ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 January 2018

തുളസിയുടെ മഹത്ത്വം

തുളസിയുടെ മഹത്ത്വം

പദ്‌മപുരാണം ഉത്തരകാണ്ഡത്തില്‍ തുളസിയുടെ മഹത്വത്തെപ്പറ്റി എന്തെല്ലാമാണ്‌ പറഞ്ഞിരിക്കുന്നത്‌ ! കാര്‍ത്തികമാസത്തില്‍ തുളസിയുടെ ദര്‍ശനസ്‌പര്‍ശന പൂജകള്‍ കൊണ്ടു അന്നുവരെയുണ്ടായപാപം പരിഹരിക്കുപ്പെടും. തുളസികൊണ്ടുള്ള വിഷ്‌ണുപൂജ വൈകുണ്‌ഠ പ്രാപ്‌തിക്കു വഴിയൊരുക്കും. തുളസിയില്‍തട്ടി വരുന്ന കാറ്റിനു ദിവ്യൗഷധശക്തിയുണ്ട്‌. തുളസിച്ചെടി നിഴല്‍ വിരിക്കുന്ന സ്ഥാനത്തുവെച്ചു നടത്തുന്ന പിണ്ഡക്രിയ പിതൃക്കള്‍ക്കു പരമപ്രീതികരമാണ്‌. തുളസിത്തറയിലെ മണ്ണുകൊണ്ടു തിലകം തൊട്ടാല്‍ കലിബാധയകലും. ഇത്യാദി.

ബ്രഹ്മവൈവര്‍ത്ത പുരാണത്തിലെ ഗണേശകാണ്ഡത്തില്‍ ഗണപതി തുളസിയെ കീര്‍ത്തിക്കുന്ന ഒരു ഭാഗമുണ്ട്‌.

പുഷ്‌പാണാം സാരഭൂതാത്വം
ഭവിഷ്യതിമനോരമേ!
കലാംശേന മഹാഭാഗേ!
സ്വയം നാരായണപ്രിയേ!
പ്രിതാത്വം സര്‍വ്വദേവാനാം
കൃഷ്‌ണസ്യഹി വിശേഷത:
പൂജാവിമുക്തിദാ നൃണാം
മമത്യാജ്യാച സര്‍വദാ,

തുളസിയുടെ മേന്മയെ അംഗീകരിക്കുന്ന ഗണപതി, തുളസി തനിക്കു വര്‍ജ്ജ്യയാണെന്നു പറയാന്‍ എന്താണാവോകാരണം?

അതിന് ഇങ്ങനെയും കഥ കേൾക്കുന്നുണ്ട്. 

ഗണപതിശാപം

രാധയുടെ ശാപമേറ്റ കൃഷ്‌ണപ്രീയയായ തുളസീദേവി ധര്‍മ്മധ്വജന്റേയും മാധവിയുടെയും മകളായി ഭൂമിയില്‍ ജനിച്ചു.  .ഒരു ദിവസം വനത്തിലൂടെ നടക്കുമ്പോൾ ഗണപതിയെ കണ്ട് മോഹിച്ച തുളസി അദ്ദേഹത്തെ വിവാഹം കഴിയ്ക്കമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ താൻ അവിവാഹിതനായി തുടരാനാണ് ആഗ്രഹിയ്ക്കുന്നതെന്നു പറഞ്ഞ ഗണപതിയെ തുളസി ശപിച്ചു. എന്നെങ്കിലും ബ്രഹ്മചര്യം മറികടക്കേണ്ടി വരുമെന്നായിരുന്നു ശാപം. 

ഇതിൽ കുപിതനായി ഗണപതി ഒരു രാക്ഷസന്റെ ഭാര്യയായി തുളസി മാറുമെന്നും പിന്നീട് പുണ്യസസ്യമായി ശാപമോക്ഷം ലഭിയ്ക്കുമെന്നും അറിയിച്ചു. എന്നാൽ തനിയ്ക്കുള്ള പൂജകളിൽ തുളസിയില ഉൾപ്പെടുത്തില്ലെന്ന ശാപവും ഗണപതി നല്കി. ശാപപ്രകാരം ജലന്ധരനെന്ന രാക്ഷസന്റെ ഭാര്യയായി തുളസി. ശിവപ്രീതി നേടി ജലന്ധരൻ ദൈവങ്ങൾക്കു തന്നെ തോല്പ്പിക്കാനാവരുതെന്നും അമരത്വം വേണമെന്നും വരം നേടി. എന്നാൽ ഭാര്യയുടെ പാതിവ്രത്യം നഷ്ടപ്പെട്ടാലും കൃഷ്ണകവചമെന്ന പടച്ചട്ട നഷ്ടപ്പെട്ടാലും മരണവും തോല്പിയും സംഭവിയ്ക്കാമെന്ന വരമാണ് ലഭിച്ചത്.

ശംഖചൂഡന്‍ ബ്രഹ്മാവില്‍ നിന്നും ലഭിച്ച വരബലത്താല്‍ മൂവുലകും അടക്കി വാണു. ദേവന്മാര്‍ക്കു ഒരിടത്തും സ്ഥാനമില്ലാതായി. അവര്‍ പരമശിവനെ സമീപിച്ച്‌ അസുരഭരണമവസാനിപ്പിച്ചു കൊടുക്കണമെന്ന്‌ അപേക്ഷിച്ചു. പത്‌നിയായ തുളസിയുടെ പാതിവ്രത്യശക്തിയാണു ശംഖചൂഢനെ അജേയനാക്കിത്തീര്‍ക്കുന്നതെന്നും അവളുടെ ചാരിത്ര്യത്തിനു ഭംഗം വരുത്താതെ ശംഖചൂഡനെ നിഗ്രഹിക്കുക സാധ്യമല്ലെന്നും ശ്രീ പരമേശ്വരന്‍ ദേവന്മാരെ ധരിപ്പിച്ചു. അവര്‍ ശിവന്റെ നേതൃത്വത്തില്‍ മഹാവിഷ്‌ണുവിനെ സമീപിച്ചു വിവരം ധരിപ്പിച്ചു. അസുര നിഗ്രഹത്തിനു യാതൊരു പോംവഴിയുമില്ലെന്നുകണ്ട്‌ മഹാവിഷ്‌ണു ഒരു കപടതന്ത്രം തന്നെ കൈക്കൊണ്ടു. പുരാരിയായ ഇന്ദുചൂഢന്‍ സുരാരിയായ ശംഖചൂഡനോട്‌ ഏറ്റുമുട്ടുക. അതിനിടയില്‍ താന്‍ ശംഖചൂഡന്റെ കപട വേഷം പൂണ്ട്‌ തുളസിയുടെ ചാരിത്ര്യത്തിനുഭംഗം വരുത്തുക. ഇതായിരുന്നു മഹാവിഷ്‌ണു നിര്‍ദ്ദേശിച്ച കുതന്ത്രം. നിര്‍ദ്ദിഷ്‌ട്‌ തന്ത്രം രണ്ടും നിര്‍വഹിക്കപ്പെട്ടതോടെ ശംഖചൂഡന്‍ ഇന്ദുചൂഡനാല്‍ ഹതനായിത്തീരുകയും ചെയ്‌തു.

വഞ്ചിതയായി താന്‍ എന്നറിഞ്ഞ തുളസി വിഷ്‌ണുവിനെ ശപിച്ചു. “നീ ശിലാരൂപിയായിപ്പോകട്ടെ. ഒരവതാരത്തിലും സ്വശക്തി അറിയാതെ പോകട്ടെ”. പെട്ടെന്നു സമനിലകൈക്കൊണ്ട തുളസി ശാപം പിന്‍വലിച്ച്‌ മഹാവിഷ്‌ണുവിന്റെ പാദത്തില്‍ കുമ്പിട്ടും ഭഗവാന്‍ അവളെ പിടിച്ചെഴുന്നേല്‍പ്പിച്ച്‌ ആശ്വസിപ്പിച്ചു. “ഭദ്രേ! പെട്ടെന്നു നീ നിന്റെ ഭൗതിക ശരീരം വെടിയും, ലക്ഷ്‌മിക്കുതുല്യമായ നില എന്നില്‍ നിനക്കു ഉണ്ടായിരിക്കുകയും ചെയ്യും നിന്റെ ശരീരം ഗണ്ഡകീനദിയായും തലമുടി കൃഷ്‌ണ തുളസിച്ചെടിയായും പരിണമിക്കും. നിന്റെ ഭര്‍ത്താവിന്റെ അസ്‌തികളില്‍ നിന്നു ശംഖും ഉണ്ടാകും. തുളസിയും ശംഖും എന്റെ ആരാധനയ്‌ക്കായി ഭക്തജനങ്ങള്‍ പ്രയോജനപ്പെടുത്തു. അങ്ങനെ തുളസിയുടെ ദേഹം ഗണ്ഡകീ നദിയും തലമുടി തുളസിയുടെ ദേഹം ഗണ്ഡകീ നദിയും തലമുടി തുളസിച്ചെടിയായും രൂപാന്തരപ്പെട്ടുവത്രെ.

പദ്മ പുരാണത്തില്‍ തുളസീചരിതം വ്യത്യസ്തമായിട്ടാണു പ്രസ്താവിച്ചിട്ടുള്ളത്.
ജലന്ധരി പത്നിയായ വൃന്ദയുടെ സൗഷ്ഠവത്തില്‍ മഹാവിഷ്ണു മോഹിതനായതുകൊണ്ട് ദേവന്മാര്‍ വിഷ്ണുവിനെ ആ ഏര്‍പ്പാടില്‍ നിന്നും പിന്തിരിപ്പിക്കുവാന് പരമശിവനെ പ്രേരിപ്പിച്ചു. മോഹവും മോഹഭംഗവും പോലുള്ള സ്ത്രീപുരുഷവിഷയങ്ങളെല്ലാം മഹാമായയുടെ വകുപ്പില്‍പെട്ടവയാകയാല്‍ തനിക്കതില്‍ ഒന്നും ചെയ്യാനില്ലെന്നു പറഞ്ഞു ശിവന്‍  ഒഴിഞ്ഞുമാറി. ദേവകള്‍, മഹാമായയെ നേരിട്ട് കണ്ട് വിഷ്ണുവിന്റെ പരസ്ത്രീസംഗ ദോഷത്തെപ്പറ്റി നിവേദനം നടത്തി. മഹാമായ അതുകേട്ടു ഊറിച്ചിരിച്ചുകൊണ്ടു പറഞ്ഞു. “ഞാന്‍ സത്വഗുണപ്രധിനിധീകരിച്ച് ഏകവദ്ഭാവം പൂണ്ട് നിങ്ങളുടെ മുമ്പില്‍ ആവിര്‍ഭവിച്ച് ദര്‍ശനംതരും. അതോടെ വിഷ്‌ണുവിനെ കുടുക്കിയ മായാമോഹവലയം മുറിയും”.
(മായയിൽ നിന്നും മോചനം യോഗമായയിൽനിന്നും)

മഹാമായ മൂന്നുദേവിമാരേയും പ്രതിനിധീകരിച്ച്‌ ഉടനടി മറ്റൊരു രൂപം കൈക്കൊണ്ടു ദേവകള്‍ക്കു ദര്‍ശനം അരുളി. ആ ദേവിരൂപം ദേവകള്‍ക്കു ഒരു മന്ത്രം ഉപദേശിച്ചു. ദേവകള്‍, ആ മന്ത്രം ജപിച്ചപ്പോള്‍ ദേവിയുടെ ശൗര്യംശത്തില്‍ നിന്നു തുളസിയും ലക്ഷ്‌മ്യാംശത്തില്‍നിന്നു പിച്ചിയും സ്വാഹാംശത്തില്‍ നിന്നു ആമലകിയും (നെല്ലി) ആവിര്‍ഭവിച്ചു.

മാതാതുളസീ ഗോവിന്ദ
ഹൃദയാനന്ദകാരിണി!
നാരായണസ്യപൂജാര്‍ത്ഥം
ലുനാമി ത്വാം നമോസ്തുതേ.
ത്വയാവിനാ മഹാഭാഗേ
സമസ്തം കര്‍മ്മനിഷ്ഫലം.
അതസ്തുളസി ദേവി ത്വാം
ചിനോമി വരദാഭവ.
ലവനോദ്ഭവദുഃഖം യദ്
ദേവി! തേഹൃദിവര്‍ത്തതേ
തല്‍ക്ഷമസ്വ ജഗന്മാത:
തുളസി ത്വം നമാമ്യഹം.

ഭഗവല്‍ പ്രിയയായ തുളസീമാതാവെ! അടിയന് ഈ പൂകിള്ളുന്നത് ദേവപൂജക്കാണ്. അവിടുത്തെ കൂടാതെയുള്ള പൂജാ കര്‍മ്മമേതും നിഷ്ഫലമാണു ദേവീ! അതുകൊണ്ടാണ് ഈയുള്ളവന് ഈ പൂ ശേഖരിക്കുന്നത്. അടിയനെ അനുഗ്രഹിക്കണെ! അടിയന്റെ കൈക്കുറ്റപ്പാടുകൊണ്ടു അവിടുത്തേക്കു തട്ടുന്ന നൊമ്പരമുണ്ടല്ലോ അത് ലോകമാതാവായ അവിടുന്നു ക്ഷമിക്കണേ!

No comments:

Post a Comment