ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 August 2019

ശ്രീരാമകൃഷ്ണ പരമഹംസൻ

ശ്രീരാമകൃഷ്ണ പരമഹംസൻ

ഇന്ത്യയിലെ ആധുനിക ആദ്ധ്യാത്മികാചാര്യൻ മാരിൽ ഏറ്റവും പ്രമുഖനായിരുന്നു ശ്രീരാമകൃഷ്ണ പരമഹംസൻ(ഫെബ്രുവരി 18, 1836 - ഓഗസ്റ്റ് 16, 1886). കൊൽക്കത്തക്കടുത്തുള്ള ഹൂഗ്ലിയിലെ കമാർപുക്കൂർ ഗ്രാമത്തിൽ ഒരു ദരിദ്ര ബ്രാഹ്മണ കുടുംബത്തിൽ 1836 ഫെബ്രുവരി 17-ന്‌ ആയിരുന്നു ജനനം. വൈഷ്ണവരായ ഖുദീറാം ചാറ്റർജി, ചന്ദ്രാദേവി എന്നിവരായിരുന്നു മാതാപിതാക്കൾ. പൂർവ്വാശ്രമത്തിലെ നാമം ഗദാധരൻ എന്നായിരുന്നു.

കുട്ടിക്കാലം മുതൽ തന്നെ ലൌകിക ജീവിതത്തിൽ വിരക്തി കാണിച്ച ഗദാധരന്‌ ആദ്ധ്യാത്മിക ചിന്തകളിൽ മുഴുകികഴിയാനായിരുന്നു കൂടുതൽ താൽപ്പര്യം. പതിനേഴാം വയസ്സിൽ പിതാവ്‌ മരിച്ചതിനേ തുടർന്ന് കൊൽക്കത്തയിൽ വിവിധക്ഷേത്രങ്ങളിൽ പൂജാരിയായി പോകേണ്ടി വന്നു. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി 24-ാ‍ം വയസ്സിൽ അഞ്ചുവയസ്സുള്ള ശാരദാദേവിയെ അന്നത്തെ നാട്ടുനടപ്പനുസരിച്ച്‌ വിവാഹം ചെയ്തു. കളിമട്ടു മാറാത്ത ശാരദ  വിവാഹ ചടങ്ങിനുശേഷം സ്വന്തം വീട്ടില്‍തന്നെയാണ് കഴിഞ്ഞിരുന്നത് -ശ്രീരാമകൃഷ്ണന്‍ ദക്ഷിണേശ്വരത്തുമായിരുന്നു. പ്രായപൂര്‍ത്തിയായതിനുശേഷം ഭര്‍ത്താവിനെ തേടി ദക്ഷിണേശ്വരത്തത്തെിയ ശാരദാദേവി ആ ധ്യാനനിര്‍ഭരമായ ജീവിതം കണ്ടപ്പോള്‍ അതിനെ അലങ്കോലപ്പെടുത്തി സാധാരണ കുടുംബ ജീവിതത്തിലേക്ക് രാമകൃഷ്ണനെ വലിച്ചിഴക്കാന്‍ തയാറായില്ല. ശാരദാദേവിയും പ്രാര്‍ഥനാ നിര്‍ഭരമായ മനസ്സോടെ ശ്രീരാമകൃഷ്ണരെയും അവിടത്തെ ഭക്തരെയും ശുശ്രൂഷിച്ച് ദക്ഷിണേശ്വരത്തു കഴിഞ്ഞുകൂടാന്‍ തീരുമാനിച്ചു. ഭാര്യ ഭര്‍ത്താവിന്‍െറ ശിഷ്യയാവുക എന്നത് ആധ്യാത്മിക ചരിത്രത്തില്‍ അപൂര്‍വമല്ല.

യാജ്ഞാവത്ക്യ മഹര്‍ഷിയുടെ പ്രധാന ശിഷ്യകള്‍ ഗാര്‍ഗി, മൈത്രേയി തുടങ്ങിയവര്‍ അദ്ദേഹത്തിന്‍െറ ഭാര്യമാരായിരുന്നു. ശ്രീബുദ്ധന്‍െറ ഭാര്യ യശോദയും മകന്‍ രാഹുലും അദ്ദേഹത്തിന് ശിഷ്യപ്പെട്ടിരുന്നു. മുഹമ്മദ് നബിയുടെ ഒന്നാമത്തെ അനുയായി അദ്ദേഹത്തിന്‍െറ ഒന്നാമത്തെ ഭാര്യയായ ഖദീജാബീവിതന്നെയായിരുന്നല്ളോ. ബ്രഹ്മാനന്ദ സ്വാമി ശിവയോഗിയുടെ ആദ്യ ശിഷ്യ അദ്ദേഹത്തിന്‍െറ സഹധര്‍മിണി തന്നെയായിരുന്നു.  പരമശിവന്‍ സഹധര്‍മിണിയായ പാര്‍വതിക്ക് ഉപദേശിച്ച ജ്ഞാനശാസ്ത്രമാണ് അധ്യാത്മ രാമായണം. ആധ്യാത്മിക ചരിത്രത്തിലെ ഈ രീതിയുടെ ഉത്തമ ദൃഷ്ടാന്തമായിരുന്നു ശ്രീരാമകൃഷ്ണരുടെയും ശാരദാ ദേവിയുടെയും ജീവിതം.

1866-ൽ ദക്ഷിണേശ്വരത്തെ കാളി ക്ഷേത്രത്തിൽ പൂജാരിയായി. ഭൈരവി, ബ്രാഹ്മണി, തോതാപുരി, എന്നിവരിൽ നിന്ന് ഹിന്ദുമതത്തെകുറിച്ച്‌ കൂടുതൽ പഠിച്ചു. ക്ഷേത്രത്തിലെ സാധനാ തപസ്യകളിലൂടെ ഗദാധര്‍ ശ്രീരാമകൃഷ്ണ പരമ ഹംസരാവുകയും അനേകം സത്യാന്വേഷകരുടെ അറിവിനായുള്ള വിശപ്പ് പരിഹരിച്ചുകൊടുക്കുന്ന ജ്ഞാനഗുരുവായി അംഗീകാരം നേടുകയും ചെയ്തു. 

കാളീ ദേവിയെ സ്വന്തം മാതാവയി കണ്ട്‌ പൂജിച്ച അദ്ദേഹത്തിന്‌ തന്റെ ഭാര്യയായ ശാരദാദേവി പോലും കാളീമാതാവിന്റെ പ്രതിരൂപമായിരുന്നു. 1881-ൽ തന്നെ കാണാനെത്തിയ നരേന്ദ്രൻ എന്ന യുക്തിവാദിയായ ചെറുപ്പക്കാരനായിരുന്നു പിന്നീട്‌ സ്വാമി വിവേകാനന്ദനായിമാറിയത്‌. ഈശ്വരസാക്ഷാത്കാരത്തിന്‌ മതങ്ങളല്ല, കർമ്മമാണ്‌ പ്രധാനം എന്നു കരുതിയ ശ്രീരാമകൃഷ്ണൻ സൂഫി മതത്തിന്റെയും, ക്രിസ്ത്യൻ, ഇസ്ലാം മതത്തിന്റെയും ഒക്കെ പാതയിലൂടെ ചരിച്ചിട്ടുണ്ട്‌. ശ്രീരാമകൃഷ്ണ പരമഹംസരുടെ ജീവിതം ലോകത്തിനു നല്‍കിയ സംഭാവനയെന്ത്?  ഈ ചോദ്യത്തിന് ഒട്ടും സംശയമില്ലാതെ നല്‍കാവുന്ന മറുപടി ‘സ്വാമി വിവേകാനന്ദന്‍’ എന്നതാണ്. സ്വാമി വിവേകാനന്ദ ജീവിതം വാര്‍ത്തെടുത്ത് ലോകത്തിനായി സംഭാവനചെയ്തു എന്നതുതന്നെയാണ് ശ്രീരാമകൃഷ്ണന്‍ ലോകത്തിനു നല്‍കിയ ഏറ്റവും വലിയ സംഭാവന.  

വിവേകാനന്ദന്റെ ജീവിതത്തിലുണ്ടായ അതിശയകരമായ ഒരു സംഭവം പറയാം. അദ്ദേഹത്തിന്റെ അമ്മ കഠിനരോഗം ബാധിച്ച് മരണശയ്യയില്‍ കഴിയുന്ന സമയത്ത് പെട്ടെന്ന് വിവേകാനന്ദന് ഒരു ഉണര്‍വ്വുണ്ടായി - അമ്മയ്ക്ക് വേണ്ട മരുന്നുകളോ ഭക്ഷണമോ വാങ്ങിക്കൊടുക്കുവാനുള്ള പണം കയ്യിലില്ല. കലശലായ രോഗം ബാധിച്ച് കിടക്കുന്ന തന്റെ അമ്മയെ ശുശ്രൂഷിക്കുവാന്‍പോലും തനിക്ക് കഴിവില്ലാതെ പോയല്ലോ എന്ന ആധി അദ്ദേഹത്തെ സ്വയം തപിപ്പിച്ചു. വിവേകാനന്ദനെപ്പോലെ ശാന്തനായ ഒരാള്‍ കുപിതനായി എന്നു പറഞ്ഞാല്‍, ഈ സംഭവം അദ്ദേഹത്തിനെ ശരിക്കും ഉലച്ചുകളഞ്ഞു എന്നുവേണം മനസ്സിലാക്കേണ്ടത്. കോപിഷ്ടനായ ഈ അവസ്ഥയില്‍ അദ്ദേഹം നേരെ പരമഹംസരുടെ അടുത്തേക്കുതന്നെ പോയി. പോകാനായി വേറൊരിടം ഇല്ലായിരുന്നു.

വിവേകാനന്ദന്‍ ശ്രീരാമ പരമഹംസനോട് പറഞ്ഞു: “ഈ ബുദ്ധിശൂന്യവും നിരര്‍ത്ഥകവുമായ ആത്മീയതയും മറ്റും എന്നെ എങ്ങോട്ടാണ് വലിച്ചിഴച്ച് കൊണ്ടുപോകുന്നത്? എനിക്കൊരു ജോലി ഉണ്ടായിരുന്നെങ്കില്‍, അതിനനുസരിച്ച് ചെയ്യേണ്ടതെന്താണോ ഞാനത് ചെയ്യുമായിരുന്നു. എങ്കില്‍പിന്നെ ഇന്നെന്റെ അമ്മയെ ശുശ്രൂഷിക്കാമായിരുന്നു. അമ്മയ്ക്കു വേണ്ട മരുന്നും ഭക്ഷണവും കൊടുക്കാനും, സാന്ത്വനം നല്‍കുവാനും കഴിയുമായിരുന്നു. ഈ ആത്മീയത എന്നെ എവിടെയാണ് കൊണ്ട് ചാടിച്ചിരിക്കുന്നത്?”

പരമഹംസന്‍ ഒരു പരമ കാളീഭക്തനായിരുന്നു, വീട്ടില്‍തന്നെ ഒരു കാളീവിഗ്രഹം വച്ച് പൂജിച്ചിരുന്നു. അദ്ദേഹം വിവേകാനന്ദനോട് പറഞ്ഞു: “നിന്റെ അമ്മയ്ക്ക് ആഹാരവും മരുന്നും ആവശ്യമുണ്ട് അല്ലെ? ശരി, നിനക്കെന്താണ് വേണ്ടതെന്നു വച്ചാല്‍ അമ്മയുടെ (കാളിയുടെ) അടുത്തുപോയി അത് ചോദിച്ചുകൂടെ?”

അത് ഒരു നല്ല ആശയമാണല്ലോ എന്ന്‍ വിവേകാനന്ദന് തോന്നി. ഉടന്‍ കാളി ക്ഷേത്രത്തിലേക്ക് കടന്നുചെന്നു. ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞു പുറത്തേക്ക് വന്ന വിവേകനന്ദനോടായി പരമഹംസന്‍ ചോദിച്ചു:

“ആഹാരവും പണവും അല്ലാതെ നിന്റെ അമ്മക്ക് വേണ്ടതായ മാറ്റാവശ്യങ്ങള്‍കൂടി കാളിയമ്മയോടു നീ ചോദിച്ചുവൊ?”

വിവേകാനന്ദന്‍ പറഞ്ഞു: “ഇല്ല ഗുരോ, ഞാന്‍ മറന്നുപോയി.”

ഇതുകേട്ട ശ്രീരാമ പരമഹംസന്‍ പറഞ്ഞു, “വീണ്ടും അകത്തുപോയി ചോദിക്കൂ.”

വിവേകാനന്ദന്‍ വീണ്ടും അകത്തുപോയി, നാലുമണിക്കൂര്‍ കഴിഞ്ഞ് പുറത്തേക്ക് വന്നപ്പോള്‍ പരമഹംസന്‍ ആരാഞ്ഞു: “നീ അമ്മയോട് എല്ലാം ചോദിച്ചുവോ?”

“ഇല്ല, മറന്നുപോയി" വിവേകാനന്ദന്‍ മറുപടിയായി പറഞ്ഞു.

രാമകൃഷ്ണ പരമഹോസന്‍ പറഞ്ഞു: “അകത്തേക്ക് ഒരിക്കല്‍ കൂടി പോകൂ. ഇത്തവണ ആവശ്യമുള്ളത് ചോദിക്കാന്‍ മറക്കരുത് കേട്ടോ.”

വിവേകാനന്ദന്‍ ക്ഷേത്രത്തിനകത്തേക്ക് പോയി ഏതാണ്ട് എട്ടുമണിക്കൂറോളം കഴിഞ്ഞു പുറത്തേക്ക് വന്നപ്പോള്‍ പരമഹംസന്‍ വീണ്ടും ചോദിച്ചു, “നീ അമ്മയോടെല്ലാം ചോദിച്ചുവോ?”

വിവേകാനന്ദന്‍ ഇത്തവണ പറഞ്ഞത് ഇപ്രകാരമാണ്, “ഇല്ല, ഞാന്‍ ഒന്നും ചോദിക്കുകയില്ല, ഒന്നും ചോദിക്കേണ്ട ആവശ്യവുമില്ല.”

അതിനുള്ള പരമഹംസന്റെ ഉത്തരം ഇങ്ങനെയായിരുന്നു, “വളരെ നല്ലത്. ഇന്ന്‍ കാളിയുടെ മുമ്പില്‍ചെന്ന് നീ എന്തെങ്കിലും ചോദിച്ചിരുന്നുവെങ്കില്‍ നീയും ഞാനും തമ്മിലുള്ള ബന്ധത്തിന്റെ അവസാനദിനമായിരുന്നേനെ. പിന്നീട് നിന്റെ മുഖത്തേക്ക് പോലും ഞാന്‍ നോക്കുകയില്ലായിരുന്നു, കാരണം മേല്‍പ്പറഞ്ഞപോലെ എന്തെങ്കിലുമൊക്കെ ചോദിച്ചുവാങ്ങുന്ന വിഡ്ഢിക്ക്, ജീവിതം എന്താണെന്നതിനെപ്പറ്റി ഒരു തുമ്പും ഉണ്ടായിരിക്കുകയില്ല, അതു തന്നെ. അപ്രകാരം ഈശ്വരന്റെ മുന്നില്‍ കെഞ്ചി കൈനീട്ടി വാങ്ങുന്ന ഒരുവന്‍, ജീവിതത്തിന്റെ അടിസ്ഥാനതത്വം എന്താണെന്ന് പോലും മനസ്സിലാക്കിയിട്ടില്ലാത്ത ഒന്നിനും കൊള്ളരുതാത്ത ജീവനോടെയുള്ള വെറുമൊരു രൂപം മാത്രമായിരിക്കും.

"പ്രാര്‍ത്ഥനാ നിരതത" എന്നത് ഒരു ഗുണവിശേഷമാണ്. പ്രാര്‍ത്ഥനാനിരതനായിരിക്കുക എന്ന്‍ പറഞ്ഞാല്‍ ആരാധനാ നിമഗ്നനാവുക എന്നാണ് അര്‍ത്ഥമാക്കുന്നത്. അപ്രകാരമായിരിക്കുക എന്നത് ഒരു മഹത്കാര്യമാണ്, പക്ഷെ അതില്‍നിന്നും നിങ്ങള്‍ക്കെന്തെങ്കിലും കിട്ടും എന്ന പ്രതീക്ഷയിലാണ് പ്രാര്‍ഥിക്കുന്നതെങ്കില്‍ തെറ്റി. അത്തരത്തിലുള്ള പ്രാര്‍ത്ഥനയില്‍ നിന്ന് ഒരു പ്രയോജനവും കിട്ടുകയില്ല.

ഒരിക്കൽ വിവേകാനന്ദന്‍ രാമകൃഷ്ണ പരമഹംസന്റെ അടുക്കല്‍ എത്തി ചോദിച്ചു, “എപ്പോള്‍ നോക്കിയാലും ദൈവം, ദൈവം എന്ന്‍ നിങ്ങള്‍ പറയുന്നുണ്ടല്ലോ, അതിന് വല്ല തെളിവും ഉണ്ടോ? ഉണ്ടെങ്കില്‍ ആ തെളിവ് എനിക്ക് കാണിച്ചുതരുമോ?”

എന്നാല്‍ ശ്രീ രാമകൃഷ്ണനാകട്ടെ വിദ്യാഭ്യാസമില്ലാത്ത, പണ്ഡിതനല്ലാത്ത ഒരു അദ്ധ്യാത്മിക ദാര്‍ശികന്‍, അഥവാ മിസ്റ്റിക്ക് ആയിരുന്നതുകൊണ്ട് അദ്ദേഹം പറഞ്ഞത്, "ഞാന്‍ തന്നെയാണ് അതിന് തെളിവ്,” എന്നാണ്. വിവേകാനന്ദന് ഈ ഉത്തരം തികച്ചും വികലമായതായോ, ചിത്തഭ്രമം ഉളവാക്കുന്നത് പോലെയോ ഒക്കെ തോന്നി. ഇതിനുത്തരമായി ആന്തരികമായ ബൌദ്ധികതലത്തിലുള്ള ഒരു വ്യാഖ്യാനമാണ് വിവേകാനന്ദന്‍ പ്രതീക്ഷിച്ചത്. ആയതുകൊണ്ട് എന്തുപറയണമെന്ന്‌ വിവേകാനന്ദന് അറിയില്ലായിരുന്നു. ഈശ്വരന്‍ എന്ന സങ്കല്പത്തിന് തെളിവായി സാധാരണ പറയാറുള്ളത് ഒരു വിത്ത് മുളച്ചുവരുന്നതിനെ പറ്റിയോ അല്ലെങ്കില്‍ ഗ്രഹങ്ങള്‍ സ്ഥാനം തെറ്റാതെ ആകാശത്ത് കറങ്ങിക്കൊണ്ടിരിക്കുന്ന അത്ഭുത പ്രതിഭാസത്തെപ്പറ്റിയോ ഒക്കെയാണ്, പക്ഷെ ശ്രീ രാമകൃഷ്ണന്‍ പറഞ്ഞതോ 'ഞാന്‍ തന്നെയാണ് ഈശ്വരന്‍ ഉണ്ടെന്നതിന് തെളിവ്,' എന്നാണ്. എന്തുപറയണമെന്നറിയാതെ വിവേകാനന്ദന്‍ സ്ഥലം വിടുകയായിരുന്നു.

കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് വീണ്ടും പോയി ചോദിച്ചു, “അങ്ങേയ്ക്ക് ദൈവത്തെ ഒന്നെനിക്ക് കാണിച്ചുതരാന്‍ കഴിയുമോ?” എന്ന്.

ഇതിനു മറുപടിയായി ശ്രീ രാമകൃഷ്ണ പരമഹംസന്‍ പറഞ്ഞു: “നിനക്ക് ദൈവത്തെ കാണുന്നതിനുള്ള ധൈര്യം ഉണ്ടോ?”

വിവേകാനന്ദന്‍ പറഞ്ഞു, "ഉണ്ട്." കാരണം, അവന്റെ മനസ്സിനെ സദാ മഥിച്ചുകൊണ്ടിരുന്ന ഒരേയൊരു പ്രശ്നം അതുതന്നെയായിരുന്നു.

ശ്രീ രാമകൃഷ്ണന്‍ തന്റെ കൈ വിവേകാനന്ദന്റെ നെഞ്ചില്‍ വച്ചു. ഉടനെ വിവേകാനന്ദന്‍ ഒരു സമാധി അവസ്ഥയിലേക്ക് വഴുതി വീണു, മാനസിക പരിമിതികല്‍ക്കപ്പുറമായിരുന്ന ഒരവസ്ഥ. അതേ നിലയില്‍ മണിക്കൂറോളം ലയിച്ചുപോയി. ആ നിലയില്‍ നിന്നും വിവേകാനന്ദന്‍ പുറത്തേക്ക് വന്നപ്പോള്‍ ആ പഴയ വിവേകാനന്ദന്‍ എന്നന്നേയ്ക്കുമായി മാഞ്ഞുപോയിരുന്നു. അതിനുശേഷം തന്റെ ജീവിതകാലം മുഴുവനും വേറെയൊരു ചോദ്യവും വിവേകാനന്ദന്‍ തന്റെ ഗുരുവിനോട് ചോദിച്ചിട്ടില്ല.

നിങ്ങള്‍ ഒരുറച്ച ഭക്തനല്ല എങ്കില്‍ ആത്മീയ ജീവിതം നിങ്ങള്‍ക്കുമുമ്പില്‍ തുറക്കപ്പെടാന്‍ പാടില്ല, മറിച്ച് അത് നിങ്ങള്‍ക്കുമുമ്പില്‍ തുറക്കപ്പെട്ടാലോ, അതു നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും വിനാശമായേ ഭവിക്കുകയുള്ളു. മുന്‍കാലങ്ങളില്‍ ഭാരതീയ ഗുരുക്കന്‍മാര്‍ ഭക്തിയില്ലാത്തവര്‍ക്ക് ആത്മീയജ്ഞാനം ഒരിക്കലും പകര്‍ന്നുകൊടുക്കാറില്ലായിരുന്നു.

പ്രത്യക്ഷപ്രമാണത്തില്‍ വിശ്വാസമര്‍പ്പിക്കുകയും വിശ്വാസപ്രമാണങ്ങളെ വെല്ലുവിളിക്കുകയും ചെയ്യുന്ന ആധുനിക യുഗത്തില്‍, മതസിദ്ധാന്തങ്ങള്‍ക്ക് പ്രാമാണികത വീണ്ടെടുത്തത് രാമകൃഷ്ണനാണ്. 1886 ഓഗസ്റ്റ് 16ന് 50 ആം വയസ്സിൽ  ശ്രീരാമകൃഷ്ണ പരമഹംസന്‍ മഹാസമാധിയായത്.

No comments:

Post a Comment