ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

11 September 2021

മുടിപ്പുര ക്ഷേത്രങ്ങൾ

എന്താണ് മുടിപ്പുര ക്ഷേത്രങ്ങൾ

തെക്കൻ കേരളത്തിലും തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലും കാണുന്ന ഭദ്രകാളിയുടെ പ്രതിരൂപം ആരാധിക്കുന്ന ദേവീക്ഷേത്രങ്ങളെയാണ് മുടിപ്പുരകൾ എന്ന് പറയുന്നത് മുടിപുര എന്ർനത്ഥം ആക്കുന്നത്. മറ്റു ഭദ്രകാളി ദേവീ ക്ഷേത്രങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായി മുടിപ്പുരകളിൽ സ്ഥിരപ്രതിഷ്ഠ ആയിരിക്കില്ല. ഇവിടുത്തെ പ്രതിഷ്ഠയെ ചലിക്കുന്ന വിഗ്രഹം എന്ന അർത്ഥംവെച്ചുള്ള ചരവിംബം ആയിട്ടാണ് പ്രതിഷ്ഠിക്കുന്നത്. എന്നാൽ സ്ഥിരപ്രതിഷ്ഠയും ഒപ്പം തിരുമുടിയും ഉള്ള ക്ഷേത്രങ്ങളും അപൂർവ്വം ആയി കാണാറുണ്ട് അതുപോലെ തന്നെ മുടിപ്പുരകളിലെ പൂജകളും ആചാരങ്ങളും.പ്രശസ്തമായ ആറ്റുകാൽ ഭഗവതി ക്ഷേത്രം മുമ്പ് മുടി വെച്ച് പൂജിച്ച ഒരു മുടിപ്പുര ആയിരുന്നുവെന്നും, പിന്നീട് വരിക്ക പ്ലാവിൻറെ തടികൊണ്ട് ചതുർബാഹുവായ ദേവീവിഗ്രഹം പണി കഴിപ്പിച്ചു എന്നും പറയപെടുന്നുണ്ട്.

തിരുമുടി എന്നാൽ ദേവിയുടെ കിരീടം എന്ന അർത്ഥത്തെയാണ് സൂചിപ്പികുന്നത്.വരിക്ക പ്ലാവിൽ കൊത്തി ഉണ്ടാക്കുന്ന ചര വിംബത്തെയാണ്‌ അതായത് ചലിക്കുന്ന വിംബത്തെയാണ്‌ ഭദ്രകാളി തിരുമുടി എന്ന് പറയുന്നത്. സാധാരണ മറ്റു ക്ഷേത്രങ്ങളിൽ മൂർത്തിയുടെ ബിംബം പ്രതിഷ്ഠിച്ചു കഴിഞ്ഞാൽ പിന്നെ അത് പുറത്ത് എടുക്കില്ല. എന്നാൽ തിരുമുടി ഇതിൽ നിന്ന് വിഭിന്നമ്മാണ്. ഭദ്രകാളിയുടെ തിരുമുഖവും ഒപ്പം തലമുടി ആയി സങ്കൽപ്പിച്ചുകൊണ്ട്‌ പാമ്പുകളെയുമാണ് ഇതിൽ കൊത്തി ചേർക്കുന്നത്. മുഖം ഇല്ലാത്ത തിരുമുടികളും ധാരാളമായി കാണപെടുന്നുണ്ട്. രണ്ട് ഭാവത്തിൽ ആണ് തിരുമുടികൾ സാധാരണയി കൊത്തുന്നത് ശാന്ത രൂപത്തിലും മറ്റൊന്ന്, രൗദ്ര ഭാവത്തിലും. മുടി കൊത്താൻ വേണ്ടി എടുക്കുന്നത് ക്ഷേത്ര അതിർത്തിക്ക് ഉള്ളിൽ വരിക്കപ്ലാവ് തന്നെ ആയിരിക്കും അതിനെ മാതൃവൃക്ഷം എന്നാണ് പറയുന്നത്. മുടി കൊത്തി ശേഷം സ്വർണ്ണവും ഒപ്പം വിലയേറിയ കല്ലുകളും കൊണ്ടും അലങ്കരിച്ചാണ് പ്രതിഷ്ഠ തിരുമുടിയോടൊപ്പം ദേവിയുടെ പള്ളിവാളും ത്രിശൂലവും മുലഹാരവും ചിലമ്പുകളും വെച്ചാരാധിക്കുന്നു.മണിപീഠത്തിനുമുകളിലാണ് തിരുമുടി ഇരുത്തിയിരിക്കുന്നത്‌. വടക്കു ദർശനമായാണ് പ്രധാനമായും തിരുമുടി പ്രതിഷ്ഠിക്കുക. രണ്ടു തിരുമുടി പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങളും നിരവധിയാണ്. രണ്ടു തിരുമുടികൾ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രത്തിൽ കിഴക്കോട്ടും വടക്കോട്ടുമായിട്ടാണ് പ്രതിഷ്ഠിക്കുക.

മുടിപ്പുരകളുടെ ഉത്സവ രീതി മറ്റിടങ്ങളെ അപേക്ഷിച്ച് വളരെ വിത്യാസം നിറഞ്ഞതാണ്‌ മുടിപ്പുരകളിലെ ഉത്സവങ്ങളെ പൊതുവിൽ കാളിയൂട്ട് എന്ന പേരിലാണ് പറയുന്നത്. കാളിയെ ഊട്ടുക എന്നാണ് അർത്ഥം. ദേവിയുടെ ജന്മ നാളായ ഭരണി നാളിൽ ആണ് ഇത് നടക്കുന്നത്, ചില സ്ഥലത്ത് കുംഭഭരണി കാളിയൂട്ടും, ചില സ്ഥലത്തിൽ മീന ഭരണി കാളിയൂട്ടും നടക്കും. പച്ച തെങ്ങോല കൊണ്ട് പന്തൽ ഉണ്ടാക്കി ദേവിയുടെ വിഗ്രഹം ശ്രീകോവിൽ നിന്ന് പുറത്ത് എടുത്ത് ഈ പന്തലിൽ ഇരുത്തുന്നു. തുടർന്ന് തോറ്റം പാട്ടിലൂടെ ഭദ്രകാളി ദേവിയെ കൊടുങ്ങലൂർ ക്ഷേത്രത്തിൽ നിന്ന് ആവാഹിച്ചു കാപ്പു കെട്ടി കുടിയിരുത്തുന്നു. തുടർന്ന് തോറ്റം‌പാട്ടുകാർ ഭദ്രകാളി ചരിതം പാടുന്നു.ഈ പാട്ടിൻറെ ഓരോ സന്ദർഭത്തിന് അനുസരിച്ചാണ് പൂജകൾ നടക്കുന്നത്. ദേവിയുടെ മുടി പച്ചപന്തലിൽ കുടിഇരുത്തി കഴിഞ്ഞാൽ പൂജകൾ ചെയുന്നത് വിശ്വകർമ്മജർ, നായർ, പറയർ, ഈഴവർ എന്നീ സമുദായത്തിൽ പെട്ടവർ ആയിരിക്കും. ചെങ്കദളിപഴം, കരിക്ക്, പനംനോങ്ക്, കരിമ്പ് എന്നിവ നേദിച്ച്, കൊഴുന്ന് എന്ന പൂവ് കൊണ്ടും, ഹാരം കൊണ്ടും അലങ്കരിച്ചാണ് പൂജകൾ നടത്തുന്നത്. കൗളാചാരവിധി പ്രകാരമാണ് പൂജകൾ നടത്തുന്നത്. ഈ മുടി പൂജാരി ശിരസിൽ ഏറ്റി വടക്കൻ കേരളത്തിലെ തെയ്യം ആടുന്ന രീതിയിൽ ആണ് എഴുനെള്ളത്ത് നടത്തുന്നത്. കളംകാവൽ എന്നാണ് ഇതിനെ പറയുന്നത്. കാളിയൂട്ട് ഉത്സവം പൊതുവെ ഒരു ദേശത്തിന്റെ തന്നെ ഉത്സവമായി മാറുന്നതായി കാണാറുണ്ട്. ദിക്കുബലി, പറണെറ്റ്, നിലത്തിൽപോര് തുടങ്ങിയ ആചാരാനുഷ്ഠാനങ്ങൾ കൊണ്ട് വളരെ ദിവസം നീണ്ട്നിൽക്കുന്ന ഉത്സവങ്ങൾ നടക്കുന്ന ക്ഷേത്രങ്ങളും കാണാനാകും. ഈ ഉത്സവങ്ങൾക്കെല്ലാം ആധാരം ദാരികവധവും ധർമ്മസ്ഥാപനവുമാണ്. ഇത്തരത്തിൽ മൂന്ന് വർഷത്തിലൊരിക്കൽ എഴുപതില്പരം ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഉത്സവം നടക്കുന്ന ഒരു മുടിപ്പുരയാണ് വെള്ളായണി ദേവി ക്ഷേത്രം. ഏറ്റവും വലിയ തങ്കതിരുമുടി പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രമാണ് വെള്ളായണി മുടിപ്പുര.

മുടിപ്പുരകളിൽ പൊതുവേ ഭദ്രകാളി ചരിതം ആണ് തോറ്റമായി പാടുന്നത്. ദേവിയുടെ ഭർത്താവായ പാലകന്റെ ജനനം മുതലാണ് പാട്ട് പാടിത്തുടങ്ങുക. തുടർന്ന് ശിവൻ തെക്കുംകൊല്ലത്തെ മറയാർക്കു ദേവിയെ വളർത്താൻ കൊടുക്കുന്നതും പാടുന്നു. ദേവിയുടെയും പാലകന്റെയും തൃക്കല്യാണം വർണിക്കുന്ന ഭാഗമാണ് 'മലപ്പുറംപട്ട്'. ശേഷം പാലകർ ചതിച്ചു കൊല്ലപ്പെടുന്നതും ദേവി തോറ്റിഉണർത്തുന്നതും പാണ്ട്യനെയും തട്ടാനെയും വധിക്കുന്നതും കൊടുങ്ങല്ലൂരിൽ വന്നിരുക്കുന്നതും വരെയാണ് പാട്ടിലെ (ചില ചുരുക്കം) പ്രതിപാദ്യം. ഒരു പ്രേത്യേക താളത്തിൽ കുഴിത്താളം എന്ന വാദ്യോപകരണം ഉപയോഗിച്ചാണ് പാട്ടുപാടുന്നത്. ഉത്സവം തുടങ്ങുന്ന ദിവസം രാത്രിയിൽ ദേവിയെ മൂലസ്ഥാനമായ കൊടുങ്ങല്ലൂരിൽ നിന്ന് പാടിയാവാഹിച്ചു തിരുമുടിയിൽ കാപ്പുകെട്ടി കുടിരുത്തുന്നു, ശേഷം ഉത്സവത്തിന്റെ അവസാനദിവസം കാപ്പഴിച്ചു കുടിയിളക്കി തിരിച്ചു കൊടുങ്ങല്ലൂരിൽ കൊണ്ട് വിടുന്നു എന്നാണ് വിശ്വാസം.

No comments:

Post a Comment