ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 August 2019

ദേവദാസി

ദേവദാസി

ഭാരതീയ സംസ്കൃതിയുടെ മറ്റൊരനാചാരമായി കരുതുന്ന ദേവദാസി സമ്പ്രദായവും സതിയെ പോലെ തികച്ചും ദുരൂഹമായ ഒരു ചരിത്ര പശ്ചാത്തലം നില നിർത്തുന്നുണ്ട്. വേദ/ ഇതിഹാസ/ സ്മൃതികളിലെങ്ങും ദേവദാസികളെക്കുറിച്ച് പരാമർശമില്ല. ഈ വിഭാഗത്തിന്റെ ഉത്ഭവത്തെക്കുറിച്ചോ അതിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചോ കൃത്യമായ വിവരങ്ങൾ എങ്ങും ലഭ്യമല്ല. ദേവദാസികളെക്കുറിച്ച് ആദ്യ ഗ്രന്ഥ പരാമർശം കാണാനാകുന്നത് കാളിദാസന്റെ കൃതിയിലാണ്. ക്ഷേത്രങ്ങളിൽ ആടുകയും പാടുകയും ചെയ്യുന്ന ഒരു വിഭാഗം സ്ത്രീകളെക്കുറിച്ച്‌ കാളിദാസൻ തന്റെ മേഘദൂതത്തിൽ അവതരിപ്പിക്കുന്നു. തുടർന്ന് ഭവിഷ്യ പുരാണവും അഗ്നി പുരാണവും ക്ഷേതങ്ങളിലെ നൃത്തക്കാരികളെക്കുറിച്ച് പറയുന്നുണ്ട്.

ദേവദാസികളുടെ ഉത്ഭവവും സാമൂഹ്യ സ്ഥിതിയും

ബുദ്ധ മതത്തിന്റെ അധപതനത്തിന് ശേഷം ചില ബുദ്ധ ഭിക്ഷുണികളാണ് ദേവദാസി സമ്പ്രദായത്തിനു തുടക്കമിട്ടത് എന്നൊരു വാദമുണ്ട്. ഇതെത്രത്തോളം ശരിയാണ് എന്നറിഞ്ഞു കൂടാ. ഭക്തിയുമായി ബന്ധപ്പെട്ടാണ് ദേവദാസി സമ്പ്രദായത്തിന്റെ തുടക്കം എന്നുറപ്പാണ്. ദേവദാസിയെന്നാൽ ദേവന്റെ ദാസി എന്നെ അർത്ഥമുള്ളൂ. ക്ഷേത്ര ദേവന്റെ ഭാര്യ എന്ന സ്ഥാനം പതിച്ചു നല്‍കി ക്ഷേത്ര നടത്തിപ്പുകൾക്കും ക്ഷേത്ര കലകളുടെ പ്രചാരണത്തിനും മറ്റുമായി കലാനിപുണകളായ സ്ത്രീകളെ നിയോഗിച്ചു. അവർ ക്ഷേത്രത്തിലെ പരമാധികാരികളായിരുന്നു. പുരാതന റോമാസാമ്രാജ്യത്തിൽ നിലവിലുണ്ടായിരുന്ന വെസ്ടൽ വിർജിനും ഏതാണ്ടിത് പോലെ തന്നെ ആയിരുന്നു എന്ന് അനുമാനിക്കാം. ദേവന്റെ ഭാര്യക്ക് വൈധവ്യം ഇല്ലാതിരുന്നതിനാൽ ഇവർ നിത്യസുമംഗലികൾ എന്നറിയപ്പെട്ടിരുന്നു.

സമൂഹത്തിലെ വിശേഷ ദിവസങ്ങളിലും വൈവാഹിക ചടങ്ങുകളിലും ഇവർ പ്രത്യേക ക്ഷണിതാക്കളായിരുന്നു. ഇവരുടെ മാലയിലെ ഒരു മുത്ത്‌ പുതുതായി വിവാഹിതയാകുന്ന പെണ്‍കുട്ടിയുടെ മാലയിൽ വെച്ച് കോർത്ത്‌ പിടിപ്പിക്കുന്നതും പതിവായിരുന്നു. ഇതിൽ നിന്നെല്ലാം സകല സൌഭാഗ്യങ്ങളുടെയും വിളനിലമായാണ് ദേവദാസികളെ കണക്കാക്കിയതെന്നു വായിച്ചെടുക്കാവുന്നതാണ്. ദേവദാസികളിലാരെങ്കിലും മരിച്ചാൽ ക്ഷേത്രത്തിൽ നിന്ന് പൂവും ചന്ദനവും അന്ത്യ കർമ്മങ്ങൾക്കായ് കൊടുത്തയയ്ക്കുകയും ക്ഷേത്രത്തിന്റെ അടുക്കളയിലെ തീയിൽ നിന്നും ചിത ജ്വലിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ ആദരസൂചകമായി നിത്യപൂജ പോലും മുടക്കി, പുലയാചരിച്ചു ഒരു ദിവസം ക്ഷേത്രം അടച്ചിടുകയും ചെയ്തിരുന്നു.

ഹൈന്ദവസമൂഹത്തിൽ ദേവദാസികൾ വളരെയേറെ ആദരിക്കപ്പെട്ടിരുന്നു. ഭാരതീയ ക്ഷേത്ര സംഗീതനൃത്ത കലകളെ പരിപോഷിപ്പിച്ചവർ ബഹുമതി ദേവദാസികൾക്ക് സ്വന്തമാണ്. ഭരതനാട്യം, കുച്ചിപുടി, ഒഡീസി എന്നീ നൃത്തകലകൾ ദക്ഷിണേന്ത്യയിലെ മഹാ സാമ്രാജ്യങ്ങളുടെ കീഴിൽ പരിപോഷിപ്പിക്കപെട്ടത്‌ ദേവദാസികളിലൂടെയാണ്‌. വിജയനഗരസാമ്രാജ്യത്തിന്റെ പതനത്തിനുശേഷം ഇസ്ലാമിക അക്രമികളിൽ നിന്നും രക്ഷപെട്ടോടി തിരുവിതാംകൂറിൽ അഭയം നേടിയ ദേവദാസികളാണ് മോഹിനിയട്ടം കേരളത്തിന്‌ സംഭാവന ചെയ്തത്. സംഗീതസാഗരത്തിന്റെ മറുകര കണ്ട ലതാ മങ്കേഷ്കർ, ആശാ ഭോസ്ലെ, എം. എസ്. സുബലക്ഷ്മി തുടങ്ങിയവർ ദേവദാസി കുടുംബങ്ങളിൽ ജനിച്ചവരാണ് എന്ന സത്യം അധികമാര്ക്കും അറിയില്ല.

ദേവദാസികൾ അവരുടെ പ്രതാപ കാലങ്ങളിൽ, ആറു മുതൽ പത്താം ശതകം വരെ, വേശ്യാ വൃത്തിയിൽ ഏർപ്പെട്ടിരുന്നതിന് തെളിവുകൾ ഇല്ല. എന്നാൽ കാലക്രമേണ ക്ഷേത്രങ്ങൾ ഇസ്ലാമിക അധിനിവേശത്തിനു വിധേയമായി നാശോന്മുഖമായതോടെ ദേവദാസികൾ വഴിയാധാരമായി. ഇതേ തുടർന്ന് അവരിൽ ചിലർക്ക് ശരീരം വിൽക്കേണ്ടി വന്ന സാഹചര്യം ഉണ്ടായതാകാം. എന്നാൽ ക്ഷേത്രത്തിനുള്ളിൽ അവർ ദേവന്റെ ദാസികൾ മാത്രമായിരുന്നു. ക്ഷേത്രത്തിനുള്ളിൽ വെച്ച് അവരെ നോക്കുകയോ സ്പർശിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നത് ക്ഷേത്രപരിസരം അശുദ്ധമാക്കുന്നതിനു തുല്യമായ പ്രവർത്തിയായി കരുതിയിരുന്നു.

ഇന്ന് കർത്താവിന്റെ മണവാട്ടികളായി അറിയപ്പെടുന്നവരുടെ സ്ഥാനമായിരുന്നു അന്ന് ദേവദാസികൾക്ക്. എന്നാൽ കർത്താവിന്റെ മണവാട്ടികൾക്കുള്ളതിലുമധികം സ്വാതന്ത്ര്യം ദേവദാസികൾക്ക് ഉണ്ടായിരുന്നു. കന്യാസ്ത്രീകൾ ജീവിതകാലം മുഴുക്കെ കന്യകളായി കഴിയാൻ വിധിക്കപ്പെട്ടവരാണ്. അവരിൽ ചിലരെങ്കിലും ലൈംഗിക അസംതൃപ്തി അനുഭവിക്കുന്നവരുമാണ് . എന്നാൽ ദേവദാസികൾക്ക് ഇഷ്ടപ്പെട്ട ഒരു പുരുഷനെ സ്വീകരിക്കുവാനും അവരിൽ നിന്നും സന്താനലബ്ധിയും സാധ്യമായിരുന്നു. അവരുടെ പരിപൂർണ്ണ സമ്മതമില്ലാതെ ഒരാൾക്കും അവരെ സമീപിക്കാനും സാധിച്ചിരുന്നില്ല. ഭഗവാനോടുള്ള പ്രേമത്തെ നൃത്തത്തിലൂടെയും സംഗീതത്തിലൂടെയും ആത്മാവിഷ്കാരം ചെയ്ത് അവതരിപ്പിക്കുവാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടായിരുന്നു.

ബ്രിട്ടിഷുകാർ ദേവദാസിവൃത്തി നിരോധിച്ചതെന്തിനെന്നു വ്യക്തമല്ല. പുരുഷകേന്ദ്രീകൃതമായ അബ്രഹമിക് സദാചാരചിന്താഗതിയാവാം ഇതിനു പ്രേരകമായ ഘടകം. എന്തായാലും ദേവദാസികളെ നിരോധിച്ചപ്പോഴും ഭാരതത്തിൽ വേശ്യാവൃത്തി സജീവമായി തന്നെ നിലവിലിരുന്നു എന്നതിന് സംശയമില്ല. ബ്രിട്ടിഷുകാർക്ക് വേശ്യാവൃത്തി നിരോധിക്കുക എന്നോരുദ്ദേശം ഇല്ലായിരുന്നു എന്ന് ഇതിൽ നിന്നും വ്യക്തമാണല്ലോ. ഉന്നത പദവികൾ വഹിച്ചിരുന്ന നിരവധി ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥർ വേശ്യാലയ നടത്തിപ്പുകാരായി ഉണ്ടായിരുന്നു എന്നും ഒരു വാദമുണ്ട്.

ഇത്രയധികം തെറ്റിദ്ധരിക്കപ്പെട്ട, വേട്ടയാടപ്പെട്ട മറ്റൊരു വിഭാഗവുമില്ല. ഭാരതീയ സംസ്കൃതിയിലെ ഭക്തിയിലൂടെയുള്ള കലയുടെ സമ്പൂർണ്ണ സമർപ്പണ ഭാവത്തെക്കുറിച്ച് അജ്ഞരായിരുന്ന വിക്ടോറിയൻ സദാചരമൂല്യാദിസ്ഥിതമായ ബ്രിട്ടിഷ് ഭരണകൂടം അവരെ Nautch girls എന്നൊരു വാക്കിൽ ഒതുക്കിക്കളഞ്ഞു. തുടർന്ന് ചരിത്രമെഴുതാൻ ചുമതലപ്പെട്ടവർ ചരിത്രത്തെ വളച്ചൊടിച്ചും സത്യത്തിനു നേരെ കണ്ണടച്ചും ദേവദാസികളെ ‘Sacred Prostitutes’ / ‘Temple Prostitutes’ എന്നോരോമനപ്പേര് നൽകി അവരെ അപമാനിക്കുകയും സമൂഹമധ്യത്തിൽ അപഹാസ്യരാക്കുകയും ചെയ്തു. നിരാലംബരായ , സ്വന്തമായി ഭൂമിയോ സമ്പത്തോ ഇല്ലാതിരുന്ന ഒരു കൂട്ടം സ്ത്രീകള് പെട്ടന്ന് ‘പരിഷ്കൃതരും നാഗരികരും വിദ്യാസമ്പന്നരുമായവരുടെ’ ആക്രമത്തിന് വിധേയരാകുകയും അവരനുഭവിച്ചു പോന്ന സാമൂഹിക ആനുകൂല്യങ്ങൾ ഇല്ലാതാകുകയും തെരുവിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്തു. ഇന്നും ആ പരമ്പരയിൽപ്പെട്ട നിരവധി സ്ത്രീകള് തെരുവിലാണ്. ഭാരതത്തിലെ പൈതൃക കലകൾ പടർന്ന് പന്തലിച്ചത് ഇവരിലൂടെ മാത്രമാണ്. ഭരതനാട്യവും മോഹിനിയാട്ടവും നമ്മുടെ കുട്ടികൾ ആടി തകർക്കുന്നുണ്ടെങ്കിൽ അതിലിവരുടെ സംഭാവന അളവറ്റതാണ്. ഒരു കൂട്ടം സ്ത്രീകളെ വിശുദ്ധ വേശ്യകളെന്നു മുദ്രകുത്തി സമൂഹത്തിൽ നിന്നകറ്റി നിർത്തിയിരിക്കുന്നതാണ് ദേവദാസി സമ്പ്രദായത്തിലും വലിയ അനാചാരം എന്ന് നമ്മുടെ സമൂഹം എന്നെങ്കിലും തിരിച്ചറിയുമോ?

പൗരോഹിത്യം

മറ്റു മതങ്ങളിൽ നിന്നന്യമായി ഹൈന്ദവ സംസ്കൃതിയെ സംബന്ധിച്ചെടുത്തോളം സ്ത്രീകളുടെ പൗരോഹിത്യം ഒരു പുതുമയുള്ള സംഗതിയല്ല. വേദങ്ങളിൽ സ്ത്രീപുരോഹിതരെ കുറിച്ചുള്ള പരമാർശം കാണാം. വേദകാലഘട്ടത്തിൽ യജ്ഞം നിർവഹിക്കുന്ന സ്ത്രീകൾ ഒരപൂർവ കാഴ്ചയല്ല. വൈദേശികാക്രമങ്ങൾ മൂലം സ്ത്രീകള്ക്ക് വേദ പഠനം നടത്താനാകാതെ പൗരോഹിത്യം കുറഞ്ഞ ഒരു സ്ഥിതിവിശേഷം സംജാതമായി എങ്കിലും ചില ക്ഷേത്രങ്ങളിൽ സ്ത്രീ പുരോഹിതരെ ഇന്നും കാണാൻ സാധിക്കും. കേരളത്തിൽ സ്ത്രീ പുരോഹിതയായിരിക്കുന്ന പ്രസിദ്ധ ക്ഷേത്രമാണ് മണ്ണാറശാല. 1986 മുതൽ 1996 വരെയുള്ള കാലഘട്ടങ്ങളിൽ ആറായിരത്തോളം സ്ത്രീകൾ പൌരോഹിത്യം പഠിച്ചു എന്നു ഭണ്ഡാർക്കർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ലെ Dr . വി. എൽ. മഞ്ജുൾ പറയുന്നു.

എന്നാൽ മറ്റു മതങ്ങള്ക്ക് സ്ത്രീകളുടെ പൗരോഹിത്യം യാതൊരു കാരണവശാലും അംഗീകരിക്കാൻ സാധിച്ചിരുന്നില്ല. ഇസ്ലാം മതം അതിനെക്കുറിച്ച് യാതൊരു പരാമർശവും നടത്താതിരിക്കുമ്പോൾ, ദുർമന്ത്രവാദികൾ എന്ന് മുദ്രകുത്തി ലക്ഷക്കണക്കിന്‌ സ്ത്രീകളെ ജീവനോടെ ചുട്ടു കൊന്ന വിച്ച് ഹണ്ട് എന്ന സമ്പ്രദായത്തിന്റെ ചരിത്രമാണ് ക്രിസ്തുമതത്തിന് പറയാനുള്ളത്.

No comments:

Post a Comment