ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 November 2016

സുഖ-ദുഖങ്ങൾ

സുഖ-ദുഖങ്ങൾ

സുഖ-ദുഖങ്ങളെ  സമഭാവനയോടെ കാണാൻ അങ്ങ് പറഞ്ഞുവല്ലോ. അപ്പോൾ ചില സംശയം ബാക്കിയാകുന്നു. ദുഖങ്ങളും, ദുരിതങ്ങളും നൽകുന്നതും ഈശ്വരൻ തന്നെയാണോ ???
ആണെങ്കിൽ എന്തിനുവേണ്ടി ???

വളരെ പ്രസക്തമായ സംശയം തന്നെയാണ്, പക്ഷേ ഇവിടെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ഓരോ കർമ്മവും അതിന്റേതായ ഫലം നൽകാതിരിക്കില്ല എന്നതും അതിൽ നിന്നും ഒഴിഞ്ഞു മാറാൻ ആർക്കും കഴിയില്ല എന്നതും.

മറ്റൊന്ന്  ഇന്നലെവരേയും നിങ്ങൾ സുഖം തേടി നടക്കുകയായിരുന്നില്ലേ ?? എന്നിട്ട് എന്താണ് ലഭിച്ചത് ???
സുഖം എന്ന് കരുതിയതെല്ലാം ആത്യന്തികമായി ദുഖം മാത്രമല്ലേ നൽകിയത് ??

എന്നിട്ടും ഇനിയും നിങ്ങൾക്കത്  തിരിച്ചറിയാൻ കഴിയുന്നില്ലേ ???
സുഖം എന്ന് കരുതപ്പെടുന്നത് തന്നെയാണ് ദുഖമായി മാറുന്നതും. ആത്യന്തികമായി സുഖവും ദുഖവും ഒരു നാണയത്തിന്റെ ഇരു വശങ്ങൾ മാത്രമാണ്. ഇന്ന് സുഖമെന്ന് കരുതുന്നത് നാളെ ദുഖമായി മാറും എന്നതാണ് യാഥാർത്ഥ്യം.

അപ്പോൾ ഇന്ന് ദുഖമെന്ന് തോന്നുന്നതിനെ സ്വീകരിച്ചാൽ നാളെ അത് സുഖമായി മാറുകയും ചെയ്യും. പക്ഷേ ദുഖത്തെ സ്വീകരിക്കാൻ ആരും തയ്യാറാകുന്നില്ല.

ജീവിതത്തിൽ ഒരിക്കലെങ്കിലും ദുഖം അറിയാത്ത ഒരാൾക്ക് സുഖത്തെയും തിരിച്ചറിയാൻ കഴിയില്ല എന്നതാണ് യാഥാർത്ഥ്യം. അയാൾക്ക് ഒരിക്കലും പൂർണ്ണമായി ജീവിക്കുന്ന തി നും കഴിയില്ല.

ദുഖം നിങ്ങൾക്ക് ആഴത്തിലുള്ള അനുഭവങ്ങൾ നൽകും,
ദുഖാനുഭവങ്ങളിലൂടെ   കടന്ന് വന്നാൽ മാത്രമേ നിങ്ങൾക്ക് സന്തോഷത്തെ തിരിച്ചറിയാൻ കഴിയൂ, ദുഖം അനുഭവിച്ചറിയാത്ത ഒരുവന്റെ ഹൃദയം ശിലാ ഹൃദയമായിരിക്കും, അവനൊരിക്കലും സ്വന്തം ജീവിതത്തെ ആസ്വദിക്കാൻ കഴിയില്ലെന്ന് മാത്രമല്ല, മറ്റൊരുവന്റെ വിഷമത്തെ മനസ്സിലാക്കാനും കഴിയില്ല.

വാസ്തവതിൽ സുഖ-ദുഖങ്ങളുടെ ഒരു പ്രവാഹമാണ് ജീവിതം. സുഖം മാത്രം തേടി പോകുന്നവർക്ക്  ദുഖവും അത്പോലെ അവരെ തേടിയെത്തും. സുഖ - ദുഖങ്ങളെ ഒരുപോലെ കാണാൻ കഴിയുമ്പോൾ അഥവാ സുഖ - ദുഖങ്ങളെ ഒരുപോലെ സ്വീകരിക്കുമ്പോൾ   ശാന്തി അഥവാ മോക്ഷം എന്ന ഭാവം  ക്രമേണ അവരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു.

ഈയൊരവസ്ഥയിലേക്ക്  യഥാർത്ഥ ഭക്തനെ എത്തിക്കുന്നതിനായാണ്, ഭക്തന്റെ പ്രാർത്ഥന നിലനിൽക്കെ തന്നെ ദുഖാനുഭവങ്ങളിലൂടെ കടന്നു പോകുവാൻ ഭക്തനെ അനുവദിക്കുന്നതും.

എന്തുകൊണ്ടാണ് ചിലര്‍ സന്തോഷിക്കുകയും മറ്റു ചിലര്‍ ദുഃഖിക്കുകയും ചെയ്യുന്നത്?
ഈശ്വരന്‍ എന്തുകൊണ്ടാണ് ഇങ്ങനെ പക്ഷപാതം കാണിക്കുന്നത്?
യഥാര്‍ത്ഥത്തില്‍ ഇതില്‍ കുറ്റക്കാരന്‍ ഈശ്വരനാണോ?

ഇവിടെയാണ് സനാതനധര്‍മ്മം മുഖ്യമായ കര്‍മ്മസിദ്ധാന്തത്തെ മുന്നോട്ടു വെയ്ക്കുന്നത്.
ഞാന്‍ ചെയ്യുന്ന കര്‍മ്മങ്ങളുടെ ഫലമാണ് എനിയ്ക്കു കിട്ടുന്നത്. ഞാനെന്തു ചെയ്താലും അതിനൊരു ഫലമുണ്ടെന്നുള്ള വിശ്വാസം സനാതന ധര്‍മ്മികള്‍ക്കുണ്ടായിരുന്നു. ആ കര്‍മ്മങ്ങള്‍ ഈ ജന്മത്തിലേതു മാത്രമായിരിക്കേണ്ടതില്ല. ചില പാട്ടുകാരെ ശ്രദ്ധിച്ചിട്ടില്ലേ? അവരുടെ അച്ഛനോ അമ്മയോ മക്കളോ പോലും പാട്ടുപാടുന്നവരായിരിക്കുകയില്ല. പിന്നെങ്ങനെ പാടാനുള്ള ഈ കഴിവ് ഇവര്‍ക്കുണ്ടായി? അതാണ് കര്‍മ്മഫലം. ജന്മജന്മാന്തരങ്ങളായി നാം കര്‍മ്മവും കര്‍മ്മഫലവും അനുഭവിക്കുകയാണെന്ന് നമ്മുടെ പൂര്‍വ്വികര്‍ വിശ്വസിച്ചു. ആ വിശ്വാസം വേദങ്ങളിലും, ഉപനിഷത്തുക്കളിലും, ബ്രഹ്മസൂത്രത്തിലും ഭഗവദ്ഗീതയിലും എന്തിന് ജ്ഞാനപ്പാനയില്‍പ്പോലും കാണാം.

നോക്കൂ.
‘അജം ചത്തു ഗജമായി പിറക്കുന്നു
ഗജം ചത്തങ്ങജവുമായീടുന്നു
നരി ചത്തു നരനായി പിറക്കുന്നു
നാരി ചത്തുടനോരിയായി പോകുന്നു.
കൃപകൂടാതെ പീഡിപ്പിച്ചീടുന്ന
നൃപന്‍ ചത്തു കൃമിയായി പിറക്കുന്നു.
ഈച്ചചത്തൊരു പൂച്ചയായീടുന്നു.
ഈശ്വരന്റെ വിലാസങ്ങളിങ്ങനെ.’
അപ്പോള്‍ സനാതനധര്‍മ്മം ഉറച്ച് വിശ്വസിക്കുന്ന ഒരു കാര്യം ഞാനും നമ്മുടെ പിതൃക്കളുമെല്ലാം തുടര്‍ച്ചയായി ജനിമൃതികളെ പുല്‍കുന്നുവെന്നതാണ്. അതായത് നമ്മുടെ പിതൃക്കള്‍ മരിക്കുകയും അവര്‍ വീണ്ടും കര്‍മ്മഫലമനുസരിച്ച് ജന്മമെടുക്കുകയും ചെയ്യുന്നൂവെന്നര്‍ത്ഥം

No comments:

Post a Comment