ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 September 2017

തൃപ്രങ്ങോട് ശിവ ക്ഷേത്രം

തൃപ്രങ്ങോട് ശിവ ക്ഷേത്രം

പുരാണ കഥകളുമായി ബന്ധപ്പെട്ട തൃപ്രങ്ങോട് ശിവക്ഷേത്രം പഴമയും മാഹാത്മ്യവും കൊണ്ട്, കേരളത്തിലെ പ്രസിദ്ധങ്ങളായ ശിവക്ഷേത്രങ്ങളിൽ ഒന്നാണ്.

ചരിത്ര പ്രസിദ്ധമായ ഈ ക്ഷേത്രം മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ തൃപ്രങ്ങോട് ഗ്രാമത്തിലാണ്...

സംസ്കൃത സാഹിത്യങ്ങളിൽ ശ്വേതാരണ്യം, പരക്രോഡം എന്നീ വാക്കുകൾ കൊണ്ട്  തൃപ്രങ്ങോടിനെ വർണ്ണിക്കുന്നുണ്ട്. പരക്രോഡം എന്ന പദത്തിൽ നിന്നാണ് തൃപ്രങ്ങോട് ഉത്ഭവിച്ചതെന്ന്  ഒരഭിപ്രായമുണ്ട്. എന്നാൽ തൃപ്പാദംകോട് എന്ന പദത്തിൽ നിന്നാണ് തൃപ്രങ്ങോട് ഉത്ഭവിച്ചതെന്ന മറ്റൊരഭിപ്രായവും നിലവിലുണ്ട്.

പ്രാചീന മലയാളത്തില്‍ “തുപ്രന്‍”, “പറങ്ങോടന്‍” എന്നീ നാമങ്ങള്‍ ശിവന്‍റെ പര്യായനാമങ്ങളായി ഉപയോഗിച്ചിരുന്നു.  “തുപ്ര”നില്‍ നിന്നോ “പറങ്ങോട”നില്‍ നിന്നോ തൃപ്രങ്ങോട് എന്ന സ്ഥലനാമം ഉത്ഭവിച്ചുണ്ടാകാമെന്ന നിഗമനമാണ് കൂടുതല്‍ യുക്തിസഹമെന്നു കരുതാം എന്നും പണ്ഡിതര്‍ക്ക് അഭിപ്രായമുണ്ട്.

പറങ്ങോടന്‍ എന്ന പദത്തില്‍ നിന്ന് ''തിരുപറങ്ങോടന്‍ - തൃപ്രങ്ങോടന്‍ - തൃപ്രങ്ങോട്" എന്നീ പദങ്ങള്‍ ഉത്ഭവിച്ചുവെന്ന് അനുമാനിക്കാം ..

"കാലസംഹാരമൂർത്തി" സങ്കല്‍പ്പത്തില്‍ സ്വയംഭൂ ലിംഗത്തില്‍ തൃപ്രങ്ങോടപ്പന്‍ പടിഞ്ഞാറ് ദര്‍ശനമായി വാഴുന്നു.

മഹാതാപസനായ മൃഗണ്ഡുമഹർഷി സന്താനഭാഗ്യത്തിനു വേണ്ടി ശിവനെ തപസ്സു ചെയ്തു.   സംപ്രീതനായ ഭഗവാൻ മഹർഷിക്കുമുന്നിൽ പ്രത്യക്ഷനായി.. അൽപ്പായുസ്സും   ബുദ്ധിമാനുമായ മകൻ  വേണോ,   ദീർഘായുസ്സും  അല്പബുദ്ധിയുമായ  മകനെ  വേണോ  എന്ന്  ഭഗവാൻ  ചോദിച്ചു..  മൃകണ്ഡു  അല്പായുസ്സും  ബുദ്ധിമാനും  ആയ  പുത്രനെയാണ്        ആവശ്യപ്പെട്ടത്. വരം കൊടുത്തു ഭഗവാൻ അപ്രത്യക്ഷനായി.
അങ്ങനെ ജനിച്ച ശിവഭക്തനാണ് മാർക്കണ്ഡേയൻ..

ചെറുപ്പം മുതലേ   അതീവ  ശിവഭക്തനായ മാർക്കണ്ഡേയൻ,   തന്റെ  അല്പായുസ്സിന്റെ  രഹസ്യം  അച്ഛനമ്മമാരിൽ  നിന്ന്  മനസ്സിലാക്കി,  ശിവഭജനം  തുടർന്നുകൊണ്ടേയിരുന്നു.
അങ്ങനെ ആയുസ് തീരാറായി.

  പതിനാറാമത് വയസ്സിലെ അവസാന ദിവസം കാലനെ   കണ്ട്  ഭയന്ന് ഓടിയ മാർക്കണ്ഡേയൻ തിരുനാവായ  നാവാമുകുന്ദ ക്ഷേത്രത്തിലേക്ക്   ഓടിക്കയറി..

"തൃപ്പങ്ങോടേക്കു പൊയ്ക്കോളൂ മഹാദേവൻ രക്ഷിക്കും"   എന്നൊരു അശരീരി  ക്ഷേത്രത്തിൽ നിന്നും  കേട്ട  മാർക്കണ്ഡേയൻ,  ഉടനടി  തൃപ്രങ്ങോട്ടേക്ക്  ഓടുവാൻ   തുടങ്ങി.!!   കാലപാശവുമായി കാലനും പിന്തുടർന്നു..!!   അത്യന്തം ദയനീയവും,   അതിലുപരിയായ   ഭക്തിപാരവശ്യവും കണ്ട്   ക്ഷേത്രവഴിയിലെ  കൂറ്റൻ പേരാൽ   മരം പോലും  പിളർന്ന്  വഴി  മാറി കൊടുത്തു..!!    പേരാലിനെ ചുറ്റിയോടുമ്പോൾ   സമയം അതിക്രമിച്ച്   കാലപാശത്തിൽ പെടാതിരിക്കാനാണ് തന്നാൽ   കഴിയുന്ന ഉപകാരം പേരാൽ ചെയ്തത്..!!    അവിടെ നിന്നും ഓടി  തൃപ്പങ്ങോട് ക്ഷേത്രമതിക്കെട്ടിനകത്ത്   ഇന്ന്   കാണുന്ന  വടക്ക് കിഴക്കേമൂലയിൽ പടിഞ്ഞാറോട്ട് ദർശനമായിരിക്കുന്ന ശിവലിംഗത്തിൽ മരണവെപ്രാളത്തോടെ മാർക്കണ്ഡേയൻ കെട്ടിപ്പിടിച്ചു..!!   അതേ നിമിഷത്തിലാണ് കാലൻ  തൻറെ   മരണപാശം   മാർക്കണ്ഡേയനെ ലക്ഷ്യമാക്കി ചുഴറ്റിയെറിഞ്ഞത്..!!   എറിഞ്ഞ പാശം മാർക്കണ്ഡേയനുമീതെയും,  കെട്ടിപ്പിടിച്ച ശിവലിംഗത്തിലുമായി   കുരുങ്ങി..!!  ശിവലിംഗത്തിൽ  പാശം     പെട്ടതറിയാതെ കാലൻ   ശക്തിയായി വലിച്ചു..!!   തന്റെ മേലെ കാലപാശമെറിഞ്ഞ കാലനുമുമ്പിൽ സംഹാരരുദ്രനായ ശ്രീപരമശിവൻ  ഉഗ്രകോപത്തോടെ   പ്രത്യക്ഷപ്പെട്ട്  തൃശ്ശൂലത്താൽ കാലനെ വധിച്ചു..!!  [നേത്രാഗ്നിയാൽ  എന്നും  പറയുന്നു]  അങ്ങനെ   തന്റെ ഭക്തനായ  മാർക്കണ്ഡേയനെ  ഭഗവാൻ   രക്ഷിച്ചു..!!    അങ്ങനെയാണ് ഭൂമിയിൽ   കാലനില്ലാത്ത കാലം സംജാതമായതെന്നു ഐതിഹ്യം..!!

കാലനെ വധിച്ചതിനു ശേഷം മൂന്നു ചുവടുകൾ വച്ച് നാലാമത് സ്ഥലത്ത് കുടികൊള്ളൂന്നതിനാൽ തൃപ്പാദങ്ങൾ വച്ച ഈ മൂന്നു സ്ഥലത്തും ശിവലിംഗങ്ങൾ പ്രതിഷ്ഠിച്ചിട്ടുണ്ട്. മുനികുമാരന്‍  ശിവലിംഗത്തെ കെട്ടിപ്പിടിച്ച സ്ഥലം മൂലസ്ഥാനമായി  ''കാരണത്തിൽ ശിവൻ '' എന്ന പേരിൽ തുടരുന്നു.

മൂർത്തീ സങ്കൽപ്പത്തിലുള്ള നന്ദികേശ്വരൻ നമസ്കാര മണ്ഡപത്തിലുണ്ട്. കിഴക്കേ നടയിൽ മുൻപുണ്ടായിരുന്ന ''നടു പിളർന്ന ആൽ മരം'' ഇപ്പോഴില്ല.

കാലസംഹാരത്തിന്  ശേഷം സംഹാരരുദ്രൻ   ഒരു വൃദ്ധമാനുഷരൂപം  പൂണ്ട് കുളത്തിലിറങ്ങി  ജലം കോരി  ശിരസ്സിൽ ഒഴിക്കുന്നത്   ഒരു വിപ്രബാലൻ കണ്ടു..!! പ്രായാധിക്യത്താൽ സ്നാനം ചെയ്യാൻ  വിഷമിക്കുന്നതു പോലെ തോന്നിയ  വൃദ്ധനെ   വിപ്രബാലൻ   സഹായിക്കാൻ തയ്യാറായി..!!  അദ്ദേഹം അതിന്  അവനെ അനുവദിച്ചു..!!    അനന്തരം അവനോട്,   ഇനി   തന്നെ ഇവിടെ  കാണാൻ  കഴിയാത്ത പക്ഷം  ഇവിടെ കാണുന്ന  ശിവലിംഗത്തിൽ മുടങ്ങാതെ  ശംഖാഭിഷേകം കഴിക്കണമെന്ന് അരുളിച്ചെയ്തു..!!   ശംഖാഭിഷേകത്തിനുള്ള രഹസ്യതത്ത്വങ്ങൾ അവനെ ഉപദേശിച്ചു..!!   ഇപ്രകാരം നിയോഗിതനായ വിപ്രബാലൻറെ പിൻമുറക്കാരാണത്രെ കൽപ്പുഴ നമ്പൂതിരിമാർ..!!   മലപ്പുറം ജില്ലയിൽ തിരൂരിനടുത്തു   തൃപ്പങ്ങോട്ട് ഭഗവാൻ   നീലകണ്ഠൻ ക്ഷിപ്രപ്രസാദിയായി വാണരുളുന്നു..!!

ശംഭോ മഹാദേവ....

No comments:

Post a Comment