ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 August 2019

വാത്മീകി രാമായണത്തിലെ ശ്വാനന്റെ കഥ

വാത്മീകി രാമായണത്തിലെ ശ്വാനന്റെ കഥ

രാവണനിഗ്രഹത്തിനു ശേഷം ശ്രീരാമൻ അയോധ്യ വാഴുന്ന സമയം. ശ്രീരാമന്റെ നിർദേശപ്രകാരം ലക്ഷ്മണൻ പതിവായി  ഗോപുരവാതിൽക്കലെത്തി 'കാര്യാർത്ഥികളുണ്ടോ 'എന്ന് തിരക്കുമായിരുന്നു. എല്ലാം കൊണ്ടും  തൃപ്തരായ ജനങ്ങൾക്ക്‌  ഒരു കാര്യസാധ്യത്തിനു വേണ്ടിയും ഗോപുരവാതിൽക്കലെത്തേണ്ടി വന്നിട്ടില്ല.

പക്ഷെ പതിവിനു വിപരീതമായി ഒരിക്കൽ ലക്ഷ്മണന് മറുപടി കിട്ടി. അതാവട്ടെ ഒരു ശ്വാനനും. ആദ്യം ലക്ഷ്മണൻ ഒന്നമ്പരന്നു, വേഗം ഓടി രാമസന്നിധിയിലെത്തി കാര്യം പറഞ്ഞു. 'ഒരു ശ്വാനനാണ് ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവരുന്നതെങ്ങനെ?' എന്ന സംശയവും ലക്ഷ്മണൻ രാമനോട് ചോദിച്ചു.

രാമൻ പറഞ്ഞു :"നിനക്ക് ഈവിധം സംശയം തോന്നേണ്ട കാര്യമെന്താണ്? കാര്യാർത്ഥിയായി വരുന്ന ഏവരും എനിക്ക് ഒരുപോലെയാണ്. വേഗം അവനെ ഉള്ളിലോട്ടു കൂട്ടിക്കൊണ്ടു വരൂ.

ശ്വാനൻ വന്നു. രാമൻ കാര്യം അന്വേഷിച്ചു. ശ്വാനൻ പറഞ്ഞു :"പ്രഭോ, എന്നെ ഒരു ബ്രാഹ്മണൻ അകാരണമായി പ്രഹരിച്ചു. ധർമ്മാത്മാവായ അങ്ങ് ഭരിക്കുന്ന ഈ രാജ്യത്ത് നടന്ന ഈ അനീതിയുടെ കാരണം അന്വേഷിച്ച് എത്രയും വേഗം ആ ബ്രാഹ്മണനെ ശിക്ഷിക്കണം."

രാമൻ പെട്ടന്ന് തന്നെ ബ്രാഹ്മണനെ വിളിച്ചു വരുത്തി. സഭയിൽവെച്ചുതന്നെ കാരണം പറയാൻ ആവശ്യപ്പെട്ടു. ബ്രാഹ്മണൻ പറഞ്ഞു :"പ്രഭോ, തെറ്റുപറ്റിപ്പോയി. ഞാൻ താപസവൃത്തിയോടെ ജീവിക്കുന്നവനാണ്. ഞാൻ ഭിക്ഷാടനത്തിനായി ഇറങ്ങുകയായിരുന്നു. ഞാൻ ആശ്രമത്തിൽനിന്നിറങ്ങി വരുമ്പോൾ ഈ ശ്വാനൻ എനിക്ക് എതിരായി വഴിക്കുകുറുകെ കിടന്നു. പെട്ടന്നുണ്ടായ കോപം മൂലം കയ്യിൽകിട്ടിയ വടിയെടുത്ത് ഞാൻ പ്രഹരിച്ചു. അങ്ങെന്നെ ശിക്ഷിച്ചു കൊള്ളൂ. ആ പാപം ഇവിടെ തീരട്ടെ. പിന്നീടുള്ള നരകഭയത്തെപ്പറ്റി എനിക്ക് വിഷമിക്കേണ്ടി വരില്ലല്ലോ. "

ആ ബ്രാഹ്മണനെ അപരാധിയായി കണക്കാക്കരുതെന്നും ശിക്ഷ വിധിയ്ക്കേണ്ട ആവശ്യമില്ല എന്നും പണ്ഡിതന്മാരും പൗരപ്രമുഖരും ആചാര്യരും ഒരുപോലെ പറഞ്ഞു. പക്ഷെ ആ ശ്വാനന് മാത്രം ബ്രാഹ്മണനോട് ക്ഷമിക്കാനായില്ല.

ശ്രീരാമന് ശ്വാനന്റെ മനസ്സിൽ എന്താണെന്ന് മനസ്സിലായി. ശ്രീരാമൻ പറഞ്ഞു:"എല്ലാവരും പറയുന്നത് നീ കേട്ടില്ലേ? എനിക്ക് ആശയക്കുഴപ്പം ഉണ്ടായിരിക്കുന്നു. ഒരു കാര്യം ചെയ്യാം !! ഇദ്ദേഹത്തിന് എന്തു ശിക്ഷയാണ് കൊടുക്കേണ്ടതെന്നു നീ പറയൂ. ഉചിതമെങ്കിൽ ഞാനത് നടപ്പിലാക്കാം.

എല്ലാവരും ശ്വാനന്റെ വാക്കുകൾക്ക്‌ കാതോർത്തു. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ശ്വാനൻ പറഞ്ഞു :"പ്രഭോ, ഈ ബ്രാഹ്മണന് കുലപതി എന്ന സ്ഥാനം കൊടുക്കൂ. അതാണ് ഇദ്ദേഹത്തിനുള്ള ശിക്ഷ. "

ശ്വാനൻ പറഞ്ഞത് പോലെ ബ്രാഹ്മണനെ കുലപതിയായി അഭിഷേകം ചെയ്ത് ആനപ്പുറത്തേറ്റി സർവ്വസന്നാഹങ്ങളോടെ യാത്രയാക്കി.

ഇത് ആ ബ്രാഹ്മണന് കൊടുത്ത അനുഗ്രഹമാണോ ശിക്ഷയാണോ എന്ന സംശയം എല്ലാവർക്കുമുണ്ടായി.

എല്ലാവരുടെയും സംശയത്തിന് മറുപടിയായി ശ്വാനൻ പറഞ്ഞു :"ആരും സംശയിക്കേണ്ട. ഇതിന് മുൻപ് ഞാനായിരുന്നു കുലപതി. യാതൊരു അധർമ്മവും കൂടാതെ എല്ലാവരുടെയും ഹിതം മാത്രംനോക്കി സ്വാർത്ഥത ഒട്ടുമില്ലാതെയാണ് ഞാൻ പ്രവൃത്തികൾ ചെയ്തത്. എന്നിട്ടും എവിടെയൊക്കെയോ ഞാൻ പോലുമറിയാതെ ചെയ്ത പിഴവുകൾ കാരണം ഞാനീ അവസ്ഥയിലെത്തി. അപ്പോൾ മുൻകോപിയായ ആ ബ്രാഹ്മണന്റെ കാര്യം പറയണോ? ക്രോധം ധർമ്മം ത്യജിക്കാൻ കാരണമാകും. അധർമ്മിയായ ഒരുവൻ തനിക്ക് കിട്ടിയ സ്ഥാനം ദുരുപയോഗം ചെയ്താൽ അവന്റെ പതിന്നാലു തലമുറവരെ സമൂഹത്തിൽ ഒറ്റപ്പെടും. അധർമ്മിയായി സ്വാർത്ഥതയോടെ ബ്രഹ്മസ്വത്തിലും ദേവസ്വത്തിലും കണ്ണുവെച്ചാൽ പോലും അവീചി എന്ന നരകത്തിൽ പ്രവേശിക്കും. ഇതിൽ വലിയ ശിക്ഷ ആ ബ്രാഹ്മണന് കൊടുക്കാൻ കഴിയില്ല."

ഒരു മനുഷ്യന്റെ ക്രോധവും എടുത്തുചാട്ടവും അവനെ എത്രമാത്രം അധഃപതിപ്പിക്കുമെന്ന ഗുണപാഠം ഈ കഥയിലുണ്ട്. ഒരു ശ്വാനന്റെ വാക്കിന് പോലും വിലകൽപ്പിക്കുന്ന രാമനെന്ന രാജാവിന്റെ പ്രഭാവത്തെയും നമുക്ക് ഈ കഥയിൽ കാണാം.

No comments:

Post a Comment