്‍വ്വാസാവ് എന്നും അറിയപെട്ടു.

കശ്യപമഹർഷി

സപ്തർഷികളിൽ പ്രധാനപെട്ട ഒരു ഋഷിയാണ് കശ്യപ മഹർഷി .

ദേവന്മാരുടെയും, അസുരന്മാരുടെയും, നാഗൻമാരുടെയും പിതാവ് കശ്യപമഹർഷിയാണെന്നാണ് ഐതിഹ്യം. അഗ്നിപുത്രിയായ അദിതിയെ വിവാഹം കഴിച്ചത് കശ്യപ മഹർഷിയാണ്. ദേവന്മാരുടെ മാതാവാണ് അദിതി. മഹാവിഷ്ണുവിൻറെ അഞ്ചാമത്തെ അവതാരമായ വാമനൻ അദിതിയുടെ പുത്രനായിരുന്നു. കശ്യപ മഹർഷിയുടെ രണ്ടാമത്തെ ഭാര്യയാണ് ദിതി. ദൈത്യൻമാരുടെ മാതാവാണ് ദിതി. രാജാവായ ദക്ഷ പ്രജാപതിയുടെ പുത്രിമാരാണ് ദിതിയും അദിതിയും.
കശ്യപസംഹിത എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്. ആയുർവേദത്തിലെ പല ചികിത്സാരീതികളെ കുറിച്ചും ഇതിൽ പ്രതിപാദിക്കുന്നു.

ഹിന്ദുവിശ്വാസ പ്രകാരം മരിചിയുടെ പുത്രനായ കശ്യപ മഹർഷിയുടെ സ്ഥലമാണ്‌ കാശ്മീർ താഴ്വര എന്നു കരുതുന്നു. കാശ്മീർ താഴ്വരക്കു ആ പേര് ലഭിച്ചത് കശ്യപൻ നിർമിച്ച താഴ്‌വാരം എന്ന വിശ്വാസത്തിലാണ്.

പുലഹമഹർഷി

സപ്തർഷികളിൽ ഒരാളാണ് പുലഹൻ. ബ്രഹ്മാവിൻെറ നാഭിയിൽ നിന്നുമാണ് പുലഹൻെറ ജനനം. സൃഷ്ടികർമ്മത്തിനായി തന്നെ സഹായിക്കുവാൻ ബ്രഹ്മാവ് സൃഷ്ടിച്ച പത്ത് പ്രജാപതികളിൽ ഒരാളാണ്. ഭാഗവത പുരാണത്തിൽ ഋഷഭപുത്രനായ ഭരതനെ സംബന്ധിക്കുന്ന കഥയിൽ, ഭരതൻ മാനായി ജനിച്ചപ്പോൾ പുലഹൻെറ ആശ്രമത്തിൽ ചെല്ലുകയും കാഴ്ച്ചയിൽ നല്ല ഇണക്കമുള്ള നല്ല ഒരു മാനായി തോന്നിയതിനാൽ പുലഹൻ അതിനെ ആശ്രമമൃഗമായി സ്വീകരിച്ച കഥ കാണാം.

ക്രതു മഹർഷി

സപ്തർഷികളിൽ ഒരാളാണ്. ബ്രഹ്മാവിൻെറ കൈകളിൽ നിന്നുമാണ് പ്രജാപതികളിൽ ഒരാളായ ക്രതുവിൻെറ ജനനം.

വസിഷ്ഠമഹർഷി

ഹിന്ദു വിശ്വാസമനുസരിച്ച് സപ്തർഷികളിൽ ഒരാളാണ് വസിഷ്ഠൻ അഥവാ വസിഷ്ഠ മഹർഷി.

സൂര്യവംശത്തിന്റെ ഗുരുവും കൂടിയാണ് വസിഷ്ഠൻ. ബ്രഹ്മാവിന്റെ മാനസപുത്രനാണ് വസിഷ്ഠൻ. എന്ത് ചോദിച്ചാലും തരുന്ന പശുവായ കാമധേനുവും അതിന്റെ കുട്ടിയായ നന്ദിനിയും വസിഷ്ഠന്റെ സ്വന്തമായിരുന്നു.
വസിഷ്ഠന്റെ ഭാര്യ അരുന്ധതിയാണ്. 
ഋഗ്വേദത്തിന്റെ ഏഴാം മണ്ഢലം എഴുതിയത് വസിഷ്ഠനാണ്.

 വസിഷ്ഠനാൽ വിരചിതമത്രേ ഋഗ്വേദത്തിൻറെ ഏഴാം മണ്ഡലം. വസിഷ്ഠൻ എന്ന പദത്തിന് ഏറ്റവും ധന്യവാൻ എന്ന അർത്ഥമുണ്ട്.  വസിഷ്ഠൻറെ  മൂന്നു ജന്മത്തെ കുറിച്ച് പറയുന്നുണ്ട്.  ബ്രഹ്മാവിൻറെ മാനസപുത്രനായി ആദ്യപിറവി. സന്ധ്യ എന്ന പേരിൽ അരുന്ധതിയായിരുന്നു ഭാര്യ. ഇവർക്ക് ബ്രഹ്മർഷികളായി ഏഴു പുത്രന്മാർ. ചിത്രകേതു, പുരോചിസ്സ്, വിരചൻ, മിത്രൻ, ഉൽബണൻ, വസുഭൃത്യാനൻ, ദ്യൂമാൻ.  ദക്ഷയാഗത്തിൽ നാശം ഭവിച്ച വസിഷ്ഠനെ അരുന്ധതിയും  അനുഗമിച്ചു

ബ്രഹ്മാവിൻറെ യാഗാഗ്നിയിൽ നിന്നും രണ്ടാം ജന്മം. വക്ഷമാല എന്ന പേരിൽ പത്നിയായി അരുന്ധതി.  ദേവേന്ദൻറെ യാഗത്തിന് പങ്കെടുക്കേണ്ടി വന്നതിനാൽ  നിമി ചക്രവർത്തി യാഗത്തിന് ക്ഷണിച്ചപ്പോൾ ഇന്ദ്രയാഗം കഴിഞ്ഞു വരാം എന്ന് അറിയിച്ചു . എന്നാൽ നിമി ഗൗതമ മഹർഷിയെ കൊണ്ട് യാഗം ചെയ്യിപ്പിച്ചു. ഇതിൽ കോപിച്ച് വസിഷ്ഠൻ നിമിയെ ശപിക്കുകയും അകാരണമായി തന്നെ ശപിച്ച വസിഷ്ഠനെ ആത്മാവ് വേർപിരിയട്ടെയെന്ന് നിമിയും ശപിച്ചു.  

വസിഷ്ഠൻ ബ്രഹ്മാവിനെ അഭയം പ്രാപിച്ചു.  ബ്രഹ്മാവ് വസിഷ്ഠനെ മിത്രാവരുണന്മാരുടെ തേജസിൽ ലയിപ്പിച്ചു.  ഉർവശിയിൽ ആകൃഷ്ടരായ മിത്രാവരുണന്മാരുടെ ഇന്ദ്രിയം കുടത്തിലടയ്ക്കപ്പെടുകയും കുടം പിളർന്ന് വസിഷ്ഠനും അഗസ്ത്യനും പിറവിയെടുക്കുകയും ചെയ്തു.  നിമിയുടെ ദേഹം കടഞ്ഞ് മഹർഷിമാർ മിഥിക്ക് ജന്മം നല്കി  മിഥി മിഥിലാധിപനും ജാനകിയുടെ പിതാവുമായി.  

ഒരിക്കൽ നായാട്ടിനായെത്തിയ വിശ്വാമിത്ര രാജാവിനും പരിവാരങ്ങൾക്കും വിഭവ സമൃദ്ധമായ രാജകീയ ഭക്ഷണം കാമധേനുവിൻറെ സഹായത്താൽ നല്കി.  കാമധേനുവിനെ മോഹിച്ച വിശ്വാമിത്രൻ പശുനെ ബലമായി അപഹരിക്കാൻ ശ്രമിച്ചു.  എന്നാൽ തപശക്തിയാണ് ശ്രേഷ്ഠമായത് എന്ന് മനസ്സിലാക്കിയ രാജാവ് തപസ്സ് ചെയ്ത് ശക്തിനേടി.

ത്രിശങ്കു എന്ന സൂര്യവംശ രാജാവിനെ ഉടലോടെ സ്വർഗ്ഗത്തിലെത്തിക്കന്ന തർക്കത്തിൽ അവസാനം തൻറെ തപശക്തിയാൽ സ്വർഗ്ഗം തീർത്ത് ത്രിശങ്കുവിനു നല്കി വിശ്വാമിത്രൻ.   ഹരിശ്ചന്ദ്രരാജാവിനു വേണ്ടി ശുനശേഫനെ യാഗപശുവാക്കാൻ വസിഷ്ഠൻ ഒരുങ്ങവേ  വിശ്വാമിത്രൻ ഇടപ്പെട്ടു. കൊടിയ പരീക്ഷണങ്ങൾ വിധേയനായ ഹരിശ്ചന്ദ്രൻ ശ്മശാന കാവൽക്കാരനമായി ഒടുവിൽ.  പരസ്പര ശാപത്തിനിരയായ വസിഷ്ഠനും വിശ്വാമിത്രനും കൊക്കും പൊന്മാനുമായി ശണ്ഠ തുടരവേ ബ്രഹ്മാവ് ഇടപ്പെട്ട് ശാപമോഷം വരുത്തി. സരസ്വതി നദിയെ കൊണ്ട് വസിഷ്ഠനെ അപകടപ്പെടുത്താൻ ശ്രമിച്ചു ഒടുവിൽ സരസ്വതി പ്രവാഹം ചോരയായി ശാപത്താൽ ദേവന്മാർ സരസ്വതി തീരത്തെ വസിഷ്ഠാപ്രവാഹം എന്ന പുണ്യ സ്ഥലമാക്കി. 

പാർവതി ശാപത്തിനിരയായി ഇളയായി മാറിയ സദ്യുമ്നന് വസിഷ്ഠ പ്രാർത്ഥനയാൽ ഒന്നിടവിട്ട മാസങ്ങളിൽ പുരുഷനാകാൻഅനുഗ്രഹിച്ചു ശിവ ഭഗവാൻ. രാവണന് ഗുരുവാകാത്തതിനാൽ ബന്ധിച്ച വസിഷ്ഠനെ സൂര്യവംശരാജാവായ കുവലയാശ്വൻ മോചിപ്പിച്ച. സൂര്യവംശത്താൽ രാവണന് നാശമെന്ന് വസിഷ്ഠൻറെ ശാപം രാവണന് വസിഷ്ഠപുത്രനായ ശക്തിയുടെ ശാപത്താൽ രാക്ഷസനായി തീർന്ന കന്മാഷപാദനിൽ വിശ്വാമിത്രൻ കിങ്കരനെന്ന രാക്ഷസശക്തിയെ കൂടെ ചേർക്കുകയും ആ രാക്ഷസൻ വസിഷ്ഠൻറെ നൂറു പുത്രന്മാരെയും ഭക്ഷിച്ചു. ദുഃഖം കൊണ്ട് ആത്മഹത്യയ്ക്ക് ഒരുങ്ങിയ വസിഷ്ഠൻറെ ആത്മാവ് ദേഹം വിടാൻ വിസമ്മതിച്ചു.  ശക്തിയുടെ ഭാര്യ അദൃശ്യന്തിയുടെ ഗർഭത്തിലെ ശിശു വേദം ചൊല്ലുന്നത് കേട്ട് സന്തോഷിച്ച വഷിഷ്ഠൻ അദൃശ്യന്തിക്ക് നേരെ അടുത്ത രാക്ഷസന് മോചനം നല്കി.  ശക്തിയുടെ പുത്രൻ പരാശരൻ. 

രാമന് ഉദ്ദേശം പകരാൻ വസിഷ്ഠൻ നല്കിയ ഗീതോപദേശമത്രേ ജ്ഞാനവസിഷ്ഠവും വസിഷ്ഠരാമായണവും. പതിവ്രതാ രത്നമാണ് അരുന്ധതി. ക്ഷാമകാലത്ത് ശിവനെ തപസ്സു ചെയ്ത് പ്രത്യക്ഷമാക്കുകയും മഴ പെയ്യിക്കുകയും ചെയ്തു. വസിഷ്ഠനും അരുന്ധതിയും രണ്ടു നക്ഷത്രങ്ങളായി തീർന്നു. 

No comments:

Post a Comment