ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 November 2016

ശബരിമല വിശേഷം 1

ശബരിമല വിശേഷം. 1

മണ്ഡലകാല വ്രതം 41 ദിവസം ആയതിന്റെ പ്രത്യേകത

 4 എന്നത് വിഷ്ണുവിന്റെയും 1 എന്നത് ശിവന്റെയും അംശശൂപമായി കണക്കാക്കുന്നു. ഹരിയും ഹരനും ചേർന്നതാണ് 41. ശംഖ്, ചക്രം, ഗദ, പത്മം എന്ന 4 രൂപങ്ങളുള്ള മഹാവിഷ്ണുവിന്റെ പ്രതീകമായി കണക്കാക്കുമ്പോൾ 1 ശിവനെ കുറിക്കുവാനായും ഉപയോഗിക്കുന്നു.

 365 ദിവസങ്ങളാണ് ഒരു സൗരവർ ഷത്തിലുള്ളത്. 27 ദിവസം കൂടുന്നതിനെയാണ് ഒരു ചന്ദ്രമാസമെന്നു പറയുന്നത്. ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള നക്ഷത്രമാസമെന്ന സങ്കൽപ്പത്തിൽ നക്ഷത്രങ്ങൾക്കിടയിലൂടെ ചന്ദ്രൻ ഒരു സ്ഥാനത്തു നിന്നും കാന്തിക വൃത്തത്തിലൂടെ സഞ്ചരിച്ച് അതേ സ്ഥാനത്ത് തന്നെ എത്തുന്ന കാലമാണ്  നക്ഷത്രമാസം. ഇത് 27.3217 ദിവസമാണ്. ഏതാണ്ട് 27 ദിവസങ്ങളാണ്. ഈ 27 ദിവസത്തെ ഒരു മാസമായി കണക്കക്കി 27 X 12 മാസങ്ങൾ = 324 ദിവസങ്ങൾ കിട്ടും. സൗരവർഷത്തിലെ 365 ദിവസങ്ങളിൽ നിന്ന് നക്ഷത്രവർഷത്തിലെ 324 ദിവസങ്ങൾ കുറച്ചൽ 41 കിട്ടും [365 - 324 = 41]. ഇതാണ് മണ്ഡലം 41 ദിവസത്തെ പ്രത്യേകത എന്ന ഒരഭിപ്രായം നിലവിലുണ്ട്.

 മഹിഷിയെ അന്വേഷിച്ച് മണികണ്ഠൻ പന്തളത്തു നിന്ന് പുറപ്പെട്ടത് വൃശ്ചികം 1 നായിരുന്നു 41 ദിവസം യാത്ര ചെയ്തപ്പോഴാണ് ഏരുമേലിയിൽ വച്ച് മഹിഷിയെ കാണുന്നതും കോക്ഷം നൽക്കുന്നതും. ഈ വിശ്വാസത്താൽ 41 ദിവസത്തെ വ്രതമാണ് ശബരിമല തീർത്ഥാടകർ സ്വീകരിച്ചു പോരുന്നത്.

 പുരാതന വൈദ്യശാസ്ത്രം മുന്നോട്ടു വച്ചിട്ടുള്ള ഒരാശയം 41 ദിവസമെടുക്കും നാം കഴിക്കുന്ന ഭക്ഷണം മജ്ജയും മനസ്സുമായി രൂപാന്തരം പ്രാപിക്കാനെന്നാണ്. 41 ദിവസത്തെ വ്രതപാലനത്തിലൂടെ മാനസ്സികവും ശാരീരികവുമായ ശുദ്ധീകരണം നടക്കുന്നുവെന്നർത്ഥം.
ശബരിമല വ്രതാനുഷ്ഠാനം

സങ്കട മോചകനാണ് അയ്യപ്പന്‍. വ്രതനിഷഠയോടെ വേണം ദര്‍ശനം നടത്താന്‍. കന്നി അയ്യപ്പന്മാര്‍ മുതല്‍ ഗുരുസ്വാമി വരെ ഒരേ നിഷ്ഠകളാണ് പാലിക്കേണ്ടത്. 41ദിവസത്തെ വ്രതശുദ്ധിയോടെ വേണം ശബരിമല ദര്‍ശനം.
വൃശ്ചികം ഒന്നുമുതല്‍ ശബരിമല തീര്‍ഥാടനകാലം ആരംഭിക്കുകയാണ്.    ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്വാമി അയ്യപ്പനെ കാണാന്‍, അയ്യപ്പനായി ഭക്തജനങ്ങള്‍ പതിനെട്ടാംപടി ചവിട്ടുന്നു. മണ്ഡലകാല  വ്രതാനുഷ്ഠാനത്തിനെ കുറിച്ച് പല തെറ്റിധാരണകളും, അന്ധവിശ്വാസങ്ങളും ചിലരുടെയൊക്കെ മനസ്സില്‍ ഉണ്ട്. എങ്ങനെയാണ് വ്രതം അനുഷ്ഠിക്കേണ്ടത്? എന്നതാണ് പ്രധാനമായും മനസ്സില്‍ ഉണ്ടാകുന്ന ചോദ്യം. മണ്ഡലകാല വ്രതാനുഷ്ഠാനം പലപ്പോഴും ഒരു അനുകരണം   ആകുന്നു. എങ്ങിനെയാണ് ശാസ്ത്രീയമായ വ്രതാനുഷ്ഠാനം. തുലാംമാസത്തിലേ തന്നെ വ്രതം അനുഷ്ഠിക്കുന്നവരാണ് വൃശ്ചികം ആദ്യംതന്നെ അയ്യപ്പനെ കാണുവാന്‍ പോകുന്നത്. മാലയിട്ടു  41 ദിവസത്തെ ചിട്ടയായ വ്രതമാണ് അതിനു വേണ്ടത്.
ശബരിമല തീര്‍ത്ഥാടനം വൃതശുദ്ധിയുടെതാണ്. മനസ്സും ശരീരവും ശുദ്ധമായിരിക്കണം. വ്രതനിഷ്ഠകളെക്കുറിച്ച് യോഗശാസ്ത്രം വ്യക്തമായി പറയുന്നു. വ്രതനിഷ്ഠയില്‍ പ്രധാനം ബ്രഹ്മച്ചര്യമാണ്. 
സ്മരണം കീര്‍ത്തനം കേളിഃ
പ്രേക്ഷണം ഗുഹ്യഭാഷണമ്.
സങ്കല്‌പോളധ്യവസായശ്ച
ക്രിയാ-നിഷ്പത്തിരേവ ച
ഏതന്‍ മൈഥുനമഷ്ടാങ്ഗം
പ്രവദന്തി മനീഷണിഷഃ
(ദക്ഷസ്മൃതി 7.31.32)
എന്നാണ് യോഗശാസ്ത്രം പറയുന്നത്. സ്ത്രീ പുരുഷ സംഗമം മാത്രമല്ല, ഓര്‍മ്മ, കീര്‍ത്തിക്കല്‍, സംസാരം എന്നിങ്ങനെ എട്ട് കാര്യങ്ങളും ബ്രഹ്മചര്യം അനുഷ്ഠിക്കാന്‍ വര്‍ജിക്കണം എന്ന് ശാസ്ത്രം വ്യക്തമാക്കുന്നു.
പലരും തെറ്റായി ധരിച്ചുവച്ചിരിക്കുന്നത് അഷ്ടാംഗത്തില്‍ എട്ടമാത്തേതായ  സ്ത്രീ പുരുഷ സംഗമം മാത്രം വര്‍ജിച്ചാല്‍ ബ്രഹ്മചര്യം ആയി എന്നാണ്, എട്ടാമത്തേത് മാത്രമല്ല, അതിനു മുന്നേ യോഗശാസ്ത്രം പറയുന്ന ഏഴ് കാര്യങ്ങള്‍ നിര്‍ബന്ധമായും വര്‍ജിക്കുകതന്നെ വേണം. ഇതാണ് ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷിദ്ധമാകുന്നതിനു പിന്നാലെയുള്ള പ്രധാന കാരണം.
ശബരിമല പുണ്യഭൂമിയാണ്. പവിത്രമായ പതിനെട്ടാം പടിയില്‍ പാദസ്പര്‍ശം നടത്താന്‍ ബ്രഹ്മചര്യം നിര്‍ബന്ധമാണ്. ബ്രഹ്മചര്യം അനുഷ്ഠിക്കുന്നതിലൂടെയാണ് ഭക്തര്‍ ഭഗവാനിലേക്ക് എത്തിച്ചേരുന്നത്. അയ്യപ്പഭക്തര്‍ അദ്വൈതാനുഭൂതി ലഭിച്ചവരെപോലെയാണ്. എല്ലാറ്റിലും ഈശ്വരചൈതന്യം ദര്‍ശിക്കുന്നു. യഥാര്‍ഥമായ ഈ അവസ്ഥയിലേക്ക് എത്തിച്ചേരാനും യോഗശാസ്ത്രം പറയുന്ന ബ്രഹ്മചര്യനിഷ്ഠ കര്‍ശനമായി പാലിക്കണം.
സത്യം, ബ്രഹ്മചര്യം, ആസ്തേയം, അപരിഗ്രഹം, അഹിംസ, എന്നിവയും കൃത്യമായി പാലിച്ചുവേണം ശബരിമലദര്‍ശനം നടത്തുവാന്‍.
ചാന്ദോഗ്യോപനിഷത്തിലെ മഹാവാക്യാമാണ് " തത്ത്വമസി ",
തത്+ത്വം+അസി , "അതുതന്നെയാണ് നീ" എന്നര്‍ത്ഥം. വിശദീകരിച്ചാല്‍. 'ഈ ബ്രഹ്മാണ്ഡകടാഹത്തിന്‍റെ എല്ലാം അന്തര്യാമിയായി സ്ഥിതിചെയ്യുന്നത് എന്താണോ അതുതന്നെയാണ് നീ'.  അതുകൊണ്ടാണ് അയ്യപ്പഭക്തരെ അയ്യപ്പന്മാര്‍ എന്ന് വിശേഷിപ്പിക്കുന്നതും.
ഈ വ്രുതാനുഷ്ഠാനങ്ങള്‍ ജീവിതചര്യയാക്കി മാറ്റാനുള്ള ചുവടു വയ്പ്പായി ശബരിമല വ്രതാനുഷ്ഠാനക്കാലത്തെ കാണുകയും വേണം. 
1.മാലയിട്ടാല്‍ അത് ഊരുന്നതുവരെ ക്ഷൗരം പാടില്ല.
2.ഒരു ലഹരിവസ്തുക്കളും ഉപയോഗിക്കരുത്.
3.മാംസഭക്ഷണം പാടില്ല.
4.പഴയതും പാകം ചെയ്ത് അധികസമയം കഴിഞ്ഞതുമായ ഭക്ഷണം കഴിക്കാന്‍ പാടില്ല.
5.ഭക്ഷണം പാകം ചെയ്ത് ഒന്നരമണിക്കൂറിനുള്ളില്‍ കഴിക്കുന്നതാണ് ഉത്തമം.
6.കോപിക്കരുത്, കള്ളംപറയരുത്, ഹിംസിക്കരുത്.
7.ശവസംസ്‌കാര കര്‍മ്മത്തില്‍ പങ്കെടുക്കരുത്, പങ്കെടുത്താല്‍ അടുത്ത മണ്ഡലകാലം വരെ വ്രതമെടുത്ത് മലചവിട്ടണം.
8.ജാതകര്‍മ്മങ്ങളില്‍ പങ്കെടുക്കരുത്.
9.ആരെയും പരിഹസിക്കരുത്.
ശിഷ്യനല്ലാത്തവനെ ശാസിക്കരുത്.
പകലുറങ്ങരുത്.
വ്രതാനുഷ്ഠാനവേളയില്‍ വീട്ടിൽ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങള്‍ ചുരുക്കിപറയാം.

1. മണ്ഡലക്കാലത്ത് വീട്ടില്‍ നിന്ന് ശബരിമലക്ക് പോകുന്നവരുണ്ടെങ്കില്‍ അവരെപ്പോലെ തന്നെ വീട്ടമ്മയും പരിശുദ്ധി പാലിക്കേണ്ടതാണ്.
2. നേരത്തെ കുളിച്ച് പൂജാമുറിയില്‍ അയ്യപ്പവിഗ്രഹത്തിന്റെയോ ചിത്രത്തിന്റെയോ മുമ്പില്‍ വിളക്ക് കത്തിച്ചുവെച്ച് വന്ദിച്ച് ദിനചര്യകള്‍ ആരംഭിക്കണം.
3. ശുദ്ധമായി വേണം ഭക്ഷണം പാകം ചെയ്യാന്‍. തലേനാളിലെ ഭക്ഷണം ഒഴിവാക്കണം. മത്സ്യമാംസാദികള്‍ വീട്ടിലേക്ക് കടത്തരുത്, കഴിക്കരുത്. മദ്യപാനശീലമുള്ളവരുണ്ടെങ്കില്‍ അത് ഒഴിവാക്കണം. വ്രതമനുഷ്ഠിക്കുന്നവരെപ്പോലെ വീട്ടമ്മയും ഒരിക്കലുണ്ണുന്നതാണ് നല്ലത്. സാധിക്കുമെങ്കില്‍ വീട്ടിലുള്ളവരെല്ലാം രാത്രി ഊണ് ഒഴിവാക്കി മറ്റെന്തെങ്കിലും കഴിക്കുന്ന ശീലമാണ് അഭികാമ്യം.
4. സര്‍വ്വചരാചരങ്ങളിലും ദൈവചൈതന്യം സങ്കല്‍പ്പിച്ച് പെരുമാറണം.
5. വാക്കുകളെകൊണ്ടുപോലും ആരെയും വിഷമിപ്പിക്കാതിരിക്കണം.
6. ദുഷ്ടചിന്തകള്‍ക്ക് മനസ്സില്‍ സ്ഥാനം നല്‍കാതിരിക്കുക. കഴിയുന്നതും മറ്റുള്ളവരെ സഹായിക്കുക.
7. സന്ധ്യക്ക്‌ മറ്റുള്ളവരെക്കൂടി സഹകരിച്ച് ഭജന, നാമജപം എന്നിവ നടത്തി അന്തരീക്ഷം ഭക്തിസാന്ദ്രമാക്കുക.
8. ബ്രഹ്മചര്യം പാലിക്കുക. ആഡംബരങ്ങള്‍ ഒഴിവാക്കി ലളിതജീവിതം നയിക്കുക. 
9. ഋതുകാലം പ്രത്യേകം ചിട്ടകള്‍ പാലിക്കണം. അടുക്കളയില്‍ പ്രവേശിക്കാനോ ആഹാരം പാകം ചെയ്യാനോ പാടില്ല. മലയ്ക്ക് പോകുന്നവരില്‍നിന്നും അകന്ന് നില്‍ക്കണം. തങ്ങള്‍ തൊട്ടസാധനങ്ങള്‍ അവര്‍ക്ക് നല്‍കരുത്.
10. കഴിയുന്നത്ര വ്രതങ്ങള്‍ നോല്‍ക്കണം. ശാസ്താക്ഷേത്രങ്ങളില്‍ ദര്‍ശനവും, എള്ളുതിരികത്തിക്കള്‍, നീരാഞ്ജനം തുടങ്ങിയ വഴിപാടുകളും ചെയ്തു ദേവനെ പ്രസാദിപ്പിക്കണം. ശനിയാഴ്ച്ചവ്രതം അതിവിശേഷമാകുന്നു.
11. സമീപത്ത് അയ്യപ്പന്‍വിളക്ക് നടക്കുന്നുണ്ടെങ്കില്‍ അവിടെ പോയി തൊഴുത് അതില്‍ പങ്കാളിയാകാന്‍ മടിക്കരുത്.
12. ഭര്‍ത്താവോ, മകനോ മറ്റു വേണ്ടപ്പെട്ടവരോ മലയ്ക്ക് പോയി എത്തും വരെ വ്രതശുദ്ധിയോടെ പോയ ആള്‍ ഭഗവാനെ ദര്‍ശനം നടത്തി ബുദ്ധിമുട്ടുകൂടാതെ മടങ്ങിവരുന്നതിന് പ്രാര്‍ഥിക്കണം.
13. കെട്ടുനിറച്ച് നാളികേരം അടിച്ച് വീട്ടില്‍ നിന്നും പോയപ്പോള്‍ വെച്ചകല്ല് ശുദ്ധിയോടെ സൂക്ഷിക്കണം. അവിടെ രണ്ടുനേരവും വിളക്ക് വെക്കേണ്ടതുമാണ്. 
14. കുടുംബത്തില്‍ നിന്ന് കെട്ടുനിറച്ച്  പോകുമ്പോള്‍ മറ്റംഗങ്ങള്‍ എല്ലാം പങ്കെടുക്കുകയും അരിയും കാണിപ്പണവും (കാണിപ്പോന്ന് ) കെട്ടില്‍ നിക്ഷേപിച്ച് അതില്‍ ഭാഗഭാഗാക്കുകയും വേണം.
15. വ്രതം ആരംഭിച്ച് കഴിഞ്ഞാല്‍, മലയില്‍നിന്ന് മടങ്ങി എത്തുന്നതുവരെ വീട്ടില്‍ എത്തുന്ന അയ്യപ്പഭക്തന്മാരെ സന്തോഷപൂര്‍വ്വം സ്വീകരിക്കണം.
16. കറുത്ത വസ്ത്രം ധരിച്ച് ശരണംവിളിച്ച് വീട്ടില്‍ എത്തുന്ന അപരിചിതര്‍ക്കുപോലും അന്നം നല്‍കണം. പഴകിയതും ശേഷിച്ചതുമായ ഭക്ഷണസാധനങ്ങള്‍ നല്‍കരുത്.
17. ഹിന്ദുക്കളല്ലെങ്കില്‍ പോലും എല്ലാമതവിഭാഗങ്ങളില്‍പ്പെട്ടവരോടും സമഭാവനയോടെ സ്വീകരിച്ച് പെരുമാറണം.
18. ശാസ്താവിന്റെ പ്രാര്‍ഥനാമന്ത്രം  ജപിക്കണം
"ഭൂതനാഥ സദാനന്ദസര്‍വ്വഭൂത ദയാപര
രക്ഷരക്ഷ മഹാബാഹോശാസ്ത്രേതുഭ്യം നമോനമ
ഭൂതനാഥമഹം വന്ദേസര്‍വ്വ ലോകഹീതേ രതം
കൃപാനിധേ സദാസ്മാകംഗ്രഹ പീഡാം സമാഹര."

ബ്രാഹ്മ മുഹൂർത്തം സാധനാകാലം

ബ്രാഹ്മാവിന്റെ നാമത്തിൽ അറിയപ്പെടുന്ന ബ്രാഹ്മമുഹൂർത്തത്തിൽ ഉണരണം. ഒരു രാത്രിക്ക് ഏഴരനാഴിക [മൂന്നു മണിക്കൂർ] വീതമുള്ള നാലു യാമങ്ങളാണ് ഉള്ളത്. അതായത്
ആദ്യയാമം - 6 PM To 9 PM
രണ്ടാം യാമം - 9 ?PM To 12 Mid night
മൂന്നാം യാമം - 12 Mid night To 3 AM
നാലാം യാമം - 3 AM To 6 AM
രാത്രിയുടെ അവസാനത്തെ യാമമാണ് ബ്രാഹ്മമുഹൂർത്തം എന്ന് പറയുന്നത് .
ഈ യാമത്തിന്റെ ദേവത സരസ്വതിയാണ്. സൃഷ്ടിക്ക് അധിപനായ ബ്രഹ്മാവ് ഈ സമയത്താണത്രേ സൃഷ്ടികർമ്മം നടത്തുന്നത്. ഈ സമയത്ത് അദ്ദേഹത്തിന്റെ പത്നി സരസ്വതി ദേവി അദ്ദേഹം സൃഷ്ടിക്കുന്ന ജീവികൾക്കെല്ലാം ആഹ്ലാദപൂർവ്വം ജ്ഞാനം നൽകുന്നു. ദേവസിദ്ധിക്കും മംഗളകർമ്മങ്ങൾക്കും നല്ലതും ആരോഗ്യവും ഉത്സാഹവും നഷ്ടപ്പെടാതിരിക്കാനും ബ്രാഹ്മമുഹൂർത്തത്തിൽ ഉണരുന്നത് പ്രയേജനപ്പേടും.
കിഴക്കൻ ചക്രവാളത്തിൽ ഉദയം വരെ ഭൂമിയിലേക്ക് പ്രസരിക്കുന്ന വിവിധ വർണ്ണങ്ങളിലുള്ള ഗ്രഹോർജ്ജ തരംഗങ്ങൾ ഐശ്വര്യത്തിനും ആരോഗ്യത്തിനും ബുദ്ധിക്കും ഉത്തമമാണ്. ഈ സമയം ശബ്ദമലിനീകരണമോ വായുമലിനീകരണവുമില്ലാതെ പ്രകൃതി ശാന്തവും സുന്ദരവും നിർമ്മലവുമായിരിക്കും.
ബ്രാഹ്മമുഹൂർത്തത്തോടെ സത്വഗുണത്തിന്റെ ആരംഭമായി. ഈ സമയം ഉണർന്ന് സാധനകൾ നടത്തുന്ന മനുഷ്യന്റെ ബുദ്ധിയിൽ സാത്വിക ഗുണം കൂടുതൽ പ്രകാശിക്കുന്നു. ശിരസ്സിന്റെ ഇടതു വശത്തു സ്ഥിതിചെയ്യുന്ന വിദ്യാഗ്രന്ഥിയുടെ പ്രവർത്തനം മൂലം ജപധ്യാനാദികൾക്കും വിദ്യാപഠനത്തിനും കൂടുതൽ ഗുണം ചെയ്യും.
സരസ്വതി യാമത്തിൽ ഏത് വിദ്യ അഭ്യസിച്ചാലും കൂടുതൽ സൂക്ഷ്മതയും ഫലവുമുണ്ടാവുമെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്. ആ സമയത്ത് നമ്മുടെ മസ്തിഷ്കം ഉണർവ്വോടെ പ്രവർത്തനക്ഷമമാകുന്നു. രോഗഗ്രസ്തരും ചിന്താധീനരും ദരിദ്രരുമായി തീരാതിരിക്കാൻ സൂര്യോദയത്തിനു മുമ്പേ ഉണരേണ്ടതാണ്. ബ്രഹ്മജ്ഞാനത്തിനു വേണ്ട സാധനകൾ അനുഷ്ഠിക്കുന്ന ഈ മുഹൂർത്തത്തിൽ ഉണ്ടർന്നാൽ ദുഷ്ടബുദ്ധികളായ ക്രൂരന്മാർ പോലു നന്മയുള്ളവരായിത്തിരും.

സ്വാമി ശരണം അർത്ഥം

"സ്വാ കാരോച്ചാര മാത്രേണ
സ്വാകാരം ദീപ്യതേ മുഖേ
മകാരാന്ത ശിവം പ്രോക്തം
ഇകാരം ശക്തി രൂപ്യതേ
`സ്വാമി ശരണ'ത്തിലെ
`സ്വാ' എന്ന പദം ഉച്ചരിക്കുന്ന മാത്രയിൽ പരബ്രഹ്മത്താൽ തിളങ്ങുന്ന `ആത്മ'ബോധം തീർഥാടകന്റെ മുഖത്തു പ്രതിഫലിക്കണം.
`' സൂചിപ്പിക്കുന്നത്‌ ശിവനേയും
`' ശക്തിയേയുമാണ്‌. രണ്ടുംകൂടി ചേർന്ന്‌
`മി' ആകുമ്പോൾ `ശിവശക്തി' സാന്നിധ്യമാകുന്നു. ശിവശക്തി മുൻപറഞ്ഞ
`സ്വാ'യോടൊപ്പം ചേർന്നു തീർഥാടകന്‌ ആത്മസാക്ഷാത്‌ക്കാരം നേടാൻ സഹായിക്കുന്നു. ജീവാത്മാവിന്റെയും പരമാത്മാവിന്റെയും ഐക്യത്തെ സൂചിപ്പിക്കുന്നതുപോലെ `സ്വത്വ'ത്തിന്റെയും പരമാത്മാവിന്റെയും സാംഗത്യവും ഈ ശബ്ദം സൂചിപ്പിക്കുന്നു.
``ശം ബീജം ശത്രുസംഹാരം
രേഫം ജ്ഞാനാഗ്‌നി വാചകം
ണകാരം സിദ്ധിതം ശാന്തം
മുദ്രാ വിനയ സാധനം.
`ശരണം' എന്ന വാക്കിലെ ആദ്യാക്ഷരമായ
`' ഉച്ചാരണ മാത്രയിൽ തന്നെ ശത്രുവിനെ ഇല്ലാതാക്കുന്നതാണ്‌. അഗ്‌നിയെ ജ്വലിപ്പിക്കുന്ന
`' എന്ന അക്ഷരം ജ്ഞാനത്തെ സൂചിപ്പിക്കുന്നു.
`ണം' ശബ്ദം ഇതിനെല്ലാറ്റിനും ദൈവികത കൈവരുത്തി ശാന്തി പ്രദാനം ചെയ്യുന്നു. മനുഷ്യനിൽ എളിമ വിരിയിക്കേണ്ട ഒരു സൂത്രവാക്യം കൂടിയാണിത്‌. പതിനെട്ടാം പടി കയറുന്നവൻ വിനയമുള്ളവനായിരിക്കണം എന്നും അവൻ അഹങ്കാരത്തെ നിലനിർത്താത്തവൻ ആയിരിക്കണം എന്നുള്ളതിന്റെ പൊരുളും ഇവിടെ വ്യക്തമാകും.

പ്രഭാതസ്നാനത്തിന്റെ ഗുണങ്ങൾ

ഹേമന്തഋതുവിലെ ഔഷധവീര്യം നിറഞ്ഞ ചന്ദ്രരശ്മി തട്ടിയ ജലത്തിലാണ് വ്രതാനുഷ്ഠാനമുള്ളവർ മുങ്ങികുളിക്കുന്നത്. പുണ്യനദിയായ പമ്പയിലെ തീർത്ഥമായി ജലത്തെ കണ്ടുകൊണ്ട് 108 ശരണം വിളിയോടെ കുളിക്കുന്നത് ആത്മനിർവൃതി നൽകും. മണ്ഡലകാലയളവിൽ പകൽ നല്ല ചൂടും രാത്രി നല്ല തണപ്പും ആയിരിക്കും. ശരീരത്തെ ഈ രണ്ടു വൈരുദ്ധ്യാവസ്ഥകളിൽ നിന്നും രക്ഷിക്കാൻ പര്യാപ്തമായ തരത്തിലാണ് മണ്ഡലകാല വ്രതം ക്രമീകരിച്ചിരിക്കുന്നത്. രണ്ടു നേരത്തെ സ്നാനത്തിലൂടെ പകലുള്ള ചൂടിനെയും അതിലൂടെ ഉണ്ടാകുന്ന വിയർപ്പിനെയും ശരീരത്തിൽ അടിഞ്ഞു കൂടിയ അഴുക്കിനെയും കുറയ്ക്കുവാൻ സാധിക്കുന്നു. കുളി അഗ്നി ശക്തിയെ ഉണ്ടാക്കുന്നതും ആയുസ്സിനെ പ്രദാനം ചെയ്യുന്നതും ശരീരബലത്തെ ഉണ്ടാക്കുന്നതുമാണ്.
ബ്രാഹ്മമുഹൂർത്തത്തിൽ ഏഴുന്നേറ്റ് സ്നാനം ചേയ്യുന്നത് ആരോഗ്യവർദ്ധനവിന് നല്ലതാണ് എന്ന് വൈദ്യശാസ്ത്രവും ധർമ്മശാസ്ത്രവും പറയുന്നു. രാവിലെ
3Am To 5Am ഋഷി സ്നാനം
5Am To 6:30Am മനുഷ്യസ്നാനം
6:30Am To ...... രാക്ഷസ്സ സ്നാനം
എന്നു പറയുന്നു. രാത്രി ഉറങ്ങുന്നതിനാൽ മനുഷ്യശരീരത്തിലെ നവദ്വാരങ്ങളും ആപവിത്രമാക്കുന്നു. അതിനാൽ പ്രഭാതസ്നാനം ചെയ്യേണ്ടതാവശ്യമാണ്. പ്രഭാതങ്ങളിൽ ജല്ലശയങ്ങളിലെ ഉറവയ്ക്ക് ഔഷധവീര്യം കൂടും. കുളിക്കുന്നതിനുള്ള കുളത്തിന്റെ കരയിൽ ആര്യവേപ്പും കാഞ്ഞിരവും കാണും ഇല്ലഎങ്കിൽ അതു നട്ട് വളർത്തുന്നത് നല്ലതാണ്. രണ്ടും തണുപ്പാണ്. രണ്ടു വൃക്ഷങ്ങളുടെയും വേരുകൾ വളർന്ന് പടർന്ന് കുളത്തിനടിയിൽ വ്യാപിക്കും. ഇത് വെള്ളത്തിന് തണുപ്പേകുന്നു. ക്ഷേത്രകുളത്തിനടുത്ത് തന്നെ വലിയ ആൽമരവും ഉണ്ടാകാറുണ്ട്. ശുദ്ധജലത്തെ ശേഖരിച്ചു നിർത്താനുള്ള കഴിവും അന്തരീക്ഷ വായുവിനെ ശുദ്ധികരിക്കാനുള്ള കഴിവും അരയാലിനുണ്ട്.
കുളത്തിൽ കുളിക്കുന്നതിനു മുമ്പ് ജലത്തിൽ ആദ്യം കാലെടുത്ത് വെയ്ക്കരുത്. വലതുകൈകൊണ്ട് അല്പം ജലമെടുത്ത് ശിരസ്സിലും കണ്ണിലും അല്പം തളിച്ചതിനു ശേഷമെ വെള്ളത്തിൽ ഇറങ്ങവൂ. അങ്ങനെ ചെയ്താൽ ജലദേവതയുടെ അനുഗ്രഹം ഉണ്ടാകും എന്നാണ് വിശ്വാസം. ആയുർവേദ പ്രകാരം കുളിക്കുമ്പോൾ ആദ്യം പാദം മുതൽ വെള്ളം മുകളിലേക്ക് എന്ന നലയിൽ വേണം കുളി ആരംഭിക്കാൻ. അതിനു കാരണമായുള്ളത് തലച്ചോറിനെ തണുപ്പ് വരുന്നു എന്ന് അറിയിപ്പ് നൽകിയ ശേഷം തല നനക്കാനാണ്. അല്ലെങ്കിൽ ജലദോഷം പോലുള്ള രോഗങ്ങൾ ഉണ്ടാകും. ആയുർവേദത്തിൽ കുളി കഴിഞ്ഞാൻ ആദ്യം മുതുകാണ് തോർത്തേണ്ടത്. വെള്ളത്തിൽ മലമൂത്ര വിസർജ്ജനം ചെയ്യുവാനോ കാർക്കിച്ചു തുപ്പുവാനോ മറ്റേതെങ്കിലും തരത്തിൽ അശുദ്ധമാക്കുവാനോ പാട്ടില്ല.
വിവസ്ത്രരായി വെള്ളത്തിൽ നീരാടുവാൻ പാടില്ല. മറഞ്ഞിരിക്കുന്ന അഗ്നിയാണ് വെള്ളം അതുകൊണ്ട് അധർമ്മങ്ങൾ ചെയ്താൽ വെള്ളം നമ്മെ ചുട്ടുകളയും എന്നാണ് സങ്കൽപ്പം. ജലം സർവ്വദേവതാ സ്വരൂപമാണെന്ന് വേദങ്ങൾ പറയുന്നു. അരയ്ക്കൊപ്പം വെള്ളത്തിൽ ഇറങ്ങി കിഴക്കോട്ട് തിരിഞ്ഞ് നിന്ന് സപ്തനദികളെ സ്മരിച്ചു കൊണ്ട് കൈകുടന്നയിൽ ജലമെടുത്ത്...
ഗംഗേച യമുനേ ചൈവ ഗോദാവരി സരസ്വതി
നർമ്മദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധിം കുരു
എന്ന മന്ത്രം ഉരുവിട്ട് അതിനു ശേഷം സ്വാമിയേ ശരണമയ്യപ്പാ ജപിച്ചു കൊണ്ട് മുങ്ങണം. ശരീരമാലിന്യങ്ങൾക്കൊപ്പം മനസ്സും ശുദ്ധമാക്കാൻ ഇതു സഹായിക്കും. ആദ്ധ്യാത്മിക വികാസം എന്നതിലുപരി ജീവിത കർമ്മങ്ങളുടെ ലക്ഷ്യപ്രാപ്തിക്ക് പ്രഭാതസ്നാനം അത്യന്താപേക്ഷിതമാണ്.
നളദമയന്തിക്കഥയിൽ നളനെ ശനി ബാധിച്ച കഥ പറയുന്നുണ്ട്. കാലു കഴുകിയപ്പോൾ ഉപ്പൂറ്റിയിൽ (കാലിന്റെ പിൻഭാഗം) വെള്ളം വീണില്ല എന്നും ശനി അതിലൂടെ അദ്ദേഹത്തിലേക്കു പ്രവേശിച്ചു എന്നുമാണു കഥ. ശരീരം ശുദ്ധമല്ലെങ്കിൽ രോഗങ്ങൾ മാത്രമല്ല വരുന്നത് എന്നും ഈ കഥ സൂചന നൽകുന്നു.
എണ്ണതേച്ചു കുളിക്കാൻ പണ്ടൊക്കെ നല്ല ദിവസം നോക്കുമായിരുന്നു. ഇന്നത്തെപ്പോലെ നിത്യവും എണ്ണ തേച്ചു കുളി പണ്ടില്ലായിരുന്നു. തിങ്കളാഴ്ചയും ബുധനാഴ്ചയും ശനിയാഴ്ചയും എണ്ണ തേച്ചു കുളിക്കാം. മറ്റു ദിവസങ്ങൾ പാടില്ല. കറുത്ത വാവിനും വെളുത്ത വാവിനും എണ്ണ തേക്കാൻ പാടില്ല. ചതുർദശി, പ്രതിപദം, ഷഷ്ഠി, അഷ്ടമി, ദ്വാദശി എന്നിവ ഒഴിവാക്കണം. തിരുവാതിര, ഉത്രം, തൃക്കേട്ട, തിരുവോണം എന്നീ നക്ഷത്രങ്ങളും നന്നല്ല. ജന്മനക്ഷത്രം, അനുജന്മനക്ഷത്രം, ഉപവാസദിവസം എന്നിവയൊക്കെ എണ്ണ തേച്ചു കുളിക്കാൻ പാടില്ലാത്ത ദിവസങ്ങളാണ്.
മരണവീട്ടിൽ പോയി വന്നാൽ ആദ്യം കുളിക്കണം എന്നതു പണ്ടു മുതലേ ഉള്ള ആചാരമാണ്. മൃതശരീരത്തിൽ നിന്നുള്ള അണുക്കൾ നമ്മുടെ ദേഹത്തു നിന്നു കളയാൻ ആണ് ഇങ്ങനെ ചെയ്യുന്നത്. കുളിച്ചു വസ്ത്രം മാറി ധരിക്കുകയും വേണം. കുളികഴിഞ്ഞാൽ ആദ്യം തുടയ്ക്കേണ്ടതു മുതുകാണ്. അതു കഴിഞ്ഞേ മുഖം തുടയ്ക്കാവൂ.

വ്രതമെടുക്കുന്നവർ പാദരക്ഷ ഒഴിവാക്കുന്നത് എന്തിന്?

പാദരക്ഷ ഒഴിവാക്കുന്നതോടെ കാലിനടിയിലെ ചർമ്മം ദൃഡമാകുന്നു. കല്ലും മുള്ളും നിറഞ്ഞ കാനനപാതയിലൂടെ സഞ്ചരിക്കുമ്പോൾ വേദന ഇല്ലാതാകുവാൻ ഇതു സഹായിക്കുന്നു.
അക്യുപങ്ചർ ചികിത്സ പഴയകാലത്തെ ഒരു പൗരസ്ത്യ ചികിത്സാ രീതിയാണ്. വാക്കിൻറെ അർത്ഥംസൂചി കൊണ്ടുള്ള കുത്തൽ എന്നാണ്.  ഇത്തരമൊരു ചികിത്സാ രീതിയാണ് കാനന പാദയിൽ നഗ്നപാദരായി നടക്കുമ്പോൾ നമുക്ക് ലഭ്യമാകുന്നത്. കല്ലും മുള്ളും കാലുക്ക് മെത്ത എന്നാണ് ശരണം വിളി. ഔഷധസസ്യലതാധികളാൽ സമ്പന്നമായ കാനന മാർഗ്ഗത്തിലൂടെ നഗ്നപാദനായി സഞ്ചരിക്കുമ്പോൾ ശുദ്ധമായ മണ്ണിലുള്ള ഔഷധ ഗുണം ത്വക്കിലൂടെ ശരീരത്തിൽ പ്രവേശിക്കും. രോഗപ്രതിരോധശേഷി ശരീരത്തിന് ഉണ്ടാകുവാൻ ഇതു സഹായിക്കുന്നു. സ്വാഭാവിക കാന്തശക്തിയുള്ള ഭൂമിയിൽ നമ്മുടെ പാദം സ്പർശിക്കുമ്പോൾ ആരോഗ്യത്തിന് ഉത്തമമായ ഭൗമ കാന്തിക പ്രസരണം ശരീരത്തിലേക്ക് സംക്രമിക്കപ്പെടുന്നു. മാഗ്‌നെറ്റിക് തെറാപ്പി വികസിച്ചിട്ടുള്ളത് ഇതിന്റെ അടിസ്ഥാനത്തിലാണ്. വ്രതത്തിന്റെ ഭാഗമായുള്ള പാദരക്ഷ ഒഴിവാക്കൽ മൂലം ശാസ്ത്രീയമായ അനവധി ഗുണങ്ങൾ നമുക്ക് കൈവരിക്കാൻ സാധിക്കും.

കറുപ്പ് ഉടുക്കുന്നത് എന്തിന്

വ്രതത്തിൽ പ്രധാനപ്പെട്ടതാണ് കറുപ്പ് വസ്ത്ര ധാരണം. കലികാലത്തിലെ ദുരിതങ്ങൾക്ക് കാരണഭൂതനായ ശനി ദേവന് ഏറ്റവും പ്രിയങ്കരമാണ് കറുത്ത വസ്ത്രം. ആ ശനിശ്വരന്റെ ഉടയാട ധരിച്ചു ചെല്ലുന്ന ഭക്തനെ ശനിദേവൻ അതിവേഗം അനുഗ്രഹിക്കുമെന്നാണ് വിശ്വാസം. ശനിപ്രീതിക്ക് കടും നീലനിറമോ കറുപ്പു നിറമോ ഉളള വസ്ത്രങ്ങളാണ് ഉത്തമം.
കറുപ്പ് ഉടുക്കുന്നത് എന്തിന് ? എല്ലാ അയ്യപ്പന്‍മാരും ഒന്നുകില്‍ കറുപ്പ് അല്ലെങ്കില്‍ നീലനിറത്തോടുകൂടിയ വസ്ത്രങ്ങള്‍ ഉപയോഗിക്കും. എന്തിനാണ് ഈ കറുപ്പും നീലയും ഒക്കെ ഉപയോഗിക്കുന്നത്? എന്താണ് ഈ നിറങ്ങളുടെ പ്രത്യേകത? നമ്മള്‍ ഇത് വളരെ ഗൗരവത്തോടുകൂടി ചിന്തിക്കേണ്ട കാര്യമാണ്. പലപ്പോഴും നമ്മള്‍ പലതും അനുഷ്ഠിക്കുമ്പോള്‍ എന്തിനാണ് ഇത് ചെയ്യുന്നത് എന്ന് ചിന്തിക്കാറില്ല. വളരെ ഗൗരവത്തോടുകൂടി ചിന്തിച്ച് ഞാന്‍ ഇന്നതുകൊണ്ട് ഇന്നത് ചെയ്യുന്നു എന്ന് ചിന്തിച്ചു ചെയ്താലേ ഗുണം ലഭിക്കൂ. വേദങ്ങളില്‍ ഏറ്റവും കൂടുതല്‍ ശക്തമായി പറയുന്നത് അഗ്നിയെക്കുറിച്ചാണ്. അഗ്നി ഈശ്വരന്റെ പര്യായമാണ്.
*അഗ്രണിര്‍ ഭവതി ഇതി അഗ്നി'*
എന്ന് അഗ്നിയുടെ നിഷ്പത്തി. ഈശ്വരനാമമാണത്, ഈശ്വരന്റെ പര്യായമാണത്, 'തീ' യല്ല. ആ അഗ്നിയെ സ്മരിച്ചുകൊണ്ടാണ് നമ്മള്‍ നിലവിളക്കു കത്തിക്കുന്നത്. അപ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട ആ അഗ്നി നമ്മുടെ ജീവിതത്തില്‍ ഏതൊക്കെ തരത്തില്‍ പ്രാധാന്യത്തോടു കൂടി പ്രവര്‍ത്തിക്കുന്നുവെന്ന് ഋഷിമാര്‍ പറഞ്ഞുെവച്ചിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രസ്താവന നീലഗ്രീവന്‍, ആഗ്നേയതത്ത്വത്തിന്റെ പ്രാധാന്യത്തോടുകൂടിയതാണ് എന്നതാണ്.
*'നീല ഗ്രീവാ ആഗ്നേയാ'*
എന്നൊരു പ്രസ്താവനയുണ്ട് വേദങ്ങളില്‍. നീലഗ്രീവയില്‍ അഗ്നിതത്ത്വം കൂടുതലുണ്ട്. നീലനിറം അഥവാ കറുപ്പു നിറമുള്ളതിനു കാരണം അഗ്നിതത്ത്വമാണ്. അപ്പോള്‍ നീലനിറവും കറുപ്പു നിറവും അഗ്നിതത്ത്വത്തിന്റെ പ്രതിരൂപമാണ്. അഗ്നിയുടെ വര്‍ണഭേദത്തെക്കുറിച്ച് ഗവേഷണം നടത്തിയ നമ്മുടെ പ്രാചീന ഋഷിമാര്‍ അഗ്നി തന്നെയാണ് കറുപ്പുനിറം എന്ന നിഗമനത്തിലാണ് ചെന്നെത്തിയത്. അഗ്നി തന്നെയാണ് നീലനിറവും. അപ്പോള്‍ അയ്യപ്പഭക്തന്‍ ശബരിമലയാത്രക്ക് തയ്യാറെടുക്കുമ്പോള്‍ അഗ്നിവര്‍ണമായ കറുപ്പിനെ എടുത്താണ് അണിയുന്നത്. എന്നു പറഞ്ഞാല്‍ താന്‍ ഈശ്വരതുല്യനായി മാറിക്കൊണ്ടിരിക്കുന്നുവെന്നര്‍ഥം. ഭാരതത്തില്‍ ഋഷിമാര്‍ എല്ലാവരും പറഞ്ഞിട്ടുള്ളത് നിങ്ങള്‍ ഈശ്വരീയതയെ സാക്ഷാത്കരിക്കണം എന്നാണ്. 
നമ്മുടെ എല്ലാ വ്രതങ്ങളുടെയും അടിസ്ഥാനം ഈശ്വരീയമായ ഭാവത്തിലേക്ക് ചെന്നെത്തുക എന്നു തന്നെയാണ്. അഗ്നിവര്‍ണമായ കറുപ്പിനെ എടുത്ത് അണിയുന്നതിലൂടെ താന്‍ സ്വയം അഗ്നി ആവാന്‍ ശ്രമിക്കുകയാണ്. സ്വയം ആഗ്നേയതത്ത്വത്തിലേക്ക് കടന്നുവരികയാണ്. അങ്ങനെ അഗ്നിതത്ത്വത്തെ സാക്ഷാത്കരിക്കുന്നതിലൂടെ അയ്യപ്പന്‍ തന്റെ വസ്ത്രങ്ങളില്‍ പ്പോലും അഗ്നി സ്വന്തമാക്കി മാറ്റുന്നു. അങ്ങനെ വസ്ത്രത്തില്‍ അഗ്നി വരുന്നതോടുകൂടി ഒരു സാധകനായി അയ്യപ്പന്‍ മാറുന്നു. ഇതിനുവേണ്ടിയാണ് വസ്ത്രങ്ങളുടെ നിറംപോലും നമ്മുടെ ഋഷിമാര്‍ ഭംഗിയായി ചിന്തിച്ചു സ്വീകരിച്ചത്. കാരണം, നാം കാണുന്നതൊക്കെ ഭദ്രമായിരിക്കണം എന്നു വേദങ്ങളില്‍ പറയുന്നുണ്ട്. ഒന്നാമതായി കാണുന്നത് വസ്ത്രം തന്നെയാണ്. നമ്മുടെ ശരീരത്തില്‍ അണിഞ്ഞിരിക്കുന്ന വസ്ത്രം നമ്മുടെ മനസ്സില്‍ മാറ്റം വരുത്തും. നാം ഏതു നിറത്തിലുള്ള വസ്ത്രം ധരിക്കുന്നുവോ ആ വസ്ത്രത്തിന്റെ നിറം നമ്മുടെ മനസ്സിനെ സ്വാധീനിക്കുമെന്ന് വര്‍ണശാസ്ത്രജ്ഞന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. നാം ധരിക്കുന്ന വസ്ത്രങ്ങള്‍ ഏതു തരത്തിലുള്ളതായിരിക്കണം എന്നു വളരെ കൃത്യമായി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അയ്യപ്പഭക്തന്‍ കറുപ്പു നിറത്തിലുള്ള വസ്ത്രം ധരിക്കണം എന്നു പറയുന്നത്. ഗൗരവത്തോടുകൂടി ചിന്തിച്ചു കഴിഞ്ഞാല്‍ ഒരു സാധകനെ സംബന്ധിച്ചിടത്തോളം ഉയര്‍ന്നുപോകാനുള്ള ആദ്യപടിയാണ് ഇതെന്നു കാണാന്‍ സാധിക്കും. കാരണം, ഒരു സാധകന്റെ വളര്‍ച്ചയില്‍ നിരവധി ഘട്ടങ്ങളുണ്ട്. ഓരോ ഘട്ടങ്ങളിലും മാറ്റങ്ങള്‍ വരണം. ആഹാരതലത്തിലെന്നപോലെത്തന്നെ നാവിന്റെ ഉച്ചാരണത്തില്‍ മാറ്റം വരുന്നു, വസ്ത്രത്തില്‍ മാറ്റം വരുന്നു, അങ്ങനെ കറുപ്പു നിറത്തിലൂടെ സ്വയം ശരീരത്തിനു മാറ്റം വരുത്തി, മനസ്സിന് മാറ്റം വരുത്തി, അയ്യപ്പനായി സ്വയം മാറാനുള്ള വഴിയാണ് കറുപ്പുടുക്കല്‍.
മറ്റോരു വിശ്വാസം 41 ദിവസത്തെ വ്രതശുദ്ധിയോടെ ശബരിമലക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുന്ന ഭക്തന്‍ കറുപ്പ് ധരിച്ച് മാലയിടുന്നത്  ”താന്‍ സ്വാമിയായിഎന്ന് അറിയിക്കുന്ന ഒരു നിശബ്ദ വിളംബരമാണ്. അയ്യപ്പന്‍ ബ്രഹ്മചാരിയായതുകൊണ്ട് ഈ സമയത്ത് രജസ്വലകളായ സ്ത്രീകള്‍ സ്വാമിമാരെ തിരിച്ചറിയാനുള്ള ഒരു അടയാളമാണ് കറുത്തവസ്ത്രം ധരിക്കല്‍.
പണ്ടുകാലത്ത് കൊടുംകാട്ടിലൂടെ നടന്നുവേണം മല കയറാന്‍. അവിടുത്തെ കൊടുംതണുപ്പിനെ നേരിടാന്‍ കറുപ്പിനേ കഴിയൂ എന്ന തിരിച്ചറിവാണ് കറുത്തവസ്ത്രം ധരിക്കല്‍ എന്നും വിശ്വസ്സിക്കുന്നു.

അയ്യപ്പന്മാര്‍ ദീക്ഷ വളര്‍ത്തുന്നതെന്തിന്?

അയ്യപ്പന്‍മാരുടെ ബാഹ്യശരീരത്തില്‍ താടിയും മുടിയും നീട്ടുന്ന ഒരു പദ്ധതി ഉണ്ട്. എന്തിനാണ് താടിയും മുടിയും നീട്ടുന്നത് എന്നതിെനക്കുറിച്ച് നമുക്ക് ചിന്തിക്കാം. വേദങ്ങളും വൈദിക സാഹിത്യങ്ങളും ഒക്കെ ഒരു സാധകന്‍ എങ്ങനെ ആയിരിക്കണം എന്നതിനെക്കുറിച്ച് ചില വിവരണങ്ങള്‍ നല്‍കുന്നുണ്ട്. അഥര്‍വവേദത്തിന്റെ 11ാം അദ്ധ്യായത്തിലെ അഞ്ചാം സൂക്തത്തിലെ ആറാം മന്ത്രത്തില്‍ ഇങ്ങനെ കാണാം,
*ബ്രഹ്മചാര്യേതി സമിധാ സമിദ്ധഃ കാര്ഷ്ണം*
*വസാനോ ദീക്ഷിതോ ദീര്ഘശ്മശ്രുഃ.*
ബ്രഹ്മചാരി ജ്ഞാനദീപ്തിയാല്‍ യുക്തനാകുന്നു. കറുപ്പുടുക്കുന്നു. വ്രതത്തെ പാലിക്കുന്നു. നീണ്ട താടിയുള്ളവരാകുന്നു - എന്ന് സാമാന്യമായി അര്‍ത്ഥം പറയാം.
വേദങ്ങളിലുള്ളത് ഭൗതികമായ ഒരു വിവരണം മാത്രമല്ല, അതിനകത്ത് ചില ആയുര്‍േവ്വദ ചിന്തകള്‍ കൂടി ഉണ്ട്. നമ്മുടെ ശരീരത്തിലെ താടിയും മീശയും ഒെക്ക കൃത്യമായി വളര്‍ത്തുന്നതിലൂടെ, അത് വളര്‍ത്തുക എന്ന ലക്ഷ്യത്താടു കൂടി വളര്‍ത്തുകയല്ല, മറിച്ച് തന്റെ ശരീരത്തിന്റെ ഒരു സന്തുലിതാവസ്ഥയില്‍ കോശങ്ങള്‍ മുഴുവനും, അന്നമയ കോശത്തിലും പ്രാണമയ കോശത്തിലും മേനാമയ കോശത്തിലും വിജ്ഞാനമയ കോശത്തിലും ആനന്ദമയ കോശത്തിലും എല്ലാം ഇപ്പോള്‍ അയ്യപ്പമയമാണ്. അയ്യപ്പനാല്‍ നിറഞ്ഞിട്ടുണ്ട്. അപ്പോള്‍ അയ്യപ്പനായി സ്വയം മാറുന്ന സമയത്ത് സ്വന്തം ശരീരത്തിനെക്കുറിച്ചുള്ള ചിന്ത പതുക്കെ വെടിഞ്ഞ് തുടങ്ങും. ഇത് സ്വന്തം ശരീരം ആണ് എന്ന ബോധത്തേക്കാള്‍ ഇത് അയ്യപ്പെന്റ ശരീരമാണ്, അയ്യപ്പനാണിതിനകത്ത് താമസിക്കുന്നത് എന്ന ബോധം ഓരോ അയ്യപ്പനും വളര്‍ത്തിക്കൊണ്ടുവരാന്‍ ആരംഭിക്കും. ആ ഒരു സന്തുലിതാവസ്ഥ തകര്‍ക്കാതിരിക്കാന്‍ വേണ്ടിയാണ് ഇൗ താടി രോമങ്ങളുടെ വളര്‍ത്തല്‍. കാരണം അതൊക്കെ നമ്മള്‍ മുറിച്ച് മാറ്റുമ്പോള്‍ നമ്മക്കുള്ള ഈ യോഗാവസ്ഥ നഷ്ടപ്പെടും.
നമ്മുടെ ഉള്ളില്‍ നാം ഇപ്പോള്‍ അയ്യപ്പനാണ്. അതുകൊണ്ട് മുദ്ര ധരിച്ചിരിക്കുന്നു. അങ്ങനെ നാം സ്വയം അയ്യപ്പനായി തീര്‍ന്നിരിക്കുന്നു. അങ്ങനെ നമ്മുടെ ശരീരത്തില്‍ മുഴുവന്‍ ഒരു ചിന്തയുണ്ട്. യാഗത്തിന് തയാറെടുക്കുന്ന ഒരു പുരോഹിതനും യജമാനനും ഇങ്ങനെ തന്നെയാ‍ണ്. യാഗത്തിന് തയ്യാറെടുക്കുന്ന യജമാനന്‍ ഇൗ ദൃശമായ എല്ലാ വ്രതങ്ങളും പാലിക്കേണ്ടതുണ്ട്. അദ്ദേഹവും താടി രോമങ്ങളെ കൃത്യമായി കാത്തു സൂക്ഷിക്കുകയാണ് ചെയ്യുന്നത്. കാരണം ഇൗ പറയുന്ന താടിയിലായാലും മുടിയില്‍ ആയാലും ഒക്കെ നാം ഇപ്പോള്‍ നിറഞ്ഞിരിക്കുന്ന ശരീരത്തിലെ അയ്യപ്പ ദര്‍ശനെത്ത ഇല്ലാതാക്കാന്‍ ഒരു പക്ഷേ താടി രോമങ്ങളെക്കുറിച്ചുള്ള പ്രത്യേക ചിന്തകള്‍ക്ക് കഴിഞ്ഞേക്കാം.
എല്ലാ തരത്തിലും സൂക്ഷ്മമായാണ് നമ്മുടെ ചിന്ത. വളരെ സൂക്ഷ്മമായിട്ടാണ് ഓരോ അയ്യപ്പനും തന്റെ സാധനയെ അഥവാ തപസിനെ വളര്‍േത്തണ്ടത്. ഇന്ന് നാം അതിനെ പലപ്പോഴും ഒരു വ്രതമായിട്ടോ അല്ലെങ്കില്‍ ഒരു വഴിപാടായിട്ടോ ആണ് കാണുന്നത്. അത്തരത്തില്‍ വഴിപാടായിട്ട് കാണുന്ന സ്രമ്പദായമല്ല പ്രാചീനകാലത്ത് ഉണ്ടായിരുന്നത്. അതിന് അപ്പുറത്ത് സ്വയം അയ്യപ്പനാക്കുന്നതിനുള്ള ഗൗരവപൂര്‍ണ്ണമായ പദ്ധതിയാണിത്. സ്വയം ഗൗരവമായി അയ്യപ്പനായി തീരുന്നതിനുള്ള പ്രവര്‍ത്തനത്തിന്റെ സാഫല്യം, അത് പൂര്‍ത്തീകരിച്ച് കിട്ടുന്നതിനുവേണ്ടി നമ്മുടെ ശരീരത്തിലായാലും മനസ്സിലായാലും ബുദ്ധിയിലായാലും ഒരുതരത്തിലുള്ള വീഴ്ചയ്ക്കും തയ്യാറാവില്ല. വളരെ ഗൗരവത്തോടുകൂടി തന്നെ നാം സാധനെയ കൊണ്ടു നടേക്കണ്ടതുണ്ട്.
41 മണ്ഡലദിവസങ്ങളില്‍ വ്രത തീവ്രതയോടെ ഇൗ ശരീരത്തിലെ താടിയേയും മുടിയേയും ഒരോപോലെ നിലനിര്‍ത്തിയിട്ട് അഗ്നിയെ സൂക്ഷിച്ചു വെയ്ക്കണം. അഗ്നിയെ സ്വന്തം നിറമാക്കി മാറ്റിയിട്ട് അതോപോലെ തന്നെ നാക്കില്‍ അഗ്നി നിറച്ചിട്ട് സ്വയം അഗ്നിയായി മാറി ഇൗശ്വരതുല്യനായി മാറുക. അയ്യപ്പനായി മാറുക എന്ന തീവ്രസാധനയാണിവിടെ. ഇങ്ങനെ അയ്യപ്പനായിട്ടുള്ള ആളുകള്‍ക്ക് മാത്രമേ ഇൗ അവബോധത്തോടുകൂടി ഇൗശ്വരെന തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ. ഒൗപനിഷിദമായ ചിന്തകളാല്‍ ഇത്തരം കാര്യങ്ങള്‍ വളെര വ്യക്തമായിരുന്നു. ഇതുകൊണ്ടാണ് പിന്നീടൊക്കെ നമ്മള്‍ ഋഷിമാരുടെയൊക്കെ ചിത്രങ്ങള്‍ വരയ്ക്കുമ്പോള്‍ താടിയോട്കൂറ്റിയ മുടിനീട്ടിയിട്ടുള്ള ആളുകളുടെ ചിത്രങ്ങള്‍ വരയ്ക്കുന്നത്. അവരുടെ ശ്രദ്ധ മുഴുവന്‍, അന്തര്‍നേത്രങ്ങളുടെ ശ്രദ്ധ മുഴുവന്‍ ഉള്ളിേലക്കാണ്. ഒരിക്കലും ബാഹ്യമായിട്ടല്ല, സ്വയം എല്ലാ ശ്രദ്ധയും ആത്മചൈതന്യത്തില്‍ ഉറപ്പിച്ചിട്ടുണ്ട്. എല്ലാ ഇന്ദ്രിയങ്ങളേയും പുറത്തു നിന്ന് അകേത്തക്ക് വലിച്ചിട്ട് ഒരു പ്രത്യേക കേന്ദ്രത്തില്‍ നിക്ഷിപ്തമാക്കിയിട്ടുണ്ട്. ആ കേന്ദ്രത്തിലാണ് ഇപ്പോള്‍ പ്രകാശമുള്ളത്. താടിയിലും മുടിയിലുമൊക്കെ ശ്രദ്ധിച്ചാല്‍ ആ കേന്ദ്രത്തില്‍ നിന്ന് പ്രകാശം ഇല്ലാതാകും. അത്തരത്തിലുള്ള സങ്കുചിത ചിന്തകൊണ്ട് ആത്മപ്രകാശം മാഞ്ഞുേപാേയേക്കാം. ഇത് ശ്രദ്ധാപൂര്‍വം ഉണ്ടാകുന്ന ഒന്നല്ല, മറിച്ച് സ്വാഭാവികമായി ഇൗശ്വരീയതയിേലക്ക് പരിണമിക്കുന്ന ഒരു വ്യക്തിയില്‍ ഉണ്ടാകുന്ന ഭാവമാറ്റങ്ങള്‍ ആണ്.

വ്രതമനുഷ്ഠിക്കുന്നവർ മാലധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ

ശാന്തിയുടെയും സത്യത്തിന്റെയും ജ്ഞാനവൈരാഗ്യങ്ങളുടെയും പ്രതീകമാണ് മാല. തുളസിമാലയോ രുദ്രാക്ഷമാലയോ സാധാരണയായി അയ്യപ്പന്മാർ ധരിക്കുന്നു. എരുക്ക്, ശംഖ്, പവിഴം, സ്ഫടികം, മുത്ത്, സ്വർണ്ണമണി, ഭരഭചുവട് എന്നിവയും മാലയായി ധരിക്കാം. വ്രതമെടുക്കുന്നവർ മാല ധരിക്കുമ്പോൾ 108, 54 എന്നീ മണികളോടു കൂടിയതാണ് ഉത്തമം. മാലയിലെ മണികൾ തമ്മിൽ മുട്ടുന്ന വിധത്തിൽ കോർക്കുവാൻ പാടില്ല. പലവർണ്ണത്തിലുള്ള മണികൾ ഒരു മാലമിൽ അശുഭകരമാണ്. അയ്യപ്പന്മാർ മാലധരിക്കുന്നതിന് മുമ്പ് മാല പനിനീരിലോ പാലിലോ ശുദ്ധിചെയ്ത് പൂജാരിയെ ഏൽപ്പിക്കണം. പുണ്യാഹം തളിച്ച് ശുദ്ധമാക്കി മാല പൂജിച്ച് പൂജാരി അത് ഗുരുസ്വാമിയെ ഏൽപ്പിക്കുന്നു. ഗുരുസ്വാമി നിലവിളക്കിന് മുന്നിലിരുന്ന് അയ്യപ്പമൂലമന്ത്രം ഉരുവിട്ട് മാല പൂജിക്കും. സ്വാമിയേ ശരണമയ്യപ്പാ എന്ന നവാക്ഷരീമന്ത്രം ജപിച്ച് അയ്യപ്പന്റെ രൂപമുദ്രമുള്ള മാല ധരിപ്പിക്കുന്നു. ഇങ്ങനെ അയ്യപ്പ മുദ്രയുള്ള മാല ധരിക്കുന്ന ഭക്തൻ തന്നെ സമ്പുർണ്ണമായി അയ്യപ്പന് സമർപ്പിക്കുകയാണ് ചെയ്യുന്നത്.

ഏതുതരം മാലയാണെങ്കിലും ജപവിധിയില്‍ പറയുന്ന മാലയുടെ ലക്ഷണം ഇപ്രകാരണമാണ്‌.

അങ്കുലിയൊന്റിറൈ താനൊരു പത്തു
അക്കൊടു പത്തിരൈ മാമണി നൂറ്‌
ശങ്കൊടു വെമ്പവീഴും ശതപത്തു
താന്‍പടികം പതിനായിരമാകും
പൊങ്കുതിരക്കടല്‍ മുത്തൊരുലക്ഷം
പോതവെണ്ടാമരൈ പൊന്നൊരുകോടി
എങ്കുമെഴും കുശൈതാന്‍ ശതകോടി
എരുടയാര്‍ മണിക്കെണ്ണമെണ്ണാതെ.
ഇതില്‍ രണ്ടാമത്തെ വരിയില്‍ പറഞ്ഞിരിക്കുന്ന അക്ക്‌ എരുക്കു കൊണ്ടാണ്‌ മാലയെങ്കില്‍ നൂറു കൃശ്ച്‌റഫലം.
ശംഖിനും പവിഴമാലയ്ക്കും ആയിരം കൃശ്ച്‌റഫലം.
സ്ഫടിക മാലയ്ക്ക്‌ പതിനായിരം, മുത്തുമാലയ്ക്കൊരുലക്ഷം
തുളസിമാല പത്തുലക്ഷം
താമരക്കായകളെ കൊണ്ടുള്ള മാലയ്ക്കും ഒരുകോടി
സ്വര്‍ണമണിമാലയ്ക്കൊരുകോടി
ദര്‍ഭയുടെ ചുവട്‌ കടഞ്ഞ്‌ മാലയാക്കി ധരിച്ചാല്‍ പത്തുകോടി ഫലം.
രുദ്രാക്ഷക്കായകൊണ്ടുള്ള മാലയുടെ ഫലം എണ്ണാന്‍ പറ്റുന്നതിനും അപ്പുറത്താണ്‌.

മാലധാരണ മന്ത്രം

ജ്ഞാനമുദ്രാം ശാസ്തൃമുദ്രാം ഗുരുമുദ്രാം നമാമ്യഹം
വനമുദ്രാം ശുദ്ധമുദ്രാം രുദ്രമുദ്രാം നമാമ്യഹം
ശാന്തമുദ്രാം സത്യമുദ്രാം വ്രതമുദ്രാം നമാമ്യഹം
ശമ്പര്‍യ്യാത്ര സത്യേന മുദ്രാം പാതു സദാവിമേ
ഗുരുദക്ഷിണയാപൂര്‍വ്വം തസ്യാനുഗ്രകാരിണേ
ശരണാഗത മുക്രാഖ്യാം ത്വന്മുദ്രാം നമാമ്യഹം
ചിന്മുദ്രാം ഖേചരീമുദ്രാം ഭഗ്രമുദ്രാം നമാമഹ്യം
ശമ്പര്‍യ്യാചല മുദ്രായൈ നമസ്തുഭ്യം നമോനമഃ
സ്വാമിയേ……. ശരണം അയ്യപ്പാ…… എന്നുറക്കെ വിളിച്ചു മാല ധരിക്കുക.
രാവിലെ സൂര്യേദയത്തിൽ ആദിത്യന് അഭിമുഖമായി നിന്നുവേണം മാല ധരിക്കേണ്ടത്. ഉത്രം നക്ഷത്രം, ശനി, ബുധൻ, എന്നീ ദിവസങ്ങൾ മാല ധരിക്കുന്നതിന് ഉത്തമമാണ്. എന്നാൽ ജന്മനക്ഷത്ര ദിവസം മാലയിടരുത്.

മാല ഊരുമ്പോള്‍

ദര്‍ശനം കഴിഞ്ഞു വീട്ടില്‍ മടങ്ങി എത്തിയശേഷം വേണം മാല ഊരി വ്രതം അവസാനിപ്പിക്കാന്‍. അയ്യപ്പന്മാര്‍ തിരിച്ചു വീട്ടില്‍ എത്തുമ്പോള്‍ നിലവിളക്കു കൊളുത്തണം. ശരണം വിളിച്ചു വേണം കയറാന്‍. പൂജാമുറിയിലോ കെട്ടുമുറുക്കിയ പന്തലിലോ അടുത്തുള്ള ക്ഷേത്രത്തിലോ വേണം ഇരുമുടിവയ്ച്ച് മാല ഊരി വ്രതം അവസാനിപ്പിക്കാന്‍.
'അപൂര്‍വമചലാരോഹ
ദിവ്യ ദര്‍ശന കാരണ
ശാസ്ത്ര മുദ്രാത്വകാ ദേവ
ദേഹിമേ വ്രതമോചനം'
എന്ന മന്ത്രം ചൊല്ലിവേണം മാല ഊരാന്‍. അയ്യപ്പന്റെ ചിത്രത്തിലോ വിഗ്രഹത്തിലോ സമർപ്പിക്കാം. വീണ്ടും ഭർശന്നത്തിനായി ഈ മാല ഉപയോഗിക്കാം. 18 വർഷം ഇപ്രകാരം ഉപയോഗിക്കുന്ന സ്വാമിമാല ഇരിക്കുന്ന ഭവനം ദേവതകൾ വസിക്കുന്ന അമരപുരി പോലെ ഐശ്വര്യപൂർണ്ണമാണെന്നന്നാണ് വിശ്വാസം. ഭഗവാന്റെ സാന്നിധ്യമുള്ള മാല ഇരിക്കുന്ന വീട്ടിൽ ശനിദോഷം ബാധിക്കില്ല എന്നാണ് വിശ്വസിക്കപ്പെടുന്നത്.
ശബരിമല ദർശനത്തിനായി ധരിക്കുന്ന മാലധാരണത്തിലൂടെ ഇന്നലെവരെയുണ്ടായ തെറ്റുകളിൽ നിന്നെല്ലാമുള്ള മോചനമാണ്. ശാരീരികവും, മാനസികവും, കർമ്മപരവും, വാക്പരവുമായ ശുദ്ധിപാലിക്കൽ കർമ്മമാണ് മാലധാരണത്തിലൂടെ കൈവരുന്നത് '

ഗുരുസ്വാമി

സ്വയം കെട്ട്‌ നിറച്ച്‌ ശബരിമലയില്‍ പോകരുത്‌ എന്നാണ്‌ ആചാര്യന്മാര്‍ പറഞ്ഞുവച്ചിരിക്കുന്നത്‌. ഗുരുസ്വാമി അടങ്ങിയ സംഘത്തിനൊപ്പം വേണം മലചവിട്ടേണ്ടത്‌. കൂട്ടത്തില്‍ ഏറ്റവും അധികം തവണ മലചവിട്ടിയ ആളെ ഗുരുസ്വാമിയായി കരുതാം.
എട്ടുതവണ മലചവിട്ടിയ ആളെ ഗുരുസ്വമിയായി കരുതാം. ഗുരുദക്ഷിണ വാങ്ങുക എന്നത്‌ ഗുരുസ്വാമിയുടെ അവകാശമാണ്. എങ്കിലും ദക്ഷിണ ഒരിക്കലും ചോദിച്ചു വാങ്ങുവാന്‍ പാടില്ല. ദക്ഷിണ കിട്ടിയതിനു ശേഷം അത് എത്രയുണ്ട് എന്ന് എണ്ണി നോക്കുവാന്‍ പാടില്ല. ഒരു അയ്യപ്പന്‍ എട്ടു തവണ ഗുരുസ്വാമിക്ക്‌ ദക്ഷിണ നല്‍കണമെന്നാണ്‌ വിധി.
1. മാലയിടുമ്പോള്‍
2. കറുത്ത്‌ അണിയുമ്പോള്‍
3. പേട്ട തുള്ളുമ്പോള്‍
4. വനയാത്ര ആരംഭിക്കുമ്പോള്‍
5. അഴുതയില്‍ മുങ്ങി എടുത്ത കല്ല്‌ ഗുരുസ്വാമിക്ക്‌ സമര്‍പ്പിച്ചത്‌ തിരിച്ചു വാങ്ങുമ്പോള്‍
6. പമ്പയില്‍ കെട്ട്‌ താങ്ങുമ്പോള്‍
7. ദര്‍ശനം കഴിഞ്ഞ്‌ മലയിറങ്ങുമ്പോള്‍
8. മാല അഴിക്കുമ്പോള്‍
എന്നിവയാണ്‌ ഈ എട്ട്‌ സന്ദര്‍ഭങ്ങള്‍.
വെറ്റില, പാക്ക്, യഥാശക്തി പണം എന്നിവ ദക്ഷിണയ്ക്കു പതിവ്. ദക്ഷിണ നല്‍കാനായി എടുക്കുന്ന വെറ്റില ത്രിമൂര്‍ത്തി സ്വരൂപത്തെയും പാക്കും പണവും അതിലെ ലക്ഷ്മി സ്വരൂപത്തെയും കാണിക്കുന്നു. വെറ്റിലയുടെ തുമ്പ് അര് കൊടുക്കുന്നുവോ ആ വ്യക്തിക്ക് നേരെപിടിച്ചാണ് ദക്ഷിണ നല്‍കേണ്ടത്. ഇത്  പൂജകനില്‍ നിന്നുള്ള പുണ്യം നമ്മളിലെയ്ക്ക് വരുവാന്‍ ഇടയാകുന്നു.
10 ത് മുതൽ 18 വർഷം മലവിട്ടി മലചവിട്ടി എന്ന മാനദണ്ഢം വച്ച് ഒരു സ്വാമിയും ഗുരുസ്വാമി ആവില്ല. ഒരു ഗുരുസ്വാമി എല്ലാ അർഥത്തിലും അരാധ്യനും, അനുകരണീയനും ആയിരിക്കണം. അദ്ദേഹത്തിന് ശബരിമലക്ക് പോക്കുന്നതിനുള്ള വ്രതാനുഷ്ഠാനങ്ങളെ പറ്റിയു, കെട്ടുനിറയും അവക്ക് അവശ്യമുള്ള സാധനങ്ങളെ കുറിച്ചും, ശബരിമല ക്ഷേത്രത്തിലെ ആചരങ്ങളും, അനുഷ്ടാനങ്ങളും, അവിടെതെ പൂജ വിധികളും, ഐതിഹ്യങ്ങളും പൂർണ്ണമായും അറിഞ്ഞിരിക്കേണ്ടതാണ്.
ഗുരുസ്വാമി അടങ്ങിയ സംഘത്തിനൊപ്പം കന്നി സ്വാമി ഉണ്ട് എങ്കിൽ അവർക്ക് ശബരിമല ക്ഷേത്രത്തിലെ ആചരങ്ങളും, അനുഷ്ടാനങ്ങളും, അവിടെതെ പൂജ വിധികളും, ഐതിഹ്യങ്ങളും പൂർണ്ണമായും പറഞ്ഞു  കൊടുകുക്ക എന്നുള്ളത് ഗുരുസ്വാമിയുടെ ഉത്തരവാദിത്വമാണ്. മറ്റു അയ്യപ്പൻമാർ ഗുരുസ്വാമി പറയുന്ന കാര്യങ്ങൾ കൽപ്പന പോലെ കണ്ട് വിധിയാവണം പാലിക്കുകയും, നിര്‍ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യണ്ടതാണ്.

കെട്ടുനിറയ്ക്കല്‍ എങ്ങനെ?

ശബരിമലയിലെ പതിനെട്ടാം പടി ചവിട്ടുന്നത്‌ പോലെ പ്രധാനമാണ്‌ കെട്ടു നിറയ്‌ക്കുന്നതും. ഇരുമുടികെട്ടിനുള്ള പ്രാധാന്യം വളരെ ഏറെ ആണ്. പഴയ കാലത്തു, സന്നിധാനത്തിലെക്കുള്ള യാത്ര അത്യധികം ദുര്‍ഘടം നിറഞ്ഞ വനത്തിലൂടെ ആയിരുന്നു. ഒരു സാഹയവും അന്നുണ്ടായിരുന്നില്ല. യാത്രക്കിടയില്‍ രാത്രികാലത്ത് ചിലയിടങ്ങളില്‍ തങ്ങേണ്ടാതായും വരും. അതുകൊണ്ട് ഇരുമുടി രണ്ടു അറകളായി തിരിച്ചിരിക്കുന്നു.
ഇരുമുടി, കറുപ്പുകച്ച, നെയ്, കര്‍പ്പൂരം, സാമ്പ്രാണി, അരി, പ്പൊടി, മഞ്ഞള്‍പ്പൊടി, അവല്‍, മലര്‍, ഉണക്കമുന്തിരി, കല്‍ക്കണ്ടം, അരി, നെയ്ത്തേങ്ങക്കും പതിനെട്ടാം പടിക്കല്‍ അടിക്കാനും നാളികേരം, വെറ്റില, പാക്ക്, നാണയം, വെള്ളത്തോര്‍ത്ത്, ബെഡ്ഷീറ്റ്, പപ്പടം, കോര്‍ക്ക്, ചരട്, എന്നിവയാണ് കെട്ടു നിറയ്ക്കാന്‍ വേണ്ടത്.
ഇരുമുടിക്കെട്ടിനു രണ്ടു ഭാഗമുണ്ട്. മുന്‍കെട്ടും പിന്‍കെട്ടും.
മുന്‍കെട്ട്
മുന്‍കെട്ടില്‍ ഭഗവാന് അഭിഷേകത്തിനുളള നെയ്യ് നിറച്ച നെയ്ത്തേങ്ങായും അവല്‍, മലര്‍, അരി, കര്‍പ്പൂരം, കാണിക്ക, വഴിപാട് സാധനങ്ങള്‍, പനിനീര് എന്നിവയും നിറയ്ക്കുന്നു.
മാളികപ്പുറത്തു നേര്‍ച്ചയ്ക്കുളള മഞ്ഞള്‍പ്പൊടി, കര്‍പ്പൂരം, പട്ട്, മലര്‍ എന്നിവയും മുന്‍കെട്ടിലാണ് നിറയ്ക്കുന്നത്. ആദ്യം വെറ്റില, അടയ്ക്ക, നാണയം, പടിയിൽ അടിക്കാനുള്ള നാളികേരം എന്നിവ ഒന്നിച്ച് ചേർത്തു പിടിച്ച് പരമശിവനെ ധ്യാനിച്ച് അയ്യപ്പന്റെ സാന്നിധ്യം കെട്ടിലേക്ക് ആവാഹിക്കുന്നതായി സങ്കൽപ്പിച്ച് മുൻകെട്ടിൽ വെയ്ക്കണം. പിന്നീട് ഭക്തിപൂർവ്വം മൂന്നു പ്രാവശ്യം കൈ നിറയെ അരി വാരി മുൻ കെട്ടിൽ ഇടണം. അടുത്തതായി വേണം നെയ്യ്തേങ്ങ വെക്കാൻ. തുടർന്ന് മറ്റുവഴിപാടു സാധനങ്ങൾ മുൻകെട്ടിൽ വെക്കണം. മാളികപ്പുറത്തും നാഗരാജാവിനും നാഗയക്ഷിക്കു മഞ്ഞപ്പൊടി വിതറാം. മണിമണ്ഡപത്തിൽ ഭസ്മം വിതറണം. അവിൽ, മലർ, കൽക്കണ്ടം, മുന്തിരി, വറപ്പൊടി എന്നിവ കടുത്ത സ്വമിക്കുള്ള വഴിപാടാണ്. പുകയില കറുപ്പസ്വാമിക്കും, കുരുമുളക് വാവരുസ്വാമിക്കും സമർപ്പിക്കണം. ഉണക്കലരി, ഉണ്ടശർക്കര, കദളിപ്പഴം, എന്നിവ അയ്യപ്പസ്വാമിക്ക് നിവേദ്യമുണ്ടാക്കാനാണ്. എറ്റവും പ്രധാനം നെയ്യഭിക്ഷേകമാണ്. വഴിപാട് നെയ്യ് ഔഷധം പോലെ മാത്രം ഉപയോഗിക്കുകയും സൂക്ഷിക്കുകയും ചെയ്യും. അഭിഷേകശിഷ്ട നെയ്യ് ദുരൂപയോഗം ചെയ്യുന്നത് അപരാധത്തെ ക്ഷണിച്ചു വരുത്തലാണ് . അഭിഷേകശിഷ്ട നെയ്യ് വീണ്ടും ചൂടാക്കി പാചക ആവശ്യത്തിന് ഉപയേഗിക്കുന്നതും, വിളക്കുകത്തിക്കാനെടുക്കുന്നതും പാപമാണ് എന്നാണ് വിശ്വാസം.
മുന്‍പിലുള്ള അറ തിരിച്ചറിയുന്നതിനായി 'ഓം' എന്ന അടയാളവും രേഖപെടുത്തുന്നു.
പിന്‍കെട്ട്
പഴയ കാലത്തു, പിറകിലുള്ള അറയില്‍ തീര്‍ഥാടകനുള്ള ആഹാര ദ്രവ്യങ്ങള്‍ നിറച്ചിരിന്നു കൂടതെ ഒന്നിലേറെ നാളികേരങ്ങളും കുത്തരിയുമാണ് നിറക്കുന്നത്. പമ്പാഗണപത, പതിനെട്ടാംപടി, എന്നിവിടങ്ങളിൽ തേങ്ങ അടിക്കുന്നതിനും മാളികപ്പുറത്ത് തേങ്ങളരുട്ടുന്നതിനുമാണ് ഒന്നിലേറെ തേങ്ങകൾ പിൻകെട്ടിൽ നിറയ്ക്കുന്നത്.
രാത്രി കാലങ്ങളില്‍ ഇടത്താവളങ്ങളില്‍ ഉപയോഗിക്കുവാനുള്ള പുതപ്പും വിരിപ്പും നന്നായി മടക്കി തലയില്‍ വെച്ചു അതിന് മുകളിലാണ് ഇരുമുടി വെയ്കുന്നത്. ഇരുമുടി കെട്ട് ശിരസില്‍ ഇല്ലാതെ പതിനെട്ടാം പടി ചവിട്ടുവാന്‍ ഒരു ഭക്തര്‍ക്കും അനുവാദമില്ല. പന്തള രാജ കുടുംബാംഗങ്ങള്‍ക്ക് മാത്രമെ അതിന് അനുവാദമുള്ളൂ.
ശബരിമല യാത്രയ്ക്ക് മുമ്പ് ക്ഷേത്രത്തില്‍ വെച്ചോ പൂജാമുറിയില്‍ വെച്ചോ ഗുരുസ്വാമിയുടെ സാന്നിധ്യത്തില്‍ ഇരുമുടി ശരണമന്ത്ര ഘോഷത്തോടെ ഭക്തിപൂര്‍വ്വം നിറയ്ക്കുന്നു. ഇരുമുടികെട്ടു ശിരസില്‍ ആണ് വഹിക്കേണ്ടത്‌.
കന്നിക് അയ്യപ്പന്മാർ ചുവന്ന നിറത്തിലുള്ള ഇരുമുടി കെട്ടാണ് ഉപയോഗിക്കേണ്ടത്. മറ്റുള്ളവർക്ക് വെള്ളയോ, നീലയോ, കറുപ്പോ ഉപയോഗിക്കാം. മുന്‍കെട്ട് ആത്മീയതയെയും പിന്‍കെട്ട് ഭൗതീകതയെയും പ്രതീകവല്‍ക്കരിക്കുന്നു.

നെയ്യഭിഷേകം

അയ്യപ്പനു ഏറ്റവും പ്രിയങ്കരമായ വഴിപാടാണു നെയ്യഭിഷേകം. ഭക്തരുടെ സകലദുരിത ശാന്തിക്കായി നടത്തപ്പെടുന്ന മുഖ്യവഴിപാടും ഇതുതന്നെ.
കായികവും വാചികവും മാനസികവുമായ സമസ്ത പാപങ്ങളേയും അകറ്റുന്നതിനാണു നെയ്യഭിഷേകം. ശബരിമലയിലേക്കുവരുന്ന ഭക്തന്‍ നെയ്യഭിഷേകം നടത്തിയേ മടങ്ങാവൂ എന്നാണു ആചാരം. ഇരുമുടിയില്‍ നെയ്‌ത്തേങ്ങകളുമായി പതിനെട്ടാം പടികയറി അയ്യപ്പനെ ദര്‍ശിച്ചശേഷം തേങ്ങയ്ക്കുള്ളിലെ നെയ്യ് ഭഗവാനെ അഭിഷേകം ചെയ്യാനായി നല്‍കുന്നു. അഭിഷേകശേഷം ആ നെയ്യ് സ്വീകരിക്കുകയും തേങ്ങാമുറികള്‍ ആഴിയില്‍കത്തിച്ചു ചാമ്പലാക്കുകയും ചെയ്യുന്നു.
ശബരിമലയാത്ര ആരംഭിക്കുന്നത്‌ കെട്ടുനിറയ്ക്കല്‍ ചടങ്ങോടുകൂടിയാണ്. ഇരുമുടിക്കെട്ടില്‍ കരുതേണ്ട ഏറ്റവും പ്രധാനവസ്തു നെയ്‌ത്തേങ്ങകളാണ്. ലക്ഷണയുക്തമായ നാളികേരത്തിന്റെ പുറം ചുരണ്ടി വൃത്തിയാക്കി കിഴിച്ച് ഉള്ളിലെ വെള്ളം കളഞ്ഞു ഉണക്കിയാണു നെയ്‌ത്തേങ്ങ തയ്യാറാക്കുന്നത്. തേങ്ങയില്‍ നെയ് നിറയ്ക്കുമ്പോള്‍ ജപിക്കേണ്ട മന്ത്രം ഇതാണ്.
കേരമൂലേസ്ഥിതോ ബ്രഹ്മാഃ കേരമദ്ധ്യേതു മാധവഃ
കേരകണ്‍ഠേസ്ഥിതഃശംഭുകേരാഗ്രേ സര്‍വ്വദേവതാഃ
കേരമൂലേസ്ഥിതാവാണീ കേരമദ്ധ്യേ രമാ സ്ഥിതാ
കേരകണ്‍ഠേസ്ഥിതാഗൗരീകേരാഗ്രേ സര്‍വ്വദേവതാഃ
കര്‍മ്മണാ മനസാ വാചാ ശുദ്ധ്യാ ഭക്ത്യാജഗദ്ഗുരോ
ഗുപ്തസ്യദേവകാര്യാര്‍ത്ഥം പൂരയന്‍ കപിലാഘൃതം
ഗന്ധപുഷ്പാക്ഷതൈര്‍ ഭക്ത്യാകുശാഗ്രേ പൂജിതൈരപി
ഘൃതം പൂരയതാം ശുദ്ധം കേരേകേരേയഥാവിധി
മന്ത്രത്തിന്റെ അര്‍ത്ഥം ഇപ്രകാരമാണ്. തേങ്ങയുടെ കീഴ്ഭാഗത്തു ബ്രഹ്മാവും സരസ്വതിയും, മദ്ധ്യത്തില്‍ വിഷ്ണുവും ലക്ഷ്മിയും കണ്‍ഠത്തില്‍ ശിവനും പാര്‍വ്വതിയും മുകളില്‍ സര്‍വ്വദേവീദേവകളും കുടിയിരിക്കുന്നു. മനസാവാചാകര്‍മ്മണാ ചെയ്ത സര്‍വകര്‍മ്മങ്ങളേയും ശുദ്ധീകരിച്ചവനായി ഭക്തിയോടെ ജഗദ്ഗുരുവും ഗുപ്തനുമായ (രഹസ്യാത്മകനായ) ദേവനു വേണ്ടി ഞാന്‍ നെയ്യ് ഈ തേങ്ങയില്‍ നിറയ്ക്കുന്നു.  ഗന്ധപുഷ്പാക്ഷതങ്ങളാല്‍കുശാഗ്രം(ദര്‍ഭ)കൊണ്ട് പൂജിക്കപ്പെട്ട നെയ്യ് നാളികേരങ്ങളില്‍ യഥാവിധി നിറയ്ക്കുന്നു’. ശരണംവിളിയോടെയും നെയ്‌ത്തേങ്ങ നിറയ്ക്കാം.
ദുഷ്ചിന്തകളും ആഗ്രഹങ്ങളും മൂലം കാഠിന്യമേറിയ ശരീരത്തെ (സ്ഥൂലശരീരത്തെ) സൂചിപ്പിക്കുന്നതാണു തേങ്ങയുടെ പുറന്തോട്. കാഠിന്യമേറിയ ശരീരത്തിനുള്ളിലെ ഉള്‍ക്കാമ്പില്‍ (മനസ്സിനുള്ളില്‍) നിറഞ്ഞിരിക്കുന്ന വിഷയാസക്തികളെ ഒഴുക്കിക്കളഞ്ഞ് ഭക്തിയാകുന്ന നെയ്യ് നിറച്ച് ആ നെയ്യാല്‍ ഭഗവാനെ അഭിഷേകംചെയ്യുന്നു എന്ന സങ്കല്‍പ്പവും നെയ്യഭിഷേകത്തിനു പിന്നിലുണ്ട്.
അഭിഷേകത്തിനുള്ള നെയ്യ് പരിശുദ്ധമായിരിക്കണം എന്നതിനര്‍ത്ഥം നമ്മുടെ ഭക്തിയും പരിശുദ്ധമായിരിക്കണം. (നിഷ്‌ക്കാമഭക്തിയായിരിക്കണം)
നെയ്‌ത്തേങ്ങയിലെ നെയ്യ് ജീവാത്മാവിനെ സൂചിപ്പിക്കുന്നു. ജീവാത്മാവിനെ പരമാത്മാവായ അയ്യപ്പനില്‍ സംഗമിപ്പിക്കുന്നതാണു നെയ്യഭിഷേകം. അഭിഷേകത്തിനു നെയ്യ് എടുത്തശേഷമുള്ള തേങ്ങാമുറികള്‍ ജീവാത്മാവ്‌ വേറിട്ട ശരീരം  എന്നുകരുതുന്നതിനാല്‍ ആഴിയിലെ അഗ്നിയില്‍ സമര്‍പ്പിച്ച് ഭസ്മീകരിക്കുന്നു.
അയ്യപ്പവിഗ്രഹത്തില്‍ ആടിയ നെയ്യ്  അമൃതസമമായി കൈക്കൊള്ളുകയും ചെയ്യുന്നു. നിവേദ്യാദികള്‍ സമര്‍പ്പിക്കുമ്പോള്‍ അതിന്റെ രസം ഭഗവാന്‍ സ്വീകരിക്കുകയും നിവേദ്യം ഭക്തര്‍ക്ക് പ്രസാദമായി ലഭിക്കുകയും ചെയ്യുന്നതുപോലെ അഭിഷേകം ചെയ്യുമ്പോള്‍ നെയ്യിലെ ഭക്തിരസം ഭഗവാന്‍ സ്വീകരിക്കുകയും തന്റെ ചൈതന്യം നെയ്യിലേക്കു പകരുകയും ചെയ്യുന്നു. പ്രസാദമായി നെയ്യ് സേവിക്കുന്ന ഭക്തര്‍ അയ്യപ്പചൈതന്യം നിറയുന്നവരാവുകയും സംസാരജീവിതത്തെ കൂടുതല്‍ കരുത്തോടെ നേരിടാന്‍ കര്‍മ്മോത്‌സുകരാവുകയും ചെയ്യുന്നു.
അഭിഷേകത്തിനു കൊണ്ടുപോകുന്ന നെയ്യിന്റെ വിശുദ്ധി അയ്യപ്പന്മാര്‍ ഉറപ്പുവരുത്തണം. അതേപോലെ അഭിഷേകം കഴിഞ്ഞുകിട്ടുന്ന നെയ്യും പരമപവിത്രമായിവേണം കൈകാര്യം ചെയ്യുവാന്‍. ദിവ്യൗഷധസേവപോലെ കരുതി നെയ്യ് സേവിക്കുക. പാചകത്തിനോ വിളക്കുകത്തിക്കുന്നതിനോ ഉപയോഗിക്കാതിരിക്കുക.

എരുമേലി പേട്ടതുള്ളൽ

രാജകല്പന പ്രകാരം പുലിപ്പാലിന് പോയ അയ്യപ്പൻ നായാട്ടുകാരുമൊന്നിച്ച് മൃഗയാവിനോദം ചെയ്തതിന്റെ സ്മരണ പുതുക്കലാണ് എരുമേലി പേട്ടതുള്ളൽ എന്ന് ഒരു വിശ്വാസമുണ്ട്. മഹഷിയെ കൊന്ന് നാട്ടുകാര്‍ ആനന്ദനൃത്തം ചവിട്ടിയതിന്‍റെ സ്മരണാര്‍ത്ഥമാണ് ഇന്ന് അയ്യപ്പഭക്തര്‍ പേട്ട തുള്ളുന്നത്. മഹഷിയെ കമ്പില്‍ കെട്ടി നൃത്തം ചെയ്യുമ്പോള്‍ ചോരയില്‍ ഈച്ച പിടിക്കാതിരിക്കാനാണ് ചപ്പ് ഉപയോഗിച്ചത്.അങ്ങനെ എരുമകൊല്ലി എന്നവിളിക്കപ്പെട്ടിരുന്ന സ്ഥലം കാലാന്തരത്തില്‍ എരുമേലിയായി മാറി എന്നു വിശ്വാസം. അയ്യപ്പൻ വധിച്ച എരുമയുടെ രൂപമുള്ള രാക്ഷസിയുടെ ഉടൽ വീണ സ്ഥലമാണ് എരുമേലി.
ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി താളമേളവാദ്യ അകമ്പടിയോടുകൂടിയ അനുഷ്ഠാന ആനന്ദനൃത്തമാണ്‌ എരുമേലി പേട്ടതുള്ളൽ. വൃശ്ചിക - ധനു മാസക്കാലങ്ങളിലെ (ഡിസംബർ - ജനുവരി മാസങ്ങളിൽ) മണ്ഡലമകരവിളക്കു കാലത്തണ് ഈ അനുഷ്ഠാനം നടക്കുന്നത്.
ശബരിമലയിൽ വരുന്ന കന്നിസ്വാമിമാർ ആണ് പേട്ടതുള്ളുക. മുഖത്ത് ചായം തേച്ച് തടികൊണ്ടുള്ള ആയുധങ്ങളും ആയി നൃത്തം ചവിട്ടുന്ന ചടങ്ങാണ് പേട്ടതുള്ളൽ. ഈ പ്രാ‍ർത്ഥനയുടെ അർത്ഥം ഒരുവന്റെ അഹന്തയെ വെടിഞ്ഞ് അയ്യപ്പന് സ്വയമായി അടിയറവു വയ്ക്കുക എന്നതാണ്. പേട്ടതുള്ളുന്നവർ അയ്യപ്പക്ഷേത്രത്തിനും ചുറ്റും പ്രദക്ഷിണം വയ്ക്കുന്നു. പിന്നീട് ഇവർ നദിയിൽ പോയി കുളിക്കുന്നു.
കുളികഴിഞ്ഞ ശേഷം ഭക്തർ വീണ്ടും ക്ഷേത്രം സന്ദർശിച്ച് അയ്യപ്പനിൽ നിന്ന് ശബരിമല കയറുവാനുള്ള അനുവാദം വാങ്ങുന്നു. പിന്നീട് ഭക്തർ തങ്ങളുടെ ഗുരുവിന്റെ നിർദ്ദേശമനുസരിച്ച് സന്നിധാനത്തിലേക്ക് പോവുന്നു.
ശബരിമല തീർഥാടകരായ അയ്യപ്പന്മാർ എരുമേലി പേട്ടയിലുള്ള കൊച്ചമ്പലം അയ്യപ്പക്ഷേത്രത്തിൽ നിന്നും തുടങ്ങി വാവർ‌പള്ളി എന്നു വിളിക്കപ്പെടുന്ന ദേവാലയത്തിൽ കയറി വലംവെച്ചു പ്രാർഥന നടത്തി അര കിലോമീറ്റർ തെക്കുമാറിയുള്ള വലിയമ്പലം ശാസ്താക്ഷേത്രത്തിലേക്കു നടത്തുന്ന താളമേളവാദ്യ അകമ്പടിയോടുകൂടിയ അനുഷ്ഠാന ആനന്ദനൃത്തമാണിത്‍.
വ്രതാനുഷ്ഠാന കലത്ത്‌ അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകൾ പൊറുക്കണമെന്നപേക്ഷിച്ചു കൊണ്ട്‌ ഒരു നാണയം വെറ്റില പാക്കോടെ പുണ്യപാപച്ചുമടായ ഇരുമുടിക്കെട്ടിൽ വെച്ചു നമസ്കരിക്കുന്ന പ്രായശ്ചിത്തമാണ്‌ പേട്ടകെട്ടിലെ ആദ്യ ചടങ്ങ്‌.
പെരിയസ്വാമിക്കു പേട്ടപ്പണം കെട്ടൽ‌ ആണടുത്തത്‌. ദക്ഷിണ എന്നാണതിനു പേർ. എട്ടടിയോളം നീളമുള്ള ബലമുള്ള ഒരു കമ്പിൽ കമ്പിളിപ്പുതപ്പിനുള്ളിൽ പച്ചക്കറികളൂം കിഴങ്ങുകളും കെട്ടിത്തൂക്കുന്നു. രണ്ടു കന്നി അയ്യപ്പന്മാർ കമ്പിൻറെ അഗ്രങ്ങൾ തോളിൽ വഹിക്കുന്നു. കന്നിക്കാരുടേ എന്നമനുസ്സരിച്ച് ഇത്തരം ജോഡികളുടെ എണ്ണം കൂടും. ബാക്കിയുള്ളവർ ശരക്കോൽ, പച്ചിലക്കമ്പുകൾ, എന്നിവ കയ്യിലേന്തും. എല്ലാവരും കുങ്കുമം, ഭസ്മം, കരി എന്നിവ് അദേഹം മുഴുവൻ വാരി പൂശും.
പേട്ടയിലുള്ള കൊച്ചമ്പലത്തിൻറെ മുന്നിൽനിന്നാണ്‌ പേട്ടതുള്ളൽ തുടങ്ങുക. ആദ്യം കോട്ടപ്പടിയിൽ നാളികേരം ഉരുട്ടും. അതിനു ശേഷം കൊച്ചമ്പലത്തിൽ കയറി ദർശനം നടത്തും. അവിടെ നിന്നും ആനന്ദനൃത്തലഹരിയിൽ "അയ്യപ്പൻ തിന്തകത്തോം, സ്വാമി തിന്തകത്തോം" എന്നാർത്തുവിളിച്ചാണ്‌ സംഘനൃത്തം.
അയ്യപ്പന്മാർ വാവരുസ്വാമിയെ സന്ദർശിക്കയും അവിടെ നിന്നു കിട്ടുന്ന കുരുമുളക് പ്രസാദവും വാങ്ങി വലിയമ്പലത്തേക്കു തുള്ളി നീങ്ങുന്നു. വലിയമ്പലത്തിലെത്താൻ അര മണിക്കൂർ എടുക്കും. വലിയമ്പലത്തിലെത്തിയാൽ പ്രദക്ഷിണം വച്ച് പച്ചിലക്കമ്പുകൾ ക്ഷേത്രത്തിനു മുകളിൽ നിക്ഷേപിക്കുന്നു. വലം വച്ചു കർപ്പൂരം കത്തിച്ചു തുള്ളൽ അവസാനിപ്പിക്കുന്നു. വലിയമ്പലത്തിനു സമീപം ഒഴുകുന്ന തോട്ടിൽ ഇറങ്ങിക്കുളിക്കുന്നു. വീണ്ടും ക്ഷേത്ര ദർശ്നം നടത്തി തൊഴുത്‌ പരമ്പരാരീതിയിൽ മല ചവിട്ടും.

കലിയുഗവരദന്‍റെ പുണ്യപാദ സ്പര്‍ശമേറ്റ എരുമേലി 
പുത്തന്‍വീട്‌

ഹരിഹരസുതനായ സ്വാമി അയ്യപ്പനെക്കുറിച്ച് ഒരു പാടു ഐതീഹ്യ കഥകള്‍ എരുമേലിക്ക് പറയാനുണ്ട്. അതില്‍ എല്ലാവരും മറന്നുതുടങ്ങിയ അല്ലെങ്കില്‍ അറിയാതെ പോയതിലൊന്നാണ് എരുമേലി പുത്തന്‍വീട്. ഈ കഥ അറിയാന്‍ 900വര്‍ഷങ്ങള്‍ പിന്നിലേക്ക് സഞ്ചരിക്കണം. എരുമയുടെ തലയും മനുഷ്യന്‍റെ ഉടലുമായുള്ള മഹഷിയെന്ന ഉഗ്രരൂപം നാടാകെ ജനങ്ങളെ കൊന്നോടുക്കിരുന്ന സമയം. മഹഷിയുടെ ഉപദ്രവം സഹിക്കാന്‍ വയ്യാതായ ജനങ്ങള്‍ക്ക് ജീവിതം ദുസ്സഹമായി. അങ്ങനെ ഇരിക്കെ മഹഷി നിഗ്രഹത്തിനായി അവതാരപിറവിയെടുത്ത അയ്യപ്പന്‍ എരുമേലിയില്‍ എത്തി. കൊടും വനമായിരുന്ന പ്രദേശത്ത് നടന്നു തളര്‍ന്ന അയ്യപ്പന് അന്തിയുറങ്ങാന്‍ ഏറെ അന്വേഷിച്ചിട്ടും യോഗ്യമായ സ്ഥലങ്ങള്‍ ഒന്നും കിട്ടിയില്ല. ഒടുവില്‍ റാന്തല്‍ വിളക്കിന്‍റെ പ്രഭ കണ്ട അയ്യപ്പന്‍ അവിടെക്കു കയറിചെന്നപ്പോള്‍ ഒരു വല്യമ്മ തനിച്ച് താമസിച്ചിരുന്ന വീടായിരുന്നു അത്. അയ്യപ്പന്‍ തനിക്ക് എന്തെങ്കിലും കഴിക്കാന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ശിവപൂജയുടെ നിവേദ്യം മാത്രമെ അവിടെ ഉണ്ടായിരുന്നുള്ളു. അത് കഴിച്ച അയ്യപ്പന്‍ ഇന്ന് തനിക്ക് ഇവിടെ തങ്ങാനുള്ള ആനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ആണുങ്ങളോടാണ് മഹഷിയുടെ ഉപദ്രവം എന്നതിനാല്‍ വല്യമ്മ കിടക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞു. എന്നാല്‍ അയ്യപ്പന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി എന്തുവന്നാലും താന്‍ സഹിച്ചോളാം എന്ന ഉറപ്പിനാല്‍ രാത്രി തങ്ങാന്‍ അനുവദിച്ചു. ആ രാത്രിയില്‍ മഹഷിയെ നിഗ്രഹിച്ച ശേഷം രുധിരക്കുളത്തില്‍ വാള്‍ കഴുകി മടങ്ങി വന്നപ്പോഴാണ് കലിയുഗവരദനായ അയ്യപ്പനാണ് താനെന്നും തന്‍റെ അവതാര ലക്ഷ്യം മഹഷിയെ വധിച്ച് മാലോകരെ രക്ഷിക്കുകയെന്നതാണെന്നും വെളിപ്പെടുത്തുന്നത്.
തന്‍റെ ഓര്‍മ്മക്കായി മഹഷിയെ കൊല്ലുവാന്‍ ഉപയോഗിച്ച വാള്‍ പുത്തന്‍വീട്ടിലെ വല്യമ്മയെ ഏല്‍പ്പിച്ചശേഷമാണ് അയ്യപ്പന്‍ ശബരി മലക്ക് യാത്രയായത്. കാലങ്ങള്‍ ഏറെകഴിഞ്ഞിട്ടും സ്വാമി അയ്യപ്പന്‍ ഓര്‍മ്മക്കായി സമ്മാനിച്ച വാളും 1000 വര്‍ഷങ്ങളോളം പഴക്കമുള്ള വീടും പുത്തന്‍ വീട്ടുകാര്‍ ഇന്നും പഴമചോരാതെ സംരക്ഷിച്ചു പോരുന്നു. അന്ന് മഹഷിയെ കൊന്ന് നാട്ടുകാര്‍ ആനന്ദനൃത്തം ചവിട്ടിയതിന്‍റെ സ്മരണാര്‍ത്ഥമാണ് ഇന്ന് അയ്യപ്പഭക്തര്‍ പേട്ട തുള്ളുന്നത്. മഹഷിയെ കമ്പില്‍ കെട്ടി നൃത്തം ചെയ്യുമ്പോള്‍ ചോരയില്‍ ഈച്ച പിടിക്കാതിരിക്കാനാണ് ചപ്പ് ഉപയോഗിച്ചത്. അങ്ങനെ എരുമകൊല്ലി എന്നവിളിക്കപ്പെട്ടിരുന്ന സ്ഥലം കാലാന്തരത്തില്‍ എരുമേലിയായി മാറി. അയ്യപ്പന്‍ വാള്‍കഴുകി വൃത്തിയാക്കിയ രുധിരക്കുളവും, പുത്തന്‍വീട്ടില്‍ ഇന്നും കാത്തു സൂക്ഷിക്കുന്ന വാളും എരുമേലിയുടെ പൈതൃക സ്വത്തായി അവശേഷിക്കുന്നു. ദേഹമാസകലം ചായം പൂശി വാദ്യമേളങ്ങളുടെ അകമ്പടിയോടെ മഴയും വെയിലും പോലും അവഗണിച്ച് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പേട്ടതുള്ളന്ന അയ്യപ്പഭക്തര്‍ ലോകത്ത് എരുമേലിയില്‍ മാത്രമുള്ള കാഴ്ച്ചയാണ്.


2 comments:

  1. മലചവിട്ടി അയ്യനെ കണ്ട ഒരു നിർവൃതി കിട്ടി
    വളരെ നന്ദി

    ReplyDelete
  2. സ്വാമിയേ... ശരണമയ്യപ്പാ

    ReplyDelete