ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

31 May 2020

ശർക്കര കുടത്തിലൊളിച്ച ശാർക്കര ദേവി

ശർക്കര കുടത്തിലൊളിച്ച ശാർക്കര ദേവി

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ദേവീക്ഷേത്രമാണ് ശാർക്കര ഭഗവതിക്ഷേത്രം. ഇവിടുത്തെ പ്രധാന പ്രതിഷ്ഠ ആദിപരാശക്തിയും ജഗദംബികയുമായ ശ്രീ ഭദ്രകാളിയാണ്.ചരിത്ര പ്രധാനമായ പല സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ച ക്ഷേത്രമാണിത്. 1748ൽ ഇവിടെ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡ വർമ്മ പ്രസിദ്ധമായ കാളിയൂട്ട് ഉത്സവം ആദ്യമായി തുടങ്ങി. പ്രശസ്ത സിനിമാതാരമായിരുന്ന പ്രേം നസീർ ഒരിക്കൽ ഇവിടെ ആനയെ നടയിരുത്തിയത് വലിയ വാർത്താപ്രധാന്യം നേടിയിരുന്നു. ജടായുവിന്റെ ചിറകിന്റെ കീഴിലുള്ള സ്ഥലമെന്ന അര്‍ത്ഥത്തില്‍ ചിറിന്‍കീഴാണ്‌ പിന്നീട് ചിറയിന്‍കീഴായത്‌. അതല്ല ഇവിടെ ധാരാളം ചിറകള്‍ ഉണ്ടായിരുന്നതായും ചിറയുടെ കീഴ്പ്രദേശമായതുകൊണ്ട്‌ ചിറയിന്‍കീഴ്‌ എന്ന പേര്‌ കിട്ടിയെന്നും ഐതിഹ്യം. ക്ഷേത്രത്തിനടുത്ത്‌ അനന്തരചിറ കാണാം. ദേവി വടക്കോട്ട്‌ ദര്‍ശനമരുളുന്നു. ഭദ്രകാളി, ഗണപതി, വീരഭദ്രന്‍, യക്ഷി, നാഗം എന്നീ ഉപദേവന്മാരുണ്ട്‌. ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍നിന്നും അര കി.മീ.തെക്കുപടിഞ്ഞാറായാണ് ശാര്‍ക്കര ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മേജര്‍ ക്ഷേത്രങ്ങളിലൊന്നാണിത്.

ഐതിഹ്യം

സ്വയംഭൂവായ ദേവിയുടെ ഐതിഹ്യം വില്വമംഗലത്തുസ്വാമിയാരുമായി ബന്ധപ്പെട്ടതാണ്.

കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്കുള്ള പ്രധാന പാതയായ പെരുവഴിയിലാണ് ശാർക്കര ദേശം സ്ഥിതിചെയ്യുന്നത്. അതുവഴി കടന്നു പോകുന്ന വഴിയാത്രക്കാർക്ക് വിശ്രമത്തിനായി പണ്ട് അവിടെ വഴിയമ്പലമുണ്ടായിരുന്നു. ആലങ്ങാട്ട് (ആലുവ), ചെമ്പകശ്ശേരി (ആലപ്പുഴ) എന്നിവിടങ്ങളിലേക്കുള്ള ശർക്കര വ്യാപാരികൾ സ്ഥിരമായി തിരുവിതാംകൂറിലേക്ക് പോയിരുന്നതും ശാർക്കര വഴിയായിരുന്നു. ഒരിക്കൽ അതിലൊരു സംഘം ഇവിടെ വഴിയമ്പലത്തിൽ സന്ധ്യക്ക് വിശ്രമിച്ച് രാവിലെ യാത്രപുറപ്പെടാൻ തയ്യാറെടുക്കുമ്പോൾ ശർക്കരപ്പാത്രങ്ങളിലൊന്ന് ഇളകുന്നില്ലെന്ന് മനസ്സിലായി. വ്യാപാരികൾക്ക് ശർക്കരപ്പാത്രം അവിടെ ഉപേക്ഷിക്കാനും കഴിഞ്ഞിരുന്നില്ല. പ്രശസ്തനായിരുന്ന കൃഷ്ണഭക്തൻ വില്വമംഗലത്തു സ്വാമിയാർ അവിടെ വരികയും അവരുടെ ദുഃഖനിവാരണം നടത്തിക്കൊടുക്കുകയും ചെയ്തു. ശർക്കരപ്പാത്രത്തിൽ ഉണ്ടായിരിക്കുന്ന ദേവീ ചെതന്യമാണ് ഇതിനു കാരണമെന്ന് അദ്ദേഹം മനസ്സിലാക്കി. ആ ചെതന്യത്തെ ശർക്കരപാത്രത്തിൽ നിന്നും മാറ്റി കുടിയിരുത്തിയാണ് അദ്ദേഹം അവിടെ നിന്നും പോയത്. ശർക്കരകുടങ്ങളിൽ നിന്നും വില്വമംഗലത്തു സ്വാമിയാർ മാറ്റി പ്രതിഷ്ഠിച്ച ദേവീ ചൈതന്യം പിന്നീട് ശാർക്കര ദേവിയായി മാറി. തിരുവിതാംകൂർ രാജാക്കന്മാരുടെ സഹായത്തോടെ ദേവീക്ഷേത്രം നിർമ്മിക്കുകയും അവിടുത്തെ പ്രതിഷ്ഠ ശാർക്കര ഭഗവതിയായും ക്ഷേത്രം ശാർക്കര ക്ഷേത്രമായും പിന്നീട് അറിയപ്പെട്ടു. ശര്‍ക്കരക്കുടം ഉറച്ച് ദേവീചൈതന്യം നിറഞ്ഞ സ്ഥലം 'ശാര്‍ക്കര'യായി എന്നാണ് ഐതിഹ്യം.

കുംഭമാസത്തിലെ കാളിയൂട്ടും മീനത്തിലെ ഭരണിയുമാണ് പ്രധാന ഉത്സവങ്ങള്‍. മീനഭരണിനാളില്‍ നടക്കുന്ന ഉരുള്‍ വഴിപാടും, ഗരുഡൻതൂക്കവും ധാരാളം ഭക്തജനങ്ങളെ ആകര്‍ഷിക്കുന്നു. കാളിയും ദാരികനും തമ്മിലുണ്ടായ ഉഗ്രമായ പോരാട്ടത്തിന്റെ പ്രതീകമെന്ന നിലയില്‍ നടത്തുന്ന ചടങ്ങാണ് കാളിയൂട്ട്. 'കാളിയൂട്ടുമാഹാത്മ്യം' അടിസ്ഥാനപ്പെടുത്തിയാണ് ചടങ്ങുകള്‍. വെള്ളാട്ടംകളി, കുരുത്തോലച്ചാട്ടം, നാരദന്‍ പുറപ്പാട്, കാവിലുടയനാര്‍ പുറപ്പാട്, ഐരാണിപ്പറ, കണിയാര്-കുറുപ്പ്-പുലയര്‍ പുറപ്പാടുകള്‍, സുബ്രഹ്മണ്യ-വള്ളി പരിണയം എന്നിവയും ദേവി ദാരികാസുരനെ അന്വേഷിച്ച് എട്ടു ദിക്കിലുമെത്തുന്നു എന്ന സങ്കൽപ്പത്തില്‍ നടത്തുന്ന മുടിയുഴിച്ചിലുമാണ് കാളിയൂട്ടിനു മുമ്പുള്ള എട്ടു ദിവസങ്ങളിലായി നടക്കുന്നത്. ചടങ്ങുകളുടെ സമാപനദിവസം ദാരികന്റെയും ദേവിയുടെയും വേഷം ചാര്‍ത്തുന്നവര്‍ 'നിലത്തില്‍പ്പോര്' നടത്തും. ഒടുവില്‍ ദാരികന്‍ ദേവിയുടെ വാളിനിരയാവുന്നതായി സങ്കൽപ്പിച്ച് കുലവാഴ വെട്ടുന്നതോടെ ചടങ്ങുകള്‍ സമാപിക്കുന്നു.

കൊല്ല വർഷം. 923-ല്‍ തിരുവിതാംകൂര്‍ രാജാവായ മാര്‍ത്താണ്ഡവര്‍മയാണ് ശാര്‍ക്കരക്ഷേത്രത്തില്‍ കാളിയൂട്ട് ആരംഭിച്ചത്. കായംകുളത്തേക്കു പടനീക്കം നടത്തവേ തിരുവിതാംകൂര്‍ സൈന്യം ശാര്‍ക്കര ക്ഷേത്രമൈതാനത്ത് പടനിലം തീര്‍ത്തു വിശ്രമിച്ചു. കായംകുളം രാജാവിന്റെ ശക്തിയെപ്പറ്റിയോര്‍ത്ത് ഖിന്നനായിരുന്ന രാജാവ് യുദ്ധം ജയിച്ചാല്‍ ശാര്‍ക്കരദേവിക്ക് കാളിയൂട്ട് നടത്താമെന്ന് വഴിപാടുനേര്‍ന്നു. യുദ്ധത്തില്‍ മാര്‍ത്താണ്ഡവര്‍മ വിജയിയായി. ആ വര്‍ഷം മുതല്‍ തന്നെ കാളിയൂട്ടുത്സവവും നടത്തിപ്പോരുന്നു. ആദ്യമായി ഒരു വെള്ളിയാഴ്ചയാണ് കാളിയൂട്ട് നടത്തിയത്. ആ പതിവ് ഇന്നും തുടരുന്നു.

പൂജകൾ

ഇവിടുത്തെ പൂജാവിധികൾ രാവിലെ 4 മണിക്ക് തുടങ്ങുന്നതാണ്. രാവിലെ :

4:00 - നടതുറപ്പ്,നിർമ്മാല്യ ദർശനം
4:30 - അഭിഷേകം
5:00 - നിർമ്മാല്യം;ഗണപതി ഹോമം
6 :00 - പന്തീരടി പൂജ
6 :30 - നിവേദ്യവും ശീവേലിയും
7 :30 - ഉഷ പൂജ
10 :30 - ഉച്ച പൂജയും ശീവേലിയും
11 :30 - നട അടപ്പ്

വൈകിട്ട് :

5 :00 - നട തുറപ്പ്
6 :30 - ദീപാരാധന
7 :45 - അത്താഴപൂജയും ശീവേലിയും
8 :00 - നട അടപ്പ്

വിശേഷദിവസങ്ങൾ

കുംഭ മാസത്തിലേ മൂന്നാമത്തെ വെള്ളിയാഴ്ച നടക്കുന്ന കാളിയൂട്ടിന് ഒൻപത് ദിവസത്തെ ഉത്സവ പരിപാടികളും അതിനു ശേഷം അവസാന ദിവസം നിലത്തിൽ പോരോടുകൂടി അവസാനിക്കുന്നതുമാണ്.

എല്ലാ വർഷവും ചിങ്ങം ഒന്നിന് സർവ്വൈശ്വര്യ പൂജ നാട്ടുകാരെല്ലാം ഒത്തൊരുമിച്ചു നടത്തുന്നു. തുലാമാസത്തിൽ ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന നവരാത്രി മഹോത്സവം സംഗീത സദസ്സായി ആഘോഷിച്ചു,അവസാന ദിവസം കുട്ടികളുടെ വിദ്യാരംഭം നടത്തുന്നു. വൃശ്ചികം ഒന്നാം തീയതി മുതൽ നാല്പത്തൊന്നു ദിവസം മണ്ഡലകാല ഉത്സവം,ഓരോ കുടുംബക്കാർ നടത്തുന്നു. ഈ ദിവസങ്ങളിൽ വിവിധ കലാപരിപാടികളും ചുറ്റു വിളക്കും കരിമരുന്നു പ്രയോഗവും ഉണ്ടായിരിക്കുന്നതാണ്.

മീനമാസത്തിലെ പൂരാടം നാളിൽ കൊടിയേറി പത്തു ദിവസം നീണ്ടു നിൽക്കുന്ന ഭരണി മഹോത്സവം അത്യാർഭാടപൂർവ്വം വിവിധ കലാപരിപാടികളോടു കൂടി നടക്കുന്നു.ഒൻപതാം ദിവസം ഇരുപത്തിരണ്ടു കരക്കാരുടെ ഉരുൾ മഹോത്സവം (ഓരോ കരയിൽ നിന്ന് ദേവിയുടെ നടയിലേക്കു ശയന പ്രദക്ഷിണവും ഘോഷയാത്രയും നാദസ്വര മേളവും) ഉണ്ടായിരിക്കുന്നതാണ്. പത്താം ദിവസം രാവിലെ മുതൽ ഗരുഡൻ തൂക്കവും, വൈകീട്ട് ദേവിയുടെ ആറാട്ട് ഘോഷയാത്രയും കഴിഞ്ഞു കൊടിയിറക്കി ഉത്സവം അവസാനിപ്പിക്കുന്നു. ഈ ഉത്സവമാണ് ശാർക്കര ഭരണി ഉത്സവം എന്നറിയപ്പെടുന്നത്. ഭരണി മഹോത്സവത്തിനോടനുബന്ധിച്ച് മേടമാസത്തിലെ പത്താം ഉദയം വരെ ശാർക്കര മൈതാനത്തിൽ വിവിധ തരം മേളകളും സംഘടിപ്പിക്കാറുണ്ട്.
 കർക്കിടക മാസത്തിൽ നിറപുത്തരി മഹോത്സവം നടക്കും.

No comments:

Post a Comment