ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

8 September 2017

തെയ്യം

തെയ്യം

മലർന്നുകിടക്കുന്ന തെയ്യം കലാകാരന്റെ തലയുടെ മുകൾഭാഗത്തിരുന്നാണ് മുഖമെഴുത്തു നടത്തുന്നത്. നത്തുകണ്ണു വെച്ചെഴുത്ത്, പുലിനഖം വെച്ചെഴുത്തു്, കോഴിപുഷ്പം വെച്ചെഴുത്ത് തുടങ്ങി പലതരം വെച്ചെഴുത്തുകളുണ്ട്. തലമുറ കൈമാറി വരുന്ന അറിവുകൾ ഉപയോഗിച്ചാണ് മുഖത്തെഴുത്ത് നടത്തുന്നത്.
'മുടി'യാണ് തലച്ചമയങ്ങളിൽ മുഖ്യം. ദേവന്മാരുടെ കിരീടത്തിന് തുല്യമാണ് മുടി. മുടി കുരുത്തോല കൊണ്ട് അലങ്കരിച്ചതോ തുണി കൊണ്ട് അലങ്കരിച്ചതോ ആവാം. മുടിയെറ്റുക എന്നും തെയ്യം തുടങ്ങുന്നതിനു പറയും.

താഴെ പറയുന്നവയാണു് ആണ് സാധാരണ മുടികൾ
വലിയമുടി,
വട്ടമുടി
പീലിമുടി,
തിരുമുടി,
പൊന്മുടി / സ്വർണ്ണമുടി,
ചട്ടമുടി
കൊണ്ടൽമുടി,
കൊടുമുടി,
കൂമ്പുമുടി,
കൊതച്ചമുടി,
ഓങ്കാരമുടി,
തൊപ്പിച്ചമയം,
ഓലമുടി,
ഇലമുടി,
പൂക്കട്ടിമുടി
മുരിക്ക്, കുമിഴ് തുടങ്ങിയ കനം കുറഞ്ഞ മരങ്ങൾകൊണ്ടാണ് മിക്ക മുടികളും രൂപപ്പെടുത്തുന്നത്. കവുങ്ങിന്റെ അലക്, ഓടമുള, തകിടുകൾ, പലനിറത്തിലുള്ള പട്ടുതുണികൾ, വെള്ളികൊണ്ടോ ഓടുകൊണ്ടോ നിർമിച്ച ചെറുമിന്നികളും ചന്ദ്രക്കലകളും, മയിൽപ്പീലി, ചെക്കിപ്പൂവ്, കുരുത്തോല, കവുങ്ങിൻപാള തുടങ്ങിയവ മുടികളുടെ നിർമ്മാണത്തിന് ഉപയോഗിക്കും. തലച്ചമയങ്ങളിൽപ്പെട്ടവയാണ് കുപ്പി, തലപ്പാളി, ചെന്നിമലർ, ചെന്നിപ്പത്തി, ചെയ്യാക്ക്, കൊമ്പോലക്കാത്, കൊടുവട്ടം, തെക്കൻകാത്, ചെണ്ടെടത്താങ്ങി എന്നിവ.

അരച്ചമയങ്ങൾ
അരയിലുടുക്കുന്ന വസ്ത്രങ്ങളും അലങ്കാരങ്ങളും വ്യത്യസ്തമായിരിക്കും. പൂക്കട്ടിമുടി വയ്ക്കുന്ന തെയ്യങ്ങൾക്കെല്ലാം 'ചിറകുടുപ്പ്' എന്ന അരച്ചമയമാണ് വേണ്ടത്. 'വെളുമ്പൻ' എന്ന വസ്ത്രാലങ്കാരമുള്ള തെയ്യങ്ങളിൽ ചിലതാണ് രക്തചാമുണ്ഡി, രക്തേശ്വരി, പുലിയുരുകാളി, കരിങ്കാളി, പുതിയഭഗവതി എന്നിവ. വള്ളക്കരിവേടനും പുലയരുടെ ഭൈരവനും 'കാണിമുണ്ട്' ഉടുക്കുന്നു. 'വിതാനത്തറ' എന്ന അരച്ചമയം നാഗകന്നി, ക്ഷേത്രപാലൻ, മുച്ചിലോട്ടു ഭഗവതി, കണ്ണങ്ങാട്ടു ഭഗവതി, പടക്കെത്തി ഭഗവതി, തായിപ്പരദേവത എന്നീ തെയ്യങ്ങൾക്കു കണ്ടുവരുന്നു. കമ്പുകളും പലനിറത്തിലുള്ള പട്ടുകളും തുന്നിയുണ്ടാക്കുന്നതാണത്. കുരുത്തോലകൊണ്ടുള്ള ഉടുപ്പും ഉടയും ഉള്ള തെയ്യങ്ങളുമുണ്ട്. പൊട്ടൻ തെയ്യം, ഗുളികൻ എന്നിവർക്ക് ഒലിയുടുപ്പാണ്. ചില ചാമുണ്ഡിമാർക്കും ഒലിയുടുപ്പ് കാണും. വിഷ്ണൂമൂർത്തിക്ക് വലിയ ഉട കുരുത്തോലകൊണ്ടുണ്ടാക്കും. ചില പുരുഷദേവതകൾക്ക് 'ചെണ്ടരയിൽക്കെട്ട്', 'അടുക്കും കണ്ണിവളയൻ' എന്നീ പേരുകളിലുള്ള ചെറിയ 'വട്ടൊട'കൾ കാണാം. ചില തെയ്യങ്ങൾക്ക് ഒട്ടിയാണം, കൊയ്തം, മത്താമ്മലാടി, പടിയരത്താണം തുടങ്ങിയവയും അരച്ചമയങ്ങളായി ഉപയോഗിച്ചുവരാറുണ്ട്.

കൈ-കാൽ ചമയങ്ങൾ
കടകം, വളകൾ, ചൂടകം, പൂത്തണ്ട തുടങ്ങിയ കൈച്ചമയങ്ങളും, പറ്റും പാടകവും, മണിക്കയല്, ചിലമ്പ് തുടങ്ങിയ 'കാച്ചമയ'ങ്ങളും, മാർവട്ടവും തെയ്യങ്ങൾ ധരിക്കാറുണ്ട്.

മാർച്ചമയങ്ങൾ
കഴുത്തിൽകെട്ട്, മാറും മുല, ഏഴിയരം, മേക്കെഴുത്ത് എന്നിവയാണ് മാർച്ചമയങ്ങൾ.

കഴുത്തിൽകെട്ട്
തെയ്യങ്ങളുടെ കണ്ഠാഭരണങ്ങളെയാണ് കഴുത്തിൽകെട്ട് എന്ന പറയുന്നത്. ഇത്തരം കണ്ഠാഭരണങ്ങൾ മുരിക്കും, കാക്കപ്പൊന്നിൻ തകിടോ മറ്റു വർണ്ണതകിടുകളോ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. വിഷ്മുമൂർത്തി തെയ്യത്തിന്റെ കൊരലാരം ഇതിനുദാഹരണമാണ്.

മാറുംമുല
വെള്ളോടു കൊണ്ടും പാളകൊണ്ടുമാണ് മാറുംമുലച്ചമയം നിർമ്മിക്കുന്നത്. പെൺകോലങ്ങൾ മാറുംമുലച്ചമയം (മുലകളും വയറും) പ്രത്യേഗം അണിഞ്ഞിരിക്കും. ഓലകൊണ്ടോ, നൂലുകൊണ്ടോ തീർത്ത പൂണൂലുകൾ ബ്രാഹ്മണ സങ്കൽപ്പത്തിലുള്ള തെയ്യങ്ങൾ ധരിക്കാറുണ്ട്.

ഏഴിരം
ചില പെൺതെയ്യങ്ങൾ അണിയുന്ന ആഭരണണമാണ് ഏഴിയരം. ണാറും വയറും മൂടുന്നതരത്തിയുള്ള ചമയണാണ് ഏഴിരം.

മേക്കെഴുത്ത്
വയറും മാറും ആഭരണങ്ങൾകൊണ്ട് മറയ്ക്കാത്ത തെയ്യങ്ങൾക്ക് മേക്കെഴുത്തിലൂടെയാണ് ദൈവിക പരിവേഷമുണർത്തുന്നത്. മനയോല, ചായില്യം, മഷി, അരിച്ചാന്ത് തുടങ്ങിയവയാണ് മേക്കെഴുത്തിനുപയോഗിക്കുന്നത്.

മറ്റു ചമയങ്ങൾ
സ്ത്രീദേവതകളിൽ പലതും എകിറ് (ദംഷ്ട്രം) ഉപയോഗിക്കും. പുരുഷദേവതകൾക്കു 'താടി' പതിവുണ്ട്. മുത്തപ്പൻ, കണ്ടനാർകേളൻ, വയനാട്ടുകുലവൻ എന്നിവർക്ക് വെളുത്ത താടിയും പൂമാരുതൻ, കതിവന്നൂർ വീരൻ തുടങ്ങിയവർക്ക് കരിന്താടിയുമാണു വേണ്ടത്. ക്ഷേത്രപാലൻ, ഘണ്ടാകർണൻ, കുട്ടിച്ചാത്തൻ, തിരുവപ്പൻ തുടങ്ങിയ തെയ്യങ്ങൾക്കു കറുത്ത തൂക്കുതാടിയാണ്. താടിയുള്ള ഒരു അമ്മദൈവമാണ് പടക്കെത്തി ഭഗവതി,തുളുചേകവരോട് ഏറ്റുമുട്ടി തുളുത്താടിയും മീശയും കയ്യേറ്റു എന്ന് സങ്കൽപം.

പൊയ്മുഖം, പൊയ്ക്കാത്, പൊയ്ക്കണ്ണ് തുടങ്ങിയവ ചില തെയ്യങ്ങൾക്ക് ആവശ്യമാണ്. മരം, ഓട്, പാള എന്നിവകൊണ്ടാണ് പ്രായേണ പൊയ്മുഖങ്ങൾ നിർമ്മിക്കുന്നത്. ഗുളികൻ, പൊട്ടൻ എന്നീ തെയ്യങ്ങൾക്ക് ചായംകൊണ്ടു ചിത്രണം ചെയ്ത പാള (മുഖപാള)യാണ് മുഖാവരണമായി ധരിക്കുന്നത്. ഓടുകൊണ്ട് പാത്തുണ്ടാക്കുന്നതാണ് തെക്കൻ ഗുളികന്റെ പൊയ്മുഖം. കരിംപൂതത്തിന്റേതാകട്ടെ മരം കൊണ്ടുള്ളതും.

No comments:

Post a Comment