ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

14 September 2017

നവരാത്രി മഹാത്മ്യം

നവരാത്രി മഹാത്മ്യം

നവരാത്രിയ്ക്കും ദേവി ഉപാസനയ്ക്കും യുഗങ്ങളോളം
പഴക്കമുണ്ടെങ്കിലും അയോദ്ധ്യാരാജാവ് സുദര്‍ശന ചക്രവര്‍ത്തിയുടെ കാലം മുതലാണ് നവരാത്രി ആരാധനയ്ക്ക് പ്രചാരം സിദ്ധിച്ചത്. കാപട്യമോ ഫലേച്ഛയോ കൂടാതെ ദേവിയുടെ പാദങ്ങള്‍ ആശ്രയിക്കുന്നവര്‍ക്ക് നിത്യാനന്ദം അനുഭവഗോചരമായിത്തീരുന്നു.

ബ്രഹ്മാണ്ഡത്തിലെ സര്‍വ്വപ്രധാനമായ സത്തയുടെ രൂപത്തില്‍
വര്‍ത്തിക്കുന്ന ജഗദംബികയെ നിത്യ, വ്യാപിനി, പൂര്‍ണ്ണ, സ്വതന്ത്ര, ആന്ദ, കുണ്ഡലിനീ, അനാഹത, ദിവ്യ, മാതാ എന്നിങ്ങനെ പല രൂപങ്ങളില്‍ വ്യവഹരിച്ചുപോരുന്നു. സൃഷ്ടിയുടെ എല്ലാ സത്തകളെയും കേന്ദ്രീകരിക്കുകയും അതില്‍ സന്നിധാനം ചെയ്തരുളുകയും ചെയ്യുന്നതിനാല്‍ ആ ദേവിയെ ആത്മസ്വരൂപിണിയെന്ന് ഭക്തജനങ്ങള്‍ വാഴ്ത്തുന്നു. ആ ജഗദംബിക സമസ്ത ജീവജാലങ്ങളെയും അനുഗ്രഹിപ്പാനായി പ്രത്യേകം മിന്നിവിളങ്ങുന്ന പുണ്യകാലമാണ് നവരാത്രികാലം.

ശരത്, വസന്തം എന്നീ രണ്ട് ഋതുക്കളിലെ നവരാതികള്‍ക്കാണ്
പ്രാധാന്യമെങ്കിലും ശാരദീയ നവരാത്രിയാണ് നവരാത്രി ഉത്സവമായി ആചരിക്കുന്നത്. നവരാത്രി പൂജാവിധിയില്‍ കന്നിമാസത്തിലെ ശുക്ലപക്ഷ പ്രഥമാതിഥി മുതല്‍ ഓരോ ദിവസവും ഓരോ പേരില്‍ ദേവിയെ ആരാധിക്കുന്നു. കുമാരി, തൃമൂര്‍ത്തി, കല്യാണി, രോഹിണി, കാളിക, ചണ്ഡിക, ശാംഭവിദുര്‍ഗ്ഗ, സുഭദ്ര എന്നിവയാണ് ആ പേരുകള്‍. രണ്ടു മുതല്‍ പത്തുവയസ് വരെയുള്ള പെണ്‍കുട്ടികളെ ദേവീ‍ഭാവനയോടെ ഈ വ്യത്യസ്ത പേരുകളില്‍ ഇരുത്തി പൂജിച്ച് ഭക്ഷണം ഉപഹാരം മുതലായവയാല്‍ സംതൃപ്തരാക്കുന്നു.

വിദ്യാഃ സമസ്താസ്തവ ദേവിഭേദാഃ
സ്തിയഃ സമസ്താഃ സകലാ ജഗത്സു

എന്ന തത്വമായിരിക്കാം ഈ പൂജാസങ്കല്പത്തിന് പിന്നില്‍.
ദേവിയെ വ്യത്യസ്ത നാമങ്ങളില്‍ ആരാധിക്കുന്നതിന് വ്യത്യസ്തങ്ങളായ ഫലങ്ങളുമുണ്ട്. മേല്‍പ്പറഞ്ഞ മൂര്‍ത്തികള്‍ക്ക് പകരം നവദുര്‍ഗ്ഗകളെ പൂജിക്കുന്ന സമ്പ്രദായവുമുണ്ട്. ഒമ്പതു ദിവസവും കുമാരീപൂജ നടത്തിയ ശേഷമേ ഭക്ഷണം കഴിക്കാവൂ. കേരളത്തില്‍ അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങള്‍ക്കാണ് നവരാത്രിയാഘോഷത്തില്‍ പ്രാധാന്യം. ഈ ദിവസങ്ങളില്‍ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ പേരുകളില്‍ അറിയപ്പെടുന്നു. അഷ്ടമിക്ക് ദുര്‍ഗ്ഗയെയും നവമിക്ക് മഹാലക്ഷ്മിയെയും ദശമിക്ക് മഹാസരസ്വതിയെയും വിശേഷാല്‍ പൂജിക്കുന്നു.

മധുകൈടഭവധാര്‍ത്ഥം വിഷ്ണുവിനെ യോഗനിദ്രയില്‍
നിന്നുണര്‍ത്താനായി ബ്രഹ്മദേവന്‍ സ്തുതിച്ചപ്പോഴാണ് ദേവി മഹാകാളിയായി അവതരിച്ചത്. ഇത് ദേവിയുടെ തമസോഭാവമാണ്. മഹിഷാസുര നിഗ്രഹത്തിനാണ് ദേവി മഹാലക്ഷ്മിയായി പ്രാദുര്‍ഭവിച്ചത്. ഇത് ദേവിയുടെ രാജസഭാവമാണ്. സുംഭനിസുംഭവധാര്‍ത്ഥം ദേവി മഹാസരസ്വതിയായി അവതരിച്ചു. ഇത് ദേവിയുടെ സാത്വികഭാവമാണ്. ഈ മൂന്നവതാരങ്ങളും അവയുടെ വൈശിഷ്ട്യങ്ങളും ദേവീമാഹാത്മ്യത്തില്‍ വിവരിക്കുന്നുണ്ട്.

ഗൃഹത്തില്‍ പരിശുദ്ധമായ സ്ഥലത്ത് മണ്ഡപം ഉണ്ടാക്കി അലങ്കരിച്ച് ദേവീ പൂജകള്‍ ചെയ്യേണ്ടതാണ്. നിത്യപൂജ ചെയ്യാന്‍ കഴിവില്ലാത്തവര്‍ അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങളിലെ പൂജകള്‍ ചെയ്താലും മതി. ദക്ഷയാഗധ്വംസിനിയായ ഭദ്രകാളി പിറന്നത് അഷ്ടമിക്കായതുകൊണ്ട് അഷ്ടമി പൂജയ്ക്ക് വൈശിഷ്ട്യമേറും. പൂജയും ഹോമവും അന്നദാനവും കുമാരീ പൂജയും ചെയ്താല്‍ നവരാത്രിയുടെ സമ്പൂര്‍ണ്ണഫലം ലഭിക്കും. ത്രിപുരസുന്ദരിയായ മഹാദേവിയെ സേവിക്കുന്ന ഭക്തന് ഐഹികസുഖവും മരണാനന്തരം മോക്ഷവും സിദ്ധമാകുന്നുവെന്നാണ് ദേവീപൂജയുടെ സവിശേഷത.

‘ശരന്നവരാത്രി‘ ആദ്ധ്യാത്മിക ചികിത്സ’യുടെ പര്‍വം
ശാരദീയ നവരാത്രിയുടെ ദിനങ്ങള്‍ ആദ്ധ്യാത്മിക ചികിത്സയുടെ സമയമാണെന്നാണ്‌ അഭിജ്ഞമതം. യഥാര്‍ത്ഥത്തില്‍ എല്ലാ നവരാത്രങ്ങളും മഹത്വമുള്ളവതന്നെയാണ്‌. ശരന്നവരാത്രമായാലും മേടമാസത്തിലെയോ കര്‍ക്കിടകത്തിലെയോ ഏതുമാകട്ടെ നവരാത്രങ്ങളെല്ലാം തന്നെ ഒരുപോലെ പ്രധാനമാണ്‌. പക്ഷേ, രണ്ടു നവരാത്രങ്ങളാണ്‌ മഹത്വപൂര്‍ണമായി പറഞ്ഞിട്ടുള്ളത്‌. ശാരദീയ നവരാത്രിയും വസന്തനവരാത്രിയും. രണ്ടു നവരാത്രങ്ങളിലും പ്രകൃതി വളരെയധികം ശാന്തമാണ്‌. അത്യധികം ഉഷ്ണമോ, ശീതമോ, വര്‍ഷമോ, വരള്‍ച്ചയോ, ഈ ദിവസങ്ങളില്‍ ഉണ്ടാകാറില്ല. എങ്കിലും ശരന്നവരാത്രിയ്ക്കുള്ള മഹത്വം ഏറ്റവും അധികമാണെന്നാണ്‌ പറയാറുള്ളത്‌. ഇതിന്റെ കാരണമെന്തായിരിക്കും. ഈ ജിജ്ഞാസയ്ക്കുള്ള ഉത്തരം ശരന്നവരാത്രങ്ങള്‍ ഭഗവതീ ജാഗരണത്തിന്റെ ദിനങ്ങളാണ്‌. ഉത്തരഭാരതത്തില്‍ ‘ദേവീജാഗരണ്‍’ എന്നാണ്‌ പറയുന്നത്‌. രാത്രിമുഴുവനും വ്രതാനുഷ്ഠാനങ്ങളോടെ ദേവിയെ ഭജിച്ച്‌ ഉണര്‍ന്നിരിക്കുക ഉത്തരഭാരതത്തിലെ ദേവീ ഉപാസനയുടെ രീതിയാണ്‌. ബ്രഹ്മാണ്ഡം മുഴുവനും വ്യാപിച്ചിരിക്കുന്ന ഊര്‍ജം ഈ ദിവസങ്ങളില്‍ വിശിഷ്ടമായി ജാഗ്രതാവസ്ഥയിലിരിക്കുന്നതുകൊണ്ട്‌ വിശ്വകുണ്ഡലിനീശക്തിയുടെ സുഷുമ്ന മാര്‍ഗം തുറന്നിരിക്കുമെന്നും യാതൊരു തടസ്സവും നേരിടുകയില്ലെന്നും ഭാരതീയ ആദ്ധ്യാത്മിക ചികിത്സ, വിധികളില്‍ പറഞ്ഞിരിക്കുന്നു.

ശയനം ബോധനാഖ്യം ച
നവരാത്രം ദ്വിധാ ഭവേത്‌
ശയനം ചൈത്രമാസീയമാ-
ശ്വിനസ്ഥം ച ബോധനം

നവരാത്രങ്ങള്‍ രണ്ടുവിധത്തിലാണ്‌. ആദ്യത്തേത്‌
ശയനത്തിന്റേയും രണ്ടാമത്തേത്‌ ജാഗരണത്തിന്റെയും. ഒന്നു ചൈത്രമാസത്തിലെ വസന്തനവരാത്രങ്ങള്‍ ശയനത്തിന്റെതാണെങ്കില്‍ ആശ്വിനത്തിലെ ശരന്നവരാത്രങ്ങള്‍ ജാഗരണത്തിന്റെ ദിനങ്ങളാണ്‌.

ജാഗരണം എന്നുപറയുന്നത്‌ വിശ്വകുണ്ഡലിനീ ശക്തിയുടെ
സുഷുമ്നാ മാര്‍ഗത്തില്‍ കൂടിയുള്ള ജാഗരണമാണ്‌. ബ്രഹ്മാണ്ഡത്തിലെ ഊര്‍ജങ്ങള്‍ ഈ ദിനങ്ങളില്‍ ഒരു വിശിഷ്ടരീതിയില്‍ സക്രിയമാകുന്നു. അന്തരീക്ഷത്തിലെ ശക്തി പ്രവാഹങ്ങള്‍, ഊര്‍ജസ്രോതസുകള്‍ വിശിഷ്ടരീതിയില്‍ പ്രവര്‍ത്തനക്ഷമമാകുന്നതുകൊണ്ട്‌ ഈ ദിനങ്ങളില്‍ നടത്തുന്ന ഏത്‌ പ്രവര്‍ത്തിക്കും പതിന്മടങ്ങു ഫലമാണ്‌ ലഭിക്കുന്നതെന്നാണ്‌ ആദ്ധ്യാത്മിക ചികിത്സാ ശാസ്ത്രജ്ഞരുടെ അഭിമതം. ഈ സമയത്ത്‌ നടത്തുന്ന അല്‍പ്പസാധനകള്‍ക്കുപോലും അത്യധികം ഫലം ലഭിക്കുന്നതുകാരണം, പ്രാരബ്ധവശാല്‍ ഉണ്ടായിട്ടുള്ള ജടിലങ്ങളായ ദുര്‍യോഗങ്ങള്‍, പൂര്‍വജന്മങ്ങളിലെ സഞ്ചിത ദുഷ്കര്‍മങ്ങള്‍ എന്നിവ അനായാസമായി നശിക്കുന്നു. ഈ ദിനങ്ങളില്‍ അറിഞ്ഞോ അറിയാതെയോപോലും ചെയ്യപ്പെടുന്ന ആദ്ധ്യാത്മിക പ്രയത്നങ്ങള്‍ വ്യക്തിത്വത്തെ വികാരങ്ങളില്‍നിന്നും അതിശയകരമാംവിധത്തില്‍ മുക്തമാക്കി അതിനെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു.

മഹര്‍ഷീശ്വരന്മാര്‍ ഇതിനെയാണ്‌ ഇങ്ങനെ പ്രതിപാദിച്ചിട്ടുള്ളത്‌.

ഏതസ്മാദപരം കിഞ്ചിത്‌,
വ്രതം നാസ്തി ധരാതലേ
ശാരദീയ നവരാത്രമിദം
പാവനം സുഖദം തദാ.
ആനന്ദം മോക്ഷദം ചൈവ,
സുഖ-സന്താനവര്‍ദ്ധനം
ശത്രുനാശകരം കാമം,
ഇമം പവിത്ര വ്രതം സദാ.

അതായത്‌, ഈ നവരാത്രവ്രതത്തിലും ശ്രേഷ്ഠമായി മറ്റൊരു വ്രതവും ഇല്ല തന്നെ. സാധകനെ പവിത്രനാക്കുകയും എല്ലാ ഐശ്വര്യങ്ങള്‍ക്കും പ്രാപ്തനാക്കുകയും ചെയ്യുന്നു.

എങ്ങനെയാണ്‌ ഈ നവരാത്രി വ്രതം അനുഷ്ഠിക്കേണ്ടതെന്നും ഋഷിമാര്‍ പറഞ്ഞിട്ടുള്ളത്‌.

നവമീ തിഥി പര്യന്തം
തപഃ പൂജാ, ജപാദികം
ഏകാഹാരം വ്രതീ കുര്യാത്‌,
സത്യാദി നിയമൈര്‍യുതഃ

പ്രഥമാതിഥി മുതല്‍ നവമി തിഥിവരെ സാധകന്‍ ഒരിക്കലനുഷ്ഠിച്ചുകൊണ്ട്‌ തപ സാധനാ ജപാദികളില്‍ ജപിക്കുകയും സത്യം മുതലായ സദാചാരവ്രതങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യണം.

ചുരുക്കത്തില്‍ ശരന്നവരാത്രിയുടെ ദിനങ്ങളില്‍ തപസ്സിനും സാധനയ്ക്കുമാണ്‌ പ്രാധാന്യം നല്‍കേണ്ടത്‌.

നവരാത്രങ്ങളിലെ പൂജകളെ നവരാത്രി പുജയെന്നും സരസ്വതീ പൂജയെന്നും ദുര്‍ഗാപൂജയെന്നും ലക്ഷ്മീപൂജയെന്നും വിശേഷിപ്പിക്കാറുണ്ട്‌. ശരത്കാലത്തിലെ ഈ ഒമ്പതു ദിവസങ്ങളിലും ഭാരതീയര്‍ വ്രതാനുഷ്ഠാനങ്ങള്‍കൊണ്ട്‌ ശാരീരികവും മാനസികവുമായ പവിത്രത കൈവരിച്ച്‌ സൃഷ്ടിയുടെ ആദിശക്തിയായ പരാശക്തിയെ ആരാധിക്കുന്ന ദിവസങ്ങളാണ്‌ ശരവന്നരാത്രി പൂജയെന്നത്‌. ബ്രഹ്മാവിഷ്ണുമഹേശ്വര സ്വരൂപങ്ങളായ സൃഷ്ടിസ്ഥിതി സംഹാര പ്രവൃത്തികള്‍പോലും ആ ആദിപരാശക്തിയുടെ മായാലീലകളായിട്ടാണ്‌ സനാതനധര്‍മത്തിലുള്ള അടിയുറച്ച വിശ്വാസം.

ആദിപരാശക്തിയുടെ തന്നെ മൂന്ന്‌ രൂപങ്ങളായി ദുര്‍ഗാ, ലക്ഷ്മി,
സരസ്വതി എന്ന രൂപത്തില്‍ പരാശക്തിയെ നാം ആരാധിക്കുന്നു. ആദ്യത്തെ മൂന്നു ദിവസങ്ങളില്‍ ശാരീരികവും മാനസികവുമായ തിന്മകളെ ആസുരിക ശക്തികളെ നിഗ്രഹിച്ച്‌ മനസിനെ പവിത്രമാക്കി, ഐഹികവും പാരലൗകികവുമായ സകലഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്ന ലക്ഷ്മീ ദേവിയെ ആരാധിച്ചതിനുശേഷം സകലവിദ്യാസ്വരൂപിണിയായ ബ്രഹ്മവിദ്യാ സ്വരൂപിണിയായ സകലകലകളുടെയും അധിഷ്ഠാന ദേവതയായ സരസ്വതീ ദേവിയെ ആരാധിച്ച്‌ പൂജിച്ച്‌ സ്തുതിച്ച്‌ ആദിപരാശക്തിയുടെ ദുര്‍ഗാലക്ഷ്മീ സരസ്വതി എന്നീ മൂന്ന്‌ സ്വരൂപങ്ങളുടെ വിജയയാത്രയായി വിജയദശമി എന്ന്‌ പത്താമത്തെ ദിവസത്തെ ആഘോഷിക്കുകയാണ്‌ ചെയ്യുന്നത്‌.

ആദി പരാശക്തിയുടെ ഈ മൂന്നു രൂപങ്ങളില്‍ ദുര്‍ഗയെ പര്‍വത രാജനായ ഹിമവാന്റെ പുത്രി പാര്‍വതി ദേവിയായിട്ടാണ്‌ സങ്കല്‍പ്പിച്ചിട്ടുള്ളത്‌. മഹാലക്ഷ്മീ സ്വരൂപമായ പരാശക്തിയുടെ സ്വരൂപം ക്ഷീരസാഗരം മഥനത്തില്‍നിന്നും ജനിച്ച ലക്ഷ്മീ ദേവിയായിട്ട്‌ സങ്കല്‍പ്പിക്കുന്നു. ഭൃഗുമഹര്‍ഷിയുടെയും കാത്യായന മഹര്‍ഷിയുടെയും പുത്രിയായിട്ട്‌ ജനിച്ച സരസ്വതീ ദേവി സകല കലകളുടെയും അധിഷ്ഠാന ദേവതയാണ്‌. അതുകൊണ്ട്‌ ദേവി സരസ്വതി ഭാര്‍ഗവിയെന്നും കാത്യായനി എന്നും പ്രസിദ്ധങ്ങളാണ്‌.

ഇപ്രകാരം പര്‍വത രാജപുത്രിയായ ദുര്‍ഗ മലൈമകളും,
സാഗരത്തിലെ തിരമാലകളില്‍ നിന്നുത്ഭവിച്ച ലക്ഷ്മീദേവി അലൈമകളും
സകലകലകളുടെയും അധിഷ്ഠാന
ദേവതയായ സരസ്വതി ദേവി

കലൈമകളും എന്ന രൂപത്തില്‍ തമിഴ്സാഹിത്യത്തില്‍ സ്തുതിച്ച്‌ ആരാധിച്ചുവരുന്നുണ്ട്‌. നവരാത്രിയിലെ നായികമാരായി മലൈമകളായ ദുര്‍ഗാദേവിയും അലൈമകളായ ലക്ഷ്മീദേവിയും കലൈമകളായ സരസ്വതിദേവിയും മുമ്മൂന്നു ദിവസങ്ങളായി ഭാരതത്തില്‍ പൂജിച്ച്‌ സ്തുതിച്ച്‌ ആരാധിക്കപ്പെടുന്നുവെന്നുള്ളതാണ്‌ നവരാത്രി സവിശേഷത.

No comments:

Post a Comment