ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

29 August 2019

ശ്രീ മൃദംഗശൈലേശ്വരി ദുർഗ്ഗാ ക്ഷേത്രം - മുഴക്കുന്ന്

ശ്രീ മൃദംഗശൈലേശ്വരി ദുർഗ്ഗാ ക്ഷേത്രം - മുഴക്കുന്ന്

അസാധ്യ കാര്യങ്ങൾ പോലും ഇവിടെ പ്രാർഥിച്ചാൽ നടക്കുമെന്ന് വിശ്വസിക്കുന്ന ഒരു അപൂർവ്വ ക്ഷേത്രമാണ് കണ്ണൂർ ജില്ലയിലെ തലശേരി മുഴക്കുന്നത്തുള്ള ഈ ദുർഗ്ഗാക്ഷേത്രം.

പരശുരാമൻ പ്രതിഷ്ഠിച്ച 108 ദുർഗാക്ഷേത്രങ്ങളിൽ ഒന്നാണിത്. രണ്ട് ഭാവത്തിലാണ് ദേവീ സങ്കൽപം മൃദംഗശൈലേശ്വരിയും ശ്രീപോർക്കിലിയും.

കലാവാസനകൾ വളരാനായി ഈ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ഉത്തമമാണ്. അന്തരിച്ച സംഗീത സംവിധായകൻ വി.ദക്ഷിണാമൂർത്തി സ്വാമികൾ ഇവിടത്തെ സ്ഥിരം സന്ദർശകനായിരുന്നു.

പഞ്ചലോഹ നിർമ്മിതമായ വിഗ്രഹത്തിന് വളരെ ശക്തിയുണ്ട്. ഇവിടെ അഭിഷേകം ചെയ്ത തീർഥം കുടിച്ചാൽ മാറാരോഗങ്ങൾ വരെ മാറും എന്ന് പറയപ്പെടുന്നു.

മഹാകവി ഉള്ളൂരിന്റെ മഹാകാവ്യമായ ഉമാകേരളം രചിക്കാൻ പ്രചോദനമായത് ഈ ക്ഷേത്രമാണ് എന്നും കരുതുന്നു. പി കുഞ്ഞിരാമൻ പഴശിരാജയെ വർണിക്കുന്ന കവിതയാണ് പുരളിമലയിലെ പൂമരങ്ങൾ.

പുരളിമല ആസ്ഥാനമാക്കി ഹരിശ്ചന്ദ്ര പെരുമാൾ സ്ഥാപിച്ച രാജവംശമാണ് പിൽക്കാലത്ത് മലബാർ കോട്ടയം രാജവംശമായി അറിയപ്പെടുന്നത്, ഈ പരമ്പരയിലാണ് പഴശ്ശിരാജയും.

അദ്ദേഹത്തിന്റെ കുടുംബ പരദേവതയാണ് ഈ ദേവി. യുദ്ധത്തിന് പോകും മുൻപ് ദേവിക്ക് ഗുരുതിയും വഴിപാടുകളും നടത്തുക ഇവിടെ പതിവായിരുന്നു.

രാമനാട്ടത്തെ പരിഷ്ക്കരിച്ചാണ് കഥകളി ചിട്ടപ്പെടുത്തിയത് കോട്ടയം തമ്പുരാനാണ്. ലോകത്തെവിടെയും കഥകളി ആടിയാൽ പാടുന്ന വന്ദനശ്ലോകം ഈ ക്ഷേത്രത്തിലെ ദേവിയുടെ ധ്യാന ശ്ലോകമാണ്.

ക്ഷേത്രകുളത്തിൽ നിന്നും ദേവി ഉയർന്നുവെന്നാണ് കഥകളിയുടെ സ്ത്രീരൂപം രാജാവിന് മനസിലാക്കി കൊടുത്തു എന്ന് ഐതിഹ്യം.

ഇവിടെ അടുത്തു തന്നെയാണ് പിണ്ഡാലി കളരി ക്ഷേത്രം പഴശ്ശിരാജ ഉൾപ്പെടെയുള്ളവർ ഇവിടുത്തെ കളരിയിലാണ് ആയുധമുറകൾ പഠിച്ചത്. തിരുവിതാംകൂറിലെ മാർത്താണ്ഡവർമ്മയും ഇവിടെ കളരി പഠിച്ചിരുന്നു.

ദേവിയുടെ ഉപദേവൻമാരായി മഹാഗണപതിയും ദക്ഷിണാമൂർത്തിയും അമൃതകലശമേന്തിയ ശാസ്താവും നാഗവുമാണ് ഉള്ളത്. നവരാത്രിയും മീനമാസത്തിലെ പൂരവും ആണ് ഇവിടത്തെ ഉത്സവങ്ങൾ. മകരസംക്രാന്തിയും വിശേഷ ദിവസമായി ആഘോഷിക്കുന്നു.

ഇത്രയൊക്കെ പ്രത്യേകതകൾ ഉള്ള ക്ഷേത്രം ഇന്നും പുരാതനമായ രീതിയിലാണ് നിലകൊള്ളുന്നത്.

ഇവിടത്തെ വിഗ്രഹം മൂന്ന് പ്രാവശ്യം മോഷണം പോയിട്ടുണ്ട്. മൂന്ന് തവണയും കള്ളന്മാർക്ക് പാതി വഴിയിൽ അത് ഉപേക്ഷിക്കേണ്ടിവന്നു.

വിഗ്രഹം മോഷ്ടിച്ച ഉടനെ അവർക്ക് സ്ഥലകാല ഭ്രമം സംഭവിച്ചു. തെക്ക് വടക്ക് കിഴക്ക് പടിഞ്ഞാറ് ഏതാണ് എന്ന് അറിയാൻ വയ്യാത്ത അവസ്ഥ. അതിനാൽ തന്നെ അതുമായി എങ്ങോട്ടാണ് പോകുന്നത് എന്നുപോലും അറിയാതെ ആകുന്നു. പിന്നെ നിയന്ത്രണമില്ലാതെ മലമൂത്രവിസർജ്ജനം നടക്കുന്നു. അങ്ങനെ വശം കെട്ട് ആണ് മൂന്ന് പ്രാവശ്യവും ഈ വിഗ്രഹം ഉപേക്ഷിച്ച് പോയത്.

പൊലീസിനെ ഒരു പ്രാവശ്യം കള്ളന്മാർ തന്നെ വിളിച്ചു പറഞ്ഞു സംഭവവും ഇതിൽപെടുന്നു എന്നതും അത്ഭുതമായി ഭക്തജനങ്ങൾ
സാക്ഷ്യപ്പെടുത്തുന്നു.

കഥകളിയിലെ പ്രസിദ്ധ വന്ദനശ്ലോകമായ മാതംഗാനനമബ്ജവാസരമണീം... എന്ന കാവ്യം ഇവിടെ വെച്ചാണത്രേ രചിച്ചത്. ഇത് ക്ഷേത്രത്തിലെ ആരാധനാമൂർത്തിയായ പോർക്കലി ഭഗവതിയെ സ്തുതിക്കുന്നതാണ്. ശ്ലോകം ഇങ്ങനെ:

മാതംഗാനനമബ്‌ജവാസരമണീം ഗോവിന്ദമാദ്യം ഗുരും
വ്യാസം പാണിനി ഗർഗ്ഗനാരദ കണാദാദ്യാൻമുനീന്ദ്രാൻ ബുധാൻ
ദുർഗ്ഗാം ചാപി മൃദംഗശൈലനിലയാം ശ്രീ പോർക്കലീ മിഷ്ടദാം
ഭക്ത്യാ നിത്യമുപാസ്മഹേ സപദി ന: കുർവ്വന്ത്വമീ മംഗളം

ക്ഷേത്രസമീപത്തായി തന്നെ കേരളവർമ്മ പഴശ്ശിരാജാവിന്റെ ഒരു പൂർണകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.

ദേവലോകത്തു നിന്ന് ഈ പ്രദേശത്ത് പണ്ടെന്നോ ഒരു മിഴാവു വന്നു വീണുവെന്നു പഴമൊഴി. മിഴാവ് അഥവാ മൃദംഗം വീണസ്ഥലമാണു പിന്നീട് മൃദംഗശൈലനിലയം എന്നായി മാറിയത്. പിന്നീടത് മിഴാവു കുന്ന് എന്നും അറിയപ്പെട്ടു തുടങ്ങി. കാലക്രമത്തിൽ അതു മാറി മിഴാക്കുന്ന് – മൊഴക്കുന്ന് എന്നിങ്ങനെ ഇന്നത്തെ മുഴക്കുന്ന് എന്ന പേരിൽ എത്തി നിൽക്കുന്നു.

ക്ഷേത്രത്തിനകത്ത് അല്പം കുഴിഞ്ഞിരിക്കുന്ന ഭാഗത്താണ് മിഴാവ് വീണതെന്നു വിശ്വസിക്കപ്പെടുന്നു...!

ദർശന സമയം:
രാവിലെ 5.30 am To 10.30 am
വൈകുന്നേരം :
5.30 pm To 7.30pm

പ്രധാന വഴിപാടുകൾ:
ഉദായാസ്തമന പൂജ
വിശേഷാൽ നിറമാല
ത്രികാലപൂജ
തിരുവക്കാടി
താലിചാർത്തൽ
കടും പായസം
ത്രിമധുരം
പുഷ്പാഞ്ജലികൾ

ക്ഷേത്രത്തിലേക്ക് എത്തിച്ചേരാനുള്ള വഴി .

തലശ്ശേരി - കൂത്തുപറമ്പ് - ഉരുവച്ചാൽ - ശിവപുരം - തില്ലങ്കേരി - മുഴക്കുന്നു.

No comments:

Post a Comment