ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

9 September 2021

ഉപനിഷത്ത് കഥകൾ - ഭാഗം 08

ഉപനിഷത്ത് കഥകൾ

ഭാഗം 08

ആദ്യത്തെ നിരാഹാരവ്രതം

ജബാലപുത്രനായ സത്യകാമ മഹർഷിയുടെ ആശ്രമത്തിൽ കമലന്റെ പുത്രനായ ഉപകോസലൻ ബ്രഹ്മചാരിയായി താമസമാരംഭിച്ചു. പന്ത്രണ്ടുവർഷം അവൻ ആചാര്യാഗ്നിയെ പരിചരണം ചെയ്തു കഴിഞ്ഞുവെങ്കിലും മറ്റ് ശിഷ്യന്മാരോടൊപ്പം സത്യകാമൻ ഉപകോസലനെ സമാവർത്തനം ചെയ്യിച്ചതുമില്ല സ്വഗൃഹത്തിലേയ്ക്ക് പറഞ്ഞുവിട്ടതുമില്ല. മറ്റുള്ള ശിഷ്യർ എല്ലാം വിദ്യാഭ്യാസം പൂർത്തീകരിച്ച് തിരികെ അവരവരുടെ വീട്ടിൽ എത്തിച്ചേർന്നിരുന്നു. ആചാര്യന്റെ  ഈ പ്രവർത്തി ഗുരുപത്നിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. ഉപകോസലന്റെ കൃത്യനിഷ്ഠയിലും ശ്രദ്ധയിലും സന്തുഷ്ടമായ ഗുരുപത്നി അവന് വിദ്യ ഉപദേശിക്കാൻ വേണ്ടി സത്യകാമനെ നിർബന്ധിച്ചിരുന്നു. അവന് വിദ്യ ഉപദേശിക്കാത്തതിൽ അഗ്നി ദേവത ആചാര്യനെ കുറ്റപ്പെടുത്തും എന്ന് അവർ ഭയന്നിരുന്നു. എന്നാൽ സത്യകാമന് താൻ ഉപാസിക്കുന്ന അഗ്നിയെ പൂർണ്ണ വിശ്വാസം ആയിരുന്നു. ബ്രഹ്മവിദ്യ മുമ്പ് തനിക്ക് ഉപദ്ദേശിച്ചതു പോലെ തന്നെ ഉപകോസലന്  അഗ്നി വിദ്യ ഉപദേശിക്കാതെ ഇരിക്കില്ലെന്ന് സത്യകാമൻ കരുതി. അതുകൊണ്ടുതന്നെ അദ്ദേഹം ശിഷ്യന് വിദ്യ ഉപദേശിക്കാതെ ദേശാടനത്തിനു പുറപ്പെട്ടു. ഇതറിഞ്ഞ ഉപകോസലന് അതിയായ ദുഃഖം അനുഭവപ്പെട്ടിരുന്നു! അവൻ ഭക്ഷണം ഉപേക്ഷിച്ചു ജീവിക്കാൻ തീരുമാനിച്ചു. ഒരുപക്ഷേ ഇതുതന്നെയായിരിക്കും ലോകത്തിലെ തന്നെ ആദ്യ നിരാഹാരവ്രതം. ഭാരതീയ സംസ്കാരത്തെ എടുത്തുകാട്ടുന്ന ഉപകോസലന്റെ ആമുഖം ഇന്നും ഓരോ ഭാരതീയരുടെയും മനസ്സിൽ നിന്നും മായാതെ നിലനിൽക്കുന്നു. ആഹാരം ഉപേക്ഷിച്ചു കഴിയുന്ന ഉപകോസലന്റെ  മുന്നിൽ "നീ എന്തെങ്കിലും ആഹാരം കഴിക്കൂ. നിരാഹാരനായി കഴിയുന്നതുകൊണ്ട് എന്തു ഫലമെന്ന്" ഗുരുപത്നി അപേക്ഷിച്ചു. അപ്പോൾ ഉപകോസലന്റെ മറുപടി ഇപ്രകാരമായിരുന്നു . "അമ്മേ ഞാനും ഒരു മനുഷ്യനല്ലേ? എനിക്കും പല പ്രകാരത്തിലുള്ള ആഗ്രഹങ്ങൾ ഉണ്ടാവുമല്ലോ? നിരാശ വരുമ്പോൾ എന്തു കഴിച്ചാലും ഫലം ഉണ്ടാവില്ല. മനോവിഷമം എല്ലാശക്തിയെയും തളർത്തും. ആഗ്രഹം കൂടുന്തോറും വിഷമങ്ങളും വർദ്ധിക്കും. ധാരാളംഭക്ഷണം കഴിച്ച് ശരീരത്തിന് ശക്തി ഉണ്ടാക്കി ആഗ്രഹങ്ങളെ വർധിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല അതുകൊണ്ട് തന്നെ ഞാൻ ഭക്ഷണം ഉപേക്ഷിക്കുകയാണ് എന്ന് ശപഥം ചെയ്യുന്നു." അതുകേട്ട് അഗ്നി കുണ്ഠത്തിൽ നിന്ന് അഗ്നികൾ ജ്വലിച്ചുയർരുകയും ഗാർഹപാത്യാഗ്നിയും, ആഹവനാഗ്നിയും, ദക്ഷിണാഗ്നിയും ചേർന്ന് ഉപകൊസാലന്  ബ്രഹ്മവിദ്യ ഉപദേശിക്കുകയും ചെയ്തു..

അഗ്നി ദേവതകൾ ഉപകോസലനോട്‌ ഇപ്രകാരം പറഞ്ഞു : "പ്രാണനും സുഖവും ആകാശവും ബ്രഹ്മമാകുന്നു". ഉപദേശം സ്വീകരിച്ചുകൊണ്ട് ഉപകോസലൻ പറഞ്ഞു. "ജീവിതത്തിന് അടിസ്ഥാനമായി നിലകൊള്ളുന്ന പ്രാണൻ ബ്രഹ്മമാണെന്ന് തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞു. പക്ഷേ നശ്വരമായ സുഖവും അചേതനമായ ആകാശവും ബ്രഹ്മമാണെന്ന് അറിയാൻ എനിക്ക് വിഷമം തോന്നുന്നു". അത് കേട്ടപ്പോൾ അഗ്നി ദേവതകൾ അവരണ്ടും ഒന്നുകൂടി  അവന് വിവരിച്ചുകൊടുത്തു. "സുഖത്തിന് അടിസ്ഥാനമായ ആകാശം ഹൃദയാകാശമാണ്. അതിൽ അനുഭവപ്പെടുന്ന പരമാനന്ദം അലൗകികം ആകുന്നു. അപ്രകാരം സുഖഗുണ വിശിഷ്ടമായ ആകാശത്തെയും അത് സ്ഥിതിചെയ്യുന്ന പ്രാണനെയും ബ്രഹ്മം ആയിട്ട്  ഉപാസിക്കണം എന്ന് താത്പര്യം." അതിനു ശേഷം അഗ്നിദേവതമാർ "വിവാഹശേഷം ഗൃഹസ്തൻമാർ രാപ്പകൽ കെടാതെ സൂക്ഷിക്കുന്ന അഗ്നിയാണ് ഗാർഹപത്യാഗ്നിയെന്നും യാഗം അനുഷ്ഠിക്കുമ്പോൾ ഗാർഹപാത്യാഗ്നിയിൽ നിന്നാണ് ആവാഹനീയാഗാഗ്നി ജ്വലിപ്പിക്കുന്നത് യെന്നും ഭൂമി, അഗ്നി, അന്നം, സൂര്യൻ ഇവ നാലും ശരീരങ്ങളാണ് ഇതിൽ ഭൂമിയും അന്നവും ഭോജ്യവും അഗ്നിയും സൂര്യനും ഭോക്താവും ആണെന്നും രണ്ടും തമ്മിൽ ബന്ധമുണ്ടെന്നും ഇവ  ധർമ്മങ്ങൾക്ക് സമാനമാണ്യെന്നും" അനുശാസിച്ചു. എല്ലാം ഗ്രഹിച്ചതിന് ശേഷം ഉപകോസലൻ ആ അഗ്നിദേവതമാരെ സന്തോഷത്തോടെ വനങ്ങുകയും ചെയ്തു. അടുത്ത ദിവസം ആചാര്യൻ മടങ്ങിയെത്തി. "ഉപകോസലാ", അദ്ദേഹം ശിഷ്യനെ വിളിച്ചു.. ഉപകോസലൻ ഗുരുവിന്റെ വിളികേടട്ട് ഓടിച്ചെന്നു. ആചാര്യൻ അവനോട് പറഞ്ഞു. "അല്ലയോ സൗമ്യ, നിന്റെ മുഖം  ബ്രഹ്മജ്ഞാനിയെ പോലെ ശോഭിക്കുന്നത് കാണുമ്പോൾ എനിക്ക് സന്തോഷം തോന്നുന്നു. പറയൂ നിനക്ക് ആരാണ് ഉപദേശം തന്നത്?" ചോദ്യം ഉപകോസലനെ വല്ലാതെ കുഴക്കി. എന്ത് പറയണമെന്നറിയാതെ അവൻ അല്പനേരം മിണ്ടാതെ നിന്നു. ഒടുവിൽ അഗ്നികുണ്ഡത്തിൽ ലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് അവിടെ നടന്നതെല്ലാം അദ്ദേഹത്തോട് പറഞ്ഞു. ആചാര്യൻ അതെല്ലാം ശ്രദ്ധിച്ചുകേട്ടതിനുശേഷം ഉപകോസലന് ബ്രഹ്മവിദ്യ പരിപൂർണ്ണ രൂപത്തിൽ ഉദ്ദേശിച്ചു കൊടുക്കുകയും കൂടാതെ ഉപാസന, ധ്യാനം എന്നീ സാധനകളെപ്പറ്റിയും അവനു വ്യക്തമായ രൂപം നൽകി അനുഗ്രഹിക്കുകയും ചെയ്തു.

തുടരും...

No comments:

Post a Comment