ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 April 2020

"സർവ്വധർമ്മാൻ പരിത്യജ്യ"

"സർവ്വധർമ്മാൻ പരിത്യജ്യ"

ഗീതോപദേശം കേട്ട അർജ്ജുനന് ഞാനും മറ്റെല്ലാ ജീവജാലങ്ങളും അനശ്വരനായ ആത്മാവിൻ്റെ പ്രകടിതരൂപങ്ങൾ മാത്രമാണെന്നും മനുഷ്യൻ വസ്ത്രം മാറുന്നതുപോലെ ആത്മാവ് ശരീരങ്ങളെ  മാറിമാറി സ്വീകരിക്കുന്നതാണ് മരണമെന്നും  മനസ്സിലാക്കിയ അർജ്ജുനൻ യുദ്ധത്തിന് തെയ്യാറായി . എന്നാൽ യുദ്ധം ചെയ്താൽ മതിയോ? പോരാ പിന്നെ എന്തുചെയ്യണം, എങ്ങനെ ചെയ്യണം , എന്താണ്, ലക്ഷ്യം ഓരോ മനുഷ്യനും സ്വയം ചോദിക്കേണ്ടതായ ചോദ്യങ്ങളാണ് ഇവ. ലക്ഷ്യം ഉറപ്പിച്ച് വേണം അതിലേക്ക് നിങ്ങാൻ. ഭഗവദ്പ്രാപ്തിയാണ് ലക്ഷ്യം.  ഭഗവദ് പ്രാപ്തിയെന്ന് പറഞ്ഞാൽ താൻ ശരീരമല്ല, മറിച്ച് ആത്മാവാണ്, ആ ആത്മാവാകട്ടെ ഈ ലോകത്തിൻ്റെ സൃഷ്ടിസ്ഥിതി കർത്താവായ ഭഗവാൻ തന്നെയാണ്. എന്ന ഉറച്ച ബോധത്തോടെ പ്രാപിക്കലാണ്.  ഈ സ്ഥിതിക്ക് തന്നെയാണ് ഈശ്വരസാക്ഷത്ക്കാരം, മുക്തി, മോക്ഷം എന്നൊക്കെ പറയുന്നത്. പിന്നെ ജനനവുമില്ല  മരണവുമില്ല.  ജനനവും മരണവുമൊക്കെ ശരീരത്തിനാണ്. അത് മുജ്ജന്മ കർമ്മവാസനകളുടെ ഉൽപന്നമാണ്. അതിന് വ്യാവഹാരികമായ അതായത് കർമ്മവാസനകൾ നശിക്കുന്നതുവരെ മാത്രമെ നിലനിൽപ്പുള്ളൂ. താൻ ആത്മാവാണ് തനിക്ക് ശരീരധാരണം വിട്ട് ആനന്ദപ്രാപ്തി  കൈവരണം  ഭഗവാൻ സച്ചിദാനന്ദസ്വരൂപനാണല്ലോ.

"മന്മനാ ഭവ മദ്ഭക്തോഃ
 മദ്യാജീ മാം നമസ്ക്കുരു  
മാമേവൈഷ്യസി സത്യം തേ
  പ്രതിജാനേ പ്രിയോഽസി മേ"
                                                                                       
മനസ്സ് ഭഗവാനിൽ ഉറപ്പിക്കുക ഇപ്പോൾ മനസ്സ് ലൗകികവസ്തുക്കളിലും ലൗകികന്മാരിലും  ലൗകികനേട്ടങ്ങളിലുമാണ് ശ്രദ്ധിക്കുന്നത് , അവയൊക്കെ നശിച്ചു പോകുന്നവയാണ്. പൂർവ്വജന്മവാസനകൾ കാരണമാണ് മനസ്സ് ഇവയിൽ തൽപര്യം കാണിക്കുന്നത്. അവയൊക്കെ ഭഗവതാരാധനയായി, ഭഗവാനിൽ അർപ്പിച്ച് ചെയ്യുക. ഞാൻ , എനിക്ക് വേണ്ടി എന്ന ഭാവം ഉപേക്ഷിച്ച് ഫലേച്ഛ തീരെയില്ലാതെ ഫലം ഹിതമായാലും  അഹിതമായാലും അചഞ്ചലനായി വർത്തിക്കുക.  അപ്പോൾ പുതിയ കർമ്മവാസനകൾ ഉണ്ടാകില്ല്. ചിത്തശുദ്ധിവന്ന് വരും ജന്മങ്ങളിൽ കൂടി ഭഗവാനെ പ്രാപിക്കും എന്ന് ഭഗവാൻ സത്യം ചെയ്യുന്നു. "നീ എനിക്ക് പ്രിയപ്പെട്ടവനാണ്" എന്നും പറയുന്നു. എന്തുകൊണ്ടാണ് പ്രിയപ്പെട്ടവനായത്! ജ്ഞാനത്തിനുവേണ്ടി ഭഗവാനെ ആശ്രയിച്ചതുകൊണ്ട്.  ശരണാഗതിയെ കുറിച്ച്  അർജ്ജുനൻ നിരവധി ചോദ്യങ്ങളിൽ കൂടി തൻ്റെ ജിജ്ഞാസ വ്യക്തമാക്കിയിട്ടുണ്ട്.  ഇവിടെ  ഭഗവാൻ നീ എൻ്റെ ഭക്തനായി ഭവിക്കുക എന്ന് പറയുണ്ട്.

ഭക്തിക്ക് പല നിർവചനങ്ങളുമുണ്ട്. ഭക്തി ഭഗവാൻ്റെ നേരെയുള്ള വികാരമാണ് .  

"നീയല്ലോ സൃഷ്ടിയും സ്രാഷ്ടാവയതും സൃഷ്ടിജാലവും  
നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമാഗ്രിയായതും" 

എന്ന സത്യം മനസ്സിലാക്കി താൻ ശരീരമാണെന്ന ഭാവന വിട്ട് ഭഗവാനിൽ ലയിച്ചു ചേരുവാനുള്ള തീവ്രമായ വാഞ്ഛയാണ് ഭക്തി എന്ന് പറയാം . ഈ ഭക്തിയുടെ ബലത്തിലെ ഈശ്വരാർപ്പണ ബുദ്ധിയും കർത്തൃത്വഭാവവും ഭോക്ത്യത്വഭാവവും വിട്ട് ചിത്തശുദ്ധി ഉണ്ടാകുകയുള്ളൂ.

എല്ലാമെല്ലാമായ ഭഗവാനിൽ ജീവിതം നിരുപാധികമായി സമർപ്പിക്കുന്നത് തന്നെയാണ് നമസ്കാരം.

എല്ലാ കർമ്മങ്ങളും ഈശ്വരാർപ്പണമായി ചെയ്താൽ പുണ്യപാപഫലരൂപത്തിലുള്ള കർമ്മവാസനബന്ധങ്ങളിൽ നിന്നും മുക്തനായി  സന്യാസയോഗം കൈവന്ന്പരത്മാവായ ഭഗവാനെ പ്രാപിക്കും. സന്യാസയോഗം എന്നത്  ഞാൻ എനിക്ക് വേണ്ടി എൻ്റെ വേണ്ടപ്പെട്ടവർക്ക് വേണ്ടി കർമ്മം ചെയ്യുന്നു എന്ന ഭാവത്തെ ഉപേക്ഷിച്ച്  അതായത് കർകർത്തൃത്വഭോക്തൃത്വ ഭാവം  ഇല്ലാതെ  ഈശ്വരാർപ്പണമായി കർമ്മം ചെയ്യുക എന്നർത്ഥം.

ചിത്തശുദ്ധി കൈവന്നാൽ ജ്ഞാനവും   വൈരാഗ്യവും  ഒടുവിൽ ഭഗവത് പ്രാപ്തിയും.

താൻ ശരീരമാണെന്ന മിഥ്യാധാരണയിൽ വർത്തിക്കുന്ന മനുഷ്യന് ശരീരഭാവനയുടെ ഫലമായി പല ധർമ്മങ്ങളും നിറവേറ്റേണ്ടി വരും പുത്രധർമ്മം, പിതൃധർമ്മം, ഗൃഹസ്ഥധർമ്മം,  പൗരധർമ്മം എന്നിങ്ങനെ പല സങ്കൽപങ്ങളോടും   ആഗ്രഹങ്ങളോടും സ്വാർത്ഥതാൽപര്യങ്ങളുടെ പരിവേഷത്തിലുമാണ് ഇവയോക്കെ നിർവഹിക്കുക.  " സർവ്വധർമ്മാൻ പരിത്യജ്യ" ഈ ഭാവത്തെയാണ് ഭഗവാൻ പരിത്യജ്യ എന്ന് പറയുന്നത്.  ധർമ്മനിർവഹണത്തിനുള്ള കർമ്മങ്ങൾ ചെയ്യാതെ പറ്റില്ല.  പൂർവ്വജന്മവാസനക്കുള്ള കർമ്മങ്ങൾ ചെയ്തേ  പറ്റൂ.  അതു ഭഗവാൻ്റെ നിശ്ചയമാണെന്ന് കരുതി  ഭക്തിയോട്  കൂടി ഭഗവതാരാധനയാണെന്ന് കരുതി  ഫലചിന്തകൂടാതെ ഞാൻ ചെയ്യുന്നു. എനിക്ക് വേണ്ടി എന്ന ഭാവം തീരെ ഉപേക്ഷിച്ച് ചെയ്യുക എന്നാൽ  ഈ ജന്മത്തിന് കാരണമായ കർമ്മവാസനകൾ ഉണ്ടാകില്ല.  പുനർജന്മത്തിന് കാരണമായ കർമ്മവാസകൾ ഉണ്ടാകില്ല.  പുനർ ജന്മങ്ങൾ ഭക്തിയും ജ്ഞാനവും വൈരാഗ്യവും ഉറപ്പിച്ച്  ആ ബോധത്തോട് കൂടി ആനന്ദസ്വരൂപനായ ഭഗവാനിൽ ലയിക്കും.

No comments:

Post a Comment