ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

8 May 2020

മന്ത്രവാദവും ദുർമന്ത്രവാദവും..

മന്ത്രവാദവും ദുർമന്ത്രവാദവും..

ഒരു പഠനം

അതിപുരാതനവും ഗോത്രീയവും രഹസ്യവും വ്യക്തമായ നിർവ്വചനവും നൽകാൻ കഴിയാത്ത ഒരു ക്രിയയാണ് മന്ത്രവാദം. മന്ത്രവാദം അടിസ്ഥാനപരമായി ഒരു ഗോത്രാചാരമാണ്. ഇത് ഉൽഭവിച്ചത് പ്രാകൃതദിശയിലായതുകൊണ്ടാണ് ഇന്നും അതിന്റെ സ്ഥാനഭാവം പ്രാകൃതമായിതന്നെയിരിക്കുന്നത്. ഐശ്വര്യത്തിന് വേണ്ടി ഉപയോഗിക്കപ്പെടുന്നതും മതപരമായിട്ടും ആയിട്ടും മന്ത്രവാദം നടത്താറുണ്ടെങ്കിലും അവയെ പൊതുവേ ദുർമന്ത്രവാദമായി കണക്കാക്കാറില്ല. ലോകത്തിൽ മിക്കവാറും എല്ലാ രാജ്യങ്ങളിലും മന്ത്രവാദം ഉണ്ടായിരുന്നു. അറബിമാന്ത്രികം, ചൈനീസ് മന്ത്രികം തുടങ്ങിയവ ഒക്കെ ഇതിന്‌ ഉദാഹരണമാണ്. ഇംഗ്ലീഷിൽ "ബ്ലാക്ക് മാജിക്‌ (Black Magic)" എന്ന വാക്ക് ദുർമന്ത്രവാദത്തെ കുറിക്കാൻ ഉപയോഗിക്കുന്നതാണ്.

ഉദ്ഭവം.

അതിപ്രചീനകാലം മുതൽ തന്നെ മന്ത്രവാദം ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്തിയിരുന്നു. ആദിമവർഗക്കാരുടെയിടയിലാണ് ഇത് ഉൽഭവിച്ചെതെന്ന് തോന്നുന്നു.

ഭാരതത്തിൽ..

നാലാമത്തെ വേദമായ അഥർവ വേദത്തിൽ മന്ത്രവാദത്തെപ്പറ്റിയുള്ള പ്രസ്താവം കാണാം. ഇരുപത് കാണ്ഡങ്ങളും നൂറ്റിയെട്ട് അനുപാദങ്ങളും എഴുനൂറ്റിമുപ്പത്തൊന്ന് സൂക്തങ്ങളുമുള്ള ഈ അഥർവ വേദത്തിൽ ആയിരത്തിയിരുനൂറിൽപ്പരം യന്ത്രങ്ങളെപ്പറ്റിയും കൃത്തികബലി, ഖർഗരാവണബലി മുതലായ ഒട്ടനവധി ആഭിചാരകർമ്മങ്ങളെകുറിപ്പറ്റിയും മാരണം, സ്തംഭനം, ഉച്ചാടനം, വശീകരണം, മുതലായ നിരവധി ക്രിയകളെപ്പറ്റിയും പ്രതിപാദിക്കുന്നു. കേരളത്തിലെ ദുർമന്ത്രവാദശാഖ അഥർവ വേദത്തോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. കൌശികസൂത്രമാണ് മറ്റൊരു പ്രധാനപ്പെട്ടകൃതി.

കാലഘട്ടം

ബി.സി. 4000നും 5000നും ഇടക്കാണ് വൈദികകാലമെന്നുപറയാം. ഇക്കാലം മുതൽക്കെ മന്ത്രവാദത്തിനും മറ്റഭിചാരകർമ്മങ്ങൾക്കും പ്രചാരമുണ്ടായിരുന്നു എന്നു വേണം കരുതാൻ. വൈദ്യവും മന്ത്രവാദവും ഒരുമിച്ചു കൊണ്ടുപോകുന്ന അഥർവ വേദ സമ്പ്രദായം തന്നെയാണ് മലയാളത്തിലെ മിക്ക മന്ത്രവാദ ഗ്രന്ഥങ്ങളിലും പിന്തുണർന്നിട്ടുള്ളത്. പുരാണേതിഹാസങ്ങളിലും മന്ത്രവാദത്തെപ്പറ്റി പ്രസ്താവം കാ‍ണാം. കാശിരാജാവായ പൗണ്ഡ്രക വാസുദേവൻ ദ്വാരകയിലേക്ക് കൃത്തികയെ അയച്ചതായും അയോധ്യയിലെ മറ്റൊരു രാജാവാ‍യിരുന്ന അംബരീഷന്റെ നേർക്ക് ദുർവ്വാസാവു മഹർഷി കൃത്തികയെ വിട്ടതായും സുദർശനചക്രം ഉപയോഗിച്ച് അംബരീഷൻ അതിനെ തടഞ്ഞതായും പുരാണങ്ങളിൽ കാണുന്നു.

“യജകന്തസാത്വികാ: ദേവാൽ യക്ഷ രക്ഷാംസി രാജസാ; പ്രേതാൻ ഭൂതഗണാംശ് ചാന്യേ യജകന്ത താമസാ:ജനാ.” 
(ഭഗവത് ഗീത)

സാത്വിക ചിന്തയുള്ള ജനങ്ങൾ ദേവന്മാരെയും രാജസശ്രദ്ധയുള്ള ജനങ്ങൾ യക്ഷന്മാരെയും രക്ഷസുകളെയും പൂജിക്കുന്നു. താമസശ്രദ്ധയുള്ള ജനങ്ങൾ ആകട്ടേ പ്രേതങ്ങളെയും ഭൂതഗണങ്ങളെയും പൂജിക്കുന്നു.

വേദം തൊട്ടുള്ള ജ്ഞാനവിജ്ഞാനങ്ങളുടെ സഹകരണത്തോടെ അതൊരു കാലഘട്ടത്തിന്റെ പ്രതിരോധ ചികിത്സാപദ്ധതിയായി വളർന്നിട്ടും കരിങ്കുട്ടി, കുട്ടിച്ചാ‍ത്തൻ, ചുടലഭദ്രകാളി, ബാലപ്രദക്ഷിണി, രന്തുകാമൻ, ഹന്തുകാമൻ, ആകാശയക്ഷി, ഗന്ധർവൻ, എരിക്കമ മോഹിനി, രക്തചാമുണ്ഡി, കാലഭൈരവി, യോനിമർദ്ദിനി, പറക്കുട്ടി, മാടൻ, മറുത, അറുകൊല എന്നീ മൂർത്തികളുടെ വിഹാരരംഗമായും മാട്ട്, മാരണം, ഒടി, കൊല, ചതി, എന്നീ ആഭിചാര-ക്ഷുദ്ര കർമങ്ങളുടെ പ്രയോക്താക്കളായും മാത്രം മന്ത്രവാദവും മാന്ത്രികരും അറിയപ്പെടുന്നു.

കേരളത്തിൽ...

പ്രാചീനദശയിൽ ആദിമവാസികളുടെയിടയിൽ നിന്നാണു മന്ത്രവാദമുണ്ടായത്. ഇന്നും പാണൻ, പറയൻ, മണ്ണാൻ തുടങ്ങിയവരും നമ്പൂതിരിമാരും ബ്രാഹ്മണവിഭാഗങ്ങളും, പല ജ്യോതിഷികളും പാരമ്പര്യമായിത്തന്നെ പലതരം മന്ത്രവാദം (കറുത്ത മന്ത്രവാദം ഉൾപ്പെടെ) കൈകാര്യം ചെയ്തുവരുന്നു. എന്നാൽ ഈ വിഭാഗത്തിൽപ്പെട്ട എല്ലാവരും മന്ത്രവാദികൾ അല്ല. ചില മുസ്ലിം സമുദായത്തിൽപ്പെട്ടവരും മാന്ത്രിക കർമങ്ങൾ ചെയ്യാറുണ്ട്. കേരളത്തിൽ തൊഴിലിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിച്ച പരശുരാമൻ, ബ്രാഹ്മണരെയും പ്രത്യേകം പ്രത്യേകം വീതിച്ചു പല തൊഴിൽ നൽകിയെന്നാണ് ഐതീഹ്യം. ഇങ്ങനെയാണ് അഷ്ടവൈദ്യന്മാരും ഷണ്മന്ത്രവാദികളും താന്ത്രികന്മാരും ഉണ്ടായത്. തരണെല്ലൂർ, തറയിൽക്കുഴിക്കാട്ട്, ഭദ്രകാളിമറ്റപ്പള്ളി, പാമ്പും മേയ്ക്കാട്ട്, പുലിയന്നൂർ, പറമ്പൂർ, ചെമ്പ്ലിയൻസ്, താഴമൺ മുതലായ ഇല്ലക്കാർക്ക് തന്ത്രവും കാട്ടുമാടം, കല്ലൂർ, കാവനാട്, കണ്ണമംഗലം, കാലടി(സൂര്യകാലടി), കല്ലടിക്കോട്(ഈക്കമുടിക്കോട് വീട്ടുക്കാർ അധഃകൃതസമുദായക്കാരായിരുവത്രെ) മുതലായവർക്ക് മന്ത്രവും കുലതൊഴിലായിത്തീർന്നിട്ടുള്ളതിങ്ങനെയാണ്.

വാൽഹൌസ് എന്ന ഇംഗ്ലീഷുകാരൻ എഴുതിയ (1879) ഒരു ലേഖനത്തിൽ ഏറ്റവും ശക്തിയുള്ള ഭൂതപ്രേതപിശാ‍ചുക്കൾ വസിക്കുന്ന സ്ഥലമായി മലബാറിനെ വിശേഷിപ്പിക്കുന്നു. ജ്യോതിഷത്തിൽ ജനങ്ങൾക്കുണ്ടായിരുന്ന ഉറച്ച വിശ്വാസം ശത്രുക്കൾ മന്ത്രവാദം നടത്തുന്നു എന്നു സ്ഥിതീകരിക്കാനുള്ള ഒരുപാധിയായി വർത്തിച്ചുട്ടൂണ്ടെന്ന വസ്തുത നിഷേധിക്കാൻ വയ്യ. കേരളത്തിൽ ആറ് സദ്മന്ത്രവാദികളും ആറ് ദുർമന്ത്രവാദികളും ഉണ്ടായിരുന്നതായി വില്യം ലോഗൻ അദ്ദേഹത്തിന്റെ മലബാർ മാന്വൽ എന്ന ഗ്രന്ഥത്തിൽ പറയുന്നുണ്ട്. പാശ്ചാത്യരാജ്യങ്ങളിൽ കാണുന്നതുപോലെ സമൂഹമോ രാഷ്ട്രമോ മന്ത്രവാദികളെ വേട്ടയാടിയ ചരിത്രം കേരളത്തിലില്ല. പുരുഷന്മാർ മാത്രമായിരുന്നു മന്ത്രവാദകർമ്മങ്ങളിൽ ബന്ധപ്പെട്ടിരുന്നത്. അവരിൽ പ്രമുഖരെ രാജാക്കന്മാർ പോലും തങ്ങളുടെ ശത്രുക്കളെ നിർന്മാർജ്ജനം ചെയ്യാൻ വേണ്ടി വിനിയോഗിച്ചിരുന്നുവത്രെ. നായ കടിക്കുക, പാമ്പുകടിക്കുക, ഭ്രാന്തു പിടിക്കുക, രക്തം ഛർദിക്കുക, ശ്വാസം മുട്ടി മരിക്കുക, വസൂരി തുടങ്ങിയ രോഗങ്ങൾ പിടിപ്പെടുക, കള്ളന്മാരെ നശിപ്പിക്കുക, വശീകരണം, ഒടിക്കുക, കല്ല്യാണം മുടക്കുക തുടങ്ങിയ വിഷയങ്ങളിൽ ആണ് ശത്രുക്കളെ അടിപ്പെടുത്താൻ മന്ത്രവാദികൾ ശ്രമിച്ചിരുന്നത്.

ദുർമന്ത്രവാദം

ആദിമവാസികളുടെ കയ്യിൽ മന്ത്രവാദവും പ്രാകൃതമായിരുന്നു. 

താമസിക മൂർത്തികളെ ചിലപ്പോൾ മദ്യം, മാംസം, രക്തം എന്നിവ നൽകി ആരാധിച്ചു. ദ്രാവിഡാചാരങ്ങളിലും അതിനെ പിൻപറ്റി വളർന്ന ശാക്തേയപൂജയിലും മത്സ്യം, മാംസം, മദ്യം എന്നിവ ഉപയോഗിക്കുകയും കഴിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇത് ദുർമന്ത്രവാദത്തിന്റെ ഭാഗമായല്ല, ശാക്തേയ മതക്കാരുടെ ആചാരങ്ങൾ മാത്രമായാണ് കണക്കാക്കുന്നത്. പറശ്ശിനിക്കടവ് മുത്തപ്പൻ തുടങ്ങിയ ദ്രാവിഡ ക്ഷേത്രങ്ങളിലും മറ്റും മത്സ്യവും മദ്യവും പൂജക്കായി ഉപയോഗിക്കുന്നതും മറ്റും ഉദാഹരണമാണ്. ഉത്തരേന്ത്യയിൽ പലയിടത്തും ദുർമന്ത്രവാദം രഹസ്യമായി ഇന്നും നടത്താറുണ്ട് എന്ന് പറയപ്പെടുന്നു. 

നഗ്നപൂജ, നരഹത്യ മുതലായവ നടത്തി നിധി കിട്ടുന്നതിനും വശീ കരണത്തിനും മറ്റുമായിട്ടാണിത് നടത്തുന്നത്. ബലിപെരുന്നാളിനോടനുബന്ധിച്ചു ഇസ്ലാം മതവിശ്വാസികളും, ചില ഹൈന്ദവരും ഭക്ഷണത്തിനായി മൃഗബലിയും കോഴിബലിയും നടത്താറുണ്ട്. എന്നാൽ ഇതൊന്നും ദുർമന്ത്രവാദത്തിന്റെ ഭാഗമായിട്ടല്ല മറിച്ചു മതാചാരമായിട്ടാണ് കണക്കാക്കുന്നത്. ദുർമന്ത്രവാദി പലപ്പോഴും താമസികഭാവം കൈകൊള്ളാറുണ്ട്. അപ്പോൾ കർമിയും മദ്യപാനവും രക്തപാനവും മാംസാഹാരം കഴിക്കുകയും ചെയ്യുന്നു. മിക്കപ്പോഴും പ്രത്യാക്രമണമാണ് ദുർമന്ത്രവാദിയുടെ രീതി. വശ്യം, മാട്ട്, മാരണം, അറബി മാന്ത്രികം എന്നിവയാണ് പൊതുവേ ഇവർ ചെയ്യുന്നത്. കുടുംബകലഹം, അനാരോഗ്യം, ധനനാശം, ബന്ധുനാശം(ഒടുവിൽ മരണം) എന്നിവക്കായി ദുർമന്ത്രവാദികൾ മാട്ടവും  മാരണവും നടത്തുന്നു.

ചിലപ്പോൾ മന്ത്രവാദം ഏകവസ്ത്രമായോ നിർവസ്ത്രമായോ വേണം ചെയ്യാൻ, മന്ത്രവാദി മാത്രമല്ല, പ്രതിയും നഗ്നരാകണം. ഈ പ്രമാണത്തിന്റെ പിന്നിലും ഒരു പ്രാകൃത മനോഭാവമാണല്ലോ കുടികൊള്ളുന്നത്. പ്രകടനമാണ് ദുർമന്ത്രവാദത്തിലെ മുഖ്യഘടകം. കർമി വെളിച്ചപ്പാടിനെ പോലെ ഉറഞ്ഞുതുള്ളൂകയും പ്രതിയെ പിടികൂടിയുള്ള മൂർത്തികളെക്കുറിച്ചും അവരുടെ ഉപദ്രവശാന്തിക്കായി ചെയ്യേണ്ട കർമങ്ങളെക്കുറിച്ചും വെളിപാടുപോലെ പ്രഖ്യാപിക്കുകയും ചെയ്യുന്നു. എന്നാൽ ഇതിനൊന്നും ശാസ്ത്രീയമായി യാതൊരു തെളിവുമില്ല എന്നുള്ളതാണ് വസ്തുത. 

പ്രാചീന ജനതയുടെ ജീവിതപ്രാരാബ്ധങ്ങൾ ആവാം അവരെ ഇത്തരം ആചാരങ്ങളിലേക്കും വിശ്വാസങ്ങളിലേക്കും നയിച്ചതെന്ന് കരുതപ്പെടുന്നു.

ഹൈന്ദവാചാരപ്രകാരം പ്രധാനമായും വൈഷ്‌ണവം, ശാക്തേയം, ശൈവം എന്നീ മന്ത്രവാദരീതികളാണ്‌ നിലവിലുളളത്‌.

No comments:

Post a Comment