ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 November 2016

തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

കേരളത്തിലെ എറണാകുളം ജില്ലയിൽ ആലുവാ താലുക്കിലാണ് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാദേവനാണിവിടെ പ്രധാന മൂർത്തി. സദാശിവനെ കിഴക്കുഭാഗത്തേക്കും ശ്രീപാർവതിയെ പടിഞ്ഞാറു ഭാഗത്തേക്കും ദർശനമായി ഒരേ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ധനുമാസത്തിൽതിരുവാതിരനാൾ മുതൽ 12 ദിവസം മാത്രമെ ശ്രീപാർവതിയുടെ നട തുറക്കുകയുള്ളു. അതു കൊണ്ടു ഈ ദിവസങ്ങളിൽ ദേവിയെ ദർശിക്കാൻ എത്തുന്ന ഭക്തജനത്തിരക്ക് കൂടുതലാണ്. മംഗല്യതടസ്സം,ദാമ്പത്യ സുഖകുറവ് എന്നിവ അനുഭവിക്കുന്നവർ ദേവിയെ പ്രാർത്ഥിച്ച് അനുഭവസിദ്ധി കൈവരിക്കുന്നു എന്നാണ് വിശ്വാസം.  ഇവിടെ വരുന്ന ഭക്തർ അധികവും സ്ത്രീകളാണ്. അതിനാൽ ഈ ക്ഷേത്രത്തിനെ സ്ത്രീകളുടെ ശബരിമല എന്നും വിളിച്ചുപോരുന്നു. ദേവിക്ക് പട്ടുംതാലിയും, മഞ്ഞള്‍പ്പറയും സമര്‍പ്പിച്ച് മംഗല്യസൗഭാഗ്യവും, ദീര്‍ഘമാംഗല്യവും തേടാന്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നുപോലും ആയിരങ്ങളാണെത്തുന്നത്. തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം മംഗല്യസൗഭാഗ്യം ആഗ്രഹിക്കുന്ന സ്ത്രീകളുടെ തീര്‍ഥാടനകേന്ദ്രമാണ്...

പ്രശസ്തമായ അകവൂർ മനയിൽ ശിവഭക്തനായ ഒരു നമ്പൂതിരി ഉണ്ടായിരുന്നു. ഇദ്ദേഹത്തിന് തൃശ്ശൂർ ജില്ലയിലെ ഐരാണിക്കുളം ക്ഷേത്രത്തിൽ നിത്യവും കുളിച്ചുതൊഴൽ പതിവുണ്ടായിരുന്നു. വാർദ്ധക്യസഹജമായ അസുഖം മൂലം തന്റെ കുളിച്ചു തൊഴൽ മുടങ്ങും എന്ന ഭയപ്പാടോടെ അദ്ദേഹം ഒരു ഉപായത്തിനായി മഹാദേവനോട് പ്രാർത്ഥിച്ചുപോന്നു. ഒരിക്കൽ പ്രാർത്ഥകഴിഞ്ഞു മടങ്ങിയ നമ്പൂതിരിയുടെ ഓലക്കുടയിൽ കയറി വന്ന മഹാദേവനാണ് ഇവിടെ കുടികൊള്ളുന്നതെന്നാണ് പ്രശസ്തമായ ഒരു ഐതിഹ്യം.

ധനുമാസത്തിലെ തിരുവാതിരനാള്‍ അസ്തമിച്ചാല്‍ പിന്നെ, തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ ശ്രീപാര്‍വ്വതി ദേവിയുടെ ദര്‍ശന പുണ്യത്തിന്റെ നാളുകളാണ്.

വര്‍ഷത്തില്‍ 12 ദിവസം മാത്രം പൂര്‍ണ്ണ നദീതീരത്തെ ക്ഷേത്രത്തിലേക്കൊഴുകിയെത്തുന്ന ഭക്തജന സഹസ്രങ്ങള്‍ക്ക് സര്‍വ്വാലങ്കാരവിഭൂഷിതയായി അനുഗ്രഹം ചൊരിയുന്ന പാര്‍വ്വതിദേവീ സങ്കല്‍പ്പവും, ആചാരാനുഷ്ഠാനങ്ങളും തിരുവൈരാണിക്കുളത്തിന്റെ മാത്രം പ്രത്യേകതയാണ്. ദേവിക്ക് പട്ടുംതാലിയും, മഞ്ഞള്‍പ്പറയും സമര്‍പ്പിച്ച് മംഗല്യസൗഭാഗ്യവും, ദീര്‍ഘമാംഗല്യവും തേടാന്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നുപോലും ആയിരങ്ങളാണെത്തുന്നത്.

മഹാദേവനും, ശ്രീപാര്‍വ്വതി ദേവിയും ഒരേ ശ്രീകോവിലില്‍ അനഭിമുഖമായി പ്രതിഷ്ഠ നടത്തിയിട്ടുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നുകൂടിയാണ് തിരുവൈരാണിക്കുളം.

ശ്രീപാര്‍വ്വതിദേവിയുടെ നട വര്‍ഷത്തില്‍ 12 ദിവസം മാത്രം തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ഐതിഹ്യ കഥയുണ്ട്.

മഹാദേവന് നിവേദ്യാദികള്‍ ഒരുക്കുന്ന സമയത്ത് തിടപ്പള്ളിയില്‍ ആരുടെയും സാന്നിദ്ധ്യം പാടില്ലെന്നുണ്ട്. ഒരിക്കല്‍ ഊരാണ്‍മക്കാരന്‍ ഒരു നമ്പൂതിരി തിടപ്പള്ളി രഹസ്യം അറിയാനായി മറഞ്ഞുനിന്നു നോക്കി. ഈ സമയം അദ്ദേഹം തിടപ്പള്ളിയില്‍ സര്‍വ്വാഭരണ വിഭൂഷിതയായ ശ്രീപാര്‍വ്വതിയെ കണ്ടുവത്രേ, നമ്പൂതിരി ഭക്തവിവശനായി ''അമ്മേ, ഭഗവതി, ജഗദംബികേ'' എന്നു വിളിച്ചു പോയി. ഇതു കേട്ടയുടനെ ദേവി നമ്പൂതിരിയെ നോക്കിയിട്ടു പറഞ്ഞു ''ഞാനിനി ഇവിടെ നില്‍ക്കില്ല, എനിക്കിനി ഇവിടുത്ത പൂജകളും, നിവേദ്യങ്ങളും നല്‍കേണ്ടതില്ല''. തെറ്റുപറ്റിയെന്നു ബോധ്യമായ നമ്പൂതിരി സര്‍വ്വാപരാധം ഏറ്റുപറഞ്ഞ് ദേവിയോടു മാപ്പിരന്നു. നമ്പൂതിരിയുടെ വിഷമത്തില്‍ ഉള്ളലിഞ്ഞ ദേവി, ഭഗവാന്റെ തിരുനാള്‍ ദിനമായ ധനുമാസത്തിലെ തിരുവാതിരനാള്‍ അസ്തമിച്ച് കുസുമധാരണ സമയത്തിനുമുമ്പ് ദര്‍ശനം നല്‍കാമെന്നും, അന്നുതൊട്ട് 12 ദിവസം ദര്‍ശിക്കുന്ന ഭക്തര്‍ക്ക് അനുഗ്രഹവും മംഗല്യാദി സൗഭാഗ്യങ്ങളും ഉണ്ടാകുമെന്നും അരുള്‍ചെയ്ത് അപ്രത്യക്ഷയായി എന്നും ഐതിഹ്യം ഉണ്ട്. ഭഗവതിയുടെ തോഴി ആയി ഒരു പുഷ്പിണി ഉണ്ടായിരുന്നുവെന്നും ആ തോഴി പറഞ്ഞാലേ നടതുറക്കാവൂ എന്ന് ദേവിയുടെ അരുളപ്പാടുണ്ടായിരുന്നതുകൊണ്ട് ഇപ്പോഴും പുഷ്പിണി അവകാശമുള്ള സ്തീ ക്ഷേത്രത്തിലെത്തിയാലേ നടതുറക്കാറുള്ളു.

പെരിയാറിന്റെ വടക്കേക്കരയിൽ വെള്ളാരപ്പള്ളി എന്ന ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശ്രീമൂലനഗരം പഞ്ചായത്തിലാണ് ഈ സ്ഥലം. ക്ഷേത്രത്തിന്റെ വടക്കുകിഴക്കുഭാഗത്ത് ദേവസ്വം ഓഫീസുകളും ഓഡിറ്റോറിയവും സംഗീത നൃത്ത കലാപീഠവുമൊക്കെയാണ്. തൊട്ടടുത്ത് ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു. ശിവന്റെ നടയ്ക്കുമുന്നിൽ ഒരു സ്വർണക്കൊടിമരമുണ്ട്. പ്രധാന ശ്രീകോവിൽ വൃത്താകൃതിയിലാണ്. ഇതിൽ കിഴക്കോട്ട് ദർശനമായി ശിവനും പടിഞ്ഞാട്ട് ദർശനമായി പാർവ്വതിയും സ്ഥിതിചെയ്യുന്നു. രണ്ടുനടകളിലേയ്ക്കും കടക്കാൻ പ്രത്യേകം വാതിലുകളുണ്ട്. ശിവന്റെ നടയ്ക്കുമുന്നിൽ ഒരു ചെറിയ നമസ്കാരമണ്ഡപമുണ്ട്. ഇതിൽ ഭഗവദ്വാഹനമായ നന്തിയെ കാണാം. ശ്രീകോവിലിന് തെക്കുഭാഗത്ത് കിഴക്കോട്ട് ദർശനമായി ഗണപതി പ്രതിഷ്ഠയുമുണ്ട്. തെക്കുകിഴക്കുഭാഗത്ത് തിടപ്പള്ളി. നാലമ്പലത്തിനുപുറത്ത് ഉപദേവതകളായി സതീദേവി, നാഗദൈവങ്ങൾ, മഹാവിഷ്ണു, സുബ്രഹ്മണ്യൻ, ഭദ്രകാളി, അയ്യപ്പൻ എന്നിവരുടെ പ്രതിഷ്ഠകളുണ്ട്. അകവൂർ, വെണ്മണി, വെടിയൂർ എന്നീ മനകളുടെ വകയാണ് ക്ഷേത്രം.

നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളും നടക്കുന്ന ഈ മഹാക്ഷേത്രത്തിൽ കുംഭമാസത്തിൽ ഉത്രട്ടാതിനാളിൽ കൊടിയേറി തിരുവാതിരനാളിൽ ആറാട്ടുവരത്തക്കവണ്ണം എട്ടുദിവസം ഉത്സവം നടന്നുവരുന്നു. അങ്കുരാദി, ധ്വജാദി, പടഹാദി എന്നിവയിൽ അങ്കുരാദി ഉത്സവമാണ് ഇവിടെ നടത്തപ്പെടുന്നത്. ഈ ഉത്സവവും ദേവിയുടെ നടതുറപ്പും കൂടാതെ ശിവരാത്രി, നവരാത്രി, മണ്ഡലകാലം, വിഷുക്കണി, തിരുവോണം എന്നിവയും ക്ഷേത്രത്തിൽ ആചരിച്ചുവരുന്നു.

മഹാദേവന്റെ തിരുനാളായ തിരുവാതിര നാളുകളിലും നടതുറപ്പ് വേളയിലും ആയിരക്കണക്കിന് ഭക്ത ജനങ്ങൾക്ക്‌ അന്നദാനം നല്കുന്നുണ്ട് . സൗജന്യ വൈദ്യ സഹായം , നിര്ധനരായ യുവതികൾക്ക്‌ വിവാഹ സഹായം ,എന്നിവയും നല്കി വരുന്നു . ആലുവയിൽ നിന്ന് മാറം പള്ളി വഴി ശ്രീമൂലം പാലം കടന്നു ക്ഷേത്രത്തിൽ എത്താം ദൂരം 10 കിമി . ആലുവയിൽ നിന്ന് ksrtc സർവിസ് നടത്തുന്നുണ്ട്.

സാമ്പത്തിക ബുദ്ധിമുട്ടുമൂലം വിവാഹം നടത്താൻ സാദ്ധിക്കാത്ത നിരവധിപേർക്ക് മംഗല്യ ഭാഗ്യം നൽകുകയാണ് പ്രപഞ്ചമാതാ പിതാക്കൾ വാണരുളുന്ന തിരുവൈരാണിക്കുളം ക്ഷേത്രം, തിരുവൈരാണിക്കുളം മഹാദേവക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തിയ സമൂഹ വിവാഹച്ചടങ്ങായ മംഗല്യം2016 ൽ നിർധനരായ 17 യുവതികൾ മംഗല്യവതികളായി. ചടങ്ങിന് സിനിമ നിർമ്മാതാവ് സുരേഷ് കുമാറും നടി മേനക സുരേഷ് കുമാറും ചേർന്ന് ഭദ്രദീപം തെളിച്ചു. മേൽശാന്തി നാരായണൻ നമ്പൂതിരി നേതൃത്വം നൽകി. ക്ഷേത്രത്തിൽ പ്രത്യേകം തയാറാക്കിയ പന്തലിലാണ് ചടങ്ങ് നടന്നത്.

2013ൽ ക്ഷേത്ര ട്രസ്റ്റ് തുടക്കംകുറിച്ച സമൂഹവിവാഹ പദ്ധതിപ്രകാരം 49 യുവതികളുടെ വിവാഹം നടത്തിയിട്ടുണ്ട്. ഈ വർഷം ക്ഷേത്രത്തിൽ ലഭിച്ച എണ്ണൂറോളം അപേക്ഷകളിൽ നിന്നാണ് 17 കുടുംബങ്ങളെ തെരഞ്ഞെടുത്തത്. സ്വർണാഭരണങ്ങളും, വസ്ത്രങ്ങളും മറ്റ് ചെലവുകളും ഉൾപ്പെടെ ഒരാൾക്ക് രണ്ട് ലക്ഷം രൂപയോളം ട്രസ്റ്റ് നൽകി. സദ്യയുമുണ്ടായി. കോടികൾ വരുമാനമുള്ള ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾക്കും, ഉത്സവങ്ങളുടെ മാറ്റു കൂട്ടാൻ വേണ്ടി ലക്ഷങ്ങൾ പാഴാക്കുന്ന ക്ഷേത്രങ്ങൾക്കും മാതൃകയാവുകയാണ് തിരുവൈരാണിക്കുളം.

No comments:

Post a Comment