ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 September 2019

ശിവനും മേനദേവിയും

ശിവനും മേനദേവിയും

ഒരിക്കൽ സാക്ഷാൽ പാർവതി ദേവിയോട് തന്റെ മാതാവ് ചോദിച്ചു.

"പുത്രി ഒരു ശ്മശാന വാസിയായ ചണ്ഡാളനോട് പ്രണയം തോന്നാൻ അവനിൽ എന്ത് പ്രത്യേകതയാണ് നീ ദർശിച്ചത്,

സ്വന്തമായി ഒരു ഭവനമോ, പറയുവാൻ തക്കമുള്ള ബന്ധുമിത്രാതികളോ ആരുംതന്നെ അവനില്ല, നീ ഈ രാജ്യത്തിന്റെ യുവറാണിയാണ്, ഒന്നു ചിന്തിക്കു പുത്രി ഈ സുഖസ്വകര്യങ്ങൾ എല്ലാം ഉപേക്ഷിച്ചു നരകതുല്യമായ ജീവിതമല്ലേ നീ തിരഞ്ഞെടുക്കാൻ പോകുന്നത്."

ദേവി മെല്ലെ ഒന്നു പുഞ്ചിരിച്ചു എന്നിട്ടു തുടർന്നു.

"മാതെ അവിടുന്ന് എന്റെ കരങ്ങളിൽ സ്പർശിച്ചു മിഴികൾ അടച്ചാലും "

"പുത്രി ഞാൻ ചോദിച്ചത് എന്താണ് നീ ഈ പറയുന്നത് എന്താണ് "

"അവിടുത്തേക്കുള്ള ഉത്തരം തരുവാനാണ് മാതെ ഇത് "

ദേവി കൈകൾ നീട്ടി.

താൻ ചോദിച്ചതിനുള്ള മറുപടി കിട്ടാത്തതിനുള്ള ചെറിയ നീരസത്തോടെ അവർ ദേവിയുടെ കൈകളിൽ സ്പർശിച്ചു മിഴികൾ അടച്ചു.

അൽപനേരം അങ്ങനെ നിന്നപ്പോൾ ഒരു തണുത്തകാറ്റു അവരെ പുണർന്നു.
അവർ വേഗം മിഴികൾ തുറന്നു,
ഒന്നു ഞെട്ടി.

ഒരു വിജനമായ സ്ഥലത്തു അവർ ഒറ്റക്.

പാർവതി ദേവിയെയും കാണുന്നില്ല.
അവർ ഒന്നു ഭയന്നു.

"പുത്രി..  പുത്രി... പാർവതി നീ എവിടെയാണ് ഞാനെങ്ങനെയാണ് ഇവിടെ എത്തിയത് കൊട്ടാരവും പരിചാരകരുമൊക്കെ എവിടെ"
അവർ പരിഭ്രാന്തയായി. 

പൊടുന്നന്നെ ദൂരെനിന്നും ഒരു ഡമരുവിന്റെ ശബ്ദം  കേക്കുവാൻ തുടങ്ങി. അവർ വേഗം ശബ്ദം കേട്ട ഭാഗം ലക്ഷ്യമാക്കി നടന്നു.

ചെന്നെത്തിയത് ഒരു വലിയ കവാടത്തിന്റെ മുന്നിലായിരുന്നു. അവിടെ തലയിൽ കൊമ്പുള്ള രണ്ടുപേർ അവരെ കൈകൂപ്പി വണങ്ങി അകത്തേക്കു ക്ഷണിച്ചു. ഒന്നും മനസിലാകാതെ അവർ കവാടത്തിനുള്ളിലേക്കു പ്രവേശിച്ചു.

ആ ശബ്ദത്തിന്റെ ശക്തി അടുക്കുംതോറും കൂടിവന്നു. മുന്നിലായി മഞ്ഞുമൂടി കിടന്ന പടിക്കെട്ടുകൾ അവർ മെല്ലെ കയറി.

ഭസ്മത്തിന്റെ ഗന്ധം അവിടമാകെ നിറഞ്ഞു.
അല്പം കൂടി നടന്നപ്പോൾ അതാ മുന്നിലൊരു
യുവാവ് കൈയിൽ ഡമരുവുമായി ഒരു പാറയിൽ ഇരിക്കുന്നു.

അവർ അവനെ നന്നായി ഒന്നു വീക്ഷിച്ചു.
നീണ്ട ഇടതൂർന്ന മുടി, മേനിയാകെ ഭസ്മം പൂശിയിരിക്കുന്നു  കാവിവസ്ത്രം, അവന്റെ ഇരുപ്പിടത്തിനു ഓരത്തായി ഒരു വടി,
പൗരുഷം തുളുമ്പുന്ന മുഖം.

അവന്റെ ആ താളബോധത്തിനു മുന്നിൽ അവർ ലയിച്ചുനിന്നു പോയി.

അവരെകണ്ടതും അവൻ മാനോഹരമായി ഒന്നു പുഞ്ചിരിച്ചു. ഗാംഭീര്യം തുളുമ്പുന്ന ശബ്ദത്തോടെ അവൻ പറഞ്ഞു.

"വരൂ മാതെ  ഉപവിഷ്ടയായാലും "

അവൻ തന്റെ മുന്നിലായുള്ള ഒരു പാറായിലേക്കു കൈകാട്ടി.

അവർ അവിടേക്കു ചെന്നിരുന്നു.

"പുത്രാ ഇത് ഏതാണ് സ്ഥലം, നാം ഹിമവാന്റെ പത്നി മേനയാണ് നമുക്കു തിരിച്ചു കൊട്ടാരത്തിലെത്തണം നീ നമ്മെ സഹായിക്കുമോ "

"മാതെ ആരും ഒരിടത്തേക്കും  വഴിതെറ്റി വരുന്നതല്ല,
ഓരോ വരവിനും അതിന്റെതായ ഉദ്ദേശം ഉണ്ടാവും,
മാതാവ് ഇന്ന് ഇവിടെ എത്തിയതിനു പിന്നിലും ഒരു ഉദ്ദേശമുണ്ട് "

അവർ മനസിലാകാതെയെന്നോണം അവനെ നോക്കി.

"അതേ മാതെ, മാതാവിന്റെ ഈ വരവിനും അതിന്റെതായ ഉദ്ദേശമുണ്ട് "

അവർക്കു ചെറുതായി ദേഷ്യം വന്നു.

"നീ എന്തൊക്കയാണ് ഈ പറയുന്നത് ഒരു റാണിയോടാണ് നീ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്, ഒരു സഹായം ചോദിച്ചപ്പോൾ നമ്മെ ഉപദേശികാറായോ  നീ "

അവനൊന്നു ചിരിച്ചു.

"അരുത് മാതെ ഇങ്ങനെ ദേഷ്യപ്പെടാനായി എന്താണ് ഇവിടെ ഉണ്ടായത്, ഭാവി ജാമാതാവിനോടാണ് ഈ ദേഷ്യം എന്ന് ഓർമ വേണം "

അത് കേട്ടപ്പോൾ അവരൊന്നു ഞെട്ടി ഇരുപ്പിടത്തിൽ നിന്നും എഴുനേറ്റു.

അവർ കൈചൂണ്ടികൊണ്ട് ചോദിച്ചു.

"അപ്പൊ...  അപ്പോ നീ "

അവൻ വീണ്ടും ചിരിച്ചു.

"അതേ മാതെ നാം തന്നെയാണ് ശ്മശാനവാസിയായ ചണ്ഡാളനായ പരമശിവൻ "

പൊടുന്നനെ കൊമ്പുകുഴൽവിളി ഉയർന്നു.
കൈലാസം പ്രകമ്പനം കൊണ്ടു.

ദേവന്റെ തിരുജട മുകളിലേക്കു തനിയെ കെട്ടി,
കഴുത്തിൽ  നാഗം പ്രത്യക്ഷപെട്ടു,
തിരുനെറ്റിയിൽ തൃക്കണ്ണും   കൈയിൽ ത്രിശൂലവുമായി മരത്തോലും പുലിത്തോലും  ഉടയാടയാക്കി സാക്ഷാൽ പരമശിവൻ അവരുടെ മുന്നിൽ പ്രത്യക്ഷനായി.

മഹാദേവന്റെ പൂർണരൂപം കണ്ട അവർ ഭയന്നു കൈകൂപ്പി പിന്നിലേക്കു രണ്ടടി വച്ചു.

ദേവൻ വീണ്ടും ചിരിച്ചു.

"ഭയക്കേണ്ട മാതെ അങ്ങ് പാർവതിയുടെ മാതാവാണ് അപ്പോൾ നമ്മുക്കും മാതൃതുല്യയാണ്,

ശരിയാണ് മാതാവ് പറഞ്ഞതുപോലെ നമുക്കു ഭവനമോ കൊട്ടാരമോ ഒന്നുമില്ല ഈ കൈലാസമാണ് നമ്മുടെ വാസസ്ഥലം.

ഈ ഉലകിലെ സർവ ജന്തുജീവജാലങ്ങളും നമ്മുടെ ബന്ധുമിത്രാദികളാണ്, എല്ലാത്തിലും നമ്മുടെ ഒരു ചൈതന്യം നിറഞ്ഞുനില്കുന്നുണ്ട്, ശ്രദ്ധിച്ചുകേട്ടാൽ മനസിലാകും ഒരു മണൽത്തരിപോലും നമശിവായ മന്ത്രം ജപിക്കുന്നത്, ഈ ലോകത്തു ആരും ഒന്നും കൊണ്ടല്ല വരുന്നത് തിരികെ പോകുന്നതും അങ്ങനെതന്നെ അതിനാൽ കൊട്ടാരവും സുഖസ്വകര്യങ്ങളുമൊന്നും  ശാശ്വതമല്ല,

മരിച്ചുകഴിഞ്ഞാൽ വെറും ജഡമാണ് പുഴുക്കൾക്കുള്ള ഭക്ഷണം മാത്രമാകുന്നു അത്. അതിനാൽ ഇന്ന് ഉള്ളതിനെ ഒന്നും ഓർത്തു നമ്മൾ അഹങ്കരിക്കാൻ പാടുള്ളതല്ല മാതെ "

എല്ലാം കേട്ടു അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
കൈകൂപ്പി അവർ ക്ഷമ അപേക്ഷിച്ചു.

"അല്ലയോ പ്രഭോ നമ്മോടു ക്ഷമിച്ചാലും, റാണി എന്ന പദവിയിൽ നാം ഒരുപാട്‌ അഹങ്കരിച്ചിരുന്നു, ഇന്നത്തെ ഈ സുഖസ്വകര്യത്തിൽ ഒരുപാട് നാം മതിമറന്നു, പാർവതി അങ്ങേക്കുള്ളതാണ് അവൾക്കു അങ്ങയോടുള്ള പ്രണയം സത്യമുള്ളതാണ് അതിനാലാണ് നമുക്കു ജീവിതമെന്ന സത്യം ഇന്ന് മനസിലാക്കാൻ സാധിച്ചത്, നമ്മോടു ക്ഷമിച്ചാലും പ്രഭു "

"അരുത് മാതെ ക്ഷമ ചോദിക്കരുത് നാം സാക്ഷാൽ മഹാദേവൻ ആണെങ്കിലും അവിടുനിന്റെ മകനാണ് ഇപ്പോൾ, ജീവിതത്തിലെ ചില സത്യങ്ങൾ അവിടുത്തേക്ക്‌  മനസിലാക്കി തരുക എന്ന ഒരു ലക്ഷ്യം മാത്രമേ നമുക്കുണ്ടായിരുന്നുള്ളു "

അവർ വീണ്ടും നിറമിഴികളോടെ കണ്ണുകളടച്ചു ദേവനെ കൈകൂപ്പി.

വീണ്ടുമൊരു കുളിര്കാറ്റു അവരെ വന്നു പുണർന്നു.
മേന കണ്ണുകൾ തുറന്നു അതാ താൻ പഴയതുപോലെ കൊട്ടാരത്തിൽ പാർവതിദേവിയുടെ മുന്നിൽത്തന്നെ നിൽകുന്നു.

കണ്ണുതുറന്നു അവരെ നോക്കി ദേവി പുഞ്ചിരിയോടെ ചോദിച്ചു.

"മാതെ ഇപ്പോൾ ബോധ്യമായോ ആ ശ്മശാനവാസിയെ  ഈ യുവറാണി പ്രണയിക്കുവാനുള്ള കാരണം "

അവർ നിറമിഴികളോടെ ദേവിയെ പുണർന്നു.

"പുത്രി നമുക്കെല്ലാം മനസിലായി,
മാതാവിന്റെ അന്ധകാരമെല്ലാം ഇപ്പോൾ മാറിയിരിക്കുന്നു "

അങ്ങനെ ദേവിയുടെയും ദേവന്റെയും വിവാഹം അടുത്ത മുഹൂർത്തത്തിൽ തന്നെ നടന്നു.

അതേ മഹാദേവൻ പറഞ്ഞതുപോലെ തന്നെ നാം ഈ ലോകത്തേക്ക് വരുമ്പോൾ ഒന്നും കൊണ്ടുവരുന്നില്ല തിരികെപോകുമ്പോളും അങ്ങനെതന്നെ. അതിനാൽ ഒന്നിലും അഹങ്കരിക്കാൻ പാടുള്ളതല്ല.

പാർവതിക്ക് ശിവനോടുള്ള പ്രണയം വാക്കുകൾകൊണ്ട് ഒരിക്കലും നിർവചിക്കാൻ കഴിയുന്ന ഒന്നല്ല. ആ പ്രണയത്തിന്റെ തീവ്രതമൂലം തന്നെയാണ് സതിയിലൂടെ  മഹാദേവനിൽ പൂർണമായും അലിയാൻ കഴിയാതിരുന്നദേവി വീണ്ടും പാർവതിയായി ജന്മംകൊണ്ടത്.

No comments:

Post a Comment