ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

13 August 2019

സൂര്യദേവൻ

സൂര്യദേവൻ

ഹിന്ദുമതത്തിൽ പ്രപഞ്ചത്തിന്റെ അധിപധി ആയി സൂര്യദേവനെ കണാക്കാക്കുന്നു. കശ്യപമഹർഷിയുടേയും അദിതിയുടെയും പുത്രനായി കണക്കാക്കുന്നു. മഹാവിഷ്ണുവിൽ നിന്നു ബ്രഹ്മാവും, ബ്രഹ്മാവിൽ നിന്ന് മരീചിയും, മരീചിയിൽ നിന്നു കശ്യപപ്രജാപതിയും ജനിച്ചു. കശ്യപന് ഭക്ഷപുത്രിയായ അദിതിയിൽ അനേകം പുത്രന്മാരുണ്ടായി. അവർ മൊത്തത്തിൽ ആദിത്യവസുരുദ്രന്മാർ മുതലായ പേരുകളിൽ അറിയപ്പെടുന്നു. അവരിൽ ആദിത്യന്മാർ 12 ആണ്. ഈ 12 ആദിത്യന്മാർ ആരെന്നുള്ള തന്നെത്തന്നെ അഭിപ്രായവ്യത്യാസമുണ്ട്.

അഗ്നിപുരാണം 51 അധ്യായം അനുസരിച്ച്...
1.വരുണൻ, 2.സൂര്യൻ 3.സഹസ്രാംശു 4.ധാതാവ് 5.തപനൻ 6.സവിതാവ് 7.ഗഭസ്തി 8.രവി 9.പർജ്ജന്യൻ 10.ത്വഷ്ടാവ് 11.മിത്രൻ 13.വിഷ്ണു
എന്നിവരാണ് ദ്വാദശാദിത്യന്മാർ,

എന്നൽ... ദ്വാദശാദിത്യന്മാർ 1.ധാതാവ് 2.അര്യമാവ് 3.മിത്രൻ 4.ശുക്രൻ 5.വരുണൻ 6.അംശൻ 7.ഭഗൻ 8.വിവസ്വാൻ 9.പുഷാവ് 10.സവിതാവ് 11.ത്വഷ്ടാവ് 12.വിഷ്ണു എന്നിവരാണ് മ.ഭാ ആദിപർവ്വം 56-ാം അദ്ധ്യായം 15-ാം പദ്യത്തിൽ കാണുന്നു.

ഇവയെല്ലാം സൂര്യന്റെ പര്യായപദങ്ങളായി പലപ്പോഴും ഉപയോഗിച്ചു കാണുന്നു... അതിനാൽ ആദിത്യന്മാർ പലരുണ്ടെന്നും അവരിൽ ലോകങ്ങൾക്ക് പ്രകാശം കോടുക്കുന്ന ദേവത സൂര്യനാണെന്നും സങ്കൽപ്പിക്കുന്നതാണ് ഉത്തമം. ഈ സൂര്യൻ തന്നെയാണ് വിവസ്വാൻ എന്തുകൊണ്ടെന്നാൽ  വിവസ്വാനിൽ നിന്ന് വൈവസ്വത മനുവും വൈവസ്വതമനുവിൽ നിന്ന് സൂര്യവംശത്തിലെ ആദ്യ രാജാവായ ഇക്ഷ്വാകുവും ജനിച്ചതായി പ്രസ്താവിക്കപ്പെട്ടിരിക്കുന്നു.

സൂര്യന്റെ തേര്
ॐ➖➖➖➖ॐ➖➖➖➖ॐ
സൂര്യൻ അതിവിസ്തൃതമായ ഒരു രഥത്തിൽ കയറി സഞ്ചരിക്കുന്നു എന്നാണ് പൗരാണിക സങ്കൽപ്പം. സൂര്യൻറെ തേര് 9000 യോജന നീളമുള്ളതാണ്. അതിലാണ് തേരിന്റെ ചക്രം ഉറപ്പിച്ചിട്ടുള്ളത്. മൂന്ന് നാഭികളും, അഞ്ച് അരങ്ങളും, ആറ് നേമികളുമുള്ള അക്ഷയസ്വരൂപമായ ആ സംവത്സരത്തിലാണ് കാലചക്രം മുഴുവനും പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്. അതിന് ഏഴു കുതിരകൾ ഉണ്ട്. അവ ഏഴും ഛന്ദസ്സുകളാകുന്നു. 1.ഗായത്രി 2.ബൃഹതി 3.ഉഷ്ണിക് 4.ജഗതി 5.ത്രിഷ്ടുപ്പ് 6.അനുഷ്ടുപ്പ് 7.പംക്തി എന്നീ ഏഴു ഛന്ദസ്സുകളാണ് സൂര്യന്റെ കുതിരകൾ. സൂര്യന്റെ തേരിലുള്ള മറെറാരച്ചു തണ്ട് നാൽപ്പത്തയ്യായിരത്തിഅഞ്ഞുറു യോജന നീളമുള്ളതാകുന്നു. നുകത്തിന്റെ രണ്ടു പകുതികളുടെ നീളം അച്ചുതണ്ടുകളുടെ അളവിനനുസരിച്ചാകുന്നു. തോരിന്റെ നീളം കുറഞ്ഞ അച്ചുതണ്ട്: നുകത്തിന്റെ ചെറിയ പകുതിയോടുകൂടി ധ്രുവനിൽ സ്ഥിതി ചെയ്യുന്നു. മറ്റെ അച്ചുതണ്ടിന്മേൽ ഉറപ്പിച്ചിട്ടുള്ള ചക്രം മാനസോത്തര പർവ്വതത്തിലും സ്ഥിതി ചെയ്യുന്നു.

സൂര്യന്റെ രഥത്തിൽ മാസംതോറും മാറി മാറി കയറിയിരിക്കുന്നതു വെവ്വെറെയുള്ള ആദിത്യന്മാർ, ഋഷികൾ, ഗന്ധർവ്വന്മാർ, അപ്സരസ്സുകൾ, യക്ഷന്മാർ, സർപ്പങ്ങൾ, രാക്ഷസന്മാർ എന്നിവരാകുന്നു.

ചൈത്രമാസത്തിൽ
ॐ➖➖➖➖ॐ➖➖➖➖ॐ
മധുമാസം എന്നു പറയാറുള്ള ചൈത്രമാസത്തിൽ എല്ലാദിവസവും സൂര്യന്റെ തേരിൽക്കയറി ഇരിക്കുന്ന ഏഴ് മാസിധികാരികൾ
ധാതാവ് എന്ന ആദിത്യനും
ക്രതുസ്ഥലാ എന്ന അപ്സരസ്സും
പുലസ്ത്യൻ എന്ന ഋഷിയും
വാസുകി എന്ന സർപപ്പവും
രഥഭൃത് എന്ന യക്ഷനും
ഹേതി എന്ന രാക്ഷസനും
തംബുരു എന്ന ഗന്ധർവ്വനുമാകുന്നു.

വൈശാഖമാസത്തിൽ
ॐ➖➖➖➖ॐ➖➖➖➖ॐ
മാധവം എന്നു പറയാറുള്ള വൈശാഖമാസത്തിൽ
ആര്യമാ എന്ന ആദിത്യനും
പുഞ്ജിക സ്ഥല എന്ന അപ്സരസ്സും
പുലഹൻ എന്ന ഋഷിയും
കച്ഛവീരൻ എന്ന സർപപ്പവും
രഥൗജസ്സ് എന്ന യക്ഷനും
പ്രഹേതി എന്ന രാക്ഷസനുമാകുന്നു

ജ്യേഷ്ഠമാസത്തിൽ
ॐ➖➖➖➖ॐ➖➖➖➖ॐ
മിത്രൻ എന്ന ആദിത്യനും
മേനക എന്ന അപ്സരസ്സും
അത്രി എന്ന ഋഷിയും
തക്ഷകൻ എന്ന സർപപ്പവും
രഥസ്വനൻ എന്ന യക്ഷനും
പൗരുഷേയൻ എന്ന രാക്ഷസനും
ഹാഹാ എന്ന ഗന്ധർവ്വനുമാകുന്നു.

ആഷാഢമാസത്തിൽ
ॐ➖➖➖➖ॐ➖➖➖➖ॐ
വരുണൻ എന്ന ആദിത്യനും
സഹജന്യ എന്ന അപ്സരസ്സും
വസിഷ്ഠൻ എന്ന ഋഷിയും
നാഗം എന്ന സർപപ്പവും
ചിത്രരഥൻ എന്ന യക്ഷനും
രഥൻ എന്ന രാക്ഷസനും
ഹൂഹു എന്ന ഗന്ധർവ്വനുമാകുന്നു.

ശ്രാവണമാസത്തിൽ
ॐ➖➖➖➖ॐ➖➖➖➖ॐ
ഇന്ദ്രൻ എന്ന ആദിത്യനും
പ്രമ്ളോച എന്ന അപ്സരസ്സും
അംഗിരസ്സ് എന്ന ഋഷിയും
ഏലാപുത്രൻ എന്ന സർപപ്പവും
സോതൻ എന്ന യക്ഷനും
സർപ്പി എന്ന രാക്ഷസനും
വിശ്വാവസു എന്ന ഗന്ധർവ്വനുമാകുന്നു.

ഭാദ്രപദമാസത്തിൽ
ॐ➖➖➖➖ॐ➖➖➖➖ॐ
വിവസ്വൻ എന്ന ആദിത്യനും
അനുമ്ളോച എന്ന അപ്സരസ്സും
ഭൃഗു എന്ന ഋഷിയും
ശംഖപാലൻ എന്ന സർപപ്പവും
ആപൂരണൻ എന്ന യക്ഷനും
വ്യാഘ്രൻ എന്ന രാക്ഷസനും
ഉഗ്രസേനൻ എന്ന ഗന്ധർവ്വനുമാകുന്നു.

അശ്വിനിമാസത്തിൽ
ॐ➖➖➖➖ॐ➖➖➖➖ॐ
പൂഷാവ് എന്ന ആദിത്യനും
ഘൃതാചി  എന്ന അപ്സരസ്സും
ഗൗതമൻ എന്ന ഋഷിയും
ധനഞ്ജയൻ എന്ന സർപപ്പവും
സുഷേണനും എന്ന യക്ഷനും
വാതൻ എന്ന രാക്ഷസനും
വസുരുചി എന്ന ഗന്ധർവ്വനുമാകുന്നു.

കാർത്തികമാസത്തിൽ
ॐ➖➖➖➖ॐ➖➖➖➖ॐ
പർജ്ജനൻ എന്ന ആദിത്യനും
വിശ്വാചി എന്ന അപ്സരസ്സും
ഭരദ്വാജൻ എന്ന ഋഷിയും
ഐരാവതൻ എന്ന സർപപ്പവും
സേനജിത് എന്ന യക്ഷനും
ആപനുമാൻ എന്ന രാക്ഷസനും
വിശ്വാവസു എന്ന ഗന്ധർവ്വനുമാകുന്നു.

മാർഗ്ഗശീർഷമാസത്തിൽ
ॐ➖➖➖➖ॐ➖➖➖➖ॐ
അംശൻ എന്ന ആദിത്യനും
ഉർവ്വശി എന്ന അപ്സരസ്സും
കശ്യപൻ എന്ന ഋഷിയും
മഹാപത്മൻ എന്ന സർപപ്പവും
താർഷ്യൻ എന്ന യക്ഷനും
വിദ്യുത് എന്ന രാക്ഷസനും
ചിത്രസേനൻ എന്ന ഗന്ധർവ്വനുമാകുന്നു.

പൗഷമാസത്തിൽ
ॐ➖➖➖➖ॐ➖➖➖➖ॐ
ഭഗൻ എന്ന ആദിത്യനും
പൂർവ്വചിത്തി എന്ന അപ്സരസ്സും
ക്രതു എന്ന ഋഷിയും
കാർക്കോടകൻ എന്ന സർപപ്പവും
അരിഷ്ടനേമി എന്ന യക്ഷനും
സ്ഫൂർജ്ജൻ എന്ന രാക്ഷസനും
ഊർണ്ണായു എന്ന ഗന്ധർവ്വനുമാകുന്നു.

മാഘമാസത്തിൽ
ॐ➖➖➖➖ॐ➖➖➖➖ॐ
ത്വഷ്ടാ എന്ന ആദിത്യനും
തിലോത്തമ എന്ന അപ്സരസ്സും
ജമദഗ്നി എന്ന ഋഷിയും
കുംബലൻ എന്ന സർപപ്പവും
ഋതജിത്. എന്ന യക്ഷനും
ബ്രഹ്മോപേതൻ എന്ന രാക്ഷസനും
ധൃതരാഷ്ട്രൻ എന്ന ഗന്ധർവ്വനുമാകുന്നു.

ഫാൽഗുണമാസത്തിൽ
ॐ➖➖➖➖ॐ➖➖➖➖ॐ
വിഷ്ണു എന്ന ആദിത്യനും
രംഭ എന്ന അപ്സരസ്സും
വിശ്വാമിത്രൻ എന്ന ഋഷിയും
അശ്വതരൻ എന്ന സർപപ്പവും
സത്യജിത് എന്ന യക്ഷനും
യജ്ഞോപേതൻ എന്ന രാക്ഷസനും
സുവർച്ചസ്സ് എന്ന ഗന്ധർവ്വനുമാകുന്നു.

ഈ ഏഴെഴുപേർ അതാതു മാസങ്ങളിൽ സൂര്യ മണ്ഡലത്തിലെ വസിക്കുന്നു. മഹർഷിമാർ സൂര്യനെ സ്തുതിക്കുന്നു; ഗന്ധർവന്മാർ പാടുന്നു; അപ്സരസ്സുകൾ നൃത്തം ചെയ്യുന്നു; രാക്ഷസന്മാർ അകമ്പാടിയായി പിന്നാലെ പോകുന്നു; സർപ്പങ്ങൾ തേരിൽ കെട്ടുവാനുള്ള കുതിരകളെ തയ്യാറാക്കുന്നു; യക്ഷന്മാർ കടിഞ്ഞാൺ പിടിക്കുന്നു; ബാലഖില്യന്മാർ സൂര്യന്റെ ചുറ്റും നിരന്നു നിൽക്കുന്നു. സൂര്യമണ്ഡലത്തിൽ പേർ ഈ ഏഴെഴുപേർ അടങ്ങിയ സംഘങ്ങളാണ് അവരവരുടെ കാലത്ത് ചൂട്, തണുപ്പ്, മഴ എന്നിവയ്ക്ക് കാരണം ആയിതീരുന്നത്. [വിഷ്ണു പുരാണം 2-ാം അംശം 8-ാം അദ്ധ്യായം]

സൂര്യന്റെ വേദസ്വരൂപം
ॐ➖➖➖➖ॐ➖➖➖➖ॐ
സൂര്യൻ സപ്ത ഗുണങ്ങളിൽ അതിൽ ഒരുവൻ ആണെങ്കിലും ഒരുവൻ ആണെങ്കിലും പ്രാധാന്യം കൊണ്ട് മറ്റുള്ളവരെക്കാൾ മേലെയാണ്. ഋക്ക്, യജുസ്സ്, സാമം എന്നിവയാണ് വിഷ്ണുവിൻറെ പൂർണ്ണമായ പരാശക്തി. മൂന്നു വേദങ്ങളുടെ രൂപത്തിലുള്ള ആ ശക്തി തന്നെയാണ് സൂര്യൻറെ സ്വരൂപത്തിൽ തപിക്കുന്നത്. ലോകത്തുള്ള പാപങ്ങളെല്ലാം നശിപ്പിക്കുന്നത് ആ ശക്തി തന്നെ... ജഗത്തിന്റെ നിലനിൽപ്പിനും പരിപാലനത്തിനുമായി ആ വിഷ്ണു ഋക്ക്, യജുസ്സ്, സാമം എന്നിവയുടെ രൂപത്തിൽ ആദിത്യാന്റെ അന്തർഭാഗത്ത് സ്ഥിതിചെയ്യുന്നു. ഓരോ മാസത്തിലും ഏതേത് ആദിത്യനോ അതാതിലാണ് വിഷ്ണുവിൻറെ വേദമയിയായ ആ പരാശക്തി കുടികൊള്ളുന്നത്. പൂർവ്വാഹ്നത്തിൽ ആദിത്യാന്റെ ഋക്കുകൾ സ്തുതിക്കുന്നു. മദ്ധ്യാഹ്നത്തിൽ യജുസ്സുകൾ; സായാഹ്നത്തിൽ ബൃഹദ്രഥന്തരം മുതലായ സാമങ്ങളും ഋക്ക്, യജുസ്സ്, സാമം എന്ന മൂന്നു വേദങ്ങൾ വിഷ്ണുവിൻറെ അംശമാകുന്നു. ഈ വിഷ്ണുശക്തിയാണ് എല്ലായ്പ്പോഴും ആദിത്യനിൽ സന്നിധാനം ചേയ്യുന്നത്. ആ വേദമയമായ വൈഷ്ണവശക്തി സൂരനിൽ മാത്രമല്ല സ്ഥിതിചെയ്യുന്നത്. ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നി ത്രിമൂർത്തികളിലും ആ ശക്തിതന്നെയാകുന്നു. സൃഷ്ടി കാലത്തിൽ ബ്രഹ്മാവ് ഋക്സ്വരൂപനായിരുന്നു. സ്ഥിതി കാലത്തിൽ വിഷ്ണു യജുർമ്മയനാകുന്നു. ലയനകാലത്തിൽ രുദ്രൻ സാമമയനായിത്തിരുന്നു. അതിനാൽ സാമധ്വനി അശുചിയാകുന്നു. ഇപ്രകാരം സത്വഗുണരൂപയും വേദമയിയുമായ ആ വൈഷ്ണവശക്തി ആ ദേവന്റെ അംശമായ സപ്തഗണത്തിലെല്ലാം ഇണ്ടെങ്കിലും സൂര്യനിലാണ് അധികമൂള്ളത്. ആ ശക്തിയുടെ ഇരിപ്പിടമായതു നിമിത്തം ആദിത്യൻ തന്റെ കാരണങ്ങൾ കോണ്ട് അത്യാന്തം ജ്വലിക്കയും സകല ലോകങ്ങളിലുമുള്ള അന്ധകാരമസകലം നശിപ്പിക്കുകയും ചെയ്യുന്നു.

ഇപ്രകാരമുള്ള ആദിത്യഭഗവാനെ

മഹർഷിമാർ സ്തുതിക്കുന്നു; ഗന്ധർവന്മാർ പാടുന്നു; അപ്സരസ്സുകൾ നൃത്തം ചെയ്യുന്നു; രാക്ഷസന്മാർ അകമ്പാടിയായി പിന്നാലെ പോകുന്നു; സർപ്പങ്ങൾ തേരിൽ കെട്ടുവാനുള്ള കുതിരകളെ തയ്യാറാക്കുന്നു; യക്ഷന്മാർ കടിഞ്ഞാൺ പിടിക്കുന്നു; ബാലഖില്യന്മാർ സൂര്യന്റെ ചുറ്റും നിരന്നു നിൽക്കുന്നു. വേദശക്തിയുടെ രൂപം ധരിച്ച സൂര്യസ്വരൂപനായ വിഷ്ണു ഭരിക്കലും ഉദിക്കുന്നതുമില്ല, അസ്തമിക്കുന്നതുമില്ല. ഇപ്പറഞ്ഞ സപ്തഗണം ആ വിഷ്ണുവിൽ നിന്നും ഭിന്നമാകുന്നു. ഒരു സ്തഭത്തിൽ ഉറപ്പിച്ചു വെച്ചിട്ടുള്ള കണ്ണാടിയിൽ, അടുത്തു ചെല്ലുന്നവരുടെയെല്ലാം ഛായകൾ മാറിമാറി നിഴലിച്ചു കാണുന്നതുപോലെ, ആ വൈഷ്ണവശക്തി സൂര്യരഥത്തിൽനിന്നു വിട്ടു പോകാതെ മാസം തോറും ഊഴമിട്ടുവരുന്ന ആദിത്യനിൽ അധിഷ്ഠാനം ചെയ്യുന്നു. [വിഷ്ണു പുരാണം 2-ാം അംശം 11-ാം അദ്ധ്യായം]

സൂര്യഗതി...
ॐ➖➖➖➖ॐ➖➖➖➖ॐ
സൂര്യൻ കിഴക്കുനിന്ന് പശ്ചിമാബ്ധിയുടെ നേർക്ക് ഗമിക്കുന്നു. കിഴക്ക് പടിഞ്ഞാറ് എന്നി ദിക്കുകളുടെ വിഭാഗവും ഈ ഉദയാസ്തമനങ്ങൾ കൊണ്ട് സങ്കല്പ്പിക്കപ്പെടുതാകുന്നു. വാസ്തവത്തിൽ കിഴക്കു പ്രകാശിക്കുമ്പോൾ സൂര്യൻ പിൻഭാഗത്തും പാർശ്വഭാഗങ്ങളിലും പ്രകാശിക്കുന്നുണ്ട്. മഹാമേരുവിന്റെ മുകളിലുള്ള ബ്രഹ്മാവിന്റെ സഭയിൽ മാത്രം സൂര്യൻ പ്രകാശിക്കുന്നില്ല. ആ സഭയിലേക്ക് ചെല്ലുന്ന സൂര്യകിരണങ്ങളെല്ലാം അതിന്റെ തേജസ്സു കോണ്ടു പിന്നോട്ടു തട്ടിക്കളയപ്പെടുന്നു. മെരുപർവ്വതം എല്ലാ ദ്വീപങ്ങളുടെയും എല്ലാ വർഷങ്ങളുടെയും വടക്കുഭാഗത്താകുന്നു. അതിനാൽ ആ പർവ്വതത്തിൽ ഒരു ഭാഗത്ത് എല്ലായ്പോഴും പകലു മറ്റേ ഭാഗത്ത് രാത്രിയും ആകുന്നു.

സൂര്യൻ രാക്ഷസന്മാരുടെ പിടിയിൽ
ॐ➖➖➖➖ॐ➖➖➖➖ॐ
പകല്‍ കഴിഞ്ഞ് രാത്രിയാവാന്‍ തുടങ്ങുന്ന സമയമാണല്ലോ സന്ധ്യ. സന്ധ്യയാവുമ്പോഴേക്കും സൂര്യഭഗവാന്‍ ആകെ അസ്വസ്ഥനാകും. പകല്‍ മുഴുവന്‍ അദ്ദേഹം മുഖത്തണിഞ്ഞിരുന്ന പുഞ്ചിരി മങ്ങിപ്പോകും. കാരണമെന്തെന്നോ? സന്ധ്യാകാലത്താണ് മന്ദേഹന്മാര്‍ എന്നു പേരുള്ള ഉഗ്രമൂര്‍ത്തികളായ രാക്ഷസന്മാര്‍ സൂര്യനെ പിടിച്ചു വിഴുങ്ങാന്‍ വരുന്നത്!..

ഇങ്ങനെ മന്ദേഹന്മാരുടെ വരവുമൂലം ആകെ കുഴപ്പത്തിലായ സൂര്യനെ ബ്രഹ്മാവ് രക്ഷിക്കാന്‍ തീരുമാനിച്ചു. അദ്ദേഹം മന്ദേഹന്മാരെ ശപിച്ചു: ''എന്നും സന്ധ്യയ്ക്ക് സൂര്യദേവനുമായി നടക്കുന്ന യുദ്ധത്തില്‍ നിങ്ങള്‍ മരിച്ചുവീഴട്ടെ. ശ്രേഷ്ഠന്മാരായ ബ്രാഹ്മണര്‍ സന്ധ്യയ്ക്ക് ഓംകാരത്തോടുകൂടി ഗായത്രീമന്ത്രം ജപിക്കുമ്പോള്‍ മേല്‍പ്പോട്ടെറിയുന്ന വെള്ളം വജ്രായുധമായിത്തീര്‍ന്ന് നിങ്ങളെ നിഗ്രഹിക്കട്ടെ.'' 

അതോടെ എന്തുണ്ടായെന്നോ? ലോകത്തെമ്പാടുമുള്ള ബ്രാഹ്മണര്‍ സന്ധ്യാവന്ദനം ചെയ്യുമ്പോള്‍ മന്ദേഹന്മാര്‍ ഓടിയൊളിക്കാന്‍ തുടങ്ങി. കാരണം, അവര്‍ സൂര്യനെ നോക്കി ജപിച്ചെറിയുന്ന ജലം വജ്രായുധത്തിന്റെ രൂപം പൂണ്ട് മന്ദേഹന്മാരുടെ കഴുത്ത് കണ്ടിക്കാന്‍ വേണ്ടി ആകാശത്തേക്ക് ചീറിച്ചെല്ലും! അങ്ങനെ മന്ദേഹന്മാര്‍ ഭസ്മമാവുകയും ചെയ്യും. പിറ്റേന്ന് രാവിലെ വീണ്ടും ജീവന്‍ തിരിച്ചുകിട്ടുന്ന മന്ദേഹന്മാര്‍ അന്നു സന്ധ്യയ്ക്കും ഇങ്ങനെ ഭസ്മമായിത്തീരും!

ഇങ്ങനെ, സൂര്യഭഗവാനെ സന്ധ്യകള്‍തോറും മന്ദേഹന്മാരുടെ പിടിയില്‍നിന്നും രക്ഷിക്കുന്ന ആ ദിവ്യായുധമാണ് ദൈനംദിന വജ്രായുധം എന്ന് അറിയപ്പെടുന്നത്.

കുടുംബജീവിതം
ॐ➖➖➖➖ॐ➖➖➖➖ॐ
പ്രപഞ്ചസ്രഷ്ടാവായ വിശ്വകർമ്മാവിന്റെ പുത്രിയാണ് സൂര്യഭഗവാന്റെ പത്നി സംജ്ഞ. സൂര്യന് പത്‌നിയായ സംജ്ഞയിൽ മനു, യമൻ, ദമി എന്നിങ്ങനെ ആദ്യം മൂന്നുമക്കൾ ജനിക്കുകയുണ്ടായി. പിന്നെ സൂര്യന്റെ ചൂട് സഹിക്കാനാവാതെ അവൾ തന്റെ ഛായയെ തന്റെ വേഷത്തിൽ സൂര്യന്റെ അടുത്തേയ്ക്കയച്ചിട്ട് സംജ്ഞ അവിടെനിന്നും അകന്നുപോയി. ഛായ തന്റെ ഭാര്യയല്ലെന്നു തിരിച്ചറിഞ്ഞ സൂര്യൻ സംജ്ഞയെ തിരക്കി ചെന്നു. അപ്പോൾ അവൾ ഒരു കുതിരയുടെ രൂപത്തിൽ വനത്തിൽ തപസ്സുചെയ്യുകയാണെന്നു തിരിച്ചറിഞ്ഞ സൂര്യദേവൻ ഒരാൺകുതിരയായി രൂപംമാറി അവളെ വശീകരിച്ചു. അതിൽ ഉണ്ടായ മക്കളാണ് അശ്വിനീ, കുമാരൻ, രേവന്തൻ. പിന്നീട് സംജ്ഞ സൂര്യനോടൊപ്പം പോയി എന്നാണ് ഐതിഹ്യകഥ. സംജ്ഞയാ ദേവിക്ക് സൂര്യദേവനിൽ ജനിച്ച ഇരട്ട മക്കളാണ് യമുനാ ദേവിയും, യമദേവനും. സൂര്യന് ഛായയിൽ ഉണ്ടായ മകനാണു ശനി, മനു, തപതി.

സൂര്യന് പല ഘട്ടങ്ങളിലായി സുഗ്രീവൻ, കാളിന്ദി, കർണ്ണൻ മുതലായ മറ്റ് പല സന്താനങ്ങളും ജനിച്ചിട്ടുണ്ട്.

ഉദയം മുടങ്ങി
ॐ➖➖➖➖ॐ➖➖➖➖ॐ
ഇതു സംബന്ധിച്ച പുരാണകഥ ഇപ്രകാരമാണ്‌. പണ്ട്‌ അണിമാണ്ഡവ്യന്‍ എന്നൊരു മുനിയുണ്ടായിരുന്നു. ആ മുനി മൗനനിഷ്ഠനായി സമാധിയിലിരിക്കുമ്പോള്‍ കുറേ ചോരന്മാര്‍ അതുവഴി കടന്നുപോയി. ചോരന്മാരെ പിന്‍തുടര്‍ന്ന രാജ കിങ്കരന്മാര്‍ അണിമാണ്ഡവ്യനെ ചോദ്യം ചെയ്തു. പക്ഷേ, അണിമാണ്ഡവ്യന്‍ തന്റെ മൗനവ്രതത്തെ വെടിഞ്ഞില്ല. ഇതുകണ്ട്‌ കുപിതരായ രാജകിങ്കരന്മാര്‍ മുനിയെ ശൂലത്തില്‍ കയറ്റി. മുനി മരണവേനയും അനുഭവിച്ചുകൊണ്ട്‌ വഴിവക്കിലെ ശൂലത്തില്‍ വളരെനാള്‍ കിടന്നു. പതിവ്രതാരത്നമായിരുന്ന ശീലാവതിയുടെ ഭര്‍ത്താവായ ഉഗ്രശ്രവസ്സ്‌ ക്രൂരനും വിടനുമായിരുന്നു. സ്വപാപകര്‍മ്മത്തിന്റെ ഫലമെന്നപോലെ ഉഗ്രശ്രവസ്സ്‌ രോഗിയായിത്തീര്‍ന്നു. എന്നിട്ടും ശീലാവതി ഭര്‍ത്താവിനെ ഭക്തിയോടെ പൂജിച്ചു. ശീലാവതി ഭര്‍ത്താവിനെയും തോളിലേറ്റി ഭിക്ഷയാചിക്കാന്‍ തുടങ്ങി. ഒരുനാള്‍ ഉഗ്രശ്രവസ്സ്‌ ഒരു വേശ്യാഗൃഹത്തെ കാണുകയുണ്ടായി. അവിടെ പോകണമെന്ന്‌ ഉഗ്രശ്രവസ്സ്‌ ശീലാവതിയോട്‌ പറഞ്ഞു. ഭര്‍ത്താവിന്റെ ഇംഗിതപ്രകാരം പ്രവര്‍ത്തിക്കുന്ന ശീലാവതി അന്നുരാത്രി ഉഗ്രശ്രവസ്സിനെയും തോളിലേറ്റി വേശ്യഗൃഹത്തിലേക്ക്‌ യാത്രയായി. അവര്‍ കടന്നുപോയത്‌, അണിമാണ്ഡവ്യന്‍ ശൂലത്തില്‍ കിടക്കുന്ന പ്രദേശത്തുകൂടിയായിരുന്നു. അണിമാണ്ഡവ്യനെ കണ്ടപ്പോള്‍ ഉഗ്രശ്രവസ്സ്‌ പുച്ഛിച്ച്‌ ചിരിച്ചു. ഇതുകണ്ട്‌ കുപിതനായ അണിമാണ്ഡവ്യന്‍ 'സൂര്യോദയത്തിന്‌ മുന്‍പായി നിന്റെ ശിരസ്‌ പൊട്ടിത്തെറിക്കട്ടെ' എന്ന്‌ ശിച്ചു. ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാനായി പതിവ്രതാരത്നമായ ശിലാവതി 'നാളെ സൂര്യന്‍ ഉദിക്കാതിരിക്കട്ടെ' എന്നൊരു പ്രതിശാപവും നല്‍കി. അതോടെ സൂര്യന്‍ ഉദിക്കാന്‍ സാധിക്കാതായി. ശീലാവതിയെ അനുനയിപ്പിച്ച്‌ ശാപം പിന്‍തിരിപ്പിക്കാന്‍ ത്രിമൂര്‍ത്തികള്‍ അത്രിപത്നിയായ അനസൂയയുടെ സഹായം തേടി. തന്റെ പതിയെ മൃത്യുവില്‍ നിന്ന്‌ രക്ഷിക്കാമെന്ന വാക്കിന്റെ അടിസ്ഥാനത്തില്‍ ശീലാവതി ശാപം പിന്‍വലിച്ചു. അനസൂയയുടെ പ്രയത്നം കണ്ട്‌ സന്തുഷ്ടരായ ത്രിമൂര്‍ത്തികള്‍ എന്തുവരമാണ്‌ വേണ്ടതെന്ന്‌ ചോദിച്ചു. ത്രിമൂര്‍ത്തികള്‍ തന്റെ പുത്രന്മാരായി ജനിക്കണമെന്ന വരത്തെ അനസൂയ വരിച്ചു. അതനുസരിച്ച്‌ ബ്രഹ്മാവ്‌ ചന്ദ്രന്‍ എന്ന പേരിലും വിഷ്ണു ദത്താത്രേയന്‍ എന്ന പേരിലും ശിവന്‍ ദുര്‍വാസാവ്‌ എന്ന പേരിലും അനസൂയയുടെ പുത്രന്മാരായി ജനിച്ചു. 

സൂര്യനും സ്യമന്തകവും
ॐ➖➖➖➖ॐ➖➖➖➖ॐ
ദ്വാരകയില്‍ സൂര്യദേവന്റെ ഭക്തനായി സത്രാജിത്ത്‌ എന്നൊരാളുണ്ടായിരുന്നു. ഒരു ദിവസം സൂര്യദേവന്‍ സത്രാജിത്തിന്‌ സ്യമന്തകം എന്ന്‌ പേരായ ഒരു മഹനീയ രത്നം നല്‍കി. സ്യമന്തകം അതീവ പ്രഭയേറിയതും അതിന്റെ ഉടമയ്ക്ക്‌ നിലയ്ക്കാത്ത സമ്പത്തു നല്‍കുവാന്‍ കഴിയുന്നതുമായിരുന്നു. ആ രത്നവുമണിഞ്ഞുകൊണ്ട്‌ സത്രാജിത്ത്‌ ദ്വാരകയില്‍ പ്രവേശിച്ചു. ജനം അദ്ദേഹത്തെ സൂര്യദേവനെന്നു തെറ്റിദ്ധരിച്ചു പോയി. കൃഷ്ണന്‍ സത്രാജിത്തിനോട്‌ രത്നം തന്റെ കയ്യില്‍ തരാന്‍ ആവശ്യപ്പെട്ടു. കാരണം, അങ്ങനെയുളള അപൂര്‍വ്വ സമ്പത്ത്‌ രാജാവിന്റെ കൈവശമായിരിക്കണം. ഉഗ്രസേനരാജാവിന്റെ കയ്യില്‍ സൂക്ഷിച്ച്‌ അത്‌ പൊതുനന്മയ്ക്കായി ഉപയോഗിക്കാം എന്നായിരുന്നു കൃഷ്ണന്റെ അഭിപ്രായം. എന്നാല്‍ സത്രാജിത്ത്‌ അത്‌ ചെവിക്കൊണ്ടില്ല.

ഒരു ദിവസം സത്രാജിത്തിന്റെ സഹോദരനായ പ്രസേനന്‍ സ്യമന്തകവും ധരിച്ച്‌ വനത്തില്‍ പോയി. തിളങ്ങുന്ന കല്ലിന്റെ ആകര്‍ഷണത്തില്‍ ഒരു സിംഹം പ്രസേനനെ ആക്രമിച്ച്‌ കൊലപ്പെടുത്തി. സിംഹം സ്യമന്തകത്തെ ഒരു ഗുഹയ്ക്കു സമീപത്തേയ്ക്കു കൊണ്ടുപോയി. സുപ്രസിദ്ധനായ ജാംബവാന്‍ അതില്‍ ജീവിച്ചിരുന്നു. തന്റെ പുത്രന്‌ കളിക്കാനായി രത്നമെടുക്കാന്‍ നിശ്ചയിച്ച്‌ ജാംബവാന്‍ സിംഹത്തിനെ വകവരുത്തി. ഇതേ സമയം ദ്വാരകയില്‍ കൃഷ്ണനാണ്‌ പ്രസേനനെ കൊന്ന് രത്നം മോഷ്ടിച്ചതെന്നൊരു കിംവദന്തി പരന്നു. അപവാദത്തില്‍ നിന്നും സ്വയം രക്ഷിക്കാന്‍ കൃഷ്ണന്‍ പ്രസേനന്‍ വനത്തിലേക്ക്‌ പോയ പാത പിന്തുടര്‍ന്നു. അവിടെ പ്രസേനന്റെ പിണം കണ്ടു. ഒരു സിംഹവുമായി മല്‍പ്പിടുത്തമുണ്ടായതിന്റെ ലക്ഷണവും കാണായി. പിന്നീട്‌ സിംഹത്തിന്റെ ജഡം ഒരു ഗുഹാമുഖത്ത്‌ കൃഷ്ണന്‍ കണ്ടു. രത്നവും തേടി കൃഷ്ണന്‍ ഗുഹയ്ക്കുള്ളില്‍ കയറി. അവിടെ തൊട്ടിലിനു മുകളില്‍ അത്‌ തൂങ്ങിക്കിടക്കുന്നു.

കൃഷ്ണനെക്കണ്ട്‌ ശിശുവിന്റെ ആയ ഉറക്കെ വിളിച്ചു കരഞ്ഞു. ജാംബവാന്‍ ഓടിയെത്തി. അവിടെ ജാംബവാനും കൃഷ്ണനുമായി വലിയൊരു മല്‍പ്പിടുത്തം തന്നെ നടന്നു. കുറേ ദിവസങ്ങള്‍ തുടര്‍ച്ചയായി പോരാടിക്കഴിഞ്ഞപ്പോള്‍ വീരപരാക്രമിയായ ജാംബവാനാണ്‌ തളര്‍ന്നുപോയത്‌. അത്ഭുതപരവശനായ ജാംബവാന്‍ പറഞ്ഞു: ‘അവിടുന്ന് ഭഗവാന്‍ തന്നെ. എല്ലാ ജീവജാലങ്ങളുടെയും പൊരുള്‍. അവിടുന്നാണ്‌ പരമപുരുഷന്‍. സ്രഷ്ടാവിന്റെ പ്രജാപതിയും കാലവും അവിടുന്നത്രേ. അവിടുന്നുതന്നെ എല്ലാറ്റിന്റെയും പരംപൊരുള്‍. അവിടുന്ന് കഴിഞ്ഞ ജന്മത്തിലെ രാമചന്ദ്രപ്രഭു തന്നെ.’ അങ്ങനെ ഭഗവാനെ തിരിച്ചറിഞ്ഞ് ജാംബവാന്‍ കൃഷ്ണനെ ആരാധിച്ചു. കൃഷ്ണന്‍ കഥകളെല്ലാം വെളിപ്പെടുത്തി. ജാംബവാന്‍ ആഹ്ലാദപുരസ്സരം സ്യമന്തകത്തെ കൃഷ്ണനു നല്‍കി. കൂടാതെ സന്തുഷ്ടനായി തന്റെ പുത്രിയായ ജാംബവതിയെ കൃഷ്ണനു പാണിഗ്രഹണം ചെയ്തു കൊടുക്കുകയും ചെയ്തു.

ദ്വാരകയില്‍ രത്നം തേടിപ്പോയ കൃഷ്ണനെ കാണാഞ്ഞ് എല്ലാവരും ദുഃഖത്തിലാണ്ടു. കൃഷ്ണന്‍ ഗുഹയിലേറി ഏറെ നാളായിട്ടും തിരിച്ചുവന്നില്ല. കൃഷ്ണന്റെ അമ്മയും രുക്മിണിയും മറ്റും വ്രതമെടുത്ത്‌ കൃഷ്ണന്റെ സംരക്ഷയ്ക്കുവേണ്ടി ദേവീ ഉപാസന നടത്തി. കൃഷ്ണന്‍ സ്യമന്തകവും കൊണ്ട്‌ ജാംബവതീസമേതനായി ദ്വാരകയില്‍ തിരിച്ചെത്തിയപ്പോള്‍ ഏവരും ആഹ്ലാദിച്ചു. ഭഗവാനെ കാത്തു രക്ഷിച്ചതില്‍ അവര്‍ ഭഗവതിയോടു നന്ദിപറഞ്ഞു. കൃഷ്ണന്‍ സത്രാജിത്തിനെ സഭയില്‍ വിളിച്ച്‌ സ്യമന്തകം തിരിച്ചേല്‍പ്പിച്ചു. തന്റെ രത്നം നഷ്ടപ്പെട്ടതിനും സഹോദരന്റെ മരണത്തിനും കൃഷ്ണനെ പഴിചാരിയതില്‍ സത്രാജിത്ത്‌ ലജ്ജിച്ചു. ബന്ധം നന്നാക്കിയെടുക്കാന്‍ തന്റെ പുത്രിയായ സത്യഭാമയെ കൃഷ്ണന്‌ വിവാഹം ചെയ്തു കൊടുത്തു. അദ്ദേഹം സ്യമന്തകമണി വിട്ടുകൊടുക്കാന്‍ തയ്യാറാവുകയും ചെയ്തു. എന്നാല്‍ കൃഷ്ണന്‍ സത്രാജിത്തിനോട്‌ രത്നം സ്വയം സൂക്ഷിച്ചുകൊളളാന്‍ പറയുകയാണ്‌ ചെയ്തത്‌. എന്നാല്‍ അതിന്റെ സല്‍ഫലങ്ങള്‍ ദ്വാരകാവാസികളുമായി പങ്കുവയ്ക്കണമെന്ന് അദ്ദേഹത്തെ ഉപദേശിക്കുകയും ചെയ്തു.

No comments:

Post a Comment