ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

9 September 2017

ശ്രീശങ്കരനും കാമശാസ്ത്രവും

ശ്രീശങ്കരനും കാമശാസ്ത്രവും

സാമാന്യമായി നാം സ്ഥിരം കേള്ക്കുന്ന കഥകളിലൊന്നാണ് ശ്രീശങ്കരനോട് മണ്ഡനമിശ്രന്റെ പത്നിയായ ഉഭയഭാരതി കാമശാസ്ത്രത്തെ ആധാരമായ ചോദ്യം ചോദിച്ചു എന്നും കാമശാസ്ത്രം അറിയാത്ത ശ്രീശങ്കരൻ രാജാവിന്റെ ശരീരത്തിൽ പരകായപ്രവേശം നടത്തി കാമത്തെ അറിഞ്ഞു എന്നും മണ്ഡനമിശ്രനെ തോൽപ്പിച്ചു എന്നും. ഇതു സ്ഥിരമായി കേട്ടപ്പോൾ തോന്നിയ സംശയമാണ് സകലശാസ്ത്രപാരംഗതനായ മണ്ഡനമിശ്രന് കാമശാസ്ത്രത്തെ ആധാരമാക്കിയുള്ള ചോദ്യം അറിയാതെയാണോ പത്നിയായ ഉഭയഭാരതിയ്ക് പണ്ഡിതസദസ്സിൽ ചോദ്യം ചോദിക്കേണ്ടി വന്നത്. ഇതു തന്നെ തിരിച്ചു ചിന്തിച്ചാൽ സകല ശാസ്ത്രപാരംഗതനായ ശ്രീശങ്കരനു ഭാരതീയവിജ്ഞാനധാരയിലെ ഏറ്റവും പ്രധാനമായ കാമശാസ്ത്രമറിയാതെയിരിക്കുക എന്ന ചിന്തിക്കുന്നത് യുക്തമാകില്ല. ഇതിന് കാരണം എന്താണെന്ന് ചോദിച്ചാൽ ബൃഹദാരണ്യകോപനിഷത്തിന്റെ അവസാനഭാഗത്ത് ഭാഷ്യം നോക്കിയാൽ മാത്രം മതിയാകും ഈ കഥ യുക്തിയ്കു ചേര്ന്നതല്ല എന്നത്.

സ്ത്രീ തന്നെ അഗ്നിയാകുന്നു. ഗുപ്തേന്ദ്രിയം അതിന്റെ ഇന്ധനമാകുന്നു. രോമം ധൂമമാകുന്നു. യോനി ജ്വാലയാകുന്നു. മൈഥുനവ്യാപാരം അഥവാ ഉള്ളിലേക്ക് കടത്തുന്നത് തീക്കട്ടയാകുന്നു. ആനന്ദം സ്ഫുലിംഗങ്ങളാകുന്നു. സ്ത്രീക്ക് ഉപസ്ഥേന്ദ്രിയവേദിയുണ്ട്. അവിടെയുള്ള രോമങ്ങൾ കുശപുല്ലുകളാകുന്നു. യോനിയുടെ മധ്യഭാഗം കത്തിജ്വലിക്കുന്ന അഗ്നിയാകുന്നു. യോനിയുടെ പാര്ശ്വഭാഗത്തിൽ ഉള്ള രണ്ടു മാംസഖണ്ഡങ്ങളെ മുഷ്കം എന്ന പേരിൽ പ്രസിദ്ധമായ ചര്മ്മമയ സോമഫലങ്ങളാകുന്നു. മൈഥുനകര്മം വാജപേയയജ്ഞസമാനം സമ്പന്നമാണെന്ന് അരുണനന്ദനനുദ്ദാലകനും, വൃദ്ഗലപുത്രനായ നാകനും, കുമാരസിംഹമുനിയും പറയുന്നു എന്നും ആചാര്യനിവിടെ പരാമര്ശിക്കുന്നു.
ആചാര്യൻ വീണ്ടും പറയുന്നു, ഭൂമിയുടെ രസം ജലവും, ജലത്തിന്റെ രസം ഔഷധികളും, ഔഷധികളുടെ രസം പുഷ്പവും, പുഷ്പങ്ങളുടെ രസം ഫലങ്ങങ്ങളും, ഫലങ്ങളുടെ രസം അഥവാ ആധാരം പുരുഷനുമാകുന്നു. പുരുഷന്റെ രസം ശുക്ലമാകുന്നു.

പുരുഷൻ തന്റെ പത്നി ഗര്ഭവതിയാകണം എന്നാഗ്രഹിക്കുമ്പോൾ അവൻ അവളുടെ യോനിയിൽ ജനനേന്ദ്രിയം കടത്തിയിട്ട് അവളുടെ മുഖത്തോടു മുഖം ചേര്ത്ത് ആദ്യം അപാനനനക്രിയ നടത്തിയതിനുശേഷം അഭിപ്രാണനകര്മം ചെയ്യുന്നു. ഏതൊരു പുരുഷൻ തന്റെ ശിശ്നേന്ദ്രിയം വഴി സ്ത്രീയുടെ യോനിയിൽ യാതൊരുവായുവിനെ പ്രവിഷ്ടമാക്കുന്നുവോ അതിനെ അഭിപ്രാണനകര്മം എന്നും സ്വന്തം ശിശ്നേന്ദ്രിയത്തെ പുറത്തു കൊണ്ടു വന്ന് ആ വായുവിനെ പുറത്തേയ്കു കളയുന്നതിനെ അപാനനകര്മം എന്നും പറയുന്നു.

സ്ഥാലീപാകവിധിയാൽ ആഹുതി നടത്തിയതിനുശേഷം ബാക്കിയുള്ളതിനെ നെയ്യും ചേര്ത്ത് ആദ്യം പതിയും പിന്നെ പത്നിയും ഭക്ഷിക്കുന്നു. അതിനുശേഷം കാലും കൈയ്യും കഴുകി ശുദ്ധമാക്കി ജലത്താൽ തന്റെ പത്നിയേയും ശുദ്ധമാക്കുന്നു. ശയനകാലത്ത് അമോ അഹമസ്മി എന്ന മന്ത്രം ഉരുവിട്ടു പുരുഷത്വത്താൽ വിശിഷ്ടനായ പുത്രലാഭേച്ഛയാൽ സ്ത്രീയെ ആലിംഗനം ചെയ്യുന്നു. അതിനുശേഷം പത്നിയുടെ തുടകളെ പരസ്പരം അകറ്റി പത്നിയുടെ യോനിയിൽ തന്റെ ജനനേന്ദ്രിയം കടത്തിയിട്ട് അവളുടെ മുഖത്തോട് മുഖം ചേര്ത്ത് അനുലോമക്രമത്തിൻ അവളുടെ ശരീരം മുഴുവൻ മൂന്നുവട്ടം തലോടട്ടെ. വിഷ്ണുർയോനി കല്പയതു ഇത്യാദി മന്ത്രപുരശ്ച രണത്തോടു കൂടി സ്ത്രീയിൽ ഗര്ഭത്തെ ആധാനം ചെയ്യാനുള്ള വിധിയെ ഇവിടെ പറയുന്നു. പ്രസവിക്കുന്ന സ്ത്രീയുടെ മേൽ യഥാ വായുഃ എന്ന മന്ത്രജലപ്രോക്ഷണവും ഇവിടെ പറയുന്നുണ്ട്. ഏതു തരത്തിലുള്ള കുട്ടിയുണ്ടാകണമോ അതിനുവേണ്ടിയുള്ള ഭക്ഷണക്രമം വരെ ആചാര്യൻ ഇവിടെ വിവരക്കുന്നു. ഉദാഹരണത്തിന് തന്റെ പുത്രൻ പണ്ഡിതനും, മധുരമായ ശബ്ദത്തോടു കൂടി സംസാരിക്കുന്നവും നൂറു സംവത്സരം ജീവിച്ചിരിക്കുന്നവനുമാകണമെങ്കിൽ ഔഷധികളുടെ കൊഴുപ്പും അരിയും കൂടി പാകം ചെയ്ത് അതിൽ നെയ്യും ചേര്ത്ത് ഭക്ഷിക്കണം. അതുപോലെ തന്നെ ഇവിടെ ജനനശേഷകര്മങ്ങളേയും ആചാര്യൻ വിശധീകരിക്കുന്നു.

ഇനി ചോദ്യം നാം സ്വയം ചോദിക്കേണ്ടതാണ്, ഇത്രയും വിശധീകരിച്ച് ശരീരത്തിലെ നാഡീശാസ്ത്രത്തേയും, അതുപോലെ തന്നെ കാമശാസ്ത്രത്തേയും കുറിച്ച് ഭാഷ്യരചന നടത്തിയ ആചാര്യനായ ശ്രീശങ്കരനു ഒരു രാജാവിന്റെ ശരീരത്തിൽ കയറിയിട്ട് വേണമായിരുന്നോ ഇതൊക്കെ മനസ്സിലാക്കാൻ. തീര്ച്ചയായും ആകാൻ യാതൊരു സാധ്യതയുമില്ല. ഏതായാലും ഈ കഥയുണ്ടാക്കിയ വ്യക്തി മിനിമം ബൃഹദാരണ്യകോപനിഷത് പോലും വായിച്ചിട്ടില്ലായെന്നതു സുവ്യക്തം ഹരി ഓം.

വാക്കുകൾ: ശ്രീ കൃഷ്ണ കുമാർ

No comments:

Post a Comment