ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

2 August 2019

വാത്മീകി മഹര്‍ഷിയുടെ കഥ

വാത്മീകി മഹര്‍ഷിയുടെ കഥ

തമസാ നദിക്കരയില്‍ ഒരു കള്ളന്‍ വസിച്ചിരുന്നു. അത് വഴി പോകുന്ന ആളുകളെ കത്തി കാട്ടി കൊള്ളയടിക്കുക എന്നത് ആളുടെ വിനോദമായിരുന്നു. ഒരിക്കല്‍ ഒരു മുനിശ്രേഷ്ഠന്‍ അതുവഴി വരാനിടയായി. കള്ളന്‍ മുനിയുടെ മുന്‍പില്‍ കത്തിയുമായി ചാടി വീണു. കയ്യില്‍ ഉള്ളതെല്ലാം എടുക്കുവാന്‍ ആവശ്യപ്പെട്ടു.. അപ്പോള്‍ മഹര്‍ഷി ചോദിച്ചു. ആര്‍ക്കു വേണ്ടിയാണു താങ്കള്‍ കൊള്ളയടിക്കുന്നത്‌. എന്‍റെ ഭാര്യക്കും മക്കള്‍ക്കും വേണ്ടിയാണെന്നായിരുന്നു മറുപടി.. മഹര്‍ഷി വീണ്ടും ചോദിച്ചു.. താങ്കള്‍ കൊള്ളയടിക്കുന്നതിന്‍റെ ഒരു പങ്ക് ഭാര്യക്കും മക്കള്‍ക്കും കൊടുക്കുന്നുണ്ടെങ്കില്‍ താങ്കള്‍ ചെയ്യുന്ന പാപത്തിന്‍റെ പങ്ക് അവര്‍ അനുഭവിക്കാന്‍ തയ്യാറാണോ എന്ന് ചോദിച്ചു വരാന്‍ കള്ളനോട് ആവശ്യപ്പെട്ടു.. ചോദിച്ചു വരുന്നത് വരെ ഞാന്‍ ഈ നദിക്കരയില്‍ ഉണ്ടാകും എന്ന് മഹര്‍ഷി ഉറപ്പും നല്‍കി.

കള്ളന്‍ ഭാര്യയോടും മക്കളോടും ചോദിക്കാന്‍ വേണ്ടി പോയി. കുറച്ചു സമയത്തിന് ശേഷം കള്ളന്‍ തിരികെയെത്തി. മഹര്‍ഷി ചോദിച്ചു. എന്ത് പറ്റി ? താങ്കള്‍ ചോദിച്ചുവോ? ഞാന്‍ ചോദിച്ചപ്പോള്‍ ” താന്‍ ചെയ്യുന്ന പാപത്തിന്‍റെ ഫലം താന്‍ തന്നെ അനുഭവിക്കണം” എന്നായിരുന്നു അവരുടെ മറുപടി എന്ന് പറഞ്ഞു കൊണ്ട് കള്ളന്‍ മഹര്‍ഷിയോട് താന്‍ ചെയ്ത പാപത്തിനു പ്രായശ്ചിത്തം ചെയ്യാന്‍ അനുവദിക്കണന്നപേഷിച്ചു കൊണ്ട് മഹര്‍ഷിയുടെ കാല്‍ക്കല്‍ വീണു. ദയ തോന്നിയ മഹര്‍ഷി കള്ളനോട് നദിക്കരയില്‍ ഉള്ള രണ്ടു മരങ്ങള്‍ക്കിടയില്‍ ഇരുന്നു കൊണ്ട് ഞാന്‍ തിരികെ വരുന്നത് വരെ ആ മരം, ആ മരം എന്ന് ചൊല്ലുവാന്‍ ആവശ്യപ്പെട്ടു.. മഹര്‍ഷിയുടെ വാക്കുകള്‍ കേട്ട കള്ളന്‍ അതനുസരിച്ച് ആ രണ്ടു മരങ്ങള്‍ക്കിടയില്‍ ഇരുന്നു കൊണ്ട് ആ മരം ആ മരം എന്ന് ചൊല്ലുവാന്‍ ആരംഭിച്ചു.. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ആ കള്ളനെ ചിതല്‍പ്പുറ്റ് മൂടി.
വര്‍ഷങ്ങള്‍ക്കു ശേഷം സപ്തര്‍ഷികള്‍ അതു വഴി വരികയുണ്ടായി.. അപ്പോള്‍ സമീപത്തുള്ള ചിതല്‍ പുറ്റില്‍ നിന്നും രാമ രാമ എന്ന് മന്ത്രിക്കുന്നത് കേട്ട മഹര്‍ഷികള്‍ ചിതല്‍പുറ്റ് പൊളിച്ചു ആദ്യേഹത്തെ മോചിപ്പിച്ചു. കാര്യങ്ങള്‍ ആരാഞ്ഞ മഹര്‍ഷിമാരോട് ആദ്യേഹം നടന്നതെല്ലാം അറിയിച്ചു. എല്ലാം കേട്ട മഹര്‍ഷിമാര്‍ ചിതല്‍ പുറ്റിനാല്‍ മൂടപ്പെട്ടിരുന്നത് കൊണ്ട് ആദ്യേഹത്തിനു വാത്മീകി എന്ന് നാമകരണം ചെയ്തു. നദിക്കരയില്‍ നിന്നും കുറച്ചു മാറി ഒരു ആശ്രമം പണിതു കൊടുത്ത് അവിടെ വസിക്കുവാന്‍ ആവശ്യപ്പെട്ടു.

ഐതീഹ്യം:

രാമായണം രചിക്കാനിടയായ സംഭവത്തെക്കുറിച്ചുള്ള ഐതീഹ്യം അനുസരിച്ച് വാത്മീകി മഹര്‍ഷിയുടെ ആശ്രമത്തില്‍ വിരുന്നു വന്ന നാരദ മുനിയോട് വാത്മീകി മഹര്‍ഷി ചോദിച്ചു. ഈ ലോകത്തില്‍ സത്യനിഷ്ഠ, ക്ഷമ, ധൈര്യം, സൗന്ദര്യം, അജയ്യത, ശീലഗുണം എന്നീ ഗുണങ്ങള്‍ അടങ്ങിയ ഏതെങ്കിലും മനുഷ്യന്‍ ഉണ്ടോ എന്ന ചോദ്യത്തിന് ഉത്തരമായി നാരദന്‍ വാത്മീകിക്ക് പറഞ്ഞ് കൊടുത്ത കഥയാണ് രാമകഥ. എല്ലാ ഗുണങ്ങളും ഒരു മനുഷ്യനില്‍ സമ്മേളിക്കുക എന്നത് അസംഭവ്യമാണ്. എന്നാല്‍ ഏറെക്കുറെ ഗുണങ്ങള്‍ ഒത്തുചേര്‍ന്ന മനുഷ്യന്‍ ദശരഥ മഹാരാജാവിന്‍റെ മൂത്ത മകന്‍ രാമനാനെന്നും, തുടര്‍ന്ന് രാമകഥ വിശദമായി നാരദന്‍ വാത്മീകിക്ക്‌ പറഞ്ഞു കൊടുക്കുകയും ചെയ്തു.

പിന്നീടൊരിക്കല്‍ ശിഷ്യന്മാരുമൊത്ത് വാത്മീകി മഹര്‍ഷി തമസാ നദിയില്‍ സ്നാനത്തിനു പോകുകയായിരുന്നു. വഴിയില്‍ ഒരു വേടന്‍ ആണ്‍ പക്ഷിയെ അമ്പ് എയ്തു വീഴ്ത്തുന്നത് കണ്ടു. ഇതുപോലെ ഉള്ള സംഭവങ്ങള്‍ ദിവസേന കാണാറുണ്ടെങ്കിലും നാരദ മുനി പറഞ്ഞ രാമകഥ വാത്മീകിയെ വളരെയധികം സ്വാധീനിച്ചതിനാല്‍ ആണ്‍ പക്ഷിയുടെ ദാരുണമായ അന്ത്യവും പെണ്‍പക്ഷിയുടെ വിലാപവും ചേര്‍ന്നുള്ള ആ കാഴ്ച മഹര്‍ഷിയുടെ മനസലിയിച്ചു. മനസ്സില്‍ ഉണ്ടായ വികാരം ശ്ലോക രൂപേണ പുറത്തു വന്നു.. ശ്ലോകം ചൊല്ലിതീര്‍ന്നതും ബ്രഹ്മാവ് അവിടെ പ്രക്ത്യക്ഷ്നായി വാത്മീകിയോട് രാമകഥ മുഴുവനായി എഴുതുവാന്‍ ആവശ്യപ്പെട്ടു എന്നാണ് ഐതീഹ്യം.
 

No comments:

Post a Comment