ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 April 2020

കുടയും പാദുകങ്ങളും

കുടയും പാദുകങ്ങളും 

കുരുക്ഷേത്രയുദ്ധത്തിനു ശേഷം യുധിഷ്ഠിരൻ  സഹോദരങ്ങളുടെ മരണത്തിൽ മാനസീകമായി അസ്വസ്ഥനായിരുന്നു  ഇത് മനസിലാക്കിയ ഭഗവാൻ അദ്ദേഹത്തെ ഭീഷ്മരുടെ അടുക്കലേക്ക് കൊണ്ടുപോയി   ഭീഷ്മരുടെ വിജ്ഞാനം മുഴുവൻ യുധിഷ്ഠിരനു പകർന്നു നൽകാൻ ഭഗവാൻ അപേക്ഷിച്ചു. 

ലോകം മുഴുവൻ ഭീഷ്മരെ സ്മരിക്കുന്നതിനു വേണ്ടിയാണെന്നും ഭീഷ്മരുടെ വാക്കുകൾ ജനങ്ങൾ വേദവാക്യം പോലെ പിന്തുടരണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ടെന്നും ഭഗവാൻ പറഞ്ഞു. ഇങ്ങനെ യുധിഷ്ഠിരന്റെ സംശയങ്ങൾ ദുരീകരിക്കുവാൻ ഭഗവാൻ ഭീഷ്മരെ സജ്ജമാക്കി.
ധാരാളം സംശയങ്ങൾ ചോദിക്കുന്നതിനിടെ ശ്രാദ്ധകർമ്മങ്ങളിലും മറ്റ് ചില പുണ്യകർമ്മങ്ങളിലും കുടയും പാദുകങ്ങളും ദാനം നൽകാൻ തുടങ്ങിയതിനെപ്പറ്റി യുധിഷ്ഠിരൻ ചോദിക്കുന്നു. അതിനുത്തരമായി നൽകിയ ഭീഷ്മ പർവ്വത്തിലെ ഛത്രോപാനഹ ദാന പ്രശംസ എന്ന ഭാഗമാണ് കഥ.
       
ഉഗ്രപ്രഭാവനായ ജമദഗ്നി മഹർഷി ഒരിക്കൽ ഉച്ചസ്ഥായിയിൽ നിൽക്കുന്ന സൂര്യന്റെ ചൂടു സഹിക്കാൻ കഴിയാതെ തളർന്നുപോയതിൽ കോപിഷ്ഠനായി. ചുട്ടുപൊള്ളിക്കുന്ന സൂര്യന്റെ പ്രവർത്തിക്ക് അറുതി വരുത്തണമെന്ന് തീരുമാനിച്ചു.

 ജമദഗ്നി മഹർഷി  സൂര്യനെ എയ്ത് വീഴ്ത്താനുള്ള ശ്രമം തുടങ്ങി. ഭാര്യ രേണുക  അസ്ത്രങ്ങൾ തീരുന്ന മുറയ്ക്ക് വീണ്ടും വീണ്ടും കൊണ്ടുവന്ന് മുനിക്ക് നല്കും  ഇതു തുടരവെ സൂര്യൻ വലഞ്ഞു. ഉടനെ സൂര്യൻ  തന്റെ താപത്താൽ രേണുകയുടെ തലയും പാദങ്ങളും ചുട്ടുപൊള്ളിച്ചു  സഹിക്കാനാവാതെ രേണുക ഒരു വൃക്ഷച്ചുവട്ടിൽ വിശ്രമിച്ചു.  ക്ഷീണിതയായെങ്കിലും മുനിശാപം ഭയന്ന് അവർ വീണ്ടും അസ്ത്രങ്ങൾ എടുത്തു കൊടുത്ത് അദ്ദേഹത്തെ സഹായിച്ചു
എന്തുകൊണ്ടാണ് വരാൻ താമസിച്ചതെന്ന് മുനി ചോദിച്ചതിനുത്തരമായി സൂര്യതാപമേറ്റ് തളർന്നു എന്ന് രേണുക മറുപടി നല്കി.

ഇതു കേട്ട് മുനി കൂടുതൽ കുപിതനായി അത്യന്തം ശക്തിയോടെ തന്നെ ശരവർഷം തുടങ്ങി

സഹികെട്ട സൂര്യദേവൻ ഒരു ബ്രാഹ്മണ വേഷം ധരിച്ച് മുനിയെ സമീപിച്ചു.  സൂര്യന്റെ  ചെയ്ത തെറ്റ് എന്താണെന്ന് ചോദിച്ചു. കൂടാതെ സൂര്യദേവന്റെ പ്രതിഫലം ഇച്ഛിക്കാത്ത പ്രവർത്തിയെ പ്രകീർത്തിക്കുയാണ് വേണ്ടതെന്നും സകല ജീവനും ചൂടും പ്രകാശവും നൽകി അവയെ പരിപാലിക്കുകയാണെന്നും സൂര്യനില്ലെങ്കിൽ ജീവനുമില്ല എന്ന തത്വവും പറഞ്ഞു മനസിലാക്കാൻ ആ ബ്രാഹ്മണൻ ശ്രമിച്ചു എങ്കിലും മഹർഷിയുടെ ദേഷ്യം തീർന്നില്ല എന്നു മാത്രമല്ല ബ്രാഹ്മണനായി വന്നിട്ടുള്ളത് സൂര്യൻ തന്നെയാണെന്നറിയുകയും ചെയ്തു 

സൂര്യൻ കീഴടങ്ങി. ഞാൻ എന്താണ് അങ്ങേക്ക് ചെയ്തു തരേണ്ടത്?
നിന്നെ ഞാനൊരു പാഠം പഠിപ്പിക്കുമെന്ന് മുനി ഗർജിച്ചു. എങ്ങനെ?
നീ മദ്ധ്യാഹ്നത്തിൽ നിമിഷ നേരത്തേക്ക് ആകാശത്തിൻ നിശ്ചലനായി നിൽക്കുമ്പോൾ ഞാൻ നിന്നെ എയ്തു വീഴ്ത്തും. ഇത് കേട്ട് സൂര്യൻ വീണ്ടും വിഷമത്തിലായി. 
ഈ രീതി തനിക്ക് മാറ്റുവാൻ പറ്റുന്ന ഒന്നല്ല എന്ന് സൂര്യൻ വീണ്ടും ആവർത്തിച്ചു.
എങ്കിൽ ഭൂമിയിൽ ചൂടു സഹിക്കുവാനുള്ള മാർഗ്ഗം നീ ഉണ്ടാക്കണമെന്ന് മുനിയും. ഉടനെ സൂര്യഭഗവാൻ കുടയും പാദുകങ്ങളും ഉപയോഗിച്ച് തന്നെ പ്രതിരോധിക്കാൻ മുനിയോട് അപേക്ഷിക്കുകയും അവ നൽകുകയും ചെയ്തു. ഇതിനു ശേഷമാണത്രേ  കുടയും പാദുകങ്ങളും  പ്രചാരത്തിൽ വന്നത്.

പുണ്യകർമ്മങ്ങളിൽ ഇവ ദാനം ചെയ്യുന്ന രീതിയും ഭാരതത്തിൽ ആചരിച്ചു വരുന്നു.
 കുടയും പാദുകങ്ങളും ഉപയോഗിച്ച് നമ്മളും അത് തുടരുന്നു. അതിന് വഴിയൊരുക്കി തന്ന സൂര്യഭഗവാന് നമസ്കാരം.

ആദി ദേവ നമസ്തുഭ്യം
പ്രസീത  മമ ഭാസ്കരാ
ദിവാകരാ നമസ്തുഭ്യം
പ്രഭാകരാ നമോസ്തുതേ.

No comments:

Post a Comment